സിസ്റ്ററെ എനിക്കെന്റെ ഫോണൊന്ന് കിട്ടുമോ?
കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അയാളെ നോക്കി നിഷ ഒന്ന് പുഞ്ചിരിച്ചു.
“ഫോൺ നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ മാഷേ?”
മനുവിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിഷ മനസ്സിലാക്കിയിരുന്നു. അവന്റെ ബൈസ്റ്റാൻഡറായി നിൽക്കുന്നയാളെ ബന്ധുക്കളാരോ ശമ്പളം കൊടുത്ത് ഏർപ്പാട് ചെയ്തതാണെന്നും മനുവിന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്നും എല്ലാം. പക്ഷേ അവൻ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിനാണെന്ന് മാത്രം ആർക്കും അറിവുണ്ടായിരുന്നില്ല.
“സിസ്റ്ററേ പ്ലീസ്. അവൻ കെഞ്ചി.
“എളുപ്പം തിരിച്ച് തരണം” നിഷ ഫോണെടുത്ത് കൊടുത്തു.
മനു ടൈപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവനെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. അവന്റെ അവസ്ഥ കണ്ട് നിഷ ചോദിച്ചു
“ഞാൻ സഹായിക്കണോ?”
“വേണ്ട ” എന്ന് പറഞ്ഞ് അവൻ മെസേജ് റെക്കോഡ് ചെയ്യാൻ തുടങ്ങി.
“ദിവ്യാ എന്നെ ഇത്രത്തോളം വെറുക്കാൻ മാത്രം ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ മൂലമുണ്ടായ എല്ലാ വിഷമത്തിനും ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടാണ് അന്ന് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് പലതവണ വിശദീകരിക്കാൻ ശ്രമിച്ചു. എൻറെ അവസ്ഥ പറയാൻ ശ്രമിക്കുന്തോറും എല്ലാം കയ്യീന്ന് പോയി.. ഞാൻ പറയാൻ ഉദ്ദേശിച്ചത് ഒന്നും ശരിയായി convey ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ദിവ്യ എൻ്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതി. പക്ഷേ ഒരു മറുപടി പോലും പറയാതെ വന്നപ്പോൾ എൻറെ വിഷമവും സങ്കടവും കൂടി. താൻ വളരെ മോശം വ്യക്തി എന്ന് എന്നോട് പറഞ്ഞിരുന്ന ഒരാളേക്കാൾ മോശമാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ എത്രയോ വൃത്തികെട്ടവനാണെന്ന് എനിക്ക് തോന്നി. അന്ന് ഫോൺ വിളിച്ചത് നേരിട്ട് ക്ഷമ പറയാൻ വേണ്ടി മാത്രമായിരുന്നു. പിന്നെയും എന്തൊക്കെയോ സംഭവിച്ചു. ഞാൻ മൂലം ഉണ്ടായിട്ടുള്ള എല്ലാ വിഷമങ്ങൾക്കും അന്നു മുതൽ ക്ഷമ ചോദിക്കുന്നുണ്ട്.
എനിക്ക് ഈ സൗഹൃദം എത്ര വിലപ്പെട്ടതാണെന്ന് ദിവ്യയ്ക്ക് നന്നായിട്ട് അറിയാം. ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് താനെനിക്ക് ഒരേ സമയം അമ്മയും മകളുമാണെന്ന്. അങ്ങനെ ഞാൻ കാണുന്ന ഒരാൾ എന്നെ ഇങ്ങനെ വെറുക്കണമെങ്കിൽ ഞാൻ എത്രത്തോളം അധപ്പതിച്ചു പോയി എന്ന് ഓർത്ത് ഓരോ നിമിഷവും ഞാൻ നീറുന്നുണ്ട്. നിനക്ക് വിഷമം ഉണ്ടാവുന്ന എന്തെങ്കിലും ഞാൻ മനപ്പൂർവ്വം ചെയ്യുമെന്ന് തോന്നുന്നുണ്ടോ?
അത്രയും വിലപ്പെട്ട ഒരു സൗഹൃദം പെട്ടന്ന് എന്നെന്നേക്കുമായി ഇല്ലാണ്ടായി പോയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ആയിപോയി. എന്നോട് ക്ഷമിക്കാൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത് എന്ന് പറ. ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ട്. ഒന്നിനും പറ്റുന്നില്ല. ഞാൻ ഒരിക്കലും നിന്നെ സങ്കടപ്പെടുത്തണമെന്നോ, വിഷമിപ്പിക്കണമെന്നോ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ എന്നെ അത്രയ്ക്കും മോശമായിട്ടാണല്ലോ കണ്ടത് എന്ന സങ്കടം വേറെ. പറയാൻ കുറെ ഉണ്ട്. പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല.
