സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം എന്തു വേണമെന്നറിയാതെ തരിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളെ കാണാൻ ഇറങ്ങിയാലോ എന്നൊരാലോചന. കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചു വളർന്ന കൂട്ടു കാരനെ തന്നെയാവാം ആദ്യ സന്ദർശനം എന്നു കരുതി പുറപ്പെട്ടു.
പടി കടന്ന് ചെന്നപ്പോൾ ആശാൻ ഒരു പുസ്തകവുമായി ചാരുകസേരയിലിരുപ്പാണ്. ” വരൂ, വരൂ” എന്ന വിളി സൗഹൃദത്തിന്റെ നാളുകളെ ഓർമ്മിപ്പിച്ചു. കസേരയിലിരുന്ന് ലോഗ്യം പറച്ചിലായി.
” എടോ, പുസ്തക വായന ശീലമാക്കു, അതിലും നല്ല വഴി വേറെയില്ല, ഈ വിശ്രമ വേളയിൽ” .
പണ്ടു മുതലേ വായനയോട് വലിയ പ്രിയമില്ലാത്ത അയാളെ ഒരു വായനക്കാരനാക്കാൻ തുനിഞ്ഞ ചങ്ങാതിയെ ഒന്നു നോക്കി തല കുലുക്കി.
പുള്ളിക്കാരൻ കസാരയിൽ നിന്നെഴുന്നേറ്റ് അകത്തു പോയി ഒരു പുസ്തകമെടുത്തു വന്നു.
“ഇത് പേൾ എസ് ബക്ക് എഴുതിയ പഴയ ഒരു നോവൽ. ” Good earth” . ജീവിതത്തിന്റെ നിലനില്പിനും ഉയർച്ചയ്‌ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കർഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവൽ. കഠിനാദ്ധ്വാനം കൊണ്ട് ജീവിതവിജയം കണ്ടവരല്ലേ നമ്മളും. താൻ ഇതിൽ തുടങ്ങൂ ” എന്നു പറഞ്ഞ് കയ്യിൽ തന്നു.
” പക്ഷെ ഒരു കാര്യമുണ്ട്. വായിച്ച ഉടനെ തിരിച്ചു തരണം. ഒരു പുസ്തകവും നഷ്ടപ്പെടുന്നത് എനിക്കിഷ്ടമില്ല ഓർത്തോ” വിമ്മിഷ്ടം മുഖത്തു കാണിക്കാതെ ചിരിച്ചു കാട്ടി യാത്ര പറഞ്ഞു.
അടുത്ത ദിവസം മുതൽ വായന തുടങ്ങി. ” ഇനി മുതൽ കാക്ക മലർന്നു പറക്കുമല്ലോ ” എന്ന വാമഭാഗത്തിന്റെ പരിഹാസം പുഛിച്ചു തള്ളി. വായനക്ക് പ്രാധാന്യം കൊടുക്കാതെ ജീവിച്ച അയ്യാൾക്ക് വായന ജീവവായു ആയിതീരാൻ അധിക ദിനങ്ങൾ വേണ്ടി വന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചീനരുടെ ജീവിതശൈലി പ്രതിബിംബിക്കുന്ന വിവാഹാഘോഷങ്ങൾ, നയവഞ്ചകരായ ബന്ധുക്കൾ, സ്വാഭാവികദുരന്തങ്ങൾ, കലാപങ്ങൾ, ജനന മരണങ്ങൾ, കൗമാരത്തിന്റെ ക്ഷിപ്രക്ഷോഭാവേശങ്ങൾ, വെപ്പാട്ടികൾ, കറുപ്പിനോടുള്ള അടിമത്തം എന്നീ ചേരുവകൾ ‘ദി ഗുഡ് ഏർത്ത്” എന്ന നോവലിനെ അതിമനോഹരമാക്കിയിരിക്കുന്നു. ഏതായാലും വായിച്ച് മതിയായ ശേഷമേ ഈ പുസ്തകം തിരിച്ചു നല്കൂ എന്ന് തീരുമാനിച്ചു.
