ഒരുനിമിഷം
വൈകിയിരുന്നെങ്കില്‍
……..,…….,……………….,………………………
പതിവ് പോലെതന്നെയാണ് അന്നും അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. തോളിൽ കിടക്കുന്ന ബാഗിലെ ചോറ്റ് പാത്രത്തിനും വാട്ടർബോട്ടിലിനും വല്ലാത്ത ഭാരം.. മനസ്സിന്‍റെ ഭാരം ശരീരം അറിയുന്നതു പോലെ.. നീണ്ട കാലത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കും ഇടയിൽ നെട്ടോട്ടമോടുമ്പോൾ ശ്രദ്ധയില്ലാതെപോയ ശരീരത്തിന് വാഴപ്പോള പോലെ കനം കൂടിയിരിക്കുന്നു. ചുറ്റും ഒരു സ്നേഹക്കടൽ ഉണ്ടെന്ന തെറ്റിദ്ധാരണ ഒരു കടലിരമ്പൽ പോലെ അവളിലേക്കാഞ്ഞടിച്ചു. നാല്പതുകളിലെ ഒറ്റപ്പെടൽ…അടുക്കള ചുവരുകൾ മാത്രം ആ കണ്ണീരിന്റെ കഥ അറിഞ്ഞു.. മറ്റുള്ളവരുടെ അടിവസ്ത്രവിഴുപ്പ് അലക്കിയതിന്റെ മണം അത്തർ പൂശിയാലും മാറാത്തതു പോലെ തോന്നി..
ഒടുവിൽ തിരക്കിട്ട് സ്കൂൾ ഗേറ്റിനു മുമ്പിൽ എത്തിയപ്പോൾ എല്ലാം സർവ്വസാധാരണം. തുറന്നിട്ട ക്ലാസ് മുറിയിൽ കുറച്ചു പേരൊക്കെ എത്തിയിട്ടുണ്ട്. പതിവുപോലെയുള്ള ചെറുപുഞ്ചിരിയും കുശലം ചോദിക്കലും.. അല്ലെങ്കില്‍ തന്നെ തന്‍റെ നിർവികാരത അവർ എന്തിന് അന്വേഷിക്കണം?
ഗൗരി ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്..അവർ സുന്ദരിയാണ്,തിളങ്ങുന്ന കണ്ണുകൾ, ഇടതൂർന്ന മുടി, സുന്ദരമായ വസ്ത്രങ്ങൾ,നരച്ച നെറ്റിത്തടങ്ങൾക്കും ഒരു മനോഹാരിത ഉള്ളതുപോലെ തോന്നും..
അന്നത്തെ ദിവസം പതിവിലും ക്ഷീണം ഉള്ളതുപോലെ അവൾക്കു തോന്നി.അതിരാവിലെ സെറ്റിയിൽ കയറിയിരുന്നു അകമെന്തെന്നറിയാതെ പുറംലോകത്തെ പഠിക്കാൻ ന്യൂസ് പേപ്പറിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന ഭർത്താവിനു കട്ടൻ ചായ മുതൽ ഉച്ചയൂണ് വരെ തയ്യാറാക്കി,അലങ്കോലമായി കിടക്കുന്ന മക്കളുടെ മുറികൾ അടക്കി പെറുക്കി, തട്ടും മുട്ടും കൊണ്ട് പ്രതികാരം തീർക്കാറുള്ള അടുക്കള വൃത്തിയാക്കി, തന്റെ സ്വകാര്യസമ്പത്തായ ബാഗിൽ ഭക്ഷണം നിറച്ച് പുറത്തിറങ്ങുമ്പോഴേക്കും, കുമ്പിട്ടും നിവർന്നും സ്ക്രൂ ഇളകിയ നട്ടെല്ല് പരിഭവം പറയാൻ തുടങ്ങിയിട്ടുണ്ടാവും.
എല്ലാത്തിനും ആശ്വാസം കിട്ടുന്നത് സ്റ്റാഫ് റൂമിലെ കസേരയിൽ ചാരിയിരുന്നു ഒരു നെടു വീർപ്പെടുമ്പോഴാണ്.
അന്ന് പല അധ്യാപകരും അവധിയാണ്.പലരും ക്ലാസുകളിൽകയറി യിരിക്കുകയാണ്.തനിക്കെന്തോ വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നതുപോലെ…
ജീവിതത്തിന്‍റെ മടുപ്പുകൾക്ക് ഇടയിൽ കിടന്ന പായൽ പിടിച്ച ഒരു ഭൂതകാലത്തിന്‍റെ ചിപ്പി അവൾ തിരഞ്ഞെടുത്തു..
