അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ വെമ്പൽ കൂട്ടി പറന്നു പോകുന്നുണ്ടായിരുന്നു. അയാൾ സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും മകനും ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദം ചുമരുകൾ തുളച്ചു പുറത്തെത്തി. “നിനക്കിപ്പോൾ പോയി പോയി തീരെ അനുസരണയില്ലാതായിരിക്കുന്നു കിച്ചു”, രാഖി മകനോട് കയർത്തു. “ഇവിടെ എല്ലാത്തിനും വലിയ റൂളാണല്ലോ, എന്റെ ഫ്രണ്ട്‌ന്റെ വീട്ടിൽ ഒന്നും ഇങ്ങനെയല്ലല്ലോ”, ഒരു പതിനേഴു വയസ്സുകാരന്റെ അമർഷം വാക്കുകളിൽ പതഞ്ഞു. “അമ്മയും അച്ഛനും ഒരേപോലെ… എനിക്ക് മതിയായി “, അവൻ സോഫയിൽ നിന്നും കുഷ്യൻ കൈ കൊണ്ടു തട്ടി താഴെ ഇട്ടു, ദേഷ്യം തീർത്തു. “ഒന്നു പതുക്കെ പറയൂ, കിച്ചു”, രാഖി മകനെ ശാസിച്ചു .” അച്ഛനെ കണ്ടതും കിച്ചു എഴുന്നേറ്റു പുറത്തേക്ക് പോയി. “എന്താ അമ്മയും മോനും കൂടി ഒരു കശപിശ?”, അയാളുടെ ലാഘവം രാഖിയെ ശുണ്ഠി…
Author: Joyce Varghese
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്. വെള്ളച്ചാട്ടത്തിന്റെ കുതിപ്പിൽ നുരയുന്ന വെളുപ്പിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ. നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ…
കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരിൽ അവസാനത്തെ ആൾ. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവർ. തുടർച്ചയായുള്ള രാത്രിജീവിതത്തിൽ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവർ. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവർക്കിടയിൽ അറിയാതെ വന്നു പിറന്ന മകൾ ഡോറ. അവർ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകർന്നുപൊടിയാവുന്ന ബന്ധത്തിലെ പൊടിപ്പ്. ലഹരി, വിവേകത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, പരസ്പരം ഉച്ചത്തിൽ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവർ ഏറ്റുമുട്ടുമ്പോൾ കുഞ്ഞുഡോറ മുറിയുടെ മൂലയിൽ പതുങ്ങി. തന്റെ ചെറിയ കിടക്കയിൽ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരിൽ ഒരാൾ ഇറങ്ങിപ്പോയി. അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം തോന്നുന്ന ദിവസങ്ങളിൽ മകളെ കൊഞ്ചിക്കുകയും സമ്മാനങ്ങളും ഭക്ഷണവും വാങ്ങികൊടുക്കുകയും ചെയ്യുന്ന അമ്മ ചില…
ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്. ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ ശിഖിരങ്ങളും റോഡിനിരുപ്പുറവും കോരിക്കൂട്ടിയിരിക്കുന്ന മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി. ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും പൂക്കളും കിളികളും ഈ പ്രദേശം മനോഹരമാക്കും. പുൽത്തകിടികളിൽ…
“ചേച്ചി വരുന്നില്ലേ? “, ഉത്സാഹത്തോടെ മുടി ചീകികൊണ്ട് മാളവിക ചോദിച്ചു. ‘രണ്ടാഴ്ചക്കുള്ളിൽ മാളു വിവാഹിതയായി, നവവധുവാകാൻ പോകുന്നു, കാലം പറക്കുന്നല്ലോ ‘, ചിത്രയോർത്തു. കുറച്ചു വർഷങ്ങൾക്കപ്പുറം അവൾ, തങ്ങളുടെ വിവാഹപന്തലിൽ ഉത്സാഹത്തോടെ ഓടിനന്നിരുന്ന കൗമാരകാരി. “ഇതു ഞങ്ങളുടെ മാളുട്ടി..” സജീവേട്ടൻ അവളെ തനിക്കു പരിചയപ്പെടുത്തിയപ്പോൾ, അയാളുടെ കണ്ണുകളിൽ മിന്നിയ തിളക്കത്തിൽ അനിയത്തിയോടുള്ള പ്രിയം താൻ തിരിച്ചറിഞ്ഞു. തന്റെ ഭർത്താവ്, ഏറെ വയസ്സിനു ഇളപ്പമുള്ള അനിയത്തിക്ക് ചേട്ടച്ഛൻ തന്നെ ആയിരുന്നു. ചിത്രക്കും അവൾ മാനസപുത്രിയാകാൻ അധികം കാലം വേണ്ടിവന്നില്ല. “ഏയ്… ചോദിച്ചത് ചിത്രേച്ചി കേട്ടില്ലേ?, മാളു കണ്ണിറുക്കി ചിരിച്ചു. “ങും…ഇല്ല… കുട്ടി, എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. അമ്മായിമാരും മക്കളുമൊക്കെ കൂടെ വരുന്നുണ്ടണ്ടല്ലോ, അതു മതി. ” ചിത്ര അവൾക്കു മുഖം കൊടുക്കാതെ തിരക്കു ഭാവിച്ചു. കല്യാണത്തിന് ആഭരണങ്ങളും വസ്ത്രവും വാങ്ങാൻ പോകുന്ന യാത്രയിൽ ഒരു വിധവയുടെ സാന്നിധ്യം അശുഭകരമാണെന്ന് കരുതുന്ന കുടുംബത്തിന്റെ ഉൾത്തുടിപ്പുകൾ കുത്തിക്കീറിയ തന്റെ മനസ്സിന്റെ നോവ് മറച്ചു വെക്കാൻ…
വഴുതനങ്ങ വയലറ്റു നിറത്തിലും ഇളംപച്ച നിറത്തിലും മോഹിപ്പിച്ചു ചെടിയിൽ കായ്ച്ചു നിൽക്കാറുണ്ട്, കൊട്ടയിൽ കിടയ്ക്കാറുമുണ്ട്. ഞാൻ കാര്യമായി മൈൻഡ് ചെയ്യാറില്ല. രുചിയിൽ അതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്നതായിരുന്നു സത്യം. എന്നാലും ഇതുകൊണ്ടു നല്ലൊരു വിഭവം എങ്ങനെയുണ്ടാക്കും എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ടായിരുന്നു. ധാരാളം അയേൺ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. സർജറിയ്ക്കു ശേഷം രോഗികൾക്കു നിർദ്ദേശിക്കുന്ന ഡയറ്റ് പ്ളാനിൽ എപ്പോഴും ഇതു കാണുന്നതും അതുകൊണ്ടു തന്നെ. സാധാരണയായി വഴുതനങ്ങ വലുതായി മുറിച്ച് സാമ്പാറിൽ ഇടുകയാണു പതിവ്. നോർത്ത് ഇൻഡ്യക്കാരും തമിഴരും ഈ വഴുതനങ്ങ വിഭവം രുചിയ്ക്കാൻ തന്നപ്പോൾ അവർക്കാകാമെങ്കിൽ നമുക്ക് രുചികരമായ ഐറ്റം, എന്തുക്കൊണ്ട് ആയിക്കൂടാ എന്നു തലയിൽ ബൾബു മിന്നി. പലരുടേയും റെസിപി കൂട്ടിക്കലർത്തി ഒരു കാച്ച് കാച്ചി. അതുകൊണ്ട് ഇതിന് ഒരു പേരില്ല. ബൈഗൻ ബാജിയെന്നോ വഴുതനങ്ങ കൂട്ട് എന്നോ മനോധർമ്മം പോലെ വിളിച്ചോളൂ. മസാലപ്പൊടി …………………… വറ്റൽ മുളക് -6 മുഴുവൻ മല്ലി – 3 tbsp…
പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ.വെയിലേറ്റ് മങ്ങിയ വെളുപ്പ് നിറവും കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു. “സൈക്കിൾ,കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി. “സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി. ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ കുറവാണ്. അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര പ്രയാസമാണ്. ”എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു. “ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ പുറത്തു വന്നു.…
തെക്കൻ കേരളത്തിലെ പെസഹാ അപ്പവും മധ്യകേരളത്തിലെ ഇണ്ടേറിയപ്പവും കുറച്ചു സമാനതകളുണ്ട്. ഇന്ത്യാരാജ്യത്തിന്റെ ഭംഗി നാനാത്വത്തിലെ ഏകത്വമാണെന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അപ്പങ്ങളുടെ ചേരുവയിൽ ചില വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യത്തിൽ ഏകത്വമുണ്ട്. രുചി! തൃശ്ശൂർ ഭാഗത്ത് പാതി നോമ്പിനാണ്, ഇണ്ടേറി ഏലിയാസ് കൽത്തപ്പം ഉണ്ടാക്കുന്നത്. ആവിയിൽ വേവിച്ചാൽ ഇണ്ടേറി, കട്ടിയുള്ള ദോശക്കല്ലിൽ എണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുത്താൽ കൽത്തപ്പം. ഈസ്റ്ററിനു മുമ്പ് അമ്പതു ദിവസം നോമ്പ് ആചരിക്കും. ഭക്ഷണത്തിൽ മാംസവും മൽസ്യവും ഉപേക്ഷിക്കുക, ആഘോഷങ്ങൾ ഒഴിവാക്കുക എന്നതൊക്കെയാണ് രീതികൾ. ആത്മപരിശോധന, പശ്ചാത്താപം, പ്രാർത്ഥന ഇതിലൂടെ വ്രതശുദ്ധി നേടുക എന്നതാണ് ലക്ഷ്യം. തെക്കൻ കേരളത്തിൽ ദുഃഖവെള്ളിയാഴ്ചയുടെ തലേന്നാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. പെസഹാ പെരുന്നാളിന് യഹൂദ ആചാരപ്രകാരം ഈശോ ശിഷ്യന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു എന്നതിനെ പിൻപ്പററിയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. ഉഴുന്ന് വറുത്തുപ്പൊടിച്ചതും (മാവ് പുളിയ്ക്കാതെയിരിക്കാൻ)തേങ്ങയും അരിയും ചേർത്തരച്ച് ആവിയിൽ വേവിച്ച് പെസഹാ അപ്പം ഉണ്ടാക്കുന്നു. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും…
അമ്പിളിനിലാവിലലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ബഹിരാകാശഗവേഷകയാകുക എന്ന രീതിയിൽ ചിന്തിച്ചവർ വളരെ കുറവായിരിക്കും. ലളിതമായ കാര്യങ്ങൾ സ്ത്രീകൾക്കും വെല്ലുവിളി നിറഞ്ഞ മേഖലകൾ പുരുഷന്മാർക്കും നീക്കിവെച്ച സംസ്ക്കാരത്തിൽ ഇതിലൊട്ടും അത്ഭുതമില്ലല്ലോ. നല്ലൊരു കുടുംബിനിയാകുന്നതിനേക്കാൾ ഉത്തമമായിട്ടൊന്നും സ്ത്രീകൾക്കില്ലയെന്ന്, എന്നും ആൺമേൽക്കോയ്മ അടിവരയിട്ടുക്കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനൊന്നും ചെവികൊടുക്കാതെ ആകാശത്തിൽ മൂളിപ്പറക്കാൻ ആഗ്രഹിച്ച സാഹസികയായ ഇന്ത്യൻ പെൺകുട്ടിയായിരുന്നു കൽപ്പന ചൗള. നല്ലൊരു സർക്കാർ ഉദ്യോഗവും നല്ല കുടുംബവും എന്നതിനുപരി ശരാശരി ഇന്ത്യൻ സ്ത്രീകൾ സ്വപ്നം കാണാൻ ഭയന്നിരുന്ന കാലത്താണ് കൽപ്പന തന്റെ ഉറച്ച തീരുമാനമെടുത്തത്.അതു യാഥാസ്ഥിതകരെ തീർത്തും അലോസരപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും എല്ലാ തൊഴിൽമോഹങ്ങളും ത്യജിച്ചു് വീട്ടമ്മമാരായി ഒതുങ്ങിക്കൂടി, വിധിയെ പഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. വിദ്യാഭ്യാസം തൊഴിൽ സമ്പാദനത്തിനുള്ള മാർഗ്ഗം മാത്രമായി കരുതണം എന്നല്ല വിവക്ഷിക്കുന്നത്. തൊഴിൽ ചെയ്യാനും ആ മേഖലയിൽ വളരാനും ആഗ്രഹിക്കുന്ന സ്ത്രീകളെ…
കഥ ഭഗവതിരൂപങ്ങൾ. ——————————- കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളിപറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തലപ്പൊക്കി നോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു. നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു. കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു. “ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു. “ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം…