ഭൂമിക്കു മേൽ തിമർത്തു പെയ്തിട്ടും കലിയടങ്ങാത്ത മഴയെ നോക്കി സൂര്യൻ പടിഞ്ഞാറോട്ടു വേച്ചു വേച്ചു നീങ്ങി. പ്രളയത്തിൽ പെയ്ത്തുവെള്ളത്തിലമർന്ന നെൽപാടങ്ങൾ മോചനം കാത്തുകിടന്നു. തോടും വഴികളും നിറഞ്ഞൊഴുകുന്ന വെള്ളപ്പാച്ചിലിൽ സുരഭിയും പേടിച്ചരണ്ടിരുന്നു.
‘അമ്മയൊന്നു നേരത്തെ എത്തിയെങ്കിൽ”, വഴിക്കണ്ണുമായി ചെറിയ സഹോദരനെ കൈകളിലെടുത്ത് അവൾ ഉമ്മറത്തെ മൺഭിത്തിയിൽ ചാരിയിരുന്നു. സ്കൂളിൽ നിന്നെത്തിയ ഇളയ ആൺകുട്ടികൾ പുറത്തേക്കോടിയിരുന്നു. കുട്ടികൾ ഈ മഴയത്ത് എവിടെയാണാവോ? പെരുമഴയിൽ നിറഞ്ഞു കവിഞ്ഞ കുളത്തിൽ കുളിക്കാനോടുന്ന അവരെ അവൾ വിലക്കിയിട്ടും നിന്നില്ല.
കുട്ടികൾ പുറത്തു പോയതിനു ശേഷമാണ്, ചെറിയച്ഛൻ കയറി വന്നത്.
അയാൾ ഒതുക്കുക്കല്ലുകൾ കയറും മുൻപു തന്നെ വാറ്റുചാരായത്തിന്റെ വാട കാറ്റിലലിഞ്ഞ് അവൾക്കടുത്തെത്തി. തന്നെ ഉഴിഞ്ഞു നോക്കുന്ന ചോരക്കണ്ണുകളിൽ കുറച്ചു നാളുകളായി പുതിയ ഭാവം പകരുന്നുണ്ടെന്ന് അവൾക്കു തോന്നിയിരുന്നു. അവൾക്കു മുന്നെ അവളുടെ അമ്മയതു മനസ്സിലാക്കിയിരുന്നു.
ആരുമില്ലാത്ത നേരത്ത് ചെറിയച്ഛൻ വീട്ടിൽ കയറി വന്നാൽ മുറിയിൽ നിൽക്കാതെ ഇറങ്ങി ഉമ്മറത്തോ മുററത്തോ നിൽക്കാൻ പറഞ്ഞതും തന്റെ നെറുകയിൽ തലോടി ഈറനായ കണ്ണുകൾ നിസ്സഹായതയോടെ തിരിച്ചു കളഞ്ഞതും ഈയിടെയായിരുന്നല്ലോ. പ്രായത്തിൽ കവിഞ്ഞ പക്വതയുളള മകളെ വിശ്വസിക്കാവുന്നിടത്ത് ജോലിക്കു നിർത്തണമെന്ന് ഷൈല ആലോചിച്ചു തുടങ്ങിയിട്ടു കുറച്ചു നാളായി. മിടുക്കിയാണെങ്കിലും തുടർന്നു പഠിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ് വീട്ടിലെന്ന് അധ്യാപകരോടും പറഞ്ഞിരുന്നു.
തന്റെ ഭാവിയിൽ വന്നു മൂടുന്ന പ്രളയജലത്തിൽ, ഒരു പൊങ്ങുതടിയെങ്കിലും ഒഴുകി വന്നെങ്കിലെന്ന് അവളാശിച്ചു. കടലാസ്സുപൊതിയിൽ മധുര പലഹാരവുമായി സന്ധ്യക്കു അച്ഛനെ കാത്തിരുന്ന അഞ്ചു വയസ്സുകാരിയിലേക്ക് ഓർമ്മകൾ ഒഴുകി നീങ്ങി. കനത്ത മഴയിൽ റോഡിൽ തെന്നിനീങ്ങിയ വാഹനം ഇടിച്ചു തെറിപ്പിച്ച കാൽനടക്കാരന്റെ കൈയിലെ പലഹാരപ്പൊതിയും ചിത്രകഥാപുസ്തകവും റോഡിൽ ചിതറി തെറിച്ചിരുന്നു.
വിധി കശക്കിയെറിഞ്ഞ യുവതിയും പെൺകുട്ടിയും തന്റെ വീട്ടുകാർക്ക് ഭാരമായി തീരുമെന്ന അമ്മയുടെ ആധിയിലാണ് ചെറിയച്ഛൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. തുടർച്ചയായ പ്രസവങ്ങൾ നീരു വറ്റിച്ച ഭാര്യയെ അയാൾക്കു മടുത്തു തുടങ്ങിയിരുന്നു. പലപ്പോഴും മുന്നിൽ വളർന്നുവരുന്ന പെണ്ണിലേക്ക് കണ്ണുകൾ നീളുന്നത് അടക്കാനാവാതെ അയാൾ പിടഞ്ഞു.
