തേങ്ങ… ഓർമ്മകളുടെ മണം
സെപ്റ്റംബർ 2 നാളികേര ദിനം
നാളികേരം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിന്റെ ഏതോ കോണിൽ നിന്ന് ഒരുപാട് ഓർമ്മകൾ ഓടിയെത്തുന്നു. തേങ്ങയുടെ മണവും രുചിയും മാത്രമല്ല, അതിനോടൊപ്പം ചേർന്നുനിൽക്കുന്ന ബാല്യവും ഉമ്മയും നാട്ടുവഴികളും തെങ്ങിൻതോപ്പുകളും… അങ്ങനെ ഒരുപാട് കാഴ്ചകൾ.
ചെറുപ്പകാലത്ത് കോട്ടയത്ത് റബ്ബർ ബോർഡിന്റെ മലമുകളിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് തേങ്ങ എന്നത് അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നായിരുന്നില്ല. മാസത്തിലൊരിക്കൽ നാട്ടായ കൊടുങ്ങല്ലൂരിൽ നിന്ന് തെങ്ങുകയറ്റം കഴിഞ്ഞ് കാര്യസ്ഥന്മാരിൽ ആരെങ്കിലും അയച്ചുതരുന്ന മുപ്പത് തേങ്ങ നിറച്ച ഒരു ചാക്ക് ആയിരുന്നു ഒരു മാസത്തേക്കുള്ള ഞങ്ങളുടെ തേങ്ങയുടെ വിഹിതം.
വാപ്പയും ഉമ്മയും അഞ്ച് മക്കളും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് മുപ്പത് തേങ്ങ ഒരു മാസത്തേക്ക് തികയുമോ? ഒരിക്കലുമില്ല!
രാവിലത്തെ പ്രഭാതഭക്ഷണം മിക്കവാറും തേങ്ങ ചേർത്ത പുട്ടോ, ഇടിയപ്പമോ, കൊഴുക്കട്ടയോ ആയിരിക്കും. ഉച്ചയ്ക്ക് തേങ്ങ അരച്ച മീൻകറിയും ഏതെങ്കിലും പച്ചക്കറി തോരനും. വൈകുന്നേരം ചെറുപയർ ശർക്കരയും തേങ്ങയും ഇട്ട് വേവിച്ചത്, അവില് നനച്ചത്… ഇങ്ങനെ എന്തെങ്കിലും ഉണ്ടാകും.
എല്ലാത്തിനും തേങ്ങ വേണം. അംഗസംഖ്യ കൂടുതലായതിനാൽഒരു ദിവസം ഒരു തേങ്ങ കൊണ്ട് ഒപ്പിക്കാൻ ഉമ്മ പെടാപ്പാട് പെടുമായിരുന്നു.
അന്ന്, റബ്ബർ മരങ്ങളിൽ റബ്ബർ കായ്ക്കു പകരം തേങ്ങയായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ എന്ന് ഞാൻ ഇടയ്ക്കൊക്കെ സ്വപ്നം കാണുമായിരുന്നു!
ഉമ്മ ചിരവയിലിരുന്ന് തേങ്ങ ചുരണ്ടുമ്പോൾ അതിൽ നിന്ന് വാരിയെടുത്ത് തിന്നാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ വല്ലപ്പോഴും കൈ നീട്ടിയാൽ ഉമ്മ കൈക്ക് ഒരു ചെറിയ അടി തന്ന് പറയും:
“കറിക്ക് ചുരണ്ടുന്ന തേങ്ങയിൽ നിന്ന് വാരിത്തിന്നാൽ കല്യാണത്തിന് മഴ പെയ്യും.”
ഉമ്മയുടെ ആ വാക്ക് എത്രയോ വർഷങ്ങൾക്കു ശേഷവും ഞാൻ മറന്നില്ല.
എന്റെ കല്യാണദിവസം ചാറ്റൽമഴ പെയ്തപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഉമ്മയുടെ ആ വാക്കായിരുന്നു. അന്ന് ഞാൻ മനസ്സിൽ ചിരിച്ചോ, ഉമ്മയെ ഓർത്തോ എന്നറിയില്ല… പക്ഷേ ആ മഴയ്ക്ക് ഇന്നും എന്റെ ഓർമ്മയിൽ ഉമ്മയുടെ ശബ്ദത്തിന്റെ നനവുണ്ട്.
അവധിക്കാലത്ത് നാട്ടിലെത്തുമ്പോഴാണ് മനസ്സമാധാനത്തോടെ തേങ്ങയിട്ട ഇലയടയും തേങ്ങാപ്പാലിൽ വേവിച്ച പലഹാരങ്ങളുമൊക്കെ കഴിക്കാൻ കഴിയുന്നത്. പുട്ടിൽ നിന്ന് തേങ്ങാപ്പീര വെറുതെ വാരിത്തിന്നുന്നതും എനിക്ക് വലിയ ഇഷ്ടം.
