”എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട് എബീ.. ഞാൻ അർഹിക്കാത്തത് പോലും കൈവെള്ളയിൽ വച്ച് തന്നിട്ടുണ്ട് ഈശ്വരൻ. പക്ഷെ ഒന്നും അധികകാലം അനുഭവിക്കാനുള്ള യോഗം തന്നില്ല. എല്ലാം പാതിക്ക് വച്ച് നഷ്ടപ്പെടും. തലയിലെഴുത്ത് അങ്ങനെയാണ്.”
നിറയാൻ തുടങ്ങിയ കണ്ണുകളെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് ഹർഷൻ പോകുന്നത് കണ്ടിട്ടും ഒന്നും മിണ്ടാനാവാതെ എബി അതേ നിൽപ്പ് തുടർന്നു.
ഹർഷൻ തന്നിട്ട് പോയ ഡയറിയിൽ വിരലുകൾ കൊണ്ടവൻ അമർത്തിപ്പിടിച്ചു.
വിധിയോ മനുഷ്യരോ സാഹചര്യമോ തകർത്ത ഒരുവന്റെ ജീവിതകഥയാണ് കൈക്കുള്ളിൽ ഇരിക്കുന്നത്.
മുൻ പരിചയം പോലുമില്ലാത്ത, ഈ കടൽ തീരത്ത് വച്ച് ഇപ്പോൾ മാത്രം കണ്ട് മുട്ടിയ തന്നെ ഈ ഡയറി ഏൽപ്പിച്ചിട്ട് പോകണമെങ്കിൽ അയാളുടെ ഉള്ളിൽ എന്തായിരിക്കും?
എല്ലാം വെറുത്ത്.. മടുത്ത് നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ആ മനുഷ്യൻ ഇനി എന്താവും ചെയ്യാൻ പോവുക?
ഓർത്തിട്ട് തന്നെ എബിക്ക് തല പെരുക്കുന്നത് പോലെ തോന്നി.
വീടുകളിൽ റൂഫ് ഇടുന്ന പണിയാണ് എബിക്ക്.
ഇടത്തരം കുടുംബം. വയ്യാത്ത അപ്പനും അമ്മയും കോളേജിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് അനിയത്തിമാരും.
കുടുംബം പുലരുന്നത് എബി ഒറ്റ ഒരാളുടെ വരുമാനം കൊണ്ട് മാത്രമാണ്. ഇടയ്ക്ക് റൂഫ് പണിക്കിടെ ഷോക്കടിച്ച് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് എബി ചികിത്സയിൽ ആയിരുന്നു. കുടുബത്തിന്റെ താളം തന്നെ തെറ്റി പോയ ആക്കാലം ഓർക്കുമ്പോൾ തന്നെ അവന് പേടിയാണ്.ഇപ്പോൾ ചെറുതായി എല്ലാം പച്ച പിടിച്ച് വരുന്നതേയുള്ളൂ.
അതിനിടയിലാണ് അവന്റെ കാമുകി സ്നേഹ വീട്ടിൽ കല്യാണം ആലോചിക്കുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണമെന്നും പറഞ്ഞു പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അന്തരം നല്ല പോലെ അറിയാവുന്ന എബിക്ക് സ്നേഹയെ തനിക്ക് അവളുടെ വീട്ടുകാർ തരില്ലെന്ന് ഉറപ്പാണ്. അവർ സമ്മതിച്ചില്ലെങ്കിൽ ഇറങ്ങി വരും എന്ന ഭീഷണി കൂടി സ്നേഹ എബിക്ക് നൽകിയിട്ടുണ്ട്.
അന്ന് ജോലി നേരത്തെ കഴിഞ്ഞത് കൊണ്ടും സ്നേഹയുടെ ഇടയ്ക്കിടെയുള്ള ഫോൺ ഭീഷണികൾ കൊണ്ട് പൊറുതി മുട്ടിയാണ് എബി കുറച്ച് നേരം കടൽ കാണാമെന്ന് കരുതി ബീച്ചിലേക്ക് പോന്നത്.
പത്തു രൂപയ്ക്ക് കപ്പലണ്ടിയും വാങ്ങി കൊറിച്ചു കൊണ്ട് പൂഴിമണ്ണിൽ ഇരുന്ന് കടലിലേക്ക് നോക്കി തിരകൾ തീരം തേടി വരുന്നതും നിരാശയോടെ മടങ്ങി പോകുന്നതും കണ്ട് ആസ്വദിക്കുകയായിരുന്നു അവൻ.
കുറച്ച് നേരം നോക്കി ഇരുന്നിട്ട് ചുറ്റിനുമുള്ള മനുഷ്യരിലേക്ക് ശ്രദ്ധ തിരിച്ചപ്പോഴാണ് അവൻ ഹർഷൻ എന്ന മനുഷ്യനെ കാണുന്നത്..
പൂഴി മണ്ണിൽ ഇരുന്നു കൈവിരൽ കൊണ്ട് എന്തൊക്കെയോ എഴുതുകയും മായ്ക്കുകയും ചെയ്യുകയായിരുന്നു അയാൾ. ഇടയ്ക്കിടെ കണ്ണ് നിറയുന്നതും പുറം കൈ കൊണ്ട് തുടയ്ക്കുന്നതും എന്തൊക്കെയോ പിറു പിറുക്കുന്നതും എബി ശ്രദ്ധിച്ചു.
മറ്റൊരാൾ കണ്ടാൽ തനി ഭ്രാന്ത് എന്ന് തോന്നുന്ന അയാളുടെ ചെയ്തികൾ അങ്ങേയറ്റം സങ്കടത്തിന്റെ ബാക്കി പത്രങ്ങൾ ആണെന്ന് എബിക്ക് നന്നായി അറിയാം.
ഒരിക്കൽ ആ ഒരു മാനസികനില കടന്ന് വന്നവൻ ആണവൻ.
ഇടയ്ക്ക് തല ഉയർത്തി നോക്കിയ അയാൾ എബിയെ നോക്കി മനോഹരമായി ചിരിച്ചു. വേറെ ഒരാളും തന്നെ നോക്കി ഇത്ര ഭംഗിയായി ചിരിച്ചിട്ടില്ലെന്ന് എബിക്ക് തോന്നി.
തമ്മിൽ കണ്ട് അല്പസമയത്തിനുള്ളിൽ തന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു പിണങ്ങുകയും വഴക്കടിക്കുകയും ചെയ്യുന്ന സ്നേഹ പോലും തന്നെ നോക്കി ഇങ്ങനെ സ്നേഹത്തോടെ ചിരിച്ചിട്ടില്ല.
” എന്താ പേര്?
എബി അയാളോട് ചോദിച്ചു.
” ഹർഷൻ.”
പേരിൽ മാത്രം ഹർഷം ഉള്ളൊരു മനുഷ്യൻ.
അടുത്ത തിര വന്ന് തീരം തല്ലി തിരിച്ചു പോകുമ്പോഴേക്കും എബിയും ഹർഷനും പരസ്പരം അടുത്ത് സംസാരിക്കാൻ തുടങ്ങിയിരുന്നു.
തന്റെ കുടുംബത്തെ പറ്റിയും സ്നേഹയെ പറ്റിയും തന്റെ പ്രതിസന്ധികളെ പറ്റിയും ഒന്ന് വിടാതെ എബി ഹർഷനോട് പറഞ്ഞു.
” എബീ.. കുടുംബവും ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ ഓരോരുത്തരുടെ ഭാഗ്യമാണ്. അത് ഇല്ലാതെ നിൽക്കുന്നവനോ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടവനോ മാത്രമേ ശരിക്കും അതിന്റെ വില അറിയൂ..”
നിറഞ്ഞു വന്ന കണ്ണുകൾ കണ്ണ് ചിമ്മി തുടച്ച് കൊണ്ട് ഹർഷൻ തുടർന്നു.
” ടൈൽ പണിയാണ് എനിക്ക്. 18 വയസിൽ തുടങ്ങിയത് ആണ്. അന്ന് മുതൽ ഇന്ന് വരെ എല്ലു മുറിയെ കഷ്ടപ്പെട്ട് പണി എടുത്തിട്ടും കടങ്ങളും അപമാനവും മാത്രം ആണ് മിച്ചം.”
എബിക്ക് അറിയോ.. അന്നൊക്കെ നാട്ടിലെ ഉത്സവത്തിനു ഹർഷൻ ഇല്ലാതെ ഒരു ഇല പോലും അനങ്ങില്ലാരുന്നു. തിടപ്പള്ളിയിലെ കാര്യം മുതൽ പുറത്ത് ഘോഷയാത്രയും രഥമെടുപ്പും വരെ ഹർഷന്റെ കൈ ചെല്ലണമായിരുന്നു. ഇന്നിപ്പോ അഞ്ച് വർഷമാകുന്നു എബീ ഞാൻ ഒരു ഉത്സവം കൂടിയിട്ട്. നാട്ടിലേക്ക് പോകാൻ പേടിയാണ്.
ആരുടെയും നോട്ടങ്ങളെയും വിമർശനങ്ങളെയും നേരിടാൻ വയ്യ. അമ്മയ്ക്ക് എന്നെ കാണുമ്പോൾ പരാതികളാണ്. കെട്ടിച്ചു വിട്ട പെങ്ങന്മാർ കൺവെട്ടത്ത് വരാതെ മാറി കളയും. കണ്മുന്നിൽ കണ്ടാൽ കാശ് കടം ചോദിച്ചാലോ? ഇവർക്കൊക്കെ ഞാൻ വാരിക്കോരി കൊടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഹർഷന് പൊന്നിന്റെ വില ആരുന്നു.. ഇപ്പോ പുല്ലുവില.”
ഹർഷൻ നെടുവീർപ്പിട്ടു.
ടൈൽ കട്ട് ചെയ്തും സിമന്റ് കുഴച്ചും പൊള്ളിയും തഴമ്പ് വീണും കട്ടിയായ കൈ വെള്ള നീട്ടി കാണിച്ച് ഹർഷൻ എബിയുടെ മുഖത്തേക്ക് നോക്കി.
” ഇത് കണ്ടോ എബീ.. എത്ര ആയിരങ്ങളും പതിനായിരങ്ങളും കേറി ഇറങ്ങിയ കയ്യാണ്.
ഒരുത്തനു മുന്നിൽ കൈ നീട്ടി യാചിക്കാനുള്ള മനസുറപ്പ് ഇല്ലാത്തത് കൊണ്ടാണ് ഇന്നും പിച്ചയെടുക്കാതെ ജീവിക്കുന്നത്.. ഓരോ അറ്റവും കൂട്ടി മുട്ടിക്കാൻ പകലന്തിയോളം കഷ്ടപ്പെടുന്നത്. കൂടെ ഉണ്ടാവുമെന്ന് കരുതിയവരും സ്നേഹിച്ചവരും സഹായിച്ചവരും സുഹൃത്തുക്കളും ഒക്കെ ഒരു നിമിഷം കൊണ്ടാണ് കീശക്കനം ഇല്ലാത്തത് കൊണ്ട് ഇട്ടിട്ട് പോയത്. ഹർഷൻ വെറുക്കപ്പെട്ടവനായത് കയ്യിൽ പണം ഇല്ലാത്തത് കൊണ്ടാണ്.
പണമില്ലെങ്കിൽ ആരുമില്ല എബീ.. സ്വന്തം മതാപിതാക്കൾ പോലും നമ്മളെ രണ്ടാം തരം ആയിട്ടേ കാണൂ.”
എന്തോ ഓർത്തത് പോലെ ഹർഷൻ കുറച്ചു നേരം കടലിലേക്ക് കണ്ണ് നട്ട് നിന്നു.
ഹർഷൻ പോയിക്കഴിഞ്ഞും കുറേ നേരം കൂടി അവിടെ ഇരുന്നിട്ടാണ് എബി തിരികെ വീട്ടിലേക്ക് മടങ്ങിയത്.
കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് ഒരു ഡയറി തനിക്ക് നൽകിയിട്ട് പിന്തിരിഞ്ഞു പോകുന്ന ഹർഷനെ നോക്കി നിൽക്കേ എന്തു കൊണ്ടോ എബിക്കും കണ്ണ് നിറഞ്ഞിരുന്നു. ഒരിക്കൽ താൻ ഇതിന്റെ ഒരംശം അനുഭവിച്ചത് അവന് ഓർമ വന്നു. ആരുമില്ലെന്ന് തോന്നിപ്പോയ നേരങ്ങൾ ഓർത്ത് അവൻ മെല്ലെ തിരിഞ്ഞു നടന്നു.
രാത്രി ഏറെ വൈകിയാണ് എബി ഡയറി എടുത്ത് തുറന്ന് നോക്കിയത്.
അതൊരു കഥയായിരുന്നു.
സാഹചര്യങ്ങളും മനുഷ്യരും ചതിച്ച ഒരു മനുഷ്യന്റെ കണ്ണീരുപ്പ് പതിഞ്ഞ ജീവിതകഥ!
ഓരോ താളുകളിലും ഹർഷൻ എന്ത് സുന്ദരമായാണ് തന്റെ നല്ല നല്ല നിമിഷങ്ങളും സങ്കടങ്ങളും നേട്ടങ്ങളും സന്തോഷങ്ങളും പകർത്തി വച്ചിരിക്കുന്നത്.
ഡ്രൈവർ ആയിരുന്ന അച്ഛൻ ഒരു അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലാകുന്നത് വരെ ഒരു ഇടത്തരം കുടുംബത്തിലെ എല്ലാ സന്തോഷങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും കടന്ന് പോയ ഒരു കുഞ്ഞു കുടുംബം.
അത്രയേറെ തീവ്രതയോടെ പ്രണയിച്ച് വിവാഹം കഴിച്ച ശ്യാമ എന്ന ഭാര്യയും കണ്ണൻ എന്ന് വിളിപ്പേരുള്ള മകനും അച്ഛനും അമ്മയും ചേർന്ന് മുന്നോട്ട് പോയ ആ കുടുംബത്തിലേക്ക് അച്ഛന്റെ രോഗം വന്നത് ഒരു മഹാമാരിയെ പോലെയാണ്.
വ്യാധിയെക്കാളുപരി ആധി കൊണ്ട് കുടുംബത്തിന്റെ അടിവേര് തകർത്ത ചികിത്സ ചിലവുകൾ.
ഹർഷൻ സാമ്പത്തികമായി തകർന്നു. പലിശയ്ക്കെടുത്തും വീട് പണയം വച്ചും ഉണ്ടായിരുന്ന ബൈക്കും ശ്യാമയുടെ സ്വർണം പോലും വിറ്റ് അച്ഛന് ചികിത്സ നടത്തിയെങ്കിലും ജീവൻ മാത്രമേ തിരിച്ചു കിട്ടിയുള്ളൂ..
ജീവിതകാലം മുഴുവൻ കിടക്കയിൽ ഒതുങ്ങാൻ ആയിരുന്നു ആ അച്ഛന്റെ വിധി.
കടം ഒരു വ്യാളിയെ പോലെ ഹർഷന് നേരെ പല്ലിളച്ചു കാണിച്ചു ഭയപ്പെടുത്തി.
ഓരോരുത്തരും തനിക്ക് നേരെ മുഖം തിരിക്കുന്നതും സ്വന്തമെന്ന് കരുതിയവർ പോലും കുത്തുവാക്കുകൾ കൊണ്ട് മുറിപ്പെടുത്തുന്നതും നിറകണ്ണുകളോടെ നോക്കി നിൽക്കാൻ മാത്രമാണ് അവന് കഴിഞ്ഞത്. ഹൃദയം കൊടുത്ത് സ്നേഹിച്ച് സ്വന്തമാക്കിയ ശ്യാമ തന്റെ കുഞ്ഞിനേയുമെടുത്ത് പടിയിറങ്ങി പോയിട്ടും കരളുലയ്ക്കുന്ന വേദനയോടെ നോക്കി നിൽക്കാനേ അവന് പറ്റിയുള്ളൂ.
കാൽക്കീഴിലെ മണ്ണൊലിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും ഒറ്റയ്ക്ക് മുന്നോട്ട് നടക്കാനാണ് വിധിയെന്ന് മനസ്സിലാക്കി ഹർഷൻ കഷ്ടപ്പെട്ട് ജീവിതം ജീവിക്കാൻ തുടങ്ങി.
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെയും മാറ്റി വച്ച് ഓരോ നാണയത്തുട്ടും പ്രാരാബ്ദങ്ങൾ തീർക്കാൻ ആണവൻ ചിലവാക്കിയത്.
ഒരു മിട്ടായി തുണ്ട് പോലും തനിക്ക് വേണ്ടി വാങ്ങാതെ എല്ലാം കടങ്ങൾ തീർക്കാൻ അവൻ ചിലവാക്കിയിട്ടും പഴിയും പരാതിയും മാത്രമായിരുന്നു ബാക്കി.
നെഞ്ചിലെ ചൂടിൽ ചേർന്ന് കിടന്ന് ജീവിതത്തെ കുറിച്ച് ഭാവി സ്വപ്നങ്ങൾ നെയ്ത ശ്യാമയുടെ കുത്തുവാക്കുകൾ നെഞ്ചിലേക്ക് കൂരമ്പ് പോലെയാണ് തുളച്ചു കയറിയത്..
കുഞ്ഞിനെ പോലും കാണാൻ സമ്മതിക്കാതെ അവൾ അവനോട് പക കാണിച്ചപ്പോൾ ഉരുകുന്നത് കുടുംബത്തെ നിധി പോലെ സ്നേഹിച്ച ഒരുവന്റെ ഹൃദയമാണെന്ന് അവൾ അറിഞ്ഞില്ല.
ഡയറിയുടെ അവസാന താളുകളിൽ മടുപ്പും നിരാശയും ആയിരുന്നു.
എല്ലാ കടങ്ങളും വീട്ടി പഴയത് പോലെ ശ്യാമയും കണ്ണനുമൊത്ത് ജീവിക്കണമെന്ന അവന്റെ മോഹമായിരുന്നു. നടക്കില്ലെന്ന് തോന്നുമ്പോൾ തോന്നുന്ന പതർച്ച ആയിരുന്നു. അത്രയും തീവ്രതയോടെ സ്നേഹിച്ച ഒരുവൾ ഒന്നുമില്ലായ്മയിൽ കൂടെ നിൽക്കാതെ ഒറ്റയ്ക്കാക്കി തിരിഞ്ഞു നടന്നപ്പോൾ വെപ്രാളപ്പെട്ട് പോയ ആ നെഞ്ചിലെ നീറ്റലിനു പകരമാവില്ല അവനനുഭവിച്ച ഒരു വേദനയും അപമാനവും.
എബിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ജീവിതത്തെ അത്രമേൽ സ്നേഹിച്ച ഒരു പാവപ്പെട്ടവന് ദൈവത്തിന്റെ നീതി കിട്ടില്ലെന്നോ?
പണം ഇല്ലാത്തത് കൊണ്ട് മാത്രം എല്ലായിടത്തും തോറ്റു പോയവന്റെ വിധിയാണ്.
ഇതെന്തൊരു ദൈവനീതിയാണ്…?
ജീവിതത്തിലെ എല്ലാ ബന്ധങ്ങളിലും പരാജയപ്പെട്ടു പോയവന്റെ അവസാന ശ്രമമായിരുന്നു കഷ്ടപ്പെട്ട് പണിയെടുത്ത് ഓരോ ബാധ്യതകൾ തീർത്ത് മുന്നോട്ട് ജീവിക്കണമെന്നത്.
അതും ഏറെക്കുറെ അവസാനിച്ചത് പോലെയാണ്..
ഹർഷൻ മടുത്ത് തുടങ്ങിയിരിക്കുന്നു.
ജീവിതത്തെ വെറുത്തു തുടങ്ങിയിരിക്കുന്നു.
ഇനി ആർക്ക് വേണ്ടിയാണ് മുന്നോട്ട് പോകേണ്ടത് എന്നറിയാതെ , ദിക്കും ദിശയും അറിയാത്ത പായ്ക്കപ്പൽ പോലെ നടുക്കടലിൽ ഒറ്റയ്ക്ക് തുഴയുകയാണ്.
അവന് മതിയായി.
എങ്കിലും അവൻ അത്ഭുതം പ്രതീക്ഷിക്കുന്നുണ്ട്. വിധിയിൽ വിശ്വസിക്കുന്നു. ചെയ്‌ത നന്മകൾ തനിക്ക് തിരിച്ചു കിട്ടുമെന്ന് കരുതുന്നു.
അത് കൊണ്ടാണ് അവൻ തളർന്നിട്ടും തകരാതെ , തകർന്നിട്ടും വീഴാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
ഡയറി നൽകിയിട്ട് തന്റെ കണ്ണുകളിലേക്ക് നോക്കി ഹർഷൻ ചോദിച്ചത് എബി ഓർത്തു.
” എബി വിശ്വാസിയാണോ.?”
” അതെ.. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ കരങ്ങൾ അത്ഭുതം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു.”
നനഞ്ഞ കണ്ണുകൾ തുടച്ച് ഹർഷൻ എബിയുടെ കൈകളിൽ കൂട്ടിപ്പിടിച്ചു.
” എങ്കിൽ എബി എനിക്ക് വേണ്ടി ഒരു സഹായം ചെയ്യുമോ? . ഈ മാസാവസാനം 25 നു മുൻപ് ഞാൻ എബിയെ കണ്ട് പിടിച്ച് ഈ ഡയറി തിരിച്ച് വാങ്ങാൻ വന്നില്ലെങ്കിൽ എനിക്ക് വേണ്ടി ഒരു മെഴുകുതിരി എബിയുടെ പള്ളിമുറ്റത്ത് കത്തിക്കണം.
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ”
ഡയറിയിൽ സൂക്ഷിച്ചു വച്ചിരുന്ന ശ്യാമയുടെയും കണ്ണന്റെയും ചിത്രങ്ങളിൽ നോക്കി എബി മന്ത്രിച്ചു.
” ഞാൻ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും ഹർഷാ.ദൈവവും മനുഷ്യരും വിധി നിർണയിക്കുന്ന ഈ ലോകത്ത് നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഏക വ്യക്തിയും നിങ്ങളുടെ സുഹൃത്തും ആണ് ഞാൻ.. നിങ്ങൾ വരുന്നത് വരെ ഞാൻ കാത്തിരിക്കും.”
25 ന് പള്ളിക്ക് മുന്നിലെ കുരിശടിയിൽ വിറയ്ക്കുന്ന കൈകളോടെ മെഴുകുതിരി കത്തിച്ചു വച്ച എബിയുടെ കണ്ണുകളിൽ നിന്ന് ഒരു നീർത്തുള്ളി അടർന്ന് വീണു.
അവന്റെ തോളിലേക്ക് ഒരു വിതുമ്പലോടെ സ്നേഹ ചാഞ്ഞു.
ചില്ലു കൂട്ടിലെ ക്രിസ്തുദേവന്റെ നെഞ്ചിലെ അമ്പ് കൊണ്ട് ഒഴുകിയിറങ്ങിയ രക്തത്തിനു ചുവപ്പ് നിറം കൂടുതലായിരുന്നു.
#എന്റെരചന
#നീതി


8 Comments
നന്നായി എഴുതി അഞ്ചു 👍
ജീവിതത്തിൽ നീതി ലഭിയ്ക്കാതെ പോയ മനുഷ്യർ..
അവരുടെ കഥ എപ്പോഴും നോവിയ്ക്കുന്നത് തന്നെയാണ്. നന്നായി എഴുതി അഞ്ചൂസ് ❤️
ഹർഷൻ ഒരു നോവായി മാറുന്നത് അയാൾക്ക് നീതി നിഷേധിയ്ക്കപ്പെടുമ്പോഴാണ്..
👌👌
ഹൃദയസ്പർശിയായ കഥ👍❤️
ഹൃദയസ്പർശിയായ രചന
നോവുണർത്തിയ രചന.😰
എഴുത്ത് ഒരുപാടിഷ്ടമായി.👍
നല്ല കഥ❤️🌹👌
🥹🥹