അജയേട്ടന്റെ പോസ്റ്റൽ കഥകൾ – നിസ്സഹായം
അജയേട്ടനെ പരിചയപ്പെട്ടിട്ട് അധികനാളൊന്നും ആയിട്ടില്ല. നേരിൽ കണ്ടിട്ടുമില്ല, ഒന്നോരണ്ടോ തവണ മാത്രമാണ് ഫോണിൽ സംസാരിച്ചത് തന്നെ. ചിലർ അങ്ങനെയാണല്ലോ മുജ്ജന്മസുകൃതംപോലെ എവിടെനിന്നോ നമ്മുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവരും. അവർക്കു തീർച്ചയായും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നിയോഗങ്ങൾ ഉണ്ടായിരിക്കും എന്നയാൾക്ക് ഉറപ്പായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അയാളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്.
പോസ്റ്റുമാൻ ആയിരുന്നതിനാൽത്തന്നെ ഒരു ഗ്രാമത്തിന്റെ ജീവിതസ്പന്ദനങ്ങൾ അജയേട്ടൻ ധാരാളം അനുഭവിച്ചിരുന്നു. കത്തുന്ന ഒരനുഭവമായിരുന്നു അജയേട്ടൻ അന്നയാളോട് പറഞ്ഞത്.
കാർത്തിക്കും സുജയും പഠനകാലത്ത് തുടങ്ങിയ പ്രണയം. പലയിടങ്ങളിൽ പഠിച്ചെങ്കിലും അവരുടെ പ്രണയം അങ്ങനെ അവരിൽ ജ്വലിച്ചു നിന്നു. ഒരുമത്സരപരീക്ഷ രണ്ടിടത്തു ഇരുന്നു എഴുതിയെങ്കിലും തൊട്ടടുത്ത റാങ്കുകാർ ആകും എന്നൊരിക്കലും അവർ കരുതിയിരുന്നില്ല. ഒരേ സ്ഥാപനത്തിൽ ഒരേ നിലയിലുള്ള ഓഫീസർമാരായാണ് അവർ അവിടെ എത്തിയത്. രണ്ടുപേരും വലിയ കുടുംബങ്ങളിൽ നിന്നുള്ളവരും.
രണ്ടുപേരും വലിയ വായനക്കാർ ആയിരുന്നു. അതിനാൽത്തന്നെ അവർ ധാരാളം മാഗസിനുകൾ വരുത്തിയിരുന്നു. അതായിരുന്നു അജയേട്ടന് അവരുമായുള്ള ബന്ധം വളരുവാനുള്ള മറ്റൊരു കാരണം. കടമ്മനിട്ട കവിതകൾ വേദികളിൽ വളരെയുറക്കെ ചൊല്ലിയിരുന്ന അജയേട്ടന് പുസ്തകങ്ങളിലുള്ള അവരുടെ കമ്പവും കൗതുകവും അവരിലേയ്ക്ക് തന്റെ സൗഹൃദം വളർത്താൻ കാരണമായി. അവർക്കിടയിലെ പ്രണയവും കരുതലും പരസ്പരവിശ്വാസവും സഹകരണങ്ങളും അജയേട്ടന്റെ കണ്ണുകളെ ചിലപ്പോഴെങ്കിലും സന്തോഷത്താൽ നിറച്ചിരുന്നു.
തന്റെ വീട്ടിൽ ആ മാതൃകാദമ്പതികളെക്കുറിച്ചു അജയേട്ടൻ വാതോരാതെ സംസാരിച്ചു. തമ്മിൽ അസ്വാരസ്യങ്ങളുള്ള ദമ്പതികളോട് അവരെക്കണ്ടു പഠിക്കാൻ ഉപദേശിച്ചു. താൻപോലും അവരിൽനിന്നും ജീവിതത്തിൻറെ പുതിയ സ്പന്ദനങ്ങൾ പിടിച്ചെടുക്കുന്നതായി അജയേട്ടന് തോന്നിയിരുന്നു. നന്മകളെ നമുക്കെന്നും ആരാധിക്കാനല്ലെ തോന്നൂ. അവർ തികച്ചും ആരാധനാലയത്തിൽ ആരാധിക്കേണ്ട രണ്ടു ദേവീദേവന്മാരാണെന്ന് പോലും അജയേട്ടന് ചിലപ്പോഴെങ്കിലും തോന്നിയിരുന്നു.
