“നഷ്ടസ്മൃതികൾക്ക് അല്ലെങ്കിലും ദിവസങ്ങൾ പോകെ ഭാരമേറുമല്ലോ…” പെരുന്നേർമംഗലം എൽ പി സ്കൂൾ! ഒന്നു മുതൽ നാലു വരെ സർവ്വസന്തോഷങ്ങളോടെയും ഞാൻ പഠിച്ച അക്ഷരമുറ്റം. ഇപ്പോൾ പുതുമയുടെ മോടിയണിഞ്ഞു നിൽക്കുന്ന, ഒരു പരിചയവും തോന്നിക്കാത്ത ആ പിങ്കു നിറക്കെട്ടിടത്തെക്കുറിച്ചല്ല.. അതിനുമേറെക്കൊല്ലങ്ങൾ പിന്നിലേക്കോടിച്ചാൽ അധികം ഭംഗിയില്ലാത്ത എന്നാൽ ഒരുപാട് മധുരമുള്ള ഓർമ്മകൾ ഉറങ്ങുന്ന സുന്ദരമായ ഭൂമിയായി ആ വിദ്യാലയം ജീവിച്ചിരുന്ന ഒരു കാലമുണ്ട്.. നീളൻ ചൂരൽ കയ്യിലേന്തി, ഒരല്പം കുറുകിയ ശരീരവും ഒത്ത പൊക്കവുമൊക്കെയായി വട്ടക്കണ്ണട ധരിച്ച ചെല്ലപ്പൻ സാർ ഹെഡ്മാസ്റ്ററായിരുന്ന, അച്ഛന്റെ സൈക്കിളിലിരുന്ന് ഞാൻ സ്കൂളിൽ പോയിരുന്ന മനോഹരദിനങ്ങൾ. ചെല്ലപ്പൻ സാറെയോർക്കുമ്പോൾ ഇന്നീ മുപ്പത്തിരണ്ടാമത്തെ വയസ്സിലും ഞാനാ ഒന്നാം ക്ലാസ്സും നാലാം ക്ലാസ്സുകാരിയൊക്കെയായി മാറും. അദ്ദേഹമന്ന് ഭയപ്പാടുണ്ടാക്കുന്ന ഒരാജാനുബാഹുവായി കുട്ടികൾക്കിടയിലെ നെഞ്ചിടിപ്പു കൂട്ടുന്ന കർക്കശക്കാരനായി കഴിഞ്ഞിരുന്നതുകൊണ്ടാവാം ഇപ്പോഴും ചെറുതല്ലാത്തയൊരു നടുക്കം. കൈവെള്ളയിലെവിടെയോ പണ്ടു കൊണ്ടുമാഞ്ഞ അടി തിണിർക്കുന്നത് പോലെ. ആദ്യാക്ഷരം പഠിപ്പിച്ച കറുപ്പനാശാന് ശേഷം അത്ര ദാക്ഷിണ്യമില്ലാത്തടി തന്നിരുന്ന ചെല്ലപ്പൻ സാറിനോട് പക്ഷേയിന്നും…
