സുഭദ്രാമ്മ പതിവ് സ്ഥലമായ തളത്തിലെ സോഫയിൽ വന്നിരുന്ന് ജാലകചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വയ്യാതായിരിക്കുന്നു, ഒറ്റപ്പെട്ട ഈ ജീവിതത്തിൽ പുറത്തേക്ക് നോക്കിയുള്ള ഇരിപ്പ് പതിവാണ്. മകൾ മിനിക്കുട്ടി മുറ്റത്ത് പടിപ്പുരക്ക് തൊട്ടടുത്തായി നട്ട വെള്ളചെമ്പകത്തൈ ഇന്ന് ഓരൊത്ത മരമായി വളർന്നിരിക്കുന്നു. നിറയെ പൂക്കാനും തുടങ്ങിയിരിക്കുന്നു. പതിവിലധികം പൂക്കളുണ്ട് ഇത്തവണ. ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റിന്റെ കൈകൾ നടക്കല്ലിൽ നിറയെ പൂവിതളുകൾ കൊഴിച്ച് ഇട്ടിരിക്കുന്നു. ഇതുപോലെ താനും ഒരുനാൾ കൊഴിഞ്ഞു വീഴും. ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ താനിങ്ങനെ ഒറ്റപ്പെടില്ലായിരുന്നു ഈ വയസ്സുകാലത്ത്. തനിക്ക് തണലാകേണ്ടവൾ.. ഓർത്താൽ നഷ്ടങ്ങളുടെ നീണ്ട പട്ടിക മാത്രമാണല്ലോ തന്റെ ജീവിതം. വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ അത് കയ്പ്പുനീരാണ്, അതിന്റെ കനപ്പ് അത് കുടിച്ചവർക്കേ മനസ്സിലാകൂ. തനിക്ക് തണൽ ആകേണ്ടിയിരുന്നവൾ നട്ട ചെമ്പകമരത്തിന്റെ നിഴൽ തണുപ്പിലേക്ക് നോക്കി സുഭദ്രാമ്മ നെടുവീർപ്പിട്ടു. നോക്കും തോറും ആ പടിപ്പുരത്തിണ്ണയിലേക്ക് കൂടി നീണ്ട് കിടക്കുന്ന ചെമ്പകമരത്തണലിൽ അവൾ വന്നിരിക്കുന്നുണ്ടെന്ന് തോന്നി. അത്തരം തോന്നലുകൾ ആണ് ഏറെ നാളുകളായി തന്നെ…
Author: Sujatha Surendran
നീ കുറെയേറെ ഓർമ്മകൾ സമ്മാനിക്കുന്നു.മധുരവും നീറ്റലും, കാത്തിരിപ്പിന്റെ മുഷിച്ചിലും ഇടകലർന്ന ഓർമ്മകൾ! ശൈശവത്തിൽ, അച്ഛന്റെ കൂടെ നിനക്ക് മുന്നിലെ കുട്ടിസീറ്റിൽ ഇരിക്കാറായപ്പോൾ തൊട്ട് ഞാൻ നിന്നെയും നീ എന്നെയും ആഴത്തിൽ അറിഞ്ഞ് തുടങ്ങിയിരുന്നു. അച്ഛനെന്ന ശക്തിയാൽ നീ മുന്നോട്ട് കുതിച്ച് നാട് കാണിച്ചു. ബാല്യത്തിൽ, അച്ഛന്റെ കൈത്താങ്ങോടെ നീയുമായുള്ള എന്റെ ചങ്ങാത്തം ബലപ്പെട്ടു.വൈകുന്നേരത്തെ വിശ്രമവേളകൾ വിനോദകരമാക്കി നീ എനിക്കൊപ്പം ചേർന്ന് നിന്നു.കാറ്റിനോട് മത്സരിച്ച് നിന്റെ കൂട്ടുകൂടി ഓടാൻ,കൂട്ടുകാരെ മത്സരത്തിൽ തോൽപ്പിക്കാൻ നീയെനിക്ക് കൂട്ടായി.