ഒരു മാസം മുൻപ് വരെ ആകാശിന്റെ ഇഷ്ടങ്ങൾ മദ്യവും മാംസവും മൈഥുനവുമായിരുന്നു. ഇത് മൂന്നും തരപ്പെട്ടാൽ എന്തിനും തയാറാകുമെന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വരയെ കല്യാണം കഴിച്ചതോടെ ശീലങ്ങൾ മാറി വന്നു. ജനലിലൂടെ ഉദയ സൂര്യന്റെ വെട്ടം ആകാശിന്റെ മുഖത്തടിച്ചു. സ്വര ആയിരിക്കും കർട്ടൻ മാറ്റിയിട്ടത്. മുൻപൊന്നും അവന് ഈ സമയത്ത് ഉണരുന്ന ശീലമുണ്ടായിരുന്നില്ല. പാതിരാവ് വരെ നീണ്ടു നിൽക്കുന്ന പാർട്ടികൾ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ വളരെ വൈകും. അവന്റെ പ്രഭാതങ്ങൾ പത്തുമണിക്ക് ആരംഭിച്ചു, പതിനൊന്നുമണിക്കാണ് പതിവായി ഓഫീസിൽ എത്തി ചേർന്നിരുന്നത്. ഇപ്പോൾ ഒരു മാസമായി എല്ലാം മാറി. രാവിലെ ഏഴു മണിക്ക് ഉണരുമ്പോൾ കയ്യിൽ ചായ കപ്പുമായി സ്വര അടുത്തുണ്ടാകും. നേരത്തെ തന്നെ ഓഫീസിൽ എത്തും. വൈകി വന്നു കൊണ്ടിരുന്ന, സ്ഥാപനം കട്ട് മുടിച്ചു കൊണ്ടിരുന്ന ജീവനക്കാർക്ക് സ്വരയെ ഇഷ്ടമായില്ല. അനാഥമായി കിടന്ന ആകാശ് എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിന് അതിന്റെ, ഉത്തരവാദിത്വമുള്ള മുതലാളിയെ തിരിച്ചു കിട്ടാൻ കാരണം സ്വരയുടെ…
Author: Nisha Pillai
”അമ്മായീ, വന്ദന ചേച്ചി നാളെ രാവിലെ എത്തുമെന്ന് ഫോൺ വന്നിരുന്നു. “ ഉണ്ണികൃഷ്ണൻ സുഭദ്ര അമ്മായിയുടെ കിടക്കയിൽ വന്നിരുന്നു. അമ്മായി പൂർണമായും കിടപ്പിലായിട്ടു നാലഞ്ചു മാസമായി. ഒരു കാരണവശാലും ഏകമകളായ വന്ദന ഇതൊന്നുമറിയരുതെന്നായിരുന്നു അമ്മായിയുടെ ആഗ്രഹം. ഇപ്പോൾ സംസാരം മാത്രമായി അമ്മായിയ്ക്ക് പ്രിയകരം. ഭക്ഷണം കഴിക്കാൻ പോലും അമ്മായിക്ക് താല്പര്യമില്ല. വല്യേട്ടന്റെ ഇളയ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് സുഭദ്രക്കിപ്പോൾ ഏക ആശ്വാസം, ആ വീട്ടിൽ അവന് മാത്രമാണ് കുറച്ച് മനുഷ്യപറ്റുള്ളത്. ”ഉണ്ണിക്കുട്ടാ, എന്റെ കാര്യമൊന്നും അവളോട് പറയരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ, അവൾക്കു