നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അയാൾ ആ വലിയ മതിൽക്കെട്ടുകളോട്
യാത്ര പറഞ്ഞു. പോയ വർഷങ്ങളിൽ കാറ്റിനുപോലും സ്ഥിരതയില്ലാത്ത ഈ വായുവിൽ അയാളും ചെളിപിടിച്ച മതിൽക്കെട്ടുകളും തീർത്ത സൗഹൃദം വലുതായിരുന്നു. അയാളുടെ നിശ്വാസം ഏൽക്കാത്ത പകലുകളാ മതിൽക്കെട്ടുകൾക്കില്ലായിരുന്നു. അയാളുടെ കുമ്പസാരം കേൾക്കാൻ അവ എന്നും തയ്യാറാകുമ്പോൾ, ഉപദേശിക്കാനാകാതെ വെയിലത്തും മഴയിലും ആ മതിൽ അയാൾക്ക് കൂട്ടുണ്ടായിരുന്നു. സെല്ലുകളുടെ ഇഴകളിൽ സർവ്വത്ര ഭൂതകാലവും അമരുമ്പോൾ അതിനിടയിലൂടെ മാനം പോലും അയാൾക്ക് സന്ദർശകനാകാറില്ലായിരുന്നു.
മുറ്റത്തെ കളകൾ നീക്കുന്ന നേരം, സൂര്യകിരണങ്ങൾ യാതൊരു ദയയുമില്ലാതെ അവനെ പഴുപ്പിക്കുമ്പോൾ, അവൻ മതിലുകളെയൊന്നു നോക്കും. അവയുടെ കുറ്റമെന്താണെന്ന് ആലോചിക്കുമ്പോൾ ഉത്തരമില്ലാത്ത ആ ശൂന്യകടലാസ്സിൽ അയാൾ എഴുതും ‘നിരപരാധി ‘. കുറ്റക്കാരുടെ ഇടയിലെ നിരപരാധികളും മതിലിനെ പോലെ ആ സെല്ലുകൾക്കിടയിൽ കാലം കഴിക്കുന്നുണ്ടാവില്ലേ!
അയാൾ തന്റെ ഓർമ്മകളെല്ലാം ആ മതിലിൽ തളച്ച് ആണി അടിച്ചു. തിരക്കേറിയ റോഡരുകിൽ എവിടേയ്ക്ക് കാലുകൾ തിരിക്കണമെന്നറിയാതെ, മനസ്സ് മാത്രം എവിടെയൊക്കെയോ ചലിച്ചുകൊണ്ടിരുന്നു. കയ്യിൽ കരുതിയ കുറച്ച് കാശുകൊണ്ട് അയാൾ ഒരു ഹോട്ടലിൽ മുറിയെടുത്ത് കുളിച്ച് വൃത്തിയായ് വയറ് നിറയെ ഭക്ഷണം കഴിച്ച് സ്വാതന്ത്ര്യത്തിന്റെ തണലിൽ സ്വസ്ഥമായി ഉറങ്ങി. പിറ്റേദിവസം രാവിലെ കണ്ണാടിയിൽ നോക്കിയപ്പോൾ, യദുദേവ് എന്ന ചെറുപ്പക്കാരൻ അയാളുടെ പിന്നിൽ
നിൽക്കുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ യദുദേവ് എവിടെയോ മറഞ്ഞു. “യദുദേവിനെ കാണണം, അവനോട് മാപ്പ് പറയണം… അവൻ തന്നെ കൊല്ലുമായിരിക്കും… സാരമില്ല ഇനി ജീവിച്ചിട്ട് എന്തിനാ?”
