നുരയുന്ന പതക്കു മേലെ ഒരു നുള്ളു കാപ്പിപ്പൊടി കൊണ്ട് ഒരു ഹൃദയം വരച്ച് ഹരി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അലസമായി മുടി കെട്ടി താടിക്കു കൈയ്യും കൊടുത്തിരിക്കുന്ന ഇന്ദുവിനെ ഹാളിൽ നിന്നെ ഹരിക്കു കാണാം. ഹരിയിലെ ഫോട്ടോഗ്രാഫർ ഉണർന്നു. അവൻ ഒരു കോഫി മഗ് ടേബിളിൽ വെച്ച് പോക്കറ്റിൽ നിന്ന് ഫോൺ മെല്ലെ എടുത്തു.
“ഇന്ദു അനങ്ങല്ലേ , നല്ല ഫ്രെയിം. ഈ ആംഗിളിൽ നിന്നെ കാണാൻ നല്ല രസമുണ്ട്.”
അഞ്ചാറ് പടം നിരത്തി പിടിച്ച ശേഷം ഹരി കോഫിയുമായി ചെന്ന് ഇന്ദുവിന് അഭിമുഖമായി ഇരുന്നു. ഒരു കപ്പ് കോഫി ഇന്ദുവിന് നീട്ടി. കാപ്പിക്ക് മുകളിലെ ഹരിയുടെ കരവിരുത് കണ്ട് ഇന്ദുവിന്റെ മുഖത്ത് നാണം കലർന്നൊരു പുഞ്ചിരി മിന്നി മാഞ്ഞു. ഒരു സിപ് കോഫി കുടിച്ചു കൊണ്ട് ഹരി പറഞ്ഞു,
“ഒരു പ്രണയദിനമായിട്ട് ഭാര്യയെ സൂര്യൻ ചുംബിക്കുന്ന ഫോട്ടോ എടുക്കാൻ പറ്റി. ഹാപ്പി വാലെന്റൈൻസ് ഡേ മൈ ഡിയർ.”
ഫോണിലെടുത്ത ഫോട്ടോ ഇന്ദുവിനെ കാണിച്ചു കൊണ്ട് ഹരി അവളെ വിഷ് ചെയ്തു. ഇന്ദു തിരിച്ചും.
“അപ്പൊ ഇന്നെന്താ ഭർത്താവേ പരിപാടി? നമുക്കെന്നും വാലെന്റൈൻസ് ഡേ അല്ലെ? എന്തിനാ ഈ ഒരു ദിവസത്തെ പ്രഹസനം എന്നൊക്കെ സ്ഥിരം ഡയലോഗ് അടിച്ച് ഇരിക്കാനാണോ? അതോ സംതിങ് സ്പെഷ്യൽ ഫോർ മി?” ഇന്ദു ചോദിച്ചു.
“അങ്ങനെ താൻ എന്നെ ആക്കിപറയാതെ. ഒരു പ്ലാനും ഇല്ലാഞ്ഞിട്ടാണോ ഞാൻ മോളെ ഇന്നലെ അമ്മൂമ്മേടെ വീട്ടിൽ ആക്കിയത്. ഇന്നത്തെ ദിവസം മുഴുവൻ ഞാൻ നിനക്കു വേണ്ടി.. അല്ല, നമുക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. ഇറ്റ്സ് ജസ്റ്റ് അസ്. ഒൺലി അസ്. ലെറ്റ് അസ് ഗോ ഔട്ട് ഫോർ എ ഡേറ്റ്. പറ എവിടെ പോണം?”
ഇന്ദു പതിയെ കസേരയിൽ നിന്നെഴുന്നേറ്റു. “നമുക്ക് എങ്ങോട്ടെന്നില്ലാതെ പോകാം ഹരി. കുറെ ദൂരം കാറിൽ നീയും ഞാനും മാത്രം. അവസാനം ഒരു ഡിന്നർ.”
“ഹരി എല്ലാം മൂളിക്കേട്ടിട്ടു പറഞ്ഞു; ഒക്കെ , ദെൻ ഗെറ്റ് റെഡി. ഞാൻ പോയി കുളിക്കട്ടെ.”
രണ്ടടി നടന്നു ഹരി തിരിച്ചു വന്നു. മുഖത്തു ഒരു ശങ്കയുണ്ട്. എങ്കിലും ഇന്ദുവിനോട് ചോദിച്ചു.
“ആ വെള്ളയിൽ പിങ്ക് പൂക്കളുള്ള കുർത്തി ഇടുമോ? എനിക്ക് വേണ്ടി. അല്ല, നിനക്ക് ഓക്കേ ആണെങ്കിൽ മാത്രം മതി.”
ഇന്ദു മറുപടി പറഞ്ഞില്ല, പകരം ഹരിയുടെ കണ്ണിൽ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്ത അകത്തേക്ക് പോയി. അൽപ സമയത്തിനകം റെഡി ആയി പുറത്തു വന്നു തന്റെ വാച്ച് തിരയുകയായിരുന്നു ഹരി. മുറിയിൽ നിന്നും ഇറങ്ങി വന്ന ഇന്ദുവിനെ അവൻ ആദ്യമായെന്ന പോലെ നോക്കി നിന്നു. ഇന്ദുവിന്റെ സൗന്ദര്യം താൻ ശ്രദ്ധിക്കാറില്ലേ? ആസ്വദിക്കാറില്ലേ? ഛെ ! എന്ത് ബോറനാണ് ഞാൻ. തന്റെ പഴയ സിദ്ധാന്തങ്ങളെല്ലാം കാറ്റിൽ പറത്തി ഹരിയുടെ മനസ്സ് പറഞ്ഞു. പ്രണയത്തിനായൊരു ദിനം നല്ലതു തന്നെ. ആദ്യമായി പ്രണയം പറയാൻ മാത്രമല്ല. ഒരിക്കൽ സ്വന്തമായതിനെ വീണ്ടും വീണ്ടും തന്റേത് മാത്രമാക്കാൻ.
ഉറ്റു നോക്കി നിന്ന് പോയ ഹരിയെ നോക്കി ഇന്ദു ചോദിച്ചു “ഹരി, ദേ നിന്റെ ഫേവറിറ്റ് കുർത്തി. എങ്ങനെയുണ്ട്?”
ഇന്ദുവിന്റെ മുഖത്തേക്ക് വീണു കിടന്ന ഒരു മുടി ഒതുക്കികൊണ്ട് ഹരി പറഞ്ഞു; “നീയിന്ന് എന്നത്തേക്കാൾ സുന്ദരിയാണ് ഇന്ദു. പക്ഷെ എന്തോ ഒരു കുറവില്ലേ?”
ഇന്ദു പുരികം ചുളിച്ചു. “ഏഴു വർഷായില്ലേ ഹരി, ഇനി കുറഞ്ഞാലും കൂടിയാലും നീ തന്നെ അങ്ങട് സഹിക്ക്യാ.”
ഹരി വാക്കുകൾ ഒന്ന് കുടി പൊലിപ്പിച്ചു. “എന്നാലും അങ്ങനെയല്ലലോ ഇന്ദു. ഒരു കുറവുണ്ടെങ്കിൽ നികത്തണ്ടേ? നീ സെവൻ ഇയർസ് ഇച്ച് എന്ന് കേട്ടിട്ടില്ലേ? ഏഴു വർഷങ്ങൾ ദമ്പതികൾക്കിടയിൽ വളരെ പ്രധാനമാണ്. തമ്മിൽ ആകർഷണം കുറയാം, പുതുമ മങ്ങാം, പരസ്പരം അപ്പ്രിസിയേറ്റ് ചെയ്യില്ല. ശ്രദ്ധിക്കില്ല. എല്ലാവരിലും ഇല്ലെങ്ങിലും പലരും എക്സ്പീരിയൻസ് ചെയ്യാറുണ്ട് ഇതൊക്കെ. സോ, എനിക്ക് ശ്രദ്ധിക്കണം ഇന്ദൂ. എനിക്കൊരു “തന്തവൈബ്” ഹസ്ബൻഡ് ആവണ്ട.”
