മാലതി നിധിന്റെ അടുത്ത് വന്നിരുന്നു.
“ഒരു പക്ഷെ ഇതൊക്കെ ദേവിയുടെ ഹാലൂസിനേഷൻ ആകാമല്ലോ മോനെ. ?”
“എന്തിനെക്കുറിച്ചാണ് അമ്മ പറയുന്നത്. സുമതിയുടെ പെരുമാറ്റം ആദ്യം മുതലേ എന്നിൽ സംശയം ഉണ്ടാക്കിയിരുന്നു. ആ സംശയം ദേവിക്കും ഉണ്ടായിരുന്നു, അതൊന്നും അവളുടെ ഹാലൂസിനേഷൻ അല്ലമ്മേ, യാഥാർഥ്യമാണ്. തലേദിവസം രാത്രിയിൽ ദേവി എഴുതിയുണ്ടാക്കിയ നോട്ട്സ്, അതും ആര്യയെന്ന പെൺകുട്ടിയുടെ കൊലപാതക കേസിന്റേത്, അത് സുമതി ഫോട്ടോ എടുക്കുന്നത് ദേവി കണ്ടിരുന്നു. “
“അത് ഫോട്ടോ എടുത്തിട്ട് സുമതിക്ക് എന്ത് പ്രയോജനം, ഞാൻ അതിൽ ഒരു യുക്തിയും കാണുന്നില്ല. മാത്രമല്ല സുമതിയുടെ ഫോണിൽ ഫോട്ടോ എടുക്കാൻ സാധ്യമല്ല. “
“പിന്നെ ആരുടെ ഫോണിലാണ് അവർ ഫോട്ടോയെടുത്തത്. സുമതിയുടെ ഓരോ പ്രവർത്തിയും സംശയം ജനിപ്പിക്കുന്നതാണ്. ദേവി പറഞ്ഞത് സത്യമാണെന്നാണ് എനിക്ക് തോന്നിയത്. സുമതി വാതിലിനടുത്തു ഉണ്ടായിരുന്നെന്ന ദേവിയുടെ വാദം ശരിയാണ്, കാരണം ആരോ ഓടി പോകുന്ന കാലൊച്ച ഞാനും കേട്ടതാണ്. സുമതിയല്ലാതെ വേറെ ആരാണ് അങ്ങനെ ചെയ്യാൻ സാധ്യത. നമ്മുടെ വീട്ടിൽ ആ സമയത്ത് നമ്മൾ നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ മുറിയുടെ വാതിൽ തുറന്നു വരുന്നത് ഞങ്ങൾ കണ്ടതാണ്. പക്ഷെ നമ്മൾ ചെല്ലുമ്പോൾ സുമതി കിടന്നുറങ്ങിയ മുറിയുടെ വാതിൽ തുറന്നാണ് കിടന്നത്. സാധാരണ മുറി ലോക്ക് ചെയ്താണ് അവർ കിടന്നുറങ്ങാറ് പതിവ്. ഇന്ന് എന്ത് കൊണ്ട് അവർ മുറിയടച്ചില്ല. അതിനുള്ള സമയം അവർക്കു കിട്ടി കാണില്ല എന്ന് വിചാരിക്കുന്നു. ദേവിയുടെ കരച്ചിൽ കേട്ട് അവർ ഭയന്നു, വേഗം പോയി കിടന്നു. “
“പക്ഷെ ദേവിയെ അവർ കുറ്റം പറഞ്ഞത് നീ കേട്ടില്ലേ. ദേവിയുടെ തോന്നലാണ് ഇതെന്ന്, ദേവിക്കു ഭ്രാന്താണെന്ന് എന്നല്ലേ അവൾ പറഞ്ഞത്. എല്ലാവർക്കും എൻ്റെ മോളെ ഭ്രാന്തിയാക്കണം. “
“അമ്മേ ദേവിക്ക് സത്യത്തിൽ ഒരു പ്രശ്നവുമില്ല. അവൾ പെട്ടെന്ന് പാനിക് ആകുന്നു. പെട്ടെന്ന് അവൾ മാനസികമായി സംഘർഷത്തിൽ ആകുന്നു. അവളിന്നു സ്വന്തം അവസ്ഥയെ പ്രയോജനപ്പെടുത്തി സുമതിയെ തല്ലി. സുമതി ആ അവസ്ഥയെ തിരിച്ചു ദേവിയെ തോൽപ്പിക്കാനായി ഉപയോഗിച്ചു. ദേവി ഉപയോഗിച്ച ആയുധം, അവൾക്കെതിരെ വന്നു. “
“അപ്പോൾ സുമതി മനഃപൂർവം ചെയ്തതാണെന്നാണോ മോൻ പറയുന്നത്. സുമതിക്കു അത്ര ബുദ്ധിയുണ്ടാകുമോ?”
“സുമതി ആരുടെയോ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നു. സുമതിയെ നമ്മൾ നിരീക്ഷിക്കണം. പക്ഷെ അവർക്കു സംശയമൊന്നും തോന്നരുത്. “
“പക്ഷേ അവളെ അങ്ങനങ്ങ് പേടിക്കാൻ പറ്റുമോ?അവൾ വെറുമൊരു ജോലിക്കാരിയാണ് നിധിൻ. “
“പക്ഷേ അവർ നമ്മൾ വിചാരിക്കുന്ന പോലെ അത്ര നിസ്സാരക്കാരിയല്ല. സൂക്ഷിക്കണം, അവരെ തെളിവുകൾ സഹിതം കയ്യോടെ പിടിക്കണമെന്നാണ് എന്റെ അഭിപ്രായം. “
രണ്ടു ദിവസം കഴിഞ്ഞാണ് ദേവിയെ ആശുപത്രിയിൽ നിന്നും വീട്ടിൽ കൊണ്ട് വന്നത്. അവളാകെ തകർന്ന മട്ടാണ്, നിധിന്റെ ഉപദേശപ്രകാരം അവളങ്ങനെ അഭിനയിച്ചു എന്ന് പറയുന്നതാണ് കൂടുതൽ ശരി.
അവളെ ഒരിക്കൽ പോലും തനിച്ചു വിടാതെ എപ്പോഴും നിധിൻ കൂടെയിരുന്നു. സ്നേഹസമ്പന്നനായ ഒരു ഭർത്താവിന്റെ വേഷം അവൻ ഭംഗിയായി ചെയ്തു.
വീണ്ടും ദേവിയെ ജോലിയിലേക്ക് കൊണ്ട് വരാനായി നിധിനു പാടുപെടേണ്ടി വന്നു. ഓഫീസിൽ പോയി തുടങ്ങിയപ്പോൾ അവൾ വീണ്ടും പഴയ പോലെയായി. തന്നെയോർത്ത് നിധിനും അമ്മയും വിഷമിക്കുന്നത് അവളെ വല്ലാതെ തളർത്തിയിരുന്നു.
ഓരോ നിമിഷവും ഇനിയെന്താണ് തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്കയിലാണ് ദേവി കഴിഞ്ഞത്. ഓരോ വീഴ്ചയും അവളെ മുന്നോട്ടു നയിച്ചിരുന്നെങ്കിലും അവൾ ഈയിടെ തളർന്നു തുടങ്ങിയിരുന്നു.
