ഈ കല്യാണം കല്യാണം എന്നു പറയുന്നത് കേൾക്കുമ്പോൾ ഇത്ര മധുരമുള്ള ഒരു സാധനം ഈ ഭൂമുഖത്ത് വേറെ ഇല്ലെന്നാണ് ഞാൻ ഓർത്തത്. അല്ല, ഇതിനിപ്പം ഇത്ര മധുരം ആണെങ്കിൽ, പിന്നെ മനുഷ്യന് daily, പോട്ടെ വർഷാവർഷം എങ്കിലും ഓരോന്ന് കഴിച്ചു കൂടെ? അല്ല, എന്റെ ചോദ്യം ന്യായമല്ലേ? ഇപ്പം മധുരമുള്ള ഒരു പലഹാരം മുന്നിൽ കണ്ടാൽ ഉദാ : അവലോസുണ്ട ഒരു രണ്ടുമൂന്നെണ്ണമെങ്കിലും ഒറ്റയടിക്ക് കഴിക്കുവേലെ? അല്ലേ വേണ്ട, അവല് വിളയിച്ച ഇലയട –എന്നും കിട്ടിയാലും മതിവരുമോ? അതിനും മധുരം തന്നെയല്ലേ ഉള്ളത്? പിന്നെ ഈ കല്യാണം മാത്രമെന്നാ ഒറ്റ ഒരെണ്ണത്തിൽ നിർത്തുന്നത്? ഒന്നറിഞ്ഞിട്ടു തന്നെ കാര്യം! എന്നിലെ അന്വേഷണ കുതുകി കെട്ടും പൊട്ടിച്ച് ഇറങ്ങി!! വായിനോട്ടം ആയിരുന്നു ആദ്യപടി. എന്തുചെയ്യാം.. ഒന്നൊക്കുമ്പം ഒന്നൊക്കുവേല. ഒരു കോന്തനെയും കംപ്ലീറ്റ് അങ്ങ് പിടിക്കുന്നില്ല! ചിരി കൊള്ളാമെങ്കിൽ നടപ്പ് കൊള്ളുവേല, ജോലി കൊള്ളാമെങ്കിൽ കൂലി കൊള്ളുവേല, മീശ കൊള്ളാമെങ്കിൽ ആശ കൊള്ളുവേല… അങ്ങനെ അങ്ങനെ.…
Author: Silvy Michael
കരിസ്മ… ദൈവം തന്ന വര പ്രസാദം.. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലല്ലേ എല്ലാം ഇരിക്കുന്നത്!! അല്ലെങ്കിൽ പിന്നെ കുഞ്ഞുങ്ങൾക്ക് പേര് കണ്ടുപിടിക്കുന്നതിന് അച്ഛനമ്മമാർ ഇത്ര വേവലാതിപ്പെടുന്നത് എന്തിന്? സമയവും ശ്രമവും നിക്ഷേപിക്കുന്നത് എന്തിന്? എന്തെങ്കിലുമൊക്കെ വിളിച്ചാൽ അത് നമ്മുടെ കുട്ടികൾ ആവില്ല എന്ന ബോധ്യം കൊണ്ട് തന്നെ. ഗർഭധാരണത്തിന് പദ്ധതിയിടുമ്പോൾ തന്നെ പേരിടീലിനെക്കുറിച്ചും ഭാവി അച്ഛനും അമ്മയും പരതിത്തുടങ്ങും. ആണാണെങ്കിൽ ഇന്ന പേര് പെണ്ണാണെങ്കിൽ ഇന്നത്. പേര് തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത് അത് മാതാപിതാക്കളുടെ മനസ്സിനോട് ചേർന്നതാവണം എന്നതാണ്. എന്റെ അമ്മു,നിന്റെ തുളസി,അവരുടെ ചക്കി എന്നൊക്കെ പറയുന്നതുപോലെ, വിളിക്കുന്നത് എന്തായാലും അതിൽ വാത്സല്യം ഊറണം. അത് must ആണ്. പിന്നെ അതിന് അർത്ഥം ഉണ്ടായിരിക്കണം. അത് വായിൽ കൊള്ളുന്നതായിരിക്കണം, ഇരട്ടപ്പേരിനുള്ള സാധ്യത കുറവായിരിക്കണം.. അങ്ങനെയങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ. ഇന്നത്തെ കാലത്ത് പ്രാധാന്യം കൈവന്നിട്ടുള്ള മറ്റൊരു ഘടകമാണ് ഇംഗ്ലീഷ് അക്ഷരമാല വെച്ചളക്കുമ്പോൾ പേര് ഒത്തിരി പിന്നിലായി…
ഓരോ വീടും അമ്മയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു സൗരയൂഥമാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ആ വാക്കുകൾ കടമെടുത്താൽ ‘നീ ജ്വലിക്കാഞ്ഞാൽ ഞങ്ങൾ കെട്ടുപോകുമെന്ന് അനുസ്യൂതം എന്നെ ഓർമിപ്പിക്കുന്ന അമ്പിളി വട്ടങ്ങൾ… വീട്ടുവട്ടത്തെ സൗരയൂഥം’ എനിക്കുശേഷം പ്രളയം എന്നു കരുതിയിരിക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി ഒരു ലോങ്ങ് ലീവ് എനിക്കു തരപ്പെടുന്നത്. ഒരു ഒന്നു രണ്ടുമാസത്തെ ലീവ്… ഹാ! മോക്ഷം! അല്ലേ? നിൽക്ക്.. നിൽക്ക്.. നിഗമനങ്ങളിലേക്ക് എടുത്തുചാടാൻ വരട്ടെ. ചുമ്മാ അങ്ങ് അവധി കിട്ടില്ലല്ലോ? പ്രത്യേകിച്ചും ഒരു വീട്ടമ്മ എന്ന തസ്തികയ്ക്ക്! അല്പം ഫ്ലാഷ് ബാക്ക്… 2006ൽ ഞാൻ കുടുംബസമേതം ഇംഗ്ലണ്ടിൽ നിന്ന് റോമിലേക്ക് യാത്ര ചെയ്യുകയാണ്. ഹീത്രു എയർപോർട്ടിൽ ചെക്ക് ഇൻ ഒക്കെ പൂർത്തിയാക്കി ഫ്ലൈറ്റ് ടെർമിനൽ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് എന്റെ കണ്ണുകൾ ഡാൻസ് ചെയ്യുന്നതായി എനിക്ക് പെട്ടെന്ന് തോന്നിയത്! കണ്ണുകൾ ഒരു വശത്തേക്ക് വലിയുന്നതുപോലെ! ഞാൻ ഭർത്താവിന്റെ കയ്യിൽ മുറുകെപ്പിടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവും മുൻപേ നിമിഷങ്ങൾക്കുള്ളിൽ കണ്ണു…
“`മാതൃത്വം… ഒരു സബ്ജക്റ്റീവ് വിശകലനം “` മാതൃത്വം എന്നാൽ എനിക്ക്… ഉറങ്ങാത്ത രാത്രികളാണ്! വിശ്രമമറിയാത്ത അടുക്കളയാണ്. ബധിരമായ കാതുകളിലലയ് ക്കുന്ന കലമ്പലുകളാണ്, തിരിഞ്ഞുനോക്കി കോക്രികാട്ടുന്ന അച്ചടക്കപ്പെടുത്തലുകളുമാണ് പലപ്പോഴും പൂരണം സാധ്യമാകാത്ത മലമൂത്ര ത്വരകളുമാണ് !!!! മാതൃത്വം…. പിന്നെയും ചിലപ്പോൾ, അത് മുഷ്ടിയിൽ ചുരുട്ടിയൊതുക്കുന്ന ‘കാളീ’മർദ്ദനങ്ങളാണ്! പല്ലിനിടയിൽ ഞെരിഞ്ഞമരുന്ന അമർഷവർഷങ്ങളാണ്. എന്റെ നിലയെ, വിലയെ, നിലപാടുകളെ ഒക്കെ കീഴ്മേൽ മറിക്കുന്ന ഭൂകമ്പങ്ങളുമാണ്!!!! മാതൃത്വം…. ഞാനെന്ന സ്വത്വത്തിന്റെ, ഒരുപക്ഷേ ഒരിക്കലും തിരിച്ചു കിട്ടാത്ത, കടം കൊടുക്കലാണ്. ഞാനെന്നഹന്തയുടെ ഞാണിൽ കയറ്റി സ്വയം ശൂന്യമാകിലിന്റെ അങ്ങേബിന്ദുവരെയെത്തിച്ച് ഒരു തിരികെനടത്തലാണ്. ആ ദൂരമത്രയും താണ്ടി തിരികെയെത്തുമ്പോൾ മാത്രമാണ് കവികൾ പറയുന്ന ‘മഹനീയമാതൃത്വം’ പതമാകുന്നത്, പാകമാകുന്നത്!!! നിങ്ങൾ വിചാരിക്കുംപോലെ മാതൃത്വം, അത്ര എളുപ്പമല്ല ഹേ!
ഒരു സംരക്ഷിത വനമേഖലയിലെ വൃക്ഷ സമൃദ്ധി പോലെയായിരുന്നു ആ പെൺകുട്ടിക്ക് അവളുടെ മുടി… തല നിറഞ്ഞുള്ള മുടി. അതൊരു വന്യമൃഗ സങ്കേതവും കൂടിയായിരുന്നു അന്ന്!! നാനാ ജാതി മൃഗ വൈവിധ്യം എന്നൊന്നും പറയാൻ പറ്റില്ല. ഒരു ജാതി, ഒരു നിറം, ഒരു ഗേഹം… അത്രമാത്രം!! പക്ഷേ പോപ്പുലേഷന്റെ കാര്യത്തിൽ മൃഗസംഖ്യ ചൈനയെയും ഇന്നത്തെ ഇന്ത്യയെയും പോലും തോൽപ്പിക്കുമായിരുന്നു! ഇടതൂർന്ന മുടിനാരിഴകൾക്കിടയിൽ അവ യഥേഷ്ടം വിഹരിച്ചു പോന്നു.പരസ്പരം കൊണ്ടും കൊടുത്തും മുടിയും മൃഗവും വളർന്നു. അങ്ങനെയിരിക്കെ സമൃദ്ധിയുടെ അടുത്ത പടി എന്ന നിലയിൽ ആ മൃഗജാലം അല്പം പരിഷ്കാരികളായാലോ എന്നൊന്ന് ചിന്തിച്ചു തുടങ്ങി!! നോക്കുമ്പോൾ മാനവകുലം മുഴുവൻ വീടുവച്ച് കുടുംബമായി താമസിക്കുന്നു. എത്ര ഉന്നതമായ ചിന്ത! എത്ര കുലീനമായ ആശയം! അവർ യോഗം കൂടി.നമുക്കും മനുഷ്യരെ പോലെ ആകണം… വീടുകൾ വയ്ക്കണം.. എന്നിട്ട് ഫാമിലിയായി അന്തസ്സായി ജീവിക്കണം!! പിന്നെ അമാന്തിച്ചില്ല. കുലവും ഗോത്രവും തിരിഞ്ഞ് അവർ വീട് വച്ചു തുടങ്ങി! ഏതാണ്ട് ചിതൽപ്പുറ്റിനോട്…
അയർലൻഡ് ഡയറി- പാർട്ട് 1 രജിസ്റ്റേർഡ് നേഴ്സ് ഇൻ അയർലൻഡ് ജനുവരിയിൽ ആണ് ഞാൻ അയർലണ്ടിൽ ഒരു ആർ എൻ ആവുന്നത്. അതുവരെ ഉദ്യോഗാർത്ഥികൾ ധരിക്കുന്ന വെള്ള യൂണിഫോം ആണ് ഞങ്ങൾ അണിഞ്ഞിരുന്നത്. ഇനിയിപ്പോൾ നീല യൂണിഫോം ആണ്. കളർ മാറുന്നതിനോടൊപ്പം ഉത്തരവാദിത്വങ്ങളും ഏറി വരും. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ വാർഡിൽ ആയിരുന്നു എന്റെ ജോലി എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ജനിച്ചതേ ഉള്ള കുഞ്ഞുങ്ങൾ മുതൽ ഞങ്ങളുടെ clients ആയിരുന്നു. ഞാൻ സൗദിയിൽ neonatal ഐസിയുവിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പുതിയ സ്ഥലവും പേഷ്യന്റ് care ഉം എനിക്ക് ഒരു വെല്ലുവിളി ആയിരുന്നില്ല. തണുപ്പുകാലത്ത് RSV എന്ന വൈറൽ ഇൻഫെക്ഷൻ മൂലം ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ തുടങ്ങിയ ബുദ്ധിമുട്ടുകളാൽ അഡ്മിറ്റ് ആകുന്ന കുഞ്ഞുങ്ങളാണ് ഏറെയും. നമ്മുടെ നാട്ടിലേതു പോലെ ആവിപിടുത്തം അവിടെ അങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടാറില്ല. പൊള്ളലിനുള്ള സാധ്യതയാണ് അത് ഒഴിവാക്കാനുള്ള പ്രധാന കാരണം. പിന്നെ ചൂട് താങ്ങാൻ ഉഷ്ണമേഖലയിൽ നിന്നു വരുന്ന…
