പടർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾക്ക് താഴെയുള്ള ഒരു ചതുപ്പുനിലത്തിലേയ്ക്ക് ആഴ്ന്നുപോകുന്നതുപോലെയാണ് നിന്റെ നെഞ്ചിലേയ്ക്ക് മുഖം അമർത്തുമ്പോൾ എനിക്ക് തോന്നുക. നിന്റെ നെഞ്ചകം ദുർബലമാണോ, അതോ നിന്നിലേയ്ക്ക് ആഴ്ന്നുപോകാനുള്ള എന്റെ ആഗ്രഹങ്ങൾക്ക് നിന്റെ നെഞ്ചകം എന്നോട് പരുവപ്പെടുകയാണോ. അതോ നെഞ്ചകം കുഴിച്ചിറങ്ങി നിന്റെ ഹൃദയം എന്റേത് മാത്രമാക്കാനുള്ള എന്റെ തോന്നലുകളാണോ.
ഓരോ ചിന്തകളും നിന്നിലേക്ക് ആഴ്ന്നിറങ്ങാനുള്ളതാണ്, അതിന് പലപല പരിച്ഛേദങ്ങൾ ഉണ്ടെന്നു മാത്രം. ചിന്തകളാൽ നിന്നെ വരിഞ്ഞു മുറുക്കുമ്പോൾ ശൂന്യതയിൽ നിന്ന് ഞാൻ നിന്നെ എന്നിലേക്ക് ഉരുക്കി ചേർക്കുകയാണ്. നിനക്കത് അനുഭവപ്പെട്ടില്ലെങ്കിലും എനിക്കത് തിരിച്ചറിയാം.
ഞാൻ തേടുന്നതൊന്നും യാഥാർത്ഥ്യങ്ങൾ അല്ലെന്നാണല്ലോ നിന്റെ പക്ഷം, ആയിക്കോട്ടെ. എനിക്ക് വാശിയൊന്നുമില്ല. ഒന്നുമില്ലായ്മയിൽ നിന്ന് എന്റെ ലോകം സൃഷ്ടിക്കാൻ എനിക്ക് കഴിയും.
തല മുകളിലേയ്ക്കാക്കി നദിയുടെ ഒഴുക്കിൽ കിടക്കുമ്പോൾ, കരയിലിരുന്നു ഞാൻ കാണുന്നത്, വെള്ളത്തിന്റെ ഒഴുക്കിൽ നിന്റെ ശരീരത്തിലെ താപതരംഗങ്ങൾ വെള്ളത്തിൽ അലിഞ്ഞുചേർന്നൊഴിഞ്ഞുപോകുന്നതാണ്. അപ്പോഴും ത്രസിക്കുന്ന നിന്റെ ഹൃദയം ഒളിപ്പിച്ചു വെയ്ക്കുന്നത് എന്നെ മാത്രമാണോ?
എല്ലാം എന്റെ തോന്നലുകൾ ആണല്ലേ, എന്റെ ഈ മുറിയിലേയ്ക്ക്, കട്ടിലിലേയ്ക്ക് നീ തിരിഞ്ഞു നോക്കിയിട്ട് എത്രയോ നാളുകൾ ആയിരിക്കുന്നു.
രോഗം ആരുടേയും കുറ്റമല്ലല്ലോ. എങ്കിലും രോഗി മാത്രമാണ് കുറ്റക്കാരൻ. ശ്രദ്ധിക്കണമായിരുന്നു, സമയത്തിന് ചികിത്സ തേടണമായിരുന്നു. ശ്രദ്ധിക്കാതെ എന്തെ ഇത്രയുംനാൾ കാത്തുവെച്ചത്.
പരിഹാരമില്ലാത്ത പൂജകൾ പോലെയാണ് ചികിത്സകൾ എന്നയാൾ മനസ്സിലാക്കിയിരുന്നു.
അപ്പുറത്തെ മുറിയിലെ ശബ്ദങ്ങളിൽക്കൂടിപ്പോലും നിന്റെ സാന്നിധ്യം ഞാൻ എപ്പോഴും ആഘോഷിച്ചിരുന്നു. ദൂരം അത് നമ്മൾ സ്വയം അളെന്നെടുക്കുന്നതല്ലേ.
ദൂരക്കുറവുള്ളത് മരണത്തിലേയ്ക്ക് മാത്രമാണ്. അങ്ങോട്ടുള്ള ദൂരം ആരും മുമ്പേ അളന്നു തിട്ടപ്പെടുത്താറില്ല. അല്ലെങ്കിൽ അതറിയാൻ ഒരു മാർഗ്ഗവുമില്ല.
