ഉച്ച മയക്കത്തിന്റെ ആലസ്യത്തിൽ കിടക്കുമ്പോൾ അടുക്കളപ്പുറത്തു അമ്മയോടു ആരോ നിർത്താതെ സംസാരിക്കുന്നു. അങ്ങോട്ടു ചെന്നപ്പോൾ കണ്ടതു അമ്മയുടെ നാട്ടുകാരിയായ ജാനകി അവരു. മുട്ടിനു താഴെവരെ മാത്രം നീളമുള്ള ചെറിയ ഒരു കൈലി മുണ്ടും റുക്കയും വേഷം. തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണു ജാനകി അവരുടെ. എലി വാലുപോലെയുള്ള തലമുടി ചുറ്റി മുകളിൽ പിടിച്ചു കെട്ടി വെച്ചിരിക്കുന്നു. ഓരോ സംസാരത്തിനും മുടി എലിയുടെ വാലുപോലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കും. അത് കാണാൻ നല്ല രസം. പണ്ടേ എനിക്കു അവരുടെ സംസാരരീതി വലിയ ഇഷ്ടമായിരുന്നു. ആനയുടെ കണ്ണു പോലെ ചെറിയ കണ്ണും വിടർന്ന മൂക്കും. രണ്ടു മൂക്കിൻ്റെ യും രണ്ടുവശത്തു ചെറിയ രണ്ടു മൂക്കുത്തിയും. ചിരിക്കുമ്പോൾ മുറക്കാൻ കറയുള്ള പല്ലുകളും എല്ലാം എനിക്കിഷ്ടം.
എന്നെ കണ്ടതും ചാടി എഴുന്നേറ്റു. തമ്പ്രാൻകുട്ടി ഇവിടെ ഉണ്ടായിരുന്നോ? എത്ര നാളായി കണ്ടിട്ടു പണ്ടൊക്കെ വരുമ്പോൾ മുറുക്കത്തിനു പൈസ തരുമായിരുന്നു. തമ്പ്രാട്ടിയുടെ പുളിശ്ശേരിയും സാമ്പാറും അവിയലും ഓലനും അച്ചറും തോരനും രണ്ടുകൂട്ടം പായസവും കൂട്ടിയുള്ള ഓണസദ്യ ഒക്കെ വീട്ടിലിരിക്കുമ്പോൾ ഓർക്കും. എന്തു ചെയ്യാനാ പ്രായമായപ്പോൾ ഒറ്റയ്ക്കു യാത്ര ചെയ്യാനും വയ്യ. എൻ്റെ മരുമകളോടു എവിടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞാൽ ഉടനെ അവൾ ദേഷ്യപ്പെടും വയസ്സായി മര്യാദയ്ക്കു വീട്ടിൽ കുത്തി ഇരുന്നോളളണം. അവളുടെ വിചാരം അവൾക്കു ഒരിക്കലും വയസ്സാകില്ലെന്നാണ്. അവളെയന്തിനാ കുറ്റം പറയുന്നതു. എൻ്റെ മകൻ്റെ പിടിപ്പുകേട് അല്ലാതെന്താ.
സുഖം തന്നെയല്ലേ ?
എൻ്റെ ചോദ്യത്തിനു ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു. ഓ.. എന്തു സുഖം മകനെ പുറത്തു ഇറങ്ങാൻ എൻ്റെ മൂത്ത മകൻ്റെ കെട്ടിയോൾ സമ്മയിക്കുകേല. നോക്കു ഇന്ന് ഞാൻ അമ്പലത്തിലെ വഴിപാടായ ഉണ്ടപുഴുങ്ങിയതും കൊണ്ടുവന്നതാണ്. കേൾക്കണം എൻ്റെ മരുമകളും അവളുടെ അമ്മയും കൂടി അമ്പലത്തിലേക്കു പോകുന്നു എന്നു അറിഞ്ഞു ഞാനും കൂടി ഉണ്ടേ എന്നും പറഞ്ഞു വടക്കുപുറത്തു കഞ്ഞി മുക്കി പിഴിഞ്ഞിട്ട എൻ്റെ മുണ്ടു നേര്യതും വലിച്ചു പശയൊക്കെ കളഞ്ഞു ഉടുത്ത് ഒപ്പിച്ചു ഓടിയെത്തിയപ്പോൾ അവളുമാരു രണ്ടുപേരുംകൂടി സഹദേവന്റെ ഓട്ടോയിൽ കയറി ഒറ്റ പോക്കാ. എന്നെ കൊണ്ടുപോയില്ല. ഞാൻ കരഞ്ഞു മൂക്കും പിഴിഞ്ഞ് നടക്കുമ്പോൾ ദിവാകരന്റെ മകൻ കൊച്ചു അവൻ്റെ സ്കൂട്ടറുമായി വരുന്നു. എന്നെ കണ്ടതും അവൻ ചോദിച്ചു എന്താ അമ്മാമ്മേ കരയുന്നതു. എന്റെ കാര്യങ്ങൾ കേട്ടപ്പോൾ അവൻ എന്നെ അവന്റെ വണ്ടിയിൽ കയറ്റി അമ്പലത്തിൽ എത്തിച്ചു. ഞാൻ ഉണ്ട പുഴുങ്ങി പകുതിയായിട്ടും മരുമകളും അമ്മയും അവിടെ എത്തിയിട്ടില്ല. പിന്നെയല്ലേ അറിഞ്ഞതു അവരുടെ വണ്ടി പണിമുടക്കി. ദേവി എൻ്റെ കൂടെയാണേ. എന്നെക്കൊണ്ടു അടുക്കളപണിയും പരിയാപുറപണിയും ഒക്കെ എടുപ്പിക്കും അതാണു അവളുടെ സോവാവം.
