“നീന സംസാരിക്കൂ… നീനക്കു പറയാനുള്ളത് മുഴുവൻ കേൾക്കാനാണ് ഞാനിവിടെയിരിക്കുന്നത്, ഇതു നമ്മുടെ മൂന്നാമത്തെ സെഷനാണ്”, സൗമ്യമായ പുഞ്ചിരിയിൽ പൊതിഞ്ഞ് കൗൺസിലർ അവളെ സംസാരിക്കാൻ പ്രേരിപ്പിച്ചു. അവളുടെ ഓർമ്മകൾ കുഴഞ്ഞു മറിയുന്നതും ദൃഷ്ടിയുറപ്പിക്കാതെ കണ്ണിൽ
നിഴലുകൾ കൂടിച്ചേരുന്നതും ഇഴപിരിയുന്നതും നിശ്വാസമുതിരുന്നതും അവളുടെ നെറ്റിത്തടത്തിൽ വിയർപ്പു പൊടിയുന്നതും അവർ നിരീക്ഷിച്ചു. അവളുടെയുള്ളിലെ അസ്വസ്ഥതകളുടെ മാത്രയളക്കുവാൻ പരിചയ സമ്പന്നയായവർക്ക് അതു ധാരാളമായിരുന്നു.
“നീന…യു ഷുഡ് ബൗൺസ് ബാക്ക്, ജീവിതം തിരിച്ചു പിടിക്കണം”, ശാന്തമായ മുറിയിലിരുന്നവർ മന്ത്രിച്ച വാക്കുകൾ ഇളം കാറ്റായി അവളെ തലോടി. അവൾ ഓർത്തെടുക്കാനും സംസാരിക്കാനും തുടങ്ങി.
***
ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സമയം, കോളേജിൽ ചേർന്ന കാലം മുതൽ കേട്ടതാണ്, സജിവൻ സാറിന്റെ ജീവനില്ലാത്ത ക്ലാസ്സെന്ന്. എന്നാലും ഇതു കുറെ കടുപ്പം തന്നെ, നീന നോട്ടുബുക്കിൽ ചിത്രം വരഞ്ഞുകൊണ്ടിരുന്നു. ചിറകുള്ള കുതിരപ്പുറത്ത് കാമുകിയെ ഇരുത്തി പറന്നു പോകുന്ന രാജകുമാരനെ വരച്ചു തീർത്തിട്ടും മിച്ചമായ സമയം നോക്കി അടുത്തിരിക്കുന്ന നിത്യയെ തോണ്ടി. ഉറക്കം തൂങ്ങുന്ന നിത്യ ഞെട്ടിയുണർന്നു മുഖം തുടച്ച് അവൾ വരച്ച രേഖാചിത്രത്തിലേക്ക് നോക്കി പുഞ്ചിരിച്ചു.
“നിനക്കിങ്ങനെയൊരു ഹോബിയുള്ളത് കൊള്ളാം. ഉറക്കം തൂങ്ങി കഴുത്ത് ഒടിയില്ലല്ലോ”, അവൾ ശബ്ദം താഴ്ത്തി നീനയുടെ കാതിൽ പറഞ്ഞു.
വിരസമായ സമയം അവസാനിപ്പിച്ച ബെൽ മുഴങ്ങിയപ്പോൾ അവർ ആശ്വാസത്തിൽ എഴുന്നേറ്റു.
“ജസ്റ്റ് എ മിനിറ്റ്,” അധ്യാപകൻ കൈയുയർത്തി.
“ഇയാൾ ഇനിയും നിർത്താൻ ഭാവമില്ലെ?”, പിറകിലെ സീറ്റിൽ നിന്നും തെല്ലുറക്കെ ഉയർന്ന ചോദ്യം അവർ ആസ്വദിച്ചു.
“ഇടയ്ക്കു സെപ്ഷ്യൽ ക്ലാസ്സ് വേണ്ടി വരും, എന്നാലെ പോർഷൻ തീരൂ.”
“തീരണമെന്ന് ആർക്കാണിത്ര നിർബ്ബന്ധം?”, പിറകിലെ ആൺകുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി.
‘അത് പിന്റോ… ‘, നീന സ്വരത്തിൽ നിന്നും ആളെ തിരിച്ചറിഞ്ഞു. അവന്റെ കുസൃതികൾ നീനയ്ക്കിഷ്ടമാണ്. ഇടയ്ക്കിടെ ഈയിടെയായി തന്നിലേക്ക് പാറി വീഴുന്ന നോട്ടം അവൾ ശ്രദ്ധിക്കാറുമുണ്ട്. അവൾക്കതിൽ ഗൂഢമായ ആനന്ദം തോന്നിയിരുന്നു.
പരിഹാസം കേട്ടതായി ഭാവിക്കാതെ സജീവൻ സർ പുസ്തകമൊതുക്കി, പേപ്പറുകൾ മടക്കിയെടുത്തു, ചോക്കുപ്പൊടി തൂത്തു ഇറങ്ങിപ്പോയി.
നീന പുറത്തിറങ്ങിയപ്പോൾ പിന്റോ അവളെ കാത്തുനിന്നിരുന്നു. അവർ നീളൻ വരാന്തയുടെ അററത്തേക്ക് നടന്നു.
“ഈ ഇളംനീല കളർ നീനയ്ക്ക് നന്നായി ചേരുന്നുണ്ട്”, അവനവളെ പ്രേമപൂർവ്വം നോക്കി.
“ഇതു മുമ്പും ഞാനിടാറുണ്ടല്ലോ”, അവൾ തന്നെ നോക്കി നിൽക്കുന്ന പിന്റോയെ നോക്കി ചുണ്ടു കൂർപ്പിച്ചു.
