ഓരോ നിമിഷവും വിഷലിപ്തമാവുന്ന നിൻ മടിത്തട്ടിൽ പിറന്നു വീണിന്നു ഞാൻ, കേഴുന്നു നിർമല ജീവ ശ്വാസത്തിനായ്…. കേൾക്കുന്നു ദീനമാം രോദനം ചുറ്റുമേ…. ചിമ്മിതുറന്നിട്ടധികമാകാത്തൊരീ കുഞ്ഞുമിഴികളിൽ കാണുന്ന ഭീതമാം, കാഴ്ചകൾ അമ്മേ നടുക്കുന്നിതെന്മനം കാരിരുമ്പല്ലയെൻ മാനസം പൈതൽ ഞാൻ.. കാണുന്നു ഞാനിന്ന് ഭീതിയാൽ വിറയുന്ന, ഭീകര സ്വപ്‌നങ്ങൾ- ഭീകര സത്വങ്ങൾ- കാരിരുൾ മൂടുന്ന താഴ്‌വര തന്നിലായ് അലയുന്നു ചോര തുളിക്കുന്ന നാവുമായ് … * * * * * മുമ്പേ നടന്നവർ, സോദരർ- ശാസ്ത്രത്തെ അമ്പേ ജയിച്ചെന്ന് ഘോഷിച്ചിടുന്നവർ, നിന്നുടെ മാറിലെ രക്തം കുടിച്ചാർത്തുമട്ടഹസിച്ചു മദിച്ചു നടക്കുവോർ – ഉണ്ടാക്കി വെച്ചൊരാ വൻ കളിക്കോപ്പുകൾ, തീ തുപ്പിപ്പായുവാൻ വെമ്പും പിശാചുക്കൾ, രണ്ടാക്കിയേക്കാം, നിൻ മാറിടം നിമിഷത്തിൽ ഊറ്റിയെടുത്തേക്കാം നിൻ ജീവ ശ്വാസവും. * * * * * പേടിപ്പെടുത്തും കിനാവുകൾ പിന്നെയും ഓടിയെത്തുന്നു ഞാൻ കൺ മിഴി പൂട്ടുമ്പോൾ താരാട്ട് കേട്ടു മയങ്ങാൻ തുടങ്ങവേ ഞെട്ടിത്തെറിക്കുന്നു വെടിയൊച്ച കേട്ടുവോ…. ആരുണ്ട്…
