വേലിക്കരികിൽ പൂത്ത് നിൽക്കുന്ന ചെമ്പരത്തിച്ചെടിയിൽ നിന്ന് ഇളംകുരുന്ന് ഇലകളും പൂക്കളും മൊട്ടുകളും പൊട്ടിച്ചെടുക്കുകയായിരുന്നു കുഞ്ഞിപ്പെണ്ണ്.
അതുവഴി വന്ന കാർത്യായനി ഒന്ന് നിന്നു.
“കുഞ്ഞിപ്പെണ്ണേ… ആ ഇല പൊട്ടിക്കുന്നതെന്തിനാ?”
കെട്ടിയുറപ്പിക്കാത്ത അതിരിൽ കാലുറപ്പിച്ച്, വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊണ്ട് കുഞ്ഞി അവരെ നോക്കി ചിരിച്ചു.
“അമ്മമച്ചിക്കാ, അമ്മൂമ്മേ… തലയിൽ തേച്ചു കുളിക്കാനാ.”
“നോക്കി നിൽക്ക് മക്കളേ… വീണുപോകല്ലേ.”
കുഞ്ഞി തലയാട്ടി വീണ്ടും ഇലകൾ പൊട്ടിച്ചെടുക്കാൻ തുടങ്ങി.
നടന്നുപോകുന്നതിനിടെ ആരോടെന്നില്ലാതെ കാർത്യായനി പിറുപിറുത്തു.
“ഇത്തിരിപ്പോന്ന കുഞ്ഞിനെക്കൊണ്ടാ ഇലയും പൂവും കായുമൊക്കെ പൊട്ടിക്കുന്നത്. തള്ളച്ചിക്ക് താളി തേച്ച് കുളിക്കാൻ. അവരുടെ മുടിയൊക്കെ അങ്ങ് പനങ്കുല പോലെ നീണ്ടുകിടക്കുവല്ലേ…
ആ കുഞ്ഞിന്റെയും അതിന്റെ അമ്മയുടെയും കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ…
അല്ലെങ്കിൽ ആ മറുതേടേം കുടിയൻ മോന്റേം വീട്ടിലേക്ക് ഇവര് വന്നുകേറേണ്ട ഒരു ഗതിയുണ്ടായിരുന്നോ?”
കാർത്യായനിയുടെ രൂപം കണ്ണിൽ നിന്ന് മറയുന്നതുവരെ കുഞ്ഞി നോക്കി നിന്നു. പിന്നെ സൂക്ഷിച്ച് അതിരിൽ നിന്ന് താഴെയിറങ്ങി. കീറിപ്പോയ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് ചെമ്പരത്തിയിലകളും പൂക്കളും മൊട്ടുകളും ഒതുക്കിവെച്ചു.
“കുഞ്ഞീ…”
മുറ്റത്ത് നിന്ന് അമ്മയുടെ വിളി കേട്ടതും അവൾ ഓടിച്ചെന്നു.
“കിട്ടിയോ മോളേ?”
കവർ നീട്ടിക്കൊടുത്തപ്പോൾ അമ്മ അതിനുള്ളിലേക്ക് നോക്കി മന്ദഹസിച്ചു.
“ഇത്രയും മതി… നല്ല ഇളം ഇലകളാ.”
അമ്മ അമ്മിക്കല്ലിൽ ഇലകളും പൂക്കളും അരയ്ക്കാൻ തുടങ്ങി. പച്ചനിറമുള്ള നീര് പതിയെ അമ്മിക്കല്ലിലൂടെ ഒഴുകിയിറങ്ങി.
അടുക്കളത്തിണ്ണയിൽ ഇരുന്ന് അതൊക്കെ കൗതുകത്തോടെ നോക്കിനിന്ന കുഞ്ഞിയുടെ കാതിൽ അകത്തുനിന്ന് അമ്മാമ്മച്ചിയുടെ ശകാരം പതിഞ്ഞു.
“ഇനിയും എത്ര നാള് ഇങ്ങനെ കിടക്കുമെടാ നീ? നാണമെന്നൊന്നില്ലേ?”
കുഞ്ഞി പതിയെ അകത്തേക്ക് എത്തിനോക്കി.
മൺതറയിൽ മലർന്നുകിടന്ന് ഉറങ്ങുകയായിരുന്നു അച്ഛൻ. മുറിയാകെ കള്ളിന്റെ മണം.