വായന തുടങ്ങിയോ എന്നന്വേഷിച്ചിരുന്ന കൂട്ടുകാരൻ കുറെ കഴിഞ്ഞപ്പോൾ വിളിക്കാതായി. വായനയിലെ അതീവ താല്പര്യം അയ്യാളെ തന്നെ മറ്റൊരു മനുഷ്യനാക്കി. ലൈബ്രറിയിൽ നിന്നെടുത്ത മറ്റു ചില പുസ്തകങ്ങൾക്കിടയിൽ ഉണ്ടുമുറങ്ങിയ അയ്യാൾ പിന്നീട് ചങ്ങാതിയെ ഓർത്തതേ ഇല്ല. പതിയെ പതിയെ പുസ്തകങ്ങൾ എന്നേന്നേക്കുമുള്ള ഒരു നിധിയാണ് എന്ന തിരിച്ചറിവ് അയ്യാളിൽ ആവേശമുയർത്തി. പുസ്തക പ്രദർശനമുള്ള എല്ലായിടങ്ങളിലും ഒരു ജീവിതചര്യപോലെ അയ്യാളുടെ സാന്നിദ്ധ്യമുണ്ടായി. കിടപ്പറക്കരികിൽ ഒരു വായനമുറിക്ക് രൂപം കൊടുത്ത അയാൾ പുസ്തകങ്ങൾ കൊണ്ട് ഒരു കൊട്ടാരമുണ്ടാക്കി. വീട്ടു കാര്യങ്ങളിൽ നിന്നകന്ന തന്നെ കുറ്റപ്പെടുത്തുന്ന പ്രിയതമയുടെ വാക്കുകൾ ക്ക് ചെവിയോർക്കാതെ വിവിധ ഭാഷകളിലുള്ള ക്ലാസ്സിക്ക് നോവലുകളും മറ്റുമായി ഒരു വായനശാല തന്നെ വീട്ടിൽ രൂപം കൊണ്ടു. വായന അയാളിൽ മാറ്റങ്ങൾ വരുത്തുന്നത് അയാൾ സ്വയം തിരിച്ചറിഞ്ഞു. അതിൽ അഭിമാനം കൊണ്ടു.
സ്വാനുഭവങ്ങൾ എഴുതാനുള്ള ത്വര ഏറിയതോടെ അയാൾ എഴുതാൻ തുടങ്ങി. വരച്ചും കുറിച്ചും വെട്ടിയും തിരുത്തിയും അതങ്ങിനെ നീണ്ടു പോയി. എങ്ങിനെ തുടങ്ങണം എന്നറിയാതെ പകച്ചിരുന്ന അയാൾക്ക് അയാളുടെ ശേഖരത്തിലെ രചയിതാക്കൾ പ്രേരണയായി. പിന്നങ്ങോട്ട് ഒരു പ്രയാണമായിരുന്നു. വിശക്കുന്നവന് ഭക്ഷണം കിട്ടിയ പോലെ അക്ഷരങ്ങളെ അയാൾ കോരികോരി യൊഴിച്ച് മനസ്സും കടലാസ്സുകളും നിറച്ചു. സ്വമനസ്സിലെ വികാരവിചാരങ്ങൾ അനുഭവങ്ങളെ സാക്ഷിയാക്കി എഴുതി അവസാനിപ്പിച്ചപ്പോൾ അയ്യാളിലെ സാഹിത്യകാരൻ അയാളെ അഭിനന്ദിച്ചു. പലതവണ വായിച്ച് അല്പം ചില വെട്ടി തിരുത്തലുകൾ കൂടി ചെയ്തപ്പോൾ പുസ്തകം അച്ചടിക്കാനുള്ള ആഗ്രഹം മനസ്സിനെ ത്വരിതപ്പെടുത്തികൊണ്ടേയിരുന്നു. ഗൂഗിളിൽ തപ്പി നല്ല പ്രസാധകരെ കണ്ടു പിടിച്ച് ” അനുഭവങ്ങൾ സാക്ഷി” എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുവാനുള്ള ആദ്യ നടപടികൾ ആരംഭിച്ചു. അതിനിടയിൽ തനിക്ക് പുസ്തകം തന്ന് തന്നെ ഈ നിലയിലെത്തിച്ചയാളെ ഓർമ്മിക്കാൻ പോലും അയാൾ തയ്യാറായില്ല. താൻ തന്ന പുസ്തകം തിരിച്ചു തരുവാനായി ചങ്ങാതി വിളിച്ചിരുന്നുവെന്നും അയാൾ അല്പം നീരസത്തിലാണ് എന്നും അറിയിച്ച ഭാര്യയുടെ വാക്കുകൾ അയാളിൽ ഒരു വികാരവും ഉയർത്തിയില്ല. അയാൾ പുസ്തക പ്രകാശനത്തിന്റെ പ്രരംഭദിശയിലായിരുന്നു.
