കാറ്റിനു വീറു കൂടുന്നതും, സൂര്യൻ ചക്രവാളത്തെ പുണരാനായുന്നതും കണ്ടവൾ നിസ്സംഗയായിരുന്നു. പൊഴിമുഖത്തെ വിറപ്പിച്ച കാറ്റിൻ്റെ ഹൂങ്കാരത്തിനു മേലെ, എങ്ങു നിന്നൊ വന്നടുക്കുന്നൊരു യാത്രാബോട്ടിൻ്റെ ഇരമ്പം. ഓളക്കൈകളതേറ്റെടുത്തു പെരുക്കുന്നതും, ചെറുതിരകളാക്കി പാദങ്ങളിൽ എത്തിക്കുന്നതും കാത്ത് ചൂണ്ടക്കമ്പിൽ കൈകൾ മുറുക്കി കണ്ണടച്ചിരുന്നു.
തലക്കു മീതെ വരിവെച്ചു പാറുന്ന ഒരായിരം കിളികൾ. സ്ഫടികം പോലെ തിളങ്ങുന്ന നന്ദൻ കുഞ്ഞുങ്ങളെ കൊത്തി വിഴുങ്ങുന്ന കടൽക്കാക്കകൾ. പിടയുന്നൊരു മഞ്ഞക്കൂരിയെ മണൽത്തിട്ടയിലിട്ട് തല്ലിപ്പതം വരുത്തിയ ചൂഢാമണിപ്പരുന്ത്, ചോരച്ഛവി പടർന്ന നിറവിഹായസ്സിലേക്ക് തൻ്റെ പെരുംചിറകുകൾ നീർത്തി.
ചൂണ്ടച്ചരടിനെ കുത്തിയാഴ്ത്തിയ ശക്തമായൊരു പിടച്ചിലിൽ, പിന്നിലേക്കാഞ്ഞവൾ വലത്തേക്ക് വെട്ടിച്ച് ഒറ്റവലി. കര തൊടും മുമ്പ് കരിമീൻ്റെ കണ്ണിലെ പിടപ്പു കണ്ട്, പതിവില്ലാതവൾക്ക് ശ്വാസം വിലങ്ങി. ചെകിളപ്പൂവിലേക്ക് ക്രൗര്യം തിരുകിയ ചൂണ്ടക്കൊളുത്തു വിടുവിച്ചവനെ സ്വതന്ത്രനാക്കുമ്പോൾ, ഇതേ ഓളക്കുത്തിലേക്ക് പിടഞ്ഞു താണുപോയൊരു നീന്തൽക്കാരൻ്റെ ഓർമ്മകൾ, അവളെ പിന്നെയും പിന്നെയും നനച്ചു. അവൻ്റെ ഉജ്ജ്വല നേത്രങ്ങളുടെ ചൂണ്ടക്കൊളുത്തിൽ, കല്പാന്ത കാലത്തോളം കുടുങ്ങിപ്പോയ തന്നെയോർത്തവൾ നെടുവീർപ്പമർത്തി.
