ഓഫീസിൽ നിന്നിറങ്ങാൻ ഒരുപാടു താമസിച്ചതുകൊണ്ട് വളരെ വൈകിയാണ് അരുൺ വീട്ടിലെത്തിയത്. ട്രെയിൻ ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലല്ലോ. ഒരു കാറുവാങ്ങണമെന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു. രണ്ടു പേരും ജോലി ചെയ്തിട്ടും എങ്ങുമെങ്ങും എത്തുന്നില്ല. ആ നശിച്ച സ്ഥലമൊന്നു വിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…. അപ്പോഴാണ് പോക്കറ്റിൽക്കിടക്കുന്ന കത്തിൻ്റെ കാര്യമോർത്തത്. റിക്ഷയിൽ നിന്നിറങ്ങി മങ്ങിയ വെളിച്ചത്തിൽ അയാൾ വേഗം വീട്ടിലേക്കു നടന്നു.
വരാന്തയിലിരുന്ന് തൻ്റെ നോട്ട്ബുക്കിൽ ശ്രദ്ധാപൂർവ്വം എന്തോ വരയ്ക്കുന്ന ഗൗരിയോട് ഓരോന്നു പറഞ്ഞു കൊണ്ട് അമ്മ വരാന്തയിലിരിപ്പുണ്ട്. സുനിത അടുക്കളയിലാവും.
”ട്രെയിൻ കിട്ടിയില്ലമ്മാ. മോളെന്താ വരയ്ക്കുന്നത്?”
നോട്ട് ബുക്കിലേക്കെത്തി നോക്കി അയാൾ അകത്തേക്കു നടന്നു. പിന്നെ എന്തോ ഓർമ്മിച്ചതുപോലെ പോക്കറ്റിൽ നിന്നു കത്തെടുത്ത് അമ്മയ്ക്കു നീട്ടി.
”ആരുടെയാ മോനേ?”
”വായിച്ചു നോക്കൂ ചിറ്റപ്പൻ്റെയാണ് “
ലളിത കത്തു തുറന്നു. ഭർത്താവിൻ്റെ അനുജൻ്റെയാണ്. കത്തു കൈയിൽ വെച്ചു കൊണ്ട് അവർ എന്തോ ആലോചിച്ചിരുന്നു. മനസ്സ് ഓർമ്മകളിലേക്കു പറന്നു ചെന്നു.
നാല്പതു വർഷം മുമ്പ് ഭർത്താവുമൊത്ത് ഈ മഹാനഗരത്തിലെത്തിയതാണ്. ആദ്യമെല്ലാം വർഷത്തിലൊരിക്കൽ നാട്ടിലേക്കു പോയിരുന്നു. അച്ഛനുമമ്മയും മരിച്ചതോടെ ഇടവേളകൾ വർദ്ധിച്ചു വന്നു. അരുൺ വളർന്നതും പഠിച്ചതും ജോലി നേടിയതും ഇവിടെത്തന്നെ. മലയാളിയാണെങ്കിലും ഇവിടെത്തന്നെയുള്ളാരു കുട്ടിയെ വധുവായി കിട്ടിയതോടെ ലളിതയ്ക്കു സന്തോഷമായി.
എന്നിട്ടും സുരേന്ദ്രൻ ചേട്ടൻ എല്ലാ വർഷവും നാട്ടിലേക്കു പോയിരുന്നു. അനിയനോടും കുടുംബത്തോടുമൊപ്പം താമസിച്ച് ബന്ധുക്കളെയെല്ലാം കണ്ടു തിരികെ വരും. പെൻഷനായതോടെ പോയാൽ ഒരു മാസം കഴിഞ്ഞേ വരൂ. അരിയും തേങ്ങയും വെളിച്ചെണ്ണയും എന്നു വേണ്ട പച്ചക്കറികൾ വരെ ചാക്കിലാക്കിയാണു വരവ്. അച്ഛൻ ട്രെയിനിലെ ഒരു ബോഗി മൊത്തത്തിൽ ബുക്കു ചെയ്താണോ വന്നതെന്നു ചോദിച്ച് മോൻ കളിയാക്കിയാലും മൂപ്പർക്കു യാതൊരു ചമ്മലുമില്ല.
