പച്ചക്കറിയുടെ ബില്ലടിച്ചു കഴിഞ്ഞപ്പോഴാണ് തേങ്ങയുടെ കാര്യമോർത്തത്.
”രമേശാ നല്ല രണ്ടു തേങ്ങ കൂടിയെടുത്തേക്ക്”
”ടീച്ചർ തന്നെനോക്കിയെടുത്തോ” രമേശൻ കുട്ട നീക്കി വെച്ചു .
“വലിയ തേങ്ങയാണല്ലോ മുഴുവൻ വെള്ളമായിരിക്കുമോ? അകത്തു കാമ്പു വല്ലതും കാണുമോ?”
”ഇപ്പോൾ വരുന്നതെല്ലാം ഇങ്ങനെയാ. ടീച്ചറിനു ഭാഗ്യമുണ്ടെങ്കിൽ മൂന്നാലു ദിവസത്തേയ്ക്കരയ്ക്കാം” അടുത്തു നിന്ന ഗോപാലേട്ടൻ കളിയാക്കിച്ചിരിച്ചു.
കുലുക്കി നോക്കി രണ്ടെണ്ണമെടുത്തു കൊടുത്തു. രമേശൻ തന്ന തുണ്ടിലേക്കു നോക്കി.
”ഇതെന്താ രണ്ടു തേങ്ങയ്ക്കു 138 രൂപയോ? വല്ലാത്ത കാലം തന്നെ”
ഓട്ടോയിലിരിക്കുമ്പോൾ അവളുടെ ഓർമ്മകൾ ഓട്ടോയേക്കാൾ വേഗത്തിൽ പിന്നോട്ടു പോയി.
രണ്ടു മാസം കൂടുമ്പോഴാണ് കുട്ടൻ മൂപ്പർ തേങ്ങയടർത്താൻ വരുന്നത്. അമ്മ കാണാതെ കുറെ കരിയ്ക്കിടീക്കും. വെള്ളവും കുടിച്ച് കരിക്കു പൂളി ശർക്കര കൂട്ടിത്തിന്നു കഴിയുമ്പോൾ തേങ്ങ പെറുക്കിക്കൂട്ടാൻ പറമ്പു മുഴുവൻ നടന്നതിൻ്റെ ക്ഷീണമെല്ലാം പമ്പകടക്കും. എത്രയെടുത്താലും തീരാത്ത പോലെ പത്തായപ്പുരയിൽ തേങ്ങകൾ കുന്നു കൂടിക്കിടക്കും.
അവധിക്കാലത്താണ് തേങ്ങ ആട്ടി വെളിച്ചെണ്ണയെടുക്കുന്നത്. ആട്ടാനുള്ള തേങ്ങ പൊട്ടിക്കുന്ന ദിവസം ഒരുത്സവമാണ്. കിളിർപ്പു വന്ന തേങ്ങയുടെ ഉള്ളിൽ നിറയെ “പൊങ്ങ്” കാണും
”വയറു കേടാവും. കുറച്ചു തിന്നു പിള്ളേരേ” അമ്മ എത്ര ഒച്ചയിട്ടാലും കേൾക്കില്ല.
തേങ്ങ പൊട്ടിക്കുന്ന ശബ്ദം കേട്ടാൽ അടുത്ത വീട്ടിലെ ഗോമതിച്ചേച്ചി ഒരു സഞ്ചിയുമായി വരും. മുയലിനു കൊടുക്കാൻ സഞ്ചി നിറയെ പൊങ്ങുമായാണ് തിരികെപ്പോകുന്നത്.
തേങ്ങ ഉണക്കുന്നതും ചിരട്ടയിൽ നിന്നിളക്കി കൊപ്രയാക്കുന്നതും കൊപ്ര ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുന്നതുമെല്ലാം ഒരാഘോഷമായിരുന്നു. തേങ്ങയാട്ടി കൊണ്ടു വന്നാൽ വീടു മുഴുവൻ വെളിച്ചെണ്ണയുടെയും തേങ്ങാപ്പിണ്ണാക്കിൻ്റെയും മണമാണ്. ചെറുചൂടുള്ള തേങ്ങാപ്പിണ്ണാക്ക് അടർത്തിത്തിന്നാൻ എന്തു രസമായിരുന്നു !