ആര്യയുടെ കൊലപാതക കേസിന്റെ അവസാന വാദം കേൾക്കുന്ന ദിവസം പതിവിലും ഉന്മേഷത്തോടെയാണ് ദേവി വീട്ടിൽ നിന്നുമിറങ്ങിയത്. വളരെ നാളുകൾക്കു ശേഷമാണ് അവൾ ഒരു കേസ് കൈകാര്യം ചെയ്യുന്നത്. അവളുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ എല്ലായിടത്തും പാട്ടാണ്. അച്ഛന്റെ പേരും പ്രശസ്തിയും കൊണ്ടും, എല്ലാവരുടെയും പിന്തുണ കൊണ്ടും വളരെ പെട്ടെന്നാണ് അവൾ ഒരു പേര് കേട്ട വക്കീലായി ഉയർന്നു വന്നത്. അതിനാൽ വക്കീലന്മാരുടെ ഇടയിൽ തന്നെ ശത്രുക്കൾ ധാരാളമുണ്ട്. ദേവിക്കിട്ടു പാര പണിയാൻ ഒരു കൂട്ടമാൾക്കാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. ഈ കേസിലെ തോൽവി തന്റെ കരിയറിനെ തന്നെ നശിപ്പിക്കുമെന്ന് അവൾക്കറിയാം. തോറ്റാൽ പിന്നെ ഒന്നും നോക്കണ്ട ഓഫീസിൽ പൂട്ടി വീട്ടിലിരിക്കാം. അതിനാൽ ഇതൊരു ജീവൻ-മരണ പോരാട്ടമാണ്.
കോടതിയിൽ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ, എതിർഭാഗം വക്കീൽ അവളെ ശരിക്കും ഡിഫൻഡ് ചെയ്തു കൊണ്ടേയിരുന്നു. ഒടുവിൽ പ്രതിയുടെ അവസാന ലൊക്കേഷൻ അവൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. അന്ന് പ്രതി ഫോണെടുക്കാൻ മറന്നുവെന്ന വാദത്തിൽ പ്രതിഭാഗം വക്കീൽ ഉറച്ചു നിന്നു. പക്ഷെ പ്രതിയുടെ ഫോണിൽ നിന്നും പോയ അവസാന കാൾ, അയാളുടെ അടുത്ത സുഹൃത്തിന്റെ ഫോണിലേയ്ക്കായിരുന്നു, അത് പ്രതി നിഷേധിച്ചു, പക്ഷെ കൂട്ടുകാരന്റെ ഫോണിലെ ഓട്ടോ റെക്കോർഡിങ്ങിൽ ശേഖരിച്ച പ്രതിയുടെ ശബ്ദം, പറഞ്ഞ കാര്യങ്ങൾ, അയാൾ കാസർഗോഡേയ്ക്കു പോകുന്നു എന്ന് പറഞ്ഞ വിവരം. അതൊന്നും നിഷേധിക്കാൻ പ്രതിക്കായില്ല. വാദം അവസാനിച്ചു വിധി പറയാനായി കോടതി മറ്റൊരു ദിവസം നിശ്ചയിച്ചു പിരിഞ്ഞു.
അവസാനം വിധി പറഞ്ഞ ദിവസം, കോടതി പിരിഞ്ഞിട്ടും ദേവിയെ കാണാഞ്ഞു നിധിൻ അന്വേഷിച്ച് വന്നപ്പോൾ അവൾ കോടതി മുറിയിൽ കുഴഞ്ഞു വീണു കിടക്കുകയായിരുന്നു. അവൾക്കൊപ്പം മറ്റു വക്കീലന്മാരും അശോകദാസെന്ന ആ അച്ഛനും ഇരിക്കുന്നു.
നിധിനെ കണ്ടവൾ തലയുയർത്തി. അവളെയൊന്നും മിണ്ടാൻ അനുവദിക്കാതെ നിധിൻ എല്ലാവരും കേൾക്കെ അവളെ ആശംസ അറിയിച്ചു.
“ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു, ഈ കേസിൽ നിനക്കാണ് വിജയമെന്ന്. “
കോടതി മുറിയിൽ കൂടി നിന്നവരൊക്കെ കൈയടിച്ച് അവളെ അഭിനന്ദിച്ചു. ഇതിന് മുമ്പ് അവളിത്രയും സന്തോഷിച്ചത് ടീച്ചറമ്മയുടെ സ്വത്ത് തർക്കകേസ് വിജയിച്ചപ്പോഴാണ്. കൈലാസൻ്റെ മരണശേഷം ബന്ധുമിത്രാദികൾ ടീച്ചറമ്മയെ കുറ്റപ്പെടുത്തിയത്, ആ ശാപം കിട്ടിയ സ്വത്ത് കാരണമാണ് നിങ്ങളുടെ മകൻ മരിച്ചതെന്നും പറഞ്ഞാണ്.
