ഇറങ്ങാൻ നേരം രാജി ഒന്നുകൂടെ ഓർമിപ്പിച്ചു. “ചേച്ചി കല്യാണത്തിന് മാത്രമല്ല എല്ലാ ആഘോഷങ്ങൾക്കും ചേച്ചി ഉണ്ടായിരിക്കണം നേരത്തെ വരണേ ”
“ഞങ്ങൾ വ്യാഴാഴ്ച തന്നെ അങ്ങു എത്തും രാജി” എന്നു അവൾക്കു ഉറപ്പു നൽകികൊണ്ട് ഞാൻ ഗേറ്റ് വരെ അവളെ അനുഗമിച്ചു.
മെഹന്തി, ഹൽദി, സംഗിത്, എന്നിങ്ങനെ എന്തൊക്കെ ആഘോഷങ്ങൾ ആണു ഇപ്പോൾ കല്യാണത്തിന്. പണ്ടൊക്കെ വിവാഹത്തിനു ശേഷം ആൺവീട്ടുകാർ ബന്ധുക്കളെ ഒക്കെ കൂട്ടി പെണ്ണിന്റെ വീട്ടിലേക്കു പോവും. അതുപോലെ പെൺവിട്ടുകാരും. അതിനു സൽക്കാരം എന്നൊരു പേരുംപറയും. ഇന്ന് ആണെങ്കിൽ റിസപ്ഷൻ അല്ലേ. കേക്ക് മുറിച്ചു വരനും വധുവും ഡാൻസ് ചെയ്തു ബന്ധുക്കൾ ഒക്കെ പാട്ടു പാടി വലിയ ഒരാഘോഷം.
വിവാഹത്തെ കുറിച്ചു ഇങ്ങിനെ ഓരോന്ന് ചിന്തിച്ചപ്പോൾ പഴയഒരോർമ്മയായി എന്റെ വിവാഹവും മനസ്സിലേക്ക് വന്നു.
പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ ഡിഗ്രിക്കു ചേരണം എന്നായിരുന്നു ആഗ്രഹം. വീട്ടിൽ ഞാൻ ഒറ്റ കുട്ടിയല്ലേ. അച്ഛൻ ആണെങ്കിൽ ചെറുപ്പത്തിലേ മരിച്ചു. എന്നെ ഒറ്റക്കു ഒരിടത്തും അയക്കാൻ അമ്മക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഡിഗ്രിക്കു ചേരണ്ട കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴാണ് അമ്മയുടെ ഒരു ചിറ്റയുടെ മകൻ എനിക്കൊരു കല്യാണലോചനയുമായി വന്നതു ഹൈദരാബാദിൽ ജോലിയുള്ള ചെറുക്കൻ. വീട് ടൗണിൽ തന്നെ.
അവൻ പെണ്ണിനെ ഹൈദരാബാദിലേക്കു കൊണ്ടുപോവുകയും ചെയ്യും. എന്നെ പഠിപ്പിക്കാൻ ഉള്ള ഒരാഗ്രഹം മനസ്സിൽ ഉള്ളതുകൊണ്ടാണോ എന്നെ പിരിയുന്ന വിഷമം കൊണ്ടാണോ എന്നറിയില്ല അമ്മ ആദ്യം സമ്മതം കാണിച്ചില്ല.
“നല്ല ചെറുക്കൻ ആണു ലക്ഷ്മി, ജോലിയും നല്ലത്. ഇവിടുന്നു അധികം ദൂരവും ഇല്ല. എന്തു കൊണ്ടും നല്ല ബന്ധം തന്നെയാണ്. കല്യാണം കൊണ്ടുവന്ന പപ്പമ്മാവനും അമ്മമ്മയും ഒരു പോലെ അമ്മയെ നിർബന്ധിച്ചു.
പിന്നെ കല്യാണനിശ്ചയമായി.
