“കുപ്പിവളത്തുണ്ടൊടിച്ചന്ന്
ഇഷ്ടമളന്നൊരു ബാല്യം”
രാഹുൽ, കേട്ടിട്ടുണ്ടോ നീ ഈ വരികൾ?
കേൾക്കണ്ണം കേട്ടോ.
രാജേഷ് അക്കിത്തത്തിന്റ കവിതയിലെ വരികളാണ്. ഇത് കേൾക്കുമ്പോഴെല്ലാം എനിക്ക് നമ്മുടെ ബാല്യം ഓർമ വരും. അതിലെ ഓരോ വരികളും നമുക്കായി എഴുതിയതാണെന്ന് തോന്നും.
ഇന്നത് കേട്ടപ്പോൾ നിനക്കൊരു കത്ത് എഴുതണമെന്ന് തോന്നി.
സാധാരണ കത്തല്ലാട്ടോ! ‘ഒരു പ്രണയ ലേഖനം.’ സത്യം പറ, നീ ഇപ്പൊ ചിരിച്ചില്ലേ, എനിക്കറിയാം നീ ചിരിക്കുമെന്ന്.
“നീ ഒരു കത്തെഴുതുക, അതും പ്രണയലേഖനം.” ഇതല്ലേ നീയിപ്പോൾ വിചാരിച്ചേ. ആദ്യം പോയി മലയാള അക്ഷരമാല പഠിച്ചിട്ട് വാ, എന്നിട്ടാവാം എഴുത്തൊക്കെ, ഇതല്ലേ നീ പറയാൻ ഉദേശിച്ചത്.
എന്നാൽ നിനക്ക് തെറ്റി മോനെ, ഈ കത്ത് വായിച്ചു കഴിയുമ്പോൾ നിന്റെയീ അഭിപ്രായംമാറും, നീ നോക്കിക്കോ.
ഡാ, രണ്ട് ദിവസം മുൻപ് ഞാൻ നമ്മുടെ നാട്ടിലേക്ക് പോയിരുന്നു. നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്തു.
എന്താന്ന് അറിയില്ല, ഞാൻ ഈയിടെയായി ഇത്തിരി സെന്റി ആവുന്നുണ്ടോ എന്നൊരു സംശയം. ആ എന്താ ചെയ്യാ..
നാട്ടിൽ നമ്മളോന്നിച്ച് നടന്ന ഇടവഴികളിലൂടെ നടന്നപ്പോൾ
കുറെയേറെ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു.
ജിമിക്കി പൂ പറിച്ച് നീയെനിക്ക് കമ്മലിട്ട് തന്നതും ഓണത്തിന് പൂപറിക്കാൻ പോയതും നിന്റെ തോളിൽ കയറി ഞാൻ പവിഴമല്ലിയുടെ ചില്ലകൾ കുലുക്കി പൂക്കൾ വീഴ്ത്താറുള്ളതുമെല്ലാം.
മൂവാണ്ടൻ മാവിലെ പുളിയുറുമ്പ് എന്നെ കടിച്ചപ്പോൾ തുപ്പൽ തൊട്ട് നീ തടവി തന്നത് ഓർമ്മയുണ്ടോ നിനക്ക്? അന്നുണ്ടായ അതേ നീറ്റൽ എനിക്ക് വീണ്ടും അനുഭവപ്പെട്ടു. ഓർമകൾക്ക് ഭാവങ്ങളെയും കൊണ്ടുവരാൻ കഴിയുമെന്നത് എത്ര ശരിയാണ്.
എന്ത് രസമായിരുന്നു നമ്മുടെ ബാല്യം. ടാ നിന്റെ കൈ പിടിച്ച് ആ വഴികളിലൂടെ ഒന്നൂടെ നടക്കാൻ എനിക്ക് വല്ലാത്ത മോഹം. നിനക്കുമില്ലേ അതുപോലേയുള്ള മോഹങ്ങൾ.