അവൾ ഉമ്മറത്തെ ചെറിയ മരജനാലയിലൂടെ അകത്തേക്ക് നോക്കി.
“നീ അവിടെ എന്തെടുക്കാണ്? നിന്റെ തള്ള വരാൻ വൈകും, വെറുതെ നനഞ്ഞ് കൊച്ചിനു ദെണ്ണം പിടിപ്പിക്കേണ്ട, അകത്തോട്ടു പോന്നൂടെ”, അയാളുടെ കുഴഞ്ഞ ശബ്ദം വലിഞ്ഞു.
കാറ്റുലയ്ക്കുന്ന കുടയിൽ നനഞ്ഞൊട്ടി വരുന്ന അമ്മയുടെ രൂപം ഇടവഴിയുടെ വളവിൽ തെളിഞ്ഞപ്പോളവൾ നിശ്വസിച്ചു.
“അമ്മയെന്തെ വൈകീത്?, അവൾ കരച്ചിലിന്റെ വക്കെത്തത്തിയിരുന്നു.
“പറയാം… നാളെ നമുക്ക് ഒരു സ്ഥലം വരെ പോകണം, ഇവിടെ ഇനി ശര്യാവില്ല”, അവർ സ്വരം താഴ്ത്തി. അയാൾ അകത്തുണ്ടല്ലെയെന്ന് കൈ ചൂണ്ടി ആംഗ്യം കാണിച്ചു ചോദിച്ചു, ചിണുങ്ങി കരയുന്ന കുഞ്ഞിനെ കൈ നീട്ടിയെടുത്തു.
“ഉം…ഉം”, അവൾ തലയാട്ടി.
***
പിറ്റേന്ന് വലിയ വീടിന്റെ വിശാലമായ മുറ്റവും കടന്ന് അമ്മയും മകളും മുൻവാതിലിനടുത്ത് കാത്തു നിന്നു. അറുപതിലധികം വയസു പ്രായം വരുന്ന സ്ത്രീ നടന്നു വരുന്ന സാരിയുടെ ഉലച്ചിൽ ശബ്ദം അവർ കേട്ടു.
“അകത്തേക്കു വരൂ, ഇതാണ് മകളല്ലെ, സുരഭി എന്നല്ലെ പേര്? നല്ല പേര്”. ഉത്സാഹം തുടിക്കുന്ന സ്വരത്തിൽ അവർ നിറഞ്ഞുചിരിച്ചപ്പോൾ സുരഭിയുടെ ഉള്ളിലെ ആശങ്കളുടെ കുമിളകൾ നുരഞ്ഞു പൊട്ടാൻ തുടങ്ങി.
“ഞാൻ പാർവതി. മകളും ഭർത്താവും വിദേശത്ത് സ്ഥിരതാമസമാക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന ഒരമ്മ”, അവർ ഉറക്കെ ചിരിച്ചു സംസാരം തുടർന്നു.
“അതിനെന്താണല്ലേ, എനിക്ക് കൂട്ടിന് ഒരാൾ പോരെ, ഞാൻ തന്നെയാണ് അവരോടു പൊയ്ക്കൊള്ളാൻ പറഞ്ഞത്. അവരുടെ ഭാവിക്ക് ഞാൻ തടസ്സമാകരുതല്ലോ”, അവരുടെ ഭാവത്തിൽ ഒട്ടും നിരാശയില്ലെന്ന് സുരഭിക്കു തോന്നി.
“വീട്ടിൽ ഇവളുടെ ചെറിയച്ഛനുണ്ട്, മോളെ അയാളുള്ളിടത്ത് താമസിപ്പിക്കാൻ വയ്യാതായി. അവൾക്ക് പേടിയില്ലാതെ പാർക്കാനൊരിടം, എനിക്കത്ര മാത്രം മതി”, അമ്മയുടെ തടുത്തു നിർത്തിയിരുന്ന കണ്ണീർ മുറിഞ്ഞു വീണു.
“എന്തായിത്? ഞാൻ എല്ലാം അറിഞ്ഞതാണല്ലോ, അതല്ലെ ഇന്നു തന്നെ വരാൻ പറഞ്ഞത്. ഒന്നും പേടിക്കേണ്ട, ഷൈല, സമാധാനത്തിൽ പോയ്ക്കോളൂ”, അവർ പുഞ്ചിരിച്ച് സുരഭിയുടെ അടുത്തേക്ക് നീങ്ങിനിന്നു.
“മോള്, ഇതൊക്കെ ആ മുറിയിൽ കൊണ്ടുവെച്ച് അമ്മയെ യാത്രയാക്കൂ “, അവർ അവളുടെ കൈയിലുള്ള കുറച്ചു സാധനങ്ങൾ നോക്കി, തളത്തിൽ നിന്നും വലതു വശത്തുള്ള മുറിയിലേക്ക് കൈ ചൂണ്ടി. അമ്മ ഗേറ്റു കടന്നു പോകുന്ന വരെ അവൾ കൂടെ ചെന്നു.
മുററത്തു ഒഴുകിയെത്തിയ ഉണക്കയിലകളിൽ കറുത്ത ഉറമ്പുകൾ പറ്റിപിടിച്ചിരുന്നു. രക്ഷിച്ചെടുത്ത ചെറുജീവികളെ ചുരുളുകളിൽ ഒളിപ്പിച്ച്, ഉണക്കയിലകൾ മുററത്തിന്റെ അതിരിൽ ഉടക്കിനിന്നു.
“എന്താ മുഖം വല്ലാണ്ടിരിക്കുന്നത്? ആദ്യായിട്ടാവും വീട്ടീന്ന് മാറി നിൽക്കണത് ല്ലെ?, അതൊന്നും കാര്യമാക്കേണ്ട, ഒക്കെ ശീലായിക്കോളും, അവർ അവളുടെ അരികത്തു വന്നിരുന്നു.
“ഞാനെന്താ വിളിക്കേണ്ടത് ?”, അവൾ പാർവതിയുടെ മുഖത്തേക്ക് നോക്കി.
“കൊച്ചമ്മയെന്ന് ഒഴികെ എന്ത് വേണങ്കിൽ വിളിച്ചോളൂ, ബുദ്ധിമുട്ടില്ലെങ്കിൽ എടത്തിയെന്ന് വിളിച്ചോളൂ, അതു പോരെ?”, അവരുടെ മുഖത്ത് സൗഹൃദഭാവം മൊട്ടിട്ടു.
വീട്ടിലെ ഓരോ മുറികളും സുരഭിയുടെ കാലൊച്ചക്കായി കാത്തുകിടന്നു. കുറച്ചു നാളുകൾക്കുള്ളിൽ വീടിനകത്തും തൊടിയിലും ഒന്നിച്ച്, പറഞ്ഞു തീരാത്ത കഥകളിലും വിശേഷങ്ങളിലും മുങ്ങി അവർ നടന്നു. പ്രായം ഒരിക്കലും അവർക്കിടയിൽ വേലിക്കെട്ടുകൾ തീർത്തില്ല. ചെറിയ യാത്രകളിൽ അവർ വളരെ അടുത്തുപോയെന്ന് ഇരുവരും മനസ്സിലാക്കി.
“വായിക്കാനിഷ്ടമാണോ?”, പുസ്തക ഷെൽഫിന്റെ ചില്ലുവാതിലുകൾ തുറന്ന് പാർവതി ചോദിച്ചു.
“ഇത്രയും പുസ്തകങ്ങൾ സ്വന്തമായി വാങ്ങിച്ചതാണോ?, സുരഭി അത്ഭുതം കൂറി.
“ങാ… അതെ, വായിക്കാനിഷ്ടമുള്ളവർക്ക് വായനക്ക് കൊടുക്കാമല്ലോ.”
“അച്ഛനുള്ളപ്പോൾ ചിത്രകഥകളുള്ള പുസ്തകങ്ങളെനിക്ക് വാങ്ങി തരാറുണ്ടായിരുന്നു. പിന്നെ അതൊന്നും കിട്ടിയിട്ടില്ല.” അസുഖകരമായ ഓർമ്മകളുടെ നീരാളികൈകൾ അവളെ വരിഞ്ഞു മുറുക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പാർവതി വിഷയം മാറ്റാൻ ശ്രമിച്ചു.
“ചിത്രകഥയുടെ പ്രായം കഴിഞ്ഞൂ ട്ടോ. ഇനി ഒഴിവുള്ളപ്പോൾ ഇതൊക്കെ വായിക്കൂ, എനിക്കു ഈ എഴുത്തുകളൊക്കെ ചർച്ച ചെയ്യാൻ ഒരാളെ കിട്ടിയല്ലോ” കുട്ടിക്ക്വറിയോ? ഒരേ ഇഷ്ടങ്ങൾ ഉള്ളവര് പെട്ടെന്ന് അടുക്കും, ഞാനും ദാസേട്ടനും ആദ്യം കണ്ടത് ഒരു ലൈബ്രറിയിൽ വെച്ചായിരുന്നു”, ഓർമ്മകളിലെ പ്രണയം അരുണാഭമാക്കിയ തുടുത്ത മുഖത്തോടെ പാർവതി സുരഭിക്കായി പുസ്തകങ്ങൾ തിരഞ്ഞു.
വൃശ്ചികത്തിൽ, അതിര് കയ്യേറുന്ന കാട്ടുപൊന്തകൾ വെട്ടിമാറ്റി വൃത്തിയാക്കാൻ വന്ന ശശാങ്കനും ഭാര്യയും. ഭാര്യ അയാളോടു അടക്കം പറഞ്ഞു, ‘നിങ്ങൾ അങ്ങോട്ടൊന്നു നോക്ക്, അവർ രണ്ടുപ്പേരും എപ്പഴും ഒരോന്നു മിണ്ടിക്കൊണ്ടിരിക്കും. പണി വേഗം തീർക്കണന്ന് എന്നോടു പറഞ്ഞിട്ടുണ്ട്, നാളെ അവർക്ക് ഗുരുവായൂര് ഏകാദശിക്ക് പോണത്രെ, നിർമാല്യം തൊഴാൻ. ആ പെൺക്കുട്ടില്യാണ്ട് ആയമ്മ പൊറത്തെറങ്ങില്ലാട്ടോ, ആ കുട്ടീടെ ഭാഗ്യം.”
“നിനക്ക് കൂട്ടായിട്ട് ഞാനില്ലെടി? നിന്റെ ഭാഗ്യം! ശശാങ്കൻ ഭാര്യയെ നോക്കി കണ്ണിറുക്കി ചിരിച്ചു.
‘അയ്യട… ഒരു ഭാഗ്യം, എനിക്ക് ഗുരുവായൂര് ആനയോട്ടം കാണണംന്ന് എത്ര കാലമായി പറയുണു, ഇതുവരെ കൊണ്ടുപോയില്ലല്ലോ ‘, അവൾ മുഖം വീർപ്പിച്ചപ്പോൾ അയാളവളെ നോക്കി പല്ലിളിച്ചു കാണിച്ചു.
***
“ഉമ്മറത്തു തെളിച്ച വിളക്കിന്റെ നേർത്ത വെട്ടത്തിൽ പാർവതിയും സുരഭിയും ചാരുപ്പടിയിലിരുന്നു. പുറത്ത് കാലം തെറ്റി പെയ്ത രാത്രിമഴ വാഴക്കൂട്ടങ്ങളുടെ ഇലകളിൽ താളമിട്ടു.
“…ന്നാലും ഏടത്തി ഇവിടന്ന് പോകയല്ലെ?”, മുററത്തു മഴത്തുള്ളികൾ മുറിഞ്ഞു വീണു, അവളുടെ ഗദ്ഗദം കാറ്റിൽ നിറഞ്ഞു.
“പോകാതെ പറ്റോ കുട്ട്യേ… എന്റെ മോൾക്ക് ആദ്യത്തെ ഡെലിവറിയല്ലെ, കുഞ്ഞ് കുറച്ചു മുതിരുന്നവരെ അമ്മയൊന്നു വര്വോ എന്ന് ചോദിക്കുമ്പോൾ പറ്റില്യാന്ന് എങ്ങനെ പറയും? ഇപ്പോൾ ഞാൻ ജോലിയിൽ നിന്നും വിരമിക്കുകയും ചെയ്തല്ലോ. പിന്നെ അവൾക്കു അച്ഛനും അമ്മയുമായി ഞാൻ മാത്രമല്ലെയുള്ളൂ. നിന്നെ വിട്ടുപോകാൻ വിഷമം ഇല്ലാതെയല്ല”, അവർ ദൂരേക്ക് മിഴിനീട്ടി.
ദൃഢമായ കർമ്മബന്ധങ്ങളുടെ ഇഴകൾ പൊട്ടുമ്പോൾ പുകയുന്ന നെരിപ്പോടായിരുന്നു അവർ ഇരുവരുടെയും നെഞ്ചകം.
ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന മൂശയിൽ വാർത്തെടുത്ത വിധവയുടെ പോരട്ടങ്ങൾ, നർമ്മത്തിന്റെ മേമ്പൊടി വിതറി അവർ പങ്കിടുമ്പോൾ, അവളിൽ പ്രതീക്ഷയുടെ വെള്ളിവരകൾ തെളിയുന്നുണ്ടായിരുന്നു. അപ്പോഴും തങ്ങൾക്കിടയിൽ ഇഴയടുപ്പിച്ച സൗഹൃദം ആസന്നമായ വേർപ്പിരിയലിൽ, അഴഞ്ഞുപോകുമെന്നവൾ ഭയന്നു. അവളുടെ മനസ് ഉടഞ്ഞുപോയിരുന്നു.
ചില ഒഴിഞ്ഞുപോകലുകൾ ജീവിതത്തിന്റെ അനിവാര്യതകളാകുമെന്ന് പാർവതി ഏടത്തി പറയാറുള്ളത് എത്രയോ ശരിയെന്ന് സുരഭിക്കു തോന്നി.
“ഞങ്ങളുടെ ഫാമലി ഫ്രണ്ട് റോയ്, അവരുടെ വീട്ടിൽ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു, ഞാൻ അവരോടു നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. റോയ്, വളരെ ഡീസന്റാണ്. നിനക്കവിടെ ഒരു കുഴപ്പവുമുണ്ടാവില്ല”, അവർ കരുതലോടെ സുരഭിയെ തലോടി.
വീട്ടിൽ നടന്ന പഴയൊരു വിരുന്നുസൽക്കാരത്തിലെ അതിഥികളെ ഓർത്തെടുത്ത സുരഭി അല്പം പകച്ചുനോക്കി ചോദിച്ചു.
“അയ്യോ, അന്ന് നിറയെ ആഭരണങ്ങളിട്ടുവന്ന ചേച്ചിയുടെ വീടോ?”
“ഉം…വീട്ടിലെ ഒറ്റമോളാണ് റോസ്, അവളെ ഒരുപാട് ലാളിച്ചു വളർത്തിയതാണ്, അതിന്റെ കുറച്ചു വാശി, അത്രന്നെ”, ഒരു ചെറു ചിരിയോടെ പാർവതി പറഞ്ഞു നിറുത്തി.
“ഇപ്പോഴും ബുദ്ധി ഉറച്ചിട്ടില്ലേ, അവർക്ക്?”, സുരഭി, മുഖത്തു സംശയം കൊരുത്തിട്ടു.