ദിവസങ്ങൾ ഒഴുകി ഒഴുകി നീങ്ങികൊണ്ടിരുന്നു. പ്രകാശനം ചെയ്ത പുസ്തകം ” ആത്മകഥാ” വിഭാഗത്തിന്റെ മത്സരത്തിന്നയച്ചപ്പോഴും അയാൾ തന്റെ ചങ്ങാതിയെ ഓർത്തില്ല.” അനുഭവങ്ങൾ സാക്ഷി” എന്ന പുസ്തകം ഒന്നാം സമ്മാനത്തിന് അർഹയായി എന്ന അറിവ് അയാളിൽ അഹങ്കാരത്തിന്റെ വിത്തു പാകി. ഭാര്യയുടെ ജല്പനങ്ങൾക്കൊന്നും അയാൾ വില കൊടുത്തില്ല. ജൂറികളുടെ വാക്കുകൾക്കായി പരതിയ അയാൾ സ്വയം ചെറുതായ അവസ്ഥയിലായി. ജൂറിയുടെ തലവൻ അയാളുടെ ചങ്ങാതിയായിരുന്നു എന്നത് അയാൾക്ക് ഒരു പുതിയ അറിവായിരുന്നു.
തന്റെ പുസ്തകത്തിനെ ക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ അയാളെ അത്ഭുതസ്തബ്ധനാക്കി. ” അനുഭവങ്ങൾ സാക്ഷി” രചയിതാവിന്റെ ആദ്യപുസ്തകമാണ്. എന്നിരുന്നാലും അതിന്റെ ഉള്ളടക്കത്തെ നാടകീയമായ ജീവിതമുഹൂർത്തങ്ങളുടെ വർണ്ണചിത്രങ്ങൾ വരഞ്ഞ മേലങ്കിയാൽ മനോഹരമാക്കിയ ഈ എഴുത്തുകാരന്റെ ഏറ്റവും ഉജ്ജ്വലമായ കൃതിയായി ഇതെന്നും അറിയപ്പെടും ”
തന്റെ ഉള്ളിലെ സാഹിത്യവാസനയെ പുറത്ത് കൊണ്ടുവന്ന് തന്നെ ഈ നിലയിലെത്തിച്ച സ്വന്തം കൂട്ടുകാരനെ വർഷങ്ങൾക്കു ശേഷം അയാൾ മനസ്സിലോർമ്മിച്ചു. ഉടനെ ചെന്നു കണ്ട് അനുഗ്രഹാശിസ്സുകൾ വാങ്ങണമെന്ന മോഹം അയാളിലുദിച്ചു. പക്ഷെ രണ്ടു ദിവസങ്ങൾക്കു മുൻപ് മസ്‌തിഷ്‌കാഘാതം വന്ന് ആസ്പ്ത്രിയിലായ കൂട്ടുകാരനെ കുറിച്ച് പത്നി പറഞ്ഞ വാക്കുകൾ അയാളെ തകർത്തു.
” നിങ്ങളോട് ഞാൻ എത്ര പറഞ്ഞു, ആ പുസ്തകം തിരിച്ചുകൊടുത്ത് അദ്ദേഹത്തെ പോയി കാണാൻ. അന്നൊന്നും നിങ്ങൾക്ക് അഹങ്കാരം കൊണ്ട് കണ്ണു കാണില്ല. ഇനിയെങ്കിലും പോയി കാണൂ, മാപ്പു ചോദിക്കൂ” എന്ന് കണ്ണീരോടെ പറഞ്ഞ ഭാര്യയുടെ തോളിൽ തട്ടി അയാൾ വായനമുറിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് ” ഗുഡ് ഏർത്ത്” തിരഞ്ഞെടുത്തു.
പിന്നെ ഒരോട്ടമായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റപ്പെട്ട ചങ്ങാതിയുടെ മുന്നിൽ ഈശ്വരന്റെ മുന്നിലെന്ന പോലെ തൊഴുകയ്യോടെ സർവ്വ അപരാധങ്ങളും പൊറുക്കണേ എന്നപേക്ഷിച്ച് കൈ കൂപ്പി നിന്നു. തിരിച്ചുതരാമെന്നേറ്റ് വാങ്ങിയ ആ പുസ്തകം ആ കൈകളിൽ വച്ച് നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ആ കൈകളിലെ മരവിപ്പ് തന്റെ കൈകളിലേക്കും പടർന്നു കയറുന്നത് അയാൾ അറിഞ്ഞു
***********************
രചന: രമ ഉണ്ണികൃഷ്ണൻ 