“ഇതെല്ലാം നമ്മുടെ പാടത്തും പറമ്പിലും ഉണ്ടായവയല്ലേ? അതിൻ്റെ രുചിയൊന്നു വേറെയാണ്. നിനക്കതു മനസ്സിലാവില്ല” അദ്ദേഹം ചിരിച്ചു കൊണ്ടു പറയും.
“ആ വീടും വസ്തുക്കളും നമുക്കങ്ങു വിൽക്കാം. ഇവിടെ നല്ലൊരു ഫ്ലാറ്റുവാങ്ങാൻ വേറെന്താ വഴി?അതെല്ലാം അവിടെക്കിടന്നിട്ട് എന്താ പ്രയോജനം? മോനും അങ്ങനെ തന്നെയാണ് പറയുന്നത്. അവനൊരിക്കലുമിനി നാട്ടിൽ താമസിക്കാനൊന്നും പോകുന്നില്ല. കുറച്ചരിയും സാധനങ്ങളും തന്ന് സുധാകരൻ നിങ്ങളെ മയക്കിയിരിക്കുകയാണ്. ”
അരുണിൻ്റെ കല്യാണം തീരുമാനിച്ചപ്പോൾ മുതൽ ലളിത നിർബ്ബന്ധിച്ചു തുടങ്ങിയതാണ്.
“അത് നമ്മളുണ്ടാക്കിയതൊന്നുമല്ലല്ലോ ലളിതേ. കുടുംബസ്വത്തല്ലേ. അരുണിനും അവൻ്റെ കുഞ്ഞുങ്ങൾക്കും അവകാശപ്പെട്ട സ്വത്ത് ഞാനായിട്ടു വിൽക്കില്ല. ”
സുരേന്ദ്രൻ സമ്മതിച്ചില്ല.
”ഈ കുടുസ്സു മുറികളിൽ എൻ്റെ ജീവിതം ഒടുങ്ങും. നിങ്ങളതും കെട്ടിപ്പിടിച്ചിരുന്നോ “
ലളിത കണ്ണുതുടച്ചു.
“നീയൊന്നു സമാധാനിക്കു ലളിതേ. എല്ലാം ശരിയാകും. അവനു നല്ലൊരു ജോലിയുണ്ടല്ലോ. അവൾക്കും ജോലിയുണ്ട്. പിന്നെന്തിനാണ് ആവശ്യമില്ലാത്ത ആധികൾ ?”
അഞ്ചു വർഷങ്ങൾക്കു മുമ്പ് ഹാർട്ട് അറ്റാക്കിൻ്റെ രൂപത്തിൽ മരണം സുരേന്ദ്രനെ കൊണ്ടുപോകുന്നതുവരെ അയാൾ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
പിന്നെയിതു വരെ നാട്ടിൽ പോയിട്ടേയില്ല. നാട്ടിൽ നിന്നു വരുന്നവരുടെ കൈയിൽ സുധാകരൻ എന്തെങ്കിലുമൊക്കെ കൊടുത്തു വിടും. പിന്നെ ചെറിയ തുകകൾ അരുണിനയയ്ക്കും. വസ്തു വിൽക്കണമെന്നു പറഞ്ഞ് കഴിഞ്ഞ മാസവും ഫോൺ ചെയ്തതാണ്. സുധാകരനു ഫോണിനോടു വല്ലാത്ത അലർജിയാണ്. ഇക്കാലത്ത് ആരാണ് കത്തയയ്ക്കാൻ മിനക്കെടുന്നത്?
