“ഇന്നലെ സുമി വിളിച്ചപ്പോഴാണ് ഒരു കാര്യമോർത്തത്. കേട്ടോ ശ്രീയേട്ടാ.”
“എന്റെ അനീ നീയിങ്ങനെ കലപിലാ പറഞ്ഞോണ്ടിരിക്കല്ലേ. നാളെ സബ്മിറ്റ് ചെയ്യാനുള്ള പ്രൊജക്റ്റ് ആണ്. എന്റെ ഏകാഗ്രത കളയല്ലേ.”
“വലിയൊരു മാനേജർ വന്നിരിക്കുന്നു. ഞാൻ പിന്നെ ആരോടാ ഇതൊക്കെ പറയുന്നേ. ഓഫീസിലും ജോലി വീട്ടിലും ജോലി. ഒന്നു ഫോൺ വിളിച്ചാൽ പോലും എടുക്കില്ല. രാത്രി കിന്നാരവും പറഞ്ഞങ്ങോട്ടേക്ക് വാ. കാണിച്ചു തരാം “.
ചാടിത്തുള്ളി പോവുന്ന അനിലയെ നോക്കിനിൽക്കവേ ശ്രീകുമാറിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
പ്രൊജക്ടിന്റെ അന്തിമഘട്ടത്തിലെ മിനുക്കുപണികൾ തീർത്ത്, എല്ലാം വീണ്ടുമൊന്നു നോക്കി സേവ് ചെയ്ത് ഫോൾഡറിലേക്ക് മാറ്റി, ഒരു കോപ്പി ബോസിന് ഇമെയിൽ ചെയ്തു കഴിയുമ്പോഴേക്ക് ശ്രീകുമാറിന്റെ ഓർമ്മകൾ കൂടുവിട്ടു പറന്നിരുന്നു.
………
പഠനം കഴിഞ്ഞു, ജോലി തേടിക്കൊണ്ടിരുന്ന സമയം. വീട്ടിൽ അച്ഛനുമമ്മയും അനിയത്തിയും. സുമിത,അതാണ് അനിയത്തിയുടെ പേര്. അവൾ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു ദിവസം ഇന്റർവ്യൂ കഴിഞ്ഞു വരുന്ന വഴിക്കാണ് ആക്സിഡന്റായി വഴിയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെ അസ്വാഭാവികത തോന്നി. വസ്ത്രങ്ങൾ കീറിപ്പറഞ്ഞ നിലയിലായിരുന്നു. ചുറ്റും കൂടിയിരുന്നവർ അബോധാവസ്ഥയിലായ അവളുടെ അർദ്ധനഗ്നമേനിയെ കണ്ണുകൊണ്ടും വാക്കുകൊണ്ടും ആസ്വദിക്കുകയായിരുന്നു. ഒരാൾ പോലും അവൾക്ക് ഒരു തുണ്ടു തുണിയുടെ മറവ് നൽകിയില്ല. പെട്ടെന്നുള്ള തോന്നലിൽ ഷർട്ടൂരി അവളെ പുതപ്പിച്ചു. ഒരു ഓട്ടോ വിളിച്ച് ഡ്രൈവറുടെ സഹായത്തോടെ ഓട്ടോയിലേക്ക് കയറ്റി. പോവുന്ന വഴി അച്ഛന്റെ സുഹൃത്തായ സേവ്യറങ്കിളിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവിടുത്തെ ഡിജിപി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരു സ്വകാര്യ ആശുപത്രിയിലേക്കവളെ കൊണ്ടു പോയി.
തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചത്തെ ചികിത്സയുടെ ഫലമായി അവൾ ശാരീരികമായ പരുക്കുകളിൽ നിന്നും മുക്തയായി. പക്ഷേ മാനസികാഘാതം വളരെ വലുതായിരുന്നു. അവളുടെ പേര് അനില എന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട അവൾ ഒരു അനാഥാശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്. പ്രായപൂർത്തിയായതുകൊണ്ട് അവളെ അവരുടെ തന്നെ മഹിളാമന്ദിരത്തിലേക്ക് മാറ്റാനുള്ള ആലോചനയ്ക്കിടെയാണ് ഒരു ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂവിനു പോവേണ്ടി വന്നത്. അവളുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് അവിടെ വച്ചാണ് അവൾക്ക് ഈ ദുരവസ്ഥ വന്നത്. അനാഥാലയം നടത്തിപ്പുകാർ അവളെ ഏറ്റെടുക്കാതെ കയ്യൊഴിഞ്ഞപ്പോൾ അവൾ തീർത്തും അനാഥയായി.
അച്ഛനുമമ്മയും സുമിതയും കൂടെത്തന്നെ നിന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ സംസാരശേഷി പോലും നഷ്ടമായി, വിഷാദത്തിലാണ്ട അവളെ വീട്ടിലേക്കു കൊണ്ടു പോയി ശ്രദ്ധയോടെ പരിചരിച്ചു. സേവ്യറങ്കിളിന്റെ നേതൃത്വത്തിൽ അനൗദ്യോഗികമായി അന്വേഷണം തുടങ്ങി. അതിന്റെ ഭാഗമായത് സാമ്പത്തികമായി ഉയർന്നതട്ടിലുള്ളവരായതുകൊണ്ടു തന്നെ ബലാൽസംഗക്കേസ് നിലനിൽക്കില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു രീതിയിൽ കാര്യങ്ങൾ നീക്കി. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പെട്ടെന്നുള്ള റെയ്ഡിൽ ഒരുപാട് കള്ളപ്പണത്തിന്റെ ഇടപാടുകളും സാമ്പത്തികക്രമക്കേടുകളും കണ്ടെത്തി. അതിന്റെ ഭാഗമായ തിരച്ചലിൽ അനിലയുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും വീഡിയോയും ലഭിച്ചു. പക്ഷേ അതിനെ നിയമപരമായി മുന്നോട്ട് കൊണ്ടു പോയാലുണ്ടാകുന്ന അനന്തരഫലങ്ങളോർത്തു അതു നശിപ്പിച്ചു കളയാൻ തീരുമാനിച്ചു. പക്ഷേ വിധി കാത്തുവെച്ചതു മറ്റൊന്നായിരുന്നു സാമ്പത്തിക അടിത്തറ ഇളകിയതോടെ അനുസരിച്ചു നിന്നവരൊക്കെ എതിരാവാൻ തുടങ്ങി. ലൈംഗികാരോപണവും കൊലപാതകവും ചൂഷണവും സാമ്പത്തികത്തട്ടിപ്പും മയക്കുമരുന്നും സ്വർണ്ണക്കടത്തും എല്ലാം തെളിവുസഹിതം പുറത്തു വന്നു. മുകളിലെ വമ്പൻസ്രാവുകൾക്ക് തടിയൂരാൻ ബലിയാടുകളായവർ മാറി. ജാമ്യമില്ലാവകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും അന്വേഷണം നടക്കുകയും ചെയ്തു. വിചാരണക്കോടതി അനിശ്ചിതക്കാലത്തേക്ക് അവരെ റിമാൻഡ് ചെയ്തു. പലയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ ഓരോ തവണയും ജാമ്യം റദ്ദ് ചെയ്യപ്പെടുകയും തടവിലാകുകയും ചെയ്തു കൊണ്ടിരുന്നു. അനിലയുടെ ഭാവിക്ക് കോട്ടം തട്ടാതെ, അങ്ങനെ ചെയ്തവരോടുള്ള പ്രതികാരം നിർവഹിക്കപ്പെട്ടു.
അനിലയുടെ കാര്യം പരിതാപകരമായിരുന്നു. സൈക്കോളജി ആൻഡ് സൈക്യാട്രിക് ടീമിന്റെ നിരന്തരശ്രമഫലമായി അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ഓർമ്മകൾ തുടച്ചു നീക്കാൻ കഴിഞ്ഞെങ്കിലും മറ്റൊന്നു സംഭവിച്ചു. പ്രത്യേകരീതിയിലുള്ള മറവി അവളെ ബാധിച്ചു. പറയുന്ന കാര്യങ്ങൾ പെട്ടെന്ന് മറന്നു പോവുന്ന അവസ്ഥ. വർഷങ്ങൾ, തീയതികൾ ഒക്കെ ഓർത്തുവെക്കാൻ കഴിയാത്ത അവസ്ഥ. പക്ഷേ അതു അവൾക്ക് തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ കൂടെയുള്ളവർ അറിഞ്ഞു പെരുമാറണം. എന്നാൽ അവൾ പഠിച്ച ചിത്രരചന പോലുള്ള കഴിവുകൾ അവൾ പോലുമറിയാതെ അവളിൽ ബാക്കിയായി. അങ്ങനെയൊരു കഴിവ് തനിക്കുണ്ടെന്നു തിരിച്ചറിയുന്നില്ലെങ്കിലും അതു അവളിൽ നിന്നും അനർഗളം ഒഴുകിക്കൊണ്ടേയിരുന്നു. അവളറിയാതെ അവൾക്കുള്ള വരുമാനമാർഗ്ഗവുമായി അതു മാറി.
ഇതിനിടയിൽ രണ്ടുവർഷം കഴിഞ്ഞു. സുമിതയുടെ ഡിഗ്രി പഠനം കഴിഞ്ഞു, പിജിക്ക് ചേരുന്നതിനൊപ്പം അവളുടെ വിവാഹവും ഉറപ്പിച്ചു. എനിക്കും ജോലി ശരിയായി. എല്ലാവരുടേയും അനുഗ്രഹത്തോടെ സുമിതയുടെ വിവാഹം നടന്നു. ഒപ്പം എന്റേയും അനിലയുടേയും. സുമി വിളിച്ചു ഓർമ്മിപ്പിച്ചു എന്നു പറഞ്ഞതെന്താണെന്നോ, നാളെ വിവാഹസുദിനം കഴിഞ്ഞു ഒരു വർഷം തികയുകയാണ്. വിളിച്ചോർമ്മിപ്പിക്കാൻ സുമിയെ ചുമതലപ്പെടുത്തിയതായിരുന്നു.
ഇനി അവളുടെ അടുത്തേക്ക് ചെല്ലട്ടേ. ഇപ്പോൾ അവളെന്തായിരിക്കും ചെയ്യുന്നതെന്നറിയാമോ. ചിത്രം വരയ്ക്കുകയായിരിക്കും. പെട്ടെന്ന് ടെൻഷൻ വരികയും പറയാൻ മനസ്സിൽ ഒരു കാര്യമാലോചിക്കുകയും ചെയ്താൽ മറവി വന്നുമൂടും മുൻപ് കാൻവാസിലേക്കതു പകർത്തും. അതു കാണാൻ വേണ്ടി ഇടയ്ക്കിങ്ങനെ ശുണ്ഠി പിടിപ്പിക്കും.
……….
“അനീ, നീയെവിടെയാ ”
“ശ്രീയേട്ടാ, ദേ ടെറസ്സിലാണ്. ഒന്നിങ്ങോട്ട് വരുമോ ”
“ഇതാ എത്തി. ഇന്നെന്താ വരച്ചത് കാണട്ടെ “.
കണ്ണുകളിൽ വിടർന്ന നാണം എന്റെ നെഞ്ചിൽ മുഖമമർത്തിയവൾ മറയ്ക്കുമ്പോൾ കാൻവാസിൽ നിറഞ്ഞത് അമ്മയുടെ സ്തന്യം നുകരുന്ന പൈതലായിരുന്നു. തന്നോട് ചേർത്തു പിടിക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷത്താലുള്ളം തുളുമ്പുകയായിരുന്നു.
- ****നിഷിബ എം നിഷി ****
6 Comments
ഹൃദ്യമായിട്ടെഴുതി. മനോഹരം🥰👏👏
😍😍
നല്ലെഴുത്ത്…
ഹൃദ്യം മനോഹരം 🩷🩵
നല്ല കഥ നിഷീ
ഏറെ സ്നേഹം സന്തോഷം,,