രണ്ടുപേരും അവരുടെ ജോലിയിൽ പ്രഗത്ഭമതികളായ ഓഫീസർമാർ ആയിരുന്നു. അറിവും അംഗീകാരവും ഒരേപോലെ നേടിയിരുന്ന രണ്ടുപേർ. ഓഫീസിലേക്ക് പോകുമ്പോൾ കാർ ഒരാൾ ഓടിച്ചിരുന്നതെങ്കിൽ, തിരിച്ചു വരുമ്പോൾ മറ്റെയാൾ ആകും ഓടിക്കുക. സഹവർത്തിത്വത്തിന്റെ മാതൃകാ ഉദാഹരണങ്ങൾ ആയിരുന്നു അവർ രണ്ടുപേരും.
ഒരിക്കൽ പോസ്റ്റ് കൊടുക്കാൻപോകുമ്പോഴാണ് സുജയെ തനിച്ചു കണ്ടത്. കാർത്തിക് എവിടെ എന്ന ചോദ്യത്തിന്, ഡൽഹിയിൽപോയിരിക്കുന്നു എന്നായിരുന്നു ഉത്തരം, ഒപ്പം സുജയുടെ മുഖം വാടിയിരുന്നു.
ഒപ്പം പോയില്ലേ എന്ന് ചോദിയ്ക്കാൻ അജയേട്ടന് തോന്നിയില്ല. അപ്പോൾ ചോദ്യങ്ങളല്ല ആശ്വാസങ്ങളാണ് വേണ്ടതെന്ന് അജയേട്ടന് തോന്നി. പെട്ടെന്ന് തിരിച്ചു വരില്ലേ പിന്നെന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ചു. ഏയ് വിഷമമൊന്നുമില്ല, ആദ്യമായി ഒറ്റയ്ക്കായപ്പോൾ തോന്നിയതാകാം എന്നായിരുന്നു സുജ പറഞ്ഞത്.
പിറ്റേന്നുതന്നെ കാർത്തിക് തിരിച്ചെത്തി. കാർത്തിക് ആ ഓഫീസിന്റെ തലവനായി ഉയർത്തപ്പെട്ടിരിക്കുന്നു. ആ സന്തോഷം അവർ രണ്ടുപേരും ആഘോഷിക്കുന്നതാണ് അജയേട്ടൻ അന്ന് വൈകുന്നേരം കണ്ടത്.
എന്നാൽ പോകെപ്പോകെ അവരിൽ വളരുന്ന ഒരു അകലം അജയേട്ടന് മനസ്സിലായി. സുജമോളെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അജയേട്ടനോട് പറയാം എന്ന് തുറന്നു പറയാനും അജയേട്ടൻ മടിച്ചില്ല. ഒന്നുമില്ല അങ്കിളേ എന്നായിരുന്നു സുജയുടെ മറുപടി.
ഒരേ കാറിൽ വന്നിറങ്ങുമെങ്കിലും ഒപ്പം പോകുമെങ്കിലും തൊട്ടടുത്ത സീറ്റിൽ ഇരിക്കുമെങ്കിലും അവരുടെ ഇടയിലെ ദൂരം വളരെ വലുതാകുന്നത് അജയേട്ടൻ തിരിച്ചറിഞ്ഞു. ചിലപ്പോഴെല്ലാം, കാറിൽ നിന്നിറങ്ങുമ്പോഴും തുടരുന്ന വഴക്ക് നാട്ടുകാർക്കുതന്നെ ദൃശ്യമായിരുന്നു.
തന്റെ രണ്ടു നല്ല സുഹൃത്തുക്കൾക്ക് എന്ത് സംഭവിച്ചു എന്ന് അജയേട്ടന് ഉത്കണ്ഠയുണ്ടായിരുന്നു. ചോദിക്കാനുള്ള തന്റെ പരിധി അജയേട്ടനറിയാം എന്നിട്ടും അജയേട്ടൻ സുജയോട് ചോദിച്ചു, തുറന്നു പറഞ്ഞുകൂടേ നമുക്ക് പരസ്പരം പരിഹാരങ്ങൾ കണ്ടെത്തിക്കൂടേ? വേണമെന്നുണ്ട് അജയേട്ടാ നടക്കുന്നില്ല എന്ന് മാത്രം, സുജ പറഞ്ഞു.
പെട്ടെന്നാണ് സുജ മറ്റൊരു വാടക വീട്ടിലേയ്ക്ക് മാറിയത്. കുറച്ചുനാൾ കഴിഞ്ഞു കാർത്തിക്ക് ഡൽഹിയിലേക്ക് സ്ഥാലംമാറ്റം വാങ്ങി പോയെന്നറിഞ്ഞു.