അയർലൻഡ് ഡയറി- പാർട്ട് 1 ക്രിസ്മസ്ക്കാലം അയർലണ്ടിൽ എല്ലാം standstill ആകുന്ന ഒരു സമയമാണ്. സർക്കാർ ഓഫീസുകളിലെല്ലാം ജീവനക്കാർ കുറവായിരിക്കും. അടിയന്തിര പ്രാധാന്യമർഹിക്കുന്ന ജോലികൾ ഒഴികെ മറ്റെല്ലാം ഒരു മെല്ലെപ്പോക്ക് രീതിയിലാവും മുന്നോട്ടുപോവുക. എന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി വരാൻ അതുകൊണ്ടുതന്നെ സമയമെടുത്തു. ഏതാണ്ട് ജനുവരി മധ്യത്തോടെ ഞാൻ ഒരു ഫുൾ fledged R N ആയി ABA രജിസ്റ്ററിൽ ഇടം പിടിച്ചു. അതിനുശേഷം ആണ് ഫാമിലി മെമ്പേഴ്സിനുള്ള ആശ്രിത വിസയ്ക്ക് അപേക്ഷിക്കേണ്ടത്. എത്രയും വേഗം കടലാസ്സുകൾ നീങ്ങത്തക്ക വിധത്തിൽ ഞാൻ അവിടെ നിന്ന് വേണ്ട രേഖകൾ എല്ലാം നാട്ടിലേക്ക് അയച്ചുകൊടുത്തു. എറണാകുളത്തുള്ള ഒരു ഏജൻസിയെയാണ് വിസക്കാര്യങ്ങൾ ഏൽപ്പിച്ചത്. ഇതിനിടയിൽ നാട്ടിലേക്ക് പോരുവാനുള്ള ലീവിനായും ഞാൻ അപേക്ഷിച്ചു. ഏഴാഴ്ചത്തെ ലീവാണ് ഞങ്ങളുടെ ഗ്രേഡിൽ ഉള്ള ജോലിക്കാർക്ക് അവിടെ ലഭിക്കുക. അത് വേണമെങ്കിൽ ഒരുമിച്ചോ അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നമുക്കെടുക്കാം. 2006 ന്റെ രണ്ടാം പകുതി ഒക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ആശുപത്രിയിൽ ആ…
‘വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാ – നൊട്ടുവാനിൽ പറന്നുനടക്കട്ടെ…’ ഒരു വിട്ടയക്കലിനായി നിങ്ങൾ എന്നെങ്കിലും കാത്തിരുന്നിട്ടുണ്ടോ? കൂടുതുറന്ന് ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഭാരമില്ലാതെ അങ്ങനങ്ങു പറക്കാൻ? മാനത്തിന്റെ അതിരുപറ്റി വിലങ്ങുകളില്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്ക് ഊളിയിടാൻ?? ഊണും ഉറക്കവും വെടിഞ്ഞ് ഈ തുറന്നുവിടലിനെക്കുറിച്ചുമാത്രം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒരുവനാണുഞാൻ!!ജീവിതം അതിന്റെ മട്ടോളം മോന്തിക്കുടിച്ച് ഇനി നിറയുന്നതൊന്നും ലഹരിയല്ല എന്ന് തിരിച്ചറിഞ്ഞവൻ.. ഇത്ര ധന്യമായൊരു ജീവിതം നയിച്ചവർ വേറെ അധികം കാണില്ല. സമ്പത്തിന്റെ മടിത്തട്ടിലേക്കാണ് ഞാൻ പിറന്നു വീണത് തന്നെ. പണവും പത്രാസും തരുന്ന സമ്പത്ത് എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. സ്നേഹമെന്ന ആസ്തി കുമിഞ്ഞു കൂടുന്ന ഒരു വീട്ടിലെ അഞ്ചാമത്തെ സന്താനമായാണ് ഞാൻ ജനിക്കുന്നത്. അധ്വാനമാണ് ഏറ്റവും വലിയ സന്മാർഗം എന്ന് എന്നെ പഠിപ്പിച്ച അച്ഛൻ. വടിയും വാൽസല്യവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വിശ്വസിച്ച അമ്മ . ബാല്യം ആറോ ഏഴോ വയസ്സ് വരെ മാത്രം ഒതുങ്ങിയിരുന്ന കാലത്താണ് ഞാൻ വളരുന്നത്. സ്കൂളും കോളേജും ഒക്കെ മെനക്കേടുകൾ…
നഗരത്തിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജിലെ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനുള്ള ഹൈക്കോടതി വിധിയുടെ പകർപ്പ് അയാളുടെ കയ്യിലിരുന്ന് വിറച്ചു. നെഞ്ചിലെ പെരുമ്പറ ഒരു ആർത്തു പെയ്യലിനായി ഇടയ്ക്കിടെ കാതോർക്കുന്നു. ഓർമ്മകളുടെ തള്ളിക്കയറ്റം ചുഴികൾ തീർത്ത് അയാളെ മുക്കിയും പൊക്കിയും വിവശനാക്കുന്നു. കണ്ണിലെ പെരുമഴ പക്ഷേ പെയ്തൊഴിയാൻ ആവാതെ ഘനപ്പെട്ടു തന്നെ നിൽക്കുന്നു! ‘ മാത്തച്ചാ…’ വർഷങ്ങൾക്കു പിന്നിൽ നിന്നൊരു നിലവിളി അയാളെ ഞെട്ടിയുണർത്തി. ശ്വാസം നിലയ്ക്കുന്നതുപോലെ അയാൾക്ക് തോന്നി. തന്റെ റോസി…. 29 വർഷം ജീവിതത്തിന്റെ കാറും കോളും ഒരുമിച്ച് താണ്ടിയവർ. പ്രണയത്തിന്റെ നിലയ്ക്കാത്ത അടിയൊഴുക്കിൽ നിരന്തരം മുങ്ങി നിവർന്നവർ. മുക്കുവന് നിധി പോലെ ജീവിത നദിയിലെ ചുഴിയിലമർന്നും തിരയിലുയർന്നും രണ്ടു പൊന്നുമക്കളെ തപ്പിയെടുത്തവർ. മെലിഞ്ഞും പൊലിച്ചും ഒഴുകുന്ന നദിയിൽ വരൾച്ച എന്തെന്നറിയാതെ മക്കളെ പൊതിഞ്ഞുപിടിച്ച് അവർ വളർത്തി. സ്നേഹ വാൽസല്യങ്ങളുടെ പുറംതോട് തീർത്ത് പറക്കമുറ്റുന്നതുവരെ അവരെ വീഴാതെ കാത്തു. മൂത്തവൾക്ക് നഴ്സിംഗ് ആയിരുന്നു പ്രിയം. ചിറകുവിടർത്തി…
“Cut…. The true story of an abandoned, abused little child who desperately wanted to be part of a family ” ക്യാത്തി ഗ്ലാസിന്റെ ബെസ്റ്റ് സെല്ലർ ബുക്ക്.. വായനയ്ക്കുശേഷം പുസ്തകം അടച്ചുവെച്ച് സിത്താര കവർ ചിത്രത്തിലേക്ക് സങ്കടത്തോടെ, അതിലേറെ വാൽസല്യത്തോടെ നോക്കി. വിവേചിക്കാൻ പറ്റാത്ത ഏതോ വിഷാദം കണ്ണിൽ ഒളിപ്പിച്ച ഒരു കുഞ്ഞു പെൺകുട്ടി– ഒരു നല്ല വീടിന്റെ ഭാഗമാകാൻ കൊതിച്ച ഒരു പീഡിത ബാല്യത്തിന്റെ യഥാർത്ഥ കഥ എന്ന ചുവരെഴുത്ത് പിറകിൽ! സിത്താരയ്ക്ക് ആ നീല കണ്ണുകളിൽ നിന്ന് കണ്ണു പറിക്കാനായില്ല. ആ മിഴികളിൽ ഇരമ്പുന്ന സങ്കടം ഒരു പുഴയായി പ്രവഹിച്ച് തന്റെ കണ്ണിലെ കദനസാഗരത്തിൽ അലിയുന്നത് പോലെ.. ഓർമ്മകൾ അവളെ ദശാബ്ദങ്ങൾ പിന്നിലേക്ക് കൈപിടിച്ചു നടത്തി. ചിത്രത്തിലെ ഡോണിനെ പോലെ താനും ഒരു കുഞ്ഞു പെണ്ണായിരുന്ന കാലം. എത്ര മനോഹരമായിരുന്നു ആ കാലഘട്ടം! പപ്പയും മമ്മിയും ചേച്ചിമാരും അനിയനും ഒപ്പമുള്ള ഉല്ലാസജീവിതം.കഥയും…