പിന്നെ കുറെ ദിവസം കുളിയ്ക്കാൻ സോപ്പൊന്നും വേണ്ട. തേങ്ങാപ്പിണ്ണാക്കു വെള്ളത്തിൽ കുതിർത്ത് ദേഹത്തു തേച്ചു കുളിക്കും. കുളി കഴിഞ്ഞു വരുമ്പോൾ ദേഹം മുഴുവൻ ആ മണവും വെളിച്ചെണ്ണയുടെ മിനുമിനുപ്പുമാണ്.
ഓട്ടോ ഗട്ടറിലേക്കു വീണപ്പോഴാണ് സ്ഥലകാല ബോധമുണ്ടായത്.
റോഡരികിലിരുന്നു കരിക്കു വിൽക്കുന്നത് നാണിയമ്മൂമ്മയുടെ മോൻ ചന്ദ്രനല്ലേ? രണ്ടു കരിക്കു വാങ്ങാമായിരുന്നു.
“ഈ കരിക്കൊന്നും നമ്മുടെ നാട്ടിലെയല്ല. എല്ലാമങ്ങു തമിഴ് നാട്ടീന്നു വരുന്നതാ .അതിലും മായമാണെന്നാ പറയുന്നത്” എൻ്റെ മനസ്സു വായിച്ച പോലെ ഓട്ടോക്കാരൻ പറഞ്ഞു.
തേങ്ങയോർമ്മകൾ വിടാൻ ഭാവമില്ലാത്ത പോലെ വീണ്ടും മനസ്സിലേക്കു വന്നു.
“കൊച്ചമ്പ്രാട്ടിയാണോ മിറ്റം തൂക്കുന്നത്?” തൊട്ടു പിന്നിൽ നിന്നൊരു ശബ്ദം കേട്ട് ഞെട്ടി നോക്കുമ്പോൾ നാണിത്തള്ളയാണ് .
”എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ നാണിത്തള്ളേ എന്നു വിളിയ്ക്കും പറഞ്ഞേക്കാം.” ഞാൻ ചുണ്ടു കൂർപ്പിച്ചു.
”ഇല്ല മക്കളേ ഇനി വിളിക്കത്തില്ല . ചൂലിങ്ങു താ അമ്മൂമ്മ തൂക്കാം” പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ചു കൊണ്ട് അവർ കൈ നീട്ടി .
”ഒന്നു പോ അമ്മൂമ്മേ നൂന്നു നിൽക്കാൻ വയ്യല്ലോ മുറ്റം തൂക്കാൻ വന്നിരിക്കുന്നു.” അഴിഞ്ഞു വീണ ഈർക്കിലുകൾ പെറുക്കി ചൂലിൽ ചേർത്തു വെച്ചു കൊണ്ട് ഞാൻ പണി തുടർന്നു.
”സാറമ്മ അടുക്കളേലാണോ?” അവർ അടുക്കള വശത്തേക്കു പ്രാഞ്ചി പ്രാഞ്ചി നടന്നു.
കൈയും കഴുകി അടുക്കളയിൽ ചെല്ലുമ്പോൾ നാണിത്തള്ള വെളിയിലെ തിണ്ണയിലിരിപ്പുണ്ട്. എൻ്റെ കുട്ടിക്കാലത്ത് മുറ്റം തൂക്കാനും പാത്രം കഴുകാനുമെല്ലാം നാണിത്തള്ളയായിരുന്നു അമ്മയ്ക്കു സഹായം. ഓലമെടയാനും ഈർക്കിൽ ചീകിയെടുത്ത് ചൂലു കെട്ടാനും പഠിപ്പിച്ചതവരാണ്. എന്തെല്ലാം കഥകളാണ് അവർക്കറിയുന്നത്.
