ശരിയെന്നാൽ എല്ലാം പറഞ്ഞതു പോലെ. നാലേ നാലു ദിവസം. അതിനു ശേഷം തിരികെയെത്തിയേപറ്റു എന്ന നിബന്ധന മറക്കാതിരിക്കുക. കാരണം നിന്റെ സമയമായിട്ടില്ല. ഒരു യാത്രപോയി തിരിച്ചു വരും പോലെ ഇങ്ങോട്ട് തന്നെ വന്നേക്കണം.
എനിക്ക് മരിക്കണം, എനിക്കീ ജീവിതം മതിയായി എന്നുള്ള ഒരുവളുടെ നിരന്തരമായ വിമ്മിക്കരച്ചിൽ കേട്ട് ക്ഷമകെട്ടുപോയ ദൈവം ഒരിക്കലവളുടെ മുന്നിൽ പ്രത്യക്ഷനായി.
സമയമാകാതെ ആരെയും അങ്ങോട്ട് കെട്ടിയെടുക്കാൻ എനിക്ക് കഴിയില്ല. എന്നാലും ചാവാനുള്ള നിന്റെ കൊതിയങ്ങു തീരട്ടെ. നാലു ദിവസംകൊണ്ട് സ്വർഗ്ഗവും നരകവുമൊക്കെ കണ്ടിട്ടിങ്ങു പോരെ. അത്രേയുള്ളൂ ഈ യാത്രാ പാക്കേജിൽ.
പിന്നെ നിന്റെ ആഗ്രഹം പോലെ ഉറക്കത്തിൽത്തന്നെ നിന്നെ കൂട്ടിക്കൊണ്ട് പോകാൻ കാലനെ ഞാൻ പറഞ്ഞയച്ചേക്കാം. ഓക്കേ
ഡബിൾ ഓക്കേ 👍🏽👍🏽
നാലെങ്കിൽ നാല്. അത്രയും ദിവസം സ്വർഗത്തിൽത്തന്നെ സീറ്റ് ബുക്ക് ചെയ്തു തരണമെന്ന നിവേദനം,കൂർപ്പിച്ചു പിടിച്ച ഒരു പുച്ഛനോട്ടം കൊണ്ട് അങ്ങേര് അസാധുവാക്കിക്കളഞ്ഞു.
ആദ്യരാത്രിയിൽ കൂർക്കം വലിച്ചുറങ്ങി എല്ലാം കുളമാക്കിക്കളഞ്ഞതാ. അവസാനരാത്രി എന്തായാലും അടിപൊളിയാക്കണം. അതിനുമുൻപ് എന്തൊക്കെ ചെയ്തു തീർക്കണം എന്നുള്ള ആലോചന ചൂട് പിടിച്ചപ്പോൾ തലയിൽക്കൂടി ഇറങ്ങിവന്ന പുക ശ്വാസം മുട്ടിച്ചു കളഞ്ഞു.
മുഖപുസ്തകത്തിൽ ഒരു പോസ്റ്റിടണം. അതായിക്കോട്ടെ ആദ്യം എന്ന് ഉറപ്പിച്ചു കൊണ്ട് ഒരു കീച്ചങ്ങു കീച്ചി..
പ്രിയപ്പെട്ട കൂട്ടുകാരേ, ഞാൻ മരിച്ചാൽ ആരൊക്കെ എന്നെ കാണാൻ വരും.
മിനിറ്റുകൾക്കുള്ളിൽ ലൈക്കും കമന്റും ഒഴുകിത്തുടങ്ങി.
എടി പൊട്ടി, നീ മരിക്കുന്ന ദിവസം ഞാനിവിടെയിരുന്നൊരു കോഴിയെ തട്ടും. കൂട്ടത്തിൽ ഒരു ഫുൾ ബക്കാർഡിയും.
ഉണ്ണിയേട്ടന്റെ വക കമന്റ് ആദ്യം തന്നെ.
കൂടപ്പിറപ്പാണെന്നാ വെയ്പ്പ്. എന്നിട്ടും മനസ്സിലിരിപ്പ് കണ്ടോ..
ചത്തു കിടക്കുന്ന നിന്നെ കാണാൻ വന്നില്ലേലും നിന്റെ സഞ്ചയനത്തിന് ഞാൻ ഉറപ്പായും വരുമെടി… ഫ്രീയായി ഇഡ്ഡലിയും സാമ്പാറും തട്ടാലോ.
അടുത്തയാൾ.