മനുഷ്യർ എത്ര പെട്ടെന്നാണ് ശത്രുക്കൾ ആയി മാറുന്നത്. പ്രണയം എത്ര പെട്ടെന്നാണ് വെറുപ്പായി മാറി ജീവിതം വിവിധ ധ്രുവങ്ങളിലേക്ക് അകന്നും തകർന്നും പോകുന്നത്. ശരിയായ ഒരുത്തരം കണ്ടെത്താനാവാതെ അജയേട്ടൻ നിരന്തരം സ്വയം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
അതിനിടയ്ക്ക് ആറുമാസം ലീവെടുത്ത് അജയേട്ടൻ വിദേശത്തുള്ള മകന്റെ അടുത്തേയ്ക്ക് പോയി.
വിദേശത്തുനിന്ന് തിരിച്ചു വന്നപ്പോൾ മാഗസിനുകളുമായി സുജയുടെ വീട്ടിലേയ്ക്കു എത്തുമ്പോൾ സുജയുടെ കൈകളിലെ ഉണ്ണിയെ കണ്ടപ്പോൾ അജയേട്ടന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും പറയാനാകാതെ അജയേട്ടൻ തിരിച്ചു നടന്നു.
പിറ്റേന്ന് ഒരു റെജിസ്റ്റർഡ് കത്തുണ്ട് എന്ന് പറഞ്ഞപ്പോഴാണ് അജയേട്ടൻ ആ വിലാസം ശ്രദ്ധിച്ചത്. അത് സുജയുടേതായിരുന്നു. അയയ്ക്കുന്നയാളുടെ വിലാസം അജയേട്ടൻ വായിച്ചു, ഒരു വലിയ വക്കിലിന്റെ വിലാസം. അതെന്താണെന്ന് ഊഹിക്കാൻ അജയേട്ടന് കഴിയുമായിരുന്നു.
ആ കത്ത് ഒപ്പിട്ടു വാങ്ങുമ്പോൾ സുജയുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ കണ്ണൂനീർ സുജയുടെ മടിയിൽ കിടക്കുന്ന കുഞ്ഞുണ്ണിയുടെ കവിളിൽ പതിച്ചു, ആ നീർക്കണങ്ങൾ ഒഴുകി ആ കുഞ്ഞുണ്ണിയുടെ ചുണ്ടുകളിലേയ്ക്ക് വായിലേക്ക് എത്തിച്ചേർന്നു. കണ്ണുനീരിന്റെ ഉപ്പുരസത്താലാകാം ആ കുഞ്ഞുണ്ണി അത് നുണഞ്ഞു.
അത് തുടച്ചുമാറ്റണമെന്ന് അജയേട്ടന് പെട്ടെന്ന് തോന്നി, എന്നാൽ കൈകളോ വിരലുകളോ അനങ്ങിയില്ല.
ഒരു വാക്കുപോലും ഉച്ചരിക്കാനാവാതെ കത്തു കിട്ടി എന്ന കടലാസ് ഒപ്പിട്ടുവാങ്ങി അജയേട്ടൻ തിരിച്ചു നടന്നു.
ജീവിതം, അതിന്റെ നിസ്സഹായത, ഉപേക്ഷ, നിരാശ്രയത്വം എല്ലാം വലിയ ഭൂതങ്ങളായി തന്നെ പൊതിയുന്നതായി അജയേട്ടന് തോന്നി. കണ്ണുകളിലെ കണ്ണുനീർ കാഴ്ചകൾ മറയ്ക്കുന്നു. മനുഷ്യർ എന്തിനുവേണ്ടി തമ്മിൽത്തമ്മിൽ യുദ്ധം ചെയ്യുന്നു എന്നറിയാതെ, അതിന് ഒരുത്തരം കണ്ടെത്താനാകാതെ അജയേട്ടൻ കുഴങ്ങി.
അരമണിക്കൂർ കഴിഞ്ഞാണ് അജയേട്ടൻ പോസ്റ്റോഫീസിൽ തിരിച്ചെത്തിയത്. എത്തിയപാടെ പോസ്റ്റ്മാസ്റ്റർ ചോദിച്ചു. ഇന്ന് റെജിസ്റ്റർഡ് കത്തുണ്ടായിരുന്നത് കൊടുത്തിരുന്നോ, ആരാ ഒപ്പിട്ടത്?
സുജ ഒപ്പിട്ടിട്ടുതന്ന കടലാസ് കാണിച്ചു അജയേട്ടൻ പറഞ്ഞു, ആ കുട്ടി തന്നെ.
അജയേട്ടനെ നോക്കി പോസ്റ്റ് മാസ്റ്റർ പറഞ്ഞു, ആ കുട്ടി പതിനഞ്ച് മിനിറ്റ് മുമ്പ് ആത്മഹത്യ ചെയ്തു.
@കാവല്ലൂർ മുരളീധരൻ

