ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഥകളും ഐതിഹ്യങ്ങളും കൊണ്ട് എത്ര സമ്പന്നമായിരുന്നു നമ്മുടെ ഒക്കെ കുട്ടിക്കാലം? പറഞ്ഞു കേട്ട കഥകളായിട്ടും കഥാപുസ്തകത്തിൽ വായിച്ച കഥകളായിട്ടും പിന്നീട് റേഡിയോയിലും ടിവിയിലും എല്ലാമായി എത്ര കഥകൾ കേട്ടും കണ്ടും പോയിട്ടുണ്ടാവും നമ്മൾ? നമ്മുടെ തലമുറയ്ക്ക് ഒരിക്കലും മുഖം തിരിച്ചു നില്ക്കാൻ സാധിച്ചിട്ടില്ലാത്തവയാണ് പുരാണ കഥകൾ. ചിത്രകഥകളായും, ചെറുകഥകളായും, ഗുണപാഠകഥകളായും നോവലുകളായും, പാഠപുസ്തകത്തിലെ അധ്യായങ്ങളായും ഭക്തി സീരിയലുകളും സിനിമകളും ആയുമൊക്കെ പുരാണകഥകൾ നമ്മുടെ മുന്നിലേക്ക് നാം വിളിച്ചു കയറ്റാതെ തന്നെ വന്നു കയറിയിട്ടുണ്ട്. ഈ കഥകൾ പലതും പൂർണ്ണ രൂപത്തിൽ വായിച്ചിട്ടുള്ളവർ നന്നേ കുറവായിരിക്കുമെങ്കിലും പുരാണ കഥകളിലെ മുഖ്യ കഥാപാത്രങ്ങളെ നമുക്ക് എല്ലാവര്ക്കും അറിയാം. ഒത്തിരി കഥാപാത്രങ്ങൾ നിരന്നു നിൽക്കുന്ന കഥകളിൽ നമ്മുടെ ശ്രദ്ധ ഇപ്പോഴും നായകനിലും പ്രതിനായകനിലും ആയിരിക്കും. ചുറ്റിനും ഉണ്ടെന്ന് അറിയാമെങ്കിലും ഒരു തരത്തിൽ അവർ അദൃശ്യരാണ്. നമ്മൾ അവരെ പറ്റി ഓർക്കാറില്ല. അങ്ങനെ കണ്ടിട്ടും കാണാതെ പോയത് പോലെ തോന്നിയ…
Author: remya bharathy
ഒരു പുസ്തകം എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്? ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമായിരിക്കും. ഒരു പുസ്തകം വായിച്ചു തുടങ്ങാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് പുസ്തകം എഴുതിയ ആളിനോടുള്ള മമതയോ, അതെ ആളുടെ മുന്നേ വായിച്ച കൃതികളുടെ സ്വാധീനമോ ആകാം. അതുമല്ലെങ്കില്‍, നല്ലതെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടതിന്‍റെ സ്വാധീനമാകാം. പക്ഷെ ആ പുസ്തകം വായിച്ചു കഴിഞ്ഞും പ്രിയപ്പെട്ടതാകാന്‍ തക്കതായ കാരണങ്ങള്‍ തന്നെ വേണം. സ്വയം അവരവരോട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടാനുള്ള കാരണം. എന്നെ സംബന്ധിച്ച്, ഒരു പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാക്കിയ ദൃശ്യങ്ങള്‍ ആണ് ആ പുസ്തകത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. പുസ്തകം വായിക്കുമ്പോള്‍, ആദ്യ വരി തൊട്ടു മനസ്സില്‍ ഒരു ലോകം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരു സിനിമയിലെന്ന പോലെ ഒരു സീനില്‍ നിന്ന് അടുത്തതിലേക്ക് എന്റെ മനസ്സ് ചലിച്ചു കൊണ്ടേ ഇരിക്കും. ആ പ്രക്രിയയില്‍ എന്നെ ആനന്ദിപ്പിക്കുന്ന പുസ്തകങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായി തുടരും. എത്ര കാലം കഴിഞ്ഞും ആ…