അമ്പലപ്പറമ്പിലെ അരയാലിൻ ചുവട്ടിൽ തോളോടുതോൾ ചേർന്നിരിക്കാനും,
പൂരത്തിന് ചുവന്ന കുപ്പി വളകൾ വാങ്ങി എന്നെ അണിയിക്കാനും നിനക്ക് മോഹമില്ലേ?
എന്റെ മോഹങ്ങൾ കേട്ട് നീ ചിരിക്കരുത്. ഞാൻ നിന്നോടല്ലാതെ വേറെ ആരോട് പറയാൻ.
സൈക്കിളിൽ നിന്റെ പുറകിലിരുന്ന് അങ്ങാടിയിലേക്ക് പോകണം.
ആ പഴയ സിനിമാ കൊട്ടക ‘ഭാരതി ‘നിനക്ക് ഓർമ്മയുണ്ടോ അതൊക്കെ, ഇപ്പൊഴത് പൊളിച്ച് വലുതാക്കി. നമുക്കൊന്നിച്ച് വീണ്ടും അവിടെ പോയി , സിനിമ കാണണം. ഇന്റർവെൽ സമയത്ത് പാലൈസ് ,കഴിക്കണം.
പാടത്ത് പുഞ്ച ഇടുമ്പോൾ വയൽ വരമ്പിൽ നിന്നോട് ചേർന്നിരുന്ന് പുഞ്ച പാട്ട് കേൾക്കണം. തൊടിയിലെ അരളി മരച്ചോട്ടിൽ നിന്റെ മടിയിൽ തല വച്ച് കിടന്ന് നീ വായിച്ച പുസ്തകത്തിലെ കഥകൾ കേൾക്കണം.
പൂരത്തിന് ഒന്നിച്ച് കാവിൽ തൊഴാൻ പോകണം നിന്റെ കരവലയത്തിനുള്ളിൽ ചേർന്നിരുന്ന് കവിതകൾ കേൾക്കണം.
നിനക്കൊരു കാര്യമറിയോ? പത്തിലെ വേനലവധിക്ക് കിളിമൂക്കൻ മാവിൽ കയറിയിട്ട് ഇറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞത് വെറും പുളുവായിരുന്നു. ഇറക്കുമ്പോൾ നീ എന്നെ ചേർത്ത് പിടിക്കുമെന്ന് അറിയാം, ഇത്തിരിനേരം നിന്റെ മാറിൽ ചേർന്നിരിക്കാൻ ഞാനെടുത്ത സൂത്രമായിരുന്നു അത്.
ആ ഓർമ്മകൾക്കെല്ലാം എന്ത് സുഖമാണ്.
കഴിഞ്ഞ ദിവസം ഞാൻ നാട്ടിൽ പോയപ്പോൾ അമ്പലപ്പറമ്പിലെ കുളക്കരയിൽ കുറേ നേരമിരുന്നു. അവിടെ എവിടെയോ നീയുള്ളത് പോലെ തോന്നിയെനിക്ക്. പിന്നിൽ വന്ന് നീയെന്റെ കണ്ണുകൾ പൊത്തിയെങ്കിലെന്ന് ഞാൻ കൊതിച്ചു. കുളത്തിലെ ആമ്പൽ പൂക്കൾ എന്നെ മാടി വിളിച്ചൂ. നിന്നെ അവരാണല്ലോ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. “മായക്ക് ആമ്പൽ പൂ പറിച്ചു തരാമെന്നു” പറഞ്ഞു പോയതല്ലേ നീ. പിന്നെ വന്നില്ലല്ലോ…?
അന്ന് നിന്റെ പേര് വിളിച്ച് ഞാനെത്ര കരഞ്ഞെന്നോ. എന്റെ കണ്ണൊന്നു നിറഞ്ഞാൽ സഹിക്കാൻ കഴിയാത്ത നീ കേട്ടില്ലെടാ അതൊന്നും?