“നിന്റെയൊരു തമാശക്കളി, നീയങ്ങു അഡ്ജസ്റ്റ് ചെയ്ത് നിന്നാൽ മതി. അവളൊരു പാവമാണ്”, പാർവതി സുരഭി യെ വരുംദിവസങ്ങളിലേക്ക് ഒരുക്കി.
“ഉം…നോക്കട്ടെ”, സുരഭി, കൈകൾ പിണച്ച്, ഷാൾ ഊരി തലയിൽ കെട്ടി, മീശ പിരിക്കുന്നതായി അഭിനയിച്ച് ഊണുമുറിയിൽ ഉലാത്തി.
‘നിന്നെപോലെയൊരു മിടുക്കി, എവിടെയും ജീവിച്ചുപോയ്ക്കോളും, അതെനിക്ക് ഉറപ്പാണ് ‘, ഒരു നിമിഷം ചിന്തയിലമർന്നു പാർവതിയവളെ വാത്സല്യത്തോടെ നോക്കി.
***
കൈയിലൊരു പ്ലാസ്റ്റിക് ബാഗു തൂക്കി, സുരഭി കൂറ്റൻ വീടിന്റെ വാതിലിൽ പതിപ്പിച്ച കാളിങ് ബെൽ അമർത്തിയപ്പോൾ അകത്തു മധുരസംഗീതം പൊഴിഞ്ഞു. ഒന്നുകൂടി ബെല്ലമർത്താൻ അവളുടെ കുസൃതി കൊതിച്ചു. വേണ്ട, അവൾ പിൻവാങ്ങി. കൂട്ടിൽ പൂട്ടിയിട്ട നായ്ക്കൾ ഉച്ചത്തിൽ കുരച്ചു ചാടി. ഇവിടെയെല്ലാവരും ഇങ്ങനെ കുരക്കുമോ ആവോ?, അവൾ ആത്മഗതം ചെയ്തു.
വെളുത്തു തടിച്ച സ്ത്രീരൂപം ഉരുണ്ടുരുണ്ട് വരുന്നത് ഫ്രഞ്ച് വിൻഡോയിലൂടെ സുരഭി കണ്ടു. ഒരു വല്യേ വെള്ള റോസ് തന്നെ, അവൾ അടക്കിചിരിച്ചു.
“പാർവതി ദാസ് പറഞ്ഞയച്ച പണിക്കാരി അല്ലെ?” സുരഭിക്കു ജാള്യം തോന്നി. പണിക്കാരീന്ന് മുഖത്ത് നോക്കി വിളിക്കുന്നു. കൂടുതൽ ആലോചിക്കും മുൻപ് അടുത്ത ചോദ്യമെത്തി.
“എന്താ നിന്റെ പേര്?”
‘സുരഭി ‘, അവൾ മെല്ലെ പറഞ്ഞു.
“ഇത്ര നല്ല പേരൊക്കെ പണിക്കാരി കുട്ട്യോൾക്കുണ്ടാവോ?”, റോസ് പരിഹസിച്ചു.
“അല്ല, ജാനു…എന്താ മതിയോ?, അവൾ തികട്ടി വന്ന ഉത്തരം വിഴുങ്ങി. സുരഭിക്ക് അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോകണമെന്ന് തോന്നി. പക്ഷെ പാർവതിയെ ഓർത്തപ്പോൾ അവൾ നിശ്ശബ്ദയായി.
എന്നെങ്കിലും സിനിമയിൽ കഥയെഴുതുന്നവരെ കണ്ടുമുട്ടിയാൽ വേലക്കാരികൾക്ക് ഈ ജാനു എന്നു മാത്രമെ പേരുള്ളൂ, എന്ന് ചോദിക്കണം, സുരഭി ഊറിച്ചിരിച്ചു.
അപ്പോളാണ് റോയ് കടന്നുവന്നത്.
“റോസ്, നീ അവൾക്ക് എല്ലാമൊന്നു പറഞ്ഞുകൊടുക്ക്, നീ പറഞ്ഞു കൊടുത്താലെ എല്ലാം ശരിയാകൂ”, റോസിന്റെ മുഖം വിടർന്നു,
“ആഹാ… ഭാര്യയെ പതപ്പിച്ചു സുഖിപ്പിക്കുകയാണല്ലോ, സുരഭി അയാളെ അളന്നു തൂക്കി.
“വാ…” റോസ് അവളെ അടുക്കളയോട് ചേർന്ന വർക്ക് ഏരിയയിലേക്ക് കൂട്ടി,
നിർദ്ദേശങ്ങളുടെ ഭാണ്ഡം അഴിച്ചിട്ടു, അരുതുകളുടെ പ്രവാഹമായി അതൊഴുകി.
“എല്ലാ ചട്ടവും പഠിപ്പിച്ചു കഴിഞ്ഞോ, ഒന്നും വിട്ടുപോയിട്ടില്ലല്ലോ?”, റോയ് ഉറക്കെ ചിരിച്ചു പുറത്തേക്ക് പോയി. സുരഭിക്ക് ചിരി വന്നെങ്കിലും ഉള്ളിലൊതുക്കി.
