എന്നെ കാണാൻ വേണ്ടി പെണ്ണുങ്ങൾ തിരക്ക് കൂട്ടുന്നുണ്ട്. അറിയാത്തവർ കുട്ടിന്റെ ഉമ്മയേതാ എന്ന് ചോദിച്ചു മനസിലാക്കുന്നുമുണ്ട്. അവരൊക്കെ എന്നെ നോക്കുന്നത് ഒരു ആശ്വാസചിരിയോടെയാണ്. എനിക്കാരിലും ദുഃഖത്തിന്റെ കണിക പോലും കാണാൻ സാധിച്ചില്ല. ഏതോ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഒരുവളെ നോക്കുന്നത് പോലെയല്ലേ, അവരുടെ മുഖഭാവം. ഇവർ എന്നെ പറ്റി എന്താണാവോ മനസിലാക്കിയത്.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉള്ളവർക്കെ ഇവിടെ സ്‌ഥാനമുള്ളു. ബുദ്ധി കുറവുള്ള കുട്ടി ബാക്കിയുള്ളവർക്ക് വെറും കൗതുക കാഴ്ചയാണ്. സ്വന്തക്കാർക്ക് ആവട്ടെ ആ കുഞ്ഞൊരു ബാധ്യതയും. പക്ഷേ പ്രസവിച്ചവൾക്ക് അങ്ങനെ തള്ളിപ്പറയാൻ സാധിക്കുമോ. അച്ഛനും അമ്മയും ചെയ്ത പാപത്തിന്റെ ഫലമാണെത്ര ഇത് പോലുള്ള മക്കളെന്ന സിനിമ ഡയലോഗാണ് ഓർമയിൽ വന്നത്.
പക്ഷെ യഥാർത്ഥ സ്നേഹം, നിഷ്കളങ്കമായ ഒരു തരത്തിലും കലർപ്പില്ലാത്ത സ്നേഹം നിങ്ങൾക്കെങ്ങനെ അറിയാൻ സാധിക്കും. അമ്മയും കുഞ്ഞും തമ്മിലെ സ്നേഹത്തിൽ പോലും നാളെ അവൻ വലുതായി തന്നെ നോക്കാനുള്ളതാണെന്ന ബോധ്യം ഉണ്ട്. ഭാര്യ ഭർത്താക്കന്മാർക്കിടയിലും സഹോദരങ്ങൾക്കിടയിലുമെല്ലാം സ്നേഹം കാര്യസാധ്യത്തിനുള്ള ഉപകരണം കൂടിയാണ്. പക്ഷേ ബുദ്ധിക്കുറവുള്ള സ്വന്തം കാര്യം പോലും ചെയ്യാൻ സാധിക്കാത്ത ഒരു കുഞ്ഞും അവന്റെ അമ്മയും തമ്മിലെ ബന്ധമുണ്ടല്ലോ അതായിരിക്കും ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ സ്നേഹം. ആ കുഞ്ഞിന്റെ ചിരിയോളം മനോഹരമായ ചിരി സ്വർഗ്ഗവാസികൾക്ക് ആവും. അല്ല സ്വർഗവാസികളുടെ ചിരിയും സ്നേഹവും എങ്ങനെയെന്ന് ബാക്കിയുള്ളവരെ അറിയിക്കാൻ പടച്ച തമ്പുരാൻ ഇങ്ങനെയൊരു അവസ്‌ഥ ഉണ്ടാക്കിയതാണെന്നു ഇവർക്കറിയില്ലെന്നു തോന്നുന്നു.
“സമീറ… യ്യ് വല്ലതും കഴിച്ചോ”
നാത്തൂൻ ഭക്ഷണവുമായി അടുത്തിരിക്കുന്നുണ്ട്. ഞാൻ അതിലേക്ക് നോക്കി, നെയ്ച്ചോറും ബീഫ് കറിയും ചിക്കൻ പൊരിച്ചതുമുണ്ട്. അതുകണ്ടു നെഞ്ചൊന്ന് പുകഞ്ഞു. എന്റെ മോളുടെ മയ്യിത്ത് കൊണ്ടുപോയിട്ട് മണിക്കൂർ ഒന്നാവുന്നെ ഉള്ളു. മയ്യിത്ത് കിടത്തിയ കട്ടിൽ ഇപ്പോഴും നടുവകത്തു കിടപ്പുണ്ട്. അതുപോലും മാറ്റും മുന്നേ ഇവരിത് കല്യാണവീടാക്കി മാറ്റിയോ…
ഒരുപാട് ആളുകളുണ്ട്. ഇപ്പോൾ ഒച്ചവെച്ചാൽ നാട് മുഴുവൻ അറിയും. തിന്നട്ടെ എല്ലാരും തിന്നട്ടെ. എന്നിട്ട് എന്റെ മോളു മരിച്ച സന്തോഷം ആഘോഷിക്കട്ടെ. റബ്ബി… സബ്റൻ ജമീൽ… യൂസുഫിനെ നഷ്ടപ്പെട്ടപ്പോൾ യാക്കൂബ്നു നീ നൽകിയ ക്ഷമ എനിക്കും പ്രദാനം ചെയ്യണമേ..