ഞാൻ എന്തായാലും വരും. നീ ഉറപ്പായിട്ടും ചത്തോന്ന് അറിയണമല്ലോ.
എന്റെ മുത്തേ നീ ചത്താൽ ഞാനീ കാടാപ്പുറത്തു കൂടി പാടിപ്പാടി നടക്കും. കപ്പലണ്ടിയും കൊറിച്ചു കൊണ്ട്..
ഓൺലൈൻ കാമുകൻ പുഷ്പാട്ടൻ പട്ടി മോങ്ങുന്നപോലെ ഒരു കരച്ചിൽ ഇമോജി.
കമന്റ്റുകളുടെ പൊടി പൂരം പിന്നാലെ.
ചിരിച്ചു വയറു വേദനിച്ചപ്പോൾ ഫോണെടുത്ത് വെച്ച്, രാത്രി ഊണിനു കുറച്ചു ചിക്കനും മീനുമൊക്കെ വാങ്ങി ഉഗ്രനൊരു ഡിന്നർ ഉണ്ടാക്കിയാലോ എന്ന തോന്നൽ വന്നു.
എന്തൊക്കെ പറഞ്ഞാലും എന്റെ കെട്ട്യോനും സൽപ്പുത്രനുമല്ലേ. അവരുടെ വയറുനിറയട്ടെ.
എല്ലാം സ്വന്തം പൈസ കൊടുത്തുതന്നെ വാങ്ങി. വറുത്തും പൊരിച്ചും കറി വെച്ചും ഡൈനിങ് ടേബിൾ വിഭവസമൃദ്ധമാക്കി വെച്ചു.
അപ്പോഴും,ഇന്നെങ്കിലും കുറ്റങ്ങളൊന്നും കണ്ടുപിടിക്കാതെ ആസ്വദിച്ചു കഴിക്കണേയെന്ന് വ്യർത്ഥമായൊരു പ്രാർത്ഥന മനസ്സിലൂറി.
അല്ല, ഇനിയിപ്പോ കുറ്റം പറഞ്ഞാലും കുഴപ്പമില്ല. നാലു ദിവസം ഇവരെയൊക്കെ പട്ടിണിക്കിട്ട് പകരം വീട്ടാലോ.
രാവിലെ പുട്ടും കടലയുമുണ്ടാക്കിയാൽ, ഹോ ഇന്നും ഇത് തന്നെ എന്നൊരു പ്രാക്ക്.
ഇഡ്ഡലിയും സാമ്പാറും വിളമ്പുന്ന ദിവസം, ഇവിടെ ഇതല്ലാതെ വേറൊന്നുമില്ലേ എന്നൊരലർച്ച. ഇടിയപ്പവും മുട്ടക്കറിയുമായാൽ, മുട്ടയ്ക്ക് മാത്രേ ടേസ്റ്റുള്ളൂ എന്ന പുച്ഛം. ചപ്പാത്തി മിക്കവാറും ഇന്ത്യയുടെ ഭൂപടം പോലെ ആകാറാണ് പതിവ്. അതോണ്ട് അതിനെ കുറ്റം പറഞ്ഞാലും മൈൻഡ് ചെയ്യാറില്ല.
ഇനിയിപ്പോ നാലു ദിവസം അപ്പനും മോനും കഞ്ഞിയും പയറും കഴിക്കട്ടെ എന്ന ഗൂഡ്ഢ സന്തോഷം ചുണ്ടിലൊരു മൂളിപ്പാട്ടുണർത്തി.
ഉപ്പില്ല, മുളകില്ല, പുളിയില്ല എന്നിങ്ങനെയുള്ള കുറവുകൾ ചിക്കൻ കാലിനൊപ്പം ചവച്ചു തുപ്പിയെങ്കിലും, പ്ലേറ്റുകളെല്ലാം പെട്ടന്ന്തന്നെ കാലിയായി.
അഞ്ചുമണിക്കൂറെടുത്ത് ഉണ്ടാക്കിയ സാധനങ്ങളെ വെട്ടി വിഴുങ്ങാൻ വെറും അഞ്ചു മിനിറ്റ്.. അതിലെ നാലു മിനിട്ടുകൾ ടേസ്റ്റില്ല എന്ന പതിവുപല്ലവിയെ ഛർദിച്ചു കളയാനും.
