ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോഴേ അവൻ പദ്‌മിനിയുടെ വീടിന് മുന്നിലെത്തി.ട്രാഫിക്ക് ബ്ലോക്കിനെ പേടിച്ചു അവൻ ബൈക്കിലാണ് പുറപ്പെട്ടത്.ഡോറിൽ ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നു തന്നത് രൂപാലിയാണ്.രാവിലെ കണ്ടത് പോലെയല്ല,കുളിച്ചു ഈറനായ മുടിയോടെ , കറുത്ത കുർത്തയും വെളുത്ത പലാസോയും ധരിച്ചിരുന്നു.മോഡേൺ വേഷങ്ങളേക്കാൾ അതവൾക്കു നല്ലത് പോലെ യോജിക്കുന്നുണ്ടായിരുന്നു.അവൾക്കു നീളൻ മുടി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൻ ഭാവനയിൽ കണ്ടു.അവന്റെ തുറിച്ചു നോട്ടം അവളിൽ അസ്വസ്ഥത ഉണ്ടാക്കി.
“എന്താ.?”
“‘അമ്മ ഓഫീസിൽ നിന്നും വന്നില്ലേ ?”
“ഉവ്വ്,മൗഷ്മി….,അമ്മയെവിടെ?”
അവൾ ജോലിക്കാരിയെ വിളിച്ചു ചോദിച്ചു.
“പൂജാമുറിയിൽ ആണ്.”
“രണ്ട് കോഫി കൊണ്ട് വരൂ.”
കണ്ണുകൾ കൊണ്ട് അതാരാണ് എന്നവൻ അന്വേഷിച്ചു.
“അമ്മയുടെ പുതിയ മകളാണ്.നേപ്പാളിക്കുട്ടിയാണ്.ലൈംഗികതൊഴിലിന് പന്ത്രണ്ട് കുട്ടികളെ അതിർത്തി കടത്തി കൊണ്ട് വന്നതാണ്.അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ടു.പോലീസ്കാരൻ രക്ഷിച്ച് ഇവിടെ കൊണ്ടെത്തിച്ചു.രേഖകളൊന്നും കൈവശമില്ല, പ്രായപൂർത്തിയായതുമില്ല.ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്.നാട്ടിൽ തിരികെ കൊണ്ട് വിടാമെന്ന് വച്ചാൽ വീട്ടുകാർ തന്നെ വീണ്ടും വിൽക്കുമെന്നാ അവള് പറയുന്നത്.”
“കഷ്ടമാണ്!!!,പണത്തിനും സുഖത്തിനും വേണ്ടിയുള്ള മനുഷ്യൻ്റെ ഓരോ കാട്ടിക്കൂട്ടലുകൾ.”
“ഫിൽറ്റർ കോഫിയാണല്ലേ ആദർശിനിഷ്ടം.ഇവിടെ ഫിൽറ്റർ ഇല്ല.ഇൻസ്റ്റൻ്റ് കോഫി കൊണ്ട് തൃപ്തിപ്പെടൂ.”
അവൻ ചിരിച്ചു.
കൃത്യം ആറുമണിയായപ്പോൾ പദ്മിനി വന്നു, ഓറഞ്ച് നിറത്തിലുള്ള സൽവാറിൽ മനോഹരിയായ പദ്മിനി. അവർ വന്നു എതിരെയുള്ള കസേരയിലിരുന്നു, എന്നിട്ട് രൂപാലിയേയും മൗഷ്മിയേയും നോക്കി.പെട്ടെന്ന് അവരിരുവരും അവിടെ നിന്നും എഴുന്നേറ്റു പോയി. ആദർശും പദ്മിനിയും മാത്രമായി മുറിയിൽ.
പദ്മിനി അവനെ വീട്ടിലെ ഓഫീസ് മുറിയിലേയ്ക്ക് ആനയിച്ചു. സർവവിധ സന്നാഹങ്ങളോട് കൂടിയ ഒരു കൊച്ചു മുറി.അവൻ ബാഗിൽ നിന്ന് ലാപ്ടോപ്പും പേനയും ഒരു ബുക്കും മേശപ്പുറത്തേക്ക് വച്ചു. ഒരു വോയിസ് റെക്കോർഡർ അവൻ കയ്യിൽ കരുതിയിരുന്നു.