അയാൾ തന്റെ ചെളി പിടിച്ച ബാഗുമെടുത്ത് പുറത്തേയ്ക്ക് ഇറങ്ങി. നീണ്ട പതിനാല് വർഷത്തെ ഉറക്കം ഒന്നിച്ച് ഉറങ്ങി തീർത്ത അയാൾക്ക് ഇനി കാലുകൾ എവിടേയ്ക്ക് ചലിപ്പിക്കണമെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ തുരുമ്പിച്ച കുറേ ഓർമ്മകൾ നിറഞ്ഞു. ബസ്സ്സ്റ്റോപ്പിൽ ഒരു തടിച്ച് വെളുത്ത സ്ത്രീ വന്ന് അയാളോട് ബസ്സിന്റെ സമയം ചോദിച്ചപ്പോൾ, തനിക്ക് അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ആ സ്ത്രീയെ നോക്കി അയാൾ കുറച്ച് സമയം ഇരുന്നു. തന്റെ ഭാര്യ സുജിയും ഇപ്പോൾ ഇവരെ പോലെ തടിച്ചിട്ടുണ്ടാകുമോ? അവളുടെ പുതിയ ഭർത്താവ് തനിക്ക് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങളെ അവൾക്ക് സമ്മാനിച്ചിട്ടുണ്ടാകുമോ? മദ്യം മാത്രമല്ലായിരുന്നു തന്റെ പ്രശ്നം. കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന കോംപ്ലക്സ് പ്രശ്നങ്ങളുടെ പട്ടികയിൽ അയാൾ എഴുതി ചേർത്തു.
‘മയിലാടുംകുന്ന് ‘ എന്നെഴുതിയ ബസ്സ് അയാളുടെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന് അയാൾ ബാഗുമെടുത്ത് ബസ്സിൽ കയറിയിരുന്നു. തന്റെ ചോദ്യകടലാസ്സ് വീണ്ടും തുറന്നു.
************************
കോളേജിൽ സുജിയുടെ ആത്മമിത്രമായിരുന്ന ജ്യോതി എന്ന വിടർന്ന കണ്ണുകളുള്ള പെൺകുട്ടിയുടെ ഭർത്താവാണ് യദുദേവ്. വർഷങ്ങളായുള്ള സൗഹൃദം സുജിയും ജ്യോതിയും തുടർന്ന് കൊണ്ടിരുന്നു. ഇടയ്ക്കിടെ കൂട്ടുകാരിയിൽ നിന്നും അവളുടെ ഭർത്താവിനെക്കുറിച്ചു കേൾക്കുന്ന കാര്യങ്ങൾ സുജി അയാളോട് പങ്കുവയ്ക്കുമായിരുന്നു. യദുദേവിന്റെ കരുതലും സ്നേഹവും കൂട്ടുകാരി പറയുമ്പോൾ, ആവേശം ഒട്ടും കുറയ്ക്കാതെ സുജി അത് തന്റെ ഭർത്താവിൽ എത്തിക്കുമായിരുന്നു.
കുട്ടികളെ ആഗ്രഹിച്ചിരുന്ന സുജിയ്ക്ക്, തന്റെ ഭർത്താവിൽ നിന്നും കുട്ടികളുണ്ടാവില്ലെന്നറിഞ്ഞപ്പോൾ ആദ്യം ഉൾക്കൊള്ളാൻ പ്രയാസം തോന്നിയെങ്കിലും പിന്നീട് അവൾ അതിനോട് പൊരുത്തപ്പെട്ടു. യദുദേവിനും ഭാര്യ ജ്യോതിക്കും കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്ന വിവരമറിഞ്ഞ സുജി വളരെ സന്തോഷിച്ചു. യദുദേവിനെക്കുറിച്ച് വാതോരാതെ തന്റെ ഭാര്യ സംസാരിക്കുമ്പോൾ അയാൾക്ക് അതിൽ വലിയ അതിശയോക്തിയൊന്നും തോന്നിയിരുന്നില്ല. എന്നാൽ യദുവിന് കുഞ്ഞുണ്ടാകുന്നുവെന്ന വാർത്ത തന്റെ ഭാര്യയിൽ നിന്നുമറിഞ്ഞപ്പോൾ മുതൽ അയാളിൽ അപകർഷതാബോധം നുരപൊന്തി. ഇടയ്ക്കുള്ള വിരുന്ന് സൽക്കാരങ്ങൾ അയാൾ മനപ്പൂർവ്വം ഒഴിവാക്കി തുടങ്ങി. യദുവിനെക്കുറിച്ചുള്ള സുജിയുടെ സംസാരം അയാളിൽ വൈരാഗ്യം കൂട്ടുകയും അപകർഷതയുടെ ചുഴലികാറ്റ് അയാളുടെ മനസ്സിനെ ഉലയ്ക്കുകയും ചെയ്തു.
ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് അയാൾ കൂട്ടിക്കൊണ്ടിരുന്നു.
ഓരോ ദിവസവും മദ്യത്തിന്റെ പേരുകളുള്ള ഓരോ സുഹൃത്തുക്കളെ അയാൾ നേടികൊണ്ടിരുന്നു. എല്ലാ സുഹൃത്തുക്കളും കൂടി അയാളുടെ ഊണ് മേശയിലെത്തി, മാറി മാറി അയാളുടെ കുറവുകൾ നിരത്തും. അയാൾ ഒറ്റയ്ക്ക് അവരോടു തന്റെ കഴിവുകൾ നിരത്തി വാദിച്ചിരുന്നു . പക്ഷേ അവർ കൂട്ടത്തോടെ, യദുദേവിന്റെ മുൻപിൽ അയാളെ എന്നും കീഴ്പ്പെടുത്തിയിരുന്നു. വാക്കുതർക്കത്തിൽ സുഹൃത്തുക്കൾ എന്ന് മുഖം മൂടി അണിഞ്ഞ കുറേ മദ്യകുപ്പികൾ അയാൾ നിലത്തിട്ട് തകർത്തിരുന്നു . അങ്ങനെ അയാൾ കൊന്നുകളഞ്ഞ സുഹൃത്തുക്കളെ
ആരും കാണാതെ വാഴത്തോട്ടത്തിൽ അയാൾ മറവ് ചെയ്യും. എന്നിട്ട് കൊലപാതകം ചെയ്യാനുള്ള കരുത്തു നേടിയതിൽ ഉള്ളിൽ ആർത്തുചിരിച്ച്, നിരപരാധിയുടെ ചായം തേച്ചുപിടിപ്പിച്ച മുഖം തലയിണയിൽ അമർത്തി സുജിയുടെ കൂടെ കിടന്ന് ഉറക്കം നടിക്കും.
കൂട്ടുകാരിയുടെയും, ഭർത്താവിന്റെയും വിശേഷം പറയുമ്പോൾ അയാളിൽ
വന്ന മാറ്റം സുജിയ്ക്ക് തിരിച്ചറിയാൻ സാധിച്ചില്ല. കാരണം അയാൾ തന്റെ ചമയങ്ങൾ കഴുകികളയാൻ സമയം കണ്ടെത്തിയില്ല. പകരം ഉള്ളിൽ വൈരാഗ്യത്തിന്റെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. സുജിയ്ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ അസാധാരണമായ് തോന്നാൻ അയാൾ ഇടയാക്കിയില്ല. വിവിധ പേരുകളുള്ള മദ്യകുപ്പികളുടെ എണ്ണം കുറഞ്ഞു വന്നുകൊണ്ടിരുന്നു. തങ്ങളും മറ്റു സുഹൃത്തുക്കളെ പോലെ മരണപ്പെട്ടു മറവു ചെയ്യപ്പെടുമെന്നറിയാതെ അവയെല്ലാം അയാളോട് കലഹിച്ചു കൊണ്ടിരുന്നു.
ജ്യോതിയ്ക്ക് കുഞ്ഞുണ്ടായ വിവരം യദുദേവ് സുജിയെ വിളിച്ചറിയിച്ചു. അമ്മക്കൊപ്പം കുഞ്ഞിനേയും കാണാൻ സുജിയ്ക്ക് തിടുക്കമായി. അവൾ ഫോണിൽ ഭർത്താവിന്റെ നമ്പർ അമർത്തിയെങ്കിലും അയാളുടെ ഫോൺ സ്വിച്ച്ഓഫായിരുന്നതുകൊണ്ട് അവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഭർത്താവിനെ നോക്കിയിരുന്ന് മടുത്ത സുജി അയാൾക്ക് ഒരു കത്തെഴുതി വച്ചിട്ട് ആശുപത്രിയിലേയ്ക്ക് പോയി. സുജി അറിയുന്ന ഭർത്താവിന് ഒരിക്കലും ഇതൊരു പ്രശ്നം അല്ലെന്നവൾ ഉറച്ചു വിശ്വസിച്ചിരുന്നു.
അന്ന് വൈകി മദ്യകുപ്പികളോട് മല്ലിട്ട് അവയുടെ ചോര അകത്താക്കിയശേഷം അയാൾ ലഹരിയിൽ വീട്ടിലെത്തിയപ്പോൾ പൂട്ടിയ വീടിന്റെ മുൻപിൽ കിടന്ന കത്ത് വായിച്ചു. അയാളുടെ മനസ്സിൽ നാളുകളായ് മൂർച്ചയേന്തിയ വൈരാഗ്യമെന്ന ആയുധം രക്തത്തിനായ് കൊതിച്ചു. വാഴത്തോട്ടത്തിൽ മറവ് ചെയ്ത മദ്യ കുപ്പിയുടെ പൊട്ടിയ വലിയ കഷ്ണം ഷർട്ടിൽ ഒളിപ്പിച്ചു വച്ച് അവൻ ആശുപത്രിയിലേയ്ക്ക് പാഞ്ഞു.
സുജി ആശുപത്രിയിൽ ജ്യോതിയുടെ കുഞ്ഞിനെ ഓമനിച്ചു കൊണ്ട് കുശലം പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നപ്പോൾ അയാൾ മുറിയിലേയ്ക്ക് ഓടി കയറി. മുറിയിൽ യദുദേവിനെ കണ്ട് അയാളുടെ മനോനില തെറ്റി, അയാൾ കയ്യിൽ കരുതിയ കുപ്പി ചില്ല് അവന്റെ മേൽ ആഞ്ഞു കുത്തിയെങ്കിലും കുത്ത് കിട്ടിയത് അവന്റെ ഇടത്തെ കൈയിൽ ആയിരുന്നു. ഇത് കണ്ട് തടയാൻ എത്തിയ യദുവിന്റെ ഭാര്യ ജ്യോതിയുടെ വയറ്റിൽ രണ്ടാമത്തെ കുത്ത് ഏറ്റു. അനങ്ങാനാകാതെ പകച്ചു നിന്ന സുജിയുടെ കയ്യിലും അയാൾ കുത്തി .
ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റികൾ അയാളെ തളച്ചു. അയാളുടെ ചുറ്റും അയാൾ കൊലപ്പെടുത്തിയ വിവിധ മദ്യ സുഹൃത്തുക്കളുടെ ആത്മാക്കൾ വാഴത്തോട്ടത്തിൽ നിന്നുമെത്തി അയാളുടെ ചുറ്റും നിന്ന് വീണ്ടും അയാളോട് വാഗ്വാദത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.അയാൾ എല്ലാവരെയും എന്തോ പിറുപിറുത്തുകൊണ്ട് കൈവീശി അകറ്റാൻ ശ്രമിച്ചു.
ബോധം വീണപ്പോൾ, അയാൾ ചെയ്ത് കൂട്ടിയ ക്രൂരതകൾ സ്വപ്നം ആയിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. പക്ഷേ തിരുത്താനാകാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അയാൾക്ക് പിന്നീട് തിരിച്ചറിവുണ്ടായി. യദുദേവിന്റെ ഭാര്യ കുത്തേറ്റ് രക്തസ്രാവം നിലയ്ക്കാതെ മരിച്ചിരുന്നു.യദുവും അയാളുടെ ഭാര്യ സുജിയും പരുക്കുകളോടെ രക്ഷപ്പെട്ടു.
*************************
യദുവിനെ കണ്ട് മാപ്പ് ചോദിക്കാനുള്ള പോക്കാണിത്. പലയിടത്തും ആളുകളെ കയറ്റിയും ഇറക്കിയും ബസ്സ് അങ്ങനെ നീങ്ങി. കുറച്ച് കഴിഞ്ഞ് ബസ്സ് ഒരു ആശുപത്രിയുടെ മുൻപിൽ നിർത്തി. അയാൾ അവിടെ മടിച്ച് മടിച്ചിറങ്ങി. വർഷങ്ങൾക്ക് മുൻപ് താൻ നടത്തിയ ക്രൂരകൃത്യം നടന്ന ഇടം. അയാൾ മുന്നോട്ട് നടന്നകന്നപ്പോൾ ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒരു ഓട്ടോറിക്ഷയിൽ കയറി അയാൾ യദുവിന്റെ വീടിന്റെ മുമ്പിലെത്തി.
ഓട്ടോറിക്ഷക്കാരനോട് അയാൾ യദുവിനെക്കുറിച്ച് ചോദിച്ചു. ” അതൊരു പഴയ കഥയാണ്, അച്ഛൻ പറഞ്ഞ ഓർമ്മയുണ്ട് , ഭാര്യയെ ഏതോ ഒരു മദ്യപാനി കുത്തിക്കൊന്നു. പിന്നെ അയാളും വാഹനാപകടത്തിൽ മരിച്ചു. ഇപ്പോൾ ഇവിടെ അയാളുടെ പെങ്ങൾ മകനുമായ് താമസിക്കുന്നു. ” ഓട്ടോറിക്ഷക്കാരൻ ഒഴുക്കൻ മട്ടിൽ പറഞ്ഞവസാനിപ്പിച്ചു. ആരുടെ….. കു… കു…. കുട്ടി….. അയാൾ ആവേശത്തോടെ ചോദിച്ചെങ്കിലും ഓട്ടോറിക്ഷക്കാരൻ അൽപ്പം ചൊടിച്ചു. ” എനിക്ക് കഥ പറയാൻ നേരമില്ല കാശ് തന്നിട്ട് വണ്ടിന്ന് ഇറങ്ങി താ, ” അയാൾ കാശ് കൊടുത്തിട്ട് വണ്ടിന്ന് ഇറങ്ങിവീട്ടിലേയ്ക്ക് നടന്നു.
ആ വീടിന്റെ മുൻപിൽ ചുമരിന്റെ തട്ടിൽ ചാരിനിൽക്കുന്ന രണ്ട് ചിത്രങ്ങൾ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവർ വിവാഹമാല അണിഞ്ഞ് അതിഥികളെ സ്വീകരിച്ച് നിൽക്കുന്നു. അയാൾ ആ ചിത്രത്തിന് താഴെ കിടന്ന്
കരഞ്ഞു മാപ്പ് അപേക്ഷിച്ചു. അയാൾ പോകാനായ് തിരിഞ്ഞതും രണ്ട് പേർ ആ വീട്ടിലേയ്ക്ക് കയറി വന്നു. അയാൾക്ക് സുജിയെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായ്. നരകേറി ചിതറിയ മുടി തടവിക്കൊണ്ട് അവൾ അയാളുടെ കണ്ണിലേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ, ഞെട്ടി മകന്റെ കൈയിൽ മുറുകെ പിടിച്ചു. അയാൾ എന്ത് പറയുമെന്ന് അറിയാതെ കൈ കൂപ്പി കരഞ്ഞുകൊണ്ട് അവളെ നോക്കി. അവളും നാവ് മരവിച്ച് അയാളെ നോക്കാൻ ശേഷിയില്ലാതെ കരഞ്ഞു.”
“ക്ഷമിക്കാൻ പറ്റാത്തതാ…. ചെയ്തത്, അതിന്റെ കോടതിയിൽ നിന്നുള്ള ശിക്ഷ കഴിഞ്ഞു. ഇനി നിന്റെ ശിക്ഷ….!” അയാളുടെ വാക്കുകൾ അവളുടെ കരച്ചിൽ കൂട്ടി. പിന്നെ പോകാനൊരുങ്ങിയ അയാളെ അവൾ തടഞ്ഞുകൊണ്ട് പറഞ്ഞു. ” യദുവും ജ്യോതിയും നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടല്ലോ. അവർക്കില്ലാത്ത ഒരു ദേഷ്യവും എനിക്കും ഇല്ല. ” അയാളുടെ കണ്ണുകൾ വിടർന്നു. എന്തു സംഭവിക്കുന്നത് എന്ന് കുറച്ചൊക്കെ മനസ്സിലാക്കിയ മകൻ അമ്മയെ നോക്കിയപ്പോൾ അവനെ ആ ചിത്രങ്ങൾക്ക് മുന്നിൽ നിർത്തി അവൾ അവരോട് പറഞ്ഞു.
” അച്ഛനില്ലാതെയാണ് ഇവൻ വളർന്നത് ഇനി അവന് അച്ഛന്റെ തണലും ലഭിക്കട്ടെ. ”
മരിക്കാൻ തയ്യാറായി വന്ന അയാൾക്ക് വിശ്വാസം വന്നില്ല. മാത്രമല്ല താൻ ചെയ്ത കുറ്റത്തിന് ഭാര്യ പ്രാശ്ചിത്തം ചെയ്യുകയായിരുന്നു . മറ്റൊരാളുടെ കുഞ്ഞിനെ നോക്കി വളർത്തി, അവനു വേണ്ടി അവൾ ജീവിതം മാറ്റി വച്ചു. അയാളുടെ മുഖത്തേയ്ക്ക് നോക്കാതെ അവൾ തുടർന്നു. “എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു. പതിനാല് വർഷങ്ങൾ നിങ്ങളുടെ പുറംചട്ട മാറ്റിയിരിക്കുന്നു. നിങ്ങളിലെ മനുഷ്യൻ വീണ്ടും ജനിച്ചുവെന്ന്, എനിക്ക് തോന്നുമ്പോൾ ഒരുപാടുണ്ടെനിക്ക് പറയാൻ. എനിക്കുറപ്പുണ്ട്
അത് പറയാൻ… നിങ്ങളെനിക്ക് അവസരം തരുമെന്ന്. അത് വരെ നിങ്ങൾക്ക് ഞങ്ങളുടെ ജീവിതവലയത്തിനുള്ളിൽ കടക്കാനാകില്ല. ”
അയാൾ അവരുടെ ഒപ്പം വീടിന്റെ ഉള്ളിലേയ്ക്ക് ഒരതിഥിയായി കടന്നു. സുജിയുടെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അയാൾ വിശ്വസിക്കാനാകാതെ അവളെ നോക്കി. കൂടെ കണ്ട മകൻ അയാളെ ശ്രദ്ധിക്കാതെ വീടിനുള്ളിലേയ്ക്ക് പോയി. അയാൾ അവനെ കുറിച്ച് അവളോട് ഒന്നും ചോദിച്ചില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം സുജി വീട്ടിൽ ഇല്ലാത്ത ഒരു വൈകുന്നേരം അയാൾ തനിക്ക് ദാനം കിട്ടിയ ജീവിതത്തെ ഓർത്ത് മുറിയിൽ ഇരിക്കുമ്പോൾ, സ്വീകരണമുറിയിലെ പുസ്തകഷെൽഫ് വെറുതെ ഒന്ന് തുറന്നു. അതിനിടയിൽ ഒരു പഴയ പത്രം അയാൾ മറിച്ചു നോക്കി. യദുവിന്റെ മരണത്തോടൊപ്പം, അപകടത്തിൽ അവന്റെ മകനും മരിച്ചെന്ന് അയാൾ ഞെട്ടലോടെ പത്രത്താളിൽ നിന്നും മനസ്സിലാക്കി. അയാളുടെ ഉള്ളിൽ തണുത്തുറഞ്ഞ കറുത്ത കടൽ ഉരുകി ഇളകി മറിഞ്ഞു. താൻ വീണ്ടും ഒരു അധികപറ്റാണോ? അതോ, ശരിക്കും താൻ വഞ്ചിക്കപ്പെട്ടിരുന്നോ? ഓരോ അലകളും അയാളുടെ കാതിൽ ഇരമ്പിക്കൊണ്ടിരുന്നു .
സുജി വളരെ സ്നേഹപൂർവ്വം പെരുമാറിയെങ്കിലും അയാളുടെ ഉള്ളിൽ വിഷപുക ഉയർന്നു കൊണ്ടിരുന്നു. പഴയ സുഹൃത്തുക്കളെ അയാൾ പലയിടത്തും വച്ച് കണ്ടുമുട്ടി സൗഹൃദം പുതുക്കിക്കൊണ്ടിരുന്നപ്പോൾ, സുജി ആ മകനെ കുറിച്ച് തന്നോട് പറയാത്തതെന്താണെന്ന ചോദ്യം അവന്റെ മനസ്സിൽ വന്ന് തട്ടിനിന്നു.
പിന്നെ പതുക്കെ മദ്യസുഹൃത്തുക്കളെ, വീട്ടിൽ കൂട്ടികൊണ്ട് വന്ന് കൂട്ടുകൂടി. സുജിയുടെ കൂടെയുള്ള ആ മകൻ ആരാണെന്ന് അറിയാനുള്ള അയാളുടെ വെമ്പലെ കൂട്ടുകാർ കളിയാക്കി. അയാൾ ആ പഴയ മൃഗവും അയാളെ നോക്കി അട്ടഹസിക്കുന്ന കൂട്ടുകാർ വാഴത്തോട്ടത്തിൽ മറവ് ചെയ്ത പഴയ മദ്യകുപ്പികളുടെ ആത്മാക്കളും ആയിരുന്നു. അവരുടെ കൂട്ടത്തിൽ ഒരാളെ പിടുത്തമിട്ട് ഭിത്തിയിൽ ആഞ്ഞടിച്ചപ്പോൾ ചില്ലുകളെല്ലാം തറയിൽ വീണു.
ബഹളം കേട്ട് ഓടിയെത്തിയ മകന്റെ കാലിൽ ചില്ല് കേറി രക്തം പൊടിഞ്ഞു. ഓടിയെത്തിയ സുജി പേടിച്ചു കൊണ്ട് മോനെ കസേരയിൽ ഇരുത്തി സാരിതുമ്പു കീറി ചോരയെ തടഞ്ഞു വച്ചതിന് ശേഷം അയാൾക്ക് നേരെ അലറി.
” ഇപ്പോൾ തന്നെ എന്റെ വീട്ടിൽ നിന്നും ഇറങ്ങിപോകണം. ഇനിയും ചോര വീഴ്ത്താൻ ഞാൻ നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ ഒരിക്കലും മനുഷ്യനാകില്ല.ഇറങ്ങി പോ…”
അവളുടെ ആക്രോശം അയാളെ ചൊടിപ്പിച്ചു. പല്ലുകൾ ഞെരുക്കി അയാൾ ആടി കുഴഞ്ഞുകൊണ്ട് ചോര ഒലിക്കുന്ന അവന്റെ അടുത്തെത്തി. തന്നോളം പോന്ന ഒരു ചെക്കൻ. ഇവന് ഇപ്പോൾ ഒരു പതിമൂന്നു വയസ്സ് കാണും. തന്റെ ഭാര്യക്കും യദുവിനും താൻ ജയിലിൽ പോയപ്പോൾ ലഭിച്ച കുഞ്ഞ്. അയാൾ ദേഷ്യത്തോടെ കൈയിൽ കരുതിയ ചില്ല് എടുത്ത് അവനെ ആഞ്ഞു കുത്തി.
പിന്നെയൊന്നും അയാൾക്ക് ഓർമ്മയില്ല. ഓർമ്മയെത്തുമ്പോൾ അയാൾ വീണ്ടും ആ പഴയ ചെളിപിടിച്ച മതിൽക്കെട്ടിനുള്ളിൽ സെല്ലിന്റെ ഇരുണ്ട കോണിൽ അമർന്നിരുന്നു.
പാതിയുറക്കത്തിൽ സഹതടവുകാരുടെ പിറുപിറുക്കൽ അയാളുടെ ചെവിയിലെത്തി “സ്വന്തം മകനെ അമ്മയുടെ മുമ്പിൽ കുത്തി കൊന്ന ഒരച്ഛൻ”.