പലപ്പോഴും പുട്ട് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഉമ്മയോട് പരാതി പറയും:
“ഈ പുട്ടിൽ എന്താണ് ഇത്ര കുറച്ച് തേങ്ങ ഇട്ടിരിക്കുന്നത്?”
എന്റെ പരാതികൾക്ക് അന്നൊക്കെ ഉമ്മ എന്തെങ്കിലും സൂത്രം പറഞ്ഞ് എന്നെ സമാധാനിപ്പിക്കും.
പക്ഷേ, ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യം മനസ്സിലാകുന്നു. എന്റെ തേങ്ങയോടുള്ള ആർത്തി കേട്ട്, നിസ്സഹായയായ ഉമ്മയുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും!അഞ്ചു മക്കളുടെ ഇഷ്ടങ്ങൾക്കിടയിൽ, പരിമിതമായ വിഭവങ്ങൾ കൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഉമ്മ എത്രയോ കണക്കുകൾ കൂട്ടിയിട്ടുണ്ടാകും. അന്ന് അറിയാതെ പോയ ആ കണക്കുകളുടെ പിന്നിലെ സ്നേഹം ഇന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും.
തേങ്ങ പൊട്ടിക്കുമ്പോഴായിരുന്നു മറ്റൊരു സന്തോഷം. തേങ്ങാവെള്ളത്തിനായി ഞങ്ങൾ അഞ്ചുപേരും ഓടിയെത്തും. ഓരോരുത്തർക്കും കിട്ടുന്ന ആ ഒരിറക്ക് തേങ്ങാവെള്ളത്തിന്റെ രുചി!
ഇന്ന് എത്ര വിലകൂടിയ പാനീയം കുടിച്ചാലും അന്നത്തെ ആ രുചി തിരികെ കിട്ടുന്നില്ല.
കാരണം അതിൽ തേങ്ങാവെള്ളത്തോടൊപ്പം ബാല്യവും ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂരിൽ അവധിക്കെത്തുമ്പോൾ ഉമ്മയുടെ കൂടെ തെങ്ങുകയറ്റം നടക്കുന്ന സ്ഥലങ്ങളിലേക്കും പോകാറുണ്ടായിരുന്നു. മുണ്ടും കാലുകൾക്കിടയിലൂടെ പുറകിലേക്ക് വലിച്ചുകുത്തി, വലിയ വെട്ടുകത്തി പുറകിൽ തൂക്കി, തെങ്ങുകയറ്റക്കാരൻ അനായാസം തെങ്ങിലേക്ക് ചാടി ചാടി കയറുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിൽക്കും.
തെങ്ങിൻ മുകളിൽ എത്തിയാൽ ഓലയും പട്ടയും തേങ്ങയുമൊക്കെ ഒറ്റവെട്ടിന് താഴേക്ക് ഇടും. ആ കാഴ്ച ഞാൻ ഒരു വീരാരാധനയോടെയാണ് നോക്കിനിന്നിരുന്നത്.
താഴെ വീണ ഓലകൾ പെറുക്കാൻ ഓടിനടക്കുന്ന താത്തമാർ … തേങ്ങകൾ പെറുക്കിക്കൂട്ടുന്നതിനിടയിൽ ഉമ്മയോട് നാട്ടിലെ വിശേഷങ്ങളും ഗോസിപ്പുകളും പയ്യാരം പറച്ചിലുകളും… ഇടയ്ക്കൊക്കെ ഞങ്ങളെ പുന്നാരിച്ച് കരിക്ക് വെട്ടിത്തരുന്നതും…ഓലപീപ്പിയും കാറ്റാടിയും വെള്ളക്ക കൊണ്ട് ചെറിയ ഊഞ്ഞാലുമൊക്കെ ഉണ്ടാക്കി തരുന്നതും…
രസമായിരുന്നു അതൊക്കെ!.
വിവാഹം കഴിഞ്ഞ് തെങ്ങിൻതോപ്പുകൾക്കു നടുവിലുള്ള എന്റെ ഭർതൃഗൃഹത്തിലെത്തിയപ്പോഴാണ് എന്റെ <span;>തേങ്ങയോടുള്ള കൊതി ശരിക്കും തീർന്നത്.
രാവിലെ ശർക്കരയിട്ട് കുറുക്കിയ കട്ടിത്തേങ്ങാപ്പാലും പോളയും. (കാസർഗോഡ് ഭാഗത്തുണ്ടാക്കുന്നപാലപ്പം പോലെ പുളിച്ച ദോശയാണ് പോള.)