എങ്ങനെ സംസാരം തുടങ്ങണമെന്ന ആശങ്കയോടെ ആദർശ് ഇരുന്നു. മുന്നിലിരിക്കുന്നത് ശക്തയായ ഒരു ബിസിനസ് വുമൺ. അവരുടെ ഓർമ്മകളെ ചികഞ്ഞ് താൻ പലതും കണ്ടെത്തണം. അതിൽ കുറച്ചു രൂപാലിക്കും അതിൽ കൂടുതൽ സുധീർ ബാബുവിനും നൽകണം. അവരിപ്പോൾ സമൂഹത്തിന്റെ മുന്നിൽ ഏറ്റവും സുരക്ഷിതമായ സ്ഥാനത്താണ്. ഈ അഭിമുഖം വഴി വെളിപ്പെടുന്നത്, അല്ലെങ്കിൽ താൻ ചികഞ്ഞെടുക്കുന്നത് ഒരിക്കൽ അവർ കുഴിച്ചു മൂടിയ ചില ഓർമ്മകളാണ്.
“മാഡമിപ്പോൾ ഒരു താരമാണല്ലോ.”
അവരൊന്ന് ചിരിച്ചു.ആദ്യമായാണ് അവരുടെ സുന്ദരമായ ചിരി കാണുന്നത്.ഈ പ്രായത്തിലും അതീവ സുന്ദരി.
ആദ്യ ചോദ്യം തന്നെ ചീറ്റി പോയ വിഷമത്തിൽ അവനിരുന്നു.
“ആദർശ് രൂപാലിയുടെ സുഹൃത്തല്ലേ. നിങ്ങളുടെ സൗഹൃദത്തിന്റെ ആഴം അവളുടെ പിണക്കത്തിലൂടെ എനിക്ക് മനസ്സിലായിരുന്നു. ആദർശിന് എന്നെ ആന്റി എന്ന് വിളിക്കാം. എനിക്ക് മനസ്സ് തുറക്കണമെങ്കിൽ സാഹചര്യങ്ങൾ അനുകൂലമാകണം, എന്നോട് സംസാരിക്കുന്ന ആളും ഞാനും തമ്മിൽ മാനസിക അകലം കുറഞ്ഞുമിരിക്കണം. എന്നാലേ എനിക്ക് എന്റെ ആത്മാവിനെ തുറക്കാൻ കഴിയൂ.
“ആന്റി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ആദ്യമെന്നെക്കുറിച്ച് പറയാം. ഞാനാരാണെന്ന് ആന്റിയും മനസിലാക്കണ്ടേ.”
അവൻ വോയിസ് റെക്കോർഡർ ഓഫ് ചെയ്തു. അവൻ തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങി. അഫ്രയ്ക്കും സുധീർ സാറിനും മാത്രം അറിയാവുന്ന അവന്റെ ജീവിതം അവൻ പദ്മിനിയോട് പറയാൻ തുടങ്ങി. ഒന്ന് രൂപാലിയോടുള്ള ഇഷ്ടം കൊണ്ട്, മറ്റൊന്ന് തുറന്നു പറച്ചിൽ പദ്മിനിയുമായുള്ള അകലം കുറയ്ക്കും. മാനസികമായ അടുപ്പം അഭിമുഖങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പലപ്രാവശ്യം അവൻ തെളിയിച്ചിട്ടുണ്ട്. അവൻ മുന്നോട്ടാഞ്ഞ് മേശമേൽ കൈകുത്തി. ആലോചനയിലായ പോലെ കണ്ണുകൾ അടച്ചവൻ കഥ പറയാൻ തുടങ്ങി.