വെറും വേലക്കാരിയായല്ല പാർവതി അവളെ കണ്ടത്. വീട്ടുജോലികളും പാചകവും ശീലിപ്പിച്ചത് അവരായിരുന്നല്ലോ. അവർക്ക് പാചകം ഗുണിച്ചും ഹരിച്ചും കൃത്യം ഉത്തരം കണ്ടത്തുന്ന കണക്കായിരുന്നു.
സുരഭി ശ്രദ്ധയോടെ ചോറും കറികളുമുണ്ടാക്കി. പാചകം നന്നായിട്ടുണ്ടെന്ന് കറിയുടെ രുചിയും നിറവും മണവും ചേർത്ത് അവൾ മാർക്കിട്ടു. നൂറിൽ തൊണ്ണൂറ്റിയഞ്ച് മാർക്കു കിട്ടും. കറികൾക്ക് മാർക്കിടുന്നത് അവരുടെ കളിയും കാര്യവും ആയിരുന്നല്ലോ, അവൾ മനസ്സിലോർത്തു.
അവൾ ഓരോ നിമിഷവും വളരെ ദൂരെയുള്ള പാർവതി ഏടത്തിയോടു ഓർമ്മകൾ പെരുക്കിയ ചിന്തകളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. ചിന്തകളുടെ ഗതിവേഗത്തിൽ, അകലം അപ്രസക്തമാണല്ലോ.
അല്പം കറി തവിയിൽ കോരി, കൈവെള്ളയിൽ എടുത്തു രുചിച്ചു നോക്കി. കുറുകിയ ചാറിൽ പൊന്തികിടക്കുന്ന മൊരിഞ്ഞ ചെറിയ ഉള്ളിയും വേപ്പിലയും സുരഭിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
ഊണ് വിളമ്പികൊടുത്തു സുരഭി മാറി നിന്നു. കറി കോരിയൊഴിച്ചു കുഴച്ചു ഉരുള വിഴുങ്ങുന്നതിനിടയിൽ റോസ് വിളിച്ചു കൂവി.
“ഈ കറീല് ഉപ്പ് കൂടിപ്പോയി, ഇതൊന്നിനും കൊള്ളില്ലല്ലോ”, റോസ് മുഖം ചുളിച്ചു.
സുരഭി ഒന്നുകൂടി കറി രുചിച്ചു നോക്കി. ഈ കറിക്ക് ഒരു കുഴപ്പവുമില്ലല്ലോ, വെറുതെ കുറ്റം പറയുന്നതെന്തിനാണ്?, വാരി വലിച്ചു തിന്നിട്ടു പറയാണ്, ഉപ്പ് കൂടുതലാത്രേ, ഇതു ശര്യാവില്ല, അവൾ പിറുപിറുത്തു. അവൾക്ക് ഒരു വലിയ സ്റ്റീൽ സ്പൂൺ തറയിൽ എറിഞ്ഞു ദേഷ്യം തീർക്കണമെന്നു തോന്നി. പക്ഷെ വെറും വേലക്കാരി മാത്രമാണ് താനെന്ന ബോധ്യം, പുകയുന്ന ദ്വേഷ്യം കുത്തിക്കെടുത്തി.
“നല്ല രുചിയുണ്ടല്ലോ”, റോയ് രസമുകുളങ്ങൾ ഉണർത്തിയ ഭക്ഷണം ആസ്വദിച്ചു. റോസിന്റെ മുഖം ദ്വേഷ്യം കൊണ്ടു ചുവന്നു. റോസിന്റെ നോട്ടത്തിന്റെ സൂചിമുന അയാളുടെ കണ്ണിൽ തൊട്ടു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അയാൾ പറഞ്ഞു.
“എന്നാലും നിന്റെ കൈപുണ്യം, അത്രയൊന്നും ഇതു വരില്ല”, റോസ് വിടർന്നു ചിരിച്ചു.
“മെല്ല ശരിയായിക്കോളും അവൾ പുതിയതല്ലെ”, റോസ് മുന്നിലുള്ള ഭക്ഷണത്തിൽ നിന്നും കണ്ണെടുക്കാതെ ആക്രമണം തുടർന്നു. റോയ് ഭാര്യയെ നോക്കി നെടുവീർപ്പിട്ടു.
‘അപ്പോൾ അതാണു കാര്യം, ഈ റോസിനു ഒന്നു പൊങ്ങിപ്പറക്കാൻ വല്യ ഇഷ്ടാണെന്നു തോന്നുണു. അതിന് ആരേയും അവർ ചവിട്ടിക്കൂട്ടും’, സുരഭി സ്വയം ഉത്തരം കണ്ടെത്തി.
അവൾ പാർവതിയെ വീണ്ടുമോർത്തു. പ്രായവ്യത്യാസം നല്ല സുഹൃദ്ബന്ധങ്ങൾക്കു തടസ്സമാവില്ലല്ലോ, അതിന് എന്താണ് പാർവതിയേടത്തി പറഞ്ഞിരുന്ന വാക്ക്? അവൾ ഓർമ്മയിൽ ചികഞ്ഞു.
ങ്ഹാ… കിട്ടി, മെന്റൽ വേവ് ലെങ്ത്ത്, മാച്ചായാൽ അവർ നല്ല കൂട്ടാകുമെന്ന്.
റോസിന്റെ ഏമ്പക്കം ഊണുമുറി കടന്ന് അടുക്കളയിലെത്തി. സുരഭി റോസിന്റെ മനസ്സിന്റെ തരംഗദൈർഘ്യം അളന്നു. ഇതു ഒരിക്കലും എനിക്ക് യോജിക്കുന്ന കൂട്ടാകുമെന്ന് തോന്നുന്നില്ല. രണ്ടാനച്ഛന്റെ ചുവന്ന കണ്ണുകൾ വൃത്താകാരം പൂണ്ട് ഊതിപ്പെരുക്കുന്ന കനലായി ആഴി പറത്തി, ഉള്ളിൽ നീറി. ആ നീറ്റലിൽ വേലക്കാരിയുടെ രണ്ടു വർഷങ്ങൾ റോസിന്റെ കാൽച്ചുവട്ടിൽ ഇഴഞ്ഞു നീങ്ങി.
“നീ പണിക്കു നിന്നിരുന്ന വീട്ടിലെ പാർവതി ദാസിന്റെ കാൾ ആണ്, നിന്നോടു സംസാരിക്കണമെന്ന്”, റോസ് സെൽഫോൺ നീട്ടി.
“സുഖല്യേ സുരഭിക്ക്? പാർവതിയേടത്തിയുടെ ഉത്സാഹം തുളുമ്പുന്ന സ്വരം ഓർമ്മകൾ ഉണർത്തി. അവൾ മറുപടിയൊന്നും പറഞ്ഞില്ല, ഒന്നു മൂളുക മാത്രം ചെയ്തു.
“പിന്നെ ഒരു സന്തോഷം പറയാനാണ് വിളിച്ചത്. അടുത്തയാഴ്ച ഞാൻ നാട്ടിൽ തിരിച്ചെത്തും.” സുരഭി ഫോൺ കാതിനോടു കൂടുതൽ ചേർത്തു വെച്ചു.
“നമുക്കൊന്നിച്ച് ഗുരുവായൂർ ഏകാദശി വിളക്ക് കാണാൻ പോകേണ്ടേ?”, അവർ വീണ്ടും പൊട്ടിച്ചിരിച്ചു. സുരഭി വാക്കുകൾക്ക് വിക്കി. ഉള്ളിൽ നിറഞ്ഞ സന്തോഷപെരുക്കത്തിൽ അവളുടെ വാക്കുകൾ തേഞ്ഞുപോയിരുന്നു.
വൃശ്ചികക്കാറ്റ് വരണ്ടു കൊഴിഞ്ഞ ഇലകൾ പറത്തി വട്ടം ചുറ്റി. കുതിച്ചു പൊന്തി തകർത്തെറിയുന്ന മഴവെള്ളത്തിന്റെ പ്രളയതാണ്ഡവം ഒടുങ്ങി, മോചനം നൽകുന്ന കൂട്ടിനായി അവളുടെ മനം തുടിച്ചു.
#കൂട്ടു്


33 Comments
ജോയ്സിൻ്റെ എഴുത്തിൽ ഞാനെപ്പോഴും ശ്രദ്ധിക്കുന്നത് വരികളിലെ ഭംഗിയാണ്.
കൈപ്പുണ്യമുള്ള സുരഭി ശ്രദ്ധയോടെ ചോറും കറികളും ഉണ്ടാക്കുന്നത് പോലെ എഴുത്തിൽ കൈപ്പുണ്യമുള്ള ജോയ്സ് ഓരോ കഥയും ശ്രദ്ധയോടെ ഭംഗിയുള്ള വരികൾകൊണ്ട് മനോഹരമാക്കുന്നു 👍👍👍
Thank u, Shybi🙏❤️🫂
സുരഭിയും പാർവതിയേടത്തിയും മനസിലേക്ക് ഇടിച്ചു കേറീട്ടോ. ഈ കാനഡകാരിക്ക് ഇത്രയും നല്ല മലയാളം കഥകൾ എങ്ങനെ കിട്ടുന്നുന്നാലോചിച്ചു തല പുണ്ണാവുന്നു 😀
Shiju, thank you ടാ.🙏
സ്നേഹം മുത്തേ…🥰🫂
ജോ സുരഭിയുടെ പാർവതിയെ ഇഷ്ട്ടമായി. ജോയുടെ ഈ എഴുത്തും. ശരിക്കും സിനിമക്കാരോട് ചോദിക്കണം വേലക്കാർക്ക് പ്രത്യേകം പേരുകൾ ഉണ്ടാക്കിവെച്ചിട്ടുണ്ടോയെന്നു.
Thank you, Sabira. വേലക്കാർ ആർക്കോ പരിഹസിക്കാനും കളിപ്പിക്കാനുമുള്ള കഥാപാത്രങ്ങൾ ആയി മാറുന്ന കണ്ടിട്ടുണ്ട്. അവരും മനുഷ്യരല്ലെ?