“ഇപ്പഴെ അപ്രീഷിയേറ്റ് ചെയ്യാൻ പറ്റിയുള്ളൂന്നേയ്, അതിനു തന്നെ ഒന്നു തനിച്ച് കിട്ടേണ്ടേ?”, അവൻ പരിഭവം നടിച്ചു. അവളുടെ കണ്ണുകളിൽ വൈരമുത്തുകൾ മിന്നി.
“ഉം…എനിക്ക് പോണം”, അവൾ കൈവീശി യാത്ര പറഞ്ഞിറങ്ങി.
സാമ്പത്തിക ഞെരക്കമുള്ള തന്റെ വീട്ടിൽ നിന്നും മകളെ പഠിപ്പിക്കാൻ അയക്കുന്നതു തന്നെ ബുദ്ധിമുട്ടിയാണ്. ആകെയുള്ള കുറച്ചു വസ്ത്രങ്ങളിൽ പിന്റോക്ക് ഇഷ്ടം തോന്നിയല്ലോ. തന്റെ മോടി കുറഞ്ഞ വസ്ത്രങ്ങൾ, നഗരത്തിലെ വേഷപ്പകിട്ടിൽ അവളിൽ അപകർഷതാബോധം വളർത്തിയിരുന്നു.
അവരുടെ കൂടിക്കാഴ്ചകളും അവളുടെ പ്രണയവും സമയത്തിനൊടൊപ്പം വളർന്നു കൊണ്ടിരുന്നു. പരിഷ്ക്കാരികളായ ധാരാളം വിദ്യാർത്ഥിനികൾ ഉള്ളയിടത്ത് ആരാലും ആകർഷിക്കപ്പെടാൻ സാധ്യതയില്ലാത്ത പെൺകുട്ടിയായിട്ടും പിന്റോ ഇഷ്ടം പറഞ്ഞപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്നവൾ സംശയിച്ചു.
“കോളേജിൽ കുറേ സ്റ്റാറുകളുണ്ടല്ലോ, അവരെയൊന്നും കണ്ടില്ലെ?”, അവൾ കളിയായി പിന്റോയോട് ചോദിച്ചു.
“പക്ഷെ… എനിക്ക് ഈ ബ്യൂട്ടിയെയാണിഷ്ടം.” അവൻ അവളുടെ വിരലിൽ തൊട്ടു. അവന്റെ വാക്കുകൾ നീന ആഗ്രഹിച്ചതായിരുന്നു.
പിന്റോ, നഗരത്തിലെ ധനിക കുടുംബത്തിൽ നിന്നും പേരിനൊപ്പം ചേർക്കാനൊരു ബിരുദത്തിനായി ചേർന്ന് യുവത്വം ആഘോഷിക്കുന്നവൻ. ഒപ്പമുണ്ടാകുന്ന കൂട്ടുകാർക്കിടയിൽ അവനെപ്പോഴും തിളങ്ങി നിൽക്കും.
“നീന, അവനു ഇതൊരു നേരംപോക്കാണ്. അവന്റെ ചിലവിലാണ് ചുറ്റുമുള്ള കൂട്ടുകാർ ഇത്ര ലാവിഷായി നടക്കുന്നത്. വെറുതെ അവൻ പറയുന്നതൊന്നും വിശ്വസിക്കേണ്ട, അവനുമായുള്ള അടുപ്പം നിനക്ക് നല്ലതാകുമെന്ന് തോന്നുന്നില്ല”, അവളുടെ പിന്റോയുടുള്ള അടുപ്പത്തിനു ആഴം കൂടിയതറിഞ്ഞു് കൂട്ടുകാരി നിത്യ അവളെ വിലക്കി.
നീനയ്ക്ക് ഉള്ളിൽ ദ്വേഷ്യം തോന്നി. “വെറുതെയല്ല, പിന്റോ പറയുന്നതു്, തങ്ങളുടെ റിലേഷൻ മറ്റാരോടും പറയരുതെന്ന്, അസൂയ… എല്ലാറ്റിനും അസൂയ.” അവൾ മുഖം കടുപ്പിച്ച് നിത്യയെ നോക്കി.
“ഓ…അത്രയൊക്കെയായോ, അങ്ങനെയെങ്കിൽ, നിന്റെ കാര്യത്തിൽ ഇടപ്പെടാൻ ഞാനില്ല”, നിത്യ തിടുക്കത്തിൽ അവളെ കടന്നുപോയി.
***
നാട്ടിലേക്കുള്ള ബസ്സിന് സ്റ്റോപ്പിൽ നീണ്ട കാത്തിരിപ്പ് പതിവാണ്. കൂടുതൽ ചെറുകിടകർഷകരുള്ള ആ ഗ്രാമത്തിലേക്ക് നിറം മങ്ങിയ പെയിന്റുള്ള ബസ്സെത്താൻ ഇനിയും സമയമെടുക്കുമെന്നു നീന കണക്കുകൂട്ടി. വിശപ്പും ദാഹവും ശരീരത്തെ തളർത്താൻ തുടങ്ങിയിരുന്നു. അവൾ അതുവരെ സിനിമാ പോസ്റ്ററുകൾ നോക്കി സമയം കൊല്ലുകയായിരുന്നു.
‘ഓ… ഈ പടമായിരിക്കും ഇന്നലെ ക്ലാസ്സിൽ കൂട്ടുകാർ ചർച്ച ചെയ്തിരുന്നത്. അവർ ചിത്രത്തിലെ ഓരോ സീനും പാട്ടുകളും വിവരിക്കുമ്പോൾ അവൾ ചെവി കൂർപ്പിച്ചിരുന്നിരുന്നു.
