നിധിന്റെ ദേഹത്തേയ്ക്ക് ചാഞ്ഞിരുന്നു കൊണ്ട് ദേവി ബെഡ് കോഫി ആസ്വദിച്ചു.പ്രഭാതത്തിലെ സൂര്യകിരണങ്ങളെ സ്വാഗതം ചെയ്യാനായി അവൾ മുറിയിലെ ജനൽ തുറന്നിട്ടു.
“വേണ്ട ദേവി ജനൽ തുറക്കേണ്ട,നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല.നമ്മളെ സഹായിക്കാനായി കുറച്ചു സുഹൃത്തുകളില്ലേ ,അവരുടെ അടുത്ത നിർദ്ദേശത്തിനായി നമുക്ക് കാത്തിരിക്കാം,”
രാവിലെ തന്നെ അവർക്ക് നിർദ്ദേശമെത്തി.അവരെ കൂട്ടികൊണ്ടു പോകാനായി രാഹുലെത്തി.രാഹുലിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ നഗരം ഉണർന്നിരുന്നു.നേരെ തന്റെ വീട്ടിലേയ്ക്കു പോകണമെന്നും അമ്മയെ കാണണമെന്നും ദേവി വാശി പിടിച്ചു.
ദേവലോകമെന്ന വീട് അച്ഛൻ അവൾക്കായി സമ്മാനിച്ചതാണ്.അവിടെ അച്ഛന്റെ ഓർമ്മകളുണ്ട് .അവിടെ നിധിനെ കൂട്ടി കൊണ്ട് പോയി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചു.
ദേവിയെ കണ്ടപ്പോൾ ആദ്യം ദേഷ്യപ്പെട്ടെങ്കിലും,അമ്മ അവരെ ഇരുവരെയും അനുഗ്രഹിച്ചു.മാത്യൂ വളരെ ദേഷ്യത്തിൽ ആണെന്നും ഇത് വരെ തന്നെ വിളിച്ചില്ലായെന്നും അമ്മ സങ്കടപ്പെട്ടു.
“നിന്റെ പപ്പ ഇന്നലെ എന്നെ അന്വേഷിച്ചതേയില്ല.ഞാനും നിന്നെ സപ്പോർട്ട് ചെയ്തുവെന്ന് കരുതുന്നുണ്ടാകും.ദേവി സൂക്ഷിക്കണം.ഇപ്പോൾ ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നൊന്നും അമ്മയ്ക്ക് അറിയില്ല.”
തലയിൽ കൈ വച്ച് നിധിനെ അനുഗ്രഹിക്കുമ്പോൾ ദേവി അമ്മയുടെ മുഖത്ത് ഭയം ദർശിച്ചു.അമ്മയോടവർ യാത്ര പറഞ്ഞിറങ്ങി.
“ചേച്ചീ,നമ്മളെ ആരോ പിന്തുടരുന്നുണ്ട്.”
രാഹുലിന്റെ ആൾട്ടോ കാറിനെ പിന്തുടർന്ന് ഒരു കറുത്ത സ്കോർപ്പിയോ,അത് തൊട്ടു പിന്നിൽ തന്നെയുണ്ട്.നല്ല വേഗതയിൽ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ കാർ ചീറി പാഞ്ഞു വരുകയാണ്.രാഹുലും തന്റെ കാർ പരമാവധി വേഗതയിൽ ഓടിക്കുകയാണ്.
“ഈ കാർ ഇന്നലെ പ്രസ്സ് മീറ്റിങ്ങ് കഴിഞ്ഞത് മുതൽ പ്രണവ് സാറിന്റെ വീട്ടിലും ദേവി ചേച്ചിയുടെ വീടിനു മുന്നിലും കറങ്ങുന്നത് കണ്ടു.ഇപ്പോഴാണ് അവർക്കു നമ്മളെ കണ്ടെത്താൻ പറ്റിയത്.”