എല്ലാം കേട്ടു തലകുനിച്ചു നിന്നു. മറുത്തു പറയാൻ ആഗ്രഹമുണ്ടായിരുന്നു എന്നാലും,
ഓ… എന്നാ പണ്ടാരമെങ്കിലുമാകട്ട്. ഇനിയുള്ള നാലുദിവസങ്ങൾ സമാധാനത്തിന്റെയാണല്ലോ എന്ന ദീർഘ നിശ്വാസത്തോടെ പോയി ഉറങ്ങാൻ കിടന്നു.
കൃത്യം പന്ത്രണ്ടു മണിക്കു തന്നെ കാലനെത്തി.. അതും പുഷ്പകവിമാനത്തിൽ.
അല്ല.. ഇങ്ങടെ പോത്തെന്ത്യേ..?
വിമാനത്തിൽ പോകുന്നതിന്റെ സന്തോഷം ചില്ലറയൊന്നുമായിരുന്നില്ല. എന്നിട്ടും ഞാനെന്റെ സംശയം ചോദിക്കുക തന്നെ ചെയ്തു.
ലവൾക്ക് വിമാനത്തിൽ കേറാനുള്ള പൂതിയും കുറെ കാലായിട്ട് കൂടെയുണ്ട്. ഇങ്ങനെയെങ്കിലും അതൂടിയൊന്ന് സാധിപ്പിച്ചു കൊടുത്തേക്കാം. അതോണ്ട് പോത്തിനെ കൊണ്ട് പോകേണ്ടാ എന്നൊരു ഓർഡർ കിട്ടി രാവിലെ.ഗുരുവായൂരപ്പന്റെ അടുത്തൂന്ന്.
പോത്തിനെ പിരിഞ്ഞ വിഷമം ദേഷ്യമായി രൂപാന്തരപ്പെട്ടതു കൊണ്ട് അങ്ങേരെന്റെ മുഖത്തു നോക്കാതെ പറഞ്ഞു തീർത്തു.
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി.
എന്നാലും ഗുരുവായൂരപ്പൻ ഇത്രേം സ്നേഹമുള്ളവനാണെന്ന് ഇപ്പോഴാ അറിഞ്ഞേ.
പോകുന്ന പോക്കിൽ, വർഷങ്ങൾക്കുമുന്നേ വീട്ടിൽ നിന്നിറങ്ങിപ്പോയ അച്ഛനേം, അച്ചാച്ചനേം, അമ്മമ്മയെയുമൊക്കെ കാണണം എന്നൊരു അപേക്ഷ നേരത്തെ കൊടുത്തിട്ടിരുന്നതുകൊണ്ട്, കാലൻ ആദ്യം കൊണ്ടു പോയത് അച്ഛന്റെയടുത്തേക്കായിരുന്നു.
സത്യം പറഞ്ഞാ അച്ഛനെക്കണ്ടപ്പോൾ എനിക്ക് കരച്ചില് വന്നു. കൂടെയുണ്ടായിരുന്ന കാലം യാതൊരു സമാധാനവും തന്നിട്ടില്ല. എന്നിട്ടും അച്ഛനെയായിരുന്നു എനിക്കേറ്റവുമിഷ്ടം.
ബാല്യം അത്രയേറെ കൊതിച്ചതും, അച്ഛനുമ്മകളെയും, ആ സ്നേഹ വാത്സല്യങ്ങളെയും,ചേർത്തു നിർത്തലുകളെയുമായിരുന്നു.
ഇനിയതെല്ലാം നേടിയെടുക്കണമെങ്കിൽ വീണ്ടുമൊരു ജന്മംകൂടി ജനിക്കേണ്ടി വരും.
അടുത്ത ജൻമത്തിൽ എനിക്ക് “അമര “ത്തിലെ അച്ചൂട്ടിയെപ്പോലൊരു അച്ഛനെ വേണം. മുത്തേ ന്ന് വിളിക്കുമ്പോൾ ചിതറി വീഴുന്ന സ്നേഹത്തുള്ളികളെ മുഴുവനും കോരിക്കുടിക്കുന്ന അച്ഛന്റെമാത്രം പ്രിയപ്പെട്ട മോളാകണം.
ഓർമ്മയുറച്ചുതുടങ്ങിയ കാലത്ത് കണ്ടു മറന്നതാണ് അച്ചാച്ചനെ. “ചിന്തുമ്മേ ” യെന്ന പുന്നാരിക്കൽ മാത്രം ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഒരിക്കലും മാഞ്ഞു പോകാത്തവിധം.അതുകൊണ്ട് അച്ചാച്ചനെ കണ്ടപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.എപ്പോഴും കാണാറുള്ള നിറഞ്ഞ പുഞ്ചിരി അപ്പോഴുമുണ്ടായിരുന്നു ആ ചുണ്ടിൽ. സുഖമാണോ അച്ചാച്ചാ എന്ന ചോദ്യത്തിന് ആണെടി ചിന്തമ്മേ എന്നൊരു മറുപടി കിട്ടി.
