സംസാരിച്ചു നിർത്തിയിട്ടും, പിന്നെ… എന്ന വാക്കിൽ നിന്നു വീണ്ടും മണിക്കൂറുകളോളം സംസാരിച്ചിരുന്നവരിന്നു എപ്പോഴെങ്കിലും ഒന്നു മിണ്ടിയാൽ രണ്ടു മൂന്നു വാക്കിനപ്പുറം ‘പിന്നെ’ എന്ന വാക്കുകൊണ്ടാ സംസാരങ്ങൾ അവസാനിപ്പിക്കുന്നു. കാലങ്ങൾക്കിപ്പുറം എപ്പോഴെങ്കിലും തേടി പോകേണ്ടി വന്നാൽ ആകാശത്തിലെ ഏതോ കോണിൽ മിണ്ടാതെ മിഴി ചിമ്മി നിൽക്കുന്നുണ്ടാവും ഒരുകാലത്തു ഒരുപാട് മിണ്ടിയവരിൽ പലരും.. പിൻവിളിക്കു പിന്നേയും കാതങ്ങൾ അകലെ
Author: Baahus
മേടമെത്തും മുൻപേ കണിവെള്ളരി മൊട്ടിടും മുൻപേ വേനൽ ചൂടിൽ കണ്ണിനു കുളിരായി കാലമെത്തും മുൻപേ അടിമുടി പൂത്തൊരുങ്ങി കർണ്ണികാരം മനോഹരമായതെന്തും സ്വന്തമാക്കി വലിച്ചെറിയുന്ന മനുഷ്യനെ പേടിച്ചാകാം വിഷുപക്ഷിയെത്തും മുൻപേ കണ്ണിനു കണിയാകാൻ കാത്തുനിർത്താതെ കൊന്നപൂക്കളെ ഒന്നാകെ മണ്ണിൽ വീഴ്ത്തി കാലംതെറ്റിയെത്തിയ വേനൽമഴ പെയ്തൊഴിഞ്ഞു പോയി…
പ്രിയനേ, ഞാനും നീയും നമ്മളായി മാറിയ ദിനങ്ങളിൽ മതിയാകാതെ പോയ സംസാരങ്ങൾ പൂരിപ്പിക്കാനായി ഞാനെഴുതിയ കത്തുകൾ ഓരോ വരിയും വീണ്ടും വീണ്ടും നീ പറഞ്ഞിരുന്ന വൈകുന്നേരങ്ങളിൽ പിന്നേ… എന്നതിൽ വീണ്ടും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ ലോകം.. ഇന്ന് നമ്മളിൽ നിന്നും ഓർമ്മാക്ഷരങ്ങളുടെ താഴ്‌വര കടന്നു നീയിറങ്ങി പോയിട്ടും ആ അക്ഷരങ്ങളുടെ ശരശയ്യയിൽ തടവിലാണ് ഇന്നുമെൻ മനസ്സ്. എന്തു കൊണ്ടോ ഇന്ന് പിന്നേ.. എന്നതിന് പിന്നിൽ നിറയാൻ അക്ഷരങ്ങൾ ശൂന്യമാണ് മനസ്സിൽ…
മനുഷ്യ മനസ്സിന്റെ ചിന്തകളും മരചില്ലയിലെ ഇലകളും ഒരുപോലാണ്. ചെറുതായി വളർന്നു കാറ്റിൽ പരിലസിച്ചു പതിയെ കൊഴിഞ്ഞു മണ്ണിലലിഞ്ഞു അലിഞ്ഞു ചേർന്നില്ലാതാകും. വീണ്ടും പുതിയ ഇലകൾ മുളയ്ക്കുന്നു, ഓരോ ചിന്തകൾ ചെറുതായി വന്ന് മനസ്സിൽ ആഴത്തിൽ വളർന്നു പതിയെ ഇല്ലാതായി തീരുമ്പോൾ അടുത്തത് അങ്ങിനെയങ്ങിനെ……
എന്തൊക്കെ സംവിധാനങ്ങൾ വന്നാലും ആരൊക്കെ സഹായിച്ചാലും മാറാത്ത ചിലതൊക്കെയുണ്ട് ചിലരുടെ ജീവിതത്തിൽ, ഇനിയും അതൊക്കെ തുടരും മാറ്റമില്ലാതെ. ഒരു കാലത്തും നടക്കില്ലെങ്കിലും വെറുതെ ആശിക്കുന്നു, വരും നാളിലെ തലമുറയെങ്കിലും അതൊരു മുതലെടുപ്പ് ആക്കാതിരിക്കട്ടെ നിങ്ങൾ കണ്ടിട്ടില്ലേ, പരിമിതികൾ, വീട്ടിലെ ചുമരുകൾക്കുള്ളിൽ അടയ്ക്കപെടുമ്പോൾ ഒരു പരിമിതിയും ഇല്ലെങ്കിലും അവർക്കൊപ്പം ആ ചുമരുകൾക്കുള്ളിൽ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷവും എന്തിനേറെ തന്റെ സഞ്ചാര സ്വാതന്ത്ര്യം വരെ അവർക്കായി മറക്കുന്നവർ. അവർക്കു അതു ത്യാഗമല്ല, മറിച്ചു നിസ്സഹായതയുടെ മൂടുപടമിട്ട കടമയാണ്, തിരികെ കിട്ടുന്നത് ഒരുപാട് അടുത്ത് നിന്നവരുടെ അവഗണനയും വഞ്ചനയും ഒറ്റപ്പെടുത്തലുമൊക്കെയായി നെഞ്ചു പിളർക്കുന്ന ശാപവാക്കും പഴിയുമൊക്കെയാണെങ്കിലും. ഹൃദയം നീറ്റുന്ന ചിന്തകൾ, ദൈവമേ മരണം കൊണ്ടെങ്കിലും ഈ കഷ്ടപ്പാട് തീർത്തു തരാൻ പോലും പ്രാർത്ഥിക്കാൻ പറ്റാത്ത നിസ്സഹായ ജന്മങ്ങൾ. അവർക്കു മുന്നിൽ ഒരേയൊരു ചിത്രമേയുള്ളു നിറഞ്ഞ നിഷ്കളങ്ക പുഞ്ചിരിയുള്ള മുഖങ്ങൾ അവരുടെ കാതുകളിൽ ആ വിളികൾ മാത്രമേയുള്ളു. ചുണ്ടിൽ തനിക്കു നോക്കാൻ പറ്റും വരെ മാത്രമേ…
കാലങ്ങൾ മാറുമ്പോൾ സൗഹൃദത്തിന്റെ ആഴവും ദൃഢതയും നഷ്ടമാകുന്നു പലതും വെറും പ്രഹസനങ്ങളിൽ ഒതുങ്ങി തീരുന്നു. ഒരു പിടി അവിലിന് പകരം ഒന്നുമാവശ്യപ്പെടാത്ത സുഹൃത്തിനു ഒരായുസിന്റെ ഒരായിരം സന്തോഷങ്ങൾ നൽകിയ കൃഷ്ണന്റെ നന്മയും മുന്നോട്ടു എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനു മുന്നിൽ ഉഴറി നിൽക്കുമ്പോഴും സുഹൃത്തിന്റെ സ്നേഹവും കരുതലും മതി തനിക്കു എന്ന് ചിന്തിച്ച കുചേലന്റെ നിഷ്കളങ്ക ചിന്തയും ഇന്നിന്റെ ഒരു ബന്ധങ്ങളിലും നമുക്ക് കാണാൻ കഴിയില്ല. ഗുരുകുല സൗഹൃദം കാലങ്ങൾ കാണാതിരുന്നിട്ടും കാതങ്ങൾ ദൂരെ ഇരുന്നിട്ടും സ്ഥാനമാനങ്ങളിൽ വലിയ അന്തരം ഉണ്ടായിട്ടും ആത്മാർഥതയോടെ സൗഹൃദത്തിന്റെ സ്നേഹം നിലനിർത്താൻ അവർക്കു കഴിഞ്ഞു. അവിടെ ദ്വാരകാ രാജാവെന്നോ ദാരിദ്രനെന്നോ അല്ല പകരം രണ്ടു ആത്മാർത്ഥ കൂട്ടുകാർ അവരുടെ വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച അങ്ങനെയാണ് കവികൾ പോലും എഴുതുന്നത്. ബന്ധങ്ങളിലെന്നും ആത്മാർത്ഥതയും വിശ്വാസവും പുലർത്തുന്നവർക്ക് പകരം വേദനകൾ മാത്രം കിട്ടുന്ന ഇന്നിന്റെ ലോകത്തു കുചേലന്റെയും കൃഷ്ണന്റെയും നിസ്വാർത്ഥ സൗഹൃദം ഓരോ ബന്ധങ്ങൾക്കും മാതൃകയാണ്….
മുറ്റത്തെ മുല്ലചെടിയിലെ മൊട്ടിനെ പോലും തല്ലി കൊഴിച്ചു ഒരുനൂറു പ്രതീക്ഷകളുടെ പവിഴമല്ലി പൂക്കളെ മുഴുവൻ നിലത്തു വീഴ്ത്തി തൊടിയിലെ മാവിന്റെ സ്വപ്നപൂക്കളെ തല്ലി കൊഴിച്ചു ഒരാരവത്തിൽ പെയ്തൊഴിഞ്ഞു പോയാലും വീണ്ടും നഷ്ടത്തിന്റെ മഴത്തുള്ളികൾ മരകൊമ്പുകളിൽ പെയ്യുന്ന കാലം തെറ്റി പെയ്തു ഭൂമിയെ കരയിക്കുന്ന മഴ പോലെ നമ്മിലേയ്ക്കും ചിലർ അപ്രതീക്ഷിതമായി വിരുന്നെത്താറുണ്ട്. എന്തിന് എന്ന ചിന്തയ്ക്ക് മുൻപേ നമ്മളെയാകെ തച്ചുടച്ചു പോകുന്നവർ… ജീവിതപാതയിലെ അവസാന ചുവടു വരെയും മനസ്സും ചിന്തയും ബന്ധങ്ങളുടെ നൂലിഴകളിൽ പഴയതു പോലെ കോർത്തെടുത്തു കെട്ടാൻ കഴിയാത്ത രീതിയിൽ ഹൃദയ – ചിന്തകളുടെ താളം തെറ്റിച്ചു അവസാന വെളിച്ചത്തിന് മേൽ ഇരുട്ടിന്റെ തണുത്ത കറുത്ത കമ്പളം പുതച്ചു ദേഹമുറങ്ങിയിട്ടും ദേഹിയെ നോവിക്കുന്ന വേദന തന്നു മടങ്ങുന്ന ക്ഷണിക്കാത്ത അതിഥികൾ….
എല്ലാ ദിനങ്ങളും ഒരുപോലെയാണ് ഒരു പ്രത്യേകതയും താൻ ഓർത്തു വയ്ക്കാറില്ലെന്ന വർഷങ്ങളിൽ പുതുക്കുന്ന മറുപടി കേട്ടു മടുത്തു കൊണ്ടാകണം ഓർമകളിൽ പോലുമവർ ഓർക്കാനിഷ്ടപെടാത്ത എന്നാൽ ഒരിക്കൽ ഒരുപാടോർത്തിരുന്ന ഇന്നവളുടെ മാത്രം ഓർമകളിലുള്ള ദിനങ്ങൾ ഓർത്തില്ലേയെന്ന് ചോദിക്കനവൾ മനഃപൂർവം മറന്നു പോയത്…….
ഈ തലക്കെട്ട് എന്റെ സൃഷ്ടി അല്ല, പ്രമുഖ ചാനലായ സൂര്യ ടിവിയുടെ പുതിയ പരമ്പര “ഹൃദയത്തിന്റെ “പരസ്യമാണ്. ഒരു വാക്കിൽ സ്ത്രീ വിരുദ്ധത തിരഞ്ഞു ബഹളം ഉണ്ടാക്കുന്ന ഒരാളും ഒരു ഓൺലൈൻ ഓഫ്‌ലൈൻ പ്രതികരണങ്ങളും ഈ വിഷയത്തിൽ കണ്ടില്ല. ഒരുപക്ഷെ ഒരു പരസ്യം എന്ന് കണ്ടു ഞാനും മനസ്സിൽ രോഷം കൊണ്ട് അങ്ങ് ചാനൽ മാറ്റിയിരുന്നു. പക്ഷെ ചില പുരുഷ പ്രതികരണങ്ങൾ ചുറ്റിലും കേട്ടപ്പോൾ ഒന്നെഴുതാം എന്ന് തോന്നി. “ഒരു ചാനൽ എങ്കിലും സത്യം പറഞ്ഞല്ലോ “, “ഈ സീരിയൽ കാണണം 👏🏼👏🏼” “ഇത് കണ്ടില്ലെങ്കിൽ നഷ്ടം ആകും ” അങ്ങനെ ചിലത്. സ്ത്രീകൾ മാത്രം ആണോ കുടുംബം നരമാക്കുന്നത്. അപ്പോൾ പോലും അവളുണ്ടാക്കിയ ചായയോ, ഭക്ഷണമോ രുചിച്ച നാവു തന്നെയാണ് ആ വിഷവാക്കുകകളും തുപ്പിയത് എന്നോർക്കണം 😂. സീരിയൽ നമ്മുടെ ടീവിയിൽ കുറേകാലങ്ങൾക്ക് മുൻപേയുണ്ട്. ദൂരദർശൻ മുതൽ ആദ്യം പുരാണം, മഹാഭാരതം, ശിവ പുരാണം, രാമായണം, ഹനുമാൻ അങ്ങിനെ… പിന്നെ…
അവിചാരിതമായി വിരുന്നെത്തുന്നവർ ജീവിതത്തിന്റെ ഗതിയെ അടിമുടി മാറ്റി അവിചാരിതമായി തന്നെ പടിയിറങ്ങി പോകാറുണ്ട്…