തെറ്റുകളിലൂടെ ശരികളിലേയ്ക്ക് നടന്നടുക്കാം എന്നാണ് അയാൾ കരുതിയത്.
ഉള്ളിലെ കൊതി എന്നും ഉണക്കി സൂക്ഷിക്കുന്ന മനുഷ്യൻ.
എന്തുകൊണ്ട് ജീവിതം തന്നെ ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നില്ല എന്നയാൾക്ക് അറിയില്ലായിരുന്നു
ഞാനിന്നുകൂടി നിൽക്കണോ? വെറുതെ നോക്കിയിരിക്കാനാണെങ്കിൽ എന്തിനാണ് വിളിച്ചത്. വല്ലപ്പോഴും ഒന്ന് ചേർത്തു പിടിക്കുക, മുടിയിഴകൾ തഴുകുക, അത് മാത്രം മതിയോ?
ഞാൻ കൂടെ നിൽക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ പോകാൻ അനുവദിക്കൂ. എനിക്ക് വീട്ടിൽ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.
ഒരാഴ്ച കൂടെ യാത്ര വരാമോ എന്ന് നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ വലിയ ആഹ്ലാദത്തിൽ ആയിരുന്നു. ജീവിതത്തിൽ നഷ്ടപ്പെട്ടുപോയതൊക്കെ ഒരാഴ്ചകൊണ്ട് ഞാൻ തിരിച്ചുപിടിക്കുമെന്ന് കരുതി.
എന്തുപറ്റി നിങ്ങൾക്ക്? ആഗ്രഹങ്ങളുടെ കൊടുമുടികൾ ഓടിക്കയറുന്നവൻ ആയിരുന്നല്ലോ നിങ്ങൾ. ഈ നിസ്സംഗത നിങ്ങൾക്ക് തീരെ ചേരുന്നില്ല.
ശരിയാണ്, നിങ്ങൾ പണം തരുന്നുണ്ട്. അതിന് മാത്രമായല്ലല്ലോ ഞാൻ നിങ്ങളിലേയ്ക്ക് ഓടിയെത്തിയത്.
നിങ്ങൾ ഉള്ളിൽ ഉണക്കി സൂക്ഷിച്ചിരിക്കുന്ന ആ പ്രണയം, ഒരുമിച്ചൊരു മഴകൊണ്ട്, അതിൽ ഒഴുകിയിറങ്ങി, ഒരു പുഴയായി അതിൽ മുങ്ങിത്താഴ്ന്നു ഊളിയിടാൻ, ആ പുഴയിൽ മതിച്ചു നീന്താൻ എനിക്കും കൊതി കാണില്ലേ?
നിങ്ങളുടെ ലോകം മറ്റേതോ ഗ്രഹത്തിലാണ്. സത്യത്തിൽ നിങ്ങൾ എന്താണ് തേടി തിരയുന്നത് എന്ന് നിങ്ങൾക്ക് പോലും അറിയില്ലെന്ന് തോന്നുന്നു.
നിങ്ങൾ എന്നെ വിലയ്ക്കെടുത്തതാണെന്നും ഇവൾ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്നും നിങ്ങൾക്ക് തോന്നിയേക്കാം, സാരമില്ല.
നിങ്ങൾക്കെന്നപോലെ എനിക്കും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, നിങ്ങളോട് മനസ്സ് തുറക്കുമ്പോൾ നിങ്ങൾ തരുന്ന വാക്കുകൾ പലപ്പോഴും അതിനെ മറികടക്കാൻ സഹായിച്ചിരുന്നു.
സൂസൻ, ഞാൻ വിഷാദങ്ങളുടെ കെണിയിൽ അകപ്പെട്ടുപോയോ എന്നാണ് എന്റെ തോന്നൽ, അതിൽനിന്ന് പുറത്തുകടക്കാൻ തന്നെയാണ് ഞാൻ നിന്നോട് വരാൻ പറഞ്ഞതും. പണമല്ലല്ലോ നമുക്കിടയിലെ ബന്ധം, നിനക്കൊരു സഹായം എന്നതിനപ്പുറം ഞാനതിനെ മറ്റൊന്നുമായി കാണുന്നുമില്ല. നിന്നെ എന്നല്ല ആരെയും വിലകൊടുത്തു വാങ്ങാൻ എനിക്ക് താൽപ്പര്യവുമില്ല.
അപ്പോൾ, നിങ്ങൾ എന്റെ പേര് മറന്നിട്ടില്ല, ഇന്നലെമുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഒരു തവണപോലും നിങ്ങൾ എന്നെ പേരെടുത്തു വിളിച്ചില്ല.
എനിക്ക് തോന്നി ഏതോ അപരിചിതനാണ് എനിക്കൊപ്പം എന്ന്. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഞാൻ എന്തിനാണ് നിങ്ങളെ കാണാൻ വരുന്നതെന്ന്. എന്താണ് നമുക്കിടയിലെ ബന്ധം. തെറ്റുകൾ തിരുത്തുവാനോ, പുതിയത് കണ്ടെത്തുവാനോ ഇനി അധികകാലം നമ്മിൽ അവശേഷിക്കുന്നുണ്ടോ?
രണ്ടുപേരുടെ കൂടിച്ചേരൽ ആഹ്ലാദത്തിന്റെ തിരകളെ തിരിച്ചുപിടിക്കാൻ മാത്രമല്ലല്ലോ. ചേർന്നിരിക്കുമ്പോൾ അഴിഞ്ഞുപോകുന്ന ഒരുപാട് കെട്ടുപാടുകൾ ഉണ്ട്. ഒരിക്കലും കൂടെ കൊണ്ടുനടക്കരുത് എന്ന് കരുതുന്നതും, എന്നാൽ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നതുമായ ദുരിതാനുഭവങ്ങൾ നിങ്ങളോടു ചേർന്നിരിക്കുമ്പോൾ എന്നിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ട്. അപ്പോഴൊക്കെ എനിക്ക് തോന്നിയിരുന്നത്, നിങ്ങളല്ല, ഞാനാണ് അഭയംതേടി നിങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതെന്ന്.
സൂസൻ എന്ന് പറഞ്ഞു അയാൾ വളരെ വലിയ വികാരവായ്പ്പോടെ അവരെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ അയാളുടെ ചുണ്ടുകൾ ഒപ്പിയെടുത്തു.
അയാളുടെ കവിളിൽ ഒരുമ്മ കൊടുത്തു സൂസൻ പറഞ്ഞു, എന്നെ എഴുതിക്കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ.
@ കാവല്ലൂർ മുരളീധരൻ