അച്ഛമ്മയെ കാണാൻ വല്യ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാലും കൂട്ടത്തിൽ ഇരിക്കുന്ന കണ്ടപ്പോ ഒരു ചിരി സമ്മാനിച്ചു.അതിനുംമാത്രം ദ്രോഹിച്ചിട്ടുണ്ട് അവർ.
അമ്മമ്മ എന്നെക്കണ്ടപ്പോൾ മൂക്കിൽ വിരൽ വെച്ചു. നീയിങ്ങു പോന്നോ എന്ന ആശ്ചര്യത്തോടെ.
സ്കൂളവധിക്ക് അമ്മ വീട്ടിൽ ചെല്ലുമ്പോൾ അമ്മമ്മ വിളമ്പിത്തരാറുള്ള ചക്കക്കുരു മാങ്ങാക്കറിയുടെയും, ചീര തോരന്റെയും, ഉണക്കസ്രാവ് വറുത്തതിന്റെയും ഓർമ്മ നാവിൽ രുചി മുകുളങ്ങളുണർത്തി. ഒട്ടും ഇഷ്ടമില്ലാത്തത് കാച്ചിക്കുറുക്കി നല്ല പോലെ മധുരമിട്ട് വലിയൊരു മൊന്ത നിറയെ വെച്ചു നീട്ടാറുള്ള ആട്ടിൻപാലായിരുന്നു. അതൊക്കെ ഹൃദയത്തിൽ നിന്നൂറി വരുന്ന സ്നേഹവാത്സല്യങ്ങളായിരുന്നുവെന്ന് മനസ്സിലാക്കിയത് ഒരുപാട് കാലങ്ങൾക്ക് ശേഷമാണ്.
പിന്നെയും ആരൊക്കെയോ ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ പൂർവികർ.
അപ്പോഴാണ് ഒരു മിന്നായം പോലെ വിധു എവിടെയായിരിക്കും എന്നൊരു ചിന്ത മനസ്സിലേക്കോടിയെത്തിയത്.
കുറച്ചുകാലം എന്റെ സ്വപ്‌നങ്ങളിലെ രാജകുമാരനായിരുന്ന എന്റെ പ്രിയപ്പെട്ട വിധു.
എന്റെ മനസ്സ് വായിച്ചിട്ടോ എന്തോ, കാലൻ ഒന്ന് കൈ നീട്ടിയതും നിന്നിരുന്ന സ്ഥലം മൊത്തം മാറി.
നിറയെ താമരപ്പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പുഴയും, പച്ചപുതച്ചു കിടക്കുന്ന വയലുകളും, ആകാശംതൊട്ടുനിൽക്കുന്ന മലനിരകളുമുള്ള സ്വർഗം കണ്മുന്നിൽ തെളിഞ്ഞു.
എന്റെ സ്വപ്‌നങ്ങളിൽ എപ്പോഴും തെളിഞ്ഞു വരാറുള്ള അത്രയേറെ പരിചിതമായ ഒരിടമായിരുന്നു അത്.
പുഴക്കരയിൽ ഒരാൾ നീണ്ടുനിവർന്ന് കിടക്കുന്നു. അരികിലിരുന്ന് ഒരു ട്രാൻസിസ്റ്റർ റേഡിയോ മനോഹരമായി പാടുന്നുണ്ട്, സുഖമോ ദേവീ…. സുഖമോ സുഖമോ.
വിധു അവസാനമായി വിളിച്ച രാത്രിയിൽ സംസാരത്തിനിടക്ക് കേട്ടുകൊണ്ടിരുന്നതും ആ പാട്ടായിരുന്നു.
ഒരുമിച്ചിരുന്നു കേൾക്കാൻ കൊതിച്ച പാട്ടുകൾ. ഒന്നിച്ചിരുന്നു വായിക്കാൻ കൊതിച്ച പുസ്തകങ്ങൾ, എല്ലാം നെഞ്ചുനീറ്റുന്ന ഓർമ്മകൾ മാത്രമാക്കി അവശേഷിപ്പിച്ചുകൊണ്ട് എന്നെ തനിച്ചാക്കിപ്പോയ എന്റെ വിധു.
