ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ..
മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഇനി എന്തു ചെയ്യും? സ്റ്റാർട്ടിങ് പോയിന്റിൽ നിന്നുള്ള രണ്ടാമത്തെ സ്റ്റോപ്പ് ആണ് മീനാക്ഷിയുടേത്. പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ.. കോളേജ് വിദ്യാർത്ഥികളുടെയും ഓഫീസിൽ പോകുന്നവരുടെയും തിരക്ക് അത്രയധികമാണ്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു തോന്നുന്നു.
മീനാക്ഷി വേഗം ആദ്യത്തെ സ്റ്റോപ്പ് ല ക്ഷ്യമാക്കി തിരിഞ്ഞു നടന്നു. ഓടിക്കിതച്ചു ചെന്നപ്പോൾ ഒരു ബസ് സ്റ്റാർട്ട് ചെയ്തു നിൽക്കുന്നതു കണ്ടു.. വേഗം ബസിനുള്ളിൽ ചാടിക്കയറി. സീറ്റിങ്ങ് കഴിഞ്ഞ് കുറച്ചാളുകൾ നിൽക്കുന്നുണ്ട്. വേഗം തന്നെ സൗകര്യപ്രദമായുള്ള ഒരു മൂലയിലേക്കൊതുങ്ങി.
കണ്ടക്ടർ അടുത്തുവന്നു ടിക്കറ്റ് ചോദിച്ചു. വിദ്യാർഥികൾക്കുള്ള കൺസഷൻ കാർഡ് കൊടുത്തു. അതിൽ നോക്കിയിട്ട് മീനാക്ഷിയുടെ മുഖത്തേക്കു നോക്കി മറാത്തിയിൽ എന്തോ പറഞ്ഞു.
മനസ്സിലാകാതെ നിന്ന മീനാക്ഷി ചുറ്റും നോക്കിയപ്പോൾ എല്ലാ യാത്രക്കാരുടെയും കണ്ണുകൾ തന്റെ മേലാണെന്നു മനസ്സിലാക്കി പരിഭ്രമത്തോടെ തല കുനിച്ചു.
കൺസഷൻ കാർഡിൽ ഒരു സ്റ്റോപ്പ് അപ്പുറത്തുനിന്നും കയറാൻ ആണ് അനുവദിച്ചിരിക്കുന്നതെന്നും അതിനു മുമ്പുള്ള സ്റ്റോപ്പിൽ നിന്നു കയറിയതിന്റ പണം എക്സ്ട്രാ (അധികം ) വേണമെന്നുമാണ് കണ്ടക്ടർ പറഞ്ഞതെന്ന് പതിയെ മനസിലായപ്പോൾ മീനാക്ഷി വിയർത്തു പോയി.
മഹാരാഷ്ട്ര സർക്കാർ ബസിന്റെ കൺസഷൻ കാർഡ്, ട്രാൻസ്‌പോർട് ഓഫീസിൽ പോയി പണമടച്ചു കൊണ്ട് തന്ന അച്ഛൻ ഒരഞ്ചു പൈസ പോലും എക്സ്ട്രാ തന്നിട്ടില്ല. ബസ് ചാർജ് വേണ്ട.. ഭക്ഷണം വീട്ടിൽ നിന്നു തന്നു വിടുകയും ആണ്. പിന്നെ എന്ത് ആവശ്യം വരാനാണെന്നാണ് അച്ഛൻ ചിന്തിച്ചിരിക്കുന്നത്.
ആർമി ഓഫീസർ ആയതുകൊണ്ടാണോ എന്നറിയില്ല… വീട്ടിൽ പട്ടാള ചിട്ടയാണ്.
കണ്ടക്ടർ വീണ്ടും എന്തോ പറയാൻ തുടങ്ങി. മടിച്ചു മടിച്ചു പറഞ്ഞു.
”മേരെ പാസ്സ് പൈസ നഹി ഹേ. ” (എന്റെ കയ്യിൽ പൈസ ഇല്ല)
നാണക്കേട് കൊണ്ടു ശബ്ദം മാക്സിമം താഴ്ത്തിയാണ് പറഞ്ഞത്.
പക്ഷേ അയാൾ വീണ്ടും ഒച്ച വെക്കാൻ തുടങ്ങി.
മീനാക്ഷി കണ്ണുകൾ ഉയർത്തി എല്ലാ യാത്രക്കാരെയും ഒന്നോടിച്ചു നോക്കി. അപമാനവും വേദനയും മൂലം വീണ്ടും തലതാണു. ഈശ്വരാ… ഭൂ മി പിളർന്നു താഴോട്ടു പോയിരുന്നെങ്കിൽ!
ഒരു നിമിഷം കഴിഞ്ഞോർത്തു…
നാണക്കേടോർത്തിരുന്നിട്ടു കാര്യമില്ല. എങ്ങനെയെങ്കിലും രക്ഷ പെടണമല്ലോ. കൂട്ടത്തിൽ മാന്യമായി വസ്ത്രം ധരിച്ച ഒരു ആളുടെ അടുത്തു ചെന്നു വിനീതമായി അപേക്ഷിച്ചു.
’സർ, വിൽ യു പ്ലീസ് ലെൻഡ് മി ത്രീ റുപ്പീസ്?”
(സാർ, ഒരു മൂന്നു രൂപ കടം തരുമോ).
ബസിനുള്ളിലെ സംഭവങ്ങൾ നിരീക്ഷിച്ചിരുന്ന അദ്ദേഹം ഒന്നും മിണ്ടാതെ ചോദിച്ച പണം നൽകി. നന്ദിസൂചകമായി മനോഹരമായ ഒരു പുഞ്ചിരി ഹൃദയത്തിൽ നിന്നും സമ്മാനിച്ചിട്ട് മീനാക്ഷി പണം വാങ്ങി കണ്ടക്ടർക്ക് കൊടുത്ത് തലയൂരി.
മനസ്സിൽ ആരോടൊക്കെയോ അമർഷവും ദേഷ്യവും പുകഞ്ഞുകൊണ്ടിരുന്നു. കോളേജ് ബസ്സ്റ്റോപ്പിൽ ബസ് നിന്നപ്പോൾ മീനാക്ഷി ആരെയും നോക്കാതെ ഇറങ്ങി നടന്നു.
വൈകുന്നേരം വീട്ടിൽ എത്തി അമ്മയോട് രാവിലത്തെ സംഭവ വികാസങ്ങൾ വേദനയോടെ വിവരിച്ചു പറഞ്ഞു കേൾപ്പിച്ചു.
പക്ഷേ മീനാക്ഷിയുടെ സങ്കടം കേട്ടിട്ട് അമ്മ ‘ക മ’ എന്നു മിണ്ടുന്നില്ല. ഒരു തരം നിസ്സംഗത.
സഹികെട്ട് മീനാക്ഷി ചോദിച്ചു.. “അമ്മയ്ക്ക് ഒന്നും പറയാനില്ലേ? കുറച്ചു പണം എന്റെ കയ്യിൽ തന്നയച്ചാൽ എന്താ? ഒന്നുമില്ലേലും ഞാൻ ഒരു പെൺകുട്ടി അല്ലേ?”
മീനാക്ഷിയുടെ രോഷ പ്രകടനങ്ങൾക്കൊടുവിൽ അമ്മ പറഞ്ഞു..
”നീ അച്ഛന്റെ പുന്നാര മോളല്ലേ? ഞാൻ എന്തു പറയാനാ? ഏതായാലും നീ വിഷയം അവതരിപ്പിക്ക്.. ഞാൻ പിന്താങ്ങാം. “
വൈകുന്നേരം എത്തിയ അച്ഛനോടും വൈകാരികമായി കാര്യങ്ങൾ അവതരിപ്പിച്ചു ചെറിയ പോക്കറ്റ് മണി സാൻക്ഷൻ (അനുമതി) ചെയ്യിപ്പിക്കാൻ അവൾക്ക് സാധിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ പണം കടം വാങ്ങിയ ആളിനെ തിരഞ്ഞു നടന്നെങ്കിലും അയാളെ കണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് ആ കടം വീട്ടാൻ മീനാക്ഷിക്കായില്ല. പിന്നീട് അത് ഓർമ്മയിൽ നിന്നു മാഞ്ഞുപോകുകയും ചെയ്തു.
