ഇഷ്ടവര സിദ്ധികൾക്കും ധനാഭിവൃദ്ധിക്കും വേണ്ടി മന്ത്രവാദവും നരബലിയും നടത്താനുറപ്പിച്ച അയാൾ മന്ത്രവാദി നൽകിയ ചാർത്തിലെ ബലിക്കും മന്ത്രവാദത്തിനുമുള്ള പൂജാ വസ്തുക്കൾ അന്വേഷിച്ച് നാടൊട്ടുക്ക് അലഞ്ഞ് നടന്നിട്ടും ചാർത്തിൽ എഴുതിയ നരബലിക്കുള്ള കന്യകയെ മാത്രം അയാൾക്ക് കണ്ടെത്താനായില്ല. പണവും പെരുമയും മാത്രം താലോലിച്ച് ജീവിച്ച അയാൾക്ക് അവസാനം നരബലിക്കുള്ള കന്യകയെ കിട്ടിയത് അയാളുടെ കിടപ്പറയിൽ നിന്ന് തന്നെയായിരുന്നു. ബലിക്കളത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അവളുടെ നിലവിളി നാലു ചുമരുകൾക്കുള്ളിലമർന്നപ്പോൾ അത് കാണാൻ ചലനശേഷി നഷ്ടപ്പെട്ട് വീൽചെയറിൽ കുരുങ്ങിപ്പോയ അയാളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 🖋️ഷൈനി സെലിൻ തോമസ്
Author: SHYNI CELIN THOMAS
നാലുപേരമക്കളായിരുന്നു അമ്മാമ്മക്ക്. മൂന്നാണും ഒരു പെണ്ണും. മൂന്നാമതായാണ് പെൺകുട്ടി രംഗത്ത് വരുന്നത്. “മൂന്നാം കാൽ പെണ്ണായാൽ മുക്കിലൊക്കെ പൊന്ന്” എന്നൊക്കെ പഴമക്കാർ വേണ്ടാതീനം പാടിനടക്കുന്ന നാട്ടിൽ ജനിക്കാൻ ഭാഗ്യം കിട്ടി എന്നതൊഴിച്ചാൽ പിന്നെയെല്ലാം സ്വാഹ! മക്കൾ നാലുപേരുടെയും വർണ്ണവല്ലരി അസാധാരണമായിരുന്നു. മൂത്തചേട്ടൻ മാത്രം നിറത്തിൽ മുന്തിനിന്നു. പിന്നെയെല്ലാം ഘട്ടം ഘട്ടമായി കുറച്ചു മങ്ങിയും, മങ്ങിയും, വളരെ മങ്ങിയും പുറത്തു വന്നു.കൂട്ടത്തിൽ പെൺകുട്ടിയുടെ മങ്ങലായിരുന്നു കൂടുതൽ വിവാദമായത്.പെൺകുട്ടിയുടെ നിറം ഇരുണ്ടു പോയതിനെ ചൊല്ലി അപ്പന്റമ്മയും അമ്മേടെമ്മയും തമ്മിൽ പരോക്ഷമായി ഇടയ്ക്കിടെ വാഗ്വാദങ്ങൾ പതിവായിരുന്നു. തൃശ്ശൂരിലെ നസ്രാണി കുടുംബങ്ങളിൽ പെൺകുട്ടികൾ കാണാൻ വലിയ ചന്തമില്ലേലും കടലാസ് പോലെ വെളുത്തിരുന്നാൽ മാത്രേ അക്കാലത്തു കല്യാണകമ്പോളത്തിൽ ചെലവായി പോകുമായിരുന്നുള്ളു. (ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് എന്റെയൊരു ഇത്.) അവിടങ്ങളിൽ പെൺവീട്ടുകാരാണ് പ്രസവവും തുടർന്നുള്ള ശുശ്രൂഷയും നടത്തി പോന്നിരുന്നത്. പതിവിനു വിപരീതമായി പെൺകുട്ടിയെ പ്രസവിച്ചത് അമ്മ വീട്ടിൽ ആയിരുന്നില്ല. ഗുരുവായൂരിൽ അന്നുണ്ടായിരുന്ന പാർവ്വതി ഡോക്ടർ കുഞ്ഞിനെ പുറത്തെടുത്ത ശേഷം…