അമ്മാമ്മച്ചി തലയ്ക്ക് കൈയും കൊടുത്ത് അയാളെ നോക്കി നിന്നു.
“ദൈവമേ… എന്റെ വയറ്റിൽ തന്നെ ഇങ്ങനെയൊരുത്തനെ തന്നല്ലോ…”
ചുമരിനോട് ചേർന്ന് നിശ്ശബ്ദമായി നിന്ന് അമ്മിക്കല്ലിൽ അരച്ച് കൊണ്ട് നിന്ന അമ്മയുടെ ഇടത് കവിളിൽ മങ്ങിത്തുടങ്ങിയ വിരൽപ്പാടുകൾ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്.
തൊഴിലുറപ്പിന് പോയി സമ്പാദിച്ചതും, അമ്മാമ്മച്ചി കൂട്ടിവെച്ച ചില്ലറക്കാശും വരെ എടുത്തുകൊണ്ടുപോയി കുടിച്ചുതീർക്കുന്നത് ഇപ്പോൾ അയാൾക്ക് പതിവായിരുന്നു.
രാത്രിയാകുമ്പോൾ വഴക്കും ബഹളവും…
അമ്മയുടെ കരച്ചിൽ…
അമ്മമച്ചിയുടെ കുറ്റപ്പെടുത്തലും അമ്മയോടുള്ള വഴക്കും.
അതിനൊടുവിൽ ബോധമില്ലാതെ ഈ കിടപ്പ്.
ആ കാഴ്ചകൾ കുഞ്ഞിക്ക് പുതുമയൊന്നുമല്ലായിരുന്നു.
“നിന്നെപ്പോലൊരു പെണ്ണിനെ കെട്ടിയ അന്നുമുതലാ എന്റെ മോൻ നശിക്കാൻ തുടങ്ങിയത്.”
അമ്മാമ്മച്ചിയുടെ ശബ്ദം വീടാകെ മുഴങ്ങി.
അമ്മ ഒന്നും മിണ്ടിയില്ല. അമ്മിക്കല്ലിൽ ഇല അരയ്ക്കുന്ന കൈകൾ മാത്രം പതിയെ ചലിച്ചുകൊണ്ടിരുന്നു.
“എന്താ… വായിൽ നാക്കില്ലേ? ചോദിച്ചതിന് മറുപടി പറയ്.”
അമ്മ പതുക്കെ തലയുയർത്തി.
“ഞാൻ എന്ത് പറയാനാ അമ്മേ…”
“ഓഹ്… ഇപ്പൊ കരച്ചിൽ തുടങ്ങും. അതല്ലേ നിനക്കറിയൂ.”
അമ്മ വീണ്ടും തലകുനിച്ചു.
കുഞ്ഞി അമ്മയുടെ മുഖത്തേക്ക് നോക്കി.
കണ്ണുനീർ വരാതിരിക്കാൻ ചുണ്ടുകൾ മുറുകെ കടിച്ചുപിടിച്ചിരിക്കുകയാണ്.
അപ്പോഴേക്കും മൺതറയിൽ കിടന്നിരുന്ന അച്ഛൻ ഒന്ന് അനങ്ങി. കള്ളിന്റെ രൂക്ഷഗന്ധം മുറിയാകെ പടർന്നു.
അമ്മാമ്മച്ചി ഓടിച്ചെന്ന് മകന്റെ തലയ്ക്കടിയിൽ പഴയ തലയണ വച്ചുകൊടുത്തു.
“എന്റെ കുഞ്ഞ് ഇന്നലെയും ഒന്നും കഴിച്ചിട്ടില്ല… അതുകൊണ്ടാ ഇങ്ങനെ.”
അത് കേട്ട് കുഞ്ഞി അമ്മയെ നോക്കി.
ഇന്നലെ രാത്രി അച്ഛൻ അമ്മയെ അടിച്ചതും, ചോറുപാത്രം തട്ടിയെറിഞ്ഞതും, ഒന്നും കഴിക്കാതെ അമ്മ അടുക്കളയിൽ കരഞ്ഞിരുന്നതും അവൾക്ക് ഓർമ്മയുണ്ടായിരുന്നു.
