കഫേയുടെ ഗ്ലാസ് ജനലുകളിൽ മഴത്തുള്ളികൾ പതിയ്ക്കുന്ന ശബ്ദം വാണി കണ്ണടച്ച് കേട്ടു കൊണ്ടിരുന്നു. കഫേയുടെ ഉള്ളിലെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, മൃദുവായ സംഗീതം ആസ്വദിച്ച് അവൾ അഭിരാമിനെ കാത്തിരുന്നു. കാപ്പിയുടെ മണം കോളേജിൻ്റെ മുന്നിലെ ബ്രൂഫ് കഫേയിൽ തുടങ്ങിയ അവരുടെ പ്രണയദിനങ്ങൾ അവളെ ഓർമ്മിപ്പിച്ചു. ഇന്നെങ്കിലും വിവാഹത്തിനെക്കുറിച്ച് അവനോട് തുറന്ന് സംസാരിക്കണം, അവൾ തീരുമാനമെടുത്തു.
എതിരെയുള്ള സീറ്റിൽ സുന്ദരനായ ഒരു പുരുഷൻ തന്റെ പ്രണയിനിയ്ക്കൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. അയാൾ അവളോട് സ്നേഹത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു, അവളെ നോക്കി മൃദുവായി ചിരിയ്ക്കുന്നുണ്ടായിരുന്നു. അവളെ സന്തോഷവതിയാക്കാൻ അയാൾ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരുന്നു, കാമുകിയാകട്ടെ ദേഷ്യത്തോടെയാണ് അയാളോട് പ്രതികരിച്ചത്. അയാളുടെ കണ്ണുകളിൽ എന്തോ സങ്കടം ഒളിപ്പിച്ചു വച്ചിരുന്നു. അയാൾ സന്തോഷം അന്വേഷിക്കുന്നതുപോലെ ചുറ്റും നോക്കിക്കൊണ്ടിരുന്നു.
ആ സമയത്ത്, വാണിക്ക് അയാളൊരു സമയം കൊല്ലാനുള്ള ഉപകരണമായി മാറി. അയാളുടെ മുഖത്തെ വിവിധ ഭാവങ്ങൾ അവൾ ഫോൺ ക്യാമറയിൽ പകർത്തി. ഇത് അഭിരാമിനെ കാണിയ്ക്കണം. അവന് ലേശം അസൂയ വരാൻ സാദ്ധ്യതയുണ്ട്.
അപ്പോഴാണ് അയാൾ അവളെ കണ്ടത്. ഒരു സുന്ദരിയായ പെൺകുട്ടി, കഫേയുടെ മൂലയിലുള്ള ടേബിളിന് മുന്നിൽ ഇരുന്ന് തന്നെ നിരീക്ഷിക്കുന്നു. അവർ രണ്ട് പേരുടെയും കണ്ണുകൾ കൂട്ടി മുട്ടി. അവൾ ലജ്ജിച്ചു കണ്ണുകൾ പുറത്തേക്ക് തിരിച്ചു.
ജാലകത്തിനരികിലെ ഒരു മേശയ്ക്കരികിൽ, വെളുത്ത ചുരിദാറണിഞ്ഞ്, നീണ്ട തലമുടിയുള്ള ഒരു പെൺകുട്ടി തന്നെ കുറെ നേരമായി നോക്കിയിരിക്കുന്നു. അവൾ ചൂട് കാപ്പി ഇടയ്ക്കിടെ കുടിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ തവണയാണ് അവളുടെ മുന്നിൽ ചൂട് കാപ്പി കപ്പ് എത്തുന്നത്. തന്നെ പോലെ അവളും ഒരു കോഫി ആരാധികയാണ് എന്നയാൾ കണ്ടെത്തി.
കിരൺ തൻ്റെ മുന്നിലിരിക്കുന്ന പാർവതിയെ നോക്കി, അവൾ ഫോണിലായിരുന്നു. അവളാരോടോ ദേഷ്യപ്പെട്ട് സംസാരിക്കുന്നു. അവളുടെ മുന്നിലെ കാപ്പി തണുത്തുപോയിരുന്നു. അവൾക്ക് ചായ, കോഫി ഒന്നും ഇഷ്ടമല്ല.