“നീ എന്താ ഹരി പറഞ്ഞു വരുന്നത്?” ഇന്ദുവിന് ഒന്നും മനസിലായില്ല.
“ഇന്ദൂ, താൻ പോയി നമ്മുടെ മുറിയിലെ ഷെൽഫ് തുറന്ന് നോക്ക്. അവിടെ ഒരു സാധനം വെച്ചിട്ടുണ്ട്. ഈ കുറവ് അത് നികത്തും.” ഹരി ഇന്ദുവിന്റെ ആകാംക്ഷ കൂട്ടി.
ഇന്ദു മുറിയിലേക്ക് ചെന്നു, ഷെൽഫ് തുറന്ന് നോക്കി. ഒരു ഡയമണ്ട് നോസ് പിൻ അഥവാ വൈര മൂക്കുത്തി ആണ്.
“ഇത്രേം വില കൂടിയ സമ്മാനം എന്തിനാ ഹരി ഇപ്പോ?” ഇന്ദുവിന് സങ്കടവും സന്തോഷവും ഒരുമിച്ച് വന്നു.
“നിനക്കിഷ്ടപ്പെട്ടോ?” ഹരി ചോദിച്ചു.
“ഉം..” ഇന്ദു മൂളി.
വാക്കുകൾ കിട്ടാതെ അവൾ ഹരിയെ കെട്ടിപിടിച്ചു. ആ നിമിഷം ഇന്ദു ഒരു കൊച്ചു കുഞ്ഞായി മാറിയത് പോലെ അവനു തോന്നി. പെട്ടെന്നെന്തോ ഓർത്ത് ഹരി ഇന്ദുവിന്റെ പുറത്തു തട്ടി പറഞ്ഞു; ”എന്നാപ്പിന്നെ നമുക്ക് വിട്ടാലോ? അതേയ് ആ മൂക്കുത്തി ഇട്ടിട്ട് പുറത്തേക്കു വന്ന മതി.”
ഇന്ദുവും ഹരിയും കാറിൽ കയറി യാത്ര തുടങ്ങി. ഇന്ദുവിന് അറിഞ്ഞേ പറ്റൂ, “എന്നാലും ഈ മൂക്കുത്തി ഐഡിയ നിനക്ക് പെട്ടെന്നെങ്ങനെ തോന്നി ഹരി?”
“പെട്ടെന്നൊന്നുമല്ല , നിന്റെ അലമാര തുറന്നാൽ പത്തു മൂക്കുത്തിയെങ്കിലും കാണാം. ഒന്നുകിൽ റോൾഡ് ഗോൾഡ് അല്ലെങ്കിൽ വെള്ളി. അതാണെങ്കിൽ രണ്ടു ദിവസം ഇട്ടാൽ അപ്പൊ തുടങ്ങും അലര്ജി. ഹും, ഉദ്യോഗസ്ഥ ആണത്രേ.”
“അതുകൊള്ളാം , ഞാൻ കാശു കൊടുത്ത് വാങ്ങിയാൽ പിന്നെ നീ എനിക്ക് വാങ്ങിത്തരുമായിരുന്നില്ലല്ലോ”, ഇന്ദു പൊട്ടിച്ചിരിച്ചു.
ചിരിക്കൊടുവിൽ ഒരു നെടുവീർപ്പിട്ടു ഇന്ദു പറഞ്ഞു; “എനിക്ക് സമ്മാനങ്ങളേക്കാൾ പ്രിയം സമയത്തോടാണ് ഹരി. നിന്നോടൊപ്പമുള്ള സമയം. നീയെന്നെ കേൾക്കണം ഹരീ. ഒന്നും പരിഹരിക്കണ്ട . പക്ഷെ, കേട്ടുകൊണ്ടേയിരിക്കണം.”
“എന്റെ ഇന്ദു പറ, ദേ ഈ രണ്ടു ചെവികളും നിനക്കാ , കണ്ണുകൾ മാത്രം റോഡിലേക്ക്. ഇടയ്ക്കു ആരേലും ഹോൺ അടിച്ചാൽ പറയണേ” ഹരി ചിരിച്ചു.
“അത് പറ്റില്ല ഹരി.” ഇന്ദു ചൊടിച്ചു. “ഞാൻ റേഡിയോ ഒന്നുമല്ല. ഹരിയെ കേൾക്കാനാ എനിക്ക് ദൈവം ചെവി തന്നിരിക്കുന്നത്.”
“ശരി മാഡം” , ഹരി സമ്മതിച്ചു കൊടുത്തു.
എന്നാപ്പിന്നെ ബാക്ക്ഗ്രൗണ്ടിൽ സ്വല്പം മൂസിക് കൂടി ആവാം. ഹരി മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.
“കവിത എഴുതുന്നു… കനകമഷിയാലാരോ…”
പാട്ടു അവരെ പൊതിഞ്ഞു നിന്ന പോലെ ഇന്ദുവിന് തോന്നി.
“ഹരീ എന്റെ ഫേവറൈറ് പ്ലേലിസ്റ്റ്. വാട്ട് എ മൊമെൻറ്.. ഞാനും നീയും നമ്മുടെ ഇഷ്ടഗാനങ്ങളും ലക്ഷ്യമില്ലാത്ത യാത്രയും. ഉം.. ഇന്ട്രെസ്റ്റിംഗ്.”
ഇന്ദുവും ഹരിയും സംസാരിച്ചു തുടങ്ങി. പഴയ ഓർമകളിലേക്ക് തിരിച്ച് പോയി. ആദ്യത്തെ കണ്ടുമുട്ടൽ, ആദ്യത്തെ ചാറ്റ്, ആദ്യ കാൾ, ആദ്യത്തെ യാത്ര.. ആദ്യത്തെ വഴക്ക് അങ്ങനെ മധുരമുള്ളതെല്ലാം വീണ്ടും നുണഞ്ഞ് ചുംബിച്ച സൂര്യൻ വിട പറയുവോളം അവർ ഓർമകളിൽ ഒന്നായൊഴുകി. പതിയെ ഇരുളു മൂടിത്തുടങ്ങിയ മാനം നോക്കി ഇന്ദു സീറ്റിലേക്ക് തല ചായ്ച്ചു.
“നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പ്രണയം നമ്മളെ തേടി വരും എന്നതൊരു സത്യമാണ്. ജീവിതം രണ്ടാമത് ഒരവസരം തന്നു ഒന്നിപ്പിച്ചവരല്ലേ ഹരീ നമ്മൾ? സ്നേഹിച്ചു സ്വന്തമാക്കിയ പുരുഷനെ മധുവിധു തീരുന്നതിനു മുന്നേ വിധിക്കു വിട്ടു കൊടുത്ത ഞാനും, താലോലിച്ചു മോഹിച്ച ആദ്യ പ്രണയിനി തേച്ചിട്ട് പോയ നീയും.”
“ഛെ, എന്തായിത് ഇന്ദൂ, ഇത്രേം സാഹിത്യത്തിൻറെ എടേല് ആ “തേപ്പ്” എന്ന പദപ്രയോഗം വേണ്ടായിരുന്നു.” ഹരി മുഖത്തെ ചമ്മൽ മാറ്റാൻ ഇന്ദുവിനെ കളിയാക്കി.