“ഇത് ഈ വർഷത്തെ ബോക്സോഫീസ് ഹിറ്റാകും”, ചിത്രയുടെ കമന്റ്. പല തിയേറ്ററുകളിലായി ധാരാളം ചിത്രങ്ങൾ കാണുന്ന ചിത്ര എത്ര ഭാഗ്യവതിയെന്ന് നീനയ്ക്ക് തോന്നി.
***
ബസ്സിറങ്ങി ചെറിയ ഇടവഴികളിലൂടെ വീണ്ടും അരമണിക്കൂർ നടന്ന്, ദേഹം മുഴുവൻ വിയർപ്പൊട്ടി, ചെമ്മണ്ണു തൂളി നിറം കലർന്നാണ്, അവൾ വീട്ടിൽ വന്നു കയറിയത്. ഉമ്മറത്തൊരു കോണിൽ പറിച്ചു കൂട്ടിയിട്ട കപ്പ തൊലി ചീന്തിയെടുക്കുന്ന അമ്മയുടെ സാരിയിലും കൈയിലും പറ്റിയിരിക്കുന്ന മണ്ണ് അവൾ ഈർഷ്യയോടെ നോക്കി.
“കാപ്പിയും കപ്പ പുഴുക്കും അടുക്കളയിലുണ്ട്”, അമ്മ തലയുയർത്താതെ പറഞ്ഞു, പണി തുടർന്നു.
ചാരം തൂവിക്കിടക്കുന്ന അടുപ്പിനകരികെ ഗ്ലാസ്സിലെ ചക്കരകാപ്പിയും കപ്പയും മൂടി വെച്ചിരുന്നു. കാപ്പിക്കു ചുറ്റും അരിക്കുന്ന ഉറമ്പുകളും കപ്പയുടെ പ്ലേറ്റിനു ചുറ്റും ആർക്കുന്ന ചെറിയ ഈച്ചകളും ആളനക്കത്തിൽ പ്രാണഭയം കൊണ്ട് ഒഴിഞ്ഞു മാറി.
‘തന്നെക്കാൾ പ്രബലരെ ആരും ഭയന്നുപ്പോകുന്നത് ലോകനീതി’, അവൾ ഉള്ളിൽ കരുതി.
കാപ്പിഗ്ലാസ്സുമായി അവൾ മുററത്തേക്കുള്ള ചവിട്ടുപ്പടിയിൽ വന്നിരുന്നു.
“എന്ത്യേ കപ്പ കഴിക്കാത്തത്?”, അമ്മ ജോലിക്കിടയിൽ അവളോടു ചോദിച്ചു
“എനിക്ക് വേണ്ട, എന്നും ഇതൊക്കെ തന്നെ”, അനിഷ്ടം പുകയുന്ന വാക്കുകൾ അമ്മയുടെ നെടുവീർപ്പു് ഏറ്റുവാങ്ങി.
“അമ്മേ, ടൗണിൽ നല്ലൊരു സിനിമ കളിയ്ക്കുന്നുണ്ട്, നമുക്കൊന്ന് പോയി കണ്ടാലോ?”
“ങേ…?, അമ്മയുടെ കൈയിൽ നിന്നും വെട്ടുകത്തി താഴെ വീണു. അവർ ഒരു നിമിഷം മകളെ അവിശ്വസനീയതയോടെ നോക്കി.
“നീ എന്തു ഭാവിച്ചിട്ടാണ്? അതിനൊക്കെ എത്ര കാശാകും? അപ്പച്ചൻ കേൾക്കണ്ട, കൊറച്ച് നാള് കഴിയുമ്പോൾ ഇവിടത്തെ കൊട്ടകയിൽ ആ സിനിമ വരും, അപ്പോൾ പറഞ്ഞുനോക്കാം.”
“ഈ കാട്ടുമുക്കില് എന്ന് ആ പടം കളിയ്ക്കാനാണ്? ഒരു രണ്ടു് കൊല്ലം പിടിക്കും. അപ്പോൾ കാണാത്രേ…”, അവൾ കാപ്പിയുടെ മട്ട് ആഞ്ഞുത്തുപ്പി.
“ഫ്… ഒന്നു ചെലയ്ക്കാതിരിക്കെടി… പിന്നെ അതിനല്ലെ ധൃതി? ഇവിടെ നൂറുകൂട്ടം കാര്യങ്ങൾക്ക് കാശൊപ്പിക്കാൻ അപ്പച്ചൻ നെട്ടോട്ടമാണ്. നീ മാത്രമല്ലല്ലോ, നിനക്ക് താഴെയും രണ്ടുപ്പേരുണ്ട്. അതൊന്നും നിനക്ക് ഒരു വിചാരോം ഇല്ലല്ലോ.”
“ഒന്നു നിർത്താമോ, ഈ ദാരിദ്രം പറച്ചില്. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തൊടങ്ങും, ദാരിദ്ര്യം, എനിക്ക് മടുത്തു.”
മുന്നിൽ വന്ന നായയെ എറിയാൻ, നീന കല്ലു തിരഞ്ഞു.
“ബൗ… ബൗ…, ഉന്നം തെറ്റാത്ത ഏറിൽ നൊന്ത്, നായ ദീനമായി കരഞ്ഞ് ഓടിപ്പോയി.
“എന്തിനാ ആ മിണ്ടാപ്രാണീനെ ദ്രോഹിക്കണത്?”അമ്മ നായ പോയ വഴി നോക്കിനിന്നു.