”വായ്ക്കൊരു രുചിയുമില്ല. ചമ്മന്തിയരയ്ക്കാൻ ഒരു മുറി തേങ്ങ തന്നാട്ടെ സാറമ്മേ”
“ഇവിടെ തേങ്ങയൊന്നുമില്ല. എന്തേലും ആവശ്യം വരുമ്പോൾ ഇങ്ങോട്ടു വന്നാൽ മതിയല്ലോ. നാണിത്തള്ള പോയേ”
അമ്മ നിർദ്ദാക്ഷണ്യം പറഞ്ഞതു കേട്ട് എൻ്റെ മുഖം വാടി. പക്ഷേ നാണിത്തള്ളയുടെ ചിരി മാഞ്ഞില്ല.
ഈ അമ്മ എന്തൊരു ദുഷ്ടയാണ്. പത്തായപ്പുരയിൽ എത്ര തേങ്ങ കൂട്ടിയിട്ടിരിക്കുന്നു. ഒരെണ്ണം കൊടുത്തൂടെ.
“നിനക്കൊന്നും പഠിക്കാനില്ലേടീ. കിന്നാരം പറഞ്ഞു നോക്കി നിൽക്കാതെ പോയിപ്പഠിക്ക്” അടുത്ത ശരം എൻ്റെ നേരെയും വന്നു.
കുറെ നേരം കഴിഞ്ഞു.
”കുഞ്ഞിമോളെന്തിയേ? അമ്മൂമ്മ പോവാ” ശബ്ദം കേട്ട് ഞാൻ അടുക്കളയിലെത്തി.
നാണിത്തള്ളയുടെ കൈയിൽ വലിയ രണ്ടു തേങ്ങയും ഒരു പ്ലാസ്റ്റിക് കവറുമുണ്ട്. കവറിൽ നിന്ന് ഒരു സെറ്റുമുണ്ടിൻ്റെ അറ്റം എത്തി നോക്കുന്നു.
കൂനിക്കൂനി നടന്നകലുന്ന നാണിത്തള്ളയെ നോക്കി നിൽക്കുമ്പോൾ തേങ്ങയില്ലെന്നു പറഞ്ഞപ്പോഴും ചിരിക്കുന്ന മുഖവുമായി നിന്നതായിരുന്നു മനസ്സിൽ.
അമ്മയെ അവർ നല്ലതുപോലെ മനസ്സിലാക്കിയിരുന്നു.
”ടീച്ചറേ വീടെത്തി “
ഓട്ടോക്കാരൻ്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.
പക്ഷേ തേങ്ങയും തെങ്ങും അങ്ങനെയൊന്നും മനസ്സിൽ നിന്നു പോകില്ല.
ഈർക്കിലും വെള്ളയ്ക്കയും കോർത്ത് കളി വണ്ടിയും മിഷ്യനും ഉണ്ടാക്കിയതും ചിരട്ട കൊണ്ടു മണ്ണപ്പം ചുട്ടതും കൊതുമ്പു കൊണ്ടു വള്ളം തുഴഞ്ഞതും പൂക്കുല കൊണ്ടു തുള്ളിക്കളിച്ചതും കുരുത്തോല കൊണ്ടു തോരണമുണ്ടാക്കിയതും മടലു കൊണ്ടു കാളകളിച്ചതും തെങ്ങു ചെത്താൻ വരുന്ന രാമേന്ദ്രൻ്റെ കള്ളുകുടവും നോക്കി കുഞ്ഞു ഗ്ലാസുമായി കാത്തിരുന്നതും…
അങ്ങനെയങ്ങനെ എത്രയെത്ര മധുരിക്കുമോർമ്മകൾ❤️


1 Comment
ഓർമ്മകൾ, പൂത്തു കുലച്ചു വിളഞ്ഞ എഴുത്ത്. എന്റേയും ബാല്യം തൊട്ടുണർത്തി. ഇങ്ങനെ വാരിക്കോരി കൊടുക്കുന്ന ഒരമ്മയും സഹായം ചോദിച്ചു വരുന്ന കുറെ പാവങ്ങളും ഞങ്ങളുടെ ഗ്രാമത്തിലുമുണ്ടായിരുന്നു.
ഒത്തിരി ഇഷ്ടായി. 🫂❤️🥰