“എടാ, നീയിങ്ങനെ പച്ചയ്ക്ക് കേറിച്ചെന്നാലെങ്ങനാ? അവളേ, നിന്നെപ്പോലെ തുണ്ടു വെച്ച്, പ്ലസ് ടൂ പാസ്സായതല്ല. സംഗതി മൃഗമാന്നേലും, അവള് ഡോക്ടറാ. നീയിതങ്ങ് പിടിപ്പിക്ക്. എനിക്കു പണ്ടു പറ്റിയതൊക്കെ ഞാൻ പറഞ്ഞതാന്നേ. ”
അജയൻ, മാട്രിക്സ് മനുവിൻ്റെ തോളിൽ തട്ടി പ്രോത്സാഹിപ്പിച്ചു. സീറോ സജിത്തും, തെരണ്ടി സുനിയും പിന്തുണച്ചപ്പോൾ, സൈക്കോ സലിമും ക്യാപ് വിനുവും കട്ടയ്ക്ക് വിയോജിച്ചു. അടിച്ചു കോൺ തെറ്റിയാൽ മൊത്തം പാളുമെന്നവർ മുന്നറിയിപ്പു നൽകി.
തൻ്റെ ഗുണ്ടാഗുരു അജയൻ ചേട്ടൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലാത്ത മാട്രിക്സ് മനു, പക്ഷേ ഇത്തവണ വഴങ്ങിയില്ല. അവളെ പേടിപ്പിക്കാനും, ആദ്യമേ തന്നെ സങ്കടപ്പെടുത്താനും വയ്യ ! തൻ്റെ ബാച്ച്ലർ ജന്മം അവസാനിക്കുന്ന ആഘോഷത്തിൽ നിന്ന്, ഉറച്ച കാലുകളും തുടിക്കുന്ന കരളുമായവൻ പുറത്തിറങ്ങി. പിന്നിൽ ആശംസകൾ ചൊരിയുകയും അടക്കിച്ചിരിക്കുകയും ചെയ്യുന്ന കൂട്ടാളികൾ, വൈകാതെ ഫ്ലാറ്റാകുമല്ലോ, എന്നവൻ സമാധാനിച്ചു. കാശ് കൊറേ പൊടിച്ചതാ. ഒരോരുത്തൻ്റേം ബ്രാൻ്റ് നോക്കി വാങ്ങിയിട്ടുണ്ട്. വിശ്വസിക്കാൻ പറ്റില്ല, ബെഡ് റൂമിൻ്റെ പരിസരത്തു വന്ന് വല്ല തൊട്ടിത്തരവും ഒപ്പിക്കാൻ ഇവന്മാർക്ക് പ്ലാനുണ്ടോന്ന് ആർക്കറിയാം!
മുകൾ നിലയിലെ ഒറ്റമുറിയിലേക്ക് അറിയാതെ നോട്ടം പാളി. വെളിച്ചമുണ്ട്. ചാരു എന്തു ചെയ്യുകയാവും! ഇതൊന്നും വേണ്ടായിരുന്നു എന്നു തോന്നുന്നുണ്ടാവുമോ? ഏയ്, പിന്മാറാൻ താനവളോട് എത്ര പറഞ്ഞതാണ്. അവൾക്ക് എന്തോ സ്‌നേഹം തോന്നിയിട്ടു തന്നെയാവും.
പെൺമനസ്സ് വല്ലാത്തൊരു സാധനം തന്നെ. അമ്മയുണ്ടായിരുന്നെങ്കിൽ ഇന്നെത്ര സന്തോഷിച്ചേനേ. ചിന്തകൾ അവിടെയെത്തിയപ്പോൾ അറിയാതവൻ്റെ കണ്ണു നിറഞ്ഞു.