ഇന്ദു അല്പം കഷ്ടഭാവത്തിൽ “മോശായി ലെ ഹരി? മോശായിരിക്കണു ഇന്ദു, വളരെ മോശായിരിക്കണു. ഹരീ വണ്ടി നിർത്ത്.” എന്തോ കണ്ടിട്ടെന്ന പോലെ ഇന്ദു തിടുക്കപ്പെട്ടു. ഹരി കാറ് സൈഡ് ആക്കി നിർത്തി. ഇന്ദു ഇറങ്ങി വഴിയിൽ പൂക്കൾ വിൽക്കാനിരുന്ന സ്ത്രീയിൽ നിന്നും കുറച്ച മുല്ലപ്പൂ വാങ്ങി തിരിച്ച് വന്നു.
“ഇന്ദൂ നേരം ഇത്രയും ആയില്ലേ? ഇനി ഈ പൂക്കൾ നീ ചൂടുമോ?”
ഒരു റോസാപ്പൂ ഹരിക്ക് നീട്ടികൊണ്ട് ഇന്ദു പറഞ്ഞു, “നോക്കൂ ഹരി, എന്നും എല്ലാവർക്കും പൂക്കൾ കൊടുക്കുന്ന ആ ചേച്ചിക്ക് ഇന്നാരെങ്കിലും ഒരു പൂ കൊടുത്തിട്ടുണ്ടാവുമോ? പ്രണയസൂചകമായിട്ട്. തനിക്ക് പൂക്കൾ തരണേ എന്നല്ല, മറിച്ച് തന്റെ കൈയിലുള്ള പൂക്കൾ ആരെങ്കിലുമൊക്കെ വാങ്ങിതീരണേ എന്നല്ലേ അവർ ആഗ്രഹിച്ചിട്ടുണ്ടാവുക? എന്നെപോലെ താന്നെ അവരും ഒരു പൂ അർഹിക്കുന്നില്ലേ? നോട്ട് എവരിവൺസ് വാലെന്റൈൻസ് ഡേ ഈസ് സെയിം അല്ലെ ഹരി?”
കണ്ണെടുക്കാതെ ഹരി ഇന്ദുവിനെ നോക്കി. “മറ്റുള്ളവരോടുള്ള നിന്റെയീ കരുതലാണ് ഇന്ദു എനിക്ക് നിന്നോടുള്ള പ്രണയം.”
“ആണോ കുഞ്ഞേ?” ഇന്ദു ദയനീയ ഭാവത്തിൽ ചോദിച്ചു.
അവളുടെ ആ കുസൃതി നിറഞ്ഞ ചോദ്യത്തിൽ രണ്ടുപേരും പൊട്ടിച്ചിരിച്ചു. അവളുടെ മുഖത്തെ വൈരമൂക്കുത്തിയുടെ തിളക്കം അവൻ്റെ കണ്ണിലുടക്കി. പക്ഷെ, അതിലേറെ തിളക്കം അതിനു താഴെ വിരിഞ്ഞ അവളുടെ ചിരിക്കാണെന്നു അവനു തോന്നി. പ്രകൃതിയെ സാക്ഷിയാക്കി ഒരു സ്നേഹ ചുംബനം ഹരി കൊതിച്ചു. പടിഞ്ഞാറൻ ചക്രവാളത്തിന്റെ ചുമപ്പ് മുഴുവൻ നാണം കൊണ്ട് ഇന്ദുവിന്റെ മുഖം ഏറ്റുവാങ്ങി.
#എൻ്റെരചന #നീയുംഞാനും #പ്രണയദിനം


4 Comments
ഇഷ്ട്ടം ❤️❤️
നല്ല ഒഴുക്കോട് കൂടി എഴുതി 🥰. അപ്പൊ പ്രണയവും തന്നായി വഴങ്ങും അല്ലേ.. 👌🌹🌹🌹
മനോഹരം.
👌❤️
Thank you dear