പാവം കഷ്ടം തോന്നി 80 നോടടുത്തുപ്രായം വരും അവർക്ക്. അമ്മയ്ക്കു അവരെ കാണുമ്പോൾ വളരെ സങ്കടമാണ്. എന്തൊക്കെ കെട്ടിപ്പൊതിഞ്ഞു കൊടുത്തുവിട്ടാലും അമ്മയ്ക്കു മതിയാകില്ല.
അടുത്തു ചെന്നിരുന്നു ശബ്ദം താഴ്ത്തിചോദിച്ചു. ആ പഴയ കഥ ഒന്നു പറയുമോ?
ഏതു കഥയാ മോനെ.
മരിച്ചു സ്വർഗ്ഗത്തിൽ പോയി മൂന്നുദിവസം കഴിഞ്ഞുതിരികെ വന്ന കഥ.
ജാനകി അവരു കറ പുരണ്ട പല്ലുകാട്ടി ഉറക്ക ചിരിച്ചു.
പണ്ടു ചെറുപ്പകാലത്തു സ്കൂൾ അവധിക്കു കുടുംബത്തിലെ കുട്ടികളെല്ലാവരും കൂടി വരുമ്പോൾ മിക്കവാറും ജാനകി അവരു വരാറുണ്ടായിരുന്നു. കുട്ടികളും വല്യമ്മമാരും ഉൾപ്പെടെ ജാനകിയവരുടെ കഥകൾ കേൾക്കാൻ അവർക്കൂ ചുറ്റും കൂടും.
കഥ പറഞ്ഞു തുടങ്ങുമ്പോൾ വീട്ടിലെ ചെറിയ കുട്ടികൾ അമ്മമാരുടെ മടിയിൽ പതുങ്ങിയിരിക്കും. കാരണം ജാനകിയവരുടെ കഥക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അവരു പറയുമ്പോൾ അതിലെ കഥാപാത്രങ്ങളെല്ലാം നമ്മളിലേക്കു വരുന്നതായി തോന്നും. അങ്ങനെ അവർ കഥ പറഞ്ഞു തുടങ്ങും.
ഒരു രാത്രി അവർ ഉറങ്ങാനായി കിടന്നു. അപ്പോൾ ആരോ വാതിലിൽ തട്ടി. തുറന്നു നോക്കുമ്പോൾ. ചുവന്ന കണ്ണുകളും പോത്തിന്റെ കൊമ്പും കൊമ്പൻ മീശയുംകറുത്ത തടിച്ച പുരികക്കൊടികളൊക്കെ ചലിപ്പിച്ച് വലിയൊരു വടവുമായി പോത്തിനെ പുറത്തിരിക്കുന്ന ഒരു രൂപം ജാനകിയവരെ കൊണ്ടുപോകാൻ വന്നിരിക്കുന്നു. ആളെ ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് കാലൻ തന്നെയെന്നു ജാനകിക്കു മനസ്സിലായി. അവർ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല. നേരം വെളുത്തു നോക്കുമ്പോൾ പിച്ചും പേയും പറയുന്ന അമ്മായിയമ്മയെ കണ്ടു. മരുമകൾ പേടിച്ചു. നെറ്റിയിൽ കൈ വെച്ചപ്പോൾ. നല്ല പനി. കണ്ണുകൾ തുറിച്ചു നോക്കി ഒരേ കിടപ്പ്. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ എത്തുന്നതിനുമുമ്പു തന്നെ അവരുടെ ബോധം പോയിരുന്നു. ആശുപത്രിയിലെത്തി നേരെ ഐസിയുവിലേക്കു കയറ്റി.. മൂന്നു ദിവസമായിട്ടും അവർക്കു യാതൊരു മാറ്റവും കണ്ടില്ല. അതുകൊണ്ടുതന്നെ ഡോക്ടർ ബന്ധുക്കളോടു അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചോളൂ എന്നു പറഞ്ഞു. ഉച്ചകഴിഞ്ഞപ്പോൾ ഡോക്ടറെയും നേഴ്സുമാരെയും എല്ലാവരെയും അതിശയിപ്പിച്ചും ഞെട്ടിച്ചുംകൊണ്ടു. ജാനകിയവരു കിടക്കയിൽ ചമ്രം പിണഞ്ഞിരിക്കുന്നു. ഡോക്ടറും നേഴ്സുമാരും എല്ലാം ഓടിയെത്തി. പൾസു പരിശോധിച്ചു ഒരു കുഴപ്പവുമില്ല എല്ലാം നോർമൽ. ഡോക്ടർക്കു വിശ്വസിക്കാൻ പറ്റുന്നില്ല.
