ഒരു കൊച്ചു കാറ്റെന്നെ തഴുകുമ്പോഴെപ്പോഴും അമ്മയെന്നെ തൊട്ടു തലോടും പോലെ കാറ്റത്ത് ചാഞ്ചാടും മുളംതണ്ട് മൂളുമ്പോൾ അമ്മ തൻ താരാട്ട് കേട്ട പോലെ കാറ്റാടിച്ചെത്തുന്ന ചാറ്റൽമഴയിൽ എവിടെയോ മധുരമായ് എന്നമ്മ കൊഞ്ചിച്ച പോലെ എപ്പോഴോ കണ്ണീരുതിർന്നപ്പോഴൊക്കെയും സ്നേഹമായ് കാറ്റിൽ പറന്ന പോലെ കാറ്റെന്ന മായായാൽ അമ്മയെ അറിയുന്നു ഉള്ളിന്റെ ഉൾവിളിയിലൂടെ മാത്രം.
Author: Smitha Ranjith
ഇടതൂർന്ന നീളൻ മുടിയുണ്ടായിരുന്നെനിക്ക് ആ മുടിയിഴകൾ മുന്നോട്ട് നീട്ടിയിട്ട് വിരലുകളാൽ വെറുതെ കോതുന്ന ശീലമുണ്ടായിരുന്നെനിക്ക് അന്നൊക്കെ മുടിവേരുകൾക്കിടയിലൂടെ മുത്തശ്ശി തൻ പെരുവിരലാൽ തഴുകി കാച്ചെണ്ണ തേച്ച് പിടിപ്പിച്ച് കോതിയൊതുക്കി വെള്ളിലത്താലിയും തേച്ച് ആറ്റുനീരിൽ കഴുകിയെടുത്ത് സുഗന്ധം നിറച്ചു പുകച്ച് ഉണക്കിയെടുത്ത നീളൻ മുടിയിഴകൾ പരിമളത്തോടെ കാറ്റിൽ പാറിപ്പറന്നിരുന്നു ഇന്നെന്റെ മുടിയിഴകൾക്കു മേലെ ഞാൻ അറിയാതെ കയറിയിരുന്നു ചിരിക്കും പ്രാരാബ്ധച്ചുമടിൽ അമർന്നു ഞരുങ്ങിപ്പോയ മുടിയിഴകൾ കാച്ചെണ്ണ കിട്ടാതെ വെള്ളിലത്താളിയും കിട്ടാതെ പൊട്ടിയും കീറിയും മുരടിച്ചും ദ്രവിച്ചും വേരുകൾ ഇളകി തറയിലും നിരത്തിയ പാത്രത്തിലും ഉടുചേലയിലും കിടക്കും പായയിലും വീണുടഞ്ഞില്ലാതെയായി ഇന്നെൻറെ വിരലുകൾ എന്തിനോ തപ്പിത്തടയുന്നു തലയിലും മുടിവേരുകളിലുമെങ്കിലും കയ്യിൽത്തടയാൻ മാത്രമില്ലാതെയായ് ഞാൻ സ്നേഹിച്ച എന്റെ നീളൻ മുടിയിഴകൾ.
ഇളം കാറ്റിലും ഊയലാടിയുലഞ്ഞു വീഴാൻ കൊതിപൂണ്ടൊടുവിൽ ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ കയ്യിലെടുത്ത് തൊട്ടു തലോടി ഉള്ളം കയ്യാൽ കശക്കിയെടുത്ത് തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി കൊതിയൂറും എൻ നാവിൻ രസമുകുളങ്ങളെ മതിയാവോളം രുചികരമാക്കാൻ എന്റെ സിരകൾക്കുത്തേജനമേകാൻ നിന്നോടൊട്ടിച്ചേർന്ന പുറംതൊലിയറ്റത്തിൽ നിന്നൊരു തുമ്പ് കടിച്ചെടുത്തു വലിച്ച് ഊറ്റിയൂറ്റി കുടിച്ചിറക്കാൻ നീയേ ഉള്ളൂ, ‘ന്റെ ചന്ത്രക്കാരൻ മാമ്പഴമുത്തേ’..!