പെൺകുട്ടിയുടെ വീട്ടിലെ ജനിതക എൻജിനീയറിങ്ങിൽ വല്ലാത്ത വികൃതികൾ ആണ് ദൈവം തമ്പുരാൻ ഒപ്പിച്ചത്. അല്ലേൽ പിന്നെ പെൺകുട്ടിക്ക് ഈ ഗതി വരോ? 😔 പെൺകുട്ടിയുടെ പിതാശ്രീക്ക് ആറടിയുടെ അടുത്ത് ഉയരമുണ്ടായിരുന്നു. പെൺകുട്ടിക്ക് നേരാംവണ്ണം കണക്കുകൂട്ടാൻ അറിയാത്തതു കൊണ്ടും വീട്ടിൽ അളക്കുന്ന കോപ്പ് ഇല്ലാത്തോണ്ടും മൂപ്പരെ നേരെചൊവ്വേ കണ്ടു കിട്ടാത്തത് കൊണ്ടും അളന്നു കുറിച്ചു എഴുതി വയ്ക്കാൻ പറ്റാതെ പോയി. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി കാർന്നോരെ നേരെചൊവ്വേ കാണുന്നത്. ആള് ബോംബെയിലെ ദാദയായി വിലസി നടക്കുന്നതിനിടയിൽ പെറ്റതള്ളയെയും ഭാര്യയെയും ഉത്പാദിപ്പിച്ച ബാക്കി പത്രങ്ങളെയും കാണാൻ വല്ലപ്പോഴും വന്നാലായി. അങ്ങനെ വന്ന വരവിലാണ് പാട്ടും പാടി ഡാൻസും കളിച്ചു പെൺകുട്ടി മൂപ്പരെ കയ്യിലെടുത്തത്. വല്ലാതെ കഴുത്തുളുക്കിയാലെ പെൺകുട്ടിക്ക് ആ തിരുമുഖം കാണാൻ പറ്റൂള്ളായിരുന്നു. അല്ലെങ്കിലും, അധികം കാണാൻ മൂപ്പര് നിൽക്കില്ലായിരുന്നു. ഒരിക്കൽ ബോംബെയിലേക്ക് പോയ മൂപ്പര് അവിടുന്നങ്ങോട്ട് ഗൾഫിലേക്ക് ചേക്കേറുകയായിരുന്നു. അന്ന് ഞങ്ങടെ നാട്ടിൽ ഇന്ന് മിനി ഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാട്ട് നിന്ന്…
നനഞ്ഞ് നനഞ്ഞ് തീരാതെ, വിതുമ്പി വിതുമ്പി നിന്ന മഴ സന്ധ്യയിൽ ആണ് ഞാൻ വെയിലിനെ കുറിച്ച് ഓർക്കാൻ തുടങ്ങിയത്. ജീവിതത്തിലൂടെ കയറിയിറങ്ങിപോയ “പാവം” (അത്ര പാവമൊന്നുമല്ല) വെയിലിനെ ഞാൻ മാത്രമല്ല, ഇത് വായിക്കുമ്പോൾ നിങ്ങളും ഓർക്കാൻ തുടങ്ങും. കരിമ്പനടിച്ച വെളുത്ത പെറ്റിക്കോട്ടിട്ടു കൂട്ടുകാരുമായി സാറ്റ് കളിക്കുമ്പോൾ… ചിരട്ടകളിൽ മണ്ണപ്പം നിറയുമ്പോൾ… പച്ചിലകൾ കൊണ്ട് കറിവെച്ച് കളിക്കുമ്പോൾ… ആ അശരീരി വിടാതെ പിന്തുടർന്നു. “വെയിലത്ത് ഓടിക്കളിക്കണ്ട പെണ്ണെ. കറുത്തു പോകും” തലയിൽ പൊത്തിയ വെളിച്ചെണ്ണ കുളിച്ചു കളയാതെ തേരാപ്പാരാ നടക്കുമ്പോൾ കേൾക്കാം. “വെയില് കൊണ്ട് നടന്നിട്ട് പനി പിടിച്ചു കിടക്കാം. പിന്നെ സ്കൂളിൽ പോണ്ടല്ലോ”. അവധിദിനങ്ങളിൽ ചേക്കേറുന്ന അമ്മ വീട്ടിൽ കൊപ്ര ഉണക്കാൻ കൂടുന്നതും കൊപ്ര റാഞ്ചാൻ വരുന്ന കാക്കകൂട്ടങ്ങളെ ചിരട്ടയിൽ കരുതിവെച്ച കല്ലെടുത്ത് എറിയുന്നതും വെയിലിനു കീഴിലായിരുന്നു. ഉച്ചിയിൽ ഉദിക്കുന്ന വെയില് നോക്കിയായിരുന്നു അമ്മ മല്ലിയും മുളകും തുണികളും ഉണക്കാൻ ഇട്ടിരുന്നത്. വെയിൽ മങ്ങുകയും മഴ ചതി പരത്തുകയും, മല്ലിയും മുളകും തുണിയും…
നിന്നെ സ്നേഹിക്കുന്നവർക്ക് നിന്റെ ഹൃദയം കൊടുത്താൽ പിന്നെ സ്വയം സ്നേഹിക്കാൻ ഹൃദയമെവിടെ…?
മുറ്റത്തെ അതിരിലെ സ്വർണനിറമുള്ള ചെമ്പകം പൂക്കുന്ന മരം ശബ്ദമേതുമില്ലാതെ നിലം പൊത്തുന്നത് നിസ്സംഗയായി അവൾ നോക്കിനിന്നു. മഴയിൽ മണം നഷ്ടപ്പെട്ട് മണ്ണോട് ചേർന്നമർന്ന ചെമ്പകപ്പൂക്കളുടെ ഗന്ധം മുകരാൻ മൂക്കു വിടർത്തി അവളൊരു പാഴ്ശ്രമം നടത്തി നോക്കി. തീരദേശ ഹൈവേയുടെ വികസനത്തിനുവേണ്ടി പകുതിവീടും മുഴുവൻമുറ്റവും സർക്കാരിന് വിട്ടുകൊടുത്തപ്പോൾ ഇടതു ഭാഗത്തെ സപ്പോട്ടമരവും വലതുഭാഗത്തെ ചെമ്പകവും പരസ്പരം വാർത്ത കണ്ണീർ തട്ടിത്തടഞ്ഞു ഒഴുകിപ്പോയത് നാൽപതിലെത്തിയ അവളുടെ കവിളിലൂടെ ആയിരുന്നു. ആറാം ക്ലാസ് ബി യിലെ ഓട് ചോർന്നൊലിക്കുന്ന ഇടവപ്പാതിയിലാണ് ക്ലാസിലെ വിരൂപനും കൂട്ടുകാരാൽ ഒറ്റപ്പെട്ടവനുമായ സുന്ദരൻ ആ ചെമ്പകതൈ അവൾക്ക് സമ്മാനിച്ചത്. ചെവിക്കിടയിൽ സ്വർണ്ണചെമ്പകങ്ങൾ തിരുകിവെച്ച് ക്ലാസ്സിൽ വന്നിരുന്ന സുന്ദരനെ പൂക്കൾക്ക് വേണ്ടി അവൾ കൂട്ടുകാരനാക്കി. അവളുടെ മുറ്റത്തെ ചെമ്പകതൈ അവളോളം ഉയരത്തിൽ എത്തുമ്പോഴേക്കും അവനവളുടെ ഉറ്റ ചങ്ങാതിയായി മാറിയിരുന്നു. ഏഴാം ക്ലാസിലെ തുലാവർഷപ്പെയ്ത്തിൽ നിറഞ്ഞ സ്കൂളിനറ്റത്തുള്ള അമ്പലക്കുളത്തിൽ നിന്നും പൊക്കിയെടുത്ത ജീവനില്ലാത്ത… ചെമ്പകമണമില്ലാത്ത അവളുടെ സുന്ദരനെയും അവന്റെ ചെവിക്കിടയിലെ ചെമ്പക മണത്തേയും ഉണർത്തി…
അയാളുടെ മുഖംമൂടി വലിച്ചു കീറി എറിഞ്ഞ് അവൾ നിന്ന് കിതച്ചു. അയാൾ അവൾക്ക് മാന്യനായിരുന്നു…. പകലുകളിൽ മാത്രമാണെന്നറിയുന്നത് വരെ. അച്ഛനെ പോലെയായിരുന്നു…’അച്ഛൻ കരുതലുകൾ’ കുരുക്കാണെന്ന് അറിയുന്നതുവരെ. നീണ്ടു വന്ന സഹായങ്ങൾ, ഉപദേശങ്ങൾ, കരുതലുകൾ, ചേർത്തുപിടിക്കലുകൾ, തലോടലുകൾ.. എല്ലാമെല്ലാം ആ മുഖംമൂടിക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച കാമവും ക്രൗര്യവും കുടിലതയുമാണെന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ നിമിഷം പകൽ വെളിച്ചത്തിൽ തിളങ്ങുന്ന മുഖംമൂടി വലിച്ചുകീറി ഒരു കഷണം അയാളുടെ ഭാര്യയുടെ മുന്നിലേക്കും ഒരു കഷണം മകളുടെ മുന്നിലേക്കും ബാക്കി വന്നത് പൊതു സമൂഹത്തിന് മുന്നിലേക്കും എറിഞ്ഞു കൊടുത്തു അവൾ തിരിഞ്ഞു നടന്നു, മുഖംമൂടിയില്ലാത്തവരെ തേടി….