ദേവി ഭയചകിതയായി പുറത്തേയ്ക്കു നോക്കി കൊണ്ടിരുന്നു.വളരെ വേഗതയിൽ ,ഭീകരത സൃഷ്ടിച്ചു കൊണ്ട് പാഞ്ഞു വരുന്ന സ്‌കോർപ്പിയോ കണ്ടപ്പോൾ താൻ സംഭരിച്ചു വച്ച ധൈര്യമൊക്കെ ചോർന്നു പോകുന്നതായി അവൾക്കു തോന്നി.അവളുടെ ഭയം കണ്ടു നിധിനവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവളെ തലോടി ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.
“പേടിയ്ക്കണ്ട ദേവി, അവർക്ക് ഇത്രേം തിരക്കുള്ള റോഡിൽ നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല.”
പെട്ടെന്നാണ് കാറിന്റെ പിറകിലൊരു വൻ ഇടി നടന്നത്.ഇടിയുടെ ശബ്ദം കേട്ട് സമീപ പ്രദേശത്തുണ്ടായിരുന്നവരെല്ലാം ഓടി വന്നു.ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാർ ഇടതു വശത്തേയ്ക്ക് മറിഞ്ഞു,അത് പിന്നീട് ഒരു കരണം മറിഞ്ഞു ,നിരങ്ങി നീങ്ങി ഒരു മരത്തിലിടിച്ചു നിന്നു.ആളുകൾ പിറകെ ഓടിയിട്ടും കറുത്ത സ്കോർപ്പിയോ നിർത്താതെ ഓടിച്ചു പോയി.
ചുറ്റും നിന്ന ആളുകളെല്ലാം ആൾട്ടോയ്ക്ക് ചുറ്റും തടിച്ചു കൂടി. ഓടി കൂടിയ ആളുകൾ കാറിനെ പൂർവ്വ സ്ഥിതിയിലാക്കി.കാറിനകത്ത് ഉണ്ടായിരുന്നവരെ വിൻഡോ ഗ്ലാസ് പൊട്ടിച്ചു പുറത്തെടുത്തു.രാഹുലും നിധിനും ഇരുന്ന വശം മരത്തിലിടിയ്ക്കാത്തതു കൊണ്ട്,അവരുടെ ശരീരത്തിൽ ചെറിയ മുറിവുകളും ചതവുകളും മാത്രമേ ഉണ്ടായിരുന്നുള്ളു.ദേവി ഇരുന്ന വശത്തെ ഡോർ മരത്തിലിടിച്ചു പൂർണമായും തകർന്നിരുന്നു.ദേവിയുടെ ബോധം മറഞ്ഞിരുന്നു.അവളിട്ടിരുന്ന ഗോൾഡൻ മഞ്ഞ നിറത്തിലുള്ള കുർത്ത രക്തത്തിൽ മുങ്ങിയിരുന്നു.
ആരോ അവളുടെ മുഖത്തേയ്ക്കു വെള്ളം തളിച്ചു,അവളെ ഉണർത്താൻ ശ്രമിച്ചു.ദേവി ഉണർന്നപ്പോൾ വേദന കൊണ്ടവൾ ഞെരങ്ങി.അവൾ രാഹുലിനെയും നിധിനേയും തിരിച്ചറിഞ്ഞു.നിധിൻ അവളുടെ കയ്യിൽ പിടിച്ചു,അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
“എന്തൊരു വേഗതയിലാണ് ആ കാർ പാഞ്ഞ് പോയത്? വല്ല കഞ്ചാവോ എം ഡി എം എയോ അടിച്ചവന്മാർ ആകും.പിള്ളേരെ എത്രയും പെട്ടെന്ന് വിവരം പോലീസിൽ അറിയിക്കൂ,പെട്ടെന്നൊരു ആംബുലൻസ് വിളിക്കൂ.ഈ കൊച്ചിനെ വേഗം ആശുപത്രിയിൽ എത്തിക്കണം.”
ഒരു പ്രായമുള്ള മനുഷ്യൻ ദേവിയുടെ അടുത്തിരുന്നു ചുറ്റും നിന്നവരോട് വിളിച്ചു പറഞ്ഞു.
“ആരെയെങ്കിലും വിളിച്ചറിയിക്കാനുണ്ടോ മോളെ.”