ശക്തമായ തിരിച്ചു വരവിന്റെ ആനന്ദത്തിലാണ് അവർ കോടതിയിൽ നിന്നും മടങ്ങിയത്.
അവൾ വീണ്ടും തന്റെ കരിയറിൽ ശ്രദ്ധ കൊടുത്തു. ആര്യയുടെ ഭർത്താവായ മിഥുന് തന്നെ കൊണ്ട് ആകാവുന്ന പോലെ പരമാവധി ശിക്ഷ വാങ്ങി കൊടുത്തു. അവളെ കാണാൻ അശോകദാസ് എന്ന അച്ഛൻ അവളുടെ ഓഫിസിൽ വന്നു. പ്രായത്തിൽ വളരെ ചെറിയവളായിട്ടു കൂടി അവളുടെ കാലിൽ തൊട്ടു വണങ്ങാൻ അദ്ദേഹം ശ്രമിച്ചു. അവൾ പെട്ടെന്ന് പിറകോട്ടു മാറി നിന്നു, നിധിൻ അയാളെ നിലത്തു നിന്നും എഴുന്നേൽപ്പിച്ചു. അയാളുടെ കയ്യിലൊരു തൂവാല കെട്ടി വച്ചിരുന്നു.
“എന്നെ സ്വന്തം മകളെ പോലെ കാണുന്നു എന്ന് പറഞ്ഞിട്ട് ? ഇങ്ങനെയാണോ അച്ഛന്മാർ മക്കളുടെ കാലിൽ തൊടുമോ? അതൊക്കെ നമ്മുടെ സംസ്കാരത്തിൽ പറഞ്ഞിട്ടുണ്ടോ. “
“എന്റെ മകളെ പ്രേമിച്ചു ചതിച്ചു കൊന്നിട്ട്, എന്റെ കൺമുൻപിലൂടെ, അവൻ ധീരനായി നടന്നു പോയപ്പോൾ ഞാൻ ആഗ്രഹിച്ചതാണ് ഈ ദിവസത്തെ വിജയം, കൈ വിലങ്ങുകൾ അണിയിച്ചു എന്റെ മുന്നിലൂടെ അവനെ കൊണ്ട് പോകുന്നത്. അത് കാണാൻ എനിക്കിന്ന് സാധിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ആനന്ദകണ്ണീരാണ്. എന്റെ മകൾക്കു പറ്റിയ അബദ്ധം, ഇപ്പോളാണ് എനിക്ക് നീതി കിട്ടിയത്. നീ കാരണമാണ് മോളെ. നീ ശരിക്കും എനിക്ക് എന്റെ മകളെ പോലെയാണ്. നീ പറഞ്ഞാൽ ഞാൻ എന്തും ചെയ്യും. “
അശോകദാസ് കസേരയിൽ അവളുടെ എതിർവശത്തായി ഇരുന്നു. മേശയുടെ മുകളിലൂടെ ആ വൃദ്ധന്റെ ശോഷിച്ച കൈകൾ അവളുടെ കൈകളെ ചേർത്ത് പിടിച്ചു.
“നിന്റെ വിനീത, വിധേയനായ ദാസനാണ് മോളെ ഇനി മുതൽ ഞാൻ. നിനക്ക് വേണ്ടി ഞാൻ എന്ത് ചെയ്യും. “
അയാൾ തൂവാല തുറന്നു അതിൽ പൊതിഞ്ഞു വച്ചിരുന്ന കുറച്ചു പഴയ സ്വർണാഭരണങ്ങൾ ദേവിയുടെ നേരെ നീട്ടി.
