ഗാന്ധി പാർക്കിന് മുന്നിൽ ബസിറങ്ങി അവൾ പാർക്ക് മുറിച്ചു കടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയ കടൽത്തീരത്ത്, ഉന്തു വണ്ടിയിൽ സാധനങ്ങൾ ഏന്തിയ കച്ചവടക്കാർ, തണൽ തേടി. വീശിയടിക്കുന്ന കാറ്റിൽ, കോട്ടൺ സാരി, പറന്നുയരാൻ വെമ്പുമ്പോൾ മണൽപ്പരപ്പിൽ നടക്കാൻ അവൾ ആയാസപ്പെട്ടു. ദൂരെ പരിചിതമായൊരു മുഖം കണ്ട് അവൾ തിടുക്കപ്പെട്ടു. “എന്തിനാ ഇത്ര തിടുക്കം? പതിയെ വന്നാൽ പോരെ? ഞാൻ എവിടെയും പോകില്ല..” നേർത്ത ചിരിയോടെ അയാൾ പറഞ്ഞു. “അടുക്കുന്തോറും ദൂരം ഏറുന്നത് പോലെ..” “സുഖമാണോ?” “സുഖം..” ഒപ്പമുള്ള ആളിന്റെ മീശയിലും ചെന്നിയിലും നര പടർന്നു തുടങ്ങി. അവൾ ശ്രദ്ധിച്ചു.. “വയസ്സായി തുടങ്ങി..” മീശ തടവി, ചിരിയോടെ അയാൾ അവളെ നോക്കി. വിട പറയാൻ മടിക്കുന്ന പകലിനെ പോലെ, കണ്ടു മതിവരാതെ, കാപ്പിക്കപ്പിന് ഇരുപുറവും നിശ്ശബ്ദരായി അവരിരുന്നു. സ്വപ്‌നങ്ങളിൽ ചേർത്ത് വെക്കാൻ കടം കൊണ്ടൊരു സായാഹ്നം അവസാനിക്കരുതേയെന്ന പ്രാർഥനയോടെ.. സ്നേഹിച്ചു മതിവരാതെ രണ്ടാത്മാക്കൾ…
Author: Sheeba Prasad
നുണഞ്ഞു തീരും മുൻപേ ചുണ്ടിൽ നിന്നടർന്നു വഴുതിപ്പോയൊരു ചുംബനത്തിൻ ചൂടിനായ് ഞാനിന്നും കാത്തിരിക്കുന്നു!
നീയാം വസന്തത്തെ വരവേൽക്കാൻ ഞാനിനിയെന്റെ ഇലകളൊന്നൊന്നായ് പൊഴിക്കാം നിന്റെ വറ്റാത്ത പ്രണയമെന്നിൽ തൂകുമെങ്കിൽ ഇനിയും ഞാൻ തളിർക്കാം.. പൂക്കാം… നിനക്ക് മേലെ പടർന്നൊരു പൂമരത്തണലാകാം…
“മാം, ഞങ്ങൾക്ക് ഒരു റിക്വെസ്ട് ഉണ്ടായിരുന്നു.” സരിത മുഖവുരയായ് പറഞ്ഞു. “എന്താണ്?”, ഞങ്ങളുടെ മുഖത്തേക്ക് മാറിമാറി നോക്കി മാഡം ചോദിച്ചു. “ക്രിസ്തുമസ് ആഘോഷ ദിവസം കളർ സാരി ഉടുത്തു വരാനാണ് ഞങ്ങൾക്ക് ആഗ്രഹം.” “എല്ലാ ദിവസവും നിങ്ങൾ കളർ സാരി ഉടുത്തല്ലേ വരുന്നത്? ആഘോഷദിവസങ്ങളിൽ നമ്മുടെ യൂണിറ്റി ഉയർത്തിക്കാണിക്കാൻ വേണ്ടിയാണ് നമുക്ക് എല്ലാവർക്കും സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച് വരാം എന്നൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചത്.” നിഷ്കളങ്കമായ മുഖഭാവത്തോടെ മാഡം പറഞ്ഞു നിർത്തി. “മാം, ഞങ്ങളിൽ രണ്ടുമൂന്നു പേർക്ക് പീരിഡ്സ് ഡേറ്റ് ആണ്. അങ്ങനെയുള്ള അവസരത്തിൽ ഞങ്ങൾക്ക് ഓഫ് വൈറ്റ്സാരി ഉടുത്തു വരാൻ കഴിയില്ല.” “ഓ, പ്രായം ഇത്രയും ആയിട്ടും പീരിയഡ്‌സ് സമയത്തു വേണ്ടുന്ന മുൻകരുതൽ എടുക്കാൻ അറിയില്ലേ? കഷ്ടം.” അത് പറയുമ്പോൾ മാഡത്തിന്റെ മുഖം പരിഹാസത്തിന്റെ നേർത്ത ആവരണത്താൽ തിളങ്ങി. “ഞാൻ ഒരു കാര്യവും ആരെയും നിർബന്ധിച്ചു ചെയ്യിക്കാറില്ല. നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾക്ക് ചെയ്യാം.” മൊബൈൽ ഫോണിൽ…