രാവിലെ പ്രഭാത സവാരിയ്ക്ക് പോയി വന്ന്, മുണ്ടും ഷർട്ടും മാറ്റിയിട്ട് ചാരുകസേരയിൽ പോയി കിടന്നു. പുറത്തു നിന്നും നല്ല സുന്ദരമായ കാറ്റ് വീശുന്നുണ്ട്.
നടത്തത്തിന്റെ ആയാസവും കുളിർ കാറ്റും. സുഖകരമായ ഒരു ആലസ്യത്തിൽ കണ്ണുകൾ പതിയെ അടഞ്ഞുപോകുന്നു. എത്ര നേരം കിടന്നുവെന്നറിയില്ല. എന്തോ സ്വപ്നം കണ്ടെന്നു തോന്നുന്നു. ഞെട്ടി ഉണർന്നു. ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല. ഇപ്പോൾ പകൽ ഒന്നു ചെറുതായ് മയങ്ങിയാലും സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേ ഇരിക്കും.
ഇത് അച്ഛന്റെ കസേരയാണ്. തറവാട്ടിലെ തിണ്ണയിൽ ഈ കസേരയിൽ ആയിരുന്നു അച്ഛൻ മിക്കപ്പോഴും കിടന്നിരുന്നത്. ഇതിൽ കിടക്കുമ്പോൾ അച്ഛന്റെ ഗന്ധവും സാമീപ്യവും അനുഭവിക്കാൻ പറ്റുന്നു. അച്ഛൻ മരിച്ചപ്പോൾ പെങ്ങളോട് ചോദിച്ചിട്ട് എടുത്തു കൊണ്ട് പോന്നതാണ്. തറവാട് പെങ്ങൾക്കാണ്. “തറവാട് നീ എടുത്തോടാ” എന്ന് അച്ഛൻ പറഞ്ഞപ്പോൾ ” വേണ്ട അവൾക്ക് കൊടുത്തേക്ക്, ഞാൻ വേറെ പണിഞ്ഞോളാം” എന്ന് പറഞ്ഞ് തറവാട്ടിന്റെ അടുത്ത് തന്നെ വീട് വെച്ചു. ഒരു ആട്ടുകട്ടിലും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടാക്കി. ഇപ്പോൾ ഈ വലിയ വീട്ടിൽ ഞാൻ തനിച്ചായി.
വയസ്സ് 58 കഴിഞ്ഞിരിക്കുന്നു. റിട്ടയർചെയ്ത് ഒരു വർഷം തികയുന്നതിന് മുമ്പ് പദ്മിനി പോയി. പെങ്ങൾ അടുത്ത് തന്നെ തറവാട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുന്നുണ്ടായിരുന്നെങ്കിലും, മരുമോന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം വന്നപ്പോൾ അവരുടെ കൂടെയങ്ങുകൂടി.
അമ്മയെയും കൊണ്ടുപോയി. അമ്മയെ ഇങ്ങോട്ട് ക്ഷണിക്കാൻ ധൈര്യമില്ലായിരുന്നു.
ഒരു പത്തു.. പതിനാറു വയസ്സിന് ശേഷം അമ്മയോട് സ്നേഹപൂർവ്വം സംസാരിച്ചിട്ടേ ഇല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുമായിരുന്നു. അനുമോൾക്ക് അമ്മയുടെ ഇരുണ്ട നിറമാണ് കിട്ടിയതെന്ന് പറഞ്ഞ് ദേഷ്യപ്പെടുമ്പോൾ പോലും ഒരു മങ്ങിയ മന്ദഹാസത്തോടെ അത് കേട്ടു നിൽക്കുമായിരുന്ന അമ്മ, ഒരിക്കൽ പോലും മകനെ തള്ളിപ്പറഞ്ഞില്ല. ഞാൻ അനുവിന്റെ നിറത്തെ ചൊല്ലി അമ്മയോട് വഴക്കിടുന്നത് അവൾക്ക് അറിയില്ല എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. അവളും അമ്മയോട് ഒരിക്കൽ പരാതിയും പരിഭവവും പറഞ്ഞെന്ന് അച്ഛൻ പറഞ്ഞതിന് ശേഷം ഞാൻ അമ്മയോട് വഴക്കിടുന്നത് നിർത്തി.