തേങ്ങയും അരിയും അരച്ച ‘തെള്ളാൻ’.(നീർദോശ )
അരിയും തേങ്ങയും അരച്ച് കട്ടിയിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങുന്ന ‘കൽത്തപ്പം’. ‘കൊരട്ടി പത്തൽ’…
അങ്ങനെ തേങ്ങ ചേർന്ന പലഹാരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് .
വറുത്തരച്ച കോഴിക്കറിക്ക് ഉപയോഗിക്കുന്ന തേങ്ങയ്ക്കുമുണ്ടായിരുന്നു ഒരു പ്രത്യേകത. ഉണക്കത്തേങ്ങ. അതിൽ നിന്നുയരുന്ന ആ പ്രത്യേക വെളിച്ചെണ്ണ മണം…
ഹോ… ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു!
കൂട്ടുകാർ തമാശയായി “കാസർഗോഡ് ബോംബ്” എന്ന് വിളിച്ചിരുന്ന പൊരിയപ്പത്തിനും ഒരു പ്രത്യേക കഥയുണ്ട്. ശർക്കരപ്പാനിയിൽ വിളയിച്ചെടുത്ത തേങ്ങ ഓട്ടുരുളിയിൽ വിറകടുപ്പിന്റെ കനലിൽ രാത്രി മുഴുവൻ വെച്ച് വെള്ളം വലിച്ചെടുക്കും. അതിലേക്ക് പൊടിച്ച പൊരി ചേർത്ത് ചെറിയ ഉണ്ടകളാക്കും. പിന്നീട് അരിയരച്ച മാവിൽ മുക്കി തിളച്ച എണ്ണയിൽ പൊരിച്ചെടുക്കും.
ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന പലഹാരം.
അരിപ്പൊടി തേങ്ങാപ്പാലിൽ കുഴച്ച് ഉണക്കത്തേങ്ങാക്കൊത്തും ചേർത്ത് പപ്പടവട പോലെ പൊരിച്ചെടുക്കുന്ന ചട്ടി പത്തൽ… അരിയും തേങ്ങാപ്പാലും അരച്ച് അതിൽ കശുവണ്ടിയിട്ട് പൊരിച്ചെടുക്കുന്ന കൊട്ടകാച്ചിയത്…
തേങ്ങ ചേർത്ത പലഹാരങ്ങളുടെ പട്ടിക പറഞ്ഞുതുടങ്ങിയാൽ തീരുകയേയില്ല.
എന്റെ ഭർതൃമാതാവിനും തേങ്ങയോട് പ്രത്യേക സ്നേഹമായിരുന്നു. ധാരാളം തേങ്ങ മണ്ണിൽ പാകി തെങ്ങിൻതൈകൾ മുളപ്പിച്ച് വെക്കും. നാട്ടുകാർക്കിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു—ഉമ്മ മുളപ്പിച്ച തെങ്ങിൻതൈകൾക്ക് പ്രത്യേക ബർക്കത്തുണ്ടെന്ന്.(ഐശ്വര്യം )
ആ തൈകൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ വരും.
പ്രത്യേകിച്ച് അടുത്തുള്ള ഗവൺമെന്റ് സ്കൂളിലെ അധ്യാപകർ തേങ്ങ വാങ്ങാൻ വരുമ്പോൾ ഉമ്മ ഒരിക്കലും കണക്കുപറയില്ല.
“എത്ര വേണമെങ്കിലും എടുത്തോളൂ…”
അവർ കൊടുക്കുന്ന പണം എണ്ണിനോക്കാതെ മടിക്കുത്തിൽ തിരുകിവെക്കും.
“കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുന്ന അധ്യാപകരാണ്. അവരോട് തേങ്ങയുടെ കണക്ക് പറയാൻ പാടില്ല.”
ഉമ്മയുടെ ആ വാക്കിലും ഒരു വലിയ മനസ്സുണ്ടായിരുന്നു.
പിന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മറ്റൊരു തേങ്ങാ വിഭവംതേങ്ങാപ്പൊങ്ങ്.
തേങ്ങ മുളയ്ക്കുമ്പോൾ അതിനുള്ളിൽ പഞ്ഞിക്കെട്ടുപോലെയോ സ്പോഞ്ചുപോലെയോ രൂപപ്പെടുന്ന ആ മൃദുവായ, നേരിയ മധുരമുള്ള ഭാഗം. ‘കോക്കനട്ട് ആപ്പിൾ’ എന്നും അതിനെ വിളിക്കും.
എത്ര തിന്നാലും മതിയാകില്ല.
വിവാഹം കഴിഞ്ഞ് ദുബായിലെത്തിയ ആദ്യനാളുകളിൽ ആവശ്യത്തിന് തേങ്ങ കിട്ടുക അത്ര എളുപ്പമായിരുന്നില്ല. കിട്ടുന്നതോ മുഴുവൻ തേങ്ങ.