തിരക്ക്, ഇരുകരകളെയും വിട്ടൊഴിഞ്ഞിരുന്നു. ചൂണ്ടയും മീൻ പാത്രവുമെടുത്തു മടങ്ങുമ്പോൾ, പതിവു പോല കടലിനെയൊന്നു തിരിഞ്ഞു നോക്കി. ഇരുളു പൊതിയുന്ന നേരത്തൊരു ശൗര്യം പതിവാണ്. തിരകൾക്ക് തലപ്പൊക്കം കൂടും. തെറുത്ത് തെറുത്ത് കരയിലേക്കയക്കുന്ന തിരക്കുഞ്ഞുങ്ങൾക്കിടയിൽ വൻതിരകളെ ഒളിപ്പിക്കും. എന്നിട്ട് ഒന്നുമറിയാത്ത പോലെ നിവർന്നങ്ങു കിടക്കും. തിരക്കുഞ്ഞുങ്ങൾ, കരയിൽ നിന്നു കവർന്നെടുക്കുന്നവയെ തട്ടിയുരുട്ടി ചിലതു മാത്രം മടക്കിത്തരും പക്ഷേ പൊഴിവായിലേക്ക് വലിച്ചെടുത്തതൊന്നും തിരികെ കിട്ടില്ല. അമ്മക്കടലിന് പ്രിയപ്പെട്ടവയാണവ.. പരാതി പറയാനാവില്ല, പരിഭവിക്കാനും. അവൾക്കെന്നല്ല, ആ മണ്ണിൽ പിറന്നുവീണ ഒരാൾക്കും. അന്നവും അർത്ഥവും കനിവും കരുത്തും തന്ന കടലാണ്
ഒരേ ഒരു തവണ, വീണ്ടുവിചാരമില്ലാഞ്ഞ ഒറ്റക്കലിപ്പിൽ, സുനാമിക്കൈ നീട്ടി, സർവ്വവും വീശിപ്പിടിച്ചപ്പോൾ മാത്രം, വറുതിയിലും കെടുതിയിലും വാടാത്തവരൊന്നു നടുങ്ങി. അച്ഛനുമമ്മയും കുഞ്ഞനുജത്തി ലതികയും, പ്രിയ സഖി സുമിത്രയും, കടലിന് പ്രിയപ്പെട്ടവരായി പൊഴിവായിലൂടെ മറഞ്ഞപ്പോൾ അവളും. അനാഥയെന്ന മുദ്രയുംപേറി, ഉള്ളുടഞ്ഞ ശംഖായി മാലോകർക്കു മുന്നിൽ നിന്നപ്പോഴും ഏതു കടലും നീന്തിക്കടന്നു കൈ പിടിക്കാൻ കരുത്തുള്ളൊരാൾ അവൾക്കായി മാത്രം ഈ തുരുത്തിൽ അവശേഷിക്കുന്നുണ്ടെന്ന പ്രത്യാശ ബാക്കി നിന്നിരുന്നു. ഒടുവിൽ……………
തുരുത്തിൽ നിന്ന്, കോളേജിലെത്താൻ ഭാഗ്യം കിട്ടിയ ചുരുക്കം പെൺകുട്ടികളിലൊരാൾ, എന്നായിരുന്നു അന്നുവരെ അവളുടെ മേൽവിലാസം. എത്ര പെട്ടന്നാണത് മാഞ്ഞതും, അനാഥയുടെ അയഞ്ഞ മേൽക്കച്ച താനേ വന്നു പൊതിഞ്ഞതും..
കായൽ കടന്ന് നിത്യേന കോളേജിലേക്കുള്ള യാത്രകൾ കഠിനമായിരുന്നെങ്കിലും ഹോസ്റ്റലിൽ നിൽക്കാനവൾക്ക് കഴിയുമായിരുന്നില്ല. ഇലഞ്ഞിച്ചോട്ടിലെ സ്‌നേഹമണം ചുരത്തുന്ന വീടും, പിന്നെ കൃഷ്ണകാന്തം പോലെ കരളിൽ കൊളുത്തി വലിക്കുന്ന കണ്ണുകളും, ഒരുപോലയീ നീരദഭൂമിയിലവളെ നങ്കൂരമിട്ടു നിർത്തിയിരുന്നു. എന്നിട്ടും, ആ നശിച്ച ഞായറാഴ്ച, കായൽ കടന്ന്, പ്രിയപ്പെട്ട കൂടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനവൾ, പട്ടണത്തിലേക്കു പോയി. അമ്മക്കടൽ കൃത്യമായി മെനഞ്ഞെടുത്ത അസംബന്ധ നാടകത്തിൽ അങ്ങനെ ‘ഭാഗ്യവതിയായ അതിജീവിത’ യുമായി.
കായലോരം ചേർന്ന് മുറുകി നടക്കുമ്പോഴേക്കും തുരുത്തിനു മേലെ രാത്രി, കരിവല വീശി എറിഞ്ഞിരുന്നു. കരയിരുണ്ടാലും, കായൽപ്പരപ്പിൽ വെട്ടം തെന്നിത്തെറിച്ചു നിൽക്കും. വിളറിയ ചന്ദ്രക്കലയും, ആകാശത്ത് അങ്ങിങ്ങു മിന്നുന്ന താരങ്ങളും മതി ഓളപ്പാളികളെ തിളക്കി നിർത്താൻ.
കടലിൻ്റെ കിളിമാസ് കളിയിൽ തകർന്നടിഞ്ഞ സുമിത്രയുടെ വീടിൻ്റെ അസ്ഥിവാരം കണ്ണിൽ പെട്ടപ്പോൾ, പതിവുപോലെ ശരീരമൊന്നു വിറച്ചു. ബാല്യകൗമാരങ്ങളുടെ സഹയാത്രിക . അവളുമായി പങ്കുവെക്കാത്ത രഹസ്യങ്ങളൊന്നും ഈ 42-ാം വയസ്സിലും തനിക്കില്ലല്ലോ! പൊന്നപ്പൻ ചേട്ടൻ്റെയും വത്സമാമിയുടെയും വീടുകൾ, നിലം പൊത്തിക്കഴിഞ്ഞു. മേൽക്കുര തകർന്നിട്ടും ചുവരുകൾ ബാക്കി വെച്ച രാഘവൻ കൊച്ചാട്ടൻ്റെ വീട്, കരയ്ക്കൊരു പ്രേതഭൂമിയുടെ ഛായ നൽകി. തൊട്ടരികിൽ ഇരുൾ മൂടിയ ചെറിയൊരു കൂണു പോലെ അവളുടെ വീട്. പൊഴിക്കരയിലെ ആൾത്താമസമുള്ള ഏക വീട് !.
പതിവു തെറ്റിക്കാതെ പിന്നിലേക്കു നടന്നു. പൂർവ്വികരെ കുടിയിരുത്തിയ കുര്യാലകൾക്കു ചുറ്റും, കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂക്കളുടെ മദഭരഗന്ധം. ഒരു പിടി വാരിയെടുത്ത് മുഖത്തോടമർത്തി. കാറ്റൊന്നാഞ്ഞു വീശി. കരയെ വിറപ്പിച്ചൊരു വെള്ളിടി വീണു. ഒപ്പം അഞ്ചാറു തുള്ളികളും. ഓടി വീട്ടിൽ കയറുമ്പോഴേക്കും മഴക്കാർ ഉരുണ്ടുകെട്ടിത്തുടങ്ങി. എടുപിടീന്ന് ഇങ്ങനെയൊരു മഴ, അതും ഈ വേനലിൽ !
ശിവദാസൻ്റെ കടയിലെ പയ്യൻ, പാലും മാസികകളുമായി വന്നപ്പോൾ, അവൻ കൊണ്ടു വന്ന പാത്രത്തിലേക്ക് മീൻ ചൊരിഞ്ഞിട്ടു.
”ഇതൊത്തിരിയൊണ്ടല്ലോ, ചേച്ചിക്ക് വേണ്ടേ ?”
”ഞാനിന്നിനി ഒന്നുമുണ്ടാക്കുന്നില്ല”.
അവൻ തലയാട്ടിയിട്ട് ഇരച്ചു വന്ന മഴയിലേക്കിറങ്ങി ഓടി. ശിവദാസൻ്റെ കടയ്ക്കും, തൻ്റെ വീടിനുമിടയിൽ ശശിമാമൻ്റെയും സതിക്കുഞ്ഞമ്മയുടെയും വീടുകൾ, ഏതാണ്ട് പൂർണ്ണമായും ഇല്ലാതായിക്കഴിഞ്ഞു. ഒരിക്കലവിടെ ജീവിച്ച മനുഷ്യരെപ്പോലെ തന്നെ.
പടിഞ്ഞാറു നിന്നലറി വന്ന സുനാമിത്തിരകൾ, ഇലഞ്ഞിച്ചുവട്ടിലെ കുര്യാലകളെ തൊടാഞ്ഞതെന്താവും ? എന്തിനാവും ആ ചാവു തിരകൾ, അവിടെ വെച്ചു രണ്ടായിപ്പിരിഞ്ഞ്, ഇടത്തും വലത്തുമുള്ള സർവതും വടിച്ചെടുത്തു പൊഴിവായിലെത്തിച്ചത് ? ഈ വീടിനൊരു പോറൽ പോലും ഏൽക്കാഞ്ഞിട്ടും, ചുറ്റുമുളളവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ, വീട്ടുകാരെ ഒന്നോടെ തൂത്തെടുത്തതെന്തിനാവും ? ഗോവിന്ദൻ കണിയാൻ, ജാതകം ഗണിച്ചു പറഞ്ഞ ‘സുദീർഘ ഏകാന്തത’ എന്ന കർമ്മദോഷമനുഭവിപ്പിച്ചു മോക്ഷം നൽകാനോ ! കാക്കത്തൊള്ളായിരം തവണ ചോദിച്ചു കഴിഞ്ഞ ചോദ്യങ്ങൾ തലക്കുള്ളിൽ വീണ്ടും ഇരമ്പി.
ഇരുളിനു തിടം വെച്ചു. കിഴക്കെങ്ങോ മഴ തിമിർക്കുന്നുണ്ട്. സന്ധ്യാദീപം കൊളുത്തിയിട്ടില്ല. വീട്ടുകാർ പോയ ശേഷം പലപ്പോഴും അങ്ങനെയാണ്. അമ്പലങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നുമകന്നു പോയി. പക്ഷേ പ്രകൃതിയാകെ ഒരു ക്ഷേത്രമാണെന്ന തോന്നൽ മുറുകി. ആകാശവും ഭൂമിയും ചേർന്നൊരുക്കുന്ന ദീപപ്രപഞ്ചത്തിൽ വെറുമൊരു തിര്യക്കു മാത്രമാണു താനെന്ന തോന്നലും.
ചരലു വാരിയെറിഞ്ഞ പോലെ മഴ വീണ്ടും ആർത്തെത്തി. വാതിൽ ചേർത്തടച്ചു. കറണ്ടു പോകുമോ എന്നു ചിന്തിച്ചതേ, അടുത്ത ഇടിക്കൊപ്പം വെളിച്ചവും കെട്ടു. പെട്ടന്നൊരു ശൂന്യത വന്നു പൊതിയുമ്പോലെ. അവധിക്കാലമായതിനാൽ ട്യൂഷൻ കുട്ടികളുമില്ല. സന്ധ്യനേരത്ത് അവരുടെ കലപിലയാണ് ഈ വീടിൻ്റെ ഏക ശബ്‌ദം
ഉറക്കം എങ്ങോ പോയിക്കഴിഞ്ഞു. ഒന്നും ചെയ്യാനില്ലാതവൾ, ഫോണിലെ മെസേജുകൾ പരതിയിരുന്നു. എട്ടു ദിവസം മുമ്പത്തെ മെസേജിൽ കണ്ണകൾ തടഞ്ഞതു പെട്ടന്നാണ്. ബ്ലൂ ലഗൂൺ റിസോർട്ട് ഉടമ, ബെന്നി കുര്യാക്കോസിൻ്റെ അക്കൗണ്ടിൽ നിന്ന് 32 ലക്ഷം രൂപ, അവളുടെ എസ് ബി ഐ അക്കൗണ്ടിലെത്തിയിരിക്കുന്നു. ഭയന്നുപോയി. ഇതെങ്ങനെ? മെസേജുകൾ അത്ര ശ്രദ്ധിക്കാറില്ല. അതിൻ്റെ ആവശ്യവും വരാറില്ല. വാട്ട്സ്ആപ് സന്ദേശങ്ങൾ പിന്നെയും കണ്ടെന്നു വരും. ഇതു പക്ഷേ ! ഭീതി തോന്നി.
വീട്ടുകാർ പോയ ശേഷം, സർക്കാർ അനുവദിച്ച സുനാമി വീട്ടിലേക്കു മാറാൻ കൂട്ടാക്കാതിരുന്ന അവൾക്കൊപ്പം, സ്വമേധയാ വന്നു താമസം തുടങ്ങിയ മാധവി മൂപ്പത്തിയെ ഓർത്തു പോയി. ഉറ്റവരെല്ലാം പോയ മൂപ്പത്തി, മറ്റൊരു കരയിൽ നിന്ന് തേടിയെത്തിയതാണ്. വീണു പോകും വരെ 14 കൊല്ലം അവർ തുണ നിന്നു. തീർത്തും ഒറ്റപ്പെട്ടു പോയ, കഴിഞ്ഞ ആറു വർഷങ്ങളിൽ ഒരിക്കൽ പോലും ഇത്ര ഭയന്നിട്ടില്ല. പ്രലോഭനങ്ങളും ഭീഷണികളും കുറവായിരുന്നില്ല. പിടിച്ചു നിൽക്കാൻ കഴിഞ്ഞു. ശിവദാസൻ്റെ കടയ്ക്കപ്പുറം, റിസോർട്ട് പണിതവൻ്റെ ഏജൻ്റ്, സാബുവിൻ്റെ ശല്യമായിരുന്നു മുഖ്യം. ശിവദാസനും താനും കൂടി ഒഴിഞ്ഞു പോയാൽ പൊഴിവരെയുള്ള ഈ മനോഹര ഭൂമി റിസോർട്ടുകാരന് സ്വന്തം. ബാക്കി വീടുകളിൽ അവശേഷിച്ചവർ സർക്കാർ കൊടുത്ത വീടുകളിലേക്ക് പോയ പോക്കിൽ തങ്ങളുടെ ഭൂമി, കിട്ടിയ വിലയ്ക്ക് ബെന്നിക്ക് എഴുതിക്കൊടുത്തിരുന്നു. അക്കൗണ്ടിൽ വന്ന 32 ലക്ഷത്തിനു പിന്നിലെന്തെന്നു ചിന്തിച്ചിട്ട് ഒരന്തവുമില്ല.
എതിർ വശത്തെ ചുമരിൽ നിറം മങ്ങിയ ചുവന്ന നാടയിൽ അവൻ്റെ ആദ്യ മെഡൽ ! മെഴുതിരി വെട്ടത്തിൽ അതിങ്ങനെ മാടിവിളിക്കുമ്പോലെ. മെഡൽ കയ്യിലെടുത്ത് കട്ടിലിൽ ഇരുന്നവളൊന്നു വിതുമ്പി.
”എന്തിനു നീ കൂടി എന്നെ തനിച്ചാക്കി നീരാളീ? കായൽ കീഴടക്കിയ രാജകുമാരാ, എവിടെയാണു പിഴച്ചത്? അന്നു നീ രക്ഷിച്ച എട്ടുവയസ്സുകാരിയുടെ കല്യാണമായിരുന്നു, അറിഞ്ഞോ? നിനക്കു പനിയായിരുന്നില്ലേ, എന്നിട്ടും എന്തിനു നീയാ കുഞ്ഞിനെ രക്ഷിക്കാൻ ചാടി? നീന്തലറിയുന്ന എത്രപേർ നോക്കി നിൽപ്പുണ്ടായിരുന്നു ! കുഞ്ഞിനെ കരുണൻ കൊച്ചാട്ടൻ്റെ നേർക്ക് വലിച്ചിട്ടു കൊടുത്തിട്ടു നീയെന്തിനാ പിന്നേം മുങ്ങിയേ ?അതിൻ്റെ മൂത്തവനും വെള്ളത്തിൽ പോയിട്ടുണ്ടാവുമെന്നു തോന്നിയോ ? പിന്നേം നീ മുങ്ങിയപ്പോ, ചങ്കുതല്ലി വിളിച്ച നിൻ്റെ അമ്മയേം, ചങ്കുലഞ്ഞു നിന്ന എന്നേം, ഓർക്കാഞ്ഞതെന്തേ? നീന്തൽ മത്സരം നിയന്ത്രിച്ചു വള്ളപ്പടിയിൽ നിന്നവരും, ഒരു കുട്ടിയേ വീണിട്ടുള്ളൂ, എന്നു കൂവിയാർത്തിട്ടും, നീയെന്തേ കേൾക്കാതെ പോയി പൊന്നേ ? ആരുമില്ലാത്തവൾക്ക് ആകെയുണ്ടായിരുന്നവനല്ലേ, പനിച്ചിരിക്കുമ്പോൾ നീന്താനാവില്ലെന്ന് അറിയാഞ്ഞിട്ടാണോ ?
മെഡലും ചുരുട്ടിപ്പിടിച്ചവൾ കുനിക്കൂടിയിരുന്നു. ഓളപ്പരപ്പിൽ വിസ്മയം തീർത്ത് ഈ മെഡലുമായവൻ മുങ്ങി നിവർന്ന ദിവസം പെരുമഴപ്പെയ്ത്തായി, ഓർമ്മകളിൽ ഇരമ്പി.
അമ്പലത്തിനു പിന്നിൽ, അരളിമരം തീർത്ത ഇരുളിൻ്റെ ചെറുതുരുത്തിൽ നിന്നവൻ, ഇതു കഴുത്തിലണിയിച്ച നിമിഷം, വീണ്ടുമവളെ തരളിതയാക്കി. ഓർത്തു വെക്കാൻ ഏറെയില്ലാത്തൊരു യൗവ്വനത്തിൽ, ഉരുക്കാനും ഉണർത്താനും ഇതൊക്കെയല്ലേയുള്ളൂ !
ഒന്നും കഴിച്ചിട്ടില്ല. വിശപ്പും നാടുവിട്ട പോലെ. ഉറക്കത്തിലേക്കു വഴുതിയതെപ്പോഴെന്നറിയില്ല. ശ്വാസം മുട്ടുന്നുവോ !. ഞെട്ടലോടെ കണ്ണു വലിച്ചു തുറക്കുമ്പോൾ, ചുറ്റും റെയിൻകോട്ടിട്ട മൂന്നാലു രൂപങ്ങൾ. നിലവിളിക്കാനുള്ള ശ്രമം, ചുണ്ടിലൊട്ടിച്ച പ്ലാസ്റ്ററിൽ അവസാനിച്ചു. കയ്യും കാലും അമർത്തിപ്പിടിച്ചവരെയാരെയും പരിചയം തോന്നിയില്ല. പുറത്തു നിന്ന്, ബെന്നി കുര്യാക്കോസിൻ്റെ ഏജൻ്റ് സാബുവും, മറ്റൊരാളും കടന്നു വന്നു. അവളുടെ സമാധാനം കെടുത്താനായി മാത്രം ഈ പൊഴിക്കരയിൽ വന്നവൻ! ഭയം സർവ നാഡികളെയും തളർത്തി. തകർത്തു പെയ്യുന്ന മഴയിലും ഉടൽ വിയപ്പിലൊട്ടി.
മാറിടത്തിനു നേർക്കു നീണ്ടു വന്ന സാബുവിൻ്റെ കൈകൾ തട്ടിമാറ്റാനായി അവളൊന്നു പിടഞ്ഞു. അപ്പോഴേക്കും ഒപ്പം വന്നവൻ സാബുവിൻ്റെ തോളിൽ ആഞ്ഞടിച്ചു.
”പോറൽ പോലും ഏൽക്കരുത്, ബോധം കെടരുത്, താനേ ചാടിയതു പോലേ ആകാവൂന്ന് മൊതലാളി പറഞ്ഞതു മറന്നോ?”
”വേലിയിറക്കത്തിൽ പൊഴിവാ കടക്കണം. ബോഡി കിട്ടരുത്. അഥവാ കിട്ടിയാലും പരിക്കുണ്ടാകരുത്. “
അവൾക്കു സമാധാനം തോന്നി. അങ്ങനെ തൻ്റെ ദിനവുമെത്തി! മഷി മുക്കിയ കൈവിരൽ മുദ്രപ്പത്രങ്ങളിൽ അമരുമ്പോൾ ആവും വണ്ണം അവളും സഹകരിച്ചു.
ഓ, മറ്റവൻ്റെ മെഡല് ! സാബു അതവളുടെ കയ്യിൽ നിന്നു പറിച്ചെടുത്തു. അവളനങ്ങിയില്ല. ഏഴാം കടലിനക്കരെ മുത്തും പവിഴവും പതിച്ച കൊട്ടാരത്തിൽ കാത്തിരിക്കുന്ന സ്‌നേഹമുഖങ്ങൾ, അവളെ മോഹിപ്പിച്ചു തുടങ്ങിയിരുന്നു
ഇലഞ്ഞിമരച്ചോട്ടിലെ കുര്യാലയിൽ, മഴ നനഞ്ഞ രാപ്പാടിയുടെ കരച്ചിൽ. ഓ, നീയുമെത്തിയോ !
ശ്രദ്ധയോടെ താങ്ങി വള്ളപ്പടിയിൽ കിടത്തി, യമഹാ എൻജിൻ ഓഫാക്കി, പതിയെ തുഴഞ്ഞു നിങ്ങുമ്പോൾ, മാന്യമായ കൊല ആസൂത്രണം ചെയ്തവനോടും നടപ്പാക്കുന്നവരോടും അവൾക്ക് മതിപ്പു തോന്നി. കണ്ണുകൾ ഇറുക്കിയടച്ച് തൻ്റെ ജലായനത്തിനവൾ പച്ചക്കൊടി കാട്ടി. ഒഴുക്കിൻ്റെ ദിശയിൽ, വള്ളപ്പടിയിൽ നിന്ന് പതിയെ, ചിരപരിചിതമായ ജീവജലത്തിലേക്ക് താഴ്ത്തുമ്പോൾ, ചെറുത്തുനില്പില്ലാതെ കൈകൾ താഴ്ത്തി, ജലസമാധിക്കവൾ സജ്ജയായി. വായിലെ പ്ലാസ്റ്റർ വലിച്ചുമാറ്റിയ സാബുവിനെ നോക്കി പതിയെയൊന്നു ചിരിച്ചു. ജീവിതത്തിലും മരണത്തിലും പിടിതരാത്ത പെണ്ണിനെ നോക്കി, പകയോടവൻ പല്ലു ഞെരിച്ചു.
നക്ഷത്രക്കണ്ണുകളുള്ളൊരു രാജകുമാരൻ, അങ്ങു താഴെ വെള്ളപ്പാത്തിയിൽ, അവളെ നോക്കി മിഴികൾചിമ്മി. അവൻ്റെ കരുത്തുറ്റ കരം പിടിക്കാൻ, ദീർഘവിരഹം വിധിക്കപ്പെട്ട ജലജന്മo അവസാനിപ്പിച്ചവൾ താഴേക്ക് താഴേക്ക് യാത്ര തുടർന്നു.
– താര സുഭാഷ്