പദ്മിനിയുടെ മരണത്തിന് ശേഷം ഭക്ഷണം തറവാട്ടിൽ നിന്നായിരുന്നു. അമ്മ ഇവിടെ സ്കൂളിൽ ജോലി കിട്ടി വന്ന കാലം മുതൽ വീട്ടിൽ സഹായത്തിനു വന്നിരുന്ന സുമിത്രയേടത്തി തന്നെ ആയിരുന്നു പദ്മിനിയെയും അടുക്കളയിൽ അത്യാവശ്യത്തിനു സഹായിച്ചിരുന്നത്. പെങ്ങൾ കോഴിക്കോടിനു വിളിച്ചു. അനുവും അവളുടെ കൂടെ താമസിക്കാൻ ചെല്ലാൻ പലവുരു വിളിച്ചു. തല്ക്കാലം ഈ വീട് വിട്ടു നിൽക്കാൻ സാധിക്കില്ല എന്ന് എല്ലാവരോടും പറഞ്ഞു. വിനീതിന് സ്കോട്ട്‌ലൻഡിൽ മാനേജ്മെന്റ് പഠനത്തിന് ഏതോ സ്കോളർഷിപ്പ് കിട്ടി. പദ്മിനി ഉള്ളപ്പോൾ തന്നെ അഡ്മിഷൻ ഒക്കെ ശരിയായതായിരുന്നു.
അമ്മയും പ്രഭയും പോയി കഴിഞ്ഞിട്ടും കുറച്ചു കാലം സുമിത്രേടത്തി വന്നു അത്യാവശ്യം ചോറും കറികളും ഉണ്ടാക്കി തന്നു സഹായിച്ചു. അങ്ങനെയിരിക്കയാണ് കൈപ്പത്തിയിൽ ഒരു ചെറിയ വെള്ളപൊട്ട് കണ്ടത്. പതുക്കെ അത് വലുതായി തുടങ്ങി. ഡോക്ടറിനെ കാണിച്ചപ്പോൾ പറഞ്ഞു, “പേടിക്കാൻ ഒന്നുമില്ല. വെള്ളപ്പാണ്ട് എന്ന് പറഞ്ഞ ഒരു അസുഖമാണ്. ഇത് പകരില്ല. “
ഒരു ദിവസം സുമിത്രേടത്തി വന്നു പറഞ്ഞു. അവരുടെ മക്കൾ ഇവിടെ വരുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കയാണ് എന്ന്. ” ഇത് പകരില്ലെന്നെനിക്കറിയം. പക്ഷേ മക്കൾ സമ്മതിക്കുന്നില്ല. “
സാരമില്ലെന്നു പറഞ്ഞ് അവരെ മടക്കി അയച്ചു. ഇപ്പോൾ തനിയെ ചായ ഉണ്ടാക്കും. ഉച്ച ഭക്ഷണം തൊട്ടടുത്ത വീട്ടിൽ നിന്നും കിട്ടും. കുറച്ചു പേർക്ക് മാത്രമായിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കുന്നിടമാണ്. രാത്രിയിൽ ഊണ് വേണ്ട. തനിയെ താമസിക്കുന്ന പുരുഷന്മാരുടെ ദേശീയ ഭക്ഷണം ആയ ഓട്സ് ഉണ്ടാക്കി കഴിക്കും.
നടന്നു ക്ഷീണിച്ചതല്ലേ… ഒരു ചായ ഉണ്ടാക്കാം. പാൽ എടുത്ത് അടുപ്പത്ത് വെച്ച് ചായ ഉണ്ടാക്കിക്കൊണ്ടു വന്ന് കസേരയിൽ ഇരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ ചരലിട്ട മുറ്റത്ത് ഒരു കാൽപെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോൾ സ്മിതയും മഹേഷും. ആശ്ചര്യത്തോടെ എണീറ്റു.
“ആ.. നിങ്ങളോ!… എന്തേ പെട്ടെന്ന്? എന്തെങ്കിലും വിശേഷം ഉണ്ടോ?”മനസ്സിൽ പെട്ടെന്ന് ഒരു ഭയം ഉരുണ്ടുകൂടി. “ബാക്കിയുള്ളവരൊക്കെ എവിടെ? “ഒഴുക്കൻ മട്ടിൽ ചോദിച്ചു കൊണ്ട് പുറത്തേക്ക് നോക്കി. അമ്മമ്മയെ ആണ് നോക്കുന്നതെന്ന് സ്മിതയ്ക്ക് മനസ്സിലായി.
“മഹേഷിന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി. ജോയിൻ ചെയ്യാൻ വന്നതാ. അമ്മമ്മയും അമ്മയും പുറകെ എത്തും. “
എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ ഹരീന്ദ്രൻ.
പറയാതെ തന്നെ സ്മിതയും മഹേഷും സോഫയിൽ ഇരുന്നു.
“അവിടെ പൊടി കാണുമായിരിക്കും. ഞാൻ വല്ലപ്പോഴും ഒക്കെയേ ഒന്നു വൃത്തിയാക്കൂ. “
“അത് സാരമില്ലാമ്മാവാ… “
“സുമിത്രേടത്തി വരുന്നില്ല എന്നറിഞ്ഞിരുന്നു. ഇന്നൊന്നിറങ്ങാൻ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നെ ഒന്ന് സഹായിക്കാൻ… വരുമോ ആവോ. അടഞ്ഞു കിടന്ന വീടല്ലേ. ആദ്യം മുതൽ തുടങ്ങണമല്ലോ. ” സ്മിത പറഞ്ഞു.
“നിങ്ങളിരിക്ക്. ഞാൻ രണ്ടു ചായ ഇട്ടോണ്ട് വരാം. “
“വേണ്ടമ്മാവാ, ഞങ്ങൾ ഇന്നലെ മഹേഷിന്റെ വീട്ടിൽ എത്തിയതാ. രാവിലെ കഴിച്ചിട്ടാ വന്നത്.
എന്നാൽ തറവാട്ടിലോട്ട് ചെല്ലട്ടെ അമ്മാവാ. ഉച്ചക്ക് പുറത്ത് നിന്ന് വാങ്ങിക്കേണ്ട. ഞാൻ കൊണ്ട് വരാം. ” എന്ന് പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി. ഞാനും മഹേഷുമായിട്ട് ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ടിരുന്നു. നല്ല ഹൃദ്യമായ പെരുമാറ്റം ഉള്ള ചെറുപ്പക്കാരൻ.
വീട്ടിനുള്ളിൽ ഒന്ന് ചുറ്റി കറങ്ങിയിട്ട് സ്മിത വന്നു. “അമ്മാവൻ എല്ലാം അടുക്കി പെറുക്കി ആണ് വെച്ചിരിക്കുന്നത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മായിയെ ഓർമ്മ വന്നു. എത്ര കുലീനമായിട്ടായിരുന്നു അമ്മായി ഈ വീട് കൊണ്ടു പോയിരുന്നത്… ഹരീന്ദ്രൻ ഒന്നും മിണ്ടിയില്ല.
അവർ തറവാട്ടിലേക്ക് പോയപ്പോൾ ഹരീന്ദ്രൻ ഓർത്തു. മഹേഷ് നല്ല പയ്യൻ ആണല്ലോ. അനുവിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ പ്രഭയോടും അച്ഛനോടും സ്മിതയ്ക്ക് പയ്യനെ അന്വേഷിക്കണം എന്ന് പറഞ്ഞു. അവൾ ഡിഗ്രി കഴിഞ്ഞ് സി എ യ്ക്ക് പഠിക്കാൻ തുടങ്ങിയിരുന്നു. കേട്ടപ്പോൾ തന്നെ സ്മിത പറഞ്ഞു, “ഒരു കരിയർ ഡെവലപ്പ് ചെയ്യാതെ വിവാഹത്തിന് സമ്മതിക്കില്ല” എന്ന്.
“സി എ പാസ്സ് ആകാൻ വർഷങ്ങൾ പിടിക്കും. നീ കണക്കിൽ അത്ര മിടുക്കിയും അല്ലല്ലോ. അത്രയും വർഷങ്ങൾ വിവാഹം കഴിക്കാതെ നിൽക്കാൻ ഒക്കുമോ. പ്രഭേ, നീ ഒരു സിംഗിൾ പേരെന്റ് ആണ്. അവളുടെ അച്ഛന്റെയോ അച്ഛന്റെ ബന്ധുക്കളുടെയോ എന്തെങ്കിലും സഹായം കിട്ടുമോ?”
സ്മിത അവളുടെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് എന്റെ അമ്മ മാത്രം മതി. അമ്മയ്ക്ക് ഒരു ജോലി ഉള്ളത് കൊണ്ട് ആരുടെയും സഹായമില്ലാതെ ഞങ്ങൾ കഴിയും. ഒന്നു കൂടി… ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. മഹേഷ്. ബാങ്കിൽ വർക്ക് ചെയ്യുന്നു. മഹേഷിനെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ”.