ഡോക്ടർ ചോദിച്ചു, അമ്മ എവിടെയാണെന്നു അറിയാമോ?
ഇതെന്തോന്നു ചോദ്യം ഇതുആശുപത്രിയല്ലേ അവർ വളരെ കൂൾ ആയി ഉത്തരം പറഞ്ഞു.
മക്കളെ ഓരോരുത്തരെയായി അകത്തേക്കു വിളിച്ചു.
ജാനകിയവരു ചിരിച്ചുകൊണ്ടു മരുമോളുടെ കയ്യിൽ പിടിച്ചു. എടീ… ഞാൻ മരിച്ചിട്ടില്ല. ഒന്നു അവിടെ വരെ പോയി തിരിച്ചുവന്നു അത്രയേ ഉള്ളൂ.
ആ വാക്കുകൾ കേട്ടു അടുത്തു നിന്നവർ വായ് പൊളിച്ചു. കൂട്ടത്തിൽ നിന്ന ഒരു നേഴ്സ് തമാശയായി ചോദിച്ചു, വല്യമ്മ അങ്ങോട്ടു പോയിട്ടു എങ്ങനെയുണ്ടായിരുന്നു?
എന്നെ കൊണ്ടുപോയതു ഒരു ഇരുട്ടു ഗുഹയിലൂടെ ആയിരുന്നു. നമ്മുടെ പുഴക്കരയിലെ മഞ്ഞുമൂടി കാണത്തില്ല അതുപോലെയുള്ള ഒരു ഇരുട്ട്. കാലു നിലത്തും ആകാശത്തിലും അല്ല വായുവിൽ കൂടി പറന്നു പോകുന്നതു പോലെ. എത്ര ദൂരം അങ്ങനെ പോയി എന്നു അറിഞ്ഞില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഇരുട്ടു മാറി അവിടെ ആകെ പ്രകാശം പരന്നു. കണ്ണിലേക്കു അടിക്കാത്ത ഒരുതരം ശാന്തമായ പ്രകാശം ആ വെളിച്ചത്തിൽ എത്തിയപ്പോൾ എൻ്റെ കൂടെയുള്ള ആൾ (അയാൾക്കു ശബ്ദം മാത്രമേ ഉള്ളൂ കേട്ടോ രൂപമില്ല. ) ഒരു വിശാലമായ പ്രദേശത്തു കൊണ്ടുച്ചെന്നു നിർത്തി. എനിക്കു പ്രജ്ഞ ഇല്ലാത്തതു പോലെ. മരങ്ങൾ നിറഞ്ഞ സ്ഥലം. പക്ഷേ മരങ്ങളിൽ ഒന്നും ഇലകളില്ല നിറയെ മണികൾ കെട്ടിയിരിക്കുന്നു. കാറ്റു വന്നപ്പോൾ മണികൾ കൂട്ടത്തോടെ അടിച്ചു ക്ഷേത്രത്തിൽ എത്തിയെന്നു തോന്നുംപോലെ. അവിടെ ഒരുപാടു ആളുകൾ വളരെ നിശബ്ദതയോടും അച്ചടക്കത്തോടും ആരെയോ കാത്തിരിക്കുന്നു.
ഇടയ്ക്കു കയറി മരുമകളുടെ ഒരു ചോദ്യം. അവിടെ പരിചയമുള്ള ആരയെങ്കിലും കണ്ടോ?