അമ്മയും നാടും ഒന്നും വേണ്ടാതെ പോയതല്ലേ. ഇനി എനിക്കവളെ കാണേണ്ടതില്ല. ഈ കിടക്കയിൽ തീരും ഈ പാവപ്പെട്ടവളുടെ ജന്മം. “ അമ്മായിയുടെ നെറ്റിയിലും തലയിലും ഉണ്ണി തലോടി. അമ്മായിയുടെ ഏകമകൾ വന്ദന ഷിംലയിലെ ഒരു കോളേജിൽ അദ്ധ്യാപികയാണ്. അമ്മയെ കുടുംബ വീട്ടിൽ ആക്കിയിട്ടു വർഷങ്ങൾക്കു മുൻപ് ജോലി തേടി പോയതാണ് വന്ദന. ”എന്റമ്മായി ഞാൻ വന്ദന ചേച്ചിയോട് ഒന്നും…
അടിവാരത്തേയ്ക്കുള്ള സ്വകാര്യ ബസ് വളവ് തിരിഞ്ഞു സാമാന്യം നല്ല സ്പീഡിലായിരുന്നു. പുഴയുടെ മുന്നിലെത്തിയപ്പോൾ ഡ്രൈവർ വേഗത നിയന്ത്രിച്ചെങ്കിലും, ഇറക്കമായതിനാൽ ബസിൻ്റെ വേഗത നിയന്ത്രണാതീനമായി. ഇരിക്കുന്നവരും നിൽക്കുന്നവരും, വിദ്യാർത്ഥികളും ജോലിക്കാരും വൃദ്ധരുമായി ഏകദേശം നാല്പതോളം പേര് ആ ബസിലുണ്ടായിരുന്നു. ബസ് വളച്ചെടുത്തതോടെ, യാത്രക്കാരെല്ലാം തിക്കി തിരക്കി ബസിന്റെ ഒരു വശത്തു വന്നടിഞ്ഞു. വിൻഡോ സീറ്റിലിരുന്നവർക്കു മറ്റുള്ളവരുടെ ശരീര ഭാരം വന്നമർന്നത് താങ്ങാനാവാതെ അവർ നിലവിളിച്ചു. ചരിഞ്ഞ ബസ് ഒന്ന് നിവർന്നതോടെ യാത്രക്കാർ ആശ്വാസം കൊണ്ടു. രണ്ടു വാര നീങ്ങിയപ്പോൾ ബസ് പാലത്തിലേക്ക് കയറി. പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ ഡ്രൈവർ ഭയാനകമായി നിലവിളിച്ചു. ബസ് പുഴയുടെ കുറുകെയുള്ള പാലത്തിന്റെ കൈവരികളെ തകർത്തു നേരെ പുഴയിലേക്ക് വീണു. വാതിലിന് അരികെയുള്ള സീറ്റിലിരുന്ന മാലിനി അലറിക്കരഞ്ഞു. ബസിന്റെ താഴേക്കുള്ള വീഴ്ചയിൽ അവളുടെ കഴുത്തിന്റെ അസ്‌ഥികൾ ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദം അവൾ കേട്ടു. എല്ലാം അവസാനിച്ചു, ഇപ്പോൾ ബസ് വെള്ളത്തിൽ മുങ്ങും, നീന്താനാകാതെ അവൾ വെള്ളത്തിൽ മുങ്ങി…