ആ ദിവസം വളരെ ദൂരെയല്ല എന്നറിഞ്ഞിട്ടും ഞാൻ നിന്നെ മനസ്സിൽ ധ്യാനിച്ചുകൊണ്ടേയിരുന്നു. നിന്റെ പ്രണയം എനിക്ക് മരുന്നിനപ്പുറമുള്ള പ്രതിവിധിയായിരുന്നു. നീയാണെങ്കിൽ ഒന്നും തുറന്നു പ്രകടിപ്പിക്കില്ല.
നിന്റേത് ആധിയാണോ, കരുണയാണോ, സഹതാപമാണോ, അതല്ലെങ്കിൽ ഒഴിവായിക്കിട്ടുമോ എന്ന പ്രതീക്ഷയാണോ എന്നൊന്നും എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.
എങ്കിലും എനിക്ക് എന്തും ആഗ്രഹിക്കാമല്ലോ. അതിന് ചിലവില്ലല്ലോ, മരുന്നുഷോപ്പിൽ നിന്ന് കുറിപ്പടിയില്ലാതെ, മറ്റൊരോടും യാചിക്കാതെ എനിക്ക് എന്റെ മനസ്സിന് എന്തും ആഗ്രഹിക്കാം.
എന്റെ കണ്ണുകളിലെ ദയനീയതയായിരിക്കാം ചിലപ്പോൾ നിന്നെ എന്റെ കാഴ്ചയിൽ നിന്ന് നീ ഒഴിച്ച് നിർത്താനുള്ള കാരണങ്ങളിൽ ഒന്ന്.
എങ്കിലും ചിലപ്പോഴെങ്കിലും നീ എന്റെ അരികിൽ വരുമെന്നും എന്റെ കൈവെള്ള നിന്റെ കൈവെള്ളയിൽ ചേർക്കുമെന്നും ഞാൻ കൊതിച്ചു. മനുഷ്യർ അക്ഷരങ്ങളില്ലാതെ വാക്കുകൾ ഇല്ലാതെ സംവദിക്കുന്ന ഏറ്റവും വാചാലമായ രീതിയാണല്ലോ അത്. ഹൃദയവീചികൾ അണക്കെട്ടുകൾ പൊട്ടിച്ചൊഴുകുന്നതുപോലെ രണ്ടുപേരിലേക്കും ഒഴുകിച്ചേരുന്ന അപൂർവ്വ നിമിഷം.
ഇനി വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. ജീവിതത്തിന്റെ ഈ ചതുപ്പുനിലങ്ങളിൽനിന്ന് നീയെന്നെ എടുത്തുമാറ്റണം. നദി കടലിനോടു ചേരുന്നതിന് ഒരു നൂറ് മീറ്റർ മുമ്പ് നീയെന്നെ ജലസമാധിക്കായി സമർപ്പിക്കണം. ആ ഓളപ്പരപ്പിലൂടെ ഞാൻ ഒഴുകിപ്പോകും കടൽ എന്നെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ്. കടലിന് സമർപ്പിക്കാൻ ഞാനും.
ജീവിതത്തിന്റെ അന്തരാളങ്ങൾ നദിയ്ക്കും കടലിനുമിടയിൽ ജീവിതത്തിന്റെ അന്ത്യനിമിഷങ്ങൾ രചിച്ചു തീർക്കും. അതൊരു പ്രാർത്ഥനയായിരിക്കാം. അടുത്ത ജന്മത്തിൽ, അങ്ങനെയൊന്നുണ്ടെങ്കിൽ നമുക്ക് കാണാതിരിക്കാൻ ശ്രമിക്കാം. ഒരു ജന്മത്തിലെ ആഗ്രഹങ്ങൾ അടുത്ത ജന്മത്തിലേയ്ക്ക് ബാക്കി വെയ്ക്കരുത്. ഈ ജന്മത്തിലെ ആഗ്രഹങ്ങൾ ഇവിടെ തീരണം.
അടുത്തത് ആരെയും ഒന്നിനെയും അറിയാത്ത ഒരു ജന്മമായിരിക്കണം. പഴയ കണക്കുകൾ ചികഞ്ഞെടുക്കാതെ, പുതിയ ചതുപ്പു നിലങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ അപ്പോഴും മനുഷ്യർ കൊതിക്കുന്നത് എന്തുകൊണ്ടായിരിക്കും.
@ കാവല്ലൂർ മുരളീധരൻ