“അവനെ ഒന്ന് നന്നാക്കാൻ വേണ്ടിയാ നിന്നെ ഈ വീട്ടിലേക്ക് കെട്ടിയെടുത്തത്. എന്നിട്ട് ഒരു കൊച്ചിനെ ഉണ്ടാക്കിയതല്ലാതെ എന്താ നിന്നെക്കൊണ്ട് ഈ വീട്ടിന് ഗുണം ഉണ്ടായത്?
അതും ഒരു പെൺകൊച്ച്…
ആണായിരുന്നെങ്കിൽ നാളെ എന്തെങ്കിലും സമ്പാദിച്ച് വീട്ടിന് ഉപകാരമായേനെ. ഇതിപ്പോ ഉള്ളതെല്ലാം കൊടുത്ത് വളർത്തിയിട്ട് ഒടുവിൽ വല്ലവന്റെയും കൂടെ പറഞ്ഞുവിടണം.”
ഇത്തരം വാക്കുകൾ അമ്മ പലവട്ടം കേട്ടുകഴിഞ്ഞിരുന്നു.
അച്ഛനെ നന്നാക്കാൻ വേണ്ടിയാണത്രേ അമ്മയെ ഈ വീട്ടിലേക്ക് കൊണ്ടുവന്നത്.
അമ്മ ഒന്നും മിണ്ടിയില്ല.
അമ്മിക്കല്ലിൽ ഇലകൾ അരയ്ക്കുന്ന കൈകൾ മാത്രം പതിയെ ചലിച്ചുകൊണ്ടിരുന്നു.
മുളകു അരച്ചാൽ പോലും കണ്ണ് നിറയാത്ത അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പച്ചനിറമുള്ള അരപ്പിലേക്ക് വീണു. പിന്നെ മറ്റൊന്ന്…
ആ കണ്ണുനീർ ഇലകളുടെ നീരിൽ കലർന്ന് പതിയെ പടരുന്നത് കുഞ്ഞി നിശ്ശബ്ദമായി നോക്കിയിരുന്നു.
അമ്മാമ്മച്ചിയെ പേടിച്ച് ഒന്നും പറയാൻ അവൾക്കായില്ല.
ചെറിയ കൈകൾ കൊണ്ട് അമ്മയെ ചേർത്തുപിടിക്കണമെന്ന് തോന്നി.
കരയല്ലേ അമ്മേ ‘ എന്ന് പറയണമെന്ന് തോന്നി.
പക്ഷേ ആ കുഞ്ഞിന് മുകളിൽ പോലും ഭയത്തിന്റെ ചങ്ങലയുണ്ടായിരുന്നു.
അതിനാൽ അവൾ അമ്മയെ വെറുതെ നോക്കിയിരുന്നു…
നിറഞ്ഞ കണ്ണുകളോടെ.
പുറത്ത് വെയിൽ കത്തിക്കൊണ്ടിരുന്നു.
അകത്ത് വീടാകെ ഒരു നിശ്ശബ്ദത.
അമ്മ അരച്ച താളി ഒരു ചെറിയ സ്റ്റീൽക്കിണ്ണത്തിലേക്ക് പകർന്നു. കൈ കഴുകാൻ എഴുന്നേറ്റപ്പോഴാണ് മൺതറയിൽ കിടന്നിരുന്ന അയാൾ ഒന്ന് ഞരങ്ങിയത്.
പതിയെ കണ്ണുതുറന്ന് ചുറ്റും നോക്കി.
“അമ്മേ… കട്ടൻ.”
അയാളുടെ ശബ്ദം കേട്ടതും അമ്മാമ്മച്ചി ഓടിച്ചെന്നു.
“ഇപ്പൊ തരാം മോനേ…”
അമ്മയെ ഒന്ന് തിരിഞ്ഞുനോക്കി അവർ ചീറി.
“നിനക്കെന്താ ചെവി കേൾക്കില്ലേ? മോൻ എഴുന്നേറ്റത് കണ്ടില്ലേ? പോയി ചായയിട്.”
അമ്മ ഒന്നും പറയാതെ അടുപ്പിലേക്കു നടന്നു.
അടുപ്പിൽ തീ ആളിപ്പടരുമ്പോൾ കുഞ്ഞി അമ്മയുടെ മുഖത്തേക്ക് നോക്കി.
