സീറ്റിൽ നിന്നെഴുന്നേറ്റ് അജിത് വാച്ചിലേക്കു നോക്കി. ആറു മണിയാവുന്നു. ഓഫീസിലിന്ന് ആകെ തിരക്കായിരുന്നു. നിന്നു തിരിയാനിട കിട്ടിയില്ല. ബാഗുമെടുത്ത് അയാൾ റോഡിലേക്കിറങ്ങി.
ജനങ്ങൾ മുഴുവൻ റോഡിലാണെന്നു തോന്നുമാറ് എങ്ങും തിക്കിത്തിരക്കി നടന്നു നീങ്ങുന്ന ആളുകൾക്കിടയിലൊരാളായി അജിതും അലിഞ്ഞുചേർന്നു. നിർത്തിയിട്ടിരിക്കുന്ന ബസു കണ്ട് അയാൾ വേഗം ബസ് സ്റ്റോപ്പിലേക്കു നീങ്ങി. തള്ളിക്കയറാൻ തുടങ്ങുമ്പോഴാണോർത്തത് ഓ… അമ്മുവിൻ്റെ മരുന്നു വാങ്ങിയില്ലല്ലോ.
പിൻതിരിഞ്ഞു നടക്കുമ്പോൾ അയാൾ തൻ്റെ മറവിയെ ശപിച്ചു. ഡോക്ടറുടെ ക്ലിനിക്കിൽ തിരക്കുണ്ടാവാതിരുന്നെങ്കിൽ… കാലുകൾ നീട്ടി വെച്ച് അങ്ങോട്ടേക്കു നടക്കുമ്പോൾ കഴിഞ്ഞ രാത്രി അയാളുടെ മനസ്സിലേക്കു വന്നു.
ഒരുറക്കം കഴിഞ്ഞുണർന്നപ്പോൾ ശ്വാസത്തിനായി ആയാസപ്പെട്ട് കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അമ്മുവിനെയാണു കണ്ടത്.
ചൂടുവെള്ളം കുടിച്ചിട്ടും നെഞ്ചുഴിഞ്ഞു കൊടുത്തിട്ടും അവൾക്കുറങ്ങാൻ പറ്റിയില്ല.
”നീ മരുന്നു കഴിച്ചില്ലേ ?”
മരുന്നു തീർന്നിട്ടു രണ്ടു ദിവസമായെന്ന് അപ്പോഴാണു പറയുന്നത്.
”നിനക്കെന്നെ ഒന്നു വിളിച്ചോർമ്മിപ്പിക്കാമായിരുന്നില്ലേ ?”
അമ്മു ഒന്നും മിണ്ടാതെ കണ്ണടച്ചിരുന്നതേയുള്ളു.
ക്ലിനിക്കിലെത്തുമ്പോൾ ഒരാളേയുള്ളു ഭാഗ്യം. വേഗം മരുന്നും വാങ്ങി അയാൾ ബസിലേക്കിടിച്ചു കയറി. ട്രെയിനിനു സമയമാവുന്നതേയുള്ളു.
നാലു പാടു നിന്നുമുള്ള തള്ളലിൽ എങ്ങനെയോ ട്രെയിനിൽ കയറിപ്പറ്റി. നിൽക്കാൻ പോലും ഇടമില്ലാത്ത തരത്തിൽ കുഴഞ്ഞുമറിഞ്ഞ മനുഷ്യ സമുദ്രം തന്നെയാണു ചുററും. ഇരുപത്തിഅഞ്ചാം വയസ്സിൽ ഈ നഗരത്തിലെത്തിയപ്പോൾ മുതൽ അനുഭവിക്കുന്ന യാതനയാണിത്.
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തി ആരൊക്കെയോ ഇറങ്ങിപ്പോയ ചെറിയൊരു വിടവിൽ അയാൾ ദീർഘമായി ശ്വസിച്ചു.
ഈ നഗരത്തിലെ ഒടുക്കത്തെ തിരക്കും പൊടിയുമാണ് അമ്മുവിനെ ആസ്മാരോഗിയാക്കി മാറ്റിയത്. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ അവളെ വേറൊരു ഡോക്ടറെക്കാണിക്കണം. ഈ ഹോമിയോ പതുക്കെയേ ആശ്വാസം തരൂ എന്നാണ് തോമസ് പറഞ്ഞത്. അലോപ്പതി ഡോക്ടറെക്കണ്ട് ഇൻഹേലറോ മറ്റോ വാങ്ങിയാൽ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരില്ല.
സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് അമ്മു കതകു തുറന്നു. മക്കൾ ഹോം വർക്കെഴുതുന്നു. ചെറിയൊരു വരാന്തയും ഡ്രോയിംഗ് റൂമും ബെഡ് റൂമും വാഷ്റൂമും വളരെച്ചെറിയൊരു അടുക്കളയും ചേർന്നതാണാ വീട്.
”വല്യേട്ടൻ വിളിച്ചിരുന്നു “
ആഹാരം കഴിക്കുമ്പോഴാണ് അവൾ പറഞ്ഞത്.
ചോദ്യഭാവത്തിലയാൾ മുഖമുയർത്തി.
“ഏട്ടൻ്റെ ഓഫീസിലാരുടെയോ മകളുടെ കല്യാണം ഇവിടെ താജിൽ വെച്ചാണ്. ഏട്ടനും ഏട്ടത്തിയമ്മയും വെള്ളിയാഴ്ച വന്ന് രണ്ടു ദിവസം നമ്മുടെ കൂടെ നിന്നിട്ടു പോകുമെന്നാണു പറഞ്ഞത്.”
അജിത് ആകെ ടെൻഷനിലായി. കൈയിൽ കാര്യമായി പൈസയൊന്നുമില്ല. ശമ്പളം കിട്ടാൻ രണ്ടാഴ്ച കഴിയണം. അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മുവിനെ പഠിപ്പിച്ചതും കല്യാണം നടത്തിയതും ഈ ഏട്ടനാണ്. കാര്യമായി സൽക്കരിച്ചില്ലെങ്കിൽ നാണക്കേട് അമ്മുവിനും കൂടിയാണ്.
അവളോടു കൂടി ഒരു ജോലിക്കു പോകാൻ എത്ര പറഞ്ഞതാണ്.
“ഈ നശിച്ച തിരക്കിനിടയിൽ യാത്ര ചെയ്യാൻ എനിക്കു വയ്യ “എന്ന പല്ലവി തന്നെ എപ്പോഴും. ഒരാളുടെ ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് വിരുന്നുകാരുടെ വരവ്.
നെഞ്ചു തടവി അയാൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
പിറ്റേന്ന് ഓഫീസിലെത്തി പി.എഫിൽ നിന്നൊരു ലോണിനെഴുതിക്കൊടുത്തു.
വ്യാഴാഴ്ച വൈകിട്ട് മാർക്കറ്റിൽ കയറിയിറങ്ങി പച്ചക്കറികളും മീനും ഇറച്ചിയുമെല്ലാം വാങ്ങിക്കൊണ്ടു വന്നിട്ടും അമ്മുവിൻ്റെ മുഖം തെളിഞ്ഞില്ല.
” ഇത്ര ചെറിയ വീട്ടിലെങ്ങനെ താമസിക്കുന്നു? അജിതിന് കുറച്ചുകൂടി നല്ലൊരു ജോലി നോക്കിക്കൂടേ? അമ്മുവിനെ ഏതു ഡോക്ടറെയാണു കാണിക്കുന്നത്? നല്ല ശ്വാസം മുട്ടുണ്ടല്ലോ “
ഏട്ടത്തിയമ്മ ചോദ്യ ശരങ്ങളുമായി അടുത്തു വന്നു നിന്നു. അയാളെന്തെങ്കിലും പറയുന്നതിനു മുന്നേ അമ്മു പറഞ്ഞ മറുപടി അയാളെ അമ്പരപ്പിച്ചു.
“പൈസ കുറച്ചു മതിയെന്നു പറഞ്ഞ് ഹോമിയോപ്പതിയുമായി സാ മട്ടിലിരിക്കുകയാണേട്ടത്തീ. എപ്പോഴും തിരക്കു തന്നെ. നല്ലൊരു ഡോക്ടറെ കാണിക്കാൻ പോലും സമയമില്ല.”
അയാളൊന്നും മിണ്ടിയില്ല. ചില സമയങ്ങളിൽ ഇങ്ങനെ മൗനമാണ് നല്ലത്.
” ഇവിടെ നല്ല സിൽക്കു സാരികൾ കിട്ടുന്ന കടകളുണ്ടല്ലോ. അജിത് ഓഫീസിൽ പൊയ്ക്കോ. ഞങ്ങൾ അമ്മുവിനെ കൂട്ടിപ്പൊയ്ക്കോളാം “
വൈകിട്ടു വന്നപ്പോൾ അമ്മു വീർത്തു കെട്ടിയ മുഖവുമായി നിൽപ്പുണ്ട്.
“അവരെവിടെ?”
“അവർ ഒരു സുഹൃത്തിൻ്റടുത്തു പോയി. ഇവിടെ ഒരു സൗകര്യവുമില്ലത്രേ. എന്നാലും ചേട്ടാ എന്തൊരു സ്വഭാവമാണ് ഏട്ടത്തിയുടേത്. പതിനായിരത്തിൽ കൂടുതൽ വിലയുള്ള മൂന്നു സാരി വാങ്ങി. കുഞ്ഞുങ്ങൾക്ക് ഒരു മിഠായി പോലും വാങ്ങിച്ചു കൊടുത്തില്ല. എനിക്കെന്തെങ്കിലും വേണോയെന്നു ചോദിച്ചതുമില്ല.“
അജിത് തൻ്റെ മൗനം തുടർന്നതേയുള്ളു.
“നിങ്ങൾ പിഎഫിൽ നിന്നു പൈസയെടുത്തോ? “
”അതു സാരമില്ല. അവരെ സൽക്കരിക്കേണ്ടത് നമ്മുടെ കടമയല്ലേ “
” എന്നാലും… അതു നമ്മൾ നാട്ടിൽപ്പോകാനുദ്ദേശിച്ചിട്ടിരുന്നതല്ലേ. ഞാനെന്തെല്ലാം പറഞ്ഞു ദൈവമേ “
ഏതാണ്ടൊരു മാസം കഴിഞ്ഞു കാണും. ഓഫീസിലേക്ക് അമ്മയുടെ കത്തു വന്നു.
“മോനേ നമ്മുടെ സുധാകരനും രമണിയും മൂത്ത മകളുടെ അടുത്തേക്കു വരുന്നുണ്ട്. അവിടെയടുത്തല്ലേ. ഞാനും കൂടി വരാമെന്നു വിചാരിക്കുന്നു. എത്ര കാലമായെടാ നിന്നെയും കുഞ്ഞുങ്ങളേയും ഒന്നു കണ്ടിട്ട്. തിരക്കാണെന്നു പറഞ്ഞ് രണ്ടു വർഷമായി നീയിങ്ങോട്ടു വരുന്നതേയില്ല. ഞങ്ങൾ അടുത്ത ശനിയാഴ്ച ഉച്ചയ്ക്കെത്തും. ഈ തിരക്കുപിടിച്ച ജോലിക്കിടയിൽ നീ അവധിയൊന്നുമെടുക്കണ്ട. സുധാകരൻ എന്നെ അവിടെ കൊണ്ടു വിടും”
ഇത്തവണ കുട്ടികൾക്കു സ്കൂളടയ്ക്കുമ്പോൾ എന്തു വന്നാലും നാട്ടിൽപ്പോകണമെന്നും അമ്മയ്ക്കൊരു പുതിയ മൊബൈൽ വാങ്ങിക്കൊടുക്കണമെന്നും ആഗ്രഹിച്ചിരുന്നതാണ്. ഒന്നും വിചാരിച്ച പോലെ നടക്കുന്നില്ല. കുറ്റബോധത്താൽ അയാളുടെ മനസ്സു വിങ്ങി.
ഒരു വിരുന്നൊരുക്കും അതിൻ്റെ തിരക്കുകളും അമ്മുവിനെ അവശയാക്കിയിരിക്കുകയാണ്. അതിനിടയിൽ അമ്മ വരുന്ന കാര്യം എങ്ങനെ പറയും? നാട്ടിലായിരുന്നപ്പോൾ അമ്മയും അവളും എന്നും കീരിയും പാമ്പും പോലെയായിരുന്നു താനും. ഓഫീസിലാണെങ്കിൽ ഓഡിറ്റു വരാൻ പോവുകയാണ്.
ഓ… എന്നാണീ തിരക്കിനൊരവസാനം?
എന്തായാലും അമ്മ വരുന്ന കാര്യം അമ്മുവിനോടു പറയേണ്ടെന്നയാൾ തീരുമാനിച്ചു. വരുന്നിടത്തു വെച്ചു കാണാം.
ശനിയാഴ്ച അജിത് ഓഫീസിൽ നിന്നിറങ്ങാൻ മന:പൂർവ്വം വൈകിച്ചു. വീട്ടിലെത്തിയപ്പോൾ മക്കളോടി വന്നു. “അച്ഛമ്മ വന്നു കേട്ടോ അച്ഛാ”
അകത്ത് അമ്മയുടെയും അമ്മുവിൻ്റെയും ഉറക്കെയുള്ള ചിരിയും സംസാരവും കേൾക്കാം.
അയാളകത്തേക്കു ചെല്ലുമ്പോൾ അമ്മു സ്റ്റൂളിലിരുന്ന് എന്തോ തിന്നുകയാണ് അമ്മ അടുപ്പത്ത് കറി ഇളക്കുന്നുണ്ട്.
ഏതു നേരവും തിരക്കു പിടിച്ച് ഓരോ ജോലികളുടെ പുറകെ ഓടി നടന്നിരുന്ന ഭാര്യ അലസയായിരിക്കുന്നതു കണ്ട് അജിത് അത്ഭുതപ്പെട്ടു.
” അമ്മേ ” അജിത് അമ്മയെ കെട്ടിപ്പിടിച്ചു.
”യാത്ര സുഖമായിരുന്നോ അമ്മേ?”
”ഒരു കുഴപ്പവുമുണ്ടായില്ല മോനേ. സുധാകരനും രമണിയും കൂടെത്തന്നെയുണ്ടായിരുന്നല്ലോ.
എന്നാലും എന്തൊരു തിരക്കാണിവിടെ. പണ്ട് അച്ഛൻ്റെ കൂടെ വന്നപ്പോഴത്തേതിൻ്റെ നൂറിരട്ടി. നീ പറയുമ്പോൾ എനിക്കത്ര വിശ്വാസം വന്നിരുന്നില്ല”
പിറ്റേന്നു വൈകുന്നേരം മക്കൾ കളിക്കുന്നതും നോക്കി അമ്മ വാതിൽപ്പടിമേലിരുന്ന് അമ്മുവിനോടു നാട്ടു വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴാണ് അയാളങ്ങോട്ടു ചെന്നത്. അമ്മയുടെ അടുത്ത് വെറും നിലത്തേക്കിരുന്ന് അയാൾ ആ മടിയിലേക്കു തല വെച്ചു. അമ്മയുടെ കൈകൾ അയാളുടെ മുടിച്ചുരുളുകൾക്കിടയിലൂടെ പതിയെ ഓടി നടന്നു. മനം മടുപ്പിക്കുന്ന ഈ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഇത്തിരി നേരമല്ലേ നാം കൊതിച്ചത് എന്നു സ്വന്തം മനസ്സിനോടു പറയാതെ പറഞ്ഞ് അയാൾ അമ്മയുടെ മടിയിലേക്കു മുഖം പൂഴ്ത്തി.
#എൻ്റെ രചന
#തിരക്ക്


32 Comments
വളരെ നന്നായി എഴുതിയിട്ടുണ്ട് ആശംസകൾ നേരുന്നു 🙏
സ്നേഹം❤️നന്ദി🙏 മാഷേ
ഒരു സാധാരണക്കാരൻ്റെ നഗരജീവിതത്തിലെ പ്രാരാബ്ധങ്ങളും തിരക്കുകളും പിന്നെ അതിനെയെല്ലാം മായ്ക്കുന്ന അമ്മയുടെ മടിത്തട്ടും…… സുന്ദരമായി അവതരിപ്പിച്ചു…..👍❤️
സ്നേഹം മിനീ❤️❤️
😊ഒരു സാധാരണക്കാരന്റെ ജീവിതം ഭംഗിയായി വരച്ചു കാട്ടി
നഗരത്തിന്റെ തിരക്കിൽ ജീവിക്കുന്ന സാധാരണക്കാരന്റെ ജീവിതവും അമ്മയുടെ സാമീപ്യം മകനു നൽകുന്ന ആശ്വാസവും തിരക്കിൽ നിന്നു അയാൾക്കു നൽകുന്ന അയവും വളരെ നന്നായി അവതരിപ്പിച്ചു. നല്ല രചന👍❤️
ഈ നല്ല വാക്കുകൾക്ക് സ്നേഹം ജോയ്സ്❤️❤️
9കൊള്ളാം 👍
കൊള്ളാം ❤️
Thanks dear❤️❤️
ഇത് എനിക്ക് ശരിക്കും relate ചെയ്യാൻ പറ്റുന്നുണ്ട്.
Thanks❤️❤️
എത്ര തിരക്കിലും നമ്മെ സ്വസ്ഥരാക്കുന്നയിടം – അമ്മയുടെ മടിത്തട്ട്. നല്ല രചന തിരക്ക് ശരിക്കും എല്ലാത്തരത്തിലും ഫീൽ ചെയ്യിച്ചു.Super❤️❤️❤️
സ്നേഹം താരച്ചേച്ചീ❤️❤️
അമ്മ.. എത്ര തിരക്ക് ഉണ്ടെങ്കിലും നമ്മൾക്കായി സമയം കണ്ടെത്തുന്നവർ..
As usual excellent writing suma ❤️
ചേച്ചി നല്ല എഴുത്ത് 👌🥰💗 എത്ര തിരക്ക് ആണേലും മക്കൾക്ക് വേണ്ടി എല്ലാ തിരക്കും മാറ്റി വെക്കാൻ അമ്മമാർക്ക് ഒരു പ്രത്യേക കഴിവ് തന്നെ ആണ്🫂💗
സ്നേഹം Sayara❤️❤️
എന്തെങ്കിലും എഴുതാനും പോസ്റ്റ് ചെയ്യാനുമുള്ള എൻ്റെ ആത്മവിശ്വാസത്തിനു കാരണം നിങ്ങളൊക്കെയാണ്❤️
സ്നേഹം നന്ദ❤️❤️
നന്നായിരിക്കുന്നു ചേച്ചി. സ്വന്തം അമ്മയുമായുള്ള മനുഷ്യരുടെ ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤️
നന്നായി എഴുതി സുമ 😍🤝 മക്കൾ എത്ര തിരക്കിൽ ആയാലും, എത്ര ഉയരത്തിൽ എത്തിയാലും അമ്മയുടെ മടിത്തട്ടിലെ ശാന്തിയും സുരക്ഷിതത്വ ബോധവും അതൊന്നു വേറെ തന്നെ!
അതേ സുജാത❤️❤️
നന്ദി സ്നേഹം പ്രദീഷ്❤️❤️
നന്നായി എഴുതി ചേച്ചിക്കുട്ടി 😍😍
അമ്മ…
അമ്മയുടെ മടിത്തട്ടാണ് എല്ലാവരുടെയും ആശ്വാസ തീരം❤️❤️
സ്നേഹം സിന്ധൂ❤️❤️
എത്ര തിരക്കിലും എത് പ്രതിസന്ധികൾക്കിടയിലും അമ്മയുടെ സ്നേഹത്തോടെയുള്ള ഒരു നോട്ടത്തിൽ കിട്ടുന്ന സുഖം ആ മടിയിൽ തലചായ്ക്കുമ്പോൾ കിട്ടുന്ന ആശ്വാസം മറ്റെവിടെ നിന്നും കിട്ടില്ല. ❤️👍
അതെ Sheejith❤️❤️
നായകൻ്റെ തിരക്കും പിരിമുറുക്കങ്ങളും നിസ്സഹായാവസ്ഥയും പിന്നെ അമ്മ വന്നപ്പോഴുള്ള ആശ്വാസവും ഒക്കെ വായനക്കാർക്കും അതുപോലെ തന്നെ അനുഭവേദ്യമാകുന്ന ഹൃദയം തൊടുന്ന എഴുത്ത് ചേച്ചീ.. 🥰😍
സ്നേഹം ഇലക്ട❤️❤️
ജീവിക്കാനായി അന്യസ്ഥലത്തു പോയി പ്രാരാബ്ധത്തിരക്കിൽ പെട്ടുപോകുന്ന ഒരാളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച👌
സ്നേഹം ഷെർലി❤️❤️