അവർ അവജ്ഞയോടെ അയാളെ നോക്കികൊണ്ടിരുന്നു. കുറ്റബോധം പോലും ലജ്ജയോടെ, അയാളുടെ അടുത്ത് ചെല്ലാൻ, അറച്ചു മാറി നിന്നു. പൊട്ടലുകൾ കൂട്ടിച്ചേർത്ത പല ആകൃതിയും, വലിപ്പവുമുള്ള കാലിക്കുപ്പികൾ നീണ്ട കഴുത്ത് കറക്കി അവന് ചുറ്റും മൂളിക്കൊണ്ട് പറന്ന് നടന്നു. അപ്പോൾ അയാളുടെ കൈകൾ ആരെയോ വീശിയകറ്റിക്കൊണ്ടും ചുണ്ടുകൾ എന്തോ പുലമ്പികൊണ്ടുമിരുന്നു.
‘ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ’ എന്ന് ശ്രുതി തെറ്റി പാടി ക്കൊണ്ട് ഒരമ്മ മറ്റൊരു ഇരുണ്ട സെല്ലിൽ കഴിയുന്നുണ്ടായിരുന്നു. വാശി പിടിക്കാത്ത, പതിമൂന്നുകാരനായ ഉണ്ണിക്ക് കാലനെന്ന കളിപ്പാട്ടത്തെ വാങ്ങി നൽകിയ ഒരമ്മ. മനുഷ്യനിൽ നിന്നും രൂപാന്തരണം വന്ന മൃഗത്തിന് തിരിച്ചു പോകാൻ അവസരം നൽകിയ നിഷ്കളങ്കയായ ഒരു ഭാര്യ. പക്ഷേ അവരെ മറ്റ് ചിലർ വിളിച്ചത് വിഡ്ഢിയെന്നും ഭ്രാന്തിയെന്നുമാണ്. താരാട്ട് മൂളി, തൊട്ടിൽ ആട്ടി ആരെയും പഴിക്കാതെ, സ്വയം ആരെന്നറിയാതെ, സെല്ലുകളുടെ ഇഴകളിൽ അമർത്താൻ
ഭൂതകാലമില്ലാതെ അവൾ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരിക്കുന്നുണ്ടായിരുന്നു. മരിക്കാൻ ദിവസങ്ങൾ എണ്ണി കഴിഞ്ഞിരുന്ന അവൾക്ക് തന്റെ മോനെ ഏൽപ്പിക്കാൻ അവന്റെ അച്ഛൻ തന്നെയെത്തിയപ്പോൾ വിശ്വസിച്ച് കൈമാറാൻ അയാളുടെ കറുത്ത ഭൂതകാല ചുവടുകൾ അവളെ മടുപ്പിച്ചത് കൊണ്ട്, മാറി നിന്ന് അയാളെ നിരീക്ഷിച്ചെങ്കിലും കറുത്ത അലകളിൽ ഇപ്പോഴും, അയാൾ നനഞ്ഞു വിറയ്ക്കുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും മോനെ നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു. അമ്മ വാങ്ങി നൽകിയ കാലനെന്ന കളിപ്പാട്ടത്തോടൊപ്പം മകനെത്തി, അവളെ സെല്ലുകളുടെ ഇഴകളിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിൽ എന്ന് വാഴത്തോട്ടത്തിലേയ്ക്ക് മടങ്ങി പോകും വഴി മദ്യകുപ്പികളുടെ ആത്മാക്കൾ പോലും ആഗ്രഹിച്ചുപോയി.
#മുഖംമൂടികൾ
എന്റെരചന #


10 Comments
സൂപ്പർ സൂപ്പർ സൂപ്പർ
നല്ല എഴുത്ത്.. 😍അഞ്ജു.
കഥ നന്നായിരിക്കുന്നു.👍🏻🤝🤝
കഥ വായിച്ചു- ഇഷ്ടപ്പെട്ടു.
Thank you
Super ❤️
Thank you
നല്ല എഴുത്ത്.. 😍അഞ്ജു.
കഥ നന്നായിരിക്കുന്നു.👍🏻🤝🤝
നന്നായിരിക്കുന്നു അഞ്ജു👌🌹❤️
Thank you
Thank u