കിരണിൻ്റെ ശ്രദ്ധ വീണ്ടും വാണിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ അവളുടെ മുഖത്ത് പഴയ ചിരിയില്ല. ഓരോ മിനിറ്റിലും അവൾ മുഖമുയർത്തി വാതിൽക്കലേക്ക് നോക്കും, പിന്നെ ഫോണിലേക്ക്… ആരെയോ കാത്തിരിക്കുന്നത് പോലെ. അത് അവളുടെ കാമുകൻ ആയിരിക്കുമോ? അയാൾ വന്നാൽ, അവൾ തന്നെ ശ്രദ്ധിക്കാതെയാകും, കിരണിന് ചെറിയ അസൂയ തോന്നി.
കിരണിന് എന്തുകൊണ്ടോ അവളിൽ നിന്ന് കണ്ണ് മാറ്റാൻ കഴിഞ്ഞില്ല. അവൻ അവളെ തന്നെ സാകൂതം നോക്കിയിരുന്നു. സമയം കടന്നു പോകുന്നു. മഴ കനക്കുന്നു. ആ പെൺകുട്ടി അസ്വസ്ഥതയോടെ മഴയിലേക്ക് നോക്കി.
അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് അവൾ തല കുനിക്കുന്നു. അവൾ ആ സന്ദേശം വായിക്കുന്നു.
“ഞാനിനി നിന്നെ കാണാൻ വരില്ല വാണി. നമ്മളിനി പിരിയുന്നതാണ് നല്ലത്. അച്ഛൻ കണ്ട് പിടിച്ച ആളെ തന്നെ ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു. “
അത് വായിച്ച നിമിഷം അവളുടെ കണ്ണുകൾ നിറയുന്നു, വിരലുകൾ വിറയ്ക്കുന്നു. കോഫീ കപ്പ് ചുണ്ടിലേക്ക് അടുപ്പിക്കുന്നു. കാപ്പി ചിതറി മേശമേൽ വീഴുന്നു. അവളൊടുവിൽ പരാജയം സമ്മതിച്ചു, കപ്പ് തിരികെ മേശപ്പുറത്ത് വയ്ക്കുന്നു. വിറയ്ക്കുന്ന വിരലുകൾ അവൻ കൂട്ടി പിടിച്ചു.
ആ സന്ദേശം അവളെ തകർത്തു കളഞ്ഞു. കണ്ണീർ അടക്കാൻ ശ്രമിച്ചെങ്കിലും, അവൾക്ക് അതിന് കഴിഞ്ഞില്ല. അവൾ മുഖം കുനിച്ച് നിശബ്ദമായി കരയാൻ തുടങ്ങി.
കിരണിന്റെ ഹൃദയത്തിൽ എന്തോ ഒരു വേദന. അപരിചിതയായ ഒരു പെൺകുട്ടി, ആ നിമിഷം അവളുടെ വേദന സ്വന്തം വേദനയായി കിരണിന് തോന്നി.
“കിരൺ, എനിക്ക് ഇവിടെ ഇരുന്ന് ബോറടിക്കുന്നു. നമുക്ക് മാളിൽ ഒന്ന് ചുറ്റി കറങ്ങാം. എനിക്ക് കുറച്ച് ഷോപ്പിംഗ് ബാക്കി ഉണ്ട്. “
പാർവതി പറയുന്നത് കേട്ട് കിരൺ അവളെ നോക്കി.
“ഈ മഴയും കോഫിയും സംഗീതവും തരുന്ന സന്തോഷം ആ മാളിൽ കിട്ടുമോ. “
“എനിക്ക് നിന്നെ പോലെ വട്ടില്ല, ഇവിടെ ഇങ്ങനെ ഇരുന്ന് സമയം കളയാൻ, ആ പബ്ബിൽ പോയി, ഒരു ജിന്നും അടിച്ച ശേഷം നമുക്ക് എൻ്റെ അപ്പാർട്ട്മെൻ്റിൽ പോകാമായിരുന്നു. നല്ല ക്ലൈമറ്റ്. ഒന്നുമില്ലേൽ വർത്തമാനം പറഞ്ഞിരിക്കാമല്ലോ. “
പാർവതി കസേരയിൽ നിന്നും എഴുന്നേറ്റു.
“ഓഹ് ഇയാള് വല്യ മാന്യനല്ലേ. കല്യാണത്തിന് മുമ്പ് ഇതൊന്നും പാടില്ലല്ലോ. നീയും നിൻ്റെ തത്വങ്ങളും… ഞാൻ പോകുന്നു. “
പാർവ്വതി തിരിഞ്ഞ് നടന്നു.
പോകുന്നതിനിടയിൽ എല്ലാവരും കേൾക്കെ അവൾ വിളിച്ചു പറഞ്ഞു.
“അച്ഛനോട് പറഞ്ഞേക്ക് ഈ ആലോചന നടക്കില്ലെന്ന്. മുതലാളിയുടെ മകൾക്ക് മാനേജരുടെ മകൻ ചേരില്ലെന്ന്. വേറെ ആളെ നോക്കി കൊള്ളാൻ. “
“ഞാൻ നേരത്തെ അച്ഛനോട് പറഞ്ഞതാ ഇത് ശരിയാകില്ല എന്ന്. അച്ഛനാണ് നിർബന്ധം പാർവതി കുഞ്ഞിനെ ഞാനങ്ങ് കെട്ടി സ്വന്തമാക്കണമെന്ന്. ഇത് ഇങ്ങനെ അവസാനിച്ചത് നന്നായി. “
കിരൺ ചിരിച്ചു. പിന്നെ സ്വയം പറഞ്ഞു.
“രൂപം കൊണ്ട് മാത്രമാണിവൾ പെണ്ണായിട്ടുള്ളത്. “
കിരണിന് വിഷമം തോന്നി. ചുറ്റുമുള്ള ആളുകൾ അവനെ തന്നെ ഉറ്റ് നോക്കുന്നു. ഭാഗ്യം പരിചയക്കാർ ആരുമില്ല. മൂലയിലിരുന്ന പെൺകുട്ടിയാകട്ടെ കരച്ചിൽ നിർത്തിയിട്ടില്ല. അവൾ മാത്രം അവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല.
കിരൺ പതുക്കെ എഴുന്നേറ്റു ആ പെൺകുട്ടിയുടെ മേശയരികിലെത്തി. അവളുടെ വിരലുകളിൽ തൊട്ടു.
“കുട്ടി വെറുതെ കരയരുത്. കുട്ടിയെ നഷ്ടപ്പെടുത്തിയവനാണ് കരയേണ്ടത്. കുട്ടിയെ കളഞ്ഞപ്പോൾ അവനാണ് നഷ്ടം സംഭവിച്ചത്. “
വാണി തല ഉയർത്തി അയാളെ നോക്കി. മുന്നിലെ സീറ്റിൽ ഇരുന്നിരുന്ന മനുഷ്യൻ, കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു, അവളെവിടെ?
വാണി ചുറ്റും നോക്കി.
“ഞാൻ കരയുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?”
കിരൺ കുറച്ച് നിമിഷം മൗനമായി നിന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇത് പോലൊരു മഴയത്ത്, കോഫിയും സംഗീതവുമായി സന്തോഷവതിയായിരുന്ന ഒരു പെൺകുട്ടി ഒരു മെസേജ് കണ്ട് കരയണമെങ്കിൽ ഇതല്ലാതെ മറ്റൊരു കാരണം ഉണ്ടാകാൻ സാധ്യത കുറവാണ്. “
അവൾ ആദ്യമായി പുഞ്ചിരിച്ചു.
“ഞാൻ വാണി. “
“ഞാൻ കിരൺ. “
അവർ പരസ്പരം കൈ കൊടുത്തു.
“ആ കുട്ടി എവിടെ പോയി. “
“മഴയും സംഗീതവും കോഫിയും ഒന്നും അവൾക്ക് ഇഷ്ടമല്ല. അതിഷ്ടപ്പെടുന്ന എന്നേയും അവൾക്ക് ഇഷ്ടമല്ല. ഞങ്ങൾ രണ്ട് പേരും വീട്ടുകാരുടെ നിർബന്ധം മൂലം… “
അയാൾ നെടുവീർപ്പിട്ടു.
മഴ പുറത്തു കൂടുതൽ ശക്തമായി പെയ്യുകയായിരുന്നു. ആ കഫേയിൽ അവർ മാത്രമായി.