“എന്റെ കയ്യിൽ ഇപ്പോൾ ഇതേയുള്ളു, നിന്റെ വക്കീൽ ഫീസാണ്. എന്റെ ആര്യമോൾക്കു വേണ്ടി വാങ്ങി വച്ചിരുന്നതാണ്, അവളുടെ കല്യാണത്തിന്. ഇനി അവൾക്കെന്തിനാ ആഭരണങ്ങൾ. ഇനി എനിക്ക് ഒരു മോളേയുള്ളു, എന്റെ ദേവി മോൾ. “
“എനിക്ക് എന്തിനാണ് ആഭരണങ്ങൾ ? എനിക്ക് സ്നേഹം മാത്രം മതി. ഈ ആഭരണങ്ങൾ കൊണ്ട് പോയി പണയം വച്ച് കിട്ടുന്ന പണം കൊണ്ട്, ചോർന്നു കിടക്കുന്ന ആ വീടിന്റെ അറ്റകുറ്റ പണികൾ നടത്തണം. പണയമൊക്കെ നമുക്ക് പതിയെ എടുക്കാം. എന്റെ ഭർത്താവു നിധിൻ ബീച്ചിനടുത്തു ഒരു റെസ്റ്റോറന്റ് തുടങ്ങാൻ പ്ലാൻ ഉണ്ട്. അച്ഛൻ പണ്ട് ചായക്കട ഉണ്ടായിരുന്നല്ലോ, അപ്പോൾ അച്ഛന് അത്യാവശ്യം പാചകമൊക്കെ അറിയാല്ലോ. ഞാൻ വിളിക്കുമ്പോൾ ഇങ്ങു വന്നേക്കണം. ഞങ്ങൾക്ക് അച്ഛന്റെ സ്നേഹവും സേവനവും ആവശ്യമുണ്ട്. “
“ഞാൻ വരും, എല്ലാം ശരിയാക്കിയിട്ടു വരും. ഇനി എന്റെ ജീവിതം എന്റെ സരോജിനിക്കും നിനക്കും വേണ്ടി മാത്രമാണ്. ഇനിയെങ്കിലും എനിക്കൊന്നു സന്തോഷിക്കണം. എന്റെ പ്രിയപെട്ടവരുടെ സന്തോഷമാണ് എനിക്കും വേണ്ടത്. “
അവരോടു യാത്ര പറഞ്ഞു അശോകദാസ് പോയി.
ദേവി എഴുന്നേറ്റു നിധിനടുത്തേയ്ക്കു നടന്നു. നിധിനവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
“പാവം എന്റെ കുട്ടി, വല്ലാതെ തളർന്നല്ലോ. ഇന്ന് ജോലി ഇത്രേം മതി, നമുക്ക് വീട്ടിൽ പോകാം. “
“നമുക്ക് അനുപമയുടെ വീട് വരെയൊന്ന് പോകാം. അവൾ എന്നെ വിളിച്ചിരുന്നു. എനിക്കവളെ കാണണം. “
“എന്താ അവിടെ വിശേഷം, ഇന്നലെ കൂടെ കണ്ടതല്ലേയുള്ളു. “
“അവൾക്കു ചെറിയൊരു വിശേഷം. “
ദേവി തന്റെ അടിവയറിൽ കൈ വച്ചു.
“എനിക്ക് വേണം, അതെ പോലെ, എനിക്കും അമ്മയാകണം. “
“എന്നാൽ പിന്നെ ഞാൻ ഒരു ഉപായം പറയാം. “
“എന്താ ?”
“അനുവിനെ കാണുന്നതിന് മുൻപ്, നമുക്ക് ഒരു ഹോട്ടലിൽ മുറിയെടുക്കാം. ആ വീട്ടിൽ എനിക്ക് നല്ലൊരു മൂഡ് കിട്ടില്ല. “
“നമുക്ക് രണ്ടു ദിവസം ഒരു യാത്ര പോകാം. വളരെ രഹസ്യമായി മതി. അനുപമയേയും പ്രണവിനെയും കൂടെ വിളിക്കാം. “
“ഈ അവസ്ഥയിൽ അവൾക്കു യാത്ര പാടുണ്ടോ?”
“നമ്മൾ പോകും, ആര് വന്നാലും വന്നില്ലെങ്കിലും. “
ദേവി നിധിൻ്റെ മൂർദ്ധാവിൽ ഉമ്മ വച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള

