പണ്ട് അയാൾ ഒരു പ്രവാസിയായിരുന്നു. പ്രായത്തിന്റെ അവശതകളാൽ മടങ്ങി പോകാൻ കഴിയാതെ ജോലി ചെയ്യാൻ ആരോഗ്യമില്ലാതായ മനുഷ്യൻ. കൗമാര സ്വപ്നങ്ങൾ കണ്ട് കൊതി തീരും മുൻപെ വീട്ടിലെ പ്രാരാബ്ധങ്ങളാൽ വിദേശത്ത് പോകേണ്ടി വന്നവൻ. നാടും വീടും മാതാപിതാക്കളെയും പിരിഞ്ഞു ഭാഷ പോലും അറിയാത്ത നാട്ടിൽ ആദ്യമൊക്കെ കരഞ്ഞ് തീർത്തവൻ. പിന്നെ പിന്നെ കല്ലായി തീർന്ന മനസുമായി ചോര നീരാക്കി പണിയെടുത്തവൻ. ഉള്ളിലെ സങ്കടം പുറത്ത് വരാതെ രാത്രിയും പകലും മറന്ന് അധ്വാനിച്ചയാൾ. മാസം തോറും കിട്ടുന്ന ശമ്പളം കടബാദ്ധ്യതയുടെയും സഹോദരിമാരുടെ വിവാഹത്തിന്റെയും കണക്കുകളായി നാട്ടിലേക്ക് ഒഴുകിയപ്പോൾ ഉണക്ക ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് അയാൾ വീണ്ടും തന്റെ കടമകളിലേക്ക് കടന്നു. സഹോദരിമാരുടെ കല്യാണം ലീവ് കിട്ടാത്തതിനാൽ നേരിട്ട് കാണാൻ കഴിയാതെ വീഡിയോയിലും ഫോട്ടോകളിലും കണ്ടു സംത്യപ്തിയടഞ്ഞവൻ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ കിട്ടുന്ന തുച്ഛമായ ലീവിൽ നാട്ടിൽ വരുമ്പോൾ വീട്ടുകാർ, ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ അങ്ങനെ ഓരോരോരുത്തരും അവരുടെ ആവശ്യങ്ങളുടെ പട്ടികകൾ നിരത്തുമ്പോൾ…