കേരളത്തിലെ ഒരു ഉൾഗ്രാമം.എഴുപതുകളിലെ കാലഘട്ടം. തറവാട്ടിലെ മൂത്ത സന്താനമായ അരവിന്ദൻ നായർക്ക് നേവിയിലേയ്ക്ക് അപ്പോയ്മെന്റ് ലെറ്റർ വന്നു. ധാരാളം തെങ്ങും നെല്ലും പറമ്പുമൊക്കെയുള്ള തറവാട് .ആ തറവാട്ടിലെ ആണുങ്ങൾ ജോലിക്ക് പോകുക പതിവില്ല. ആദ്യമായിട്ടാണ് ഒരാൾ അക്കാര്യം ആലോചിച്ചത് തന്നെ. തറവാട്ടു കാരണവർ ദേഷ്യത്താൽ തിളച്ചു. പക്ഷെ ആര് പറഞ്ഞിട്ടും കൗമാരക്കാരനായ അരവിന്ദന് ഒരു കൂസലുമില്ല. എല്ലാവരും ഉപദേശിച്ചെങ്കിലും അരവിന്ദൻ പിന്തിരിഞ്ഞില്ല. അമ്മയുടെ കണ്ണീരിനു മുന്നിൽ അവൻ തെല്ലൊന്നുലഞ്ഞു. തന്റെ ജീവിതത്തിൽ ജോലിയുടെ അനിവാര്യത അവൻ അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്തി.ഒടുവിൽ മകന്റെ വാശിക്കു മുന്നിൽ അമ്മ തോറ്റു കൊടുത്തു.
തറവാട്ടിലെ കാര്യസ്ഥനായ ചന്ദ്രൻ നായർക്ക് നാല് പെണ്മക്കളായിരുന്നു. ഇളയവളായ ചന്ദ്രിക ആയിരുന്നു അരവിന്ദന്റെ മനസ്സിൽ. അവളെ സ്വന്തമാക്കണമെങ്കിൽ സ്വന്തം കാലിൽ നിന്നേ പറ്റൂ. അമ്മയുടെ മൗനസമ്മതത്തോടെ മകൻ നാവിക സേനയിൽ ചേർന്നു. അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചന്ദ്രികയെ വിവാഹം ചെയ്തവൻ വിശാഖപട്ടണത്തേക്കു കൊണ്ട് പോയി. അരവിന്ദനെ കുടുംബത്തിൽ നിന്ന് വീട്ടുകാർ നട തളളി. ചന്ദ്രൻ നായർക്ക് തറവാട്ടിലെ ജോലിയും നഷ്ടപ്പെട്ടു. മാസാമാസം ഒരു തുക അയച്ചുകൊടുത്ത് ഭാര്യാവീട്ടുകാരെയും അരവിന്ദൻ സംരക്ഷിച്ചു.
അമ്മയെത്ര പറഞ്ഞിട്ടും നിർബന്ധിച്ചിട്ടും തറവാട് ഭാഗം ചെയ്തപ്പോൾ എല്ലാവരും അരവിന്ദനെ തഴഞ്ഞു. അതൊന്നും അരവിന്ദനെ നിരാശനാക്കിയില്ല.അപ്പോഴേക്കും ചന്ദ്രികയും കടിഞ്ഞൂൽ സന്താനമായ ആദർശുമായി ഗുജറാത്തിലെ ജാംനഗറിൽ അരവിന്ദൻ താമസമാക്കിരുന്നു .
സന്തോഷപൂർണ്ണമായ ജീവിതം, സംതൃപ്തമായ കുടുംബം. ഇനിയൊരു കുട്ടി ഉണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും മുംബൈയിലേ സാന്താക്രൂസിൽ താമസമാക്കിയ സമയത്ത്, ഏഴു വർഷത്തിന് ശേഷം, ചന്ദ്രിക വീണ്ടും ഗർഭിണിയായി. ഒരു കുഴപ്പവുമില്ലാതെ ആരോഗ്യമുള്ളൊരു പെൺകുഞ്ഞിന് ജന്മവും നൽകി, മീര. അരവിന്ദന്റെ അമ്മയുടെ തൽസ്വരൂപം. കുഞ്ഞിനെ അമ്മയെ കാണിക്കണമെന്നയാൾ ആഗ്രഹിച്ചു. ആഗ്രഹം നിറവേറ്റാനായി ഭാര്യയേയും കുഞ്ഞുങ്ങളെയും നാട്ടിൽ കൊണ്ട് വന്നു.
അമ്മയെ കാണാൻ കുട്ടികളേയും കൊണ്ട് തറവാട്ടിൽ ചെന്ന അരവിന്ദനെ അനിയന്മാർ ആട്ടി പായിച്ചു. ആ കാഴ്ച കണ്ടു അമ്മയുടെ ഹൃദയം തകർന്നു . ആ അമ്മയ്ക്ക് പിന്നെ അധികം ആയുസ്സ് ഉണ്ടായില്ല. അമ്മയുടെ മരണത്തോടെ മകനും തകർന്നു പോയി.