“അതിനെയല്ലെ എറിയാൻ പറ്റുള്ളൂ.”, അവൾ നീണ്ട മുടിയിലെ ഹെയർ ബാൻഡ് വലിച്ചൂരിയെടുത്തു.
“അപ്പോൾ ഈ ഏറ് എനിയ്ക്കായിരുന്നോ?”, അമ്മയുടെ മനസ്സുനൊന്തു.
“പാവം കുട്ടി, സിനിമയ്ക്ക് പോകാൻ നിവൃത്തിയില്ലെന്ന് പറഞ്ഞതിന്റെ ദ്വേഷ്യാണവൾക്ക്. ഈ പ്രായത്തില് ഞാനും സിനിമ കാണാൻ കുറെ ആഗ്രഹിച്ചതല്ലെ?, അവർ മകളുടെ തെറ്റും ശരിയും ചികഞ്ഞു. അവരുടെ കണ്ണുകൾ ഈറനായി.
“ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്സുണ്ട്.”, അത്താഴത്തിനിരിക്കുമ്പോൾ നീന ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു.
കത്തുന്ന വെയിലിൽ കരുവാളിച്ച മുഖമുയർത്തി അപ്പച്ചൻ ചോദിച്ചു.
“പരീക്ഷ അടുക്കാറായോ മോളെ?”
“ഏയ് ഇല്ല”, അവൾ പ്ലേറ്റിലെ ചോറ് വിരലുകൾ കൊണ്ടു ഇളക്കിക്കൊണ്ടിരുന്നു.
“ഫീസ് അടക്കണ്ടേ?, അയാൾ വീണ്ടും കരയടുക്കാത്ത പ്രാരാബ്ദക്കണക്കുകളിൽ നീന്തി. മഴക്കെടുതിയും കാറ്റുവീഴ്ചയും ഓരോ വർഷവും നാശം വിതക്കുമ്പോൾ, തോട്ടത്തിൽ വിളയാത്ത വാഴക്കുലകളും ഫലങ്ങളും ചീഞ്ഞു നാറി. ഓരോ വർഷത്തെ അധ്വാനവും ചീഞ്ഞഴുകി ഒഴുകി പോകുന്നത് അയാൾ നിസ്സഹായനായി നോക്കിനിന്നു. പെരുകുന്ന കടബാധ്യതയിലും തന്റെ മക്കൾ പഠിച്ചുയർന്ന് മികച്ച ഉദ്യോഗങ്ങൾ നേടണമെന്നത് അയാളുടെ ആഗ്രഹവും വാശിയുമായിരുന്നു.
അവൾ ഊണു നിർത്തിയെഴുന്നേറ്റു.
“എന്തേ, കഴിക്കുന്നില്ലെ?” , അയാൾ പുരികമുയർത്തി.
“വിശപ്പില്ല അതാ…”, അവളുടെ സ്വരത്തിനു ഒട്ടും മയമില്ലായിരുന്നു. ചോറു് പശുക്കാടിയിലേക്ക് തട്ടി, അവൾ പ്ലേറ്റ് ഒച്ചയോടെ കഴുകാനിട്ടു.
“എന്തേ? അവൾക്ക് സുഖമില്ലേ?, അയാൾ നീനയുടെ അമ്മയോടു് ആരാഞ്ഞു.
“ഏയ്… ഒന്നൂല്യ, നിങ്ങള് ചോറുണ്ണ്.”, കറിയൊഴിക്കാൻ അവർ തവി തിരഞ്ഞു.
***
ശനിയാഴ്ച മൂടിക്കെട്ടിയ മുഖത്തോടെയാണ് നീന ബസ് സ്റ്റോപ്പിൽ ഇറങ്ങിയത്. പിന്റോ ബൈക്കിൽ ബസ് സ്റ്റോപ്പിൽ കാത്തുനിന്നു. നീല ജീൻസും ഷർട്ടും ധരിച്ച അവൻ ആ വസ്ത്രത്തിൽ കൂടുതൽ സുന്ദരനായി തോന്നി. അപ്പോൾ പിന്റോയെ കണ്ടതിൽ അവൾ ആശ്ചര്യപ്പെട്ടു.
“എന്താ പിന്റോ ഇവിടെ?ഞാൻ പ്രതീക്ഷിച്ചില്ല”, അവളുടെ കണ്ണുകളിൽ നിന്നും ആശ്ചര്യം വിട്ടൊഴിഞ്ഞിരുന്നില്ല. അവൻ അവളോടു ചേർന്നുനിന്നു.
“നമുക്കൊരു സിനിമയ്ക്ക് പോയാലോ?”, അവൻ പോസ്റ്ററിലേക്ക് കൈചൂണ്ടി.
ഒരു നിമിഷം അവൾ ഉത്തരം പറയാൻ മറന്നു, ഇതാണ് മനപ്പൊരുത്തം, അവൾ മനസ്സിൽ കരുതി.
“ആ ബോറന്റെ ക്ലാസ്സിൽ ഇരുന്ന് ജീവിതം നശിപ്പിക്കണോ?”, അവന്റെ കണ്ണുകൾ അവളുേടേതുമായി കോർത്തു. ബൈക്കിന്റെ ചാവി വിരൽത്തുമ്പിൽ കറക്കി അവൻ വീണ്ടും അവളെ ക്ഷണിച്ചു. പിന്റോയുടെ ചിരിയുടെ മായികാവലയത്തിൽ, അവനെ അനുഗമിച്ചു.
അല്പം പേടിയോടെയാണ് അവൾ തിയേറ്ററിലേക്ക് കടന്നത്. പരിചയമുള്ളവർ ആരെങ്കിലുമുണ്ടോ എന്നവളുടെ കണ്ണുകൾ പരതികൊണ്ടിരുന്നു.