ചെറുക്കന്റെ വിട്ടിൽ നിന്നു മുതിർന്നവർ ചിലർ പെണ്ണിന്റെ വിട്ടിൽ വരും. പെണ്ണിന്റെ വിട്ടിൽ കുറച്ചു ആൾക്കാരെ ഒക്കെ ക്ഷണിച്ചു സദ്യ ഒക്കെ ഒരുക്കിട്ടുണ്ടാവും. അന്നു വിവാഹസ്ഥലവും മുഹൂർത്തവും ഒക്കെ നിശ്ചയിക്കും.അങ്ങിനെ ആയിരുന്നു അന്നത്തെ രീതി. നിശ്ചയം കഴിഞ്ഞു
ഒന്നര മാസമുണ്ടായിരുന്നു വിവാഹത്തിന്. സ്വർണ്ണം വാങ്ങാനും ഡ്രസ്സ് വാങ്ങാനും ക്ഷണിക്കാനും ഒക്കെ ഓടിനടക്കുന്നുണ്ടെന്നുണ്ടെങ്കിലും അമ്മ എന്നെ പിരിയുന്ന സങ്കടത്തിൽആയിരുന്നു. മുഖത്തുള്ള വിഷമം കാണുമ്പോൾ അമ്മമ്മയും ചിറ്റയും ഒക്കെ ആശ്വസിപ്പിക്കും.
“ഇങ്ങിനെ പ്രയാസപ്പെടാൻ ഒന്നുമില്ല. ലക്ഷ്മി. എന്നായാലും പെൺകുട്ടികളെ മറ്റൊരു വീട്ടിൽ അയക്കേണ്ടതല്ലേ. ഇതിപ്പോൾ ഇത്തിരി നേരത്തെ ആയി എന്നു മാത്രം.” അമ്മമ്മ അമ്മയെ ആശ്വസിപ്പിച്ചു.
വിവാഹം കഴിഞ്ഞു ഞാൻ ഏട്ടന്റെ വീട്ടിലേക്കു പോവുമ്പോഴും അമ്മ സങ്കടത്തിൽ തന്നെയായിരുന്നു. ശുഭസമയത്തു കരയരുത് എന്നു എല്ലാവരും പറഞ്ഞതു കൊണ്ടു കരഞ്ഞില്ല എന്നു മാത്രം.
ഞാൻ ഏട്ടന്റെ വിട്ടിൽ എത്തിയപ്പോൾ ആകെ പരിഭ്രമത്തിൽ ആയിരുന്നു. എന്നാലും അവിടെ എന്റെ പ്രായത്തിൽ ഏട്ടന്റെ അനിയത്തി ഉണ്ടായിരുന്നു. വൈകുന്നേരം ആയപ്പോൾ അടുത്തുള്ള ബന്ധുക്കൾ ഒഴിച്ചു ബാക്കി എല്ലാവരും പോയി മേൽ കഴുകി വന്നപ്പോൾ ഏട്ടന്റെ അമ്മ പച്ചയിൽ കസവു വരെയുള്ള ഒരു സെറ്റു മുണ്ട് തന്നിട്ട് അതു ഉടുത്തോളാൻ പറഞ്ഞു. ഉച്ചക്ക് ഉള്ള സദ്യ തന്നെയായിരുന്നു രാത്രിയിലും കഴിക്കാൻ.
ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ റൂമിൽ എത്തിയപ്പോൾ അവിടെ ഏട്ടൻ ഉണ്ടായിരുന്നു. ഡ്രസ്സിങ്ടേബിളിന്റെ അടുത്തുള്ള കസേര കാണിച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു കൊണ്ടു ഏട്ടൻ കട്ടിലിൽ ഇരുന്നു. ഹൈദരാബാദിലെ താമസത്തെ കുറിച്ചും ട്രെയിൻയാത്രയെ കുറിച്ചും ഒക്കെ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എല്ലാം കേൾക്കുകയായിരുന്നു. ഞാൻ ഉടുത്ത ആ വേഷം ഇഷ്ടമാണോ എന്നും ഏതാണ് ഇഷ്ടപെട്ട നിറം എന്നൊക്കെ ചോദിച്ചത് എന്നെ കൊണ്ടു സംസാരിപ്പിക്കാൻ വേണ്ടിയായിരുന്നു എന്നു എനിക്കു മനസ്സിലായിരുന്നു.
പെട്ടെന്നാണ് താഴെ നിന്നു “മോഹനാ “എന്നു ഏട്ടന്റെ അച്ഛൻ ഉച്ചത്തിൽ വിളിച്ചത്. ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ഏട്ടൻ താഴേക്കു പോയി. താഴെ ആരൊക്കെയോ സംസാരിക്കുന്നു. ഏട്ടൻ മേലേക്ക് വരുമ്പോൾ കൂടെ ഏട്ടന്റെ അമ്മയും ഉണ്ടായിരുന്നു.
“അരുണാ നമുക്കൊന്ന് ഹോസ്പിറ്റലിൽ വരെ പോണം “ഏട്ടൻ പറഞ്ഞപ്പോൾ എനിക്കു ഒന്നും മനസ്സിലായില്ല. ഒന്നുല്ല മോളെ മോളുടെ അമ്മക്ക് എന്തോ ചെറിയൊരു വയ്യായ്ക. ഇപ്പോൾ കുഴപ്പമൊന്നുല്ല ഒന്നുപോയി കണ്ടിട്ട് ഇങ്ങു വരാം. അമ്മ എന്നെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞപ്പോൾ ഞാൻ വല്ലാതെ പരിഭ്രമിച്ചു. എന്താ അമ്മക്ക് പറ്റിയത് എന്നു ചോദിച്ചു ഞാൻ കരഞ്ഞു കൊണ്ട് അവരുടെ പിന്നാലെ താഴേക്കു ഇറങ്ങി.
താഴെ എത്തിയപ്പോൾ അച്ഛൻ ഏട്ടനോട് പറഞ്ഞു “ബൈക്ക് എടുക്കണ്ട മോഹനാ ഓട്ടോയിൽ പോവാം ഞാനും വരുന്നുണ്ട്.”
മുറ്റത്തു ഒരു ഓട്ടോ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഓട്ടോ ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഞാൻ ഓടിയിറങ്ങി. പുറത്തു ഞങ്ങളെ കാത്തു ചെറിയച്ഛൻ ഉണ്ടായിരുന്നു. മുറിയിൽ അമ്മമ്മയും ചിറ്റയും ലീലഎച്ചിയും ഒക്കെ ഉണ്ടായിരുന്നു. അവരെ ഒന്നും ശ്രദ്ധിക്കാതെ ഞാൻ അമ്മയുടെബെഡിന്റെ അടുത്തുപോയിനിന്നു. എന്റെ കരച്ചിൽ കേട്ടു കണ്ണു തുറന്ന അമ്മ ഒരു മങ്ങിയ ചിരിയോടെ എന്റെ മുഖത്തു തലോടി.
അപ്പോഴേക്കും അമ്മമ്മ അടുത്തുവന്നു പറഞ്ഞു “അമ്മക്ക് ഒന്നുല്ല മോളെ കുറെ ദിവസായില്ലേ തിരക്ക് തന്നെ ഭക്ഷണവും ഇല്ല ഉറക്കവും ഇല്ല, മോളെ പിരിയുന്നതിന്റെ വിഷമം വേറെയും. പ്രഷർ വല്ലാതെ കുറഞ്ഞു. പേടിക്കാൻ ഒന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞതു. ഇതാ ഈ മരുന്ന് കയറ്റി തീർന്നാൽ വീട്ടിലേക്കു പോവാം ”
അപ്പോഴേക്കും ഡോക്ടരുടെ മുറിയിൽ നിന്നു ഏട്ടന്റെ അച്ഛനും ഏട്ടനും എന്റെ ചെറിയച്ഛനും ഇറങ്ങിവന്നു.