ഇടയ്ക്കെന്നെ തട്ടിയിട്ട് മുട്ട് പൊട്ടിച്ചു,ചങ്ങല തെറ്റിച്ച് പിണങ്ങി പ്രതിഷേധിച്ചു.എന്നാലും നിന്നെ ഞാൻ കൈവിടില്ലെന്ന് നിനക്കറിയാമായിരുന്നു,കാരണം എന്റെ കിതപ്പിലൂടെ നീയെന്റെ ഹൃദയമിടിപ്പ് അളന്നു,നീയെന്നെ അറിഞ്ഞിരുന്നു. കൗമാരത്തിൽ, പ്രണയത്തിൽ കുതിർന്ന മിഴികളുടെ ഉടമകൾ നിന്റെ മണിയൊച്ച മുഴക്കി ഹൃദയ കവാടം എനിക്ക് നേരെ തുറന്ന് പിടിച്ചത് കണ്ടില്ലെന്ന് നടിച്ച് ഞാൻ നടന്നു.അപ്പോഴൊക്കെ നീയെന്നെ നോക്കി ചിരിച്ചു.തപാലിൽ വരുന്ന പ്രിയന്റെ പ്രണയലേഖനം കാത്ത് പൂമുഖപ്പടിയിൽ മുഷിഞ്ഞിരിക്കവേ,വീട്ടുപടിക്കലെത്തി നിൽക്കുന്ന നിന്റെ മണിയടിയൊച്ച എന്റെ ഹൃദയമിടിപ്പിന്റെ…
ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്തു വാര്യർ “കരി കലക്കിയ കുളം” എന്നു വർണ്ണിച്ചപ്പോൾ “അല്ലല്ല, കളഭം കലക്കിയ കുളം” എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ. പര്യായ പദങ്ങളാൽ ഒരേ കാര്യത്തെ വർണ്ണിച്ചപ്പോൾ അത് ഏവർക്കും ഏറെ ഹൃദ്യമായി. പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെങ്കിലും അവനവൻ്റെ ഭാവനയ്ക്കനുസരിച്ച് ആ കാര്യത്തെ വർണ്ണിക്കാം.. അതുപോലെ, മഴയെക്കുറിച്ചുള്ള ഭാവനാതലങ്ങളും, അനുഭവങ്ങളും പലരിലും പലതാണ്. മഴ എന്ന പ്രതിഭാസം ഓരോരുത്തരിലും പെയ്തിറങ്ങുന്നത് ഓരോ തരത്തിലാണ്. സന്തോഷത്തേയും സങ്കടത്തേയും വിരഹത്തേയും പ്രണയത്തേയും ഭയത്തേയും ഒക്കെ ഇരട്ടിയാക്കാനുള്ള കഴിവുണ്ട് മഴയ്ക്ക്! അദ്ധ്യയന വർഷാരംഭ ഓർമ്മകൾക്കെപ്പോഴും മഴയുടെ നനവും, കുളിരുമാണ്. ജൂൺ മഴയുടെ ഒരു നൊസ്റ്റാൾജിയ! ഇന്നും പുതുമണ്ണിൻ്റെ മണമുള്ള ഓർമ്മകൾ. ബാല്യത്തിന് മഴ ഉറ്റസുഹൃത്തായിരുന്നതിനാൽ ആവാം ഇന്നലേകളിലെ മഴകൾക്കേറേ ചാരുത..! പ്രകൃതിയുടെ കനിവായ മഴ..!! വികൃതിയായ മഴയുടെ തോളുരുമ്മി കുസൃതി കാട്ടി നടന്ന ബാല്യം. നനയാനായി കുടപിടിക്കുക എന്നതായിരുന്നു നയം. മഴയുടെ ലാവണ്യവും, ശക്തിയും കൂടുംതോറും കുടപിടുത്തത്തിൻ്റെ ചരിവും…
ലാലേട്ടന് ജന്മദിനാശംസകൾ ഹലോ ലാലേട്ടാ…, നടന വിസ്മയം ലാലേട്ടന് പിറന്നാൾ ആശംസകൾ.., ലോകം കണ്ട മഹാനടന്മാരിൽ പത്താമൻ എന്നാണ് പറയപ്പെടുന്നതെങ്കിലും ഞങ്ങൾക്ക്, മലയാളികൾക്ക് പക്ഷേ., ഒന്നാമൻ ആണ്… ഒന്നാമൻ… 1980 ഡിസംബർ അവസാനം, 81 ജനുവരി ഒരു ഓർമ്മ യാക്കാൻ, സുഗന്ധം പരത്തി റിലീസായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം.. അതിലെ വില്ലൻ, ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ വെച്ച് പ്രാർത്ഥനയോടെ, സ്വന്തം ജനകൻ്റെയും, ജനനിയുടെയും കാൽതൊട്ട് വന്ദിച്ച് കയറിക്കൂടിയത് ഓരോ മലയാളിയുടേയും മനസ്സിലേക്കാണ്.. മനസ്സറിയാതെ അല്ല.. അറിഞ്ഞു കൊണ്ടുതന്നെ.. അന്ന് ഞങ്ങൾ വരവേല്പ് നൽകിയത് അഭിനയകലയെന്ന രസതന്ത്രത്തിൻ്റെ ഉള്ളടക്കം അറിഞ്ഞ്, അതിൻ്റെ ഓരോ തന്മാത്രകൾ പോലും വിശദമായി മനസ്സിലാക്കി, ദൃശ്യ കലയുടെ വർണ്ണപ്പകിട്ട് ഏറിയ ആ രംഗത്ത് എന്നും എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ആ ആകർഷകമായ മുഖ ത്തിൻ്റെ ഉടമയ്ക്കാണ്.. ഉടയോൻ അനുഗ്രഹിച്ച് നൽകിയ ആ ചമ്മിയ ചിരിയോടെ, തോൾ ചെരിച്ചിട്ട് മലയാളി മനസ്സിൻ്റെ അകത്തളങ്ങളിൽ ചന്ദ്രോത്സവം നടത്തി സ്ഥിരപ്രതിഷ്ഠ നേടിയ…
പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:- ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ പുഷ്പത്തെ ചിലർ ചെടിയിൽ നിന്നിറുത്തു മാറ്റാതെ തന്നെ അതിന്റെ സൗന്ദര്യവും, സൗരഭ്യവും ആസ്വദിക്കുന്നു. വാടാതെയിരിക്കാൻ, കൊഴിയാതെയിരിക്കാൻ, മറ്റാരും കൊണ്ടു പോകാതിരിക്കാൻ കാത്ത് വേണ്ടതൊക്കെ ചെയ്യുന്നു. ഈ ജഗത്താകുന്ന ഉദ്യാനത്തിന്റെ ഉദ്യാനപാലകനായ സർവ്വേശ്വരന്റെ മറ്റൊരു ഉദാത്തമായ, അരുമ സൃഷ്ടിയാണെന്ന തിരിച്ചറിവിൽ വേണ്ട വിധം പരിപാലിക്കുന്നു. ഓരോ തവണയും പരിപാലിക്കുകയും, ശുശ്രൂഷിക്കുകയും, സ്നേഹമസൃണമായി തലോടുകയും ചെയ്യുമ്പോൾ അതിന്റെ ആയുസ്സ് വർദ്ധിക്കുന്നു. ചിലർ ഇതെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ച് അതിന്റെ ലോലമായ ഇതളുകൾ ഓരോന്നും നിഷ്ക്കരുണം അടർത്തിയെറിയുകയും, കശക്കി ചവിട്ടിമെതിക്കുകയും ചെയ്യുന്നു. അവൾ കാഴ്ചയ്ക്ക് എത്രമാത്രം ലോലമാണോ, അതിലും എത്രയോ മടങ്ങ് ലോലമാണ് അവളുടെ മനസ്സ്. ആ ഹൃദയ സരോവരത്തിലേക്കുള്ള വഴികൾ ഒട്ടും ദുർഘടമല്ല. ചില സൂത്രവാക്യങ്ങളാൽ മാത്രം തുറക്കപ്പെടുന്ന ഹൃദയകവാടത്തിലേക്കുള്ള ആ വഴിത്താരകൾ ദുർഘടമാക്കണോ, സുഗമമാക്കണോ എന്ന്…