“ഒന്നു പേടിയ്ക്കാതെ… നീനേ, ഇങ്ങനെയൊന്നും പോകാത്ത പെൺകുട്ടികൾ ഇപ്പോളില്ല.”, പിന്റോ അവളെ കൂടുതൽ ചേർത്തിരുത്തി. വില കൂടിയ കോളോണിന്റെ മണം അവളെ മത്തുപിടിപ്പിയ്ക്കാൻ തുടങ്ങിയിരുന്നു.
തിയേറ്ററിലെ ഇരുട്ടിൽ അവൾ സ്ക്രീനിലേക്ക് കണ്ണുനട്ടിരുന്നു. തെളിയുന്ന ചിത്രങ്ങളിലെ പ്രണയചേഷ്ടകൾ അവളിൽ ആവേശമുണർത്തിയിരുന്നു. മെല്ലെ പിന്റോയുടെ കൈകൾ അവളുടെ കഴുത്തിൽ ചുററി, അവളുടെ കാതിൽ തൊട്ടു. അയാൾ അമിതസ്വാതന്ത്ര്യമെടുക്കുന്നുണ്ടോ എന്ന് തോന്നിയെങ്കിലും ഒരു നിമഷത്തെ വികാരത്തള്ളിച്ചയിൽ അവൾ മൗനം പാലിച്ചു.
“മൂവി തീരാറായല്ലോ, നമുക്കിറങ്ങാം”, പിന്റോ അവളുടെ കാതിൽ പറഞ്ഞു.
“ഹേയ് പടം തീരാതെ എന്തിന് പോകണം?”, അവളുടെ സ്വരത്തിൽ നിരാശ കലർന്നു.
“അത്… ഇങ്ങോട്ടു കയറിയതുപോലെയല്ല, എല്ലാവരും ചേർന്ന് ഇറങ്ങുമ്പോൾ, കൂട്ടത്തിൽ നമ്മുടെ പരിചയക്കാർ ഉണ്ടെങ്കിലോ എന്നു കരുതിയാണ് വേഗം ഇറങ്ങാമെന്ന് പറഞ്ഞത്”, അയാൾ നടക്കാൻ തുടങ്ങിയിരുന്നു. പുറത്തേക്കുള്ള വഴി, ചുവന്ന വെളിച്ചത്തിൽ മിന്നുന്നയിടം ലക്ഷ്യമാക്കി ഇരുട്ടിൽ തപ്പിത്തടഞ്ഞു അവൾ പിന്നാലെ നീങ്ങി.
“ഈ വാതിലൊന്ന് തുറക്കാമോ?, കൈയിൽ ടോർച്ചുമായി നിൽക്കുന്ന സെക്യൂരിറ്റിയുടെ പോക്കറ്റിൽ നോട്ടു തിരുകി പിന്റോ ചോദിച്ചു. ഇരുളിന്റെ മൂടലിൽ അയാളുടെ മുഖം നീനക്കു വ്യക്തമായി കാണാൻ കഴിഞ്ഞില്ല.
“പെട്ടെന്ന് ഇറങ്ങി പോണം”, അയാൾ തിടുക്കത്തിൽ വാതിൽ തുറന്നു. വാതിൽപ്പാളികളിലൂടെ അരിച്ചെത്തിയ വെളിച്ചത്തിന്റെ കീറ് കാണികളെ അസ്വസ്ഥരാക്കി.
“ഒന്നു വേഗം കതകടക്കടോ “, ആളുകൾ ഒച്ചവെച്ചു. പിന്റോ ബൈക്കിനടുത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.
“ഓരോന്ന് തള്ളിക്കേറി രാവിലെ ഇറങ്ങും, കോളേജിലേക്കാണെന്ന് പറഞ്ഞിട്ട്”, അയാൾ അവളെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ കർക്കശക്കാരനായ അച്ഛനും സഹോദരനും നിഴലിട്ടു. അയാളുടെ പിറുപിറുപ്പിൽ അവൾ കുറ്റവാളിയെപ്പോലെ തലകുനിച്ചു. ഉള്ളിലെന്തോ കൊളുത്തി വലിക്കുന്നതായി അവൾക്കു തോന്നി.
“വേഗം കയറൂ… നമുക്ക് ഒരിടം വരെ പോകാം. എവിടെയെന്നു ചോദിക്കല്ലെ, അതൊരു സർപ്രൈസാണ്”, പിന്റോ പിന്തിരിഞ്ഞു അവളെ നോക്കി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
നഗരാതിർത്തി വിട്ട് അവർ കുറെ ദൂരം പോയിരുന്നു. ഒരു വലിയ എസ്റേററ്റിനോടു ചേർന്ന ഔട്ട് ഹൗസിലാണ് യാത്ര അവസാനിച്ചത്. ബൈക്കിന്റെ ഹോൺ മുഴങ്ങിയപ്പോൾ ഗേറ്റിൽ തൂങ്ങിയിരിക്കുന്ന കറുത്ത പക്ഷി ചിറകടിച്ചു പറന്നുയർന്നു. ചവിട്ടുപ്പടിയിൽ കുന്തിച്ചിരിക്കുന്നയാൾ പുകയുന്ന ബീഡി കുത്തിക്കെടുത്തി ഗേറ്റിലേക്ക് ഓടിവന്നു, താഴിട്ടു പൂട്ടിയ ഗേറ്റിൽ താക്കോൽ തിരിഞ്ഞു. നീന അയാളുടെ യന്ത്രപ്പാവ കണക്കെയുള്ള ചലനങ്ങൾ നിരീക്ഷിക്കുകയായിരുന്നു. അവൾക്ക് അസ്വസ്ഥതയിൽ തൊണ്ട വരണ്ടുണങ്ങി.
മുറി തുറന്നു കയറിയ പിന്റോ, അവൾക്കു തണുപ്പിച്ച ജ്യൂസ് നീട്ടി. അവളതു ആർത്തിയോടെ വലിച്ചു കുടിച്ചു.
“നമുക്കൊന്നു സ്വകാര്യം പറയാൻ ഇതിലും പറ്റിയ സ്ഥലമില്ല, ഇതു ഞങ്ങളുടെ എസ്റ്റേറ്റിലെ ഔട്ട് ഹൗസ്. ഒന്നു റിലാക്സാകാൻ ഇടയ്ക്ക് ഞാനിങ്ങോട്ടു വരും, ഈ സിറ്റി ചിലപ്പോൾ എന്നെ മടുപ്പിക്കും”, അവൻ മുറിയിലെ ചെറിയ അലമാരയിൽ നിന്നും ചുരുട്ടെടുത്ത് വലിക്കാൻ തുടങ്ങി, വായുവിൽ രൂക്ഷമായ മണം പരത്തി പുകവലയങ്ങൾ നിറഞ്ഞു പരന്നു നേർത്തു. ഉയരുന്ന പുകവലയങ്ങൾക്കിടയിലൂടെ അയാൾ അവളെ തന്റെ മുഖത്തേയ്ക്ക് വലിച്ചടുപ്പിച്ചു.
അവൾ ഞെട്ടിമാറി.
“ഇതെന്താ നീന… നീ വെറും കൺട്രികളെപ്പോലെ പെരുമാറുന്നത്?”, അവന്റെ ഭാവത്തിൽ അമർഷം തുളുമ്പി. അവൾ പെട്ടെന്ന് നിത്യയെ ഓർത്തു.
പിന്റോയുടെ കരവലയങ്ങളുടെ ശക്തിയിൽ നീനയുടെ ശരീരമൊതുക്കുവാൻ ശ്രമിച്ചു. അവൾ ആ കൈകൾ തട്ടി മാറ്റി, അവനെതിരെ തിരിഞ്ഞു.
“ഒച്ചവെയ്ക്കണ്ട, ആരുമതു കേട്ടു വരില്ല. പിന്നെ നിന്നെ പോലെയൊന്നിനെ കൂടെ കൂട്ടിയത് വെറുതെയാണെന്ന് കരുതിയോ?”, അവന്റെ സ്വരത്തിൽ ഭീഷിണി നാമ്പിടുന്നതു് നീനയറിഞ്ഞു. നിന്റെ സമ്മതം എനിക്കാവശ്യമില്ലെന്ന് അവന്റെ ചലനങ്ങളിലും വാക്കുകളിലും മുദ്ര കൊത്തിയിരുന്നു.
വഞ്ചനയുടെ തിരിച്ചറിവിൽ, അവളുടെ കണ്ണിൽ നിന്നും ധാരമുറിയാതെ കണ്ണീർ ഒഴുകി. കരച്ചിൽ തൊണ്ടയിൽ പിടഞ്ഞു. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
നീന സർവ്വശക്തിയോടെ വീണ്ടുമവനെ തള്ളി മാറ്റി. അവൾക്കു തല പെരുക്കാൻ തുടങ്ങിയിരുന്നു. അരിച്ചെത്തുന്ന മയക്കം അവളെ പൂർണ്ണമായും കീഴടക്കും മുൻപ് പിന്റോയുടെ എടുത്തു പൊക്കിയ കൈകളിൽ നിന്നും മറിഞ്ഞ് കിടക്കയിൽ വീഴുന്നതവളറിഞ്ഞു.
***
ഏറെ വൈകി വീട്ടിലെത്തിയ അവൾ കുളിമുറിയിൽ ഓടിക്കയറി. തുടർച്ചയായി ധാരയായി വീഴുന്ന വെള്ളത്തിന്റെ ശബ്ദം നീനയുടെ അമ്മയെ അസ്വസ്ഥയാക്കി. അവർ കുറച്ചു നേരം കൂടി കുളിമുറിയുടെ മരവാതിലിനിപ്പുറം കാത്തുനിന്നു. സന്ദേഹം നിഴലിട്ട മുഖത്ത് പേശികൾ വലിഞ്ഞു മുറുകി.
“മോളേ… കുറെ നേരമായല്ലോ… കതകു തുറക്ക്”, വ്യസനം മുററിയ സ്വരത്തിൽ അവർ കതകിൽ തട്ടിക്കൊണ്ടിരുന്നു.
അഴിച്ചു മാറ്റാത്ത ചൂരീദാർ നനഞ്ഞു കുതിർന്ന്, അവളുടെ ശരീരത്തിൽ ഒട്ടിക്കിടന്നു. നീളമുള്ള മുടിയിൽ നിന്നും വെള്ളം ഇററുവീണു തറ നനച്ചു. അവളുടെ നോട്ടം ശൂന്യമായിരുന്നു. വെള്ളത്തുള്ളികൾ പുരികത്തിലും കൺപ്പീലികളിലും തങ്ങിനിന്നു. അവൾ ആ നനവിൽ തണുത്തു വിറച്ചു.
“മോളേ…, അവർ മകളെ വാരിപ്പുണർന്നു. അവളെ നെഞ്ചോടുച്ചേർത്തു. ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ അമ്മയുടെ നെഞ്ചിൽ തലചായ്ച് അവൾ തേങ്ങിക്കരഞ്ഞു.
അമ്മയുടെ കൈകളുടെ സുരക്ഷിതത്വത്തിന്റെ വലയത്തിൽ, നെഞ്ചിന്റെ ചൂടുപ്പറ്റി അവൾ മയങ്ങിക്കിടന്നു. അവളിൽ നിന്നും നനവ് വിട്ടുപോകാൻ തുടങ്ങിയിരുന്നു. പക്ഷെ പൊള്ളിയടർന്ന വേദനയിൽ അവളുടെ ഉടൽ വളഞ്ഞു. അമ്മയവളെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.
പുറത്ത് സന്ധ്യയുടെ നിഴലനക്കങ്ങൾ തുടങ്ങിയിരുന്നു. സാന്ത്വനം തേടി അമ്മ തന്റെ വിശ്വാസത്തിൽ അഭയം തേടി. രൂപത്തട്ടിലെ മെഴുകുതിരി തെളിയിച്ചു, വേദപുസ്തകം തുറന്നു, മുന്നിൽ വിടർന്ന താളിൽ അമ്മ വായിച്ചു.
‘അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും, നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും’
അവർ വ്യാകുലമാതാവിന്റെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി, ലൂക്കയുടെ രണ്ടാം അധ്യായം മുപത്തിയഞ്ചാം വാക്യം, ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും ഉള്ളുരുക്കമായിരിക്കും, അവർ നിനച്ചു, സന്ധ്യാപ്രാർത്ഥന ഉരുവിട്ടു.
നാലു ദിവസമായി ഉറക്കമൊഴിഞ്ഞുപോയി വീർത്ത കൺപ്പോളകളുമായി അവൾ പേപ്പറിൽ പിന്റോയുടെ മുഖം വരച്ചെടുത്തു. ബാൾ പോയിന്റ് പെൻ കൊണ്ടവന്റെ മുഖത്തു കുത്തിവരച്ചു. കീറിയെടുത്ത കടലാസ് ചുരുട്ടി കശക്കിയെറിഞ്ഞു. മുറി നിറയുന്ന ചുരുളുകൾ വഞ്ചനയും കുറ്റബോധവും അടയാളപ്പെടുത്തി ഫാനിന്റെ മുരൾച്ചയിൽ മെല്ലെയനങ്ങി.
***
“ഈ നീനക്ക് ഇത് എന്തുപ്പറ്റി? തുടർച്ചയായി നീനയെ ക്ലാസ്സിൽ കണാതിരുന്ന നിത്യ സുഹൃത്ത് ഹർഷനോടു തന്റെ സന്ദേഹം പങ്കുവെച്ചു.
“ങും… അവൾ പിന്റോയൊടൊപ്പം ബൈക്കിൽ പോകുന്നത് ഞാൻ കണ്ടിരുന്നു, അവന്റെ ഗ്യാങ്ങിലുള്ളവർ, ഇന്നലെ അവളുടെ പേരു പറയുന്നതും ഞാൻ കേട്ടു. അവർ എന്തോ ഫോട്ടോകൾ കാണുന്നുണ്ടായിരുന്നു”, ഹർഷൻ ഒരു നിമിഷം ആലോചനയിലമർന്നു.
നിത്യ, ചിതറിയ കുത്തുകൾ കൂട്ടിവരയ്ക്കാൻ ശ്രമിച്ചു.
“നമുക്ക് അവളുടെ വീടുവരെയൊന്നു പോയാലോ?”, അവൾ ചോദ്യഭാവത്തിൽ ഹർഷനെ നോക്കി.
നിത്യക്കും ഹർഷനും നീനയുടെ വീടന്വേഷിച്ച് അധികം അലയേണ്ടിവന്നില്ല. ചെറിയ ഗ്രാമത്തിലെ സ്കൂളിൽ നിന്നും ഒന്നാമതായി പഠിച്ചിറങ്ങിയ ഗ്രാമത്തിന്റെ പ്രതീക്ഷയായ നീനയുടെ വീടു ചൂണ്ടികാണിക്കുമ്പോൾ ഗ്രാമീണന്റെ കണ്ണുകളിലെ തിളക്കം നിത്യ ശ്രദ്ധിച്ചിരുന്നു.
നീന കൂട്ടുകാരിയെ ഇറുകെ പുണർന്നു. അവളുടെ കണ്ണീർ നിത്യയുടെ കഴുത്തും ചുമലും നനച്ചിറങ്ങി.
“സോറി നിത്യാ…”
“നീന, കഴിഞ്ഞതു കഴിഞ്ഞു. ഈ അവസ്ഥയിൽ നിന്നും നീ തിരിച്ചു വരണം, മുറിയിൽ അടച്ചിരുന്നിട്ട് എന്തുത്തരം കിട്ടും, ഞാൻ നിന്റെ അമ്മയോടു പറയാം, നിനക്കിപ്പോൾ വേണ്ടത് കൗൺസിലിംഗ് ആണ്. നിത്യയുടെ വാക്കുകൾക്കു വ്യക്തതയും മൂർച്ചയുമുണ്ടായിരുന്നു.
നിത്യ, നീനയുടെ അമ്മയുടെ അടുത്തേക്കു നീങ്ങിനിന്നു.
“ഞാനൊരു വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. നീന പഴയ പോലെയാകുന്നവരെ അവിടെ താമസിച്ചു ഞങ്ങളൊരുമിച്ച് കോളേജിൽ പോകാം. അപ്പോളവൾക്ക് ക്ലാസ് നഷ്ടപ്പെടില്ലല്ലോ. പിന്നെ അവൾക്ക് മെഡിക്കൽ അററൻഷൻ വേണമെങ്കിൽ കൊടുക്കാം”.