എൻ്റെ ഇഷ്ടങ്ങളത്രയും നീ മാത്രമായിരുന്നു എന്നിട്ടും … നിൻ്റെ ഇഷ്ടങ്ങളിലെവിടെയും ഞാനില്ലായിരുന്നു.
ഓരോ കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് നമ്മുടെ കാലത്തെയാണെന്ന് ഓർക്കാതെ സുഖമുള്ള നോവെന്ന് കരുതി വീണ്ടും വീണ്ടും കാത്തിരിക്കയാണ്.
ആകാശം പോലും കാണാൻ കഴിയാത്തൊരു മേൽക്കൂരയ്ക്ക് താഴെ നാല് ചുവരുകൾക്കുള്ളിൽ പകലുകൾ മുഴുവനും രാവിൻ പാതിയും കഴിച്ചു കൂട്ടിയിട്ട് അമ്മ പറയാറുണ്ട്, ‘എനിക്കിവിടെ സുഖാ!’
ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധമായതും യുക്തിയ്ക്ക് നിരക്കാത്തത് എന്ന് തോന്നിക്കുന്നതുമായ വിശ്വാസങ്ങളും ആചാരങ്ങളും ആണല്ലോ അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം ആളുകൾ അന്ധവിശ്വാസമായി കരുതുന്ന വിശ്വാസങ്ങളും ആചാരങ്ങളും മറ്റൊരു വിഭാഗം ആളുകൾ അങ്ങനെ കാണണമെന്നുമില്ല. സാധാരണക്കാരന്റെയും ശാസ്ത്രകാരന്മാരുടെയും അഭിപ്രായം പരിഗണിക്കുമ്പോൾ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മനഃശാസ്ത്രപരമായി പറഞ്ഞാൽ, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം മാനസികമായ അപക്വതയാണ് എന്നത്രേ. താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല എന്ന വിരോധാഭാസമാണുള്ളത്. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിയ്ക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നു൦ വരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ ഒരു വശമാണത്. ചെറുതായെങ്കിലും ഞാൻ അന്ധവിശ്വാസിയാണെന്ന് സമ്മതിച്ചുകൊണ്ട് ഇനി എന്നിലെ അന്ധവിശ്വാസങ്ങളിലേയ്ക്ക് കടന്നു വരാം. നാട്ടിൻപുറത്ത് ജനിച്ചു വളർന്നത് കൊണ്ടാവാം കുട്ടിക്കാലം മുതലേ കണ്ടും കേട്ടും വളർന്നു വന്ന ചില അന്ധവിശ്വാസങ്ങൾ… അവയുടെ അതിപ്രസരം ഒന്നുമില്ലെങ്കിലും ചെറിയ ചില…
നീ വന്നതിൽപ്പിന്നെയായ് മറന്ന ഒരു ഞാൻ ഉണ്ടായിരുന്നെനിക്ക് വീണ്ടുമാ എന്നെ തിരയുകയാണ് ഇനിയും എത്ര കാതമെന്നറിയാതെ ഞാൻ
നമ്മുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ ബെസ്റ്റ് ഫ്രണ്ട് നമ്മൾ അല്ലെന്ന് അറിയുമ്പോൾ ഉള്ള ഒരു ഫീൽ ഇല്ലേ, അത് വല്ലാത്തൊരു ഫീൽ ആണെടോ!
ചില ഓർമ്മപ്പെടുത്തലുകൾ പോലും നിനക്ക് മറവിയായിത്തീരുന്നത് നിൻ്റെ ഓർമ്മകളിലെവിടെയും നീയെന്നെ തിരയുന്നില്ലെന്നുള്ളതാണ്.