“അച്ഛാ… നമുക്കൊന്ന് പുറത്ത് പോയാലോ…?”
അഞ്ചു വയസ്സുകാരി അനന്യയുടെ ചോദ്യം കേട്ട് പ്രശാന്ത് മൊബൈലിൽ നിന്ന് കണ്ണുകളുയർത്തി അവളെ നോക്കി.
“പിന്നെന്താ… അച്ഛേടെ മോൾക്ക് എവിടെയാ പോകേണ്ടത്?”
അനന്യ കുറച്ചു നേരം ആലോചിച്ചു നിന്നു. പിന്നെ പതിയെ പറഞ്ഞു.
“നമുക്ക് അമ്മയെയും കൂട്ടി പോയാലോ…”
പ്രശാന്തിന്റെ മുഖത്തെ ചിരി മാഞ്ഞു.
“ഒരുപാട് ദൂരത്തേക്കൊന്നും വേണ്ട…”
അവൾ വീണ്ടും പറഞ്ഞു.
“കല്ലൂന്റെ അമ്മയും അച്ചനും അവളും കൂടി ബൈക്കിൽ പോയിട്ട് ചായ കുടിച്ചിട്ട് വരുന്നത് പോലെ… നമുക്കും പോയിട്ട് വന്നാൽ മതി.”
പ്രശാന്തിന് ഒന്നും പറയാനായില്ല. അഞ്ചു വയസ്സുകാരിയുടെ ആഗ്രഹത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വലിയൊരു ചോദ്യത്തിന് മുന്നിൽ അയാൾ വാക്കുകളില്ലാതെ ഇരുന്നു.
അവൾക്ക് അറിയില്ലായിരുന്നു…
അവളുടെ അമ്മയും അച്ഛനും പിരിഞ്ഞാണ് കഴിയുന്നതെന്ന്.
വിവാഹമോചനം നടന്നിട്ടില്ലെങ്കിലും ഇപ്പോൾ അവർ രണ്ട് ഇടങ്ങളിലാണ്.
അവൾക്ക് വേണ്ടിയാണ് മാത്രം ആ ബന്ധം ഇപ്പോഴും ലോകത്തിന്റെ മുന്നിൽ നിലനിൽക്കുന്നത്.
ജോലിയുടെ ആവശ്യത്തിനായി മാറി നിൽക്കുന്നതായിട്ടാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും അറിയാവുന്നത്.
വാരാന്ത്യങ്ങളിൽ അഞ്ജലി വരും. മോളെ കാണും. അവളോടൊപ്പം സമയം ചെലവഴിക്കും. ഒരു ദിവസം നിൽക്കും. പിന്നെ മടങ്ങിപ്പോകും.
അനന്യയ്ക്ക് അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല.
അവളുടെ ചെറിയ ലോകത്ത് അമ്മയ്ക്ക് ജോലി ഉള്ളതുകൊണ്ടാണ് അമ്മ വേറെ വീട്ടിൽ താമസിക്കുന്നതും, അച്ഛൻ ഇവിടെ നിൽക്കുന്നതുമെന്നായിരുന്നു വിശ്വാസം.
അവരുടെ ഇടയിൽ വളർന്നുകൊണ്ടിരുന്ന അകലം എത്ര വലുതാണെന്ന് അവൾക്കറിയില്ല.
ഒരിക്കൽ പരസ്പരം സംസാരിക്കാതെ ഒരു ദിവസം പോലും കഴിയാതിരുന്ന രണ്ട് മനുഷ്യർ, ഇപ്പോൾ ആവശ്യത്തിന് മാത്രം സംസാരിക്കുന്നവരായി മാറിയതും അവൾക്കറിയില്ല.
അവൾക്ക് അറിയാവുന്നത്; അച്ഛനും അമ്മയും
താനുമുണ്ട്.പിടിവാശിക്കാരിയല്ലാത്തത് കൊണ്ട് തന്നെ അവൾക്കതിൽ പരാതികളൊന്നുമില്ല.
പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്ലുവിന്റെ കുടുംബത്തെ കാണുമ്പോൾ അവളുടെ മനസ്സിൽ ഒരു പുതിയ ആഗ്രഹം വളർന്നിരുന്നു. കല്ലുവിന്റെ അച്ഛനും അമ്മയും എപ്പോഴും ഒരുമിച്ചാണ്.
രാവിലെ കല്ലുവിനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത് അച്ഛൻ. തിരികെ വിളിച്ചു കൊണ്ട് വരുന്നത് അമ്മ.
വാരാന്ത്യങ്ങളിൽ ബൈക്കിൽ കയറി ചായ കുടിക്കാൻ പോകും. ചെറിയ ഒരു കറക്കം.
തിരികെ വരുമ്പോൾ കല്ലു അമ്മയുടെ മുന്നിൽ ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ചിരിക്കും.
അത് കാണുമ്പോഴൊക്കെ അനന്യ അവരെ നോക്കി നിൽക്കും.
അത് സന്തോഷമാണോ, കുടുംബമാണോ, സ്നേഹമാണോ എന്നൊന്നും അറിയില്ലായിരുന്നു.
പക്ഷേ…
അങ്ങനെയൊന്നാണ് തന്റെ വീട്ടിലും വേണ്ടതെന്ന് മാത്രം അവൾക്കറിയാമായിരുന്നു.
” അച്ഛാ”
അനന്യ വീണ്ടും വിളിച്ചു. പ്രശാന്ത് അവളെ നോക്കി.
അവളുടെ കണ്ണുകളിൽ ഇപ്പോഴും അതേ പ്രതീക്ഷ യാണ്
“അമ്മയെ വിളിക്കുമോ?”
പ്രശാന്തിന്റെ തൊണ്ടയിൽ ഒരു സങ്കടം വന്ന് തടഞ്ഞുനിന്നു.
അവൻ മൊബൈലിലേക്ക് നോക്കി.
അഞ്ജലി.
ഒരിക്കൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പേരായിരുന്നു അത്. ഇപ്പോൾ ആ പേര് വിളിക്കാൻ പോലും ഒരു മടിയാണ്.
അനന്യ അവന്റെ കൈയിൽ പിടിച്ചു.
“അമ്മയെ വിളിക്കൂ…”
പ്രശാന്ത് അവളുടെ വിരലുകളിലേക്ക് നോക്കി.
ആ കുഞ്ഞിക്കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പ്രശാന്ത് ഉത്തരത്തിനായി പരതി.
‘ എന്ത് പറയാനാണ് ഈ കുഞ്ഞിനോട്..?’
പ്രശാന്ത് കുറച്ചു നേരം അങ്ങനെ തന്നെയിരുന്നു.
അനന്യയുടെ കൈ ഇപ്പോഴും അവന്റെ കൈയിൽ മുറുകെപ്പിടിച്ചിരിക്കുന്നു. അവൾക്ക് മറുപടി വേണം. അവന് പക്ഷേ, ആ മറുപടി എവിടെനിന്ന് തുടങ്ങണമെന്ന് അറിയില്ല.
“വിളിക്കാം…”
ഒടുവിൽ അയാൾ പറഞ്ഞു.
അനന്യയുടെ മുഖം വിടർന്നു.
“ഇപ്പോ തന്നെ?”
അവളുടെ ആകാംക്ഷ കണ്ടപ്പോൾ പ്രശാന്തിന്റെ ചുണ്ടിൽ അറിയാതെ ഒരു ചിരി പിറന്നു.
“ഇപ്പോ തന്നെ.”
അയാൾ അഞ്ജലിയുടെ പേര് പതിഞ്ഞ നമ്പർ കോൾ ചെയ്തു. നിമിഷങ്ങളുടെ ദൈർഘ്യം. പ്രശാന്തിൻ്റെ മുഖത്ത് പിരിമുറുക്കം.
അവസാനം മറുവശത്ത് കോൾ എടുത്തു.
“ഹലോ…”
അഞ്ജലിയുടെ ശബ്ദം.
എത്രയോ നാളുകൾക്കു ശേഷം കേൾക്കുന്നതുപോലെ തോന്നി.
“അഞ്ജലി…”
പ്രശാന്തിന്റെ ശബ്ദത്തിൽ ഒരു മടിയുണ്ടായിരുന്നു.
“എന്താ?” മറുപടി ചെറുതായിരുന്നു.
അവർക്കിടയിലെ ദൂരം ആ ഒറ്റ വാക്കിൽ പോലും വ്യക്തമായിരുന്നു.
“അനന്യയ്ക്ക്… നിന്നോട് സംസാരിക്കണം.”
പ്രശാന്ത് ഫോൺ മകളുടെ കൈയിലേക്ക് നീട്ടി.
“അമ്മേ…”
അനന്യയുടെ ശബ്ദം കേട്ടതും മറുവശത്തെ ശബ്ദത്തിന് പെട്ടെന്ന് മാറ്റം വന്നു.
“മോളേ…”
“അമ്മേ, നാളെ നമുക്ക് മൂന്നു പേർക്കും കൂടി പുറത്തുപോകാമോ?”
അപ്പുറത്തെ വശത്ത് മൗനം. നിശബ്ദത.
അനന്യ കാത്തിരുന്നു.
“കല്ലൂന്റെ അച്ഛനും അമ്മയും അവളെ കൂട്ടി ബൈക്കിൽ പോകാറുണ്ട്. ചായ കുടിക്കാൻ… നമുക്കും പോകാം.”
മറുവശത്ത് അഞ്ജലി ഒന്നും പറഞ്ഞില്ല.
“അമ്മേ… കേൾക്കുന്നുണ്ടോ?”
“ഉണ്ട് മോളേ…” ശബ്ദം ഇടറിയിരുന്നു.
“അമ്മ വരുമോ?”
ആ ചോദ്യം കേട്ടപ്പോൾ അഞ്ജലി കണ്ണുകളടച്ചു.
എത്രയോ വർഷമായി അവൾ ഒഴിവാക്കിക്കൊണ്ടിരുന്ന ഒരു ചോദ്യം.
ഇന്ന് ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ നിൽക്കേണ്ടി വന്നിരിക്കുന്നു.
“വരാം മോളേ…”
അവൾ പതിയെ പറഞ്ഞു.
അനന്യ സന്തോഷത്തോടെ ചിരിച്ചു.
“ശരിക്കും?”
“ശരിക്കും.”
“അച്ഛനും വരുമോ..?”
“അച്ഛനും വരും.”
അനന്യ ഫോൺ പ്രശാന്തിന് തിരികെ കൊടുത്തു.
“അമ്മ വരും!”
അവൾ സന്തോഷത്തോടെ പറഞ്ഞു.
പ്രശാന്ത് ഫോൺ ചെവിയോട് ചേർത്തു.
മറുവശത്ത് അഞ്ജലി ഇപ്പോഴും മിണ്ടാതെയായിരുന്നു.
“അഞ്ജലി…”
“ഹ്മ്…”
“നാളെ വരുമോ?”
“മോളോട് പറഞ്ഞില്ലേ… വരാമെന്ന്.”
“ഞാൻ…”
പ്രശാന്ത് എന്തോ പറയാൻ തുടങ്ങി.
“വേണ്ട.”
അഞ്ജലി തടഞ്ഞു.
“അവളുടെ മുന്നിൽ ഇപ്പോൾ ഒന്നും പറയണ്ട.”
ആ വാക്കുകൾക്കിടയിൽ വർഷങ്ങളോളം പറയാതെ കിടന്ന ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
“ശരി.”
പ്രശാന്ത് പതിയെ പറഞ്ഞു.
അനന്യ അപ്പോഴേക്കും മുറിക്കുള്ളിൽ ഓടിനടക്കുകയായിരുന്നു.
“അമ്മ വരും… അമ്മ വരും…”
പ്രശാന്ത് അവളെ നോക്കിയിരുന്നു.
ആ സന്തോഷം കാണുമ്പോൾ ചിരിക്കണമെന്ന് തോന്നി.പക്ഷേ കഴിഞ്ഞുപോയ വർഷങ്ങൾ നെഞ്ചിനുള്ളിൽ എവിടെയോ വന്ന് കൊളുത്തിയത് പോലെ..
ഇത്ര ചെറിയൊരു ആഗ്രഹം പോലും തന്റെ മകൾക്ക് ഇത്രയും വലിയൊരു സന്തോഷമായിരുന്നോ…?
അയാൾക്ക് വല്ലാത്തൊരു നോവ് തോന്നി.
അവൾക്കായി ആ ചെറിയ സന്തോഷം പോലും നൽകാൻ തങ്ങൾക്ക് ഇത്രയും വർഷങ്ങൾ വേണ്ടിവന്നതെന്തിനാണെന്ന് പ്രശാന്തിന് മനസ്സിലായില്ല.
അഞ്ജലിയുടെ ശബ്ദം വീണ്ടും ഓർമ്മയിൽ വന്നു.
“അവളുടെ മുന്നിൽ ഇപ്പോൾ ഒന്നും പറയണ്ട…”
അതെ. അവളുടെ മുന്നിൽ ഒന്നും പറയാൻ പാടില്ല.
അവർ തമ്മിൽ പറഞ്ഞുതീർക്കാനുള്ളത് ഒരുപാട് ഉണ്ടായിരുന്നു.
പരാതികൾ; വേദനകൾ; തെറ്റിദ്ധാരണകൾ.
പറയാതെ പോയ സ്നേഹം.
ഒരുപക്ഷേ… ഇനിയും ബാക്കിനിൽക്കുന്ന സ്നേഹവും.
പക്ഷേ അതൊന്നും അനന്യ അറിയേണ്ടതില്ല.
അവൾക്ക് നാളെ ഒരു ദിവസം മാത്രം വേണം.
അച്ഛനും അമ്മയും താനും കൂടെയുള്ള ഒരു ദിവസം.
പ്രശാന്ത് പതിയെ എഴുന്നേറ്റു.
“അനന്യേ…”
“എന്താ അച്ഛാ?”
“നാളെ അമ്മ വരുമ്പോൾ… മോൾ നേരത്തെ എഴുന്നേൽക്കണം കേട്ടോ.”
അനന്യ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.
“ഞാൻ നേരത്തെ എഴുന്നേൽക്കും!”
അവളുടെ കുഞ്ഞുകൈകൾ അവന്റെ അരക്കെട്ടിൽ മുറുകെ ചുറ്റി.
പ്രശാന്ത് കണ്ണുകളടച്ചു.
അവളെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ പതിയെ മനസ്സിൽ പറഞ്ഞു.
“നാളെ ഒരു ദിവസത്തേക്കെങ്കിലും… നിന്റെ അച്ഛനും അമ്മയും പഴയതുപോലെ ആയിരിക്കട്ടെ, മോളേ…”
പക്ഷേ ആ ഒരു ദിവസത്തിനായി…
അയാൾക്ക് താനും അഞ്ജലിയും വർഷങ്ങളായി അടച്ചിട്ടിരുന്ന ഒരു വാതിൽ വീണ്ടും തുറക്കേണ്ടിയിരുന്നു.