”അമ്മയിതു വരെ കത്തു വായിച്ചില്ലേ? വസ്തു നോക്കാൻ മൂന്നു പേർ വന്നിരുന്നു. പറഞ്ഞ വിലയും കത്തിലുണ്ട്. നമ്മൾ നാട്ടിൽ പോയാലേ പറ്റൂ. ഗൗരിയ്ക്ക് അടുത്ത മാസം സ്കൂളടയ്ക്കട്ടെ. ഞങ്ങൾ രണ്ടാഴ്ച ലീവെടുക്കാം. എല്ലാം ശരിയായാൽ മതിയായിരുന്നു. “
അരുൺ അടുത്തു വന്നിരുന്നു.
”ശരിയാകും മോനേ”. ലളിത മകനെ സമാധാനിപ്പിച്ചു.
ട്രെയിൻ ഷൊർണ്ണൂരെത്തിയപ്പോഴേക്ക് പതിനൊന്നു മണിയായി. സുധാകരൻ പ്ലാറ്റ്ഫോമിൽത്തന്നെയുണ്ടായിരുന്നു.
”ചേട്ടത്തിയും മോളും സുനിതയും എൻ്റെ കാറിൽ കയറിയ്ക്കോ. ഞാൻ വേറൊരു വണ്ടി വിളിച്ചിട്ടുണ്ട്. അരുൺ ലഗേജുമായി അതിൽ പോരട്ടെ. ”
“ആ പഴയ വണ്ടി തന്നെയാണോ ചിറ്റപ്പാ ? അതിനിയും കളയാറായില്ലേ? ” അരുൺ പൊട്ടിച്ചിരിച്ചു.
”എനിക്കിതു തന്നെ ധാരാളമല്ലേ മോനേ. വേഗം പോവാം കുഞ്ഞിനു വിശക്കുന്നുണ്ടാവും ” സുധാകരൻ ധൃതി കൂട്ടി.
“കുഞ്ഞിനു മാത്രമല്ല. ചിറ്റമ്മയുടെ കറികളോർക്കുമ്പോൾ എല്ലാവർക്കും വിശപ്പു കൂടുതലാണ്. അല്ലേ അമ്മേ?”
ലളിത ചിരിച്ചു കൊണ്ട് ഗൗരിയുടെ കൈയും പിടിച്ച് കാറിനടുത്തേക്കു പോയി.
ചെമ്മണ്ണു പാതയിലൂടെ കിതച്ചു കിതച്ച് ആ കാർ നീങ്ങി. വഴിയിൽ പലയിടത്തും കാർ നിർത്തി സുധാകരൻ ചേട്ടത്തിയെയും കുടുംബത്തേയും പരിചയപ്പെടുത്തി.
വണ്ടി മുറ്റത്തു നിർത്തിയപ്പോഴേക്കും സുമംഗലയും മരുമകൾ വനജയും ഓടി വന്നു. ഒപ്പം കുറെ അയൽക്കാരും. ലളിത പലരേയും ഓർമ്മിച്ചെടുത്തു.
”ചേട്ടത്തി കുറച്ചു ദിവസം ഇവിടെക്കാണും. ഇപ്പോൾ ആഹാരം കഴിച്ചു വിശ്രമിക്കട്ടെ. ” സുമംഗലയോടൊപ്പം അവർ അകത്തേക്കു പോയി.
“ചേട്ടത്തിയുടെ പഴയ മുറി തന്നെ ഒരുക്കിയിട്ടിട്ടുണ്ട്. ”
മുറിയിലേക്കു കയറിയ ലളിതയുടെ മനസ്സ് വീണ്ടും ഓർമ്മകളിലേക്കു പോയി. കല്യാണം കഴിഞ്ഞ് വന്നു കയറിയത് ഈ വീട്ടിലേക്കാണ്. ഒരു കുടുംബം തുടങ്ങിയത് ഈ മുറിയിലും. നാട്ടിൽ വരുമ്പോഴെല്ലാം ഈ മുറിയായിരുന്നു താവളം. സുമംഗല ആരേയും അങ്ങോട്ടു കയറ്റാറില്ല.
ഊണു കഴിയ്ക്കാനിരുന്നപ്പോൾ ഓരോ വിഭവങ്ങളും വീണ്ടും വീണ്ടും വിളമ്പി സുധാകരനും സുമംഗലയും അടുത്തു നിന്നു.
” ഈ മീൻ കറി എങ്ങനെയുണ്ട്? ചേട്ടൻ്റെ പറമ്പിലെ കുളത്തിൽ നിന്നു പിടിച്ചതാണ്. കഴിഞ്ഞ തവണ വിതച്ച പുതിയ നെല്ലിൻ്റെ അരികൊണ്ടാണ് ചോറു വെച്ചത്. പച്ചക്കറികളെല്ലാം നമ്മുടെ പാടങ്ങളിൽ കൃഷി ചെയ്തതാണ്. “
സുധാകരൻ ഓരോന്നും വിശദീകരിച്ചു കൊണ്ടിരുന്നു.
”ചിറ്റപ്പാ ചൂണ്ടയുണ്ടോ? എനിക്കും മീൻ പിടിക്കണം”
അരുൺ എഴുന്നേറ്റു.
ഗൗരി അടുത്ത വീട്ടിലെ കുട്ടികളുമായി കളിയ്ക്കാൻ പോയി. സുനിത വനജയോടൊപ്പം മുറ്റത്തും പറമ്പിലും ചുറ്റിനടന്നു. ഗ്രാമത്തിലെ പഴയ കൂട്ടുകാർ ലളിതയെ കാണാൻ വന്നു. എല്ലാവരും സന്തോഷത്തിൻ്റെ നിമിഷങ്ങളിലായി.
പത്തു ദിവസം പെട്ടെന്നു കഴിഞ്ഞു. നാളെ തിരികെപ്പോകണം.
”ചേട്ടത്തീ എഗ്രിമെൻ്റും അഡ്വാൻസുമായി രാജേന്ദ്രൻ വന്നിട്ടുണ്ട്. “സുധാകരൻ ഒരാളുമായി ലളിതയുടെ അടുത്തെത്തി.
”അമ്മായീ മൂന്നുമാസത്തിനകം എല്ലാം ശരിയാക്കാം. ഒന്നു കൂടി വരേണ്ടി വരും “
എഗ്രിമെൻ്റും ഒരു പൊതിയും ലളിതയെ ഏല്പിച്ച് അയാൾ പോയി.
തൻ്റെ മനസ്സും ജീവിതവും ശൂന്യമായതു പോലെ അവർക്കു തോന്നി. ഒരിയ്ക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ സംഭവിയ്ക്കാൻ പോകുന്നതുപോലെ ഒരശുഭചിന്ത മനസ്സിനെ അലട്ടാൻ തുടങ്ങി.
” ബാഗിൽ ഈ അരി കൂടി വെയ്ക്കൂ അരുൺ. ഗൗരിമോൾക്ക് ഇതിൻ്റെ ചോറ് ഒരുപാടിഷ്ടമായി. “
സുമംഗല വലിയൊരു കവർ നിറയെ പലഹാരങ്ങളും അരിയുമായി വന്നു.
”കുറച്ചു മീൻ പൊരിച്ചും കുറച്ച് അച്ചാറായിട്ടും എടുത്തു. ഈ വെളിച്ചെണ്ണയും. ”
സാധനങ്ങളെല്ലാം കാറിൽ വെച്ച കഴിഞ്ഞിട്ടും ഗൗരിയെ കാണുന്നില്ല.