കവിളിലൂടെ ഒഴുകിയ കണ്ണുനീർ അമ്മ സാരിത്തലപ്പുകൊണ്ട് ഒപ്പിമാറ്റി.
കുറച്ച് കഴിഞ്ഞപ്പോൾ കട്ടൻ ചായയുമായി അമ്മ മുറിയിലേക്ക് ചെന്നു.
ഗ്ലാസ് കൈയിൽ വാങ്ങിയ അയാൾ ഒരു കവിൾ കുടിച്ചു.
” ഈ വീട്ടിലെന്താ പഞ്ചാരയില്ലേ?.”
എന്ന് പറഞ്ഞുകൊണ്ട് ചായഗ്ലാസ് അമ്മയുടെ നേർക്ക് വലിച്ചെറിഞ്ഞു.
ചൂട് കട്ടൻ അമ്മയുടെ കൈയിലും സാരിയിലും തെറിച്ചു വീണു.
അമ്മ ഒന്ന് പിടഞ്ഞു.
തീരെ ദയയില്ലാതെ അമ്മമ്മച്ചി അമ്മയുടെ നേർക്ക് തിരിഞ്ഞ് പറഞ്ഞു.
“ഒരു ചായ പോലും മര്യാദയ്ക്ക് ഉണ്ടാക്കാൻ അറിയില്ല. ഇതിനെ ഒക്കെയാണോ പെണ്ണെന്ന് പറയുന്നത്!”
കുഞ്ഞിയുടെ നെഞ്ച് പൊള്ളി.
അവൾ ഓടിച്ചെന്ന് അമ്മയുടെ പൊള്ളിയ കൈയിൽ പിടിച്ചു.
അമ്മ ചിരിക്കാൻ ശ്രമിച്ചു. പിന്നെ കരഞ്ഞു.
പൊട്ടിപ്പൊട്ടി കരഞ്ഞു കൊണ്ട് ഭിത്തിയിൽ ചാരി നിലത്തേക്ക് ഊർന്ന് ഇരുന്നു.
കുഞ്ഞിക്ക് സഹിച്ചില്ല.
അവൾ തിരിഞ്ഞ് അച്ഛനെ കത്തുന്ന കണ്ണുകൾ കൊണ്ട് നോക്കി.
” നിങ്ങളെന്തിനാ എൻ്റെ അമ്മയ്ക്ക് നേരെ ചൂട് ചായ ഒഴിച്ചേ..?”
അയാളും അയാളുടെ അമ്മയും ഞെട്ടി കുഞ്ഞിനെ നോക്കി.
“എന്താ നീ പറഞ്ഞത്?”
അയാൾ ചാടിയെഴുന്നേറ്റു.
കുഞ്ഞി ഒരടി പോലും പിന്നോട്ടു മാറിയില്ല.
അമ്മയുടെ മുന്നിൽ കൈകൾ വിടർത്തി നിന്നുകൊണ്ട് വീണ്ടും ചോദിച്ചു.
“എന്റെ അമ്മയെ എന്തിനാ അടിക്കുന്നത്?”
അമ്മാമ്മച്ചിയുടെ മുഖത്ത് ദേഷ്യവും അമ്പരപ്പും കലർന്നുനിന്നു.
“കണ്ടോ… പെണ്ണിനെ വളർത്തിയ വളർത്തം! തന്തയോട് തിരിച്ച് ചോദ്യം ചെയ്യാൻ വരെ പഠിപ്പിച്ചിരിക്കുന്നു.”
നിലത്തിരുന്ന അമ്മ പെട്ടെന്ന് എഴുന്നേറ്റ് കുഞ്ഞിയെ തന്റെ പിന്നിലേക്ക് വലിച്ചുനിർത്തി.
“മിണ്ടരുത് മോളേ…”
കുഞ്ഞി അമ്മയെ മുറുകെ പിടിച്ചു.
“അമ്മേ… അച്ഛനെ നന്നാക്കാൻ വേണ്ടിയല്ലേ അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നത്…”
അവൾ നിഷ്കളങ്കമായി ചോദിച്ചു.
“എന്നിട്ടെന്താ അമ്മേ, അച്ഛൻ നന്നാകാത്തത്?”
ആ ചോദ്യത്തിന് ആ വീട്ടിൽ ആരുടെയും കൈയിൽ ഉത്തരമുണ്ടായിരുന്നില്ല.