കടൽക്കരയിലെ കാറ്റുകൊള്ളാൻ അവൾക്ക് ഇഷ്ടമാണ്. തനിച്ചാണെങ്കിലും ആ അനന്ത നീലിമ സ്വപ്നങ്ങൾക്ക് അതിർവരമ്പ് ഇടാത്തത്പോലെ അവൾക്ക്തോന്നാറുണ്ട്!! കടൽക്കരയിലൂടെ അവന്റെ കൈ ചേർത്തു പിടിച്ച് ഒരുപാട് ദൂരം നടക്കണം എന്ന ആശ പലതവണ അവളുടെ ഉള്ളിൽ ഉടലെടുത്തതാണ്. ചക്രവാള സീമയിലേക്ക് ഉറ്റു നോക്കി അവനോടൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും.. പക്ഷേ പലപ്പോഴും യാത്ര തനിച്ചായിരുന്നു. ഒരുമിച്ചു കണ്ട സ്വപ്നങ്ങളെല്ലാം അവസാനിച്ചത് നിരാശയിലായിരുന്നു……
അറിയാതെ കണ്ണുകൾ നിറഞ്ഞു. ഇന്ന് താൻ എവിടെയാണ്.. സ്നേഹത്തിന്‍റെ മാന്ത്രികക്കൂട്ടിൽ…മായാജാലങ്ങൾ തീർത്ത ചേർത്തുപിടിക്കലുകൾ വീർപ്പുമുട്ടൽ ഉളവാക്കുന്നു .
അന്ന് നേരത്തെ യാത്ര പറഞ്ഞ് സ്കൂളിൽ നിന്നിറങ്ങി. ഒരിക്കൽ കൂടി ആ കടൽ തീരത്ത് തനിച്ച് സഞ്ചരിക്കണം. ഭാരമേറിയ ഈ സഞ്ചി തീരത്ത് ഉപേക്ഷിക്കണം.. പൊള്ളുന്ന മണലിലൂടെ കാലുറപ്പിച്ചു നടക്കുമ്പോൾ മറ്റാരുടെയോ ചെരുപ്പിൽ നിന്ന് മണൽത്തരികൾ തന്‍റെ മുഖത്തേക്ക് തെറിച്ചു.അനുസരണയില്ലാത്ത മുടിയിഴകൾ മുഖത്തെ പതിയെ തലോടി. ഈറൻ കാറ്റിൽ ചുണ്ടുകൾ വരണ്ടു . വെറുതെയൊന്നു നുണഞ്ഞപ്പോൾ ഉപ്പിന്റെ രുചി..അനന്തതയിലേക്ക് നിശബ്ദമായി കുറച്ചുനേരം നോക്കി.. തനിച്ചാണെന്ന് തോന്നിയില്ല…..ആരോ തന്‍റെ കയ്യിൽ മുറുകെ പിടിക്കുന്നതുപോലെ… ചെവിയിൽ സ്വകാര്യം പറയുന്നതുപോലെ.. ആ ചെങ്കളർ ദീപ്തിയിൽ മുഖം ചെമ്പട്ടുടുത്തതു പോലെ തിളങ്ങി.. അവശതയറിയാതെ ചക്രവാള സീമയിലേക്ക് അവർ ഒരുമിച്ചു നടന്നു.. ചേർത്തു പിടിച്ച കയ്യിൽ ആദ്യമായി അവൾ ഒരു ചുംബനം നൽകി. തനിച്ചല്ല.. കൂടെ അവൻ ഉണ്ട്.. ഒരുപാട് തവണ സ്വപ്നം കണ്ടതാണ്.. മനസ്സ് നിശബ്ദമായി പറഞ്ഞുകൊണ്ടിരുന്നു.. പതിയെ പതിയെ ആഴങ്ങളിലേക്ക് അവർ ഇറങ്ങി നടന്നു.പെട്ടന്ന് പുറകിൽ നിന്ന് ഉച്ചത്തിലുള്ള ഒരു വിളി…ടീച്ചർ…ടീച്ചർ. ഒരു നിമിഷം… അവൾ നിശ്ചലമായി.. കാലുകൾക്ക് ഭാരം കൂടുന്നത് പോലെ.. താൻ അറിയാതെ തളർന്നുവീഴുന്നതു പോലെ.. രണ്ട് കരങ്ങൾ അവളെ മുറുകെപ്പിടിച്ചു.. അവൾ ആ മിഴികളിലേക്ക് ഉറ്റു നോക്കി..ആ കണ്ണുകൾ ഒരു അമ്മയുടെയും മകന്റെയും സ്നേഹത്തിന്‍റെ കഥ പറയുന്നതുപോലെ…. ടീച്ചർക്ക് എന്തുപറ്റി!! ഇങ്ങനെ തനിച്ച് കടലിന്റെ അഗാധതയിലേക്ക്… ആഴത്തിലേക്ക് ഒരു യാത്ര… ഒരു നിമിഷം വൈകിയിരുന്നെങ്കിൽ!!! അവളുടെ കണ്ണുകളിൽ നിന്നും നിരാശയുടെ മിഴിനീർ തുള്ളികൾ ഒഴുകി വീണു.. കടൽ വെള്ളം പോലെ തന്നെ അതിന് നോവിന്റെ വല്ലാത്ത ഉപ്പു രുചയായിരുന്നു….
Savithasaji