മനസ്സെന്ന മാന്ത്രികക്കുതിരയ്ക്ക് എന്തൊരു വേഗതയാണ് മുന്നോട്ട് പായാനും, പിന്നോട്ട് പായാനും. ചിലപ്പോൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും വരെ, എന്നും എപ്പോഴും തയ്യാറായി നിൽക്കുന്ന മിടുക്കനാണവൻ. അവനറിയാത്ത വഴികളില്ല. ഞൊടിയിടക്കുള്ളിൽ ആണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ചിലപ്പോൾ കാൽത്തുടകളിലെ പേശികൾ ശക്തമായി തുടിപ്പിച്ചു കൊണ്ട് നിലത്ത് തൊട്ടു തൊട്ടില്ല എന്ന് തോന്നിക്കും വിധം പാഞ്ഞോടും. കുളമ്പടി ശബ്ദത്തിൽ നിന്നും കാലുകൾ നിലം തൊടുന്നുണ്ട് എന്ന് അറിയിക്കും. ചിലപ്പോൾ അവൻ ശരീരത്തിന് ഇരുവശത്തും ചേർത്ത് ഒതുക്കി വച്ചിട്ടുള്ള ചിറകുകൾ വീശി ഉയർന്ന് പറക്കും. സ്ഥിരമായ അവന്റെ പാർക്കിംഗ് ഏരിയ വർത്തമാനകാലത്തിൽ ആണെന്നാലും, ചിലപ്പോൾ നമ്മെ ഭാവി കാലത്തിലേയ്ക്ക് കൊണ്ടുപോയി സ്വപ്നം കാണിക്കും, ചിലപ്പോൾ കുസൃതിയോടെ ചില അരുതാത്ത വഴികളിലൂടെയൊക്കെ കൊണ്ടുപോയെന്നിരിക്കും, ചില നേരങ്ങളിൽ ഭൂതകാലത്തിന്റെ ഓർമ്മകളെ ചികഞ്ഞെടുക്കാനും താലോലിക്കാനും, സന്തോഷിക്കാനും ചിലപ്പോഴൊക്കെ സങ്കടപ്പെടുത്താനും എല്ലാം നമ്മളെ ആ തീരത്ത് കൊണ്ടെത്തിച്ചിട്ട് കൂടെ ചേർന്ന് നിൽക്കും ആ കുതിര. അങ്ങനെ ഞാനും പത്താം ക്ലാസ്സ് എന്ന…
നെഞ്ചിലേറ്റ അമ്പിൻ മുനയാൽ മുറിവേറ്റ്, ജീവന്റെ മണമുള്ള എൻ നിണമേറെ വാർന്നൊഴുകിയിട്ടും, മരിക്കാതിരുന്ന ഞാൻ! കൂരമ്പ് തൊടുത്തൊരാ വില്ലുമേന്തി ലക്ഷ്യപ്രാപ്തി തൻ തൃപ്തിയോടെ ക്രൂരമായ് ചിരിക്കുന്ന നിന്നെ കണ്ടതും, ആഴത്തിൽ മുറിവേറ്റ പക്ഷിയാം എൻ നെഞ്ചമൊന്നു പിടഞ്ഞു, ക്ഷീണിത നേത്രങ്ങൾ അടയ്ക്കാൻ പോലും നേരം തികയാതെ ഞാൻ മരിച്ചു! (>സുജാത നായർ<)