അങ്കൺവാടി അദ്ധ്യാപികയായിരുന്ന അമ്മ, അവനിങ്ങനെ വഴിതെറ്റിപ്പോയ തോർത്ത് എത്രയോ കരഞ്ഞതാണ്. ഇന്നിപ്പോൾ പഴയ വീടിനോട് ചേർന്ന് പുത്തൻ വീടായി. മുകളിൽ ഒറ്റമുറിയേയുള്ളൂ. താഴെയും വലിയ സൗകര്യങ്ങളില്ല. എങ്കിലും അമ്മ കൊതിച്ച രണ്ടു നില വീടാണല്ലോ. പിന്നിപ്പോ, അമ്മ ഏറെക്കൊതിച്ച, പിന്നീട് തൻ്റെ പോക്കു കണ്ടൊരിക്കലും നടക്കില്ലെന്നു ഭയന്ന കല്യാണവും ദാ, സെറ്റ്. അതും മിടുമിടുക്കിയായൊരു മൃഗഡോക്ടർ. അവനല്പം അഹങ്കാരം തോന്നി.. പിന്നിൽ കൂട്ടുകാരുടെ പാട്ടും പൊട്ടിച്ചിരിയും. അമ്മ മരിക്കുവോളം, തൂത്തുതുടച്ചു സൂക്ഷിച്ച വീട്ടിലിരുന്നാണല്ലോ അവന്മാരു കുടിച്ചു കുന്തം മറിയുന്നതെന്നോർത്തപ്പോൾ, മനുവിന് ചെറിയ മനസ്താപമുണ്ടായി. ങാ, പതിയെ ഇവിടിരുന്നുള്ള കുടിയൊക്കെ നിർത്തണം. അവൻ മനസ്സിലോർത്തു.
മണി എട്ടര കഴിഞ്ഞതേയുള്ളൂ. ഇപ്പൊഴേ മുറിയിലേക്ക് കയറിച്ചെന്നാൽ മോശമാകുമോ.
“ഫുഡ് എടുക്കട്ടേ മോനേ?” അവളുടെ അമ്മയാണ്.
“ഞാൻ, അവരുടെ കൂടെ കഴിച്ചമ്മേ ”
അമർത്തിയൊരു മൂളൽ. ചെറിയൊരു ചമ്മലു തോന്നി. ഈ തള്ളക്കൊന്നും തന്നെയൊരു പേടിയുമില്ലേ. അമ്മമാരെല്ലാം ഇങ്ങനാരിക്കും. തൻ്റമ്മയ്ക്കും നല്ലവനായി നടന്നപ്പോഴുണ്ടായിരുന്ന വകവെപ്പൊന്നും പിന്നെ കണ്ടിട്ടില്ലല്ലോ എന്നവൻ സമാധാനിച്ചു.
“മോന് കൊറച്ചു പായസമെടുക്കട്ടെ ? നിങ്ങടെ മുറിയിൽ ശ്രുതിമോളുണ്ട്. ഭയങ്കര വർത്തമാനമാ രണ്ടാളും. ഒന്നിച്ചു കളിച്ചു വളർന്നതല്ലേ മോനേ? അവളിപ്പോ താഴോട്ടിങ്ങു പോരും. ഞാൻ പായസമെടുക്കാം. ”
“ഒരു ശ്രുതിമോള് ! അവളുടെ ഭാവം കണ്ടാൽ എന്തോ കളക്ടറാണെന്നു തോന്നും. നാട്ടീന്ന് അമ്മയും കൂട്ടുകാരിയും മാത്രമേ കല്യാണത്തിനു വരാനുള്ളെന്നു പറഞ്ഞപ്പോ, അതിങ്ങനെയൊരു മൊതലാണെന്നു വിചാരിച്ചേയില്ല. തന്നെക്കണ്ട നിമിഷം, അവളുടെ മുഖത്തു വിരിഞ്ഞ പുച്ഛം മനുവിന് മറക്കാനേ കഴിയുന്നില്ല.