നാട്ടിലെ അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണൻ മാഷിന്റെയും അരുന്ധതി ടീച്ചറുടെയും വീടിന്റെ ഒന്നാം നിലയിൽ വാടകയ്ക്ക് താമസമായി.അവരെ നാട്ടിൽ പാർപ്പിച്ചു അരവിന്ദൻ മുംബൈയിലേക്ക് മടങ്ങി. പിന്നെ അയാളെ ജീവനോടെ ആരും കണ്ടിട്ടില്ല. അയാളുടെ ഭാര്യയ്ക്കും മക്കൾക്കും തുണയായത് രാമേട്ടനും അരുന്ധതി ചേച്ചിയുമാണ്. മക്കളില്ലാത്ത ആ ദമ്പതികൾക്ക് സ്വന്തം മക്കളെ പോലെ ആയിരുന്നു ആദർശും മീരയും. രണ്ട് പേരും മിടുക്കരായി പഠിച്ചു.
ആദർശ് ഡിഗ്രി കഴിഞ്ഞ് തലസ്ഥാനത്ത് ജേർണലിസത്തിന് ചേർന്നു. ആ സമയത്തു മീര പ്ലസ് വൺ വിദ്യാർത്ഥിനി ആയിരുന്നു. അരുന്ധതി ചേച്ചിയുടെ സ്കൂളിലായിരുന്നു അവളുടെ പഠനം. അപ്പോഴേക്കും രാമേട്ടൻ ജോലിയിൽ നിന്നും വിരമിച്ചിരുന്നു.
ഒരു ദിവസം മീരയുടെ ക്ലാസ് ടീച്ചർ, കുട്ടികൾ രഹസ്യമായി നൽകിയ ഒരു ലവ് ലെറ്റർ അരുന്ധതിയെ ടീച്ചറെ കാണിച്ചു. അത് വായിച്ച് അവർ ഞെട്ടുകയും വിഷമിക്കുകയും ചെയ്തു.
“പ്രിയപ്പെട്ട പ്രണവ്,
അടുത്ത ഞായറാഴ്ച മാഷ് നാട്ടിലില്ല. ഏട്ടനും അമ്മയ്ക്കും അന്ന് തന്ന ഉറക്ക ഗുളികകൾ പാലിൽ ഇട്ടു നല്കി കൊള്ളാം. ഒന്നാം നിലയിലിലെ ബാൽക്കണി വാതിൽ ഞാൻ തുറന്നിട്ടേയ്ക്കാം. താഴെ അരുന്ധതി ടീച്ചർ ഉറങ്ങാൻ പന്ത്രണ്ടു മണി കഴിയും, അതിനാൽ ശബ്ദമുണ്ടാക്കാതെ പിറകിലെ പടികൾ കയറി വരണം.
എന്ന് സ്വന്തം മീര.”
പ്രണവ് ആ പ്രദേശത്തെ രാഷ്ട്രീയ ഗുണ്ടയും ചേരി നിവാസിയുമാണ്.ഒരു തല്ലിപ്പൊളി ചെറുക്കൻ.ഇപ്പോൾ ഏതോ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട്.അവൻ മീരയുമായി എങ്ങനെയോ ചങ്ങാത്തം കൂടി.മീരയെ ചില രാത്രികളിൽ അവൻ സന്ദർശിക്കാറുണ്ട്.അവൻ വരുന്ന രാത്രികളിൽ നേരത്തെ ഏൽപ്പിച്ചിരിക്കുന്ന ഉറക്കഗുളികകൾ പാലിൽ കലർത്തി അമ്മയ്ക്കും ഏട്ടനും അവൾ നൽകാറുണ്ട്.രാവിലെ വരെ മയങ്ങി കിടക്കുന്ന അവർ ആ രാത്രി വീട്ടിൽ സംഭവിയ്ക്കുന്ന ഒന്നും അറിയാറുമില്ല.
പുറത്തറിഞ്ഞാൽ എല്ലാവർക്കും നാണക്കേടുണ്ടാകും.രാമേട്ടനും ക്ലാസ് ടീച്ചറും അമ്മയും ആദർശുമൊക്കെ എത്ര ഉപദേശിച്ചിട്ടും അവൾ ആ ബന്ധത്തിൽ നിന്നും പിൻമാറാൻ തയാറായില്ല.ആകെ തകർന്നു പോയ അമ്മ രാമേട്ടന് ഒരു ക്ഷമാപണക്കത്ത് തയാറായിയ ശേഷം പതിനാറ്കാരിയായ മകൾക്കും ഇരുപത്തിമൂന്ന്കാരനായ മകനും ചോറിൽ വിഷം കലർത്തി നൽകി.പക്ഷെ രാമേട്ടൻ്റെ സമയോചിതമായ ഇടപെടൽ മൂലം മൂന്ന് പേരും രക്ഷപ്പെട്ടു.
ആദർശും രാമേട്ടനും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും ഒരു രാത്രി മീര പ്രണവിനൊപ്പം ഇറങ്ങിപ്പോയി.പഠനം നിലച്ചു, ചെറിയ പ്രായത്തിൽ ഗർഭിണിയായി.ദാരിദ്രവും പ്രണവിൻ്റെ മദ്യപാനവും അവളുടെ കുടുംബത്തിനുണ്ടായ നാണക്കേടും .ഒടുവിൽ സഹികെട്ട് അവളവൻ്റെ ചെറ്റപ്പുരയുടെ കഴുക്കോലിൽ തൂങ്ങി.വീടിൻ്റെ പുറത്തോട്ടുള്ള ചായ്പ്പിൽ കാല് നിലത്ത് മുട്ടിയ വിധം,വലിയ വയറും ക്ഷീണിച്ച ഉടലുമായി തൂങ്ങി മരിച്ച മകളുടെ ദൃശ്യം ആ കാഴ്ച പെറ്റമ്മയുടെ മനസ്സാകെ ഉലച്ചു.അവരാകെ തകർന്ന് പോയി.ആരെയും തിരിച്ചറിയാതെയായി.സ്വന്തം മകൻ പോലും അവർക്കിന്ന് അന്യനായി.
തകർന്ന് പോയ ആദർശ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു, രാമേട്ടൻ ആ ശ്രമവും പരാജയപ്പെടുത്തി.
ഒടുവിൽ അച്ഛൻ്റെ പഴയ സുഹൃത്തിനെ തേടി, നാട്ടിൽ നിന്ന് മുംബൈയിലെത്തി.സുഹൃത്തിനെ കണ്ടെത്തിയില്ല.ഒടുവിൽ ഏറെ പരിശ്രമങ്ങൾക്കൊടുവിൽ വേൾഡ് ടുഡേയിൽ ട്രെയിനിയായി ചേർന്നു.പത്ത് വർഷങ്ങൾ കൊണ്ട് ഈ നിലയിലെത്തി.ഇപ്പോൾ ഒരു ബിസിനസ് മാഗ്നറ്റായ വനിതയുടെ അഭിമുഖം നടത്താൻ അവരുടെ വീട്ടിൽ എത്തിയിരിക്കുന്നു.
നിറഞ്ഞ കണ്ണുകൾ കൈ കൊണ്ട് തുടയ്ക്കുമ്പോൾ തന്റെ അടുത്തൊരു കസേരയിൽ രൂപാലിയും എതിർ വശത്തുള്ള കസേരയിൽ പദ്മിനിയും വാതിലിൽ ചാരി മൗഷ്മിയും നിൽക്കുന്നത് അവൻ കാണുന്നു.പദ്മിനി അവനെ ഗാഡമായി കെട്ടിപ്പിടിച്ചു.ലാപ്പ്ടോപ്പും വോയ്സ് റിക്കോർഡറും ബാഗിലെടുത്ത് വച്ച് നാളെ കാണാമെന്നവൻ പറഞ്ഞു.
അത്താഴം കഴിച്ചിട്ട് പോകാമെന്ന് പദ്മിനിയവനെ നിർബന്ധിച്ചു.
രൂപാലി വിളമ്പി നൽകിയ ചപ്പാത്തിയും ചിക്കനും അവരോടൊപ്പം ഇരുന്നവൻ കഴിച്ചു.അവനെ യാത്രയാക്കാൻ ബൈക്കിനടുത്തേയ്ക്ക് രൂപാലി നടന്നെത്തി.നാളെ കാണാമെന്ന് പറഞ്ഞവൻ ഫ്ലാറ്റിലേക്ക് മടങ്ങി.
(തുടരും…..)
നിഷ പിള്ള