ഞാൻ പിണങ്ങുമ്പോൾ നീയെനിക്ക് വാങ്ങി തന്നിരുന്ന തേൻമിഠായി അതിന്റെ മധുരം നിന്നോടൊപ്പം അതും ഇല്ലാതായി.
നീ വരില്ലെന്ന് എല്ലാവരും പറയുന്നു, പക്ഷെ ഞാൻ കാത്തിരിക്കുകയാണ്,
നോക്കിയിരിക്കുകയാണ്
രണ്ടും ഒന്നല്ലേ… കാത്തിരിപ്പും നോക്കിയിരിപ്പും
അക്ഷരങ്ങൾക്ക് മാറ്റമുണ്ടാവാം, അർത്ഥം വ്യത്യസ്തമാവാം,എന്നിരുന്നാലും
എനിക്ക് രണ്ടുമൊന്നാണ്.
വരുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്..
മനസ്സിൽ പതിഞ്ഞ മുഖം പ്രപഞ്ചത്തിലെ എല്ലാ ബിന്ദുവിലും എനിക്ക് കാണാം,
ആ മുഖമാണ് നോക്കിയിരിക്കുന്നത്.
രണ്ടിനുമിടയിൽ നീയുണ്ട്…
ആകാശത്തിലെ മേഘ കൂട്ടങ്ങൾക്കുള്ളിൽനിന്ന് നീയെന്നെ ഒളിഞ്ഞു നോക്കുന്നത് ഞാൻ അറിയുന്നില്ലെന്നാണോ നീ കരുതിയത്.
മഴയായ് എന്നെ പുണരുന്നതും, കാറ്റായി എന്നെ തലോടുന്നതും ഞാൻ അറിയാറുണ്ട്.
പ്രണയം അനിശ്ചിതമല്ലേ, ഒരാൾ ഇല്ലാതായാലും അത് ഉണ്ടാവും. പലപ്പോഴും പഴയതിനേക്കാൾ ശക്തിയോടെ. നിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല രാഹുൽ.
പരാതികൾ ഇല്ലാതെ, പരിഭവങ്ങൾ പറയാതെ നിന്റെ ഓർമ്മയിൽ ഞാൻ ജീവിക്കും.
നിന്റെ ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ, ആത്മാവ് എന്നും എന്റെ കൂടെയുണ്ട്.
ചിലപ്പോൾ ബാലിശമായ ചിന്തകൾ വരാറുണ്ട്. ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒന്ന് മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ…
അപ്പോഴൊക്കെ നീ അരികിലുണ്ടെന്ന വിശ്വാസത്തിൽ ഞാൻ നിന്നോട് സംസാരിക്കും.
“ഡാ എത്ര നാളായി ഒന്ന് മിണ്ടീട്ട്. എനിക്ക് നിന്നെ കാണാൻ കൊതി ആവുന്നു. നിനക്കെപ്പോഴും തിരക്കാണല്ലോ ഇങ്ങോട്ട് നീ എന്നാണ് വരുന്നത്.”
അങ്ങനെ അങ്ങനെ…
നീ വരില്ലെന്ന് അറിഞ്ഞിട്ടും, ഞാൻ പ്രതീക്ഷ കൈവിട്ടിട്ടില്ല രാഹുൽ. പുറമേ നിന്നും നോക്കുന്നവർക്ക് ഇതൊരു ഭ്രാന്തായി തോന്നാം, പക്ഷെ അതല്ലെടാ പ്രണയം.
കൈയെത്തും ദൂരെ ഞാനുണ്ട്, വിരൽ തുമ്പൊന്ന് നീട്ടിയാൽ മേഘങ്ങൾക്കിടയിലൂടെ നമ്മുക്ക് പാറി പറക്കാം. നക്ഷത്ര കമ്മലുകൾ തൊട്ടു തലോടാം.പൂ നിലാവിൽ രാസകേളീ നൃത്തമാടാം.
കാത്തിരിക്കുന്നു… നിനക്കായ്
സ്നേഹത്തോടെ നിന്റെ മായ
#കത്ത്
-സുനന്ദമഹേഷ്