ഗ്ലാസ്സിൽ, നുരയുന്ന ബെക്കാർഡിയിൽ നോക്കി ശ്രുതി വേവലാതിപ്പെട്ടു.
“എടീ വേണ്ട, നീ ഇന്നു വരെ കഴിച്ചിട്ടില്ലല്ലോ. ഞാനേണേൽ ഒന്നു രണ്ടു തവണ മണത്തെങ്കിലും നോക്കീട്ടൊണ്ട്. ഇത് വയറ്റിൽ ചെല്ലുംമുമ്പേ, നീ വീണു പോകും. നേരത്തേ പറഞ്ഞെങ്കിൽ ഞാൻ വല്ല ബിയറോ ജിന്നോ സംഘടിപ്പിച്ചേനേ. ഇത് റമ്മാ കൊച്ചേ. അവരുടെ മുറിയിൽ ഇതൊക്കെയേ ഉള്ളൂ. നമ്മളിതെടുത്തെന്നെങ്ങാനം അവരറിയണം. ”
അടുത്ത നിമിഷം ചാരുവിൻ്റെ ഫോണിൽ നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങി.
” ഇവിടെ പള്ളിപ്പെരുന്നാള് പൊകയ്ക്കുവാ. വരണമെന്നു പറഞ്ഞിട്ടു നീ വന്നില്ലല്ലോ, മോളേ. സാരമില്ല, ചേട്ടൻ അങ്ങോട്ടു വരാം. കണ്ടുപിടിക്കില്ലെന്നു വിചാരിച്ചോ? നിൻ്റെ പഴയ ആപ്പീസിന്നു തന്നെ, നീ എങ്ങോട്ടാ മാറിപ്പോയതെന്ന വിവരം കിട്ടിയെടീ. ഇന്നേക്ക് വ്യാഴം, നാളെ കഴിഞ്ഞ് ഒരുങ്ങിയിരുന്നോ. ശനിക്കഴമേലെ നമ്മുടെ ആദ്യരാത്രി”
അരിശത്തോടെ ഫോൺ ബെഡിലേക്കെറിഞ്ഞ ചാരു, ഗ്ലാസ്സെടുത്ത് ഒറ്റമോന്ത്! തൊണ്ടയിൽ തീ കോരിയൊഴിച്ച്, വീറോടെ, വെളുത്ത പാനീയം താഴേക്കു പായുമ്പോൾ, അവൾ കുലുങ്ങാതെ നിന്നു. ശ്രുതി ഭീതിയോടവളെ നോക്കി.
“ശനിയാഴ്ച ആദ്യരാത്രി ഘോഷിക്കാൻ ആ നാറി വരുന്നെന്ന്. തീർക്കും ഞാനവനെ. എടീ, താഴെയെങ്ങാനം കലണ്ടർ തുങ്ങിക്കെടക്കുന്ന കണ്ടാരുന്നോ?”
“കലണ്ടറോ ഫോണിലില്ലേ?”
“അതു പോര, മലയാളം വേണം ശനിയാഴ്ച ദുർഗ്ഗാഷ്ടമി ആണോന്നറിയാനാ ”.
ശ്രുതിക്കു ചിരി വന്നു.
“നീ ഇതെല്ലാം എന്തും ഭാവിച്ചാ കൊച്ചേ? ഒരു ഗുണ്ടായുടെ ശല്യം തീർക്കാൻ, വേറൊരു ഗുണ്ടായെ കെട്ടുകാന്നു വെച്ചാൽ! എനിക്കു പേടിയാകുന്നു ചാരു. ഇന്നത്തെ രാത്രി എനിക്കോർക്കാൻ വയ്യ ! നിൻ്റമ്മ എങ്ങനെ സമാധാനമായിട്ടിരിക്കുന്നോ എന്തോ!”
