പക.. പ്രതികാരം.. പ്രണയം. എല്ലാറ്റിനും സാക്ഷിയായ കണിയാർ ദേശത്തിന്റെയും അവിടെ ജീവിക്കുന്ന കുറെയേറെ മനുഷ്യരുടെയും കഥ. ആ ദേശം പകർന്ന് വച്ച വിശ്വാസങ്ങളുടെയും പഴംകഥകളുടെയും വേരറുത്ത് പുനർജ്ജന്മം നൽകാൻ എത്തിയ പൂർണിമ അയ്യർ എന്ന കോടതി റിസീവറുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന കുറേ ദിനങ്ങൾ നമ്മുക്ക് അനുഭവവേദ്യമായ രീതിയിൽ എഴുതി വച്ചിരിക്കുന്നു അഖിലേഷ് പരമേശ്വർ എന്ന യുവ എഴുത്തുകാരൻ. അന്യം നിന്ന് പോകുന്ന ആചാരങ്ങളെയും മറക്കപ്പെടേണ്ടതായ ദുരാചാരങ്ങളെയും ഒട്ടും മടുപ്പിക്കാതെയുള്ള കഥാ ഭാഗങ്ങളിലൂടെ എത്ര ഭംഗിയായാണെന്നോ അഖിലേഷ് ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദുർമരണങ്ങൾ തുടർക്കഥയാകുന്ന ദേശത്തിലെ നിലച്ച് പോയ ജീവനാഡിയെ പുനരുജ്ജീവിപ്പിക്കാൻ പൗർണമി എന്ന യക്ഷിയെ കൂട്ട് പിടിച്ച് പൂർണിമ നടത്തുന്ന ജീവിത യുദ്ധം. വിജയത്തിലേക്ക് അവളെ നയിക്കാൻ സഹായിച്ചവരും പിറകിൽ നിന്ന് ചതിച്ചവരും ആര്? പ്രണയം കൊണ്ട് അവളെ ആവാഹിച്ചവൻ ആരാണ്? യുദ്ധത്തിനൊടുവിൽ മുഖത്തേക്ക് തെറിച്ച് വീണ രക്തം ആരുടേത്? കൂട്ടിയിട്ട കബന്ധങ്ങൾ ചേർത്തെരിച്ച് സംഹാര താണ്ഡവം ആടുന്നവനാര്? നായകനും പ്രതിനായകനും നായികയും തമ്മിലുള്ള…
Author: Anju Ranjima
വിത്ത് മുളച്ച തരിശുനിലങ്ങൾ വയലേലകൾ ആയി മാറുന്നത് കണ്ടിട്ടുണ്ടോ? ഓരോരോ ജീവിതങ്ങളും കഥാപാത്രങ്ങളായി സ്വപ്നം കാണുന്നതും കരയുന്നതും പ്രണയിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും കണ്ടിട്ടുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തി ലേക്ക് ഒന്ന് എത്തി നോക്കുമ്പോൾ സന്തോഷിക്കുകയും സങ്കടപ്പെടുകയും നോവുകയും പ്രാണൻ പിടയുന്ന വേദന കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോഴും നിങ്ങൾ ‘സങ്കട ദ്വീപ് ‘ വായിച്ചിട്ടില്ല. ഇത് അമൽ ഫെർമിസ് എന്ന എഴുത്തുകാരിയുടെ ഭാവന മാത്രമല്ല. അവരറിഞ്ഞതും കണ്ടതും കേട്ടതും ആയ ഒരുപാട് പേരുടെ നോവനുഭവങ്ങളാണ്.ഇതിലെ ഓരോ മനുഷ്യരെയും നമ്മൾ കണ്ടിട്ടുണ്ട്.പരിചയപ്പെട്ടിട്ടുണ്ട് .അല്ലെങ്കിൽ അവരിലാരെങ്കിലും നമ്മൾ തന്നെ ആയിരിക്കാം. ഇത് സങ്കടങ്ങളുടെ ദ്വീപാണെന്നാണ് അമലിത്ത പറയുന്നത്. പക്ഷേ ഈ ദ്വീപിൽ സങ്കടങ്ങളുണ്ട്,സ്നേഹമുണ്ട്,പ്രണയമുണ്ട്,തല കുനിഞ്ഞു നിൽക്കേണ്ടി വന്ന അപമാനത്തിന്റെ കയ്പ് നീർ മണത്ത കണ്ണീരുണ്ട്,നുണയും സത്യവുമുണ്ട്,തെളിഞ്ഞു നിൽക്കുന്ന പ്രതീക്ഷകളുമുണ്ട്. പുസ്തകങ്ങളെയും വായനയെയും എഴുത്തിനെയും ഭ്രാന്തമായി സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിനോടുള്ള ഇഷ്ടമൊന്ന് കൊണ്ട് മാത്രം ജീവിതത്തിൽ തകർന്ന് നിൽക്കേണ്ടി വന്ന…