അവരും പറഞ്ഞു “ഒന്നും പേടിക്കാനില്ല. ഈ ഡ്രിപ് കഴിയാൻ രാവിലെ ആവും. എന്നിട്ടുപോവാം.”
പിന്നെ ഏട്ടന്റെ അച്ഛൻ ചെറിയച്ഛനോട് പറഞ്ഞു, ” നിങ്ങൾക്ക് കാലത്തു ട്രെയിനു പോവാൻ ഉള്ളതല്ലേ ഉറക്കമൊഴിക്കണ്ട വിട്ടിൽ പോയി ഉറങ്ങിക്കോളൂ.”
പിന്നെ അമ്മമ്മയോടും പറഞ്ഞു. “നിങ്ങളും ഇവരോടൊപ്പം പൊയ്ക്കോളൂ. ഞാനും പോവുന്നു. ഇവിടെ മോഹനനും അരുണയും ഉണ്ടാവും. നിങ്ങൾ രാവിലെ അമ്മയെ വിട്ടിൽ ആക്കിട്ടു അങ്ങോട്ടു വന്നാൽ മതി.”
എന്തോ പറയാൻ തുടങ്ങിയ അമ്മമ്മയോട് ഏട്ടന്റെ അച്ഛൻ ‘അവര് മതി ന്നേ അവര് അല്ലേ വേണ്ടത്.’ എന്നു ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും പുറത്തേക്കു ഇറങ്ങി.
എല്ലാവരും പോയപ്പോൾ ഏട്ടൻ പോയി വാതിലടച്ചു. അമ്മ അപ്പോഴും മയക്കത്തിൽ ആയിരുന്നു. അമ്മയുടെ കട്ടിൽ കൂടാതെ ആ മുറിയിൽ ഒരാൾക്ക് കിടക്കാൻ കൂടി വിതി ഇല്ലാത്ത ഒരു ബഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. ഏട്ടൻ ടേബിളിൽ ഉണ്ടായിരുന്ന ഒരു ബാഗ് തുറന്നു ഒരു പഴയ ബെഡ് ഷീറ്റ് തറയിൽ വിരിച്ചു. അമ്മയുടെ ഒരു പഴയ സാരി തലയണക്കു പകരം വെച്ചു.
എന്നിട്ട് എന്നോട് പറഞ്ഞു “കിടന്നോളു ”
ഞാൻ ആവട്ടെ പേടിയാണോ വിഷമമാണോ പരിഭ്രമാണോ എന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു. അതു കണ്ടിട്ടായിരിക്കും ഏട്ടൻ എന്നോട് ചോദിച്ചു, “ഞാൻ ആ ബെഞ്ചിൽ കിടക്കണോ?”
ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തല ഇളക്കി. പിന്നെ പതുക്കെ ആ ഷീറ്റിൽ കിടന്നു.
#എന്റെരചന
#വിവാഹരാത്രി


4 Comments
നല്ലൊരു കുടുംബത്തെ ലഭിച്ച ഭാഗ്യവതി
ആ കുട്ടി ഭാഗ്യവതിയാണ് …. എത്ര കരുതലുള്ള വീട്ടുകാർ….. നന്നായെഴുതി👍🌹
മനോഹരമായ കഥ / അനുഭവം. നല്ലൊരു പങ്കാളിയെ ലഭിച്ച പെൺകുട്ടിയെ കുറിച്ച് സന്തോഷം തോന്നുന്നു.
നല്ല എഴുത്ത്, മനസ്സിൽ തൊട്ടു.
ഹൃദയസ്പർശിയായ എഴുത്ത്. 😍🥰
“അവര് മതി ന്നേ അവര് അല്ലേ വേണ്ടത്.”
ഈ വരികളിൽ ഉണ്ട് എല്ലാം. മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അമ്മയെ ഒരിക്കലും തനിച്ചാക്കരുത് എന്നുള്ള ഓർമ്മപ്പെടുത്തൽ.👌