“വാണിക്ക് എവിടെയാണ് പോകേണ്ടത്, മഴ നിർത്തുന്ന ലക്ഷണമില്ല. ഞാൻ വേണമെങ്കിൽ ഡ്രോപ്പ് ചെയ്യാം. “
“വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ഞാനൊരു ബാങ്ക് എംപ്ലോയി ആണ്. “
“എന്നാൽ വരൂ. “
വാണി പോകാതെ മടിച്ച് നിന്നു.
“എനിക്ക് മനസ്സിലാകും വാണിയിപ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന്. ഇത്രയും വർഷമായി അടുത്തറിയുന്നൊരാൾ ഒരു നിമിഷം കൊണ്ട് വഞ്ചിച്ച് കടന്ന് പോയി, അപ്പോൾ അപരിചിതനായൊരു പുരുഷൻ. അതല്ലേ കുട്ടിയുടെ ചിന്ത. “
വാണി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
ആ സമയം രണ്ടു ഹൃദയങ്ങൾ മെല്ലെ പരിചിതരാവുകയായിരുന്നു, അവരുടെ മനസ്സുകൾ അടുക്കുകയായിരുന്നു.
കഫേയിൽ നിന്നും ഇറങ്ങാൻ നേരം, വാണി വെള്ളത്തിൽ വഴുതി വീഴാൻ പോയി. കിരൺ അവളുടെ കൈ പിടിച്ചുയർത്തി.
വാണിക്ക് ലജ്ജ തോന്നി. രണ്ടുപേരും ഒരു നിമിഷം ഒന്നും പറയാതെ പരസ്പരം നോക്കി നിന്നു.
വാണിയുടെ തകർന്ന ഹൃദയത്തെ കിരൺ നിശബ്ദമായി ചേർത്ത് പിടിക്കാൻ ശ്രമിച്ചു. വാണി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇന്ന് വാർഡൻ്റെ വായിൽ നിന്നും എനിക്ക് നല്ല തെറി ലഭിക്കും. അഭിരാമിനെ അവരുടെ മുന്നിൽ കൊണ്ട് നിർത്തി, ഇതാണ് എൻ്റെ ഭാവി വരൻ എന്ന് പരിചയപ്പെടുത്താൻ ആഗ്രഹിച്ചതാണ്. വിവാഹനിശ്ചയം കഴിഞ്ഞവരെ, അവർ വഴക്കിൽ നിന്നും ഒഴിവാക്കും. “
“അഭിരാമിന് പകരം കിരൺ വന്നാൽ മതിയോ. “
“കിരണിനെ ഞാൻ ആരെന്ന് പറഞ്ഞ് പരിചയപ്പെടുത്തും. “
“ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആണ്. വീട്ടുകാർ അനുവദിച്ചാൽ ഭാവിവരൻ ആകാൻ ഞാൻ തയ്യാറാണ്. “
“വീട്ടുകാരുടെ അനുവാദമല്ല, മനസ്സുകളുടെ പൊരുത്തമാണ് പ്രധാനം. “
“അതിപ്പോൾ എങ്ങനെ മനസ്സിലാകും. “
“സഹജീവികളോടുള്ള കരുണ, സ്ത്രീകളോടുള്ള കരുതൽ, പ്രകൃതി, മഴ, വായന അതൊക്കെ നല്ല കാര്യങ്ങളാണ്. “
വാർഡന് മുന്നിൽ തല കുമ്പിട്ടു നിൽക്കുന്ന വാണിയെ കണ്ട് കിരണിന് സങ്കടം വന്നു.
“ആദ്യമായിട്ടല്ലേ മാഡം ഒന്ന് ക്ഷമിക്കണം. ഇനി വാണി ആവർത്തിക്കില്ല. “
“ആദ്യമായിട്ടോ? അങ്ങനാണോ പറഞ്ഞിരിക്കുന്നത്? മഴ പെയ്താൽ ഈ കൊച്ചിൻ്റെ സ്വഭാവം അങ്ങ് മാറും. പാതിരാത്രിയിൽ ടെറസ്സിൽ പോയി നിന്ന് മഴ നനയുന്നത് വട്ടല്ലേ സാറെ. ചികിൽസിക്കണം. “
“ഇനി ആവർത്തിക്കില്ല മാം. ഞാൻ നോക്കി കൊള്ളാം. “
“സാറിന് കല്യാണം കഴിക്കാൻ വേറെ ആരെയും കിട്ടിയില്ലേ. ” വാർഡൻ പരിഹസിച്ചു.
വാണി പടിക്കെട്ടുകൾ കയറി മുറിയിലേയ്ക്ക് പോകുന്നത് കിരൺ നോക്കി നിന്നു.
“ഞാൻ വെറുതെ ദേഷ്യപ്പെടുത്താൻ പറഞ്ഞതാ. പാവം കൊച്ചാണ്, മര്യാദക്കാരി. സാറിൻ്റെ ഭാഗ്യമാണ്. “
കിരൺ കാറിൽ കയറുമ്പോൾ മഴയത്ത് വാണി ഓടി വന്നു.
“കിരൺ സാറിൻ്റെ നമ്പർ പറ. “
“ഞാൻ അങ്ങനെ എല്ലാവർക്കും എൻ്റെ നമ്പർ കൊടുക്കാറില്ല. “
“ഓഹ് സോറി. എങ്കിൽ വേണ്ട. “
വാണി പിണങ്ങി തിരിഞ്ഞ് നടന്നു. അവൾ കുണുങ്ങി പോകുന്നത് കണ്ട് കിരണിന് ചിരി വന്നു.
പിറ്റേന്ന് ബാങ്കിൽ നിന്നും മടങ്ങും വഴി ഒരു കാർ വാണിയുടെ അടുത്ത് കൊണ്ട് നിർത്തി.
“പിണക്കമാണോ വാണീ. “
വാണി കിരണിനെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.
“വാണി എന്നെ നാണം കെടുത്തരുത്. അവിടെ ആ നോക്കി നിൽക്കുന്നത് എൻ്റെ സ്റ്റുഡൻ്റ്സ് ആണ്. “
വാണി തിരിഞ്ഞ് നോക്കി. ഒരു കൂട്ടം ആൺകുട്ടികൾ അവരെ നോക്കി നിന്നു രസിക്കുകയാണ്. വാണി ഡോർ തുറന്ന് കാറിൽ കയറി ഇരുന്നു.
“ഞാൻ ഇയാളോട് ഒന്നും മിണ്ടില്ല. നാണം കെടുത്തണ്ട എന്ന് കരുതി കാറിൽ കയറിയതാണ്. “
കിരൺ കഫേയുടെ മുന്നിൽ കാർ നിർത്തി. വാണി തലേന്ന് ഇരുന്ന് സീറ്റിൽ പോയി ഇരുന്നു. എതിർ വശത്ത് കിരൺ ഇരുന്നു.
“രണ്ട് കോഫീ. “
വാണി ഓർഡർ ചെയ്തു.
“എന്നാലും ഇയാളോട് ഞാൻ മിണ്ടില്ല. “
“മിണ്ടണ്ട. വിരോധം ഇല്ലെങ്കിൽ നമ്പർ താ. വല്ലപ്പോഴും ടെക്സ്റ്റ് ചെയ്യാലോ. “
“അതും വേണ്ട. “
പെട്ടെന്ന് വാണിയുടെ ഫോൺ റിംഗ് ചെയ്തു. അവൾ ഫോൺ അറ്റൻഡ് ചെയ്തു. അവൾ വളരെ സങ്കടത്തോടെയാണ് സംസാരിച്ചത്. ഫോൺ ബാഗിൽ വച്ച് അവൻ കിരണിനെ നോക്കി.
“എന്നെ ഒന്ന് സഹായിക്കണം. അച്ഛനാണ് വിളിച്ചത്, എന്നെ പെണ്ണ് കാണാൻ ഒരു ചെറുക്കനും കുടുംബവും നാളെ ബാങ്കിൽ വരുന്നുണ്ട്. കൂടെ ഒന്ന് നിന്ന് തന്നാൽ മതി. അവരെ ഓടിക്കണം. “
“ഇയാൾക്ക് വിവാഹം കഴിക്കാൻ ഇനി എന്താ തടസ്സം. അഭിരാം പോയില്ലേ. തനിക്കും ഒരു ജീവിതം വേണ്ടേ. “
വാണി ദേഷ്യത്തോടെ കിരണിനെ നോക്കി.
“എനിക്ക് ഇപ്പോൾ ആണുങ്ങളോട് എല്ലാം ദേഷ്യമാണ്. “
“തനിക്ക് തൻ്റെ അച്ഛനോടും ചേട്ടനോടും ദേഷ്യമുണ്ടോ. ?”