അവൻ എന്റേത് മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്റെ പ്രണയം വെളിപ്പെടുത്താൻ ഞാനവന് പലതും കൊടുത്തുകൊണ്ടിരുന്നു. അതിൽ എന്റെ ഹൃദയം മാത്രമാണ് അവൻ തിരിച്ചു തന്നത്. തിരിച്ചെടുക്കാൻ പറ്റാത്ത വിധം ക്ഷതങ്ങളേറ്റ ഹൃദയം എന്റെ കൈവെള്ളയിലിരുന്ന് തേങ്ങിക്കൊണ്ടിരുന്നു. ചോരവാർന്നൊഴുകുമ്പോഴുംഹൃദയം എന്നോട് വിളിച്ചുപറഞ്ഞു… ” എടി മണ്ടീ …അവൻ നിന്റേതല്ല.. പലരുടേതാണ്.. “
ആ വിദ്യ മാത്രം അവൾക്ക് വശമുണ്ടായിരുന്നില്ല. ചിരിച്ചും ഒലിപ്പിച്ചും ഭർത്താവിന്റെ ബന്ധുക്കളെ കയ്യിലെടുക്കുന്ന വിദ്യ. അവൾ നേരെ സംസാരിച്ചു… നേരെ ചിന്തിച്ചു… നേരെ പ്രവർത്തിച്ചു. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളിക്കളയുന്ന വിദ്യയും അവളുടെ കൈവശമില്ലായിരുന്നു. ആരോപണങ്ങൾക്കുമേൽ വന്ന ആരോപണങ്ങളിൽ അവൾ പൊള്ളിയടരുകയും നെഞ്ചിൽ തറച്ച അമ്പുകളേറ്റ് രക്തം വാർന്നൊഴുകി ദിവസേനെ മരിക്കുകയും ചെയ്തപ്പോഴെല്ലാം അവൾ ചിന്തിച്ചത് അവൾക്കറിയാത്ത ആ വിദ്യകൾ എങ്ങനെ സ്വായത്തമാക്കുമെന്നാണ്. എത്ര ചിന്തിച്ചിട്ടും ശ്രമിച്ചിട്ടും ദിനം പ്രതിയുള്ള മരണത്തെ ജയിക്കാനുള്ള വിദ്യനേടുന്നതിലും അവൾ തോറ്റുകൊണ്ടിരുന്നു.
ദൂരെ പട്ടണത്തിലായിരുന്ന അയാൾ ഒന്ന് വീതം മൂന്നു നേരം അവളോട് ‘കഴിച്ചോ’ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. വീട്ടിൽ ഒറ്റയ്ക്കല്ലേ എന്ന് വെച്ച് ഭക്ഷണം കഴിക്കാതിരിക്കരുതെന്നും ടാബ്ലറ്റുകൾ കൃത്യസമയത്ത് കഴിക്കണമെന്നും വിശ്രമമില്ലാതെ പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കരുതെന്നും അയാൾ അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. സ്നേഹവും കരുതലും നിറഞ്ഞ ആ ഓർമ്മപ്പെടുത്തലുകളിൽ 50 വയസ്സിലും അവൾ തരളിതയായി… പുളകിതയായി. സ്നേഹാന്വേഷണങ്ങൾക്ക് ശേഷം അയാളും പുളകം കൊള്ളുകയായിരുന്നു.. കൂടെ ജോലി ചെയ്യുന്ന തരുണീമണികളോട് ഫോണിൽ കുറുകിയും… കൂടെ ശയിച്ചും…