വിതുമ്പിക്കരയാൻ പാകത്തിന് കല്ലിച്ചു നിൽക്കുന്ന മുഖവുമായി അവൾ വീണ്ടും എന്റെ മുന്നിലേക്ക് വന്നു. ഒരുവട്ടമല്ല..പലവട്ടം നടപ്പാതയിലൂടെ നടക്കുമ്പോൾ വഴിക്ക് വിലങ്ങനെ അവൾ കേറി വരാറുണ്ട്. മുഷിഞ്ഞ നോട്ടമുള്ള എണ്ണ വറ്റി പാറി പറന്ന ചെമ്പൻ മുടിയുള്ള ഒരു നാടോടി പെണ്ണ്. അപ്പോഴൊക്കെയും അവളുടെ കയ്യിലെ ചൂരൽ കുട്ടയിൽ ഓടക്കുഴലൂതി വിളിക്കുന്ന നീല കണ്ണനും അതിൽ മയങ്ങി നിൽക്കുന്ന വെളുത്ത രാധയും തുമ്പിക്കയ്യുള്ള ഉണ്ണി ഗണപതിയും ഉണ്ണീശോയും ഒക്കെ പാതി മയക്കത്തിൽ എന്നവണ്ണം നിറഞ്ഞ് കിടപ്പുണ്ടാവും. ദൈവങ്ങളെ വിൽക്കുന്നവൾ. എന്തോ അവളെ കാണുമ്പോൾ അമ്മുചേച്ചിയെ ഓർമ വരും. മാരാത്തെ തോട്ടത്തിൽ നിന്ന് കശുവണ്ടിക്കറയുള്ള പാവടത്തുമ്പിൽ നിറയെ പറങ്ങാണ്ടിപ്പഴവും മൂപ്പെത്താത്ത കശുവണ്ടിയും ഒക്കെയായി ഓടി വരുമ്പോൾ അമ്മുചേച്ചിയുടെ മുഖത്തും കരച്ചിലിന്റെ കല്ലിപ്പുണ്ടാകും. അമ്മയും വല്യമ്മയും കാണാതെ ഇറയത്ത് നിന്ന് നീളൻ വാക്കത്തി കൊണ്ട് ആ കശുവണ്ടി മുറിച്ച് ഇളം പരിപ്പ് പങ്കിട്ട് കഴിക്കുമ്പോൾ ആ മുഖത്ത് ചിരി വിടരും. ആ കല്ലിച്ച മുഖം പിന്നീട്…
പിതാ രക്ഷതി കൗമാരേ ഭര്‍ത്താ രക്ഷതി യൗവ്വനെ പുത്രാ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി ‘ ആത്മീയ ആചാര്യന്മാരും നവോത്ഥാന പുരോഗമന നായകന്മാരും ഇനി എന്തെല്ലാം വിശദീകരണങ്ങളും കൊണ്ട് വന്നാലും ചില സ്ത്രീകൾക്കെങ്കിലും ഇന്നും ഈ മനുസ്മൃതിക്ക് ഒരു അർത്ഥമേ ഉള്ളൂ. സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ല. അല്ലെങ്കിൽ ആരൊക്കെയോ അവൾക്ക് അറിഞ്ഞു നൽകേണ്ട ഒന്ന് മാത്രമാണ് സ്വാതന്ത്ര്യം. അതിനെ മുൻനിർത്തി നമുക്കൊരു കഥയിലേക്ക് പോകാം. ഈ കഥയിൽ നിങ്ങൾക്ക് പരിചയമുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ അതിൽ യാദൃശ്ചികം എന്നൊന്ന് ഇല്ലെന്ന് ആദ്യമേ പറഞ്ഞു വയ്ക്കുകയാണ്. ഇവളുടെ കഥ നടക്കുന്നത് പല കാണ്ഡങ്ങൾ ആയിട്ടാണ്.അത് കൊണ്ട് തന്നെ അല്പം മുഷിച്ചിലുകൾ ഉണ്ടായേക്കാം.സദയം ക്ഷമിക്കുക. കാണ്ഡം-1 സമ്മിശ്ര കാണ്ഡം അഞ്ജലിക്ക് കുഞ്ഞിലേ മോഹൻലാലിന്റെ ഛായ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. അത് കൊണ്ട് അവളെ ചിലരൊക്കെ മോഹൻലാലിന്റെ മോളെ എന്നൊക്കെ വിളിക്കുമായിരുന്നത്രേ. പ്രസവശേഷം നേഴ്സ് അവളെ ഭംഗിയായി വെള്ള തുണിയിൽ പൊതിഞ്ഞു അമ്മയെ കാണിച്ചപ്പോൾ “ഇതെന്റെ…
അവർ രണ്ടുപേരുണ്ടായിരുന്നു… ഒരാണും ഒരു പെണ്ണും.. ഇരുവർക്കും ഇടയിൽ പ്രണയമുണ്ടായിരുന്നു. പരസ്പര വിശ്വാസവും ബഹുമാനവും ഉണ്ടായിരുന്നു. അവർക്കന്ന് കാലത്തെ കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. ജാതിയും മതവും ദൈവങ്ങളും പല രീതിയിലും ഉള്ളതാണെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയൊരിക്കൽ…. അവരുടെ തീവ്ര സ്നേഹത്തിനൊടുവിൽ പുറംലോകരറിഞ്ഞു വിഷയങ്ങളായി.. മനുഷ്യൻ തന്നെ സൃഷ്ടിച്ച ജാതി മത ഭാവ ദൈവങ്ങളെ ബലിയാടാക്കി ഇരുവരെയും തമ്മിൽ പിരിച്ചു കളഞ്ഞു. ഒരു വഴിയേ ഒരുമിച്ച് നടക്കാൻ ആഗ്രഹിച്ചവർ ഇരുവഴിയേ തനിച്ചായി പോയി. മാലോകർ കണ്ണീരോടെ പറഞ്ഞു. “വിധി. അല്ലാതെന്ത്?” പെണ്ണിനെ അവളെ സ്നേഹിക്കാത്ത ഒരുത്തനെ കൊണ്ടും ആണിനെ അവനെ സ്നേഹിക്കുന്നെന്നു കരുതുന്ന ഒരുത്തിയെ കൊണ്ടും കല്യാണം കഴിപ്പിച്ചു. പിന്നെയോ? തമ്മിൽ ചേരാത്ത രണ്ട് ധ്രുവങ്ങളെ ഒരുമിച്ചു ചേർക്കാൻ പെടപ്പാട് പെട്ട ലോകത്തെ സമാധാനിപ്പിക്കാൻ സന്തോഷത്തോടെ ജീവിക്കുന്നു എന്നവർ അഭിനയിച്ചു. ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം കൊണ്ട് വിങ്ങിപൊട്ടി പാതി ചത്ത മനസ്സുമായി അവരിരുപേരും അവരുടെ വേഷങ്ങൾ നന്നായി ആടി തീർത്തു. കാലചക്രം കറങ്ങി മറിഞ്ഞു.. ഏച്ചു…
എനിക്ക് വീട് മൂന്നാണ്.. ജനിച്ചു വളർന്ന വീട്.. കെട്ടിച്ച് വിട്ട വീട്.. സ്വന്തം പേരിലുള്ള സ്വന്തമായിട്ട് ഉള്ളൊരു വീട്.. ഉറങ്ങുന്നതിനും ഉറക്കമെഴുന്നേൽക്കുന്നതിനും സമയം വച്ചിരുന്ന വീട്ടിലാണ് എന്റെ ജനനം. കടുവാക്കുഴി വീട് അവിടെ പണ്ട് കാട് ആയിരുന്നെന്നും അവിടെ ഒരു കുഴിയിൽ കടുവ കുഞ്ഞുങ്ങളോടൊത്ത് താമസിച്ചിരുന്നെന്നും ഒക്കെയാണ് നാട്ടു മൊഴി.അങ്ങനെ വന്ന പേരാണ് അത്. എങ്കിലും ചിലപ്പോഴൊക്കെ ഉണരാൻ താമസിക്കുമ്പോൾ അമ്മ പുറത്ത് വന്ന് തട്ടും. “കുറച്ച് നേരം കൂടി അമ്മാ…” ന്ന് പറഞ്ഞാലും ദയയില്ലാതെ “വേറൊരു വീട്ടിൽ പോകേണ്ടവളാ.. മൂട്ടിൽ വെയിൽ ചായുമ്പോഴാ എണീക്കുന്നെ..അവരെന്ത് പറയും? അമ്മ പഠിപ്പിച്ചു വിട്ടത് ഇങ്ങനാണെന്നല്ലേ പറയുക?” എന്നും പറഞ്ഞു എഴുന്നേൽപ്പിക്കും. ചിലപ്പോൾ കൂട്ടത്തിൽ ഒരു പിച്ചും കിട്ടും. അച്ഛൻ കുറച്ച് നേരം കൂടി കുഞ്ഞ് ഉറങ്ങട്ടെ എന്നു പറഞ്ഞാലും അമ്മ സമ്മതിക്കില്ല. പാത്രങ്ങൾ തേച്ചു മെഴുക്കൽ എന്റെ പണി ആയിരുന്നു. ചേച്ചിക്ക് മുറ്റമടി. ചിലപ്പോൾ ജോലി വച്ചു മാറും. അന്ന് വിറകടുപ്പ് ആയിരുന്നത്…
തണുത്ത കാറ്റിൽ ഹരിതയുടെ മുടിയിഴകൾ പറന്നു. നീണ്ട വിരലുകൾ കൊണ്ടവൾ അവയെ തന്റെ കാതുകൾക്ക് പിന്നിലേക്ക് ഒതുക്കി വച്ചു. വാഗമണിലെ റിസോർട്ടിൽ സായംസന്ധ്യ നിഴൽ വിരിക്കുന്ന ആകാശച്ചോട്ടിൽ കയ്യിലൊരു പുസ്തകമുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധ ചെലുത്താതെ അകലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. കിളികളൊക്കെയും കലപിലാ ശബ്ദമുണ്ടാക്കിക്കൊണ്ട് ചേക്കേറാനുള്ള തിടുക്കത്തിലാണ്. മഞ്ഞിന്റെ നേർത്ത ഞരമ്പ് അന്തരീക്ഷത്തിൽ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രി ആകുമ്പോഴേക്കും പല ഞരമ്പുകൾ ഒഴുകി ചേർന്ന് നാഡിവ്യൂഹമായി ശരീരത്തിനെ വിറങ്ങലിപ്പിച്ചു പടർന്ന് കേറാൻ തുടങ്ങും. അതിൽ നിന്ന് രക്ഷ നേടാൻ സുധീർ സിഗരറ്റ് വലിക്കുകയോ വോഡ്കയിൽ സോഡാ ചേർത്ത് കുടിക്കുകയോ ചെയ്യും. അത്തരം ശീലങ്ങൾ തന്നെ ഇത് വരെ കീഴടക്കിയിട്ടില്ലാത്തത് കൊണ്ട് തന്നെ കമ്പിളി കൊണ്ട് മേലാസകലം മൂടി ചുരുണ്ട് കിടക്കുക തന്നെ ശരണം. “ഹരീ…റൂം റെഡി ആയിട്ടുണ്ട് വാ” സുധീർ വിളിക്കുന്നു. ഹരിത എഴുന്നേറ്റ് ചെന്നു. റിസപ്ഷനിൽ ഇരിക്കുന്ന പയ്യൻ ആരാധന നിറഞ്ഞ കണ്ണുകളോടെ തന്നെ ഉറ്റു നോക്കുന്നത് ഹരിത കണ്ടു. ആ…
ഒന്ന് പെട്ടെന്ന് നേരം വെളുത്തിരുന്നെങ്കിൽ.. കണ്ണേട്ടൻ ഖത്തറിൽ നിന്ന് മടങ്ങി എത്തുകയാണ് നാളെ. വിവാഹം കഴിഞ്ഞു ആറു മാസം ആകുമ്പഴേക്കും തിരികെ ചെല്ലാനുള്ള ഓർഡർ വന്നിരുന്നു. സ്നേഹം നിറഞ്ഞ ദിന രാത്രങ്ങളുടെ നനവുള്ള ഓർമകൾ നെഞ്ചിലൊതുക്കിപ്പിടിച്ച് കണ്ണൻ മണലാരണ്യത്തിലേക്ക് വിമാനം കയറുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിവൾ അവന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. കണ്ണനെ വിളിക്കാനായി അച്ഛനും മാമനും കൂട്ടുകാരനായ വിനീഷേട്ടനും കൂടി പോയപ്പോൾ തുടങ്ങിയതാണീ അടുക്കളയിലെ അങ്കംവെട്ട്. സ്വയം വച്ചുണ്ടാക്കിയതും ഹോട്ടലിൽ നിന്നും ക്യാന്റീനിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ചും മരവിച്ചിട്ടുണ്ടാകും കണ്ണേട്ടന്റെ നാവ്. അമ്മ മുരിങ്ങയില നുള്ളി ഇടുന്നുണ്ട്. വയ്യെങ്കിലും ചക്കക്കുരു തൊലി കളയുക, മുരിങ്ങയിലയും ആഗസ്ത്യയിലയും നുള്ളിയെടുക്കുക, കൊച്ചുള്ളിയും വെളുത്തുള്ളിയും തൊലി കളയുക, കപ്പ നന്നാക്കുക തുടങ്ങിയ ജോലിയൊക്കെ അമ്മ ചെയ്തോളും. ചെയ്യണ്ടെന്ന് പറഞ്ഞാലും അമ്മ കേൾക്കില്ല.ഈ വീട്ടിലെ ജോലി മുഴുവൻ ഒരു മുഷിവും കൂടാതെ ചെയ്യുന്ന എനിക്ക് ഒരു ചെറിയ സഹായം എന്നാണത്രേ അമ്മ കരുതീട്ടുള്ളത്. വെളുത്തുള്ളിയും…