വാണി കുറെ നേരം ആലോചിച്ചിരുന്നു.
“ഇല്ല. “
“പിന്നെന്താ? ഒരാൾ ചെയ്ത് തെറ്റിന് ആണുങ്ങളെ അടച്ചാക്ഷേപിക്കണോ. “
വാണിയുടെ ഫോൺ വീണ്ടും ശബ്ദിച്ചു. അവൾ സംസാരിച്ചു ഫോൺ തിരികെ വച്ചു.
“അച്ഛനാണ്. നാളെ എന്നെ കാണാൻ വരുന്ന പയ്യൻ്റെ ഫോട്ടോ വാട്സാപ്പിൽ ഇട്ടിട്ടുണ്ടെന്ന്. എനിക്ക് കാണണ്ട. “
“വെറുതെ ഒന്ന് നോക്കുന്നതിനെന്താ. “
കോഫി കുടിക്കുന്നതിനിടയിൽ കിരൺ ചോദിച്ചു. മനസ്സില്ലാ മനസ്സോടെ വാണി ഫോട്ടോ ഓപ്പൺ ചെയ്തു നോക്കി.
“ഇത് നമ്മളാണല്ലോ. നമ്മുടെ ഫോട്ടോ. “
വാണി നാല് വശത്തേക്കും കണ്ണുകൾ പായിച്ചു. എതിർ വശത്തെ സീറ്റിൽ അവളുടെ ചേട്ടനും കൂട്ടുകാരനും ഇരിക്കുന്നത് അവൾ അപ്പോഴാണ് കണ്ടത്.
“കിരണിനെ നിനക്കറിയില്ലേ. അമ്മയുടെ കൂട്ടുകാരി ജലജ ആൻ്റിയുടെ മകനാണ്. കിരൺ ഇന്നലെ തന്നെ എന്നെ എല്ലാം വിളിച്ചു പറഞ്ഞു. ഞാനാണ് ഇന്ന് ഇവിടെ വച്ച് കാണാമെന്ന് പറഞ്ഞത്. ഞങ്ങൾക്കെല്ലാം കിരണിനെ ഇഷ്ടമായി. ജാതകപൊരുത്തവും ഉണ്ട്. നീയാണിനി മറുപടി പറയേണ്ടത്. “
വാണി കിരണിൻ്റെ നോക്കി. അവളുടെ മുഖം ലജ്ജ കൊണ്ട് ചുവന്നിരുന്നു.
“ഞാനിനി എന്ത് പറയാനാ. “
അവൾ രണ്ട് വിരൽ ചേട്ടനെ കാണിച്ചു.
“ചേട്ടൻ ഏതെങ്കിലും ഒരു വിരലിൽ ഒന്ന് തൊട്ടേ. “
വലത് കയ്യുടെ ചൂണ്ട് വിരലും നടു വിരലും അവൾ കാണിച്ചു. ചേട്ടൻ അവളുടെ നടുവിരൽ പിടിച്ചു.
“എനിക്ക് സമ്മതമാണ്. “
“ഇപ്പോൾ അഭിരാം മടങ്ങി വന്നാൽ… ” ചോദ്യം കിരണിൻ്റെ ആയിരുന്നു.
“ഞാൻ ആ ചാപ്റ്റർ ഇന്നലെ ക്ലോസ് ചെയ്തു. ഞങ്ങളുടെ ഇഷ്ടങ്ങൾ വ്യത്യസ്തമായിരുന്നു. ഇനി ഇന്നലത്തെ ആ പെൺകുട്ടി മാപ്പ് പറഞ്ഞ് മടങ്ങി വന്നാലോ. “
“ഞാനും കുറെ ശ്രമിച്ചതാ. ഒന്നായി പോകാൻ, പക്ഷേ ഒരിക്കലും ഒന്നിക്കാത്ത സമാന്തര വഴികളാണ് ഞങ്ങൾ. “
“എന്നാൽ ഓക്കെ, ഞാൻ ടെക്സ്റ്റ് ചെയ്യാൻ ശ്രമിക്കാം. “
വാണി തൻ്റെ ഫോൺ കിരണിന് നീട്ടി. ചേട്ടൻ വാത്സല്യത്തോടെ അവളുടെ കവിളിൽ നുള്ളി.
✍️✍️നിഷ പിള്ള