”ഗൗരീ മോളേ”
വലിയൊരു കുട്ടിക്കൂട്ടത്തോടൊപ്പം ഗൗരി ഓടി വന്നു. ഇളം വെയിലേറ്റു തുടുത്ത ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് കൂടുതൽ പ്രകാശിക്കുന്നതു പോലെ ലളിതയ്ക്കു തോന്നി. ഗൗരി താൻ വരച്ച ചിത്രങ്ങളുമായി അച്ഛമ്മയുടെ അടുത്തു വന്നു. ഗ്രാമത്തിൽ കണ്ട കാഴ്ചകളെല്ലാം അവൾ വരച്ചിരുന്നു. ലളിതയുടെ മനസ്സാകെ ചഞ്ചലമായി.
ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി അവളെ പറിച്ചു മാറ്റുകയല്ലേ താൻ ചെയ്യുന്നത്? എല്ലാം കൈയൊഴിഞ്ഞു കഴിഞ്ഞാൽ ഇനിയിങ്ങോട്ടൊരു വരവുണ്ടാകുമോ?
”വാ അമ്മേ പോകാം. “
കാർ കുറേ ദൂരം ചെന്നപ്പോൾ രാജേന്ദ്രൻ വഴിയരികിൽ ആരോടോ സംസാരിച്ചു നിൽക്കുന്നു.
”ഒന്നു നിർത്താൻ പറയൂ ” ലളിത അരുണിൻ്റെ കൈ പിടിച്ചു. അവർ കാറിൽ നിന്നിറങ്ങി. എഗ്രിമെൻ്റെഴുതിയ പേപ്പറും പണപ്പൊതിയും രാജേന്ദ്രനെ ഏൽപ്പിച്ചു.
”അതു വിൽക്കുന്നില്ല. “
അന്തം വിട്ടു നിൽക്കുന്ന രാജേന്ദ്രനെ പിന്നിലാക്കി കാർ മുന്നോട്ടു പാഞ്ഞു.
“അതു വിൽക്കാൻ പാടില്ല മോനേ. നിൻ്റച്ഛൻ പറഞ്ഞിരുന്നതാണു ശരി. എത്ര തലമുറകൾ കൈമാറിയ സ്വത്താണ്. ഇനി എത്രയോ പേർക്കവകാശപ്പെട്ടതാണ്. ഈ കുഞ്ഞിൻ്റെ സന്തോഷം നീ കണ്ടില്ലേ ? നമ്മളായിട്ട് അതില്ലാതാക്കരുത്. നീ വിഷമിക്കേണ്ട. എല്ലാം ശരിയാവും കുഞ്ഞേ “
ചോദ്യഭാവത്തിൽ തന്നെ നോക്കുന്ന അരുണിനോടായിപ്പറഞ്ഞ് ലളിത സീറ്റിലേക്കു ചാരിയിരുന്നു.
#എൻ്റെരചന
#എല്ലാം ശരിയാവും


8 Comments
Nalloru kadha chechi.. ishtapetu ❤️
നല്ല എഴുത്ത്. ഇതിലെ ലളിത ഞാൻ തന്നെയാണ്. എനിക്കും മണ്ണിനോടും നാടിനോടും വല്ലാത്തൊരു വൈകാരിക ബന്ധമാണ്.
🥰🥰🥰
അതേ ജോയ്സ് എവിടെപ്പോയാലും നമുക്ക് നാടു തന്നെയാണു സ്വർഗ്ഗം❤️❤️
സ്നേഹം അനില❤️❤️
നന്നായിട്ടുണ്ട്. സ്വന്തം നാട്ടിലെ വേരറുത്തു വേറെ നാട്ടിൽ പോയാൽ സമാധാനം കിട്ടുമോ.
സ്നേഹം സാബീ❤️❤️
നല്ലെഴുത്ത് സുമക്കുഞ്ഞേ. ഒത്തിരി ഇഷ്ടമായി അനായാസമായിട്ടാണ് നറേറ്റ് ചെയ്തിരിക്കുന്നത്. നല്ല വായനാസുഖവും പ്രെഡിക്ടബിൾ എങ്കിലും മോശമല്ലാത്ത എൻഡിങ്ങും👌👏👏❤️❤️
സ്നേഹം താരച്ചേച്ചീ❤️❤️