പുറത്തു പെയ്യുന്ന മഴയെ നോക്കി, വീടിന്റെ വാതിൽക്കൽ അബ്ബാസ് ഇരുന്നു. അകത്തു നിന്ന്, ഭാര്യആമിന ഒരു ഗ്ലാസ് കട്ടൻ ചായയുമായി വന്നു. മഴയത്ത് കട്ടൻ ചായയും കുടിച്ചു പുറത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന്റെ വൈബ് ഒന്ന് വേറെ തന്നെയാണ്. എങ്കിലും അതൊന്നും ആസ്വദിക്കാൻ ഉള്ള മൂഡിലല്ല ഇപ്പോൾ അബ്ബാസ് ഉള്ളത്.
നല്ല മഴയാണ്. എങ്ങനെ പള്ളിയിൽ പോകും. ഇന്ന് വെള്ളിയാഴ്ച ജുമുഅ നിസ്കാരം ഉള്ളതാണ്.
മാത്രമല്ല ഉപ്പാന്റെ ഖബറിനടുത്തു പോയി പ്രാർത്ഥിക്കേണ്ടതാണ്. ഉപ്പ മരിച്ചിട്ട് ഒരാഴ്ചയായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപ്പ നമ്മോട് വിട പറഞ്ഞു പോയത്.
ഉപ്പാനെ കുറിച്ചുള്ള ഓർമ്മകൾ അബ്ബാസിന്റെ മനസ്സിൽ നിറഞ്ഞു.
ഉപ്പാന്റെ മൂന്ന് മക്കളിൽ മൂത്തവൻ ഞാനായിരുന്നു. രണ്ടാമത്തെ മകൻ ബഷീർ ഫാമിലിയായി ഖത്തറിൽ ആണ്. ഇളയ മകൾ ബുഷ്‌റയും ഭർത്താവിനൊപ്പം അമേരിക്കയിലാണ്. മൂത്ത മകൻ ഞാൻ മാത്രം നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിക്കുന്നു.
ഉപ്പാക്ക് ഏറ്റവും ഇഷ്ട്ടം ഇളയ മക്കളെയാണ്. എന്നെ കുട്ടിക്കാലം മുതൽ ഉപ്പാക്ക് ഇഷ്ട്ടമല്ല. ഇളയ മക്കളെ ഉപ്പ കൊഞ്ചിക്കുമ്പോൾ, ഉപ്പാന്റെ സ്നേഹം കിട്ടാതെ മാറി നിന്ന് കരഞ്ഞിട്ടുണ്ട് ഞാൻ ഒരു പാട്. പക്ഷേ ഉമ്മ മാത്രം മക്കളെ രണ്ട് കണ്ണിലൂടെ കണ്ടിട്ടില്ല. അന്ന് എന്റെ ആശ്വാസം ഉമ്മ മാത്രമായിരുന്നു.
നിങ്ങൾ എന്റെ അബ്ബാസ് മോനേ അവഗണിക്കരുത്. അവനും നമ്മുടെ മോനാ. ഉമ്മ പലപ്പോഴും ഉപ്പാനെ ഓർമിപ്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അതിന് അവന് നിന്റെ ബുദ്ധി അല്ലേ ഉള്ളൂ. നീ നോക്കിക്കോ, എന്റെ ബഷീർ മോൻ വലുതായാൽ നല്ല നിലയിൽ എത്തും. അവനു എന്നെ പോലെ നല്ല ബുദ്ധിയും വിവരവും ഉണ്ട്. ഉപ്പ ഇളയ മകനെ പൊക്കി പറയുമ്പോൾ, ഞാൻ ബുദ്ധികുറഞ്ഞവൻ ആണെന്ന തോന്നൽ എന്റെ ഉള്ളിലും ഉണ്ടായി.
ബഷീറും, ബുഷ്‌റയും നല്ല വെളുപ്പ് നിറമായിരുന്നു. ഞാൻ നല്ല കറുപ്പ് നിറം. ആ നിറവ്യത്യാസവും എന്നിൽ അപകർഷതാ ബോധം ഉണ്ടാക്കി.
കാലം കടന്നു പോകവേ ഇളയ മക്കൾക്കെല്ലാം നാട്ടിൽ സ്വന്തമായി വീടായി. അവരൊക്കെ വിദേശത്തു ആയത് കൊണ്ട് ആ വീട്ടിൽ താമസിക്കാൻ ആളില്ലായിരുന്നു. ഉമ്മയുടെയും ഉപ്പയുടെയും കൂടെ തറവാട്ടിൽ ഞാനും എന്റെ ഭാര്യയും മോളും മാത്രമേ ഉള്ളൂ.
തന്റെ കൂടപ്പിറപ്പുകൾ രണ്ടാളും നല്ല നിലയിൽ എത്തി, എന്നത് സന്തോഷം ഉള്ള കാര്യം ആണെങ്കിലും ഞാൻ എന്നും ഒരു പ്രാരാബ്ദക്കാരനായത് എന്നിൽ തീവ്രമായ ഒരു വേദന ഉണ്ടാക്കി. ഒരു കല്യാണവീട്ടിലോ, മറ്റോ എല്ലാവരും ഒന്നിച്ചുണ്ടാകുമ്പോൾ, ബഷീറും, ബുഷ്‌റയും എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി. പണമുള്ളവർക്കാണല്ലോ എവിടെയും സ്നേഹവും ബഹുമാനവും. അവർക്ക്, കിട്ടുന്ന, പരിഗണനയും, എനിക്ക് കിട്ടുന്ന അവഗണനയും എന്നും എന്റെ, ഏറ്റവും നൊമ്പരപെടുത്തുന്ന തീക്ഷ്‌ണാനുഭവം തന്നെയായിരുന്നു. ഓട്ടോ ഓടിച്ചിട്ടാണെങ്കിലും ഉമ്മയെയും ഉപ്പയെയും നോക്കിയത് ഞാൻ തന്നെയായിരുന്നു. എന്നാലും ബഷീർ ഖത്തറിൽ നിന്ന് വല്ലപ്പോഴും അയക്കുന്ന പൈസയാണ് ഉപ്പാക്ക് വലിയ കാര്യം.
കുടുംബം നോക്കുന്നവന് പുല്ലുവില.
കാലം കടന്നുപോയി.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഉപ്പ കിടപ്പിലായി. മൂത്ത മകനായ ഞാൻ ആണ് ഉപ്പാനെ പരിചരിക്കുന്നത്.
മിടുക്കനായ ഉപ്പാന്റെ പ്രിയപ്പെട്ട മകൻ ബഷീർ, അടുത്തില്ല. ഉപ്പാന്റെ പ്രിയപ്പെട്ട മോളും അടുത്തില്ല. ഉപ്പാക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ മാത്രമേ ഇപ്പോൾ ഉപ്പാന്റെ തുണയായി ഉള്ളൂ.
ഉപ്പ സ്നേഹത്തിൽ വളർത്തിയ ബഷീർ, ഉപ്പയുടെ രോഗാവസ്‌ഥ അറിഞ്ഞിട്ടും നാട്ടിൽ വന്നില്ല. അവിടെ ഒരു പാട് ബിസിനസ്, പുതിയ ഒരു ഷോപ്പ് കൂടി തുറക്കുന്നു, അതിന്റെ, ഒക്കെ തിരക്കിലാണ് ബഷീർ.
ഉപ്പ അവഗണിച്ച മകൻ, ഇളയ മകനെ കൊഞ്ചിക്കുമ്പോൾ, മാറി നിന്നു കരഞ്ഞ ഞാൻ. ആ ഞാനാണ്, ഉപ്പാനെ കുളിപ്പിക്കുന്നതും, അറിയാതെ കിടന്നിടത്തു തന്നെ മലമൂത്ര വിസർജനം ചെയ്തു പോയാൽ വൃത്തിയാക്കുന്നതും എല്ലാം.
എന്നെ തന്നെ നോക്കി നിൽക്കുന്ന ഉപ്പാന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു ദിവസം ഉപ്പ ഉമ്മാനോട് പറയുന്നത് കേട്ടു. പാത്തൂ, നമ്മുടെ ഇളയ മക്കൾ എല്ലാം ഒരു നല്ല നിലയിൽ എത്തി. അവർക്ക് വീടും കാറും പണവും എല്ലാം ഉണ്ട്. അത് കൊണ്ട് ഈ വീട് അബ്ബാസിന് കൊടുക്കണം. എത്ര സമ്പാദ്യം ഉണ്ടെങ്കിലും, ഞാൻ മരിച്ചാൽ സ്വത്തവകാശം ചോദിച്ചു എന്റെ മക്കൾ വരും. അതൊന്നും കൊടുക്കാൻ അബ്ബാസിനു കഴിയില്ല.
അത് കൊണ്ട് ഞാൻ മരിക്കും മുമ്പ് ഈ വീട് അബ്ബാസിന്റെ പേരിൽ ആക്കണം. എന്നെയും നിന്നെയും എല്ലാം നോക്കുന്നത് അവനല്ലേ. ഇത്രയും കാലം, ഞാൻ അവനെ സ്നേഹിച്ചിട്ടില്ല. അവന്റെ ചെറുപ്പം തൊട്ടേ ഞാൻ അവനെ അവഗണിച്ചിട്ടേ ഉള്ളൂ. ഈ ലോകം വിട്ട് പോകും മുമ്പ് ഈ ഒരു നല്ല കാര്യം എനിക്ക് ചെയ്യണം. ഉപ്പ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
വീട് എന്റെ പേരിലാക്കാനുള്ള പേപ്പറുകൾ ശരിയാക്കി. ഉപ്പ അതിലൊക്കെ ഒപ്പിട്ടു. അങ്ങനെ വീട് എന്റെ പേരിലാക്കി.
ഈ ലോകം വിട്ട് പോകാറായി എന്ന് ഉപ്പാക്ക് മനസ്സിലായിരുന്നു. അതൊക്കെ കഴിഞ്ഞു രണ്ട് മാസമേ ഉപ്പ കൂടെ ഉണ്ടായുള്ളൂ. ഉപ്പ ഈ ലോകം വിട്ട് പോയി.
ഉപ്പയുടെ മയ്യത്ത് ഖബറടക്കം കഴിഞ്ഞ ശേഷം ആണ് ഖത്തറിൽ ഉള്ള ബഷീറും, അമേരിക്കയിൽ ഉള്ള ബുഷ്‌റയും വീട്ടിൽ എത്തിയത്. വീട് എന്റെ പേരിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, അവർക്ക് രണ്ട് പേർക്കും ഉപ്പാന്റെ വിയോഗത്തിൽ വലിയ സങ്കടം ഞാൻ കണ്ടില്ല.
പിറ്റേന്ന് തന്നെ അവരൊക്കെ വിദേശത്തേക്ക് തന്നെ തിരിച്ചു പോയി. തിരക്കാണത്രേ. എന്തെങ്കിലും ആകട്ടെ. എനിക്കിപ്പോൾ ആരോടും അസൂയയോ ദേഷ്യമോ ഇല്ല. എനിക്ക് സ്വന്തമായി ഒരു വീട് ആയി. ഉപ്പ പോയെങ്കിലും, കൂടെ ഉമ്മ, ഭാര്യ, മകൾ എല്ലാം ഉണ്ട്. പണക്കാരൻ ആകണം എന്ന മോഹം ഒന്നും ഇപ്പോൾ ഇല്ല. ഒരു പാട് പണം സമ്പാദിച്ചിട്ട് എന്തിനാ മരിക്കുമ്പോൾ ഒന്നും കൊണ്ട് പോകില്ലല്ലോ. ഈ ഭൂമിയിൽ സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുന്നവർ ആണ് വിജയികൾ.
അബ്ബാസ് ഓർമ്മകളിൽ നിന്നുണർന്നു. മഴയുടെ ശക്തി കുറഞ്ഞു. അബ്ബാസ് പള്ളിയിലേക്ക് പോകാൻ കുളിച്ചു ഒരുങ്ങി. പള്ളിയിൽ എത്തി, ജുമുഅ നിസ്കാരം കഴിഞ്ഞു ഉപ്പാന്റെ ഖബറിന്റെ അടുത്തെത്തി. കുറേ നേരം ഉപ്പാക്ക് വേണ്ടി പ്രാർത്ഥിച്ചു.
ഉപ്പാ എന്റെ ഏറ്റവും വലിയ സങ്കടമായിരുന്നു ഉപ്പാന്റെ സ്നേഹം എനിക്ക് കിട്ടാതിരുന്നത്. കുട്ടികാലം മുതൽ ഞാൻ അനുഭവിച്ച ഏറ്റവും തീക്ഷ്‌ണമായ വേദനയായിരുന്നു, ഉപ്പാന്റെ അവഗണന. എന്നാൽ ഉപ്പ പോകും മുമ്പ് ആ സ്നേഹം മുഴുവൻ എനിക്ക് കിട്ടി. അവസാന കാലത്ത് ഉപ്പാനെ നോക്കാനും എനിക്ക് ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്. പടച്ചോനേ ഉപ്പാക്ക് നീ സ്വർഗം നൽകണേ. എല്ലാ പാപങ്ങളും പൊരുത്തപ്പെട്ടു കൊടുക്കണേ. അബ്ബാസ് മനമുരുകി പ്രാർത്ഥിച്ചു.
വീട്ടിൽ നിന്ന് വരുമ്പോൾ കരുതിയ മൈലാഞ്ചി ചെടി ഉപ്പാന്റെ ഖബറിന്റെ തലഭാഗത്ത് അബ്ബാസ് കുഴിച്ചിട്ടു. വീണ്ടും ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി. വീണ്ടും മഴ തുടങ്ങി. അബ്ബാസ് ഓടി അങ്ങാടിയിലെ പീടികതിണ്ണയിൽ കയറി നിന്നു. തുള്ളിക്ക് ഒരു കുടം കണക്കേ മഴ തകർത്തു പെയ്തു. അബ്ബാസിന്റെ മനസ്സിലെ ദുഃഖത്തിന്റെ കാർമേഘങ്ങളും പെയ്തൊഴിഞ്ഞു.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#തീക്ഷ്‌ണാനുഭവം


1 Comment
പലയിടത്തും ഇങ്ങനെയാണ് നടക്കുന്നത് …… അവഗണിക്കപ്പെട്ടവനാകും അവസാനം അത്താണി …… നല്ല കഥ👍❤️