“നീ എന്തിനാ പേടിക്കുന്നേ, ഇന്നു നിൻ്റെ ആദ്യരാത്രിയാണോ, അല്ലല്ലോ? പിന്നെ മനു എൻ്റെ കെട്ട്യോനാ. ഇനി അവനെ നീ ഗുണ്ടയെന്നു വിളിച്ചാൽ അന്നു നിൻ്റെ അന്ത്യരാത്രിയായിരിക്കും. താഴെപ്പോയി അമ്മേടെ കൂടെക്കിടന്നുറങ്ങ്. എൻ്റമ്മേടെ സമാധാനം കളയാൻ ഓരോന്ന് വിളമ്പാൻ നിക്കണ്ട. ദൈവം അധികം ആയുസ്സു കൊടുത്തില്ലെങ്കിലും, നല്ല ചങ്കൂറ്റമുള്ളൊരുത്തൻ്റെ കൂടെ പൊറുത്തതാ അവര്. തെറ്റുകണ്ടാൽ ചോദ്യം ചെയ്യാനും, വെളച്ചിലെടുക്കുന്ന വനിട്ട് രണ്ടു പെടയ്ക്കാനും, സഖാവ് വിജയകുമാർ ഒരിക്കലും പേടിച്ചിട്ടില്ല കേട്ടോടീ. ”
ഇതെല്ലാം തനിക്കറിയുന്ന കാര്യങ്ങളാണല്ലോന്നും ഇവൾക്ക് തലയ്ക്കു പിടിച്ചോന്നും ശ്രുതി ഭയന്നു. അതു തിരിച്ചറിഞ്ഞ പോലെ ചാരു, കുപ്പിയിലേക്ക് ചൂണ്ടി,
“ഇതിൽ മോരും വെള്ളമല്ല റമ്മാണെന്നെനിക്കറിയാം. ഇത് റോക്കറ്റല്ല ഗ്ലാസ്സാണെന്നും അറിയാം. അതുകൊണ്ട്, നീ ഇതെല്ലാമെടുത്ത് താഴോട്ട് വിട്ടോ. മനു വരട്ടെ! ഞാൻ കട്ട വെയിറ്റിങ്ങാണെന്നു പറഞ്ഞേര്. ”
ശ്രുതി ആശങ്കയോടെ പ്ലാസ്റ്റിക് കവർ ഒതുക്കിപ്പിടിച്ചു താഴേക്കിറങ്ങി. ചാരു, ഇങ്ങനെ വിജ്രുംഭിച്ചു നിന്നിട്ടൊടുക്കം വാളു വെച്ചു കളയുമോ എന്നൊരു പേടി കൂടി പുതുതായവളെ അലട്ടി.
ഊണു മേശയ്ക്കടുത്ത് ചിന്താധീനനായിരിക്കുന്ന മനുവിൻ്റെ ശ്രദ്ധയിൽ പെടാതവൾ അടുക്കളയിലേക്കു വലിഞ്ഞു.
ഈ ജീവിതമെത്ര പ്രവചനാതീതമാണെന്ന് മനു അത്ഭുതപ്പെട്ടു. ഒന്നരയാഴ്ച കൊണ്ട് എന്തെല്ലാം നടന്നു. കല്യാണവും പൊല്ലാപ്പുമൊന്നും വേണ്ടെന്നുറപ്പിച്ചിരുന്ന തൻ്റെ വീട്ടിലും ഒരായിരം സ്വപ്നങ്ങളുമായി ഒരു പെണ്ണു വന്നിരിക്കുന്നു. അങ്ങനെ സ്വപ്നങ്ങളോടെ തന്നെയാവുമോ അവൾ ജീവിതത്തിലേക്ക് വന്നത് എന്നൊരാശങ്ക ഉടൻതന്നെ അവനെ തളർത്തി.
കെവിൻസ് റെസ്റ്റോബാറിൽ രണ്ടാഴ്ച മുമ്പു നടന്ന ചെറിയൊരടിപിടിയാണു തുടക്കം. ഭക്ഷണം കഴിക്കാൻ വന്നൊരു കുടുംബത്തിലെ ചെറിയ പെൺകുട്ടിയെ, കല്ലാച്ചി രാജുവിൻ്റെ സെറ്റിൽ പുതുതായി വന്നൊരുത്തൻ ടോയ്‌ലറ്റിനടുത്തു വെച്ച് കേറിപ്പിടിച്ചു. കൊച്ച്, കരഞ്ഞു കൂവി വന്നപ്പോൾ, പത്തുപതിനേഴു വയസ്സുള്ള ആങ്ങളച്ചെക്കൻ ഓടിച്ചെന്ന് അവനിട്ടൊന്നു പൊട്ടിച്ചു. ചെക്കൻ തിരിച്ചു വന്നിരുന്നപാടേ, അടികിട്ടിയവൻ പാഞ്ഞു വന്ന് ചെക്കനേം തടസ്സം പിടിച്ച തന്തയേം ചവിട്ടിക്കൂട്ടാൻ തുടങ്ങി.
ഊണു സമയമായിരുന്നില്ല.. റസ്റ്റോറൻ്റിൽ തിരക്കു തീരെക്കുറവുമായിരുന്നു. ഉണ്ടായിരുന്നവർ ഇതൊന്നും തങ്ങളുടെ വിഷയമേയല്ലെന്ന മട്ടിൽ കുനിഞ്ഞിരുന്നു. അപ്പൊഴാണ് ഭക്ഷണം ഓർഡർ ചെയ്തു കാത്തിരുന്ന ചാരു, കേറി മൊത്തം സീനാക്കിയത്. അവൾ പെപ്പർ സ്പ്രേയടിച്ച് അവനെ ബ്ലാക്ക് ഔട്ടാക്കി, ബാഗുവെച്ച് രണ്ടും തല്ലും കൊടുത്തു നെഞ്ചും വിരിച്ചു നിന്നപ്പോൾ കല്ലാച്ചി ചാടി വന്നവളുടെ കയ്യിൽ കയറിപ്പിടിച്ചു. കണ്ണിൽ മുളകു പോയവനന്നേരം ഒരഞ്ചാറു തെറി. അവൾ ക്രുദ്ധയായി ഫോർക്കെടുത്തവൻ്റ വയറ്റിലൊരു കുത്ത്. അതോടെ കല്ലാച്ചി അവളുടെ കൈപിടിച്ചു തിരിച്ചു. അവൾ നിലവിളിച്ചു കുതറി പിടി വിടുവിക്കാൻ നോക്കി.
അത്രയുമായപ്പോഴാണ് ക്യാപ് വിനു വിലക്കിയിട്ടും, അവൻ കയറി ഇടപെട്ടത്. പെണ്ണുങ്ങളുടെ കരച്ചിൽ സഹിക്കാൻ വലിയ പാടാണ്. പണ്ടാരം പിടിക്കാൻ അന്നേരം അമ്മയെ ഓർമ്മ വരും. ഇവിടെ ആ കൊച്ചും തള്ളേം കരഞ്ഞപ്പോ തന്നെ അവന് പിടി വിട്ടതാ. പക്ഷേ ക്യാപ് സമ്മതിച്ചില്ല. അവളുടെ തന്തയും ആങ്ങളയും ഉണ്ടല്ലോ, അവര് നോക്കിക്കോളുമെന്നു പറഞ്ഞു. അതുമല്ല, കല്ലാച്ചിയും അജയൻ ചേട്ടനും പഴയ കൂട്ടുകാരുമാണ്.
