സൂപ്പർമാർക്കറ്റിൽ ഇറങ്ങിയപ്പോഴാണ് വഴിയിൽ ഓട്ടോക്ക് കാത്തുനിൽക്കുന്ന ഹരിയെ കണ്ടത്. വലിയ അതിശയം തോന്നി.
ഒരേ ഓഫീസിൽ ഒരു പാടു കാലം ഒന്നിച്ചു ജോലി ചെയ്തവരാണ്. പക്ഷേ എത്രയോ കാലമായി പരസ്പരം ഒരു ബന്ധവും ഇല്ലായിരുന്നു. റിട്ടയർമെന്റിനു ശേഷം എവിടെയാണ് താമസം എന്നു പോലും അറിയില്ല. ഞങ്ങൾ കൈകോർത്തു പിടിച്ചു കുട്ടികളെ പോലെ ഒരു പാടു നേരം സംസാരിച്ചു.
“ഞങ്ങൾ ഇപ്പോൾ തൃശൂർ ആണു താമസം. ഇന്ദുവും അരുണും അവിടെയാണ്. അവൾ അവിടെ ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കുന്നു. അരുൺ ബാങ്കിൽ ആണ്. അവരുടെ മോൾ അവ്നി ukg യിൽ പഠിക്കുന്നു. അവളെ സ്കൂളിൽ അയക്കാനും വൈകുന്നേരം സ്കൂൾ ബസ്സിൽ നിന്നു കൂ ട്ടികൊണ്ടുവരാനും ഒക്കെ ആരെങ്കിലുമൊക്കെ ഇല്ലെങ്കിൽ ശരിയാവില്ല. ”
കുറച്ചു നേരത്തെ ഇടവേളക്കു ശേഷം ഹരി വീണ്ടും പറഞ്ഞു. ” കഴിഞ്ഞവർഷം എനിക്കൊരു സ്ട്രോക്ക് വന്നിരുന്നു. ഇവിടെ വിട്ടിൽ ഞാനും രാജിയും മാത്രം. വിവരം അറിയിച്ചതും ഇന്ദുവും അരുണും ഓടിയെത്തി. പിന്നെ ഡിസ്ചാർജിനു ശേഷം അച്ഛനും അമ്മയും ഇനി തനിച്ചു താമസിക്കണ്ട എന്നു അരുൺ തീർത്തു പറഞ്ഞു. അങ്ങനെ ഞങ്ങൾ താമസം അവരുടെ കൂടെയാക്കി.
പിന്നെ മാസത്തിലൊരിക്കൽ ഇവിടെ വീടൊക്കെ ഒന്നു നോക്കാൻ വരും. അതും അരുൺ തന്നെ കാറിൽ കൊണ്ടുവന്നു ആക്കും. രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞു അവൻ തന്നെ വന്നു തിരികെ കൊണ്ടുപോവും. അവന് എല്ലാത്തിനും വലിയ ശ്രദ്ധയാണ്. ജോലിയിലും മിടുക്കൻ തന്നെ. ഏറ്റവും നല്ല ബാങ്ക് മാനേജർക്കുള്ള അവാർഡ് കഴിഞ്ഞ മാസം കിട്ടിയതേ ഉള്ളു.
മരുമകനായി അരുണിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം തന്നെയാണ്..”
ഞാൻ ആ മുഖത്തേക്ക് ഒന്നു തറപ്പിച്ചു നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയതു പോലെ ഹരി പറഞ്ഞു.
“അതേ വിനോദ്. ബന്ധുക്കളുടെ വാക്കുകൾ അവഗണിച്ചു കൊണ്ടു അന്നു ഞാനാ വിട്ടുവിഴ്ചക്ക് തയ്യാറായതു എന്തു കൊണ്ടും ഞങ്ങൾക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ.” ഇന്ദുവിന്അവളുടെ സ്വപ്നം നിറവേറാനും സാധിച്ചു.”
പിന്നെയും ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു. ഫോൺനമ്പർ കൈ മാറി യാത്രപറയുമ്പോൾ മനസ്സിൽ ആ പഴയ സ്നേഹം തിരിച്ചു കിട്ടിയതുപോലെ ആയിരുന്നു.
വീട്ടിന്റെ മുന്നിലൂടെ പോവുന്ന ബസ്സ് കണ്ടപ്പോൾ ഇനി ഓട്ടോ ഒന്നും വേണ്ട ബസ്സിലാവാം യാത്ര എന്നു കരുതി. പുറപ്പെടാൻ തുടങ്ങുന്ന ബസ്സിൽ കയറിയപ്പോൾ സൈഡ് സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
ബസ്സ് നീങ്ങി തുടങ്ങിയപ്പോൾ വെറുതെ പുറത്തേക്കു നോക്കിയിരുന്ന ഞാൻ ഹരിയെ കുറിച്ചു തന്നെ വീണ്ടും ആലോചിക്കാൻ തുടങ്ങി.
പള്ളിക്കര വില്ലേജ് ഓഫീസിൽ ഞാൻ എത്തുന്നതിനു രണ്ടു വർഷം മുൻപേ ഹരി അവിടെ ജോയിൻ ചെയ്തിരുന്നു. പരസ്പരം പരിചയപ്പെട്ടു ഒരാഴ്ച കൊണ്ട് തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. എനിക്കു ഒരു വാടക വീട് ശരിയാക്കാനും മക്കളെ സ്കൂളിൽ ചേർക്കാനും ഒക്കെ ഒപ്പമുണ്ടായിരുന്നു ഹരി. എനിക്ക് രണ്ടു മക്കൾ ആണ്. ഒരു മോനും ഒരു മോളും. ഹരിക്കു ഒരു മോളു മാത്രം. കല്യാണത്തിനു ശേഷം കുറെ കാത്തിരുന്നിട്ടാണ് ഹരിക്കും രാജിക്കും ഇന്ദുവിനെ കിട്ടിയത്. ഒഴിവു നേരങ്ങളിൽ ഉള്ള യാത്ര പോവലും ചിലപ്പോൾ ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ടാക്കിയിരുന്നു.
എന്റെ മോൾ പത്താം ക്ലാസ്സ് കഴിഞ്ഞ സമയത്തു തറവാട്ടിൽ ഭാഗം വെപ്പ് നടന്നു. വീട് എനിക്ക് കിട്ടിയപ്പോൾ ചില മാറ്റങ്ങൾ വരുത്തി ഞങ്ങൾ അങ്ങോട്ട് താമസം തുടങ്ങി. ഒരു വർഷം കൊണ്ടു എനിക്കു അങ്ങോട്ട് തന്നെ ട്രാൻസ്ഫറും കിട്ടി. അതു കഴിഞ്ഞു ഒന്നുരണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഹരിക്കും അവിടുന്ന് ട്രാൻസ്ഫർ ആയി. പിന്നെ ഇടക്ക് എപ്പോഴോ ഉള്ള ഫോൺ വിളികൾ കൂടി യുള്ള അടുപ്പം മാത്രമായി. പിന്നെ ഞാൻ കണ്ടതു എന്റെ മോളുടെ കല്യാണത്തിനു വന്നപ്പോഴായിരുന്നു.
പിന്നെ ഞാൻ ഹരിയെ കണ്ടതു കുറെ വർഷങ്ങൾക്കു ശേഷമാണ്. എന്റെ അമ്മയെയും കൊണ്ടു ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ ഹരി ഉണ്ടായിരുന്നു. വിട്ടുമാറാത്ത തല വേദന ഒന്നു കാണിക്കണം എന്നായിരുന്നു പറഞ്ഞത്. ആകെ ക്ഷീണിച്ച രൂപം. അപ്പോഴേക്കും ഞങ്ങളുടെ റിട്ടയർമെന്റ് ഒക്കെ കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിരുന്നു. ഞാൻ ഇന്ദുവിനെ കുറച്ചു ചോദിച്ചപ്പോൾ ആ മുഖം വല്ലാതെ വാടിയിരുന്നു. പിന്നെ എന്റെ കൈ പിടിച്ചു പുറത്തുള്ള കാന്റീനിൽ പോയിരുന്നു. പിന്നെ തല കുനിച്ചു കുട്ടികളെ പോലെ എങ്ങിഎങ്ങി കരഞ്ഞു. പിന്നെ പതുക്കെ പറയാൻ തുടങ്ങി.