“മിയക്കുട്ടി എന്തെടുക്കുവാ അവിടെ?” “ഞാനും അച്ഛനും കൂടി സാമ്പാർ ഉണ്ടാക്കുന്നു കമലയമ്മേ. ” അടുക്കളയുടെ ജനലിൽ പിടിച്ചു മുകളിലേക്ക് കയറുകയായിരുന്ന മിയയെ വീടിന് പുറത്ത് നിന്ന് കൊണ്ട് ജനലിലൂടെ അയൽവാസിയായ കമല കൊഞ്ചിക്കുകയായിരുന്നു. കമല രഘുവിൻ്റെ നേരെ ഒരു സ്റ്റീൽ പാത്രം നീട്ടി. “കുറച്ച് മീൻ കറിയാണ് രഘൂ. മിയക്കുട്ടിക്ക് മീൻ വലിയ ഇഷ്ടമാണല്ലോ. രഘുവെന്തിനാ അവളെ ഡേ കയറിൽ കൊണ്ടാക്കുന്നത് ഞാൻ നോക്കുമല്ലോ അവളെ പകലൊക്കെ. അനുപമ ഉള്ളപ്പോഴും അവളെ വീട്ടിൽ വിടുമായിരുന്നല്ലോ. ” “ചേച്ചിക്കൊരു ബുദ്ധിമുട്ടാകില്ലേ. ഡേ കെയർ ഞാൻ ജോലി ചെയ്യുന്ന ലൈബ്രറിക്ക് വളരെ അടുത്തല്ലേ ചേച്ചി. എപ്പോൾ വേണേലും പോയി നോക്കാമല്ലോ എനിക്ക്. ” നഗരത്തിലെ പബ്ലിക് ലൈബ്രറിയിലെ ജീവനക്കാരനാണ് രഘു. ലൈബ്രറിയിൽ സ്ഥിരം വായിക്കാനും പുസ്തകങ്ങൾ എടുക്കാനും വന്നിരുന്ന സമയത്താണ് രഘു ഗവേഷണ വിദ്യാർത്ഥിനിയായ അനുപമയെ കാണുന്നത്. പിന്നെയവർ പ്രേമത്തിലായി. വിവാഹം കഴിച്ചു. അനുപമ രണ്ടാമത്തെ പ്രസവത്തോടെയാണ് മരിച്ചത്. അനുപമയുടെ മാതാപിതാക്കൾ വളർത്തിക്കോളാമെന്നു പറഞ്ഞിട്ടും…
വിദ്യാസമ്പന്നയായ ചിത്രയെ, നാട്ടിലെ ഒരു സമ്പന്നമായ തറവാട്ടിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. പ്രവാസിയായ സുദേവനായിരുന്നു വരൻ. ചിത്രയുടെ വീട് പോലെ ഒരു നിലയൊന്നുമല്ല, സുദേവന്റെ വീട്. മൂന്നുനിലയാണ്. വലിയ കാർ പോർച്ചിനുള്ളിൽ മൂന്ന് പോഷ് കാറുകൾ, വീടിന്റെ വലിയ പൂമുഖത്ത് കസവു ഷർട്ടുമിട്ട് ചാരു കസേരയിൽ ഇരിക്കുന്ന സുദേവന്റെ അമ്മയുടെ അച്ഛൻ, അഥവാ സുധീരൻ അപ്പൂപ്പൻ, കാരണവർ. അവരുടെ വീട്ടിൽ പഠിച്ചവരാരുമുണ്ടായിരുന്നില്ല, സുദേവനൊരു ആഗ്രഹമേയുണ്ടായിരുന്നുള്ളൂ, നല്ല പോലെ പഠിച്ചൊരു പെണ്ണ് വേണം. അങ്ങനെയാണ് സുദേവന്റെ അമ്മ ചിത്രയെ തെരഞ്ഞെടുത്തത്. പുത്തൻ പണത്തിന്റെ പ്രതാപം കാണിക്കുന്ന ഒരു കുടുംബമാണ് സുദേവന്റേത്. വലിയ തറവാടെന്നൊക്കെ പറച്ചിലിലേയുള്ളു. സുദേവന്റെ അപ്പൂപ്പന്റെ അപ്പൂപ്പനൊക്കെ വളരെ പാവപ്പെട്ടവരായിരുന്നു. സാധാരണ കൂലിപ്പണിയൊക്കെ ചെയ്താണ് അപ്പൂപ്പനൊക്കെ കഴിഞ്ഞിരുന്നത്, അതും പഴയൊരു ഓല മേഞ്ഞ വീട്ടിൽ. അപ്പൂപ്പൻ പണ്ടൊരു ഉത്തരേന്ത്യൻ സാഹിബിനെ വെള്ളത്തിൽ വീണപ്പോൾ രക്ഷിച്ചു. അതോടെ ആ കുടുംബം രക്ഷപ്പെട്ടു, അപ്പൂപ്പനും രക്ഷപ്പെട്ടു. ആലപ്പുഴയിലെ, പുന്നമടക്കായലിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയതാണ് രാജസ്ഥാൻകാരായ നവദമ്പതികൾ.…
