അനാദികാലം മുതൽക്കുതന്നെ എല്ലാ സാഹിത്യ കൃതികളും വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുള്ളതൊക്കെയും മനുഷ്യവ്യക്തിത്വങ്ങളെയായിരുന്നു. അവന്റെ വ്യത്യസ്തങ്ങളായ വികാരങ്ങളെയായിരുന്നു. ഇന്നും, ഒരു മനുഷ്യനും പൂർണ്ണമായും തുറന്നു കാട്ടാൻ സാധിക്കാത്തതും മറ്റൊരുവന്റെ പച്ചയായ വികാരങ്ങളെയാണ്.
ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള നമ്മുടെ പ്രയാണം, ചിലപ്പോഴൊക്കെ നമ്മെ അതിഭീകരമായ പരിണാമ പ്രക്രിയകൾക്കും വിധേയമാകാറുണ്ട്. അത് ചിലപ്പോൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നല്ലതും, ചിലപ്പോൾ ചീത്തയും ആയിരിക്കാം. എപ്പോഴും ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും സുന്ദരമായിട്ടുള്ള പ്രവൃത്തി എന്നു പറയുന്നത് വ്യക്തിത്വത്തിന്റെ എല്ലാ ഗുണങ്ങളോടും കുരുത്തക്കേടുകളോടും കൂടെ അതിനെ സ്നേഹിക്കുക എന്നുള്ളതാണ്.
ആധുനിക സമൂഹത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഒരു കോഴ്സാണ് – വ്യക്തിത്വ വികസന കോഴ്സുകൾ. വ്യക്തിത്വ വികാസം വേണ്ടതു തന്നെയാണ്. വൈകല്യങ്ങൾ മാറ്റപ്പെടുക തന്നെ ചെയ്യണം. പക്ഷെ നമ്മെ മാറ്റാൻ പരിശ്രമിക്കുന്നവർ എല്ലാം പരിപൂർണ്ണരാണോ എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിൻറ ഒരു മധ്യവർത്തിയിൽ നാം കേൾക്കുന്ന സ്‌ഥിരം ചോദ്യമാണ് – വയസ്സ് ഇത്രയായില്ലേ? എന്നിട്ടും എന്താ ഇങ്ങനെ എന്ന്. എന്നോടും പലരും ഇത്തരം ചോദ്യങ്ങളുടെ ഒളിയമ്പുകൾ പല ഘട്ടങ്ങളിലും ആവർത്തിച്ചാവർത്തിച്ച് ഉത്തരംമുട്ടിച്ചിട്ടുണ്ട്. സത്യത്തിൽ പ്രായം കൂടുമ്പോൾ ഒരുവന്റെ വ്യക്തിത്വം എങ്ങനെയാണ് മാറ്റപ്പെടുക? അറിയില്ല. ഇന്നും അന്നും.
എന്റെ സ്വാതന്ത്രത്തേയും, ഇഷ്ടത്തേയും നിയന്ത്രിക്കേണ്ടത് മറ്റുള്ളവരാണോ? ഒരിക്കലുമല്ല ഒരുവന്റെ ശാരിരിക പ്രത്യേകതകളും സ്വഭാവ സവിശേഷതകളുമെല്ലാം അവന്റേതു മാത്രമാണ്. അതിനെ നാം എന്തിനാണ് വിധിക്കേണ്ടത്? അത് ഒരുവന്റെ സ്വകാര്യതയല്ലേ? ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്തിടത്തോളം അവന്റെ ഇഷ്ടങ്ങളിൽ നമുക്ക് കൈകടത്തേണ്ട ആവശ്യം ഇല്ല.
വിഭിന്നമായ ഈ ലോകത്ത് വിഭിന്നങ്ങളായ മനുഷ്യർ ഉണ്ടാകട്ടെ. അവരെ അവരുടെ സ്വാതന്ത്രത്തിന്റെ പച്ചപ്പിലേയ്ക്ക് പറക്കാൻ അനുവദിക്കൂ. മറ്റൊരാളുടെ സ്വാതന്ത്രത്തിലും കൈകടത്താതിരിക്കൂ. നശ്വരമായ ഈ ജീവിതത്തിൽ മറ്റുള്ളവർക്ക് നാം എന്തിന് കൂച്ചുവിലങ്ങുകൾ നൽകണം. ഓരോ മനുഷ്യ ജന്മങ്ങളും തന്റെ കാലശേഷം ഓർമ്മിക്കപ്പെടുന്നത്, സമ്പത്തിന്റേയോ അധികാരത്തിന്റേയോ പേരിലല്ല. മറിച്ച്, മറ്റുള്ളവരുടെ മനസ്സിൽ അവർ നെയ്തു വെച്ച നല്ല ഓർമ്മകളുടെ പേരിലാണ്. അതോർക്കുമ്പോൾ അവരുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുടെ പേരിലാണ്. അതുകൊണ്ട് ഈ ഭൂമിയിൽ ആരുടെയും സ്വാതന്ത്രത്തിന്റെ അതിർത്തികൾ നാം ഓരോരുത്തരും തീരുമാനിക്കാതിരിക്കട്ടെ. വിശാലമായ ഈ ലോകത്ത് സ്വന്തം സന്തോഷങ്ങളിൽ വിഹരിക്കുന്ന പക്ഷികളാക്കാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ.🩷🩷