തട്ടത്തിന്റെ തലപ്പു കൊണ്ടു കണ്ണീർ തുടച്ചു. ഏതെങ്കിലും തോളിൽ ഈ വിഷമമൊന്നു ഇറക്കി വെക്കാൻ പറ്റിയിരുന്നുവെങ്കിൽ. ആ നിമിഷം, മോൾടെ പ്രശ്നങ്ങൾ പൂർണമായി അറിഞ്ഞപ്പോൾ എന്നെയും മോളെയും ഉപേക്ഷിച്ചു പോയവൻ മനസിൽ നിറഞ്ഞു.
“സ്വപ്നങ്ങളൊക്കെയും പങ്ക് വെക്കാം,
ദുഃഖഭാരങ്ങളും പങ്ക് വെക്കാം…
ആശ തൻ തേനും നിരാശ തൻ കണ്ണീരും
ആത്മദാഹങ്ങളും പങ്ക് വെക്കാം. ”
എപ്പോഴോ ചെവിയിൽ മൂളിതന്ന പാട്ട്, പക്ഷേ അതിന്റെ അർത്ഥം പഠിക്കാൻ അയാൾ മറന്നുപോയി. അല്ലെങ്കിൽ ജീവിതത്തിൽ ഇത്രത്തോളം ദുഃഖം തേടിവരുമെന്ന് അന്നയാൾ അറിഞ്ഞിരുന്നില്ല.
“സമീറാ…യ്യ് ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിച്ചേ…”
” എനിക്ക് വേണ്ടുമ്മാ”
“അങ്ങനെ പറഞ്ഞാൽ എങ്ങനെ മോളെ.. അന്റെ മോളു സ്വർഗത്തിലല്ലേ പോയത്. ഓരിക്ക് ഒക്കെ സ്വർഗ്ഗത്തിലേക്ക് ഓടികയറാം. വഴിമലാരും പിടിച്ചുവെക്കൂല. ഒരു ചോദ്യവും ഉണ്ടാവൂല. അങ്ങനെ സന്തോഷിച്ചു നിക്കുമ്പോ യ്യ് ഈടെ വെള്ളം കുടിക്കാണ്ട് കിടന്നാൽ പിന്നെ ഓൾക്ക് സന്തോഷിക്കാൻ പറ്റോ. ”
ശരിയാണ് സാധാരണ മനുഷ്യർ മരിച്ചുപോകുമ്പോ അവരോട് ഖബറിൽ വെച്ചേ ചോദ്യം ചോദിക്കും. അന്റെ റബ്ബേതാ, അന്റെ നബിയേതാ, ഖിബ്ല ഏതാ. അങ്ങനെ എന്തോരം ച്ചോദ്യങ്ങൾ. നല്ല മനുഷ്യർക്ക് പോലും ഖബറിലെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാതെ പറ്റില്ല. ന്റെ മോൾക്ക് അതിന്റ ഒന്നും ആവശ്യമില്ല. അവൾക്ക് വേണ്ടിയാർക്കും അല്ലാഹുമ്മ അഅ്ഫിർ ലഹാ വർഹം ഹാ എന്നൊന്നും പ്രാർത്ഥിക്കേണ്ട ആവശ്യമില്ല.
“സമീ.. യ്യ് ഇത് കുടിക്കെടി”
ഉമ്മാന്റെ കൈയിലെ ഗ്ലാസ് വാങ്ങവേ തന്നെ സ്കാൻ ചെയ്യുന്ന കുറേ കണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു. ഓരോ മരണവീട്ടിലെയും ഏറ്റവും വികാരഭരിതമായ രംഗങ്ങൾ ഒപ്പിയെടുക്കാൻ ഇങ്ങനെ കുറേ ജന്മങ്ങൾ എല്ലായിടത്തും കാണും. അവസാനസമയത്ത് നമ്മൾ കൊടുക്കുന്ന ചുംബനവും നമ്മുടെ കരച്ചിലുമെല്ലാം ഒപ്പിയെടുത്തു ഒന്ന് കൊഴുപ്പിച്ചു അത് കാണാത്തവർക്ക് എത്തിച്ചുകൊടുക്കേണ്ടതുണ്ടവർക്ക്. കഴിഞ്ഞ മാസം നസീമത്ത മരിച്ചപ്പോൾ ഗൾഫിൽ നിന്നും ഭർത്താവ് വീട്ടിലേക്കെത്തിയ നേരം ചക്കമേൽ ഈച്ച പൊതിഞ്ഞ പോലെ അയാളുടെ സങ്കടം കാണാൻ തിരക്ക് കൂട്ടിയ പെണ്ണുങ്ങളാണ്. അന്നേരമുള്ള കരച്ചിലും ബഹളവും കണ്ടാണ് സ്നേഹത്തിന്റെ അളവ് അവർ കണക്കുകൂട്ടുന്നത്. എന്ത് പറയാൻ..
രാത്രി ഏറെ വൈകിയിട്ടും വന്നുപോകുന്ന സന്ദർശകരെ ഫേസ് ചെയ്യാൻ മടിച്ചു നെറ്റിയിൽ കൈവെച്ചു കണ്ണുകളടച്ചുകിടന്നു.
======================
“സമി… യ്യ് എത്ര ദിവസായെടി ങ്ങനെ ഒരേ ഇരുപ്പ് ഇരിക്കുന്നത്. മരിച്ചിട്ടിപ്പോ പത്തു ഇരുപത് ദെവസായില്ലേ. ങ്ങനെ ചടഞ്ഞുകൂടി ഇരുന്നാൽ അനക്കെന്തെങ്കിലും സൂക്കേട് വരും”
“ഓളോട് അങ്ങനൊന്നും പറഞ്ഞിട്ട് കാര്യല്ലിമ്മാ. ഓൾക്ക് ആ കുട്ടിനേയും നോക്കി പണിയെടുക്കാതെ ചേലായി. ഇപ്പൊ ഞാൻ ഉണ്ടല്ലോ.. എല്ലാറ്റിനും”
“സുലുവോ വേണ്ടാത്ത വർത്താനത്തിന് നിക്കണ്ട. ഓളെ മോളു അന്റെ മക്കളെ കാട്ടും പറഞ്ഞി യ്യ് ഇവിടെ വരല്ലെന്നെ ഇല്ല. ഇനി എപ്പോളെലും വന്നാൽ ന്റെ കുട്ടിക്ക് സ്വൈര്യം കൊടുക്കൂല. എന്നിട്ടിപ്പോ ചെലക്കാണ്. മിണ്ടാണ്ട് പൊയ്ക്കോ അപ്പറത്തു”
ഉമ്മയും നാത്തൂനും തമ്മിലെ പോര് കാണാൻ നിക്കാതെ ഞാൻ അകത്തേക്ക് പോയി. നാത്തൂന് എന്റെ കുട്ടിയെ കണ്ടൂകൂട. മോൾക്ക് വേണ്ട പാമ്പേഴ്സും അടങ്ങിനിൽക്കാൻ വേണ്ടി ടോയ്‌സും ഒക്കെ വാങ്ങിതരുന്നത് ന്റെ ആങ്ങളയാണ്. അവൾക്കു അതൊന്നും പിടിക്കില്ല. താനും കുട്ടികളും അനുഭവിക്കേണ്ട മുതലാണ് പെങ്ങളും മോളും അടിച്ചുമാറ്റുന്നതെന്നാണ് അവൾ കരുതുന്നത്. അതവൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. മരിച്ച പിറ്റേന്ന് തന്നെ മോളുടെ ടോയ്‌സിന്റെ അവകാശം അവൾ കൈക്കലാക്കിയിരുന്നു.
മോളു ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഓരോന്നും എടുത്തുവെക്കുമ്പോഴും ഉമ്മയും നാത്തൂനും പോര് അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം നാത്തൂൻ വീട്ടിൽ വന്നപ്പോൾ മോൾക്ക് പീരിയഡ് ടൈം ആയിരുന്നു. മെൻസസ് ആയാൽ മോൾക്കാകെ വെപ്രാളം ആണ്. പാഡ് വെച്ചുകൊടുത്താൽ അടുത്ത നിമിഷം അത് ഊരികളയും. ചിലപ്പോ കൈയിലും മേലുമൊക്കെയാക്കും. കൈയിൽ ആയാൽ ഉറക്കെ ശബ്ദമുണ്ടാക്കും. ആർക്കും ശല്യമാവാതിരിക്കാൻ ഞാനെപ്പോഴും മോളെ കൂടെ തന്നെ ഉണ്ടാവലുണ്ട്. എന്നിട്ടും അന്ന് നാത്തൂന്റെ ബെഡിലായി. ഞാൻ ബാത്‌റൂമിൽ നിന്നും വരുമ്പോൾ ചപ്പാത്തിക്കോൽ കൊണ്ടു മോളെ അടിക്കുന്നതാണ് കണ്ടത്. അടിക്കുമ്പോഴും ഉറക്കെ ചിരിക്കുന്ന മോളെ കണ്ടു നെഞ്ച് പൊട്ടി.