ഉത്തരവാദിത്തങ്ങളുടെ കെട്ടുപിണയലുകളിൽ ശ്വാസം മുട്ടിയപ്പോളാണ് ഈ ലോകം തനിക്ക് പറ്റിയതല്ല എന്നവൾ തിരിച്ചറിഞ്ഞത്. കെട്ടുകളോരോന്നായി പൊട്ടിച്ചെറിഞ്ഞ് നൂഴ്ന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവർ ഒന്നിച്ചവളെ പിടിച്ചു മുറുക്കി കളഞ്ഞു. സ്നേഹ സമ്പന്നനായ ഭർത്താവ് അവളുടെ നീണ്ട മുടിയിഴകളിൽ ചുഴറ്റി പിടിച്ചു. നീട്ടി വളർത്തി, ചായം പുരട്ടിയ നഖങ്ങളിൽ തൂങ്ങി കിടന്നത് അരുമയായ മകളായിരുന്നു. കണ്ണിലുണ്ണിയായ മകനാകട്ടെ ചവിട്ടിയരച്ചത് വലത് കണ്ണിലെ കൃഷ്ണമണിയായിരുന്നു. ബോധത്തിന്റെ നേർത്ത ചരടിൽ പിടുത്തം കിട്ടിയപ്പോൾ, മെല്ലെ കണ്ണുകൾ തുറന്നു, ചുറ്റിലും പ്രിയപ്പെട്ടവരുടെ ആർത്തനാദങ്ങൾ. ആശ്വസിപ്പിക്കാനായി അടുത്ത വന്നത് ഒരു പ്രായം ചെന്ന നേഴ്സ് മാത്രം, അവർ പൊട്ടിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. “എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞല്ലോ, നല്ല ധൈര്യം വേണം മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് സ്വയം ഞരമ്പ് മുറിച്ചു രക്തം വാർത്ത് കളയാൻ. ഒരു നിമിഷം ഇവിടെയെത്തിയ്ക്കാൻ വൈകിയിരുന്നെങ്കിൽ, കാണാമായിരുന്നു. എന്തേ ഇങ്ങനെ ചെയ്യാൻ തോന്നാൻ?” “അത് പിന്നെ …. ഞാൻ ഞാനല്ലാതെയായപ്പോൾ , എനിക്കൊന്നും സഹിയ്ക്കാൻ പറ്റിയില്ല.” അവൾ കരഞ്ഞില്ല.…
“അവള് വന്നോ ഗീതേ? എൻ്റെ മോൾ അമ്പിളി. ” കുഞ്ഞുകുട്ടിയമ്മ രണ്ടാമത്തെ മകൾ ഗീതയോടു ചോദിച്ചു. “ഇല്ലമ്മേ വന്നിട്ടില്ല. അടുത്ത വണ്ടിയ്ക്ക് വരുമായിരിയ്ക്കും. ” ചുക്കി ചുളിഞ്ഞ മെലിഞ്ഞ വിരലുകൾ കൊണ്ട് ആ അമ്മ പീള കെട്ടിയ കണ്ണുകൾ തടവി. “ആഹ് കുറെയായി ഞാനിതു കേൾക്കുന്നു. പിന്നെയാരാ അവിടെ വന്നത്. ഉമ്മറത്ത് ആരൊക്കെയോ സംസാരിയ്ക്കുന്ന ശബ്ദം കേൾക്കാനുണ്ടല്ലോ. ” കുഞ്ഞുക്കുട്ടി യമ്മ ഈ കിടപ്പ് തുടങ്ങിയിട്ട് വർഷം നാലഞ്ചായി. മൂത്ത മകൾ ശോഭന മുറിയിലേയ്ക്കു കയറി വന്നു, അനിയത്തി ഗീതയെ പുറത്തേയ്ക്കു പോകാൻ നിർബന്ധിച്ചു. “നീ അങ്ങോട്ടൊന്ന് ചെന്ന് നോക്കിക്കേ, വന്നവർക്ക് ചായയോ വെള്ളമോ എന്താന്ന് വച്ചാൽ കൊടുക്ക്. ” “എന്റെ ചേച്ചി പുറത്ത് നിന്ന് ആൾക്കാരൊക്കെ വരുന്നതല്ലേ, അമ്മയെ നല്ലൊരു വേഷമെങ്കിലും ധരിപ്പിക്കൂ. ഉള്ളതൊക്കെ അലമാരയിൽ കെട്ടി പൂട്ടി വച്ചിരിക്കുന്നതെന്തിനാ?” “‘അമ്മ കൂടെ കൂടെ മൂത്രം ഒഴിക്കുമ്പോൾ മാറി കൊടുക്കണ്ടേ. ഞാൻ തന്നെ വേണ്ടേ ഇതൊക്കെ കഴുകാൻ. ഡയപ്പറിനൊക്കെ എന്താ…
ജയമോഹൻ സൂര്യനാരായണനെ വാൽസല്യത്തോടെ നോക്കി കൊണ്ടിരുന്നു. കാറിന്റെ വിൻഡോയിലൂടെ അകലേയ്ക്ക് നോക്കി കാഴ്ചകൾ കണ്ടിരിയ്ക്കുകയായിരുന്നു സൂര്യൻ. പെട്ടെന്ന് അവൻ മുഖം തിരിച്ചു ജയമോഹനെ നോക്കി കൊണ്ട് ചോദിച്ചു. “നമ്മൾ ആറരയാകുമ്പോഴേക്കും ആശുപത്രിയിൽ എത്തില്ലേ. ” “ഇല്ല, നമ്മൾ ഇനിയും വൈകും. കണ്ടില്ലേ വഴിയൊക്കെ ബ്ലോക്കാണ്. അവിടെ ഏതോ നേതാവിന്റെ കവല പ്രസംഗം നടക്കുന്നു, അതിന് ചുറ്റും ആൾക്കൂട്ടം, കൂടാതെ നിന്നെ പോലെ എൻട്രൻസ് പരീക്ഷ എഴുതാൻ വന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും റോഡ് മുഴുവൻ അവരുടെയൊക്കെ വാഹനങ്ങളും. ഏഴരയാകുമ്പോഴേക്കും നമ്മളെത്തും. ” “മ്മ്മ്” അവൻ വീണ്ടും കാറിന്റെ സീറ്റിലേക്ക് ചാരിയിരുന്നു. വാഹനങ്ങൾ അപ്പോഴേക്കും മുന്നോട്ടു നീങ്ങി തുടങ്ങിയിരുന്നു. പിന്നെയും അവരുടെ ഇടയിൽ നിശബ്ദത പരന്നു. ജയമോഹന്റെ മനസിലേയ്ക്ക് ശ്രീലേഖയുടെ മുഖം കടന്നു വന്നു. ഒരിയ്ക്കൽ അവൻ ആരാധിച്ചിരുന്ന, ഇപ്പോഴും ആരുമറിയാതെ സ്നേഹിയ്ക്കുന്ന, മനസിന്റെ ഉള്ളറയിൽ സൂക്ഷിയ്ക്കുന്ന സുന്ദരമായ മുഖം. അവളെ വളരെ വർഷങ്ങൾക്കു ശേഷം തന്റെ ഓഫീസിൽ വച്ച് കണ്ടപ്പോൾ, കാരുണ്യത്തിനായി…