ഓണംതുരുത്തുള്ള എൻ്റെ ഇല്ലത്തേയ്ക്കു ലക്ഷ്യമിട്ട് രാവിലെ 7:45 കോഴിക്കോട്ടെ വീടായ നിതാര വിട്ട് അമ്പലത്തുകുളങ്ങരയിൽ നിന്നും ബസ്സിൽ കയറി. മാവൂർ റോഡ് ബസ്സ്റ്റോപ്പിൽ 8:15 ഓടെ എത്തി, പതിവ് പോലെ മിഠായി തെരുവിന്റെ തലേ ദിവസ്സത്തെ നറുമണം ഏറ്റ് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ളാറ്റുഫോമിലെത്തി. വാട്ടർ കൂളറിൽ നിന്നുതിരും ദാഹജലം വേണ്ടുവോളം കുടിച്ച് പിറകോട്ടു നോക്കിയപ്പോൾ പരശു അവൻ്റെ സ്വതസിദ്ധശൈലിയിൽ എത്തി. ഒരു ശതമാനം കാത ദൂരത്തിൽ മാത്രം D3 എന്ന എനിക്കുള്ള ബോഗി തെക്കുഭാഗത്ത്. കയറി ഇരുപ്പുറച്ചു. റിസർവ് ചെയ്തിരിരുന്നതിനാൽ അധികപറ്റായി ആരുമില്ലായിരുന്നു.
മനസ്സിൽ ഒരു happy journey കുറിച്ച് യാത്ര ആരംഭിച്ചു.
ഫറൂക്കിൻ്റെ ഹൃദയത്തിലൂടെ വന്ന വന്ദേ ഭാരത് വണ്ടിയേ പരശു തൻ്റെ തലകുനിച്ച് പ്രണമിച്ചു.
”അഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം, ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമത്രേ ധാന്യം, ധ്യാനത്തേക്കാൾ വിശിഷ്ടമാണ് ത്യാഗം, ത്യാഗത്തിൽ നിന്നും ശാന്തി ലഭിയ്ക്കുന്നു ” ഇത് എൻ്റെ അടുത്തിരുന്ന നാരായണേട്ടൻ്റെ മുഖമെന്ന കണ്ണാടി വായിപ്പിച്ചു.
നിറഞ്ഞ മനസ്സോടെ അദ്ദേഹം തന്ന മലയാള മനോരമ പേപ്പർ എനിക്ക് ഒന്നര മണിക്കൂർ അനായാസേന ചിലവിടുവാൻ കഴിഞ്ഞു.
ലോകത്തെ 193 രാജ്യങ്ങളും സന്ദർശിച്ച അമേരിക്കക്കാരി ജീനമൊറെല്ലോയുടെ യാത്രാ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞു.
നിർത്തി നിർത്തി പാടിയാൽ ഭാവം വരുമെന്ന രീതിയിൽ, ഷോർണൂർ സ്റ്റേഷനിൽ നിന്നും ആദേശം കിട്ടുവാനെന്ന വണ്ണം സ്റ്റേഷൻ്റെ outer ൽ പരശു നില്ക്കുന്നു ( സമയം 10:45am)
ആദേശം കിട്ടിയ മുറയ്ക്ക് പരശു ഷൊർണൂർ ജംഗഷനില് എത്തി. നാല് പ്രധാന റെയിൽവേ ലൈനുകളുടെ ജംഗ്ഷനിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് – വടക്ക് നിന്ന് നിലമ്പൂർ ലൈൻ, കിഴക്ക് നിന്ന് പാലക്കാട് ലൈൻ, തെക്ക് നിന്ന് കന്യാകുമാരി ലൈൻ, വടക്ക്-പടിഞ്ഞാറ് നിന്ന് മംഗലാപുരം ലൈൻ. സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള പ്രവേശന കേന്ദ്രമായതിനാൽ ഷൊർണൂരിനെ മലബാറിലേക്കുള്ള കവാടം എന്ന് വിളിക്കാറുണ്ട് . ദക്ഷിണ റെയിൽവേയുടെ പാലക്കാട് റെയിൽവേ ഡിവിഷൻ്റെ കീഴിലാണ് ഇത് വരുന്നത് .
എൻ്റെ ഓർമ്മ 1989-90 കളിലേയ്ക്കു തിരിഞ്ഞു. അഹമ്മദാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള തിവണ്ടി യാത്ര ; നീണ്ട രണ്ടു മൂന്നു നാളുകൾ, സെൻ്റുകൾക്ക് നികത്താനാവത്ത ദുർഗന്ധം. തീവണ്ടികൾ 15 മിനിറ്റിലധികം സ്റ്റേഷനിൽ നിർത്തി ട്രെയിനുകൾ യന്ത്രവൽകൃത ശുചീകരണത്തിനും മാലിന്യം നീക്കം ചെയ്യലിനും വിധേയമാക്കുന്ന ക്ലീൻ ട്രെയിൻ സ്റ്റേഷൻ.
കൂടാതെ പാലക്കാട്ടു മുതൽ നമ്മുടെ പച്ചപ്പ് ദുർഗന്ധത്തിന് തോൽവി പറഞ്ഞ് ട്രയിൻ നിർത്തുന്ന നിമിഷം ചാടിയിറങ്ങി ആഞ്ഞ് വലിച്ച് നീട്ടി നടന്ന് ഇഡ്ലി – വട യുമായി തിരിച്ച് കയറ്റം. ഓഹ് അതൊരു കാലം..
സ്റ്റേഷൻമാഷരുടെ പച്ച കൊടിയ്ക്കായി പരശു എന്ന ഇരുതലമൂരി കത്തിരിയ്ക്കുന്നു, അത് കിട്ടി കൂട്ടത്തിൽ വിസിലും
നിള എന്ന ഭാരതപ്പുഴ കടക്കുമ്പോൾ കളകളാരവമില്ലാതെ ശാന്തമായി പകുതി തിട്ടയ്ക്കു വിട്ടൊഴുകുന്നു ഈ പുഴ. ജലാശയത്തിൽ ഇടയ്ക്കിടയ്ക്ക് കൊടികൾ നാട്ടിയിരിയ്ക്കുന്നു, സാമാന്യജനത്തിന് ജലനിരപ്പ് എത്രയെന്നാകാം ഇവ കാട്ടി തരുന്നത്.
പരശു തൻ്റെ യാത്ര നിർബാധം തുടരുകയാണ്. സൂര്യൻ ഉച്ചകോടിയിൽ- പരശു വടക്കാഞ്ചേരി പിടിച്ചു. വടക്കാഞ്ചേരി- തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായുള്ള പട്ടണമാണ്. തൃശ്ശൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന, ജില്ലയുടെ വടക്കുഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കുഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മനസ്സിൽ വാഴാനി ഡാം, പൂമല ഡാം എന്നീ ടൂറിസം ടെസ്റ്റിനേഷനുകളും ഉത്രാളിക്കാവ് പൂരവും ഓടി മറഞ്ഞു. കേരള കലാമണ്ഡലം വടക്കാഞ്ചേരിക്ക് അടുത്ത് ചെറുതുരുത്തിയിലാണ്. ഒരു കാലത്ത് വളരെ പ്രൗഡിയോടെ നിലനിന്ന ഈ സ്ഥാപനം ഇന്ന് 135 അദ്ധ്യപകരുൾപ്പെടെ ഡെയ്ലി വേജസ് തൊഴിലാളികളെ സ്വയം പണം സ്വരൂപിയ്ക്കാനവാത്തതു കൊണ്ട് പരിച്ചുവിടുന്നതായി വന്ന പത്രവാർത്തയിൽ ദുഃഖം തോന്നി.
തൃശൂർ മെഡിക്കൽ കോളജ് ഈ പട്ടണത്തിന് വളരെ അടുത്താണ്. എനിക്ക് ഇപ്പോൾ ഒന്നുകൂടെ അടുപ്പം തോന്നാൻ മറ്റൊന്നു കൂടെ. മരുമകൾ കവ്യയുടെ സ്വഭാവരൂപീകരണം നടന്നത് ഈ പട്ടണത്തിലാണ്.
മെല്ലെ മെല്ലെ മുഖത്തേക്ക് കാറ്റടിക്കുന്ന മുറക്ക് എനിക്ക് കൂട്ടായി ഒരു മഹതി കൂടെ യാത്രയിൽ കൂടി. നിദ്ര ദേവത. ബാല്യവും കൗമാരവും സമൃദ്ധമാക്കിയ ഏറ്റുമാനൂരിന് എന്നെ ഓർമ്മ വന്നു എന്ന് തോന്നുന്നു. അതുകൊണ്ട് ആകണം സ്റ്റേഷൻ എത്തിയതും ഏറ്റുമാനൂർ എന്നെ ഉണർത്തിയത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് ഇല്ലത്തേക്ക്. ഓണംതുരുതപ്പനെ ഓട്ടോയിൽ ഇരുന്ന് വണങ്ങിയ എന്നേം കൊണ്ട്, ഇല്ലത്തിൻ്റെ ഇറക്കം ഇറങ്ങി ഓട്ടോ മുറ്റത്ത് നിർത്തി. ഉള്ളിലെ ചാരു കസേരയിൽ മുറുക്കാനും ചവച്ച് ചുവപ്പിച്ച ചുണ്ടുമായി, മുറുക്കാൻ്റെ കറ പോലെ തന്നെ ഒരിക്കലും ചുണ്ടിൽ നിന്ന് വിട്ടുമാറാത്ത ചിരിയുമായി അച്ഛൻ ഇരിപ്പുണ്ട്. ഓട്ടോക്കാരൻ ചോദിച്ച അധിക കൂലി യാന്ത്രികമായി പോക്കറ്റിൽ നിന്ന് എടുത്ത് കൊടുത്തിട്ട് ഞാൻ ഉള്ളിലേക്ക് കയറി. എന്നെ ഞാൻ ആക്കിയ എൻ്റെ ഇല്ലത്തേക്ക്. എൻ്റെ അച്ഛൻറെ അരികിലേക്ക്. എവിടെയോ എൻ്റെ ഉള്ളിൽ മറഞ്ഞിരുന്ന പഴയ ആ കുട്ടി വീണ്ടും നടുമുറ്റത്തിന് ചുറ്റും ഓടിത്തുടങ്ങി. ഒരേ സമയം അച്ഛൻ്റെ മരുന്നും ആരോഗ്യവിവരവും ഒക്കെ വേണ്ടപടി നോക്കേണ്ട ഉത്തരവാദിത്വമുള്ള മകനായും ആ പഴയ കുട്ടിയായും അച്ഛൻ്റെ അരികിൽ എത്തി, കാലെതൊട്ട് അനുഗ്രഹം മേടിച്ചു.


1 Comment
നല്ല വിവരണം.👌👌👏👏♥️♥️