ഇത്രയും ദിവസമായി ഞാൻ അനുഭവിക്കുന്ന ഹൃദയവേദന മറ്റൊരാൾക്ക് മനസ്സിലാവില്ല. മറുപടി എന്നല്ല, ഒന്നും ഇനി പ്രതീക്ഷിക്കുന്നില്ല. എങ്കിലും വെറുതെ ഒന്നൂടെ ചോദിക്കുവാണ് എന്നോട് ഇനിയും കൂട്ട് കൂടിക്കൂടെ?”
പറഞ്ഞ് കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്തിനാണ് ആത്മാഭിമാനം ഇത്രക്ക് അടിയറ വെക്കുന്നത്?”
നിഷയ്ക്ക് ചോദിക്കാതിരിക്കാൻ ആയില്ല.
“ഒരിക്കൽ സ്വന്തം എന്ന് കരുതി സ്നേഹിച്ച ആളോടല്ലേ.. സാരമില്ല. സിസ്റ്റർ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ? പ്രണയിച്ചിട്ടുണ്ടോ എന്നല്ല, സ്നേഹിക്കാൻ വേണ്ടി മാത്രം ഒരാളെ സ്നേഹിച്ചിട്ടുണ്ടോ? തിരിച്ച് സ്നേഹമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ?”
“ഇല്ല.”
“എന്നാൽ ഞാൻ സ്നേഹിച്ചിട്ടുണ്ട്.”
മനു പതിയെ കണ്ണുകൾ അടച്ച് അവന്റെ കഥ അവളോട് പറയാൻ തുടങ്ങി
ദിവ്യ അതായിരുന്നു അവളുടെ പേര്. അവളെന്തുകൊണ്ടാണ് തനിക്കിത്ര പ്രിയപ്പെട്ടവളായെന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. അവളുടെ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ളതാണ്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസം കൊണ്ട് വേറെ താമസിക്കുന്നു എന്ന് മാത്രം.
സുഹൃത്തുക്കളായ ശേഷം രണ്ടുവർഷംകൊണ്ട് അവളെനിക്ക് ഭാര്യയും കാമുകിയും അല്ലാതെ ഒരു സ്ത്രീ ഒരാണിന് മറ്റെന്തൊക്കെയാകാമോ അതെല്ലാമായി മാറിയിട്ടുണ്ട്. ചിലപ്പോൾ തെറ്റുകളിൽ ശാസിക്കുന്ന അമ്മയായും ചേച്ചിയായും കുറുമ്പ് കാട്ടുന്ന അനിയത്തിയായും തോളിൽ കയ്യിട്ട് നടക്കുന്ന, ഒരുമിച്ച് ചായ കുടിക്കാൻ പോകുന്ന കൂട്ടുകാരിയായുമൊക്കെ അവൾ എന്റെ ജീവിതത്തിൽ നിറഞ്ഞു. ഒരപകടത്തിൽ അച്ഛനെയും അമ്മയെയും ഒരുമിച്ച് നഷ്ടപ്പെട്ട്, ഡിപ്രഷൻ വന്ന്, ജീവിതം വരണ്ടുണങ്ങിയ എനിക്ക് അവളുടെ സൗഹൃദം ജീവിതം തിരിച്ചുപിടിക്കാനുള്ള ഒരു പിടിവള്ളി കൂടി ആയിരുന്നു.
പലപ്പോഴായി ഞാനതെല്ലാം അവളോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അവൾക്കാവട്ടെ തന്റെ എല്ലാ സങ്കടങ്ങളും ഇറക്കിവെക്കുന്ന അത്താണിയായിരുന്നു ഞാൻ. ജോലിസ്ഥലത്തെ പ്രശ്നങ്ങളും, സ്വന്തം ജീവിതത്തിലെ ബുദ്ധിമുട്ടുകളും, ഭർത്താവിന്റെ ഉപദ്രവങ്ങളും, മകളെ കുറിച്ചുള്ള പ്രതീക്ഷകളും എല്ലാം പങ്കുവെക്കാൻ ഉള്ള ഒരു സുഹൃത്ത്.
മനുഷ്യരെ അവളിലേക്ക് ആകർഷിക്കുന്ന ഒരു സ്വഭാവമായിരുന്നു ദിവ്യയുടേത്.. അതുകൊണ്ടുതന്നെ ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ എനിക്ക് ആത്മബന്ധമുള്ള ഒരേയൊരാൾ ദിവ്യ മാത്രമായിരുന്നു.
ഒരുമാസം മുമ്പായിരുന്നു എല്ലാം മാറിമറിഞ്ഞത്. അല്പ സമയം മിണ്ടാതിരുന്നിട്ട് മനു പതുക്കെ പറഞ്ഞ് തുടങ്ങി.
ഒരു മാസം മുമ്പാണ് ദിവ്യയുടെ അനിയത്തി ഗൾഫിലേക്ക് പോയത്. യാത്രയ്ക്കുള്ള കാശുണ്ടാക്കാൻ പാവം വല്ലാതെ കഷ്ടപ്പെട്ടു. കുറച്ചു പൈസ താൻ സഹായിക്കാം എന്ന് ആദ്യം മുതൽ പറഞ്ഞെങ്കിലും അവളത് വാങ്ങിയിരുന്നില്ല..
അന്നുമുതൽ ഞാൻ അയച്ച ഒരു മെസ്സേജിനും മറുപടി ഉണ്ടായില്ല അനിയത്തി പോയതിന്റെ വിഷമത്തിലാണ് എന്ന് കരുതി ആശ്വസിപ്പിക്കാൻ മെസ്സേജുകൾ അയച്ചു. അനിയത്തി എത്തിയോ എന്തായി എന്ന് ചോദിച്ചു. പക്ഷേ ഒന്നിനും ഒരു മറുപടിയും ഉണ്ടാകാതെ വന്നപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നിത്തുടങ്ങി..
നാലാം ദിവസം ഞാൻ വീണ്ടും വാട്സ്ആപ്പ് തുറന്നു ദിവ്യയുടെ ചാറ്റ് നോക്കി. കഴിഞ്ഞ നാല് ദിവസമായി എല്ലാ മെസ്സേജുകളും കണ്ടിട്ടുണ്ട്. എന്നാൽ ഒരു സ്മൈലി കൊണ്ട് പോലും മറുപടി ഇല്ല. എന്നാൽ എല്ലാ ദിവസവും അവൾ സ്റ്റാറ്റസുകൾ ഇടുന്നുമുണ്ട്. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
അവളുടെ നാല് ദിവസത്തെ മൗനം എന്നെ അടിമുടി തളർത്തി കളഞ്ഞു. പണ്ടൊരിക്കൽ ജീവിതത്തിൽ പിടിമുറുക്കിയിരുന്ന, മരുന്നുകൾ കൊണ്ട് പിടിവിടീച്ചുകളഞ്ഞ വിഷാദരോഗം വീണ്ടും തന്നെ പിടിമുറുക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയെങ്കിലും കഴിക്കാൻ പോലും തോന്നിയില്ല.
ഞാനവൾക്കൊരു വോയിസ് മെസ്സേജ് അയച്ചു. “നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് നീ എനിക്ക് എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് നിന്റെ സ്നേഹം എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന്… പക്ഷേ ഇത്രയും ദിവസമായിട്ടും എന്റെ ഒരു മെസ്സേജിന് പോലും നീ മറുപടി തന്നിട്ടില്ല. നിന്റെ വീടിന് മുന്നിൽ കൂടി രണ്ടുതവണ ഞാൻ യാത്ര ചെയ്തതാണ്. പക്ഷേ എനിക്കെന്തോ നാണംകെട്ട് നിന്നെ വിളിക്കാൻ തോന്നിയില്ല. നിനക്ക് എന്നോട് സംസാരിച്ചു കൂടെ?”
ഇത്തവണ അവളുടെ മറുപടി വളരെ പെട്ടെന്ന് വന്നു.
“നാണംകെട്ട് എന്നെ വിളിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. നിങ്ങൾക്ക് എന്റെ അവസ്ഥ എപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടോ ? കഴിഞ്ഞ രണ്ടുദിവസമായി ഞാൻ വെള്ളം പോലും കുടിച്ചിട്ടില്ല. നിങ്ങളെപ്പോലെ ഒരു മനുഷ്യനെ ആണല്ലോ ഞാൻ സ്നേഹിച്ച് ഇത്രയും നാളും കൂട്ടുകൂടിയിരുന്നത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നുണ്ട്.”
എന്തിനാണ് ദിവ്യ അങ്ങനെ ദേഷ്യപ്പെട്ടതെന്നോ എന്തു പറയണമെന്നോയറിയാതെ ഞാൻ തളർന്നിരുന്നു.
അവളുടെ ദേഷ്യം തീർന്നിട്ട് സംസാരിക്കാൻ വേണ്ടി ഞാൻ ആഴ്ചകളോളം നിശബ്ദനായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ഞാൻ ക്ഷമ ചോദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു
ഞാനെന്റെ ഭാഗം വിശദീകരിക്കാൻ എത്ര ശ്രമിച്ചിട്ടും അവൾ അത് ഉൾക്കൊള്ളുകയാേ എന്നെ കേൾക്കുകയോ ചെയ്തില്ല. പകരം അവൾ ഇന്നോളം ലോകത്ത് കണ്ടിട്ടുള്ള ഏറ്റവും മോശപ്പെട്ട മനുഷ്യൻ ഞാനാണ് എന്ന രീതിയിൽ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു
ഞാൻ കഴിക്കുന്ന മരുന്നിന്റെ ഫോട്ടോ അയച്ചും ക്ഷമ പറഞ്ഞും വീണ്ടും വീണ്ടും അവളോട് പോവല്ലേയെന്ന് യാചിച്ചുകൊണ്ടേയിരുന്നു.