എനിക്ക് കാണണ്ട..എനിക്ക് കാണണ്ട..
ഞാൻ ഉറക്കെ അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞോടാൻ ശ്രമിച്ചു.
അപ്പോഴേക്കും ആ കാഴ്ച കണ്മുന്നിൽ നിന്ന് മറഞ്ഞിരുന്നു.
ഇപ്പൊ നിൽക്കുന്നത് വേറൊരു സ്ഥലത്താണ്.
കണ്ണീരു തുടച്ച് ചുറ്റിലും നോക്കുമ്പോൾ, ജീവിതത്തിന്റെ പാതിവഴിയിൽവെച്ച് ആയുസ്സറ്റ് പോയ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ബിന്ദു, ജിഷ, രാജു, ബൈമി, സിന്ധു…
ബിന്ദു വിഷം കഴിച്ചതായിരുന്നു. സിന്ധു ഒരു ലിറ്റർ മണ്ണെണ്ണയിൽ ജീവിതം ഹോമിച്ചു കളഞ്ഞു. ജിഷ ക്യാൻസറിന്റെ പിടിയിൽപ്പെട്ട് തോൽവി സമ്മതിച്ചവൾ. രാജുവും, ബൈമിയും മഞ്ഞപ്പിത്തം മൂർച്ഛിച്ച് വീണുപോയവർ.
എല്ലാരും ഓടിവന്ന് കെട്ടിപ്പിടിച്ചു. അവരോട് പറയാനുണ്ടായിരുന്നത് സ്കൂൾ റീയൂണിയൻ വിശേഷങ്ങളായിരുന്നു. അതിലൊന്നും പങ്കെടുക്കാൻ പറ്റിയില്ലല്ലോ എന്ന വേദന അവരുടെ മുഖത്തുനിന്ന് വായിച്ചെടുത്തപ്പോൾ ഞാൻ വിഷയം മാറ്റി സിന്ധുവിനെ ഒന്ന് തോണ്ടി.
എന്നാലും എന്റെ സിന്ധു, നീയെങ്ങനെ ജീവനോടെ നിന്നു കത്തി. അടുക്കളയിൽനിന്ന് കയ്യൊന്നു പൊള്ളിയാൽ സഹിക്കാൻ പറ്റില്ല വേദനകൊണ്ട്. അപ്പോഴാ നീ.. ഹോ എന്നാലും എവിടുന്നു കിട്ടി നിനക്കിത്ര ധൈര്യം.
ആയുസ്സ് ഒടുങ്ങാനാവുമ്പോ ധൈര്യമൊക്കെ അങ്ങ് വന്നുകേറും മോളേ.
മോൾടെ കല്യാണം ഉറപ്പിച്ചാരുന്നു. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ നേരത്താ അവള് കാമുകന്റെയൊപ്പം ഇറങ്ങിപ്പോയത് .
കല്യാണത്തലേന്ന് ലീവ് കിട്ടി വരാനിരിക്കുന്ന അവളുടെ അച്ഛൻ രാവും പകലും ഫോണിൽ വിളിച്ച് ആക്ഷേപമായിരുന്നു, നിന്റെ വളർത്തു ദോഷം എന്നും പറഞ്ഞ്. അങ്ങേര് ഗൾഫിൽ കിടന്നു കഷ്ടപ്പെടുമ്പോ ഞാനിവിടെ കണ്ടവരുടെ കൂടെ അഴിഞ്ഞാടി നടക്കുവായിരുന്നു എന്നൊക്കെ കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ലെടി. അപ്പൊത്തന്നെ മണ്ണെണ്ണയെടുത്തു തലവഴി ഒഴിച്ചു. ഒരു തീപ്പെട്ടിക്കൊള്ളി മതിയായിരുന്നു.. എല്ലാം തീർന്നു കിട്ടി.
അവൾ നിന്ദയോടെ ചിരിച്ചു.
എന്നിട്ടിപ്പോ നിന്റെ കെട്ട്യോൻ എന്ത് ചെയ്യുന്നു.
അങ്ങേര് വേറെ പെണ്ണും കെട്ടി സുഖമായി ജീവിക്കുന്നു.
മോളോ?
അവള് കാമുകൻ ഇട്ടിട്ട് പോയേപ്പിന്നെ അച്ഛന്റെ അടുത്തോട്ടു തിരികെച്ചെന്നു. അങ്ങേര് വീട്ടിൽ കയറ്റിയില്ല. ഇപ്പൊ ബാംഗ്ലൂര് കിടന്നുകറങ്ങുന്നുണ്ട്.