ജാനകി അവർക്കു ആ ചോദ്യം ഒട്ടും സുഖിച്ചില്ല. അവർ പറഞ്ഞു, പിന്നെ നിൻ്റെ തന്ത പപ്പനാവനെ കണ്ടു. അവൻ എന്നോടു ചോദിച്ചു നിനക്കും നിൻ്റെ
തള്ളക്കും സുഖമാണോ എന്ന്. അത് കേട്ടതോടെ മരുമകൾ മിണ്ടാതായി.
അവിടെ സ്വത്തും പദവി ഒന്നും ആരും ചോദിക്കില്ല, ഭൂമിയിൽ ചെയ്ത പ്രവർത്തികൾ മാത്രം. പിന്നെയും എന്നെ വലിച്ചുകൊണ്ടുപോയി ഒരു വലിയ വാതിൽ.. അതിൻ്റെ മുമ്പിൽ ചന്ദ്രനുദിക്കുന്നപോലെ ഒരു വെള്ള തുണിയുടുത്ത മനുഷ്യൻ തലമുടി കെട്ടി വച്ചു. താഴോട്ടു പിന്നിയിട്ടു അതിൻ്റെ അറ്റത്തു ഒരു കുഞ്ചലം. കാലന്റെ കണക്കപ്പിള്ളയായ ചിത്രഗുപ്തനായിരുന്നു അത്. ശബ്ദം വീണ്ടും കേട്ടു.
ചിത്ര ഗുപ്തൻ പുസ്തകത്തിൽ ഇവരുടെ പേരുവെട്ടിയേക്കു.
ഇവരുടെ പേര് ഇതിൽ ഇല്ലല്ലോ ചിത്രഗുപ്തൻ പറയുന്നത് കേട്ടു കാലൻ ഞെട്ടി.
അയ്യോ ഇവരുടെ പേരില്ലേ? ഇതെങ്ങനെ സംഭവിച്ചു.
അതു കേട്ടതും ജാനകി അവരുടെ കിളി പോയി…
പിന്നീട് അവിടെ നടന്നതു ജാനകി അവരുടെ ആക്രോശമായിരുന്നു.
കണക്കു പോലും നോക്കാൻ അറിയാത്തവരെയാണു കൂടെ കൊണ്ടു നടക്കുന്നതു പൊട്ടക്കണക്കൻ. എൻ്റെ നാട്ടിൽ ഒരു കണക്കു മാഷ് ഉണ്ടു ഇതുപോലെ കടിച്ചാൽ പൊട്ടാത്ത പേരൊന്നുമല്ല സോമൻ മാഷ്. സോമൻ മാഷേ… എന്ന് നീട്ടി വിളിച്ചാൽ ഇവിടെ ഓടിയെത്തും. എൻ്റെ നാട്ടിലെ പീടികകളിലൊക്കെ കണക്കു എഴുതുന്നതു സോമൻ മാഷാ. ഒരു തെറ്റു പോലും വരുത്തത്തില്ല. കണക്കു കൃ കൃത്യമായിരിക്കും.
കാലൻ ആകപ്പെട്ടു പോയി. ജാനകിയവരെ എത്രയും പെട്ടെന്ന് ഭൂമിയിലേക്കു തിരിച്ചയക്കാനുള്ള തന്ത്രപ്പാടിലായി കാലൻ.
വളരെ സൗമ്യതയോടെ അടുത്തേക്കു വന്നു പറഞ്ഞു, ഞങ്ങൾക്കൊരു തെറ്റ് പറ്റിപ്പോയി. നീ ഭൂമിയിലേക്ക് തിരികെ പോയേ പറ്റൂ. നിന്റെ സമയമായിട്ടില്ല. ഭൂമിയിൽ ചിലരെയൊക്കെ നിനക്കു സന്തോഷിപ്പിക്കാൻ ഉണ്ട്, ചിലരുടെ കണ്ണുനീർ തുടയ്ക്കാൻ ഉണ്ട്. നീ തിരിച്ചുപോ…
ഇല്ലടാ ഞാൻ പോകത്തില്ല നീ എന്താ വിചാരിച്ചേ? എന്നെ ഇത്രയും കഷ്ടപ്പെടുത്തി എന്റെ പ്രായം പോലും മാനിക്കാതെ വലിച്ചിഴച്ച് കൊണ്ടുവന്നിട്ടു ഞാൻ തിരിച്ചു പോകാനോ. കാലൻ കയറിട്ടു വലിച്ച് എൻ്റെ കാലിന്റെയും കൈയുടെയും ഒക്കെ തൊലി പൊളിഞ്ഞു പോയിരിക്കുന്നതു കണ്ടില്ലേ. ഞാൻ തിരിച്ചു പോകത്തില്ല. നീ കാലനല്ലടാ കാലന്റെ കാലനാണു.
ഇതെല്ലാം കേട്ടു കാലൻ പുഞ്ചിരിച്ചു. അദ്ദേഹം ഓർത്തു, ഇതെന്റെ ജാതക ദോഷം.
നീ എരണം കെട്ടവനാടാ കാലാ. എൻ്റെ മക്കളൊക്കെ അവിടെ ഇരുന്നു കരയുമ്പോൾ മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാൻ നീ എന്നെ പറഞ്ഞു വിടുന്നോ? അതു നടക്കത്തില്ല.
കുറെ നേരം അവിടെ നിശബ്ദത പടർന്നു.
പിന്നെ പതുക്കെ ഞാൻ പറഞ്ഞു. എന്നെ പറഞ്ഞു വിടുന്നുണ്ടങ്കിൽ എത്രയും പെട്ടെന്നു വിടണം. എൻ്റെ ജീവനില്ലാത്ത ശരീരം ആരെങ്കിലും എടുത്തു കത്തിക്കുന്നതിനു മുന്നെ എന്നെ പറഞ്ഞു വിട്ടോ ഇല്ലെങ്കിൽ അവിടെയും ഇവിടെയും അല്ലാതെ ഞാൻ അലത്തു നടക്കും. പിന്നെ എൻ്റെ ആത്മാവു നിന്റെ അമ്മയുടെ ദേഹത്തോട്ടു അങ്ങു കയറ്റിക്കൊടുക്കും. അത് നിനക്ക് നല്ലതിനല്ല. പിന്നെ ഒരിക്കലും നിനക്ക് ഞാൻ സമാധാനം തരില്ല.
ഭൂമിയിലേക്ക് നോക്കിയ ചിത്രഗുപ്തൻ വിളിച്ചുപറഞ്ഞു, ശവം എടുത്തിട്ടില്ല. എത്രയും പെട്ടെന്ന് ഇവരെ തിരിച്ചയയ്ക്കു
ആ പിന്നെ ഞാൻ ചോദിച്ചു ഇനി ഞാൻ എപ്പോഴെങ്കിലും വീണ്ടും വരേണ്ടി വരുമോ? നിങ്ങൾ മാത്രമല്ല ഭൂമിയിൽ ജനിച്ചവരൊക്കെ തിരികെ വരേണ്ടി വരും. അതിനിമ്മിണി പുളിക്കണം. രണ്ടുപ്രാവശ്യം ഗുഹയിൽ കൂടെ ഓടാൻ ഈ ജാനകിയെ കിട്ടത്തില്ല. ഇനി വരുവാണേൽ നല്ല മഞ്ചലും കൊണ്ട് വേണം വരാൻ എന്നെ കൊണ്ടുപോരാൻ എന്നു ഞാൻ കാലനോട് പറഞ്ഞിട്ടാണ് പോന്നത്.
അദ്ദേഹം കൈ ഉയർത്തി എന്നെ അനുഗ്രഹിച്ചു.
ഞാൻ ചോദിച്ചു ഞാൻ ഇനി എങ്ങനെ തിരിച്ചു പോകും. വന്ന വഴിയെ പോകാൻ എനിക്ക് വയ്യ.
അദ്ദേഹം പറഞ്ഞുതിരിച്ചു പോകാൻ വലിയ ബുദ്ധിമുട്ടില്ല. ഒരു ശ്വാസം ദീർഘമായി വലിക്കുക അപ്പോഴേക്കും നീ അവിടെ എത്തും.
ദേ കണ്ണുതുറന്നപ്പോൾ നിങ്ങളെല്ലാവരും എൻ്റെ ചുറ്റിനും നിൽക്കുന്നു.
“ജീവിച്ചിരിക്കുമ്പോൾ മനുഷ്യരെ സ്നേഹിക്കൂ, ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ സ്നേഹം നിറയ്ക്കൂ എൻ്റെ തമ്പ്രാട്ടിയെ പോലെ “
ജാനകിയവരുടെ വാക്കുകൾ കേട്ട എല്ലാവരും നിശബ്ദയായി. നാലാം ദിവസം തിരിച്ചുവന്ന ജാനകി അവരു ഇപ്പോൾ പറയുന്നതു അവിടെത്തന്നെകഴിഞ്ഞാൽ മതിയായിരുന്നു, എൻ്റെ മകന്റെയും മരുമകളുടെയും കൂടി കഴിയുന്നതിലും ഭേദം അവിടെ തന്നെയായിരുന്നു… അതുകേട്ടപ്പോൾ സങ്കടം തോന്നി..
വിഷയം : മരണാനന്തരം