പക്ഷേ ജീവിതത്തിൽ ഇന്നുവരെയും അവൾ കണ്ടതിൽ വച്ച് ഏറ്റവും നീചനും നികൃഷ്ടനുമായ ഒരു വ്യക്തിയാണ് ഞാൻ എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ദിവ്യയുടെ ഓരോ മെസ്സേജുകളും.
എന്റെ ജീവനും ശ്വാസവും പോലെ എന്നിൽ നിന്നും ഒരിക്കലും അടർന്നു മാറില്ല എന്ന് കരുതിയവൾ, ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ച സമയങ്ങളും സന്തോഷങ്ങളും എല്ലാം മറന്ന്, ഞാൻ അവൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ എല്ലാം മനഃപൂർവ്വമല്ലാത്ത ഒരു തെറ്റിന്റെ പേരിൽ റദ്ദു ചെയ്തുകൊണ്ട് എന്നെ അവളുടെ ജീവിതത്തിൽ നിന്നും ഇറക്കിവിട്ടു എന്ന് മനസ്സിലായ നിമിഷം…….
ഞാൻ ഈ ലോകത്ത് ആരും ഇല്ലാത്തവനായി തീർത്തും ഒറ്റപ്പെട്ടവൻ ആയി മാറുകയായിരുന്നു.”
മനു ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. നിഷ ഗ്ലാസ്സിൽ അല്പം വെള്ളം പകർന്നു അവനെ കുടിപ്പിച്ച് പതിയെ നെഞ്ചിൽ തടവി ആശ്വസിപ്പിച്ചു. അവൻ പതിയെ പതിയെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
നിഷ അലിവോടെ അവന്റെ തലമുടികൾ കോതിയൊതുക്കി.
മനുവിന്റെ മൊബൈലിൽ ദിവ്യയുടെ മറുപടി വന്നു.
“നിങ്ങള് മരുന്നൊക്കെ നന്നായി കഴിക്ക്. എനിക്ക് മാനസികനില തെറ്റിയ ഒരാളെ എന്തായാലും സുഹൃത്തായി വേണ്ട. അങ്ങനെ ഒരാളെ സഹിക്കേണ്ട ചുമക്കേണ്ട ബാധ്യതയും എനിക്കില്ല”
നിഷ പതിയെ മനുവിന്റെ നെറ്റിയിൽ ചുംബിച്ചു. അവളുടെ കണ്ണിൽ നിന്നും അടർന്നു വീണ രണ്ട് തുള്ളി കണ്ണുനീർ ജീവാമൃതം പോലെ അവന്റെ മുഖത്ത് വീണു. ഏതോ ഒരു സ്വപ്നം കണ്ട് അവനപ്പോൾ അബോധാവസ്ഥയിലും പുഞ്ചിരിച്ചു.
സ്നേഹം കൊണ്ടുണ്ടാകുന്ന മുറിവുകൾക്ക് മരുന്ന് സ്നേഹമല്ലാതെ മറ്റെന്താണ് ?
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#തീക്ഷ്ണാനുഭവം


10 Comments
Touching story ആയിരുന്നു. ഇഷ്ടപ്പെട്ടു.
Shreeja വായനക്കും അഭിപ്രായത്തിനും സ്നേഹം.
എന്താവും കാരണം 😔
ഹൃദയം തുറന്ന ബന്ധങ്ങളിൽ ഒരു നിമിഷം നമ്മൾ ആരുമല്ലാത്ത അവസ്ഥ…
നല്ല എഴുത്ത് 🙏
മനുഷ്യന് സന്തോഷത്തോടെ ജീവിക്കാൻ തന്റെ സാഹചര്യങ്ങൾ മനസിലാക്കുന്ന ഒറ്റൊരാൾ മാത്രം മതി 😍
വായനക്ക് അഭിപ്രായത്തിന് സനേഹം വിമിത🥰
❤️
നല്ല എഴുത്ത്..അവസാനം വരെ നല്ല ഫീലോടെ വായിച്ചു.
എന്തായിരുന്നു, അവൾ അവനെ തെറ്റിദ്ധരിക്കാനും, പിണങ്ങാനും, അകലാനും കാരണം എന്ന് വായനക്കാരോട് പറയാതെ അവസാനിപ്പിച്ചു..
അത് അവൾക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. അതങ്ങനെതന്നെയിരിക്കട്ടെ.
വെറുതെ ഒരു കാരണവുമില്ലാതെ പിണങ്ങിപ്പോകുന്നവർ പോട്ടെ എന്ന് വെയ്ക്കുക തന്നെ വേണം
പാവം മനു. 😔