നീ ചത്തിട്ട് ആർക്ക്പോയി. നിനക്ക്തന്നെ. അല്ലേ.
അതേടി, കുറച്ചുകാലംകൂടി എങ്ങനേലും ജീവിക്കായിരുന്നു. ഭൂമിയിലിപ്പോ എന്തൊക്കെ സൗകര്യങ്ങളാ. നമ്മൾ നമുക്കുവേണ്ടിയങ്ങു ജീവിക്കുക ആരെയും മൈൻഡ് ചെയ്യരുത്. ബന്ധങ്ങൾ ബന്ധനങ്ങളാകുന്നു എന്ന് തോന്നിയാൽ ഉടനെ അറത്തുമുറിച്ചു കളഞ്ഞേക്കണം.എന്നിട്ട് നമ്മുടെ ഇഷ്ടം പോലെയങ്ങു ജീവിക്കുക. നമ്മളെ സ്നേഹിച്ചുകൊണ്ട്.
അത് ശരിയാട്ടോ. നമ്മള് ചത്താ നമുക്ക് പോയി. നാളെ എന്റെ കെട്ട്യോനും വേറെ പെണ്ണ് കെട്ടും. മോനാണെൽ അവന്റെ ഇഷ്ടത്തിനും ജീവിക്കും. നമ്മുടെ ജീവിതം മാത്രം വെറുതെ മൂഞ്ചിപ്പോകും.
ഞാൻ തിരിച്ചു പോണെടി. ഇനി ഇപ്പോഴൊന്നും ഇങ്ങോട്ടെക്കില്ല.
എവിടെ വിമാനം.. എവിടെ കാലൻ…
ഞാൻ ചുറ്റിലും നോക്കി.
എന്റെ വെപ്രാളവും വാചകമടിയും കേട്ട് കാലൻ തലയ്ക്കു കയ്യും കൊടുത്ത് കൂനിക്കൂടിയിരിപ്പുണ്ട്.
നിങ്ങളിങ്ങനെ കുത്തിയിരിക്കാതെ ആ വിമാനം സ്റ്റാർട്ട് ചെയ്യ് മനുഷ്യാ.
ഞാൻ അങ്ങേരുടെ തലക്കിട്ട് ഒന്ന് കിഴുക്കി.
ദേ പെണ്ണുമ്പിള്ളേ, എന്റെ കൈക്ക് പണിയുണ്ടാക്കരുത്ട്ടാ. നാലു ദിവസം ഇവിടെ അടങ്ങിയൊതുങ്ങി ഇരുന്നോണം.ചാടിത്തുള്ളി പോന്നതും പോരാഞ്ഞ് ചുമ്മാ എന്റെ മെക്കിട്ട് കേറുന്നോ
അങ്ങേരുടെ അലർച്ചക്ക് ഇടിമുഴക്കത്തിന്റെ ഒച്ചയുണ്ടായിരുന്നു. ഞാൻ പേടിച്ച് കാതുകൾ പൊത്തി.
നോക്കിക്കിയിരിക്കെ കൊമ്പൻമീശ കിടന്നു വിറക്കുന്നു. ഉണ്ടക്കണ്ണുകൾ രണ്ടും ചുവന്ന് തീപ്പന്തമാകുന്നു.
എന്റെ ഭഗവാനേ എന്നോടീ ചതി വേണ്ടാരുന്നുട്ടാ. ഇങ്ങനെയാണെന്നറിഞ്ഞിരുന്നെങ്കി ഞാനിങ്ങോട്ട് കെട്ടിയെടുക്കില്ലായിരുന്നു. എനിക്കിപ്പോ വീട്ടീപ്പോണം.
ഞാൻ നെഞ്ചിൽത്തല്ലി അലമുറയിട്ടു. പക്ഷേ അതൊന്നും കേൾക്കാൻ എന്റടുത്ത് ആരുമില്ലായിരുന്നു. നരകത്തിലെ കൂരിരുളിലേക്ക് കാലനെന്നെ തള്ളിയിട്ടിരിക്കുന്നു. ഇനിയുള്ള ദിവസം അവിടെയാണത്രേ.
ഭൂമിയിലപ്പോൾ എന്റെ ജീവനറ്റ ദേഹം ചിതയിലേക്കെടുക്കുകയായിരുന്നു.
#എന്റെ രചന
#മരണാനന്തരം