സന്ധ്യയാവാറായിരിക്കുന്നു, ആകാശത്തിന്റെ നിറം മാറി തുടങ്ങുന്നു. കിളികള്‍ കലപില കൂട്ടി കൂടും തേടി പറന്നു തുടങ്ങുന്നു. തിരക്കുള്ള തെരുവിലേക്ക് തിരിയുന്ന വഴിയുടെ കവാടമാണ് മുന്നില്‍. മണ്പാത്രങ്ങളുടെ തെരുവ്. മണ്പാത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമല്ല, പ്രതിമകളുണ്ടാക്കുന്നവരുടെ കടകളും ഉണ്ട് ആ തെരുവില്‍. മുന്നില്‍ തിരക്ക് കൂട്ടി നടക്കുന്നവരും വിലപേശുന്നവരും ഉണ്ട്. കുറച്ചു മുന്നിലായി അവന്‍ നടന്നു പോകുന്നു. “അമൽ…” കഴിയുന്നത്ര ഉറക്കെ വിളിച്ചു. ഇല്ല കേള്‍ക്കുന്നില്ല. തെരുവിലെ ബഹളത്തില്‍ ആ ശബ്ദം മുങ്ങി പോവുകയാണ്. വേഗത്തില്‍ മുന്നോട്ട് നടന്നു വീണ്ടും വീണ്ടും വിളിച്ചു. അവൻ വിളി കേട്ടിട്ടും കേൾക്കാത്തവനെ പോലെ നടക്കുന്നതായി തോന്നി. കാലുകള്‍ വലിച്ചു വെച്ചു നടന്നു. ഇത്ര അടുത്തെത്തിയിട്ടും അവന്‍ വിളി കേള്‍ക്കുന്നില്ല. കൈ നീട്ടി അവനെ തൊടാന്‍ ആഞ്ഞു കൊണ്ട് ഒരു തവണ കൂടെ വിളിച്ചപ്പോൾ അറിയാതെ ഞെട്ടിയുണർന്നു പോയി. സ്വപ്നമാണ്. പതിനാറു വർഷം മുന്നേ ഇതേ മുറിയിൽ കിടന്നുറങ്ങിയ ഒരു രാത്രിയിൽ, ഏറെക്കുറെ ഇതേ സ്വപ്നം കണ്ടത്…
പടുത്തുയർത്തുന്ന ജീവിതത്തിനും മിനുക്കിയെടുക്കുന്ന കഴിവുകൾക്കും ശക്തികൊടുക്കുന്ന ആണിക്കല്ലു പോലെയാണ് വ്യക്തിത്വം
ജീവിതത്തിലെ ചില തിരിച്ചടികൾ, നമ്മളെ അർഹിക്കാത്തവർക്ക് നമ്മൾ കൊടുത്ത, അനർഹമായ സ്ഥാനത്തിനുള്ള മറുപടികൾ ആണ്… യുദ്ധമെന്നു പുറമേക്ക് തോന്നുന്ന പലതും ആഴ്ന്നുപോകുന്ന ചതുപ്പിൽ നിന്നുമൊരു കരകയറലാണ്…
ഒരു കുക്കറിൽ അരക്കപ്പ് വൻപയർ വറുക്കുക. ചൂടായ മണം വരുമ്പോൾ, ആവശ്യത്തിന് വെള്ളം ഒഴിക്കുക. നേരത്തെ കുതിർത്ത പയറല്ലെങ്കിൽ നാലോ അഞ്ചോ വിസില് വരുന്നത് വരെ വേവിക്കുക. ആവി പോയതിനു ശേഷം വലിയ കഷണങ്ങളാക്കിയ പഴുത്ത മത്തനും, അഞ്ചാറു പച്ചമുളകും, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും, കറിവേപ്പിലയും, ഉപ്പും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ഇടത്തരം വലുപ്പമുള്ള തേങ്ങയുടെ അരമുറി ചിരകിയതിൽ മുക്കാൽ ഭാഗം എടുത്തു ജീരകവും ചേർത്ത് നന്നായി അരച്ചതും ചേർത്ത് തിളപ്പിക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു, വറ്റൽ മുളകും കറിവേപ്പിലയും, ചിരകിയ തേങ്ങയുടെ ബാക്കിയും ചേർത്ത് തേങ്ങ ചുവക്കുന്നതു വരെ മൂപ്പിച്ചു കറിയിൽ ചേർത്തിളക്കി അടച്ചു വെക്കുക.