നിത്യ പറഞ്ഞതു മുഴുവൻ മനസ്സിലായില്ലെങ്കിലും കൂട്ടുകാരിയുടെ സാമീപ്യം തന്റെ മകൾക്കു ആശ്വാസം നൽകുമെന്ന തിരിച്ചറിവിൽ അവർ സമ്മതമറിയിച്ചു തലയാട്ടി. അത്യാവശ്യം സാധനങ്ങളും പുസ്തകങ്ങളുമായി അവർ യാത്രയായി.
***
തുടരെയുള്ള കൗൺസിലിംഗിലൂടെ സങ്കടപെയ്ത്തിൽ, നീനയുടെയുള്ളിൽ രൂപം കൊണ്ട കാർമേഘങ്ങൾ പൊയ്തൊഴിഞ്ഞു.
കൂട്ടുകാരോടൊപ്പം കാമ്പസിൽ ചുറ്റിത്തിരിയുന്ന പിന്റോയെ നീന ശബ്ദമുയർത്തി വിളിച്ചു.
“എനിക്ക് നിന്നോടു അല്പം സംസാരിക്കാനുണ്ട്.” പിന്റോ സംശയത്തോടെ അവളെ നോക്കി.
“അതെ, നിന്നെ തന്നെ”, അവളുടെ സ്വരമുയർന്നു.
“പിന്റോ ഈ രാജ്യത്ത് നിയമങ്ങളുണ്ട്, അടഞ്ഞ കോടതിമുറികളിൽ രഹസ്യ വിചാരണയുമുണ്ട്. ഞാൻ നേരിട്ട അനുഭവം ഇനിയൊരു പെൺകുട്ടിക്കുമുണ്ടാകരുത്”. ഉറച്ച കാൽവെയ്പ്പോടെ അവൾ നടന്നു നീങ്ങി.
കാമ്പസിലെ കാറ്റാടി മരങ്ങൾ വൃശ്ചികക്കാറ്റിൽ ഉലഞ്ഞു, വീശി തണുപ്പിച്ച കാറ്റിലും അവൻ വിയർത്തു. അവന്റെ നിഴൽ പോലും നീനയെ പിന്തുടരാൻ ഭയന്നു.
#നിഴലുകൾ


37 Comments
പലപ്പോഴും ഇങ്ങനെയാണ് നീനമാർ ഉണ്ടാകുന്നത് ….. പ്രതികരിക്കണം…. നന്നായെഴുതി👍❤️
നല്ല കഥ നന്നായി എഴുതി
Thank you Sumai🙏
നന്നായി…അവൾക്കിനി നഷ്ടപ്പെടാനൊന്നുമില്ല എന്നുള്ളപ്പോൾ അങ്ങനെ തിരിച്ചുവരുന്നവളുടെ നിഴലിനെ പോലും ഭയപ്പെടണം…
നല്ലകഥ.നന്നായിഎഴൂതിയിട്ടൂണ്ട് ആഭിനന്ദനങ്ങൾ.
Reetha chechi, 🥰🙏
Rani Zain, 🙏🥰
ചതിക്കുഴികളിൽ പെട്ടു പോകുന്ന കുഞ്ഞുങ്ങൾ.. 👌🏽
Thank you, Rani🙏
നന്നായി 👌👌
നല്ല കഥ. എത്രയെത്ര നീനമാർ നമ്മുടെ കേരളത്തിലുണ്ടാവും.
Shiju, 🙏
സൂപ്പർ 👌👍
നല്ല കഥ.. നന്നായി എഴുതി. ❤️
Thank you, Sajina.
🙏🥰
Beautifully penned 👌👌👌
Thank you, silvy.
🙏🥰🫂
വിഷയവുമായി കഥയെ ബന്ധിപ്പിച്ച ആ രീതി എനിക്കിഷ്ട്ടായി.
Very nice 👍
Thank you, Sunadha.🙏🥰
👍👍👍
Shybi, 🙏 dear.
Excellent dear..
Priya, Thank you
🙏🥰
Very good story.congrats.Joyc
Thank you Rita chechi.
🙏🥰
അസ്സലായി
കൂട്ടുകാരിക്കൊരു സല്യൂട്ട്
Thank you, Manju.🙏🥰
നന്നായി എഴുതി 👌❤️💯🙏 Joyce vergese👌👍❤️💯🙏🙏
‘
Thank you, Suresh.
🙏
വായനക്കും വാക്കുകൾക്കും ഏറെ നന്ദി.
സ്നേഹം പങ്കുവെക്കുന്നു.
🙏🥰🫂
നല്ല കഥ 👍
thank you Shreeja.
🙏🥰
നല്ല കഥ ജോയ്സ്
ഒരുപാടു പെൺകുട്ടികൾ കാലിടറി വീഴുന്നത് ഇങ്ങനെയാണ്. രക്ഷിക്കാൻ നിത്യയേപ്പോലെയുള്ള സുഹൃത്തുക്കളുണ്ടെങ്കിൽ രക്ഷപെടും അല്ലാത്തവർ ചതിക്കുഴിയിൽപ്പെട്ടു ഭാവി നഷ്ടപ്പെടുത്തുകയേ ഉള്ളു.
ഇഷ്ടമായി❤️❤️❤️🌹👌
Suma, 🙏🫂🥰
നല്ല കഥ ജോയ്സ്’ ഇഷ്ടപ്പെട്ടു❤️❤️
Thara, Thank you, വായനക്കും ഈ വാക്കുകൾക്കും 🙏
സ്നേഹം മാത്രം.❤️🫂
നല്ല കഥ… Joyce👏🏻👏🏻
Greeshma, വായനക്കു നന്ദി.
🙏🥰🫂