“വിട്ടിൽ ഇന്ദു BSc കഴിഞ്ഞു. ബി എഡും എടുത്തു. പഠിക്കാൻ മിടുക്കിയായ അവൾ ഇപ്പോൾ നെറ്റ് ഒക്കെ എഴുതി ഏതെങ്കിലും കോളേജിൽ കയറാൻ ഉള്ള ശ്രമമാണ്. പക്ഷെ ഇപ്പോൾ അതൊന്നുമല്ല പ്രശ്നം. അവൾക്കു അവളുടെ കോളേജിൽ ഉള്ള ഒരാളെ ഇഷ്ടമാണ്. അവൾ വിവാഹം കഴിക്കുന്നെങ്കിൽ അവനെ മാത്രം. നിനക്കറിയല്ലോ എന്റെ വിട്ടുകാരെ കുറിച്ച്. തികച്ചും യാഥാസ്ഥിതികർ. ജാതിക്കും മതത്തിനും ഒരുപാടു പ്രാധാന്യം കൊടുക്കുന്നവർ. ഈ പയ്യൻ ജാതിയിലും സാമ്പത്തികമായും നമ്മളെക്കാൾ ഒരു പാടു താഴെയാണ്. ഈ വിവാഹം നടക്കുകയാണെങ്കിൽ എന്റെയും രാജിയുടെയും ബന്ധുക്കൾക്ക് പിന്നെ ഞങ്ങളുമായി ഒരു ബന്ധവും ഉണ്ടാവില്ലത്രേ. എനിക്കു എന്റെ മോളെ ഉപേക്ഷിക്കാൻ പറ്റുമോ വിനോദ്. എന്റെ സഹോദരങ്ങളും അമ്മയും ഇല്ലാതെ എനിക്കോ അവളുടെ വിട്ടുകാർ ഇല്ലാതെ രാജിക്കോ പറ്റില്ല.”
അവൻ പൊട്ടിക്കരഞ്ഞപ്പോൾ ഒന്നു ആശ്വസിപ്പിക്കാൻ പോലും എനിക്കായില്ല. എന്നാലും അവൻ ഒന്നു നോർമൽ ആയപ്പോൾ ഞാൻ ആ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
“എന്റെ അഭിപ്രായം ഞാൻ പറഞ്ഞോട്ടെ. ഇന്ദുവിന്റെ ജീവിതമാണ്. അവൾ ഇന്നു തെറ്റും ശരിയും തിരിച്ചറിയുന്ന പ്രായമുള്ള കുട്ടിയാണ്. അവൾ കണ്ടുപിടിച്ച ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തിട്ടു നമ്മൾ വച്ചു നിട്ടുന്ന ജീവിതം അവൾക്കു ഗുണകരമല്ലെങ്കിലോ, പിന്നെ ജാതിയൊന്നും വല്യ കാര്യമില്ല എന്നു ഞാൻ പറയും. നീ ഒന്നുകൂടി ആലോചിച്ചു നോക്കിട്ടു വേണ്ടത് ചെയ്യൂ.”
പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ ഇന്ദുവും അരുണും തമ്മിലുള്ള വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ചു നടന്നു എന്നും കുടുംബക്കാർ ആരും പങ്കെടുത്തില്ല എന്നും പറഞ്ഞു ഹരി വിളിച്ചിരുന്നു. അതിനു ശേഷം ഇന്നാണ് അവനെ കാണുന്നത്.
ഏതായാലും ഹരി അന്നു അങ്ങിനെ ഒരു വിട്ടുവിഴ്ചക്ക് തയ്യാറായതു എന്തു കൊണ്ടും നന്നായി. എന്തിനും കൂടെ നിൽക്കുന്ന ഒരു മരുമകനെ കിട്ടി.
ബസ്സ് എന്റെ സ്റ്റോപ്പിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങി. വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഹരിയെ കണ്ട കാര്യം ഭാര്യയോട് പറയാനുള്ള തിടുക്കമായിരുന്നു മനസ്സു നിറയെ.
#എന്റെരചന
സ്വപ്നങ്ങളെ സ്വന്തമാക്കിയവർ


4 Comments
വളരെ നന്നായി എഴുതി. ചില മാറി ചിന്തിക്കലുകൾ, പലരുടേയും ജീവിതം സന്തോഷപ്രദമാക്കും.
👍❤️
നല്ല കഥ. ഇഷ്ടമായി . വിട്ടുവീഴ്ചകളും ഉചിതമായ തീരുമാനങ്ങളുമാണ് ജീവിതത്തിൽ സമാധാനം കൊണ്ടുവരുന്നത്.👌👌👏👏❤️
നല്ല കഥ , ഇഷ്‌ടമായി, 💕💕💕
ജാതിയും മതവും ഒന്നുമല്ല മാനസിക ഐക്യമാണ് പ്രധാനം. ബാക്കി പൊരുത്തമെല്ലാം താനെ വന്നുചേരും. മക്കളുടെ കാര്യത്തിൽ നല്ല മനസ്സിൻെറ ഉടമയാണോ എന്നാണ് ആദ്യം നോക്കേണ്ടത്. സമ്പത്തും കുലമഹിമയും ഒക്കെയുണ്ടായിട്ടും നല്ല സ്വഭാവമില്ലെങ്കിൽ എല്ലാം നഷ്ടമാവും. കഥ വേഗം തീർത്തതുപോലെ തോന്നി. കുറച്ചുകൂടി ആവാമായിരുന്നു. എങ്കിലും ഇഷ്ടമായി. ആശംസകൾ❤️❤️❤️👍