കാലങ്ങൾക്കപ്പുറത്തു നിന്നുമൊരു ഫോൺകോൾ… തിരക്കുകൾക്കിടയിൽ ഫോണെടുത്തപ്പോൾ അവൾ നമ്പർ നോക്കിയില്ല. ആദ്യമൊരു മൗനം. അപ്പുറത്തെ ആളെ ഒന്നൂടെ ഉറപ്പിക്കാനായി രണ്ടു ജോടി ‘ഹലോ’കൾ പരസ്പരം പറഞ്ഞതിന് ശേഷം പിന്നെയും നീണ്ടൊരു മൗനം… ഒന്നൂടെ മുരടനക്കി, ചെവിയിലൂടെ, തലച്ചോറ് വഴി, നട്ടെല്ലിലൂടെ ഇറങ്ങി, നെഞ്ചിൽ കൊളുത്തി വലിച്ചു, വയറിൽ ഒരു കാളിച്ച തോന്നിച്ച ഒരു ചോദ്യം. “സുഖമാണോ?” വയറിലെ ആളൽ നെഞ്ചിലേക്ക് കയറി തലക്കുള്ളിൽ നിന്നുമൊരു വിങ്ങൽ നേരെ ഇറങ്ങി, പാതി ചങ്കിലും പാതി മൂക്കിന്റെ അറ്റത്തും വന്നിരുന്നത് അവഗണിച്ച് അവൾ പറഞ്ഞു. “പിന്നെന്താ, സുഖം, സന്തോഷം, എന്നത്തേക്കാളും ഹാപ്പിയായി ഇരിക്കുന്നു. അവിടെ എന്താ വിശേഷം? സുഖമല്ലേ? എല്ലാർക്കും?” “ഉം… എല്ലാർക്കും സുഖം… ഞാൻ പിന്നെ വിളിക്കാം, ഒരു തിരക്ക് വന്നു…” അവനെ പറ്റിച്ചതോ സ്വയം അവനവനെ പറ്റിച്ചതോ എന്നു ചിന്തിക്കാൻ നിൽക്കാതെ അവൾ ജോലിയിലേക്ക് തിരിഞ്ഞു. ‘നീ നുണ പറഞ്ഞാൽ എനിക്ക് ഇപ്പഴും തിരിച്ചറിയാം’ എന്നു മനസ്സിൽപറഞ്ഞ് അവനും തിരക്കുകളിലേക്ക് മുങ്ങി.
അങ്ങനെയൊന്നുണ്ടോ? സമൂഹം കൽപ്പിച്ചു തന്ന സ്ത്രീയെന്ന സങ്കല്പത്തിന്റെ കേട്ടുമാറാപ്പല്ലാതെ, പെണ്ണിന് മാത്രമായൊരു മനമുണ്ടോ? മനുഷ്യമനമെന്നു തുടങ്ങണ്ടേ നമുക്ക്?
അമ്മ ചീത്ത പറഞ്ഞത് എനിക്ക് സങ്കടമായി. ഞാൻ അമ്മയോട് സോറി പറയാൻ വന്നപ്പോൾ അമ്മ എന്നോട് മിണ്ടിയില്ലല്ലോ. ഞാൻ ഒറ്റക്ക് പോയി ഇരുന്ന് കുറെ കരഞ്ഞു. അമ്മ എന്താ എന്നോട് മിണ്ടാത്തത്? അമ്മു ലവ് അമ്മ -അമ്മു [ സ്കൂളിൽ പോയി അക്ഷരം പഠിച്ചതിന്റെ ആവേശത്തിൽ ഇങ്ങനെ ഒരു കത്ത് എഴുതിയിട്ടുണ്ട് എന്റെ മോള്. PCOD ഉച്ചിയിൽ കയറി പ്രാന്ത് പിടിച്ച ഏതോ ഒരു ദിവസം, എന്തോ കുസൃതി ചെയ്തതിന് അവളെ വഴക്ക് പറഞ്ഞതിന്, എന്ന് തന്നെ പഴിച്ച് ഞാൻ ചാരു കസേരയിൽ കിടന്ന് ദേഷ്യവും സങ്കടവും എങ്ങോട്ട് ഒഴുക്കി വിടും എന്നാലോചിച്ചപ്പോൾ ആ കുഞ്ഞു മാലാഖ എന്റെ മടിയിൽ ഒരു കീറ കടലാസ് കൊണ്ടിട്ടു ഓടി പോയി. അതിലെ എഴുത്താണ് മുകളിൽ. കെട്ടി പിടിച്ച് കരയാൻ എനിക്ക് ഒരു കാരണവും ആയി. “സാരമില്ല അമ്മേ” എന്ന് എന്നെ ആശ്വസിപ്പിക്കാൻ ഒരാളും.]
മിണ്ടാപ്പൂച്ചയത്രെ… ആര്? ഈ ഞാനേ…! എനിക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലാഞ്ഞിട്ടാണ് ഹേ… ഞാൻ പാവമായിരുന്നത്രെ! എപ്പേ…? എന്നെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ. ഞാൻ എനിക്ക് തോന്നീത് ചെയ്തപ്പോ, മിണ്ടാപ്പൂച്ച കലമുടച്ചൂന്ന്! എങ്ങനേ..? പിന്നേ…ഞാൻ ചെയ്യുന്നത് മുഴുവൻ നിങ്ങളെ ബോധിപ്പിക്കാനല്ലേ…! നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ? എന്നാപ്പിന്നെ ഞാനൊരു സത്യം പറയട്ടെ? ഞാനൊരു മിണ്ടാപൂച്ചയുമല്ല, പാവവുമല്ല. ഉടക്കാനുള്ള കലം എവിടെ?