പുറത്ത്, ചെമ്പരത്തിച്ചെടിയിൽ നിന്ന് ഒരു ചുവന്ന പൂവ് നിശ്ശബ്ദമായി താഴേക്ക് അടർന്നുവീണു.
കുഞ്ഞി അമ്മയെ മുറുകെ കെട്ടിപ്പിടിച്ചു.
“എനിക്ക് വേണ്ടമ്മേ… ഇങ്ങനെയൊരു അച്ഛനും അമ്മമ്മച്ചിയും…”
അവളുടെ ശബ്ദം ഇടറി.
“കാർത്യായനി അമ്മൂമ്മയെപ്പോലൊരു അമ്മൂമ്മ മതി… എന്റെ അമ്മയെ കരയിക്കാത്ത ഒരച്ഛനും മതി.”
അമ്മ ഞെട്ടി അവളെ നോക്കി.
” ആ അമ്മൂമ്മ ഒറ്റയ്ക്ക് അല്ലേ ജീവിക്കുന്നത്. സ്വന്തമായിട്ട് ജോലി ചെയ്ത്. നമുക്ക് അത് പോലെ ജീവിക്കാം അമ്മേ. നമുക്ക് വേറെ ഒരു വീട്ടിൽ പോകാം. ഇവിടം വേണ്ടാ.
എന്നും അമ്മ കരയുന്നത് കാണാൻ വയ്യ എനിക്ക്. എനിക്ക് നല്ലപോലെ ഒന്ന് ഉറങ്ങുകയും രാവിലെ സന്തോഷത്തോടെ എണീക്കുകയും വേണം അമ്മേ.”
അമ്മ തറഞ്ഞുനിന്നുപോയി. കയ്യിലെ പൊള്ളലിനേക്കാൾ വലിയൊരു നീറ്റൽ ആ നിമിഷം അമ്മയുടെ നെഞ്ചിലൂടെ കടന്നുപോയി. ഇത്രയും കാലം താൻ സഹിച്ചതൊക്കെയും തന്റെ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം ആ നിമിഷമാണ് അമ്മ തിരിച്ചറിഞ്ഞത്.
അമ്മ പതിയെ കുഞ്ഞിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു. കണ്ണീരണിഞ്ഞ കണ്ണുകൾ തുടച്ച്, അമ്മാമ്മച്ചിയുടെയും മകന്റെയും കണ്ണുകളിലേക്ക് നേരെ നോക്കി.
” മതിയായി.. ഇനി ഈ വീട്ടിൽ ഞാനും മോളും ഉണ്ടാവില്ല.”
ആ വീട്ടിൽ ആദ്യമായാണ് ആ ശബ്ദം ഇത്ര ഉയർന്ന് കേട്ടത്.
“ഇത്രയും കാലം ഞാൻ ഈ അടിയും ചീത്തയും സഹിച്ചത് എന്റെ മോൾക്ക് അച്ഛനില്ലെന്ന കുറവ് വരരുതെന്ന് വിചാരിച്ചാ. പക്ഷേ… ഈ നരകത്തിൽ കിടന്ന് പേടിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് അച്ഛനില്ലാതെ വളരുന്നതാ.”
അമ്മ അച്ഛന്റെ നേർക്ക് തിരിഞ്ഞു.
“ഇന്ന് എൻ്റെ മകൾ എനിക്ക് മനസ്സിലാക്കി തന്നു. അച്ഛനുണ്ടെന്ന പേരിൽ എല്ലാ അപമാനവും സഹിച്ച് ജീവിക്കുന്നതിനെക്കാൾ, അച്ഛനില്ലാതെ സമാധാനമായി ജീവിക്കുന്നതാണ് നല്ലതെന്ന്.”
അമ്മാമ്മച്ചി പുച്ഛത്തോടെ ചിരിച്ചു.
“നീ എവിടെപ്പോയി ജീവിക്കാനാ?”
അമ്മയുടെ കണ്ണുകളിൽ ഭയമുണ്ടായിരുന്നില്ല.