ഇതു പക്ഷേ, ആ പെങ്കൊച്ച് ഒറ്റക്കല്ലേ. കല്ലാച്ചിയുടെ തോളിൽ തട്ടി, വിട് ചേട്ടാ, പരിചയമുള്ള കുട്ടിയാണെന്നു പറഞ്ഞതയാൾക്ക് ബോധ്യമായില്ല. എന്തു പരിചയം എന്നു ചോദിച്ചപ്പോൾ, രക്ഷപ്പെടാൻ വേണ്ടിയാണ്, ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ചേട്ടാ, സോറി, എന്നു തട്ടിയത്. അവളെ ഒന്നുനോക്കിയിട്ട്, എന്തോ കണ്ടാണോന്നു സ്വയം പറഞ്ഞ്, ഇടഞ്ഞു നിന്ന മറ്റവനേം പിടിച്ച് കല്ലാച്ചി പോയി. ഇതിനിടയിൽ മറ്റേ കുടുംബം ജീവനും കൊണ്ടോടി.
അവൾ മനുവിൻ്റെ നേർക്ക് കൈനീട്ടി.
“ഡോക്ടർ ചാരുത വിജയകുമാർ. സഖാവ് വിജയകുമാറിൻ്റെ മകൾ. ഈ പഞ്ചായത്തിലെ മൃഗഡോക്ടറാണ്. അപ്പോൾ എപ്പൊഴാണു നമ്മുടെ കല്യാണം?” അവൻ ചിരിച്ചു.
“വീട്ടിപ്പോ കൊച്ചേ. ചുമ്മാ കലിപ്പടിപ്പിക്കാതെ ”
പെട്ടന്നവൾ അവൻ്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു
“മാട്രിക്സ് ഇരിക്കൂ. സംസാരിക്കാനുണ്ട് ” ഞെട്ടിപ്പോയി. ഇവൾക്കു തൻ്റെ പേരുമറിയാമോ. ജീവനക്കാർ പലരും നോക്കുന്നുണ്ട്. എല്ലാം പരിചയക്കാരാണ്. അവൻ പെട്ടന്നിരുന്നു
അവൾ തൻ്റെ കഥ ചുരുക്കിപ്പറഞ്ഞു. മൂന്നാം വയസ്സിൽ നഷ്ടമായ അച്ഛൻ. 13 -ാം വയസ്സു മുതൽ വേട്ടയാടുന്ന റോബി. അവളെ കെട്ടാൻ വേണ്ടി മാത്രം ജനിച്ചു എന്നും പറഞ്ഞു പുറകേ നടക്കുന്നവൻ, നാട്ടിലെ മറ്റൊരുപാടു പെണ്ണുങ്ങളുടെ ജീവിതം തുലച്ചവനാണ്. ഇല്ലെങ്കിൽ എന്തേലുമാട്ടേന്നു വെച്ച് താനവനെ കെട്ടിയേനേന്നവൾ പറഞ്ഞപ്പോൾ അവനു ശരിക്കും നൊന്തു. മര്യാദക്ക് പഠിക്കാൻ പോലും സമ്മതിച്ചിട്ടില്ല. വെറ്റിനെറി കോളേജിൽ വന്ന്, പല പ്രാവശ്യം അടിയും പോലീസ് കേസുമാക്കി. വീടിനടുത്ത് ജോലികിട്ടിയിട്ട് സമാധാനം തരാത്തതു കൊണ്ട്, ദൂരേക്ക് മാറ്റം വാങ്ങി വന്നതാണ്. വന്നിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. ഫോണിൽ നിരന്തരം ഭീഷണിയാണ്. ബ്ലോക്കു ചെയ്തിട്ടാൽ, ഭ്രാന്തു പിടിച്ച പോലെ എവിടാണേലും കയറിവരും. വീട്ടിൽ ചെന്ന് അമ്മയെ ഭീഷണിപ്പെടുത്തും. മടുത്തു.