ദേവി അവളുടെ ഫോൺ ജീൻസിന്റെ പോക്കറ്റിൽ നിന്നെടുക്കാൻ നിധിനോട് പറഞ്ഞു.
“മെട്രോ ഹോസ്പിറ്റലിലെ ഡോക്ടർ സൂരജ്,ഇൻസ്‌പെക്ടർ സഞ്ജീവ് ,എന്റെ അമ്മ പ്രൊഫസ്സർ മാലതി എന്നിവരെ വിളിക്കണം.’
അടുത്ത് നിന്ന ചെറുപ്പക്കാരൻ ദേവിയുടെ ഫോണിൽ നിന്നും മൂന്ന് നമ്പറുകൾ ഡയൽ ചെയ്തു,അവരുടെ ആക്സിഡന്റ് വിവരങ്ങൾ അയാൾ പങ്കു വച്ചു.
രാഹുൽ വേച്ച് വേച്ച് ദേവിയുടെ അടുത്തേയ്ക്കു നടന്നു വന്നു.അവളുടെ കൈ പിടിച്ചു അവൾക്കു ധൈര്യം നൽകി.നിധിനും രാഹുലും കൂടി അവളെ നിവർത്തി ഇരുത്താൻ ശ്രമിച്ചു.ശരീരം ഇളകിയപ്പോഴേക്കും ദേവി നിർത്താതെ ശർദ്ദിക്കാന് തുടങ്ങി.അവളുടെ മൂക്കിലൂടെ ചോര ഒഴുകി വന്നു .
“ഹെഡ് ഇഞ്ചുറി ഉണ്ടായിട്ടുണ്ട്.ശരീരം ഇളകാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.”
ആ പ്രായമായ മനുഷ്യൻ കൂടി നിന്നവർക്ക് നിർദ്ദേശം കൊടുത്തു .ആംബുലൻസിലേയ്ക്ക് ദേവിയെ വളരെ സൂക്ഷിച്ചെടുത്തു കിടത്തി.നിധിനും രാഹുലും അവൾക്കൊപ്പം ആംബുലൻസിൽ കയറി.
ആംബുലൻസ് അവിടെ നിന്നും പുറപ്പെട്ടപ്പോൾ ആ പ്രായമായ മനുഷ്യന് ആരെയോ ഫോണിൽ വിളിച്ചു.
“ഓപ്പറേഷൻ സക്സസ്.അവൻ മിടുക്കനാണ്,പറഞ്ഞ സ്പോട്ടിൽ വച്ച് ആ ആൾട്ടോകാർ ഇടിച്ചു മറിച്ചിട്ടു.ആ പെൺകുട്ടിക്ക് ഗുരുതരമായ പരിക്കുണ്ട്.ഇന്റേണൽ ഇഞ്ചുറിയുണ്ട്.ചിലപ്പോൾ രക്ഷപെട്ടേക്കും.ആ ചെറുക്കന് കാര്യമായ പരിക്കൊന്നുമില്ല.”
“അവനൊന്നും പറ്റിയില്ലേ.?”
മറുതലയ്ക്കൽ നിന്നും ചോദ്യമുയർന്നു.
“അവർ ഇടയ്ക്കു കാർ ഒരിടത്ത് നിർത്തിയിരുന്നു.ആ ചെറുക്കൻ കാറിന്റെ വലതു വശത്ത് കയറിയിരുന്നു.സ്കോർപ്പിയോ ഇടിച്ചത് അവളിരുന്ന പിൻവശത്താണ്.ഇടതു വശം തിരിഞ്ഞാണ് കാർ മറിഞ്ഞ് വീണത്.”
“ശരി ഇനി ഇങ്ങോട്ടു വിളിക്കണ്ട.ഞാൻ നേരിട്ട് കണ്ടോളാം .”
പോലീസ് അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു.മാത്യുവിൻ്റെ പഴയ സുഹൃത്തായ തരകൻ ഫോൺ വച്ചു.
പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു.
“തലയ്ക്കു നല്ല ആഘാതമേറ്റിട്ടുണ്ട്.എത്രയും പെട്ടെന്ന് ഒരു സ്കാൻ എടുക്കേണ്ടതുണ്ട്.”
സ്കാനിംഗ് റൂമിൽ നിന്നും പുറത്തു വന്ന നഴ്സുമാർ , ഡോക്ടർമാരുടെ എമർജൻസി മീറ്റിംഗ് അറേഞ്ച് ചെയ്തു.അവരുടെ പരക്കം പായൽ കണ്ടു സംഗതി ഗുരുതരമാണെന്ന് നിധിന് മനസിലായി.അപ്പോഴേക്കും പ്രൊഫസ്സർ മാലതിയും മാത്യൂസും എത്തി ആശുപത്രിയിൽ എത്തി ചേർന്നിരുന്നു.അവർ ഡോക്ടറുടെ റൂമിലേയ്ക്ക് കയറി.
“സംഗതി കുറച്ച് സീരിയസ് ആണ്,തലച്ചോറിൽ രക്തസ്രാവമുണ്ട്.ന്യൂറോസർജനെ വിവരം അറിയിച്ചിട്ടുണ്ട്.ഒന്നും പേടിക്കാനില്ല.ഒരു അടിയന്തിര സർജറി നടത്താൻ പോവുകയാണ്.വക്കീലിന്റെ ഇടതുവശത്തിനു ചലനമില്ല.സർജറി കഴിയുമ്പോൾ എല്ലാം ശരിയാകും.പ്രാർത്ഥിക്കൂ.”
ഡോക്ടർ നിധിന്റെ അടുത്ത് വന്നു ഇങ്ങനെ പറഞ്ഞു.
“ഇന്നലെ നിങ്ങളുടെ വിവാഹം കഴിഞ്ഞതേയുള്ളൂ അല്ലേ.എല്ലാം ശരിയാകും.പ്രാർത്ഥിക്കൂ.”
മാത്യു നിധിനെ പൂർണ്ണമായും ഒഴിവാക്കി
ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ കാത്തിരിക്കുമ്പോൾ നിധിന് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി.താൻ കാരണമാണ് ദേവിക്ക് ഈ അവസ്ഥ ഉണ്ടായത്.
രാഹുൽ വീട്ടിലേയ്ക്കു മടങ്ങിയപ്പോൾ,നിധിനെ ആശ്വസിപ്പിക്കാൻ പോലും ആരുമുണ്ടായില്ല.അവനാകെ ഒറ്റപ്പെട്ട അവസ്ഥയിലായി.
തന്റെ തോളിൽ ആരോ തൊട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.ദേവിയുടെ അമ്മയായ മാലതിയായിരുന്നു അത്.മാത്യൂ ആകട്ടെ അവനോടു മിണ്ടാനോ സംസാരിക്കാനോ ശ്രമിച്ചതേയില്ല.ഒരു ശത്രുവിനെ പോലെ അയാൾ മാറി നിന്നു.അയാൾ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു കൊണ്ടേയിരുന്നു.
“എന്റെ മോൾക്ക് ഒന്നും സംഭവിക്കില്ല.ദൈവം എന്റെ കൊച്ചിനെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.”
നിധിൻ മാലതിയെ തന്നോട് ചേർത്ത് പിടിച്ചു.ഒരു മകനോട് തോന്നുന്ന സ്നേഹം അവർക്കു
നിധിനോട് തോന്നി.
“ദേവിക്ക് ഒന്നും സംഭവിക്കില്ല അമ്മേ ,ദേവി ഒരു സാധാരണ പെൺകുട്ടിയല്ല.അവൾക്കു ഈ ലോകത്ത്, ന്യായത്തിന് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.”
“ശരിയാണ് ,അവൾ വെറുമൊരു സാധാരണ പെൺകുട്ടിയല്ലായിരുന്നു.”
പരസ്പരം ആശ്വാസമായി ആ അമ്മയും മകനും ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്നു.അവരുടെ കാത്തിരിപ്പിനു വിരാമമിട്ട് ,തീയേറ്ററിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേയ്ക്കു വന്നു.
(തുടരും……)
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -19 - By Nisha Pillai - കൂട്ടക്ഷരങ്ങൾ