മനസ്സുകൾ തമ്മിലുള്ള അടുപ്പത്തിന് വയസ്സ് ഒരു തടസ്സമാവാറില്ലല്ലോ. നല്ലെഴുത്ത്.. As usual
Thank you സിൽവി.🙏🥰
ഇഷ്ടപ്പെട്ട എഴുത്ത്. വാക്കുകളുടെ ഭംഗി എടുത്തു പറയാതെ വയ്യ… സുരഭിയും പാർവതി ഏട്ടത്തിയും പ്രായം മറന്ന് കൂടട്ടെ!👌👌👏👏❤️❤️
അസ്സലായിട്ടുണ്ട്.. 👌👌👌👌
Thank you Sunadha.
🙏🥰🫂
മനോഹരമായിരുന്നു ❤️👌👍💯അഭിനന്ദനങ്ങൾ ആശംസകൾ👌👍💯🙏🙏
Suresh, thank you.🙏
മനോഹരം. ഹൃദ്യമായ അവതരണം.. രക്തബന്ധങ്ങളേക്കാൾ ആഴമേറിയ ബന്ധങ്ങൾ.. നന്നായി എഴുതി..
മനോഹരം 👌
Shreya, ഒത്തിരി നന്ദി.🙏🫂
മനോഹരം എഴുത്ത് 👌👌 ആശംസകൾ dear ❤️❤️
Rathi, 🙏❤️
മനോഹരമായിരുന്നു അഭിനന്ദനങ്ങൾ ആശംസകൾ👌👍💯🙏🙏
കഥ നന്നായിരിക്കുന്നൂ ജോയ്സ്.എത്രയോ ജൻമങ്ങൾ ഇങ്ങനെ ജീവീക്കൂന്നൂ. അവരെ സ്നേഹീക്കാനൂം ചേർത്തൂപിടിക്കാനൂം ഒരൂദേവദൂതൻ , അല്ല സ്നേഹ മനൂഷൃർ ഉണ്ടാവൂക !അതൂയഥാർത്ഥമാകൂബ്ബോൾ ,ഈലോകം മനോഹരംആകൂം.അല്ലാതാകൂബ്ബോൾ നരകവൂം നല്ല മനൂഷൃർ,നല്ല്‌ഹ്രദയത്തിനൂടമകൾ കൂറയൂന്നതാണ് ദുഖം. ഭൂമി യിൽ സ്വാർതമതികളാണ് കൂടൂതൽ. പണ്ട് നിസ്വാർത്ഥതയൂള്ള ആളൂകൾ കൂടൂതലായിരൂന്നൂ. Congrats.Joyce
അതെ, സത്യമാണ്.
വായനക്കു നന്ദി .🥰 🙏🫂
Nishiba, സന്തോഷo, വായനക്കും ഈ വാക്കുകൾക്കും നന്ദി.🙏
🥰
Nishiba ഒത്തിരി ഇഷ്ടം🥰
നന്ദി dear.🙏
Joyce…. വളരെ നന്നായിട്ടുണ്ട്… സൗഹൃദത്തിനു പ്രായഭേദമില്ല
Greeshma, 🙏❤️
സ്നേഹം dear 🥰
ജോയ്സിൻെറ എല്ലാ എഴുത്തുകളും എനിക്ക് വളരെ ഇഷ്ടമാണ്. 👌 ഇതുപോലെ എഴുാൻ പറ്റാത്തതിനാൽ ചെറിയൊരു അസൂയയും ഉണ്ട്.😄 സൌഹൃദത്തിൽ പ്രായം ഒരിക്കലും ഒരു തടസ്സമേ അല്ല. ഒരേ പോലെ ചിന്തിക്കുനവർക്ക് നല്ല സുഹൃത്തുക്കളായിരിക്കാൻ ഒരു പ്രയാസവുമില്ല. പല പ്രായ്തിലുള്ള സുഹൃത്തുക്കളുള്ള എനിക്ക് അത് ഉറപ്പിച്ച് പറയാൻ പറ്റും. എല്ലാവരേയും മനസ്സിലാക്കാനും സ്നേഹിക്കാനും കഴിഞ്ഞാൽ മാത്രം മതി. ❤️👍
Sreejith, ഈ വാക്കുകൾ വലിയ പ്രോത്സാഹനം തന്നെ. ഭാഷയിൽ വലിയ അറിവില്ലാത്ത ചില കുത്തിക്കുറിപ്പുകൾ എന്ന് മാത്രം.🙏
വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.🙏
Sreejith, ഈ വാക്കുകൾ വലിയ പ്രോത്സാഹനം തന്നെ. ഭാഷയിൽ വലിയ അറിവില്ലാത്ത എന്റെ കുത്തിക്കുറിപ്പുകൾ മാത്രമാണ്🙏
വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി.🙏
മനോഹരമായിരുന്നു അഭിനന്ദനങ്ങൾ ആശംസകൾ👌👍💯🙏🙏
കൂട്ട് എന്നാൽ ഇതാണ്. 🥰
Harikumar,
🙏
ഏതുപ്രായക്കാർ തമ്മിലും ഏതു തരക്കാർ തമ്മിലും കൂട്ടാവാം ഒരേ mental wave length ഉണ്ടായാൽ മതി. എത്ര ശരിയായ വീക്ഷണം 👌❤️🌹
അതിമനോഹരം ജോയ്സ്❤️❤️❤️
വായനക്കും ഈ വാക്കുകൾക്കും നന്ദി.
ഏറെ സന്തോഷം.🙏🥰🫂