ഒന്നുകിൽ താനീ ക്വൊട്ടേഷൻ തൽക്കാലം ഏറ്റെടുക്കണം. അല്ലെങ്കിൽ താനെന്നെ കെട്ടി സ്ഥിരമായിട്ടേറ്റെടുക്കണം, എന്നവൾ പറഞ്ഞപ്പോൾ ചിരിച്ചുപോയി. തന്നെ അവൾക്കെങ്ങനെ അറിയാമെന്നു ചോദിച്ചപ്പോഴാണ് അവളുടെ ഓഫീസിലെ ക്ലാർക്ക് ഷൈലയാണ്, ഈ പ്രശ്നം പറഞ്ഞപ്പോൾ തന്നെ സജസ്റ്റ് ചെയ്തതെന്നറിഞ്ഞു. കൊള്ളാം തേച്ചിട്ടു പോയെങ്കിലും ഷൈലയ്ക്കു താൻ തൊഴിൽരഹിതനാകരുതെന്നുണ്ട്.
അതൊരു സുഖമുള്ള തമാശയായിട്ടേ തോന്നിയുള്ളൂ. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് ഷൈലയും അവളും കൂടി വീട്ടിൽ വന്നു കയറിയപ്പോഴാണ് സംഗതി സീരിയസ്സാണെന്ന് മനസ്സിലായത്. അമ്മ വരും. അടുത്താഴ്ച കല്യാണം നടത്തണം. അടുത്തുള്ള അമ്പലത്തിൽ താലികെട്ട്. മറ്റൊന്നും വേണ്ട, എന്നൊക്കെ പറഞ്ഞെങ്കിലും അവന് യാതൊരുറപ്പുമില്ലായിരുന്നു. എങ്ങനെയോ ദിവസങ്ങൾ പോയി. ഇന്നിതാ അവൾ തൻ്റെ വധുവായി, കിടപ്പറയിൽ കാത്തിരിക്കുന്നു.
അടുക്കളയിൽ അമ്മയും ശ്രുതിയും എന്തോ കാര്യമായ ചർച്ചയിലാണ്. അവൻ പതിയെ പടികൾ കയറി. വാതിൽ കുറ്റിയിട്ടു തിരിയുമ്പോൾ ചാരു കട്ടിലിലിരുന്നു വല്ലാത്തൊരു ചിരിയോടെ നോക്കി. പരിചിതമായൊരു ഗന്ധം അവനെ അധീരനാക്കി. സംശയത്തോടെ അവൻ അടുത്തേക്ക് ചെന്നു കുനിഞ്ഞു.
“ങാ, ഒരു ചെറുത്. ബോധം പോയിട്ടൊന്നുമില്ല.. അവൾ പൊട്ടിച്ചിരിച്ചു. പിന്നേ, മാട്രിക്സ് ആ ഷർട്ടൊന്നഴിച്ചേ, മസിലൊക്കെയൊന്നു കാണട്ടേ. അവനു കലി വന്നു. ഇവളടിച്ചു കിണ്ടിയായിരിക്കുകാ. വെറുതേ പച്ചയ്ക്കു കേറിവന്നു ശശിയായി.
പെട്ടന്നവൾ അടുത്തു വന്നു തോളിൽ തൊട്ടു. മാട്രിക്സ്, ഞാനത്രയൊന്നും കഴിച്ചിട്ടില്ല. പേടിക്കണ്ട. ഷർട്ടഴിക്കാൻ പറഞ്ഞതേ തനിക്ക് സ്‌കേബീസ് ഉണ്ടോന്നെനിക്കൊരു സംശയം. വരട്ടു ചൊറിയില്ലേ, ആ പകരുന്ന സാധനം. കെട്ടിനിടയ്ക്ക് ഇടക്കിടെ അരയിലും വയറ്റിലുമൊക്കെ സൂത്രത്തിൽ ചൊറിയുന്ന കണ്ടല്ലോ. അത് കറക്ട് സ്കേബീസിൻ്റെ സൈറ്റാ. അവൻ തകർന്നു തരിപ്പണമായി. അവൾ ഷർട്ടു പൊന്തിച്ചു വിശദമായ പരിശോധന തുടങ്ങിയിരുന്നു. ഒപ്പം സമാധാനിപ്പിക്കലും.