എന്നാൽ ചെറുപ്പത്തിൽ തന്നെ ഉമ്മ ഞങ്ങളെ തേങ്ങ പൊട്ടിക്കാനും ചുരണ്ടാനും പഠിപ്പിച്ചിരുന്നു.
ചെറുപ്പത്തിൽ ആദ്യമൊക്കെ ഞാൻ തേങ്ങയുടെ ഒത്ത നടുവിൽ നിന്ന് ചുരണ്ടാൻ തുടങ്ങും. കുറച്ചുകഴിഞ്ഞാൽ തേങ്ങ മുഴുവൻ കൊത്തുകളായി അടർന്നുവീഴും!
അങ്ങനെ പതുക്കെപ്പതുക്കെ ശരിക്കും ഞാൻ തേങ്ങ ചുരണ്ടാൻ പഠിച്ചു.
അതുകൊണ്ടുതന്നെ ദുബായിലെത്തിയപ്പോഴും തേങ്ങ പൊട്ടിക്കാനോ ചു രണ്ടാനോ ബുദ്ധിമുട്ടുണ്ടായില്ല. പിന്നീട് ചില കടകളിൽ ചുരണ്ടിയ തേങ്ങ കിട്ടിത്തുടങ്ങിയപ്പോൾ, എത്ര ദൂരെയായാലും അതന്വേഷിച്ച് പോയി വാങ്ങുമായിരുന്നു.
ഇന്ന് സൂപ്പർമാർക്കറ്റുകളിൽ ചുരണ്ടിയ തേങ്ങ സുലഭമാണ്. അതുകൊണ്ടുതന്നെ ഒരുകാലത്ത് അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന ചിരവ എന്ന സാധനം പോലും അന്യംനിന്നുപോകുന്നതുപോലെ തോന്നുന്നു.
ഇപ്പോഴും നാട്ടിലെത്തുമ്പോൾ പുഴയോരങ്ങളിലൂടെ നടക്കുമ്പോൾ, കാറ്റിലാടുന്ന തെങ്ങുകളും അവയിൽ കുലച്ചുകിടക്കുന്ന തേങ്ങകളും നോക്കിനിൽക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്.
ആ കാഴ്ചയിൽ ഇന്നും ഒരു പഴയ വീടിന്റെ മണം ഉണ്ട്.
ഉമ്മയുടെ അടുക്കളയുടെ മണം.
പുട്ടിലെ തേങ്ങാപ്പീരയുടെ മണം.
പുതുതായി പൊട്ടിച്ച തേങ്ങാവെള്ളത്തിന്റെ മധുരം.
ചിരവയിൽ തേങ്ങ ചുരണ്ടുന്ന ശബ്ദം.
തെങ്ങുകയറ്റക്കാരന്റെ വെട്ടുകത്തിയുടെ തിളക്കം.
തെങ്ങിൻതോപ്പിലൂടെ വീശിയെത്തുന്ന കാറ്റ്.
തേങ്ങ എനിക്ക് വെറുമൊരു ഭക്ഷ്യവസ്തുവല്ല.
അത് എന്റെ ബാല്യത്തിന്റെ ഒരു ഭാഗമാണ്.
ഉമ്മയുടെ കരുതലിന്റെ ഒരു ഓർമ്മയാണ്.
നാട്ടിൻപുറത്തിന്റെ ഒരു മണമാണ്.
വീടിന്റെ അടുക്കളയിൽ നിന്ന് ഉയർന്നുവന്ന സ്നേഹത്തിന്റെ രുചിയാണ്.
അതുകൊണ്ടുതന്നെ ഇന്ന് നാളികേര ദിനത്തിൽ തെങ്ങുകളെ കാണുമ്പോൾ, എന്റെ മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം—
ഒരിക്കൽ നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലെല്ലാം തണലേകി നിന്നിരുന്ന ഈ തെങ്ങിൻതോപ്പുകൾ എവിടെയാണ് മറഞ്ഞുപോകുന്നത്?
തെങ്ങിൻതോപ്പുകൾ കുറഞ്ഞുവരുന്നത് വെറുമൊരു കൃഷിയുടെ നഷ്ടമല്ല. നമ്മുടെ നാടിന്റെ ഒരു കാഴ്ചയും, ഒരു മണവും, ഒരു ജീവിതരീതിയും പതുക്കെ മാഞ്ഞുപോകുന്നതാണ്.
കാറ്റിലാടുന്ന ഓരോ തെങ്ങിനെയും കാണുമ്പോഴും അതുകൊണ്ടുതന്നെ ഞാൻ കുറച്ചുനേരം അവിടെത്തന്നെ നിന്നുപോകും…
കാരണം ആ തെങ്ങിൻചുവട്ടിൽ എവിടെയോ എന്റെ ബാല്യം ഇപ്പോഴും എന്നെ കാത്തുനിൽക്കുന്നുണ്ട്.
സജ്‌ന