“പട്ടിണി കിടന്നാലും കിടക്കും. പക്ഷേ ഇനി എന്റെ മോളുടെ മുന്നിൽ എന്നെ ആരും അടിക്കില്ല.അവള് പേടിയില്ലാതെ ജീവിക്കുന്നത് എനിക്ക് കാണണം”
അച്ഛൻ ദേഷ്യത്തോടെ മുന്നോട്ട് വന്നു.
“ഇറങ്ങിപ്പോടീ…”
അമ്മ ഒട്ടും പതറിയില്ല.
“പോകും. ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കഷ്ടപ്പെടാൻ തയ്യാറുള്ളവർക്ക് അവസരവും കിട്ടും.നല്ല മനുഷ്യരും കൂടെ ഉണ്ടാകും. ആരും കൂടെയില്ലാതെ അനുഭവിക്കാൻ പോകുന്നത് നിങ്ങളാണ്.
“പക്ഷേ ഒന്ന് ഓർത്തുവെച്ചോ… ഒരു പെണ്ണ് ഒരു ആണിനെ നന്നാക്കാനല്ല വിവാഹം കഴിക്കുന്നത്. മനുഷ്യനായി ജീവിക്കാൻ തയ്യാറില്ലാത്ത ; സ്വന്തം കുറ്റമോ കുറവോ തിരിച്ചറിയാൻ ശ്രമിക്കാത്ത ഒരാളെ ഒരു പെണ്ണിനും നന്നാക്കാൻ കഴിയില്ല.”
അമ്മാമ്മച്ചിയെ നോക്കി അവൾ അവസാനമായി പറഞ്ഞു.
“നിങ്ങൾക്ക് വേണ്ടിയിരുന്നത് നിങ്ങളുടെ മകന്റെ എല്ലാ തെറ്റിനും കുറ്റം ഏറ്റെടുക്കാൻ ഒരാളെ ആയിരുന്നു. എല്ലാ പെണ്ണുങ്ങളും നിങ്ങളെപ്പോലെ ഉള്ളവരെയൊക്കെ സഹിക്കുന്നത് സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ്.അവർ മനസ്സിലാക്കി തിരിച്ചടിച്ചാൽ തീരാവുന്നതേയുള്ളൂ ഈ ഹുങ്കും അഹങ്കാരവും..”
ഏതെങ്കിലും കടയിലോ വീട്ടിലോ പണി എടുത്തായാലും ഞാനും എൻ്റെ മോളും കഞ്ഞി കുടിച്ച് ജീവിച്ചോളാം. എന്റെ മോളെ അന്തസ്സായി വളർത്തുകയും ചെയ്യും. തെറ്റും ശരിയും തിരിച്ചറിയാൻ വയ്യാത്ത ഒരു കുടിയന്റെ കൂടെ ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അതാ.”
ഇരുവരും ഒന്നും മിണ്ടിയില്ല.
അമ്മ അകത്തേക്ക് പോയി.
ഒരു പഴയ തുണിസഞ്ചിയിൽ അവരുടെ മൂന്നോ നാലോ വസ്ത്രങ്ങളും കുഞ്ഞിയുടെ പാഠപുസ്തകങ്ങളും മാത്രം എടുത്തു.
കുഞ്ഞിയുടെ കൈ മുറുകെ പിടിച്ചു.
പടിയിറങ്ങുന്നതിന് മുമ്പ് അവൾ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി.
” ഇനി എൻ്റെ കുഞ്ഞ് ഇനി ഭയന്നോ കരഞ്ഞോ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.”
അവർ മുന്നോട്ട് നടന്നു.
അമ്പരപ്പോടെ നിൽക്കുന്ന അമ്മയെയും മകനെയും പിന്നിലാക്കി അവർ പടിയിറങ്ങി.
മുറ്റത്തുനിന്ന് പുറത്തെ റോഡിലേക്കുള്ള വഴിയിലെ ചെമ്പരത്തി വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് കാലെടുത്ത് വച്ച് കുഞ്ഞിപ്പെണ്ണും അമ്മയും നടന്നു നീങ്ങി.
അവർക്ക് പിന്നിൽ, ഉച്ചവെയിലിൽ ചെമ്പരത്തിച്ചെടിയിലെ ഒരു ചുവന്ന മൊട്ട് പതിയെ വിരിഞ്ഞു പടർന്നു.
#എൻ്റെരചന
#അജീഷ്കാവുങ്കൽ


1 Comment
സൂപ്പർ