എൻട്രൻസിനു കൂടെപ്പഠിച്ച ഡെർമറ്റോളജിസ്റ്റിനെ വിളിച്ച് പ്രിസ്ക്രിപ്ഷൻ വാട്‌സ്ആപ്പിൽ വരുത്തി കയ്യിൽ കൊടുത്തിട്ട്, ഇപ്പോൾ തന്നെ രാത്രിയിൽ തുറന്നിരിക്കുന്ന ഏതേലും മെഡിക്കൽ സ്റ്റോറിൽ നിന്നു കൊണ്ടുവാ എന്നു പറഞ്ഞപ്പോളവൻ വാ പൊളിച്ചു. ഇല്ലെങ്കിൽ നാളെ മുതൽ താനും ചൊറിഞ്ഞു നടക്കേണ്ടി വരുമെന്നവൾ പറഞ്ഞപ്പോൾ, മറ്റു വഴിയില്ലെന്നു കണ്ടവൻ പുറത്തിറങ്ങി.
വെള്ളമടിച്ചു കിടക്കുന്നവന്മാരറിയാതെ വണ്ടിയുന്തി പുറത്തിറക്കി, സാധനം വാങ്ങി മടങ്ങി. ഐവർമെക്ടിൻ ടാബ്‌ലറ്റ് ഒരെണ്ണം പൊട്ടിച്ചു വായിലിട്ടു കൊടുത്തിട്ട് ഒന്നവളും വിഴുങ്ങി. പെർമെത്രിൻ ക്രീം മേലാസകലം പുരട്ടി കിടന്നോ. രാവിലെ എഴുന്നേറ്റ് തേച്ചു കുളിച്ച് ഈ ഷീറ്റെല്ലാം മാറ്റണം നമുക്ക്. ഞാനാദ്യം തേച്ചിട്ടു വരാമെന്നു പറഞ്ഞവൾ വാഷ്‌റൂമിൽ കയറിയപ്പോൾ, ചിരിക്കണോ കരയണോ എന്നറിയാതവൻ കുഴങ്ങി. പെർമെത്രിനിൽ കുളിച്ചുറങ്ങാൻ കിടക്കുമ്പോൾ അവൾ പറഞ്ഞു. ഇത് രണ്ടു ദിവസത്തേക്കേ ഉള്ളു കേട്ടോ. പേടിക്കണ്ട. ഇനി അടുത്താഴ്ച മതി.
ശനിയാഴ്ച രാവിലെ മൃഗാശുപത്രിക്കു മുന്നിൽ അവളെ കെട്ടാൻ വെയ്റ്റു ചെയ്യുന്നു എന്നു മെസേജയച്ചവനെ നേരിടാൻ, മാട്രിക്സും സംഘവും തിരിക്കുമ്പോൾ, അവൾ വിളിച്ചു പറഞ്ഞു.
“അവനിനി തലപൊക്കരുത്. ഉഗ്രൻ പെർഫോമൻസായിരിക്കണം”
തള്ളവിരലുയർത്തി ‘Break a leg’ പറഞ്ഞപ്പോൾ, ഒന്നല്ല അവൻ്റെ രണ്ടു കാലും ഞാനെടുക്കുമെന്നു പറഞ്ഞ ഭർത്താവിനെ നോക്കി അവളുറപ്പിച്ചു. ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇവനെ ഉടനെ തന്നെ സൂപ്പർനോവ എ ഐ ക്ലാസ്സിൽ ചേർക്കണം. ഈ ഗുണ്ടയെ 15 ദിവസം കൊണ്ടു ഞാൻ ഇംഗ്ലീഷും പറയിപ്പിക്കും.
#താര സുഭാഷ്
#ആദ്യരാത്രി

