ഈ അവഗണന ഇനി സഹിക്കാൻ വയ്യ. അവൾ അവസാന തീരുമാനമെടുത്തു. ഉച്ചക്ക് ആഹാരം കൊണ്ട് വയ്ക്കാൻ വന്ന അമ്മ കുറെ വഴക്ക് പറഞ്ഞു. രാവിലത്തെ ഭക്ഷണം എടുക്കാത്തതിന്റെ ദേഷ്യമാണ്. പക്ഷെ തന്റെ അവസ്ഥയെക്കുറിച്ച് ആരും ഓർക്കുന്നില്ലല്ലോ.
എത്ര സന്തോഷകരമായിരുന്നു പഴയ ജീവിതം. റഷ്യയിൽ മെഡിസിന് പഠിക്കുകയായിരുന്നല്ലോ ഞാൻ. അവധിക്ക് വീട്ടിൽ വരുമ്പോൾ എല്ലാവരും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി അമ്മ പിറകെ നടന്ന് കഴിപ്പിക്കും. പിന്നെ എല്ലാവരും കൂടി സിനിമ, പിക്നിക്, എന്തൊരു ബഹളമായിരുന്നു.
ഈ കുഞ്ഞൻ വൈറസ് എല്ലാം തെറ്റിച്ചു. ഒരു വിധത്തിൽ വീട്ടിൽ വന്നെത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. ഒരു മരണ വീട്ടിൽ വന്നു കയറിയത് പോലെയാണ് തോന്നിയത്. ആംബുലൻസിൽ നിന്ന് നേരെ മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുമ്പോൾ ദൂരെ നിൽക്കുന്ന വീട്ടുകാരെ ഒരു നോക്ക് കണ്ടു.
അന്നുമുതൽ ഈ മടുപ്പിക്കുന്ന ഏകാന്ത വാസം തുടങ്ങി. രണ്ടു ദിവസം കൊണ്ട് ഫോൺ മടുത്തു. അനിയത്തി മുറ്റത്തു നിന്ന് വിളിക്കുമ്പോൾ ജനാലയിൽ കൂടി താഴേക്ക് നോക്കും. അവൾ സമാധാന വാക്കുകൾ പറയും. പക്ഷെ എനിക്ക് ദേഷ്യവും സങ്കടവുമാണ് വരുന്നത്.
അച്ഛൻ വാതിലിനു പുറത്തു നിന്ന് പലതും പറഞ്ഞ് ആശ്വസിപ്പിക്കും. പക്ഷെ അവരെല്ലാം വീടിനുള്ളിലും തൊടിയിലും സ്വതന്ത്രരായി നടക്കുന്നല്ലോ എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല. വീട്ടുകാർ കൂടി ഒറ്റപ്പെടുത്തുകയാണല്ലോ. ഒരു മെഡിക്കൽ വിദ്യാർഥിനിയായ ഞാൻ ഇങ്ങിനെയൊന്നും ചിന്തിക്കരുതെന്ന് വിവേകം പറയുമെങ്കിലും മനസ്സ് പലപ്പോഴും കൈ വിട്ടു പോകുന്നു. ഒന്നും ചെയ്യാനില്ലാതെ ഓരോ നിമിഷവും തള്ളി നീക്കുന്ന തന്റെ ബദ്ധപ്പാട് ആരും അറിയുന്നില്ലല്ലോ. ആഹാരത്തിനോട് പോലും വെറുപ്പ് തോന്നുന്നു. അത് കൊണ്ടാണ് രാവിലെ കതകിനു പുറത്തിരുന്ന ഭക്ഷണം എടുക്കാതിരുന്നത്. അതിന് ഉച്ചക്ക് ‘അമ്മ കുറെ വഴക്ക് പറഞ്ഞു. ക്വാറന്റീനിൽ ഇരിക്കുമ്പോൾ ഇങ്ങിനെ. അപ്പോൾ റിസൾട്ട് പോസിറ്റീവായാൽ എല്ലാവരും വെറുത്താലോ. വേണ്ട, അത് വരെ പോകാൻ വയ്യ. ഈ ജീവിതം ഇനി വേണ്ട. തീരുമാനമെടുത്തു. ഫാനിൽ കുരുക്കിടാനാണ് ചുരിദാർ ഷാൾ കയ്യിലെടുത്തത് .