അടുത്ത വർഷം മീനാക്ഷിയുടെ അച്ഛന് ട്രാൻസ്ഫർ ആയി പൂനെയിൽ നിന്നും പോകേണ്ടി വന്നു. ഫൈനൽ ഇയറിലായ മോളെ എന്തുചെയ്യുമെന്നാലോചിച്ചു നിന്ന അച്ഛനോടും അമ്മയോടും ഞാൻ ഏതെങ്കിലും ഹോസ്റ്റലിൽ നിന്നോളാം എന്നു മീനാക്ഷി പറഞ്ഞു.
അപ്പോഴാണ് അവരുടെ അയൽക്കാരും സുഹൃത്തുക്കളുമായ ഒരു ഫാമിലി മീനാക്ഷിയെ അവരുടെ കൂടെ താമസിപ്പിക്കാമെന്നേറ്റത്..
ലളിതാന്റിയുടെ വീട്ടിൽ താമസിക്കാൻ മീനാക്ഷിയ്‌ക്കും ഇഷ്ടമായിരുന്നു. ആന്റിക്കും അങ്കിളിനും ആരവിനും ഒപ്പം മീനാക്ഷി വളരെ ഹാപ്പി ആയിരുന്നു.
ആരവിന്റെ പഠനം മീനാക്ഷി ഏറ്റെടുത്തത് ലളിതാന്റിയെ സന്തോഷിപ്പിച്ചു.
അവരുടെ വീട്ടിൽ സ്ഥിരമായി വന്നിരുന്ന അതിഥികളുടെ മുമ്പിൽ മീനാക്ഷിയെ പരിചയപ്പെടുത്താൻ ലളിതാന്റിക്കു വലിയ ഉത്സാഹമായിരുന്നു.
ഒരു ദിവസം കോളേജ് വിട്ടു വന്ന മീനാക്ഷി ചായ കുടിക്കാനായി അടുക്കളയിലേക്ക് വരുമ്പോൾ സ്വീകരണ മുറിയിൽ നിന്നും ലളിതാന്റി വിളിച്ചു.. “മോളെ ഇങ്ങോട്ടു വാ. ചായ ഇവിടെ എടുത്ത് വെച്ചിരിക്കുന്നു. “
മീനാക്ഷി ഒന്നു ശങ്കിച്ചു.. ആന്റിക്ക് വിരുന്നുകാർ ഉണ്ട്. പോണോ.
സ്വീകരണ മുറിയിൽ കടക്കാതെ അടുക്കളയിലേക്ക് പ്രവേശിക്കാനുള്ള വഴിയിൽ നിന്ന് ഒന്നെത്തി നോക്കി. ആരോ രണ്ടു പേരുണ്ട്. പുറം തിരിഞ്ഞിരിക്കുന്നതിനാൽ മുഖം കാണാനൊക്കുന്നില്ല.
ആന്റി വിളിച്ചതല്ലേ.. പോയേക്കാം.
മുറിയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ആന്റി അതിഥികൾക്ക് മീനാക്ഷിയെ പരിചയപ്പെടുത്തി.
തിരിച്ചും പരിചയപ്പെടുത്തി തുടങ്ങിയപ്പോഴാണ് മീനാക്ഷി ഞെട്ടിയത്.
ഈശ്വരാ.. ബസിൽ പണം കടം വാങ്ങിയ ആൾ.. സമ്മിശ്ര വികാരങ്ങൾ മനസ്സിലേക്കും മുഖത്തേക്കും ഓടിയെത്തി.
അയാളുടെ മുഖത്തും ആശ്ചര്യം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു കൂടിക്കാഴ്ച ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ.
പണം തിരികെ കൊടുക്കാതെ മുങ്ങി നടക്കുവായിരുന്നുവെന്ന് അയാൾ വിചാരിക്കുമോ എന്തോ? ആന്റിയോട് അയാൾ പറയുമോ? അതോ ഞാൻ പറയണോ?ഇപ്പോൾ ഇവിടെ വെച്ചു പണം കൊടുക്കണോ?
പലവിധ ചിന്തകളാൽ മീനാക്ഷി കുഴങ്ങി. ആന്റി പറഞ്ഞതൊന്നും അവൾ കേട്ടതേ ഇല്ല.
”മോളെ ഇത് അങ്കിളിന്റെ ഒരു കസിന്റെ മകനാണ്. യൂണിവേഴ്സിറ്റി യിൽ പി എച്ച് ഡി ചെയ്യുന്നു. “
അവൾ മെല്ലെ തല കുലുക്കി.
അപ്പോഴേക്കും ആരവ് കയ്യിൽ ഒറു കപ്പ് ചായയുമായി വന്ന് മീനാക്ഷിയെ വിളിച്ചു.
”ദീദി, ലെറ്റ് അസ് ഗോ ടു ദി ടെറസ്. “
(ചേച്ചി… നമുക്ക് ടെറസിൽ പോകാം. )
മീനാക്ഷി ആരവിനൊപ്പം വെളിയിൽ ചാടി.
ടെറസിലേക്ക് പോകുമ്പോൾ അവൻ പറഞ്ഞു.. “ദീദി. എനിക്കു ട്രീറ്റ് തരണം. രക്ഷിച്ചതിന്… “
മീനാക്ഷി സമ്മതിച്ചു.
അവളും ആരവും പുറത്തേക്കു പോയപ്പോൾ സ്വീകരണ മുറിയിൽ കന്നഡയിൽ ഉള്ള സംഭാഷണം തുടർന്നു.
വന്ന അതിഥികൾ തിരിച്ചു പോകുന്നത് ടെറസിൽനിന്നു കണ്ടിട്ടാണ് അവർ താഴെക്കിറങ്ങിയത്.
ലളിതാന്റി എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുമെന്നു കരുതി മീനാക്ഷി അവിടെയും ഇവിടെയും ഒക്കെ ചുറ്റി പറ്റി നിന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
ആന്റിയോട് അയാൾ ഒന്നും പറഞ്ഞില്ല എന്നു തോന്നുന്നു. ഇന്ന് പറഞ്ഞില്ലെങ്കിലും എന്നെങ്കിലും പറഞ്ഞേക്കും. അതിനു മുമ്പ് താൻ തന്നെ പറയുന്നതാണ് ബുദ്ധി എന്നു മനസ്സിലാക്കി മീനാക്ഷി ബസിൽ വെച്ചുണ്ടായ കഥകൾ ആന്റിയെ പറഞ്ഞു കേൾപ്പിച്ചു.
ആന്റി ഉള്ളു തുറന്നു പൊട്ടിച്ചിരിച്ചിട്ട് അങ്കിളിനോട് വിവരിക്കാനായി പോയി.
ഏതായാലും മീനാക്ഷിയുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞു പൂനെ വിടുന്നത് വരെ അയാളെ ആന്റിയുടെ വീട്ടിൽ പിന്നീട് കണ്ടില്ല. അയാളെ നേരിടാൻ മീനാക്ഷിക്കു ജാള്യതയുമുണ്ടായിരുന്നു.
ഡിഗ്രി കഴിഞ്ഞു മൈസൂരിൽ ബി എഡിന് ചേർന്ന മീനാക്ഷി അവധിക്ക് വീട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു.. “നിനക്ക് ഒരു അനിരുദ്ധിനെ അറിയാമോ? “
ചോദ്യ ഭാവത്തിൽ നോക്കിയ മീനാക്ഷിയോട് അമ്മ ചെറു ചിരിയോടെ പറഞ്ഞു. “നിനക്ക് ഒരു പ്രപോസൽ വന്നിട്ടുണ്ട്. ലളിതാന്റിയാണ് ബ്രോക്കർ. “
”ലളിതയുടെ വീട്ടിൽ വെച്ചു നീയും അനിരുദ്ധും തമ്മിൽ കണ്ടിട്ടുണ്ടെന്നാണ് ലളിത പറഞ്ഞത്. “
”ആരുടെ കാര്യമാണ് അമ്മ പറയുന്നെ?”
മീനാക്ഷി ചോദിച്ചു.
”എടി മോളെ, നിനക്കു ബസിൽ വെച്ചു പൈസ തന്നു സഹായിച്ച ആളെ നിനക്കോർമ്മയില്ലേ?”
”ഓ.. ആ ചേട്ടൻ… അയാളുടെ പേര് അങ്ങനെ എന്തോ ആണെന്ന് ലളിതാന്റി പറഞ്ഞിരുന്നു. “
”അതിരിക്കട്ടെ നിന്റെ അഭിപ്രായം എന്താ? ഒരു കന്നഡ ഫാമിലി യിലേക്ക് പോവാൻ താല്പര്യമുണ്ടോ?’
മീനാക്ഷി മിണ്ടിയില്ല. ചോദ്യഭാവത്തിൽ അമ്മയെ ഒന്നു നോക്കുക മാത്രം ചെയ്തു.
അമ്മ എന്തൊക്കെയോ പറയുന്നു. തനിക്കു വിവാഹലോചനകൾ തുടങ്ങിയോ? കോഴ്സ് തീർന്നില്ലല്ലോ.
അവളുടെ മൗനം കണ്ടിട്ട് അമ്മ പറഞ്ഞു. “നീ ഇത്രക്ക് ടെൻസ് ആകേണ്ട. “
”പെൺകുട്ടികൾ വിവാഹ പ്രായമായാൽ പലരും പ്രൊപോസൽ കൊണ്ട് വരും. നമുക്ക് ഏറ്റവും അനുയോജ്യമായത് നമ്മൾ തെരഞ്ഞെടുക്കും. “
”ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു. ആ പയ്യന് വലിയ താല്പര്യമാണെന്നും അവന്റെ നിർബന്ധം കൊണ്ടാണ് ചോദിക്കുന്നതെന്നും ആണ് ലളിത പറഞ്ഞത്. “
രണ്ടേ രണ്ടു പ്രാവശ്യം മാത്രം കണ്ടാൽ വിവാഹം ആലോചിക്കാൻ വരെ തോന്നുന്ന ഇഷ്ടം വരുമോ? ടിക്കറ്റില്ലാത്ത യാത്ര അദ്ദേഹത്തിന്റെ മനസ്സിലേക്കായിരുന്നോ?
മീനാക്ഷി വിസ്മയത്തിൽ അമ്മയെ നോക്കി.
”എന്നിട്ട് അമ്മ എന്തു പറഞ്ഞു? അച്ഛൻ അറിഞ്ഞോ?”
”അച്ഛന് സമ്മതമല്ല എന്നു ലളിതയോടു പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും മനസ്സറിവ് ഉണ്ടോന്നറിയാനാണ് ഞാൻ ചോദിച്ചത്. “
”നിന്നെ പലപ്പോളായി പലയിടത്തും വെച്ച് കണ്ടിട്ടുണ്ടെന്നും അങ്ങനെ ഒരു ഇഷ്ടം തോന്നിയതാണെന്നും ആ പയ്യൻ പറഞ്ഞു വെന്നും ലളിത സൂചിപ്പിച്ചു. “
”ആ… പിന്നെ… പൂനെയിലെ ഒരു കോളേജിൽ അവൻ ലക്ചറർ ആയി കയറി. “
അമ്മ പറഞ്ഞു നിർത്തി.
”ഒരു അത്യാവശ്യ സമയത്തു സഹായിച്ചതിന്റെ നന്ദി ആയിരിക്കും ഈ പ്രപോസൽ കൊണ്ട് അദ്ദേഹം പ്രതീക്ഷിച്ചത്. “
മീനാക്ഷി കളിയായി പറഞ്ഞു.
”അല്ല… നിനക്കു വല്ല കാര്യവുമുണ്ടായിരുന്നോ ഒരു അന്യമനുഷ്യനോട് കാശ് ചോദിക്കാൻ. കണ്ടക്ടർ പൈസ ചോദിച്ചപ്പോൾ ആ സ്റ്റോപ്പിൽ ഇറങ്ങിയാൽ പോരായിരുന്നോ?”
അമ്മ രണ്ടും കൽപ്പിച്ചാണ്.
”അമ്മ എന്താ ഈ പറയുന്നേ? രാവിലെ മോഡേൺ വസ്ത്രങ്ങളും ധരിച്ച് നന്നായി അണിഞ്ഞൊരുങ്ങി കോളേജിൽ പോകുന്ന ഒരു കോളേജ് സ്ററുഡന്റിന്റെ കയ്യിൽ മൂന്നു രൂപ പോലുമില്ലെന്ന് പറയുന്നത് എന്തു നാണക്കേടാണെന്നു അമ്മ ചിന്തിച്ചിട്ടുണ്ടോ? പൈസ ഇല്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ അമ്മേ?”
”എന്റെ കോളേജിലെ കുട്ടികൾ ആരേലും ആ ബസിൽ ഉണ്ടായിരുന്നേൽ ഞാൻ പിന്നെ കോളേജിൽ പോകില്ലായിരുന്നു. “
”ഓ… ഞാൻ നിർത്തി. ലളിത എന്തു വിചാരിച്ച് കാണും എന്നോർത്തിട്ടാണ് എനിക്ക് പ്രയാസം. “
അമ്മ അടുക്കളയിലേക്ക് വലിഞ്ഞുകൊണ്ട് മൊഴിഞ്ഞു.
ബി എഡ് എക്സാം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മീനാക്ഷിയുടെ വിവാഹം നിശ്ചയിച്ചു. വരൻ പൂനെയിൽ ഗവണ്മെന്റ് കോളേജിൽ ലക്ചറർ. പാലക്കാടുകാരൻ രഘുവരൻ… ഒന്നര വർഷത്തിനുള്ളിൽ മീനാക്ഷിയും ഒരു സ്കൂളിൽ കയറി.
അക്കൊല്ലത്തെ ഓണാഘോഷത്തിന് അവിടുത്തെ ഒരു ക്ലബ്ബിൽ രഘുവരനൊപ്പം മീനാക്ഷിയും പങ്കെടുത്തു. സാമാന്യം വലിയ ഒരു ക്ലബ്. മിക്ക സ്റ്റേറ്റുകളിലെയും ആളുകൾ ഉണ്ട്. ചെന്ന പാടെ ആരോവന്നു രഘുവരന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോയി. സംഘാടകസമിതിയിൽ ഉണ്ടെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നു.
മീനാക്ഷിക്കു ആരെയും പരിചയമില്ല. അപരിചിതത്വത്തിന്റെ വീർപ്പുമുട്ടലിൽ ഞെരുങ്ങിയപ്പോൾ ഒരു കസേരയിൽ പോയിരുന്നു. കുറച്ചു കുട്ടികൾ ഓരോരോ കളികളിൽ ഏർപ്പെട്ടിരിക്കുന്നതും നോക്കി മനോരാജ്യത്തിൽ മുഴുകി ഇരിക്കവേ ഒരാൾ പേര് ചൊല്ലി വിളിക്കുന്നത് കേട്ടു. തിരിഞ്ഞു നോക്കവേ മീനാക്ഷിയുടെ കണ്ണുകൾ അദ്‌ഭുതത്താൽ തിളങ്ങി…. അനിരുദ്ധ്.
ആകെ രണ്ടേരണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളെങ്കിലും ഹൃദയത്തിൽ ഒരു മിന്നൽപ്പിണറുണ്ടായതായി അറിഞ്ഞു.
എന്തു പറയണമെന്നറിയാതെ മീനാക്ഷി കുഴങ്ങി.
”ഇവിടെവെച്ച് ഇങ്ങനെ കണ്ടുമുട്ടുമെന്ന് മീനാക്ഷി വിചാരിച്ചു കാണില്ല. കോയിൻസിഡൻസ്…. വിധി പലപ്പോഴും അങ്ങിനെയാണ്. “
മീനാക്ഷി വെറുതെ ചിരിച്ചു. രണ്ടു പ്രാവശ്യം കണ്ടു മുട്ടിയപ്പോഴും ഇദ്ദേഹം ഒന്നും സംസാരിച്ചിരുന്നില്ല എന്നു വെറുതെ ഓർത്തു.
”രഘുവരൻ വർക്ക് ചെയ്യുന്ന കോളേജിൽ തന്നെ ആണ് ഞാനും. “
പിന്നീട് അദ്ദേഹം സുഖ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം മെല്ലെ പറഞ്ഞു തുടങ്ങി.
എന്റെ വീട് മൈസൂറിലാണ്. ഞങ്ങൾക്ക് ധാരാളം മലയാളി സുഹൃത്തുക്കളുണ്ട്. എനിക്ക് മലയാളം നന്നായി മനസ്സിലാവുകയും ചെയ്യും..
ചെറുചിരിയോടെ അനിരുദ്ധ് തുടർന്നു.
നിങ്ങളുടെ ഈ ട്രെഡിഷണൽ ഡ്രെസ്സ് എത്ര മനോഹരമാണ്.. കസവു സാരിയും മുടിയിൽ നിറയെ മുല്ലപ്പൂവും… കാണുന്നവരുടെ കണ്ണുകൾക്ക് കുളിർമയും മനസിന് നിറവും പകരുന്നത്.. എനിക്ക് വളരെ ഇഷ്ടമാണ്.
മീനാക്ഷി പെട്ടെന്ന് ചിരിച്ചുകൊണ്ട് പേഴ്സ് കയ്യിലെടുത്തു പറഞ്ഞു.. “സാറിനോട് വാങ്ങിച്ച പൈസ അന്ന് മുതൽ ഞാൻ കൊണ്ടു നടക്കുവാണ്. പക്ഷേ ഇത് വരെ കടം വീട്ടാൻ സാധിച്ചില്ല. “
അനിരുദ്ധ് ചിരിച്ചുകൊണ്ട് തടഞ്ഞു.
”ചില കടങ്ങൾ അങ്ങനെ കിടക്കട്ടെ. എന്റെ ഓർമ്മയിലെങ്കിലും.. സുഖമുള്ള നോവായി. “
പകപ്പോടെ ആ കണ്ണുകളിലേക്ക് നോക്കിയ മീനാക്ഷി അസാധാരണമാം വിധത്തിലുള്ള ഒരു ശാന്തതയാണ് അവിടെ കണ്ടത്.
സ്റ്റേജിൽ നിന്നും ചീഫ് ഗസ്റ്റ് എത്തിച്ചേരുന്നു എന്ന അനൗൺസ്‌മെന്റ് സ്പീക്കറിലൂടെ മുഴങ്ങിയതും
”നീ എന്തെടുക്കുവാ. ഞാൻ എവിടെയെല്ലാം തിരക്കി… വേഗം വാ “എന്നു പറഞ്ഞുകൊണ്ട് ധിറുതിയിൽ നടന്നു വന്ന രഘുവരന്റെ കൈക്കുള്ളിൽ കരങ്ങൾ ഒതുക്കി മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാൻ അവൾക്കായില്ല.
അനിരുദ്ധ് നിന്നയിടം ശൂന്യമായിരുന്നു..


5 Comments
പാവം അനിരുദ്ധ് …….അത്രക്കിഷ്ടമായിരുന്നു….. സുന്ദരമായ രചന👍❤️
ഹൃദയത്തിൽ തൊടുന്ന കഥ❤️
ചില കടങ്ങൾ വീട്ടാനുള്ളതല്ല. എന്നും മനസ്സിൽ സൂക്ഷിക്കാനുള്ളതാണ് അല്ലേ?❤️
പുനർജനി മുമ്പത്തെ കഥയല്ലേ.
പേര് edit ചെയ്യൂ
നല്ല കഥ. ഒരു നല്ല മനുഷ്യനെ സുഹൃത്തായി ലഭിച്ചത്, കഥ മനോഹരമാക്കി. സഹയാത്രികർ തന്നെയാണ് കൂടുതൽ ചേരുന്ന ശീർഷകം.
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ♥️
Thank you. കഥയുടെ പേര് ‘ സഹയാത്രികർ’ എന്നാണ്. തെറ്റി പുനർജനി എന്നാടിച്ചു പോയതാണ്.