ഞാൻ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി. പ്രഭ അവളെ ശാസിക്കുന്നത് കേട്ടു. അവൾ പറഞ്ഞ മറുപടി എന്നെ തളർത്തിക്കളഞ്ഞു.
“അമ്മയുടെ ജീവിതമോ അമ്മാവൻ നശിപ്പിച്ചു. എന്റെ ജീവിതം അങ്ങനെ വേറൊരാൾക്ക് തകർക്കാൻ എനിക്ക് വിട്ടു കൊടുക്കാൻ ഒക്കില്ലമ്മേ. അമ്മയെ ഇമോഷണലി തകർത്തത് പോലെ എന്നെ തകർക്കാൻ ഞാൻ നിന്ന് കൊടുക്കില്ല”.
പെങ്ങളുടെ മൌനത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി, അവളുടെ ജീവിതം തകർത്തത് ഞാൻ ആണ് എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു.
അമ്മയുടെ ഒരകന്ന ബന്ധു ഗോപൻ, പ്രഭയുടെ സ്കൂളിൽ യു പി വിഭാഗത്തിൽ പഠിപ്പിക്കുണ്ടായിരുന്നു. ഗോപൻ പ്രഭയ്ക്ക് വിവാഹ ആലോചനയുമായി വന്നിരുന്നു.. അച്ഛൻ ആലോചിക്കാം എന്ന് പറഞ്ഞതുമാണ്.
അപ്പോഴാണ് എന്റെ ഒരു സ്നേഹിതൻ ചോദിച്ചത് “പെങ്ങളും ഗോപൻസാറും തമ്മിൽ പ്രണയത്തിലാണല്ലേ, സ്കൂളിൽ ഒക്കെ പാട്ടാണല്ലോ ” എന്ന്.
പ്രണയം മനുഷ്യരെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാതെ ഗോപന്റെ ആലോചന നമുക്ക് വേണ്ട എന്ന് വീട്ടിൽ പറഞ്ഞു.
“പ്രഭ ഹൈസ്കൂളിൽ അല്ലേ പഠിപ്പിക്കുന്നത്? യു പി അധ്യാപകൻ ശരിയാവില്ല, നമുക്ക് വേറെ ആലോചിക്കാം ” എന്ന് പറഞ്ഞ് ഒരു ഗൾഫുകാരനുമായിട്ട് പ്രഭയുടെ വിവാഹം ഉറപ്പിച്ചു.
ആ ബന്ധം പക്ഷേ ശാശ്വതമായില്ല. സ്മിതയ്ക്ക് നാലു വയസുള്ളപ്പോൾ ഗൾഫിലേക്കെന്ന് പറഞ്ഞ് പോയ ആൾ പിന്നെ വന്നിട്ടില്ല. അവനെക്കുറിച്ച് ഒന്നും അവന്റെ വീട്ടുകാർക്കും അറിയില്ലെന്ന് അവർ പറയുന്നു. പിന്നീട് മോളെയും കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ചെന്ന പ്രഭയോട് അവർ മോശമായി പെരുമാറി. അന്ന് അവൾ അച്ഛനോട് ചോദിച്ചു, “എന്റെ കൂടുതൽ നന്മക്ക് വേണ്ടി കണ്ടു പിടിച്ച ബന്ധമല്ലേ ഇത്. എന്റെ വിധി എന്ന് പറഞ്ഞ് എല്ലാവർക്കും കൈ കഴുകാം. എന്റെ മോൾക്ക് അച്ഛൻ വേണ്ടേ? എനിക്ക് ജോലി ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ കുഞ്ഞിനെ എങ്ങനെ വളർത്തിയേനെ.
ഓർമ്മകളുടെ വേലിയേറ്റത്തിൽ മനസ്സ് ഒന്നു പതറി. ചാരു കസേരയിൽ പോയി കിടന്നു. തറവാട്ടിലോട്ട് ചെല്ലണമെന്നുണ്ട്. പക്ഷേ എന്തോ ഒന്ന് പുറകോട്ട് വലിക്കുന്നു…


1 Comment
Pingback: അവസ്ഥാന്തരങ്ങൾ പാർട്ട് 4 - By Rani Varghese - കൂട്ടക്ഷരങ്ങൾ