– ചെറുകഥ –
അമ്മ പറഞ്ഞത് കേട്ടപ്പോൾ ആദ്യം തമാശയാണെന്ന് കരുതി ചിരിച്ചു തള്ളി. “നിനക്കും ഞാൻ പറയുന്നത് ഭ്രാന്താണെന്ന തോന്നലാകും അല്ലേ? അല്ലെങ്കിലും ഞാൻ എപ്പോഴും കോമാളി മാത്രമാണല്ലോ നിങ്ങൾക്കെല്ലാവർക്കും…”
വീടിന് വെളിയിൽ ഇറങ്ങാൻ പോലും മടിച്ചു നിൽക്കുന്ന ഒരാൾ പെട്ടെന്നൊരു ദിവസം വിളിച്ച് “എനിക്ക് ഈ വീട്ടിൽ നിന്നും കുറച്ച് ദിവസം മാറി നിൽക്കണം” എന്ന് പറഞ്ഞാൽ അത് കേൾക്കുന്ന ആരായാലും ആദ്യം ഒന്ന് ചിരിച്ചു പോകും, അതു മാത്രമേ താനും ചെയ്തിരുന്നുള്ളൂ. എന്നാൽ, തന്റെ മറുപടി അമ്മക്ക് ഫീൽ ചെയ്തു എന്ന് മറുഭാഗത്ത് ഫോൺ കട്ടായപ്പോൾ മനസ്സിലായി.
പിന്നീട് രണ്ടു മൂന്ന് തവണ ശ്രമിച്ചതിനു ശേഷമായിരുന്നു വിളിക്ക് സ്വീകാര്യത ലഭിച്ചത്. ചിലപ്പോൾ കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കും. അല്ലെങ്കിലും കറങ്ങി തിരിഞ്ഞ് ശൈശവത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയല്ലേ!
“അമ്മയ്ക്ക് എവിടെയാ പോകേണ്ടത്?”
“ആ! അതൊന്നും എനിക്കറിയില്ല, പക്ഷെ എനിക്കിവിടെ നിന്നും കുറച്ചു നാൾ മാറി നിൽക്കണം. ഒരു മാറ്റം വേണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നാളുകളായി. വർഷങ്ങൾ കുറെയായില്ലേ, കിണറ്റിലെ തവളയെ പോലെ ഈ അടുക്കളയ്ക്കുളളിൽ കറങ്ങി നടക്കുന്നു! ഇതിൽ നിന്നെല്ലാം അവധിയെടുത്ത് കുറച്ച് നാളുകൾ, ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ സമാധാനമായിട്ട് ഉറങ്ങാനും അടുക്കള മസാലയുടെ ഗന്ധമില്ലാതെ ശുദ്ധവായു ശ്വസിച്ച് അല്പ നേരം ഇരിക്കാനും നടക്കാനും. നിന്റെ അച്ഛനോട് പറഞ്ഞപ്പോൾ കുറെ ചിരിച്ചു. നിന്റെ ആങ്ങളമാരും അവരുടെ ഭാര്യമാരും… പുച്ഛമായിരുന്നോ അതോ കളിയാക്കിയതായിരുന്നോ അവരുടെ വാക്കുകളിൽ എന്ന് വേർതിരിച്ചറിയാൻ സാധിച്ചില്ല.”
“ഏയ്, അതൊന്നും ആയിരിക്കില്ലമ്മേ. എവിടെ പോകാൻ വിളിച്ചാലും ഞാൻ എങ്ങോട്ടേക്കും ഇല്ലെന്ന് പറയുന്ന ആൾ പെട്ടെന്ന് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ തമാശ പറയുന്നതാകും എന്ന് കരുതിക്കാണും.” എന്ന് പറഞ്ഞ് സമാധാനിപ്പിക്കാനായിരുന്നു എനിക്ക് തോന്നിയത്.
അടുക്കള മറ്റുള്ളവർക്ക് വിട്ടു കൊടുക്കുന്നത് ചില അമ്മമാർക്ക് ഇഷ്ടമല്ലെന്ന് പലരും അടക്കം പറയുന്നത് വെറുതെയാണെന്ന് മനസ്സിലായി. എല്ലാവരും കൊതിക്കുന്നുണ്ട് കുറച്ച് ദിവസത്തെ മാറ്റം അല്ലെങ്കിൽ ചെറിയൊരു അവധിക്കാലം.
“ഞാൻ ഇല്ലെങ്കിൽ നിങ്ങളുടെ അച്ഛന്റെ കാര്യം എങ്ങനെ ശരിയാകും” എന്ന ചോദ്യത്തിൽ ഓരോ യാത്രയും തടസ്സപ്പെടുത്തുമ്പോഴും ആരും കാണാതൊരു കോണിൽ പല ആഗ്രഹങ്ങളും കുഴിച്ചു
മൂടിയിട്ടുണ്ടാകണം ഇക്കാലമത്രയും.
“അതൊക്കെ പോട്ടെ, എങ്ങനെയുള്ള സ്ഥലത്ത് പോകാനാണ് അമ്മയ്ക്ക് ഇഷ്ടം? തനിച്ചുള്ള യാത്രയാണോ അതോ കൂട്ടത്തിൽ ആരെയെങ്കിലും കൂട്ടണമെന്ന് തോന്നുന്നുണ്ടോ?”
“മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ഒരിടമായിരിക്കണം. ഇങ്ങനെയൊരു ആഗ്രഹം നിങ്ങളോട് പറയുന്നതിന് മുൻപ് പറഞ്ഞത് സരളയോടാണ്. ആദ്യം നിങ്ങളെപ്പോലെ അവളും ചോദിച്ചു, നിനക്കെന്താ സാവിത്രി, വട്ടായോന്ന്? പിന്നീട് ഞാൻ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം മുട്ടിയപ്പോഴാണ് എനിക്ക് വട്ടല്ലെന്ന് അവൾ സമ്മതിച്ചത്.”
പ്രൈമറി ക്ലാസ് തൊട്ടുള്ള അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സരളമ്മ. അച്ഛന്റെ അകാല മരണത്തോടെ ആറാം ക്ലാസ്സിൽ വെച്ച് അമ്മയ്ക്ക് പഠനം നിർത്തേണ്ടി വന്നെങ്കിലും കൂട്ടുകാരിയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാതെ നിലനിർത്തി കൊണ്ടുപോകാൻ സാധിച്ചിരുന്നു. ഫോണൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ എങ്ങനെ അവരുടെ ബന്ധം ഇത്രയും കരുതലോടെ കാത്തുസൂക്ഷിച്ചു എന്ന് എപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. പിന്നീട് മക്കളിൽ ആരോ ഒരാൾ ഒരു പഴയ മൊബൈൽ അമ്മയ്ക്കായി സമ്മാനിച്ചപ്പോഴും അത് ഏതെങ്കിലും ഒരു മൂലയിൽ അനാഥമായി കിടക്കാറായിരുന്നു പതിവ്. കൂട്ടുകാരിയുടെ നമ്പർ കരസ്ഥമാക്കിയതിനു ശേഷമാണ് അവളുടെ മൊബൈലൊന്ന് ശബ്ദിച്ചു തുടങ്ങിയതെന്ന് പിന്നീടൊരിക്കൽ അച്ഛൻ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്.
അതെ, ഈ യാത്രയിൽ അമ്മയ്ക്ക് കൂട്ടായി സരളമ്മ അല്ലാതെ വേറൊരു ചോയിസില്ല. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആളും തിരക്കുമൊഴിഞ്ഞ ഒരിടം, ആജ്ഞകളും ആവശ്യങ്ങളും ഒഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ, അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ തീർക്കാൻ വലിയ പാടില്ലായിരുന്നു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നുമകന്ന് ഒരു വെക്കേഷൻ ഹോം സ്റ്റേ അല്ലെങ്കിൽ ഹോളിഡേ ഹോം ആയിരുന്നു തെരഞ്ഞെടുത്തത്. കൂട്ടുകാർ അങ്ങനെയൊരു സ്ഥലത്തെ കുറിച്ച് വർണ്ണിച്ചു കേട്ടപ്പോൾ ഒന്ന് പോകണമെന്ന് ആഗ്രഹിച്ചതാണ്.
ഇതിപ്പോൾ താൻ പോയില്ലെങ്കിലെന്താ, അമ്മയുടെ ആഗ്രഹം പോലെ ഒരു സ്ഥലം പെട്ടെന്ന് മനസ്സിൽ തെളിഞ്ഞല്ലോ!
അവധിക്കാലം ആഘോഷമാക്കാൻ എത്തിച്ചേരുന്ന അന്യദേശക്കാർ അമൂല്യമായ ഒരു പിടി നല്ല ഓർമ്മകളെ ഹൃദയത്തിൽ പേറി കൊണ്ടാണ് അവിടെ നിന്നും യാത്ര പറഞ്ഞിട്ടുള്ളത് എന്ന് ഓൺ ലൈൻ റിവ്യൂ കണ്ടപ്പോൾ മനസ്സിലായി. ഇപ്പോൾ അവധിക്കാലം അല്ലാത്തതിനാൽ ബുദ്ധിമുട്ടൊന്നും കൂടാതെ നാല് ദിവസത്തേക്കുള്ള ബുക്കിംഗ് ചെയ്യാൻ സാധിച്ചു. ആ ദിവസങ്ങളിൽ വേറെ ഫാമിലിയോ കമ്പനി ഗ്രൂപ്പുകളോ ഇല്ലെന്നുള്ളതും ഭാഗ്യമായി തോന്നി.
താമസം, ഭക്ഷണം അമ്മയ്ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കുള്ള കറക്കം അതിന് വേണ്ടിയുള്ള വാഹനം എല്ലാം പറഞ്ഞ് ഏർപ്പാടാക്കിയതിനു ശേഷം ഫാമിലി ഗ്രൂപ്പിൽ ഒരു പോസ്റ്റിട്ടു:
ഡിസംബർ പത്ത് മുതൽ പതിനഞ്ചാം തീയ്യതി വരെ അമ്മ അവധിയിലാണ്. ഇപ്പറഞ്ഞ ദിവസങ്ങളിൽ ഫോൺ വഴിയോ അല്ലാതെയോ ആരും തന്നെ അമ്മയെ ബുദ്ധിമുട്ടിക്കേണ്ടതില്ല. ഈ കാര്യത്തെ കുറിച്ച് ചോദിച്ച് അമ്മയെ ആരും ശല്ല്യം ചെയ്യേണ്ടതുമില്ല. നിമിഷങ്ങൾക്കുള്ളിൽ തന്നെ മെസ്സേജിന് താഴെ പല തരത്തിലുള്ള ഇമോജികളെ കൊണ്ട് നിറഞ്ഞു.
ഒരു തരത്തിൽ പറഞ്ഞാൽ ഇമോജികളും ചില സന്ദർഭങ്ങളിൽ അനുഗ്രഹമാണ്. മനസ്സിൽ പുച്ഛവും ദേഷ്യവും അസൂയയും കുശുമ്പും നിറഞ്ഞു തുളുമ്പുമ്പോഴും ഒരു സ്മൈലിയിലോ കൈകൂപ്പലിലോ അവയൊക്കെയും പൊതിഞ്ഞു പിടിക്കാം. അച്ഛൻ മാത്രം ഹൃദയ ചിഹ്നം നിക്ഷേപിച്ചു. ആദ്യമായി തെറ്റാതെ ഒരു ഇമോജി ഇട്ടിരിക്കുന്നു അച്ഛൻ; അപ്പോൾ ഹൃദയം കൈമാറാനൊക്കെ അറിയാഞ്ഞിട്ടല്ല, വേണ്ടാന്ന് വെച്ചിട്ടാണ്.
പത്താം തീയ്യതി ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ പറഞ്ഞേൽപ്പിച്ച പ്രകാരം അമ്മയെയും കൂട്ടുകാരിയെയും വിളിക്കാനായി കാർ ഗേറ്റിന് മുന്നിലെത്തി. വണ്ടിയിൽ ട്രോളിയൊക്കെ കയറ്റിയത് താനാണെന്ന് വലിയ ഗമയോടെ അച്ഛൻ വിളിച്ചു പറഞ്ഞു. രാത്രിയാത്ര ചെയ്യണമെന്നതും അമ്മയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. വഴിയരികിൽ വണ്ടി നിർത്തി ഒരു ഫോട്ടോ എടുത്ത് അയക്കാൻ ഡ്രൈവറിനോട് വിളിച്ച് പറഞ്ഞു. അമ്മയുടെ ഫോട്ടോകളിൽ വെച്ചേറ്റവും സൗന്ദര്യം ആ യാത്രയിലെ ഫോട്ടോയ്ക്കാണെന്ന് തോന്നി.
.*******
പിറ്റേന്ന് രാവിലെ ഒരു പത്ത് മണിയായപ്പോഴാണ് അച്ഛനെ വിളിച്ചത്. പതിവു പോലെയുള്ള ഉൻമേഷമില്ല, വീഡിയോ കോളായതിനാൽ മുഖം മറച്ചു പിടിക്കാനും പറ്റിയില്ല.
“എന്താ അച്ഛാ, പത്തു മണി ചായ കുടിച്ചില്ലേ? മുഖത്തൊരു ഉണർവ്വില്ലല്ലോ? അമ്മയില്ലാത്തതു കൊണ്ടാണോ?”
“ഓ! നിന്റെ അമ്മ പോയിട്ടിപ്പോൾ ഒരു രാത്രിയല്ലേ കഴിഞ്ഞുള്ളു. നിനക്ക് വെറുതെ തോന്നുന്നതാ. ഞാൻ നിന്നെ പിന്നീട് വിളിക്കാം.” അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അച്ഛന്റെ ശീലങ്ങൾക്കനുസരിച്ച് അമ്മയല്ലാതെ വേറെ ആരു ചെയ്തു കൊടുക്കാനാണ്! വേറെ ആരോടും ഒരു ഗ്ലാസ് വെള്ളം പോലും ചോദിച്ചു വാങ്ങി കുടിക്കുന്നത് കണ്ടിട്ടില്ല. ഊൺ മേശയ്ക്കു മുന്നിൽ ഒന്നിനു വേണ്ടിയും അച്ഛൻ കാത്തിരിക്കുന്നതും കണ്ടിട്ടില്ല. എല്ലാം റെഡിയായിരിക്കും അതിന് മുൻപ് തന്നെ. പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്; ഇതെങ്ങനെ ഇത്ര കൃത്യമായി എല്ലാം ചെയ്തുപോരുന്നു എന്ന്. അമ്മയെന്താ മെഷീനാണോന്ന് തോന്നിയിട്ടുണ്ട്. അമ്മ വെറുതെ ഇരുന്ന് കാണാറേയില്ല. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കണം. പക്ഷെ ആ ചെയ്തതൊന്നും വെറുതെ ആയിരുന്നില്ലെന്ന് അച്ഛനെങ്കിലും മനസ്സിലായിട്ടുണ്ടാകണം ഇപ്പോൾ.
എന്തു ചെയ്താലും ആരും ഒരു നല്ല വാക്ക് പറഞ്ഞു കേട്ടിട്ടില്ല. അല്ല, എല്ലാം അവരുടെ കടമയല്ലേ, പിന്നെന്തിന് നന്ദിയും കടപ്പാടും!
അവർക്ക് വട്ടാണ്, വെറുതെ ഒരിടത്ത് കുത്തിയിരുന്നാൽ പോരെ എന്ന് മക്കളുടെ ഭാര്യമാർ പോലും കുറ്റപ്പെടുത്തി സംസാരിച്ചാലും അതിനൊന്നും കാതോർക്കാൻ നിൽക്കാറില്ല അമ്മ.
പക്ഷെ, ഇപ്പോൾ ഈ നാലു ദിവസത്തേക്ക് പോലും ആർക്കും അഡ്ജസ്റ്റ് ചെയ്യാൻ വയ്യെന്ന്, ഒന്നും ശരിയാകുന്നില്ലെന്ന്. ആകെ മൊത്തം കൺഫ്യൂഷനാണത്രേ!
ഇത്രയും നാൾ അടുക്കളയും മറ്റും അമ്മ കയ്യടക്കി വെച്ചിരുന്നതിനാലാണ് അവർക്കൊന്നും ആ വീട്ടിലെ ശീലങ്ങൾ ഒട്ടും പിടി കിട്ടാത്തതെന്ന് പിറുപിറുക്കുന്നുവെന്ന്!
വെറുതെ വേണ്ടാത്ത ഓരോ ശീലങ്ങൾ അച്ഛനെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് അമ്മയാണത്രേ!
ടൈം ടേബിൾ അനുസരിച്ച് കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഇതെന്താ സ്കുളാണോ? എന്ന് ചോദിച്ച് അമ്മ പോയതിന്റെ രണ്ടാമത്തെ ദിവസം തന്നെ അരിശപ്പെടാൻ തുടങ്ങി.
ഫാമിലിയായി പുറത്ത് പോയി വരുമ്പോൾ എല്ലാം തയ്യാറാക്കി കാത്തിരിക്കാറുള്ള അമ്മ അവരുടെ കടമ ചെയ്യുക മാത്രമായിരുന്നു എന്നായിരിക്കും ഇപ്പോഴും അവർ ചിന്തിക്കുന്നത്. അമ്മയ്ക്കും ഔട്ടിംഗ് ആവശ്യമുണ്ടായിരുന്നു എന്ന്
ഒരിക്കൽ പോലും ചിന്തിക്കാതിരുന്നത് ഒരു തെറ്റായിരുന്നു എന്ന് പറയാമോ?
അമ്മ തിരിച്ചെത്തേണ്ടതിന്റെ തലേന്നാൾ രാത്രി അച്ഛന്റെ വോയിസ് മെസ്സേജ്. മൈക്കിൽ കുത്തിപ്പിടിച്ച് വോയിസ് ഇടാൻ പഠിപ്പിച്ചിരുന്നെങ്കിലും ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ ആ ശബ്ദത്തിൽ നിന്നും മനസ്സിലാകുന്നു അമ്മയെ, അമ്മയുടെ ശീലങ്ങളെ എല്ലാം അച്ഛൻ എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന്!
“അവൾ, നിന്റെ അമ്മ നാളെ എത്തുമല്ലോ അല്ലേ? അവളില്ലാത്ത ഈ വീട്ടിൽ ഞാൻ ആരുമല്ല. അവളും ഞാനും രണ്ടല്ല ഒന്നു തന്നെയായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അവൾ കാരണം എന്നിൽ രൂപപ്പെട്ട ചില ശീലങ്ങൾ, ചലനങ്ങൾ, ഈ വീടിന്റെ സ്പന്ദനങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞത് പോലെ…”
മറുപടിക്ക് പകരം ഞാൻ ഒരു പുഞ്ചിരിയുടെ ഇമോജി അയച്ചു. തീർച്ചയായും അച്ഛന്റെ അവൾ നാളെ തിരിച്ചെത്തും എന്ന് മനസ്സിൽ പറഞ്ഞു.
✍️©️രതി രമേഷ്
#യാത്ര


13 Comments
മനോഹരം. എഴുത്ത് സൂപ്പർ
സ്നേഹം dear ❤️
തിരിച്ചറിവുകൾ കിട്ടിയ മനോഹരമായ എഴുത്തു.ഒന്നിച്ചു ചേർന്നു നിൽക്കുമ്പോൾ മനസ്സിലാവാത്തത്അകലുമ്പോൾ അറിയുന്നു ആശംസകൾ dear
Wow… മനോഹരം.. വായിക്കാൻ രസമുണ്ടായിരുന്നു. 😍👌🏻👌🏻👌🏻
അഭിനന്ദനങ്ങൾ രതി രമേശ് 👍🏻👍🏻
ചിരിക്കണോ കരയണോ അറിയില്ല. നന്നായെഴുതി രതി
ഒത്തിരി നന്ദി, സ്നേഹം 💞
മനോഹരം 👌
ഭാര്യ തനിക്ക് എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ സമയമെടുത്തു, അല്ലെ.
നല്ല കഥ.
👍❤
ഭാര്യയും ഭർത്താവും ഒന്നായി നിൽക്കുമ്പോഴാണ് അവിട സ്വർഗ്ഗമാവുന്നത് ഇത് തിരിച്ചറിയാത്തവർ പരസ്വരം പോരാടി കുടുംബം നരകമാക്കുന്നു –
എല്ലാവർക്കും ഒരു തിരിച്ചറിവുണ്ടാക്കാൻ അമ്മയുടെ യാത്രക്ക് സാധിച്ചല്ലോ –
നന്നായിട്ടുണ്ട്. – നല്ല എഴുത്ത് – അഭിനന്ദനങ്ങൾ
Thank you🙏
സ്നേഹം dear♥️
മനോഹരം. നല്ല തിരിച്ചറിവ്..
രണ്ടല്ല ഒന്നാണ് എന്ന് പല അച്ഛന്മാരും മനസ്സിലാക്കുന്നത് ഇങ്ങനെയാവും. ഒരു പ്രായം കഴിഞ്ഞാൽ ചേർന്നു നിൽക്കുന്നതു തന്നെയാണ് ആനന്ദം.
നല്ല കഥ രതീ❤️❤️❤️