“സുഖല്ല്യാത്ത കുട്ടിയല്ലേ സുലു.. ”
“ഇമ്മാതിരി സൂക്കേട് കൊണ്ടു ന്റെ റൂമിക്ക് വരരുത്, എന്നേലും രണ്ടീസം ആണ് നിക്കാൻ വരിക. ചർദിക്കാൻ വരുന്നു. അന്റെ റൂമിൽ തന്നെ കെട്ടിയിട്ട് പോറ്റാൻ നോക്കു. അല്ലേൽ മനുഷ്യൻമാർക്ക് ഈടെ കയറി വരാൻ പറ്റൂല. അസത്തു.. ”
അന്നവൾ പറഞ്ഞതും ഇപ്പോഴും നെഞ്ചിൽ നിന്നും പോയിട്ടില്ല. നെഞ്ച് കലങ്ങി അറിയാതെ പ്രാർത്ഥിച്ചു പോയി,
“നാഥാ എനിക്ക് ശേഷം ന്റെ മോൾ എന്ത് ചെയ്യും, ന്റെ ആരോഗ്യം നശിക്കും മുന്നേ നീയവളെ തിരിച്ചു വിളിക്കണമേ റബ്ബേ…. എന്ന്. ഗതികെട്ട നേരത്ത് നാവിൽ വന്നുപോയതാണ്.
അതാലോചിച്ചു കണ്ണുകൾ നിറഞ്ഞു. ഇത്ര പെട്ടെന്ന് നീയെന്റെ പ്രാർത്ഥന കേൾക്കണ്ടായിരുന്നു. ഇനി ഈ ദുനിയാവിൽ എന്റേതെന്നു പറയാൻ ഇനി എനിക്ക് ആരുണ്ട്. ഞാൻ ഒറ്റക്കായി പോയില്ലേ.. റബ്ബിനോട് കലഹിച്ചു.
സുലു പറഞ്ഞപോലെ എനിക്കും എന്തെങ്കിലുമൊക്കെ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നുണ്ട്. പതിനാറ് വർഷമായി എന്റെ ജീവിതം ഒരേയൊരു അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങീട്ട്. മോൾടെ നിഴലായി, മോൾടെ ചിരിയിൽ കൂടെ ചിരിച്ച്, വേദനയിൽ മരുന്നായി മന്ത്രമായി, ഇരുപത്തിനാല് മണിക്കൂറും മോൾടെ കൂടെതന്നെ. എന്നിട്ടിപ്പോ.. അല്ലെങ്കിലും നിഴലിനു സ്വന്തമായി ജീവനില്ലാലോ.. മോളു.. ഉമ്മയെനി എന്താണ് ചെയ്യേണ്ടത്. മോൾക്ക് എന്നോട് പൊറുക്കാൻ പറ്റുമോ. റബ്ബി.. എപ്പോഴാണ് എന്റെ നാവിൽ നിന്നും അങ്ങനെയൊന്നു വന്നുപോയത്. എന്ത് പ്രായശ്ചിത്തം ചെയ്താലാണ് എനിക്ക് സമാധാനമുണ്ടാവുക. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയനേരത്ത് ചിന്തയിൽ തെളിഞ്ഞത് മോൾടെ സ്കൂളായിരുന്നു. അവിടെയുള്ള പൂമ്പാറ്റ കുഞ്ഞുങ്ങളിൽ ഞാൻ മോളെ തിരഞ്ഞുതുടങ്ങി..അവരിൽ ഓരോരുത്തരിലും ഞാനവളെ കണ്ടു. എന്റെ പൊന്നുമോൾക്ക് പകരം നൂറോളം കുട്ടികൾ. ഇനിയെന്നും ഇവരുടെ നിഴലായി വെളിച്ചമായി ഞാനിവിടെ ഉണ്ടാകുമെന്ന ഉറപ്പ് കൊടുത്താണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്.
©സാബിറ ലത്തീഫി
#എന്റെ രചന
#നിഴലുകൾ
ഫോട്ടോ:ഗൂഗിൾ


31 Comments
കുറച്ച് Special need കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അറിയാവുന്നത് കൊണ്ട് ഈ കഥ വല്ലാതെ ഉള്ളിൽ കൊണ്ടു.
നമ്മുടെ മനസ്സിൽ നിന്നും പോവില്ല. താങ്ക്സ് ട്ടോ അഭിപ്രായം പറഞ്ഞതിൽ
കഥ നന്നായി
സലിക്കാക്ക 😊
♥️♥️♥️🌹🌹
വളരെ മനോഹരമായ കഥ
ജീവൻ തുടിക്കുന്ന ഭാഷ
ജീവിതത്തിൽ നിന്ന് വലിച്ചുകീറി എടുത്തപോലെ
ഇത്ര നല്ല കഥാകാരിയെ ഇത്രനാളും അറിയാതെ പോയല്ലോ..
താങ്ക്യൂ ❤️❤️❤️
നോവ്😔 എഴുത്ത് 👌👌
Electa വായിച്ചതിൽ വളരെ സന്തോഷം ❤️
ഈ നൊമ്പരക്കാഴ്ചകൾ കണ്ട് കണ്ണ് നിറയ്ക്കാനേ കഴിയുന്നുള്ളു….
സ്നേഹം സാബിറ
അനുഭവിക്കന്നവരുടെ പത്തു ശതമാനം മാത്രമേ എന്റെ എഴുത്തിൽ വന്നുകാണു.
സാബിഗാ ലത്തീഫ് വളരെ ഹൃദയസ്പർശിയായിരുന്നു എഴുത്ത്👌👍❤️💯🙏 മനോഹരമായിട്ടെഴുതി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു👍👌❤️💯🙏🙏🙏
താങ്ക്സ് സർ 😊
മകൾ നൊമ്പരവും സാന്ത്വനവും കൂട്ടുമായിരുന്നു. നല്ലെഴുത്ത്.👌❤️🥰
ജോ.. ❤️🥰
മാഷാ അല്ലാഹ് 🤲🥰👌
വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥲
ചില ജീവിതങ്ങൾ ഇങ്ങനെയും
ശ്രീജ ജീവിതം ഇതിനേക്കാൾ കഠിനമാണ്. താങ്ക്സ് ❤️
👌🏻❤️
സീനാ ❤️🫂
സാബിഗാ ലത്തീഫ് വളരെ ഹൃദയസ്പർശിയായിരുന്നു എഴുത്ത്👌👍❤️💯🙏 മനോഹരമായിട്ടെഴുതി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു👍👌❤️💯🙏🙏🙏
സൂപ്പർ സാബീ.. കിടു
ചേച്ചി… ❤️❤️🥰
സാബിഗാ ലത്തീഫ് വളരെ ഹൃദയസ്പർശിയായിരുന്നു എഴുത്ത്👌👍❤️💯🙏 മനോഹരമായിട്ടെഴുതി അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു👍👌❤️💯🙏🙏🙏
അറിയാതെ കണ്ണ് നിറഞ്ഞു പോയി സാബീ……
ചില ജീവിതങ്ങൾ നമ്മിൽ കണ്ണീർ നിറക്കും
സാബീ എന്താ പറയേണ്ടത്?
എന്നത്തേയും പോലെ മനസ്സിൽ തൊടുന്ന എഴുത്ത് 👌💐
ഒരു പാടിഷ്ടമായി❤️❤️
സുമേച്ചി.. ഇഷ്ട്ടം എഴുതുന്നത് വായിക്കാനും അഭിപ്രായം പറയാനും ആളുണ്ടെങ്കിൽ മനസിലെ നൊമ്പരകാഴ്ചകൾക്ക് ജീവൻ കൊടുക്കാൻ തോന്നും
സാബീ ❤️❤️🫂
ചേച്ചി ❤️🫂
സാബിറ, ഈ കഥ ഞാൻ ആദ്യം വായിച്ചപ്പോൾ കൂട്ടക്ഷരങ്ങളിൽ എത്തിയിട്ട് അധികമായിട്ടുണ്ടായിരുന്നില്ല. ഞാനിട്ട കമൻ്റ് post ആകാതെ എങ്ങോ പോയി. അതിപ്പൊഴാ മനസ്സിലായേ.🤣🤣 എത്ര ഹൃദയത്തിൽ തൊട്ട എഴുത്താണു സാബി! തിരഞ്ഞെടുത്ത വിഷയം,കഥാപരിസരം, ഭാഷ എല്ലാം മനോഹരം. സ്നേഹം കുഞ്ഞേ!❤️❤️