മനസ്സിന്റെ ഉള്ളറകളിലൊന്നിലെ ചിതലരിക്കാത്ത ചുവരലമാരയിൽ,ഇന്നോളം ആർക്ക് മുന്നിലും തുറന്ന് വയ്ക്കാതെ ഭദ്രമായി സൂക്ഷിച്ച് വച്ച ഒരു ജീവിതപുസ്തകമുണ്ട്! ഒരിക്കലും മായ്ച്ചു കളയാനോ,താനേ മാഞ്ഞു പോകാനോ ആവാത്ത വിധം ഹൃദയാന്തർഭാഗത്ത് പലപ്പോഴായി ആലേഖനം ചെയ്ത് വച്ച പ്രിയഗാനശേഖരവുമുണ്ട് ! വിരസമായ ഏകാന്തനിമിഷങ്ങളിൽ, എപ്പോഴും കൂട്ടായ് ഓടിയെത്തുന്ന പ്രിയഗീതങ്ങൾക്കായി ചാരിയിരുന്ന് കണ്ണുകൾ പൂട്ടി കാതോർത്തിരിക്കവേ, ഇളം തെന്നലിന്റെ കുളിർമ്മ പകരുന്ന പാട്ടുകളുടെ താളത്തിനൊപ്പം മനസ്സിലെ ആ പുസ്തകത്തിന്റെ ഓർമ്മത്താളുകൾ താനേ മറിഞ്ഞുകൊണ്ടേയിരിക്കും! പാട്ടിന്റെ താളക്കൈ തട്ടി,നിറഞ്ഞ് പെയ്യുന്ന നൊമ്പരമേഘങ്ങളുടെ ഓർമ്മപ്പെയ്ത്തിനൊപ്പം കണ്ണുകളും നിറഞ്ഞ് പെയ്യാൻ തുടങ്ങും! ഒടുവിൽ,മഴയിൽ അടിമുടി നനഞ്ഞ സുഖത്തിൽ തനുവും, പെയ്തൊഴിഞ്ഞ വാനം പോലെ മനവും.. (>സുജാത നായർ<)
മനസ്സെന്ന മഹാപുസ്തകത്തിന്റെ ഒരിക്കലും തീർന്ന് പോകാത്ത,ചിതലരിക്കാത്ത ഏടുകളിൽ ചിലതിൽ പ്രിയപ്പെട്ട ചിലർക്ക് മാത്രം വായിക്കാനാവുന്ന വർണ്ണലിപികളാൽ എഴുതി വച്ച വരികളുണ്ട്.മറ്റ് ചില ഏടുകളിൽ തനിക്ക് മാത്രം വായിക്കാനറിയാവുന്ന ലിപിയിൽ എഴുതി വച്ച ഏതാനും അദ്ധ്യായങ്ങളുണ്ട്. പരാതികളുടെ, സങ്കടങ്ങളുടെ, കിനാവുകളുടെ, കണക്കുകളുടെ, കുറ്റബോധങ്ങളുടെ, നഷ്ടബോധങ്ങളുടെ,പ്രതീക്ഷകളുടെ കുഞ്ഞ് കുഞ്ഞ് അദ്ധ്യായങ്ങൾ! (>സുജാത നായർ<)
ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി അരിയാക്കിട്ട് ആ ചോറുരുളകൾ മുറ്റത്ത് വച്ച നാക്കിലയിൽ എള്ള് തൂവി വിളമ്പി നിന്റെ ആരുടെ ഒക്കെയോ ശ്രാദ്ധദിനത്തിൽ എന്നെ കൈകൊട്ടി വിളിച്ചു.ഞാൻ വന്ന് അത് കൊത്തി തിന്നുന്നതും കാത്ത് നീ അക്ഷമയോടെ ഈറനുടുത്ത് നിന്നു! നിന്റെ സ്വാർത്ഥമനസ്സിനോളം കറുപ്പ് എനിക്കുണ്ടോ? മുറ്റത്തെ മരക്കൊമ്പിലിരുന്ന് ഞാനൊന്ന് കരഞ്ഞാൽ നീ പറയും വിരുന്ന് വിളിച്ചെന്ന്, കുറുകിയാൽ നീ പറയും കലഹം ഉണ്ടാവുമെന്ന്. അവനവന്റെ കയ്യിലിരുപ്പിനെ പഴിക്കാതെ കുറ്റം എന്നിലേക്ക് ചാരുന്ന നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ അന്യന്റെ കുഞ്ഞിനെ പറക്കമുറ്റുവോളം സ്വന്തം കുഞ്ഞായി തീറ്റി പോറ്റി വളർത്തുന്ന എനിക്ക് ചേരുന്നതല്ല നിന്റെ ഈ വക പഴി പറച്ചിലെന്ന്? (>സുജാത നായർ<)