അപ്പോഴാണ് ഫോണിൽ ഒരു വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ മണി മുഴങ്ങിയത്. അവസാന മെസ്സേജ് കൂടി വായിക്കാം. തുറന്നപ്പോൾ പ്രിയ കൂട്ടുകാരി ഒരു വീഡിയോ ഫോർവേഡ് ചെയ്തിരിക്കുന്നു.
ഒരു കുട്ടി കടലാസ്സു പൂക്കൾ ഉണ്ടാക്കുന്ന വിധം കാണിക്കുകയാണ്. വെട്ടിക്കഴിഞ്ഞ് കടലാസ്സ് നിവർത്തിയപ്പോൾ പണി പാളി. പക്ഷെ ആത്മ വിശ്വാസത്തോടെ അവൻ പറയുകയാണ്.
“ചെലോർക്ക് ശെരിയാകും, ചെലോർക്ക് ശരിയാകൂല്ല, എന്റെ ശരിയായില്ല, നിക്കൊരു കൊയപ്പോല്ല്യ.”
ആ വാക്കുകൾ ആഴത്തിൽ മനസ്സിൽ പതിഞ്ഞു. വീണ്ടും വീണ്ടും ആ വീഡിയോ ഞാൻ കണ്ടു. എത്ര മണ്ടിയായിരുന്നു ഞാനെന്ന ബോധ്യം വന്നപ്പോൾ ആ വേണ്ടാത്ത ചിന്ത മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞു. ഒരു കുഞ്ഞിന്റെ വിവേകം പോലും എനിക്കില്ലാതെ പോയല്ലോ. പ്രായമായ അച്ഛമ്മ, സുഖമില്ലാത്ത അച്ഛൻ, ഇങ്ങനെ എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയല്ലേ എന്നെ ഇതിനകത്ത് ഇരുത്തിയിരിക്കുന്നത്. എല്ലാ പണികൾക്കുമിടയിൽ എന്നെയോർത്തുള്ള മനോവിഷമം കൊണ്ട് കൂടിയാകാം മുൻകോപക്കാരിയായ ‘അമ്മ വഴക്ക് പറഞ്ഞത്. റിസൾട്ട് പോസിറ്റീവായാൽ കൂടി കുറച്ചു ദിവസം കൊണ്ട് എല്ലാം ശരിയാകില്ലേ.
കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണീർ ഒഴുകി. ആ കുഞ്ഞിന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിയിരുന്നു. ഈ ലോകം മുഴുവൻ ശരിയാകും ചേച്ചീ എന്ന് കുഞ്ഞിചുണ്ടുകൾ പറയുന്നത് പോലെ. ആ വീഡിയോ അയച്ചു തന്ന കൂട്ടുകാരിക്ക് ആയിരം നന്ദി പറഞ്ഞു കൊണ്ട് കതകിനു പുറത്തിരുന്ന രുചിയുള്ള ആഹാരം നിറഞ്ഞ മനസ്സോടെ കഴിച്ചു തുടങ്ങി.
#എന്റെരചന #ബ്ലോഗ് മത്സരം #എല്ലാം ശരിയാകും


3 Comments
പോസിറ്റീവ് ചിന്താഗതി ഇല്ലാത്തതാണ് ഈ കാലത്തെ ഏറ്റവും വലിയ ശാപം. നന്നായിരിക്കുന്നു.
ഈ പോസിറ്റീവ് ചിന്ത ഒന്നു മാത്രം മതി മിനി മിക്കതും ശരിയാക്കാനും ബാക്കി സഹിക്കാനും..നല്ലെഴുത്ത്. ഇഷ്ടപ്പെട്ടു.👌👌👌👏👏❤️❤️
അതേ മിനീ❤️
എല്ലാം ശരിയാകും എന്ന പോസിറ്റീവ് ചിന്ത എന്നും എപ്പോഴും മനസ്സിലുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പുല്ലുപോലെ തരണം ചെയ്യാം.
നല